തീവ്രവാദത്തിന് അതിരുകളില്ല, നിരപരാധികളായ ജീവിതങ്ങളെ അത് ലക്ഷ്യം വയ്ക്കുന്നു, സമൂഹങ്ങളെ നശിപ്പിക്കുന്നു. ലോകത്തെമ്പാടും പല സ്ഥലങ്ങളിലും തീവ്രവാദ അക്രമണങ്ങള്‍ വര്‍ഷങ്ങളായി നടന്നുവരുന്നു. ഭാരതത്തില്‍ ജമ്മു-കശ്മീരും, വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളും ഒക്കെ പല തവണ ഈ ദുരന്തത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ ഭീഷണി നേരിടാന്‍ ആസൂത്രിതവും സമതുലിതവും എന്നാല്‍ ഉറച്ചതുമായ സമീപനമാണ് ആവശ്യം.
2025 ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ അമുസ്ലിം വിനോദസഞ്ചാരികള്‍ക്ക് നേരെ ഏറ്റവും ഭയാനകവും പ്രാകൃതവുമായ ഇസ്ലാമിക തീവ്രവാദ ആക്രമണമാണ് ഉണ്ടായത്. നിരപരാധികളായ സാധാരണക്കാരെ കൊലപ്പെടുത്തിയ നീച പ്രവൃത്തിയാണ് അവിടെ നടന്നത്. ഈ ക്രൂരകുറ്റത്തില്‍ പാകിസ്ഥാന്റെ പങ്ക് വ്യക്തമാണെങ്കിലും, നിരവധി ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം ലഭിക്കാനുണ്ട്.
കാശ്മീരിലെ ബൈസരന്‍ താഴ്‌വരയിലെ ടൂറിസ്റ്റ് സ്ഥലത്താണ് സംഭവം നടന്നത്. 2008ലെ മുംബൈ ആക്രമണത്തിനുശേഷം ഇന്ത്യയില്‍ സാധാരണക്കാര്‍ക്കെതിരായ ഏറ്റവും മാരകമായ ആക്രമണമായി ഇത് കണക്കാക്കപ്പെടുന്നു. എം4 കാര്‍ബൈനുകളും എ.കെ. 47 തോക്കുകളും ഉപയോഗിച്ച് ആയുധധാരികളായ അക്രമികള്‍ ഇടതൂര്‍ന്ന പൈന്‍ വനങ്ങളാല്‍ ചുറ്റപ്പെട്ട വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പ്രവേശിച്ചു. അതിജീവിച്ചവരുടെ അഭിപ്രായത്തില്‍, തീവ്രവാദികള്‍ ഹിന്ദു പുരുഷന്മാരെ വെടിവച്ചുകൊല്ലുന്നതിന് മുമ്പ് അവരെ വേര്‍തിരിച്ചു നിര്‍ത്തി മതം എന്താണെന്ന് ചോദിച്ചു. ചില വിനോദസഞ്ചാരികളോട് ഇസ്ലാമിക കലിമ ചൊല്ലാന്‍ ആവശ്യപ്പെട്ടു, അത് ചൊല്ലാന്‍ കഴിയാത്തവരെ കൊന്നു.
1980 കളുടെ അവസാനത്തിലാണ് ജമ്മുകശ്മീരില്‍ അക്രമം ആരംഭിച്ചത്. അന്നുമുതല്‍ കശ്മീര്‍ സംഘര്‍ഷത്തിന്റെ ഭാഗമായി. അവിടെ സംഘര്‍ഷം ആരംഭിച്ചതിലും അതിനെ ഒരു ഇസ്ലാമിക തീവ്രവാദമാക്കി മാറ്റുന്നതിലും പാകിസ്ഥാന്റെ പങ്ക് വലുതാണ്. തീവ്രവാദത്തിന്റെ വളര്‍ച്ച കശ്മീരി ഹിന്ദുക്കളുടെ പലായനത്തിന് കാരണമായി. തീവ്രവാദം അന്നുമുതല്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
ഏപ്രില്‍ 23 ന് പഹല്‍ഗാം സന്ദര്‍ശിച്ച ശേഷം ദേശീയ അന്വേഷണ ഏജന്‍സി ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ദൃക്‌സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍, ക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന മൂന്ന് തീവ്രവാദികളുടെ രേഖാചിത്രങ്ങള്‍ ജമ്മു കശ്മീര്‍ പോലീസ് പുറത്തുവിട്ടു. ഇവരെല്ലാം ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധമുള്ളവരാണെന്നും കുറഞ്ഞത് രണ്ട് പേരെങ്കിലും വിദേശികളാണെന്നും പോലീസ് പറഞ്ഞു. പൂഞ്ച് മേഖലയിലെ മുന്‍കാല തീവ്രവാദ അക്രമങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടര്‍ന്ന്, നൂറുകണക്കിന് പേരെ കശ്മീരില്‍ ചോദ്യം ചെയ്തു.
പ്രധാനമന്ത്രി മോദി സൗദി അറേബ്യയിലെ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഭാരതത്തിലേക്ക് മടങ്ങി, ഈ വിഷയത്തില്‍ കാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി (സിസിഎസ്) യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഈ യോഗത്തിനുശേഷം, ഭാരത വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ഭാരത സര്‍ക്കാര്‍ എടുത്ത അഞ്ച് പ്രധാന തീരുമാനങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള മുതിര്‍ന്ന നയതന്ത്രജ്ഞന്മാരോട് വിശദീകരിച്ചു. അതിര്‍ത്തി കടന്നുള്ള ഭീകരത പാകിസ്ഥാന്‍ അവസാനിപ്പിക്കുന്നതുവരെ പാകിസ്ഥാനുമായുള്ള സിന്ധു നദീജല ഉടമ്പടി ഭാരതം നിര്‍ത്തിവച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രധാന പാത അടച്ചിടുമെന്നും, സാര്‍ക്ക് വിസ ഇളവ് പദ്ധതി പ്രകാരം എല്ലാ പാകിസ്ഥാന്‍ പൗരന്മാര്‍ക്കും ഇന്ത്യയിലേക്കുള്ള യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്നും, മുമ്പ് നല്‍കിയ എല്ലാ വിസകളും റദ്ദാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ന്യൂദല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ പാകിസ്ഥാന്‍ സൈനിക ഉപദേഷ്ടാക്കളെ പുറത്താക്കി, ഇസ്ലാമാബാദിലെ അവരുടെ ഇന്ത്യന്‍ സഹപ്രവര്‍ത്തകരെ പിന്‍വലിച്ചു. കൂടാതെ, പ്രതിരോധമന്ത്രി, ആഭ്യന്തരമന്ത്രി, സൈനിക മേധാവികള്‍ എന്നിവരെല്ലാം ജമ്മു കശ്മീര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും മനസ്സിലാക്കുകയും ചെയ്തു.
ബി.സി.300-ല്‍ തന്നെ പുരാതന ഭാരതീയ പണ്ഡിതനായ കൗടില്യന്‍ എന്ന് അറിയപ്പെടുന്ന ചാണക്യന്‍ സംഘര്‍ഷ മാനേജ്‌മെന്റ് (conflict resolution) എന്ന വിഷയത്തില്‍ എഴുതിയ കാര്യം അതിശയകരമാണ്. ഭരണത്തിന്റെ എല്ലാ വശങ്ങളെയും കുറിച്ചുള്ള ഏറ്റവും അറിയപ്പെടുന്ന ഗ്രന്ഥങ്ങളിലൊന്നാണ് കൗടില്യന്റെ ‘അര്‍ത്ഥശാസ്ത്രം’. ഇതിനെ ‘സമ-ദാന-ഭേദ-ദണ്ഡ-ഉപായ’ എന്ന് വിളിക്കുന്നു, ഇത് യഥാക്രമം ‘അനുരഞ്ജനം, സമ്മാനങ്ങള്‍, ഭിന്നത (ഒറ്റപ്പെടല്‍), ശിക്ഷ’ എന്നിവയെ സൂചിപ്പിക്കുന്നു.
മെയ് ഏഴിന് പാതിരാത്രി നടന്ന ഭാരതത്തിന്റെ ആദ്യ തിരിച്ചടി ഇപ്പറഞ്ഞ ‘ദണ്ഡ’ ഉപായ പ്രയോഗമാണ്. വളരെ കൃത്യമായ വിവരമുള്ള ഒമ്പത് ഭീകരവാദ സംഘടനകളുടെ ക്യാമ്പുകള്‍ നമ്മുടെ സെര്‍വിസിസ് മിസൈല്‍ കൊണ്ട് ഭാരത സൈന്യം തകര്‍ത്തു. വമ്പിച്ച നാശനഷ്ടങ്ങളും, നിരവധി തിവ്രവാദികളുടെ അന്ത്യത്തിനും അത് കാരണമായി.
മെയ് എട്ടിന് രാത്രി പാകിസ്ഥാന്‍ ഭാരതത്തിന്റെ അതിര്‍ത്തിയിലുള്ള വിമാനത്താവളങ്ങളിലും മുഖ്യ നഗരങ്ങളിലും മറ്റും വെടിവെപ്പ്, ഷെലിങ്, മിസൈല്‍, ഡ്രോണ്‍ ആക്രമണം എന്നിവ നടത്താന്‍ ശ്രമിച്ചു. ഭാരതം അതിനെ നേരിടാന്‍ സജ്ജമായിരുന്നു. ഭാരതത്തിന്റെ വ്യോമപരിധിയില്‍ വന്ന മിസൈലുകള്‍, ഡ്രോണുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിവയെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വീഴ്ത്തി. ഭാരതം ലഹോര്‍, റാവല്‍പ്പിണ്ടി, സിയാല്‍കോട്, എന്നീ പ്രധാന പാക് കേന്ദ്രങ്ങളെ ആക്രമിച്ച് അവരുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തു. സുശക്തമായ നമ്മുടെ സേനയും, ഭരണകൂടവും പാകിസ്ഥാന്റെ ഒരു ‘സാഹസികതക്കും’ വഴങ്ങിയില്ല, നല്ല തിരിച്ചടി കൊടുത്തു. ഏറ്റവും പുതിയ വിവരമനുസരിച്ച് പാക് സൈന്യത്തിന് താങ്ങാവുന്നതിലുമപ്പുറ മുള്ള ആഘാതമാണ് ഭാരതം നല്‍കിയിരിക്കുന്നത്. ഇത് അവര്‍ക്കുള്ള എന്നന്നേക്കുമുള്ള പാഠമായിരിക്കും.