ഭാരതത്തിന്റെ ജനാധിപത്യ സംവിധാനം അനുവദിക്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അനന്ത സാധ്യതകള്‍ ദുരുപയോഗിച്ച് രാഷ്ട്രത്തിന്റെ അഭിമാനത്തെയും അസ്തിത്വത്തെയും അപകടപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്ന ഛിദ്രശക്തികള്‍ വളരെക്കാലമായി നമ്മുടെ രാജ്യത്തുണ്ട്. ശത്രുരാജ്യങ്ങളില്‍ നിന്ന് പണംപറ്റി അവരുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ക്കുവേണ്ടി അഹോരാത്രം പണിയെടുക്കുന്ന ഈ അഞ്ചാംപത്തികള്‍ പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം പാകിസ്ഥാനെ പിന്തുണയ്ക്കാനും പുകഴ്ത്തിപ്പാടാനും സജീവമായി രംഗത്തു വരികയാണ്.
കഴിഞ്ഞ മെയ് 25 ന് ദുബായില്‍ വെച്ച് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ബിടെക് പൂര്‍വ്വ വിദ്യാര്‍ത്ഥി അസോസിയേഷന്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭാരതത്തെ പരിഹസിക്കുകയും പ്രതിസ്ഥാനത്ത് നിര്‍ത്തുകയും ചെയ്ത മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദിയ്ക്കും ഒപ്പം മുന്‍ പാക് പേസ് ബൗളര്‍ ഉമര്‍ ഗുല്ലിനും സ്വീകരണം നല്‍കിയത് തികച്ചും പ്രതിലോമകരവും പ്രതിഷേധാര്‍ഹവുമായ നടപടിയാണ്. ദുബായിലെ മലയാളി സംഘടനയുടെ ആഭിമുഖ്യത്തില്‍ നടന്ന ഈ പരിപാടിയില്‍ സംഘടനയുടെ സാംസ്‌കാരിക പരിപാടി നിര്‍ത്തിവച്ചാണ് ഷാഹിദ് അഫ്രീദിയ്ക്ക് സംഘാടകര്‍ സ്വീകരണം നല്‍കിയത്. മുന്‍നിശ്ചയപ്രകാരം സംഘടിപ്പിച്ച സ്വീകരണമല്ല ഇതെന്ന സംഘാടകരുടെ വിശദീകരണത്തിന് വിശ്വാസ്യതയൊട്ടുമില്ല. ഔദ് മെഹ്ത്തയിലെ പാകിസ്ഥാന്‍ അസോസിയേഷന്‍ ദുബായ് ഓഡിറ്റോറിയത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കപ്പെട്ടത് എന്ന വസ്തുത നിഷ്‌കളങ്കമായി കാണാനാവില്ല. മാത്രമല്ല ഈ സംഭവം വിവാദമായതിനെ തുടര്‍ന്ന് പരിപാടിയുടെ സംഘാടകര്‍ നല്‍കിയ വിശദീകരണങ്ങളോരോന്നും ദുരുപദിഷ്ടവും രാജ്യദ്രോഹപരവുമാണ്.
പഹല്‍ഗാമില്‍ പാകിസ്ഥാന്റെ പിന്തുണയോടെ നടന്ന ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ ഭാരതത്തിനെതിരെ പ്രകോപനപരമായി പ്രതികരിച്ചയാളാണ് പാകിസ്ഥാന്റെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കൂടിയായ ഷാഹിദ് അഫ്രീദി. വിനോദസഞ്ചാരികളായ ഭാരത പൗരന്മാരെ ഭീകരര്‍ നിഷ്ഠൂരമായി വധിച്ചപ്പോള്‍ ഇതിനു പിന്നില്‍ ഭാരതം തന്നെയാണെന്ന് നിലപാടെടുക്കുകയും ഒരു പടക്കം പൊട്ടിയാല്‍ പോലും ഇന്ത്യ പാകിസ്ഥാനെ കുറ്റപ്പെടുത്തുകയാണെന്ന് കളിയാക്കുകയും ചെയ്ത അഫ്രീദി പാകിസ്ഥാനുമേല്‍ കുറ്റം ആരോപിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെയും ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്ത ഭാരതത്തിലെ മാധ്യമങ്ങളെയും കുറ്റപ്പെടുത്തുകയുമുണ്ടായി. മാത്രമല്ല, ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാനില്‍ വിജയറാലിക്കും ഇയാള്‍ നേതൃത്വം നല്‍കിയിരുന്നു. നമ്മുടെ സൈന്യത്തിനെതിരെ നിരന്തരം പ്രതികരണങ്ങള്‍ നടത്തിയതിന്റെ പേരില്‍ അഫ്രീദിയുടെ യൂട്യൂബ് ചാനലിനു മുന്‍പ് ഭാരതത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അഫ്രീദി തന്നെ മതം മാറ്റാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് മുന്‍ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. പലപ്പോഴായി അഫ്രീദി താലിബാനെ പുകഴ്ത്തിക്കൊണ്ട് രംഗത്ത് വരികയും അവരുടെ പിആര്‍ ടീമില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറയുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ഭാരതവിരുദ്ധ നിലപാടുകള്‍ നിരന്തരം പ്രഖ്യാപിക്കുകയും മതഭീകരവാദത്തിന്റെ പ്രചാരണമുഖമായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് ഒരു മലയാളി സംഘടന സ്വീകരണമൊരുക്കിയതും അനുമോദനം അര്‍പ്പിച്ചതും ക്ഷന്തവ്യമല്ല.
ഭാരതദേശീയതയ്ക്ക് വിരുദ്ധവും പാകിസ്ഥാന് അനുകൂലവുമായി കേരളത്തില്‍ നിലനില്‍ക്കുന്ന മതപരവും രാഷ്ട്രീയവും ആശയപരവുമായ അന്തരീക്ഷമാണ് പാകിസ്ഥാന്‍ താരങ്ങള്‍ക്ക് സ്വീകരണമൊരുക്കാന്‍ ഒരു മലയാളി സംഘടനയ്ക്ക് ധൈര്യം പകര്‍ന്നത്. സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടു മുന്‍പ് രാഷ്ട്ര വിഭജനത്തിനുള്ള മതതീവ്രവാദികളുടെ മുറവിളികള്‍ മുഴങ്ങിക്കൊണ്ടിരുന്നപ്പോള്‍ ‘പത്തണയ്ക്ക് കത്തി വാങ്ങി കുത്തി നേടും പാകിസ്ഥാന്‍’ എന്നും പില്‍ക്കാലത്ത്, ‘ചിരിച്ചു നേടി പാകിസ്ഥാന്‍, പൊരുതി നേടും ഹിന്ദുസ്ഥാന്‍’ എന്നും കേരളത്തിന്റെ തെരുവോരങ്ങളില്‍ മുദ്രാവാക്യം മുഴങ്ങിയിരുന്നു. മാത്രമല്ല, പാകിസ്ഥാന്റെ പിറവിക്ക് പ്രയോഗസാധുത നല്‍കിയതിന്റെ പേരില്‍ ഭാരതത്തിന്റെ ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് എന്നന്നേക്കുമായി നിഷ്‌കാസനം ചെയ്യപ്പെട്ട് നാമാവശേഷമായി മാറിയ മുസ്ലിം ലീഗിന് അതേപേരില്‍ പുനര്‍ജനിച്ച് രാഷ്ട്രീയത്തില്‍ പച്ചപിടിച്ചു തഴച്ചുവളരാന്‍ മണ്ണും വെള്ളവും ലഭിച്ചതും കേരളത്തിലായിരുന്നു. പാകിസ്ഥാന്റെ പേരിനും പ്രതീകങ്ങള്‍ക്കും കേരളത്തില്‍ നിര്‍ലോഭമായ പൊതുരാഷ്ട്രീയ സ്വീകാര്യത ലഭിക്കുകയാണ്. അതുകൊണ്ട് തന്നെ പാകിസ്ഥാന്റെ പേരുള്ള സ്ഥലനാമങ്ങള്‍ ഇവിടെ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുകയാണ്. മുന്‍പൊരിക്കല്‍ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യത്തില്‍ തെറ്റില്ലെന്ന് സിദ്ധാന്തിച്ചത് കേരളത്തില്‍ മാത്രം വേരുകളുള്ള ഒരു ദേശീയപ്പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയായിരുന്നു. നേരത്തെ കേരള സര്‍വകലാശാലയുടെ തമിഴ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പാക് അനുകൂല സെമിനാര്‍ സംഘടിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. പുല്‍വാമയില്‍ ഭാരതത്തിന്റെ ധീര സൈനികര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചപ്പോള്‍ പാകിസ്ഥാന്‍ അനുകൂല പ്രസ്താവന നടത്തിയ ജനപ്രതിനിധി പോലും കേരളത്തിലുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാകിസ്ഥാനില്‍ നിന്ന് കേരളത്തിലേക്ക് കണ്ടെയ്‌നറില്‍ കള്ളനോട്ടുകളെത്തിയിരുന്നു എന്ന വാര്‍ത്ത വിസ്മരിക്കാവുന്നതല്ല. ഭീകരസംഘടനയായ ഹമാസിനെതിരെ ലോകം മുഴുവന്‍ എതിര്‍പ്പുയരുമ്പോള്‍ പാകിസ്ഥാനോടൊപ്പം കേരളത്തിലും അവര്‍ക്ക് അനുകൂലമായ പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടക്കുകയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 5 ന് ഹമാസും പാക് അധീന കശ്മീരിലെ ജെയ്ഷെ-ഇ-മുഹമ്മദ് (ജെഎം), ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) എന്നീ ഭീകര സംഘടനകളുമായി കൈകോര്‍ക്കുകയും ഹമാസും പാകിസ്ഥാന്‍ ഭീകര ഗ്രൂപ്പുകളും ഒന്നിച്ചതായി പ്രഖ്യാപനമുണ്ടാവുകയും ചെയ്തു. ഈ സമ്മേളനത്തില്‍ ഭാരത പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും തങ്ങളുടെ മുഖ്യശത്രുക്കളായും ഭീകരര്‍ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും പാലസ്തീനും ഹമാസിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കേരളത്തിലെ ഭരണപ്രതിപക്ഷങ്ങള്‍ മത്സരിക്കുകയാണ്.
പഹല്‍ഗാമില്‍ കലിമ ചൊല്ലിപ്പിച്ച് മതംനോക്കി ആളുകളെ വേര്‍തിരിച്ച് നിര്‍ത്തി കൂട്ടക്കൊല നടത്തിയ മതഭീകരരുടെ നടപടിക്കെതിരെ മൗനം പാലിക്കുകയും പാര്‍ട്ടി കോണ്‍ഗ്രസില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യത്തിനായി കഫിയ പുതയ്ക്കുകയും ചെയ്ത രാഷ്ട്രീയ കക്ഷികളാണ് ദുബായിയില്‍ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് സ്വീകരണമൊരുക്കാന്‍ മലയാളി അസോസിയേഷന് പ്രേരണ പകര്‍ന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ലോക രാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ ഭാരതത്തിന്റെ നയനിലപാടുകള്‍ വിശദീകരിക്കാന്‍ രാഷ്ട്രീയം മാറ്റിവെച്ച് ഭാരതത്തിലെ പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ യാത്ര ചെയ്തുകൊണ്ടിരിക്കവെ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് പരവതാനി വിരിക്കാന്‍ മുന്നോട്ടുവന്നവര്‍ക്കെതിരെ ശക്തമായ അന്വേഷണവും നടപടിയും ഉണ്ടാവേണ്ടത് അനിവാര്യമാണ്.