ആധുനിക ഹൈ-ടെക്, പാരമ്പരാഗത യുദ്ധമുറകള്‍ കൃത്യമായ തോതില്‍ സമന്വയിപ്പിച്ചാണ് ഭാരതം ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഫലപ്രാപ്തിയിലെത്തിച്ചത്.
വ്യാപകമായ ഡ്രോണ്‍ ഉപയോഗം, നിര്‍മ്മിതബുദ്ധി, ഉപഗ്രഹ- സ്‌പേസ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണ, ആശയവിനിമയ, ഗതി നിര്‍ണ്ണയ സംവിധാനങ്ങള്‍ തുടങ്ങിയവയാണ് ആധുനിക യുദ്ധരീതികളെ അടിമുടി മാറ്റിമാറിക്കുന്നത്. യുദ്ധമുഖത്ത് ഡ്രോണുകളുടെ പ്രാധാന്യം അവയുടെ (യുദ്ധ വിമാനങ്ങളേക്കാള്‍) താരതമ്യേനയുള്ള വിലക്കുറവും, വിവിധോദ്ദേശ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള സൗകര്യവുമാണ്. ഡ്രോണ്‍ ഒരു ആളില്ലായാനം ആയതുകൊണ്ടുതന്നെ വെടിവെച്ചിട്ടാല്‍ പൈലറ്റ് മരണപ്പെടാനോ യുദ്ധത്തടവുകാരനായി പിടിക്കപ്പെടാനോ ഉള്ള സാധ്യതയുമില്ലാതാകുന്നു. അതിര്‍ത്തിക്കപ്പുറത്തേക്കുള്ള ഡ്രോണുകളുടെ ഇരച്ചുകയറ്റത്തോടെയാണ് (swarm drones) ആധുനിക കാലത്ത് പലപ്പോഴും യുദ്ധങ്ങള്‍ ആരംഭിക്കുന്നത്. ആകാശത്ത് തേനീച്ചക്കൂട്ടങ്ങളെ പോലെ പ്രത്യക്ഷപ്പെടുന്ന ഈ ഡ്രോണുകള്‍ ശത്രുവിന്റെ പ്രതിരോധ റഡാര്‍ സംവിധാനങ്ങളെ പൂരിതമാക്കി (saturate), കണ്‍ഫ്യൂസ് ചെയ്യുന്നു; കബളിപ്പിക്കുന്നു. ശത്രുപാളയത്തിലെ ഓരോ ചലനവും ചെറിയ നിരീക്ഷണഡ്രോണുകള്‍ ഒപ്പിയെടുക്കും. വിലയേറിയ മിസ്സൈലുകള്‍ ഉപയോഗിച്ച് ചെലവ് കുറഞ്ഞ ഇത്തരം ഡ്രോണുകളെ തകര്‍ക്കുന്നത് നഷ്ടക്കച്ചവടമായിരിക്കും. വിമാനവേധ തോക്കുകളോ, മറ്റോ ഉപയോഗിച്ച് ഈ ഡ്രോണ്‍കൂട്ടങ്ങളെ നിര്‍വീര്യമാക്കാന്‍ ശ്രമിച്ചാല്‍ ആ പ്രതിരോധ സംവിധാനങ്ങള്‍ ഒന്നാകെ വെളിച്ചത്താവുകയും ചെയ്യും. പിന്നാലെ വരുന്ന വലിപ്പമേറിയ ടാക്ടിക്കല്‍ ആക്രമണ ഡ്രോണുകളോ, പോര്‍വിമാനങ്ങളോ, അതല്ലെങ്കില്‍ ഗ്രൗണ്ട് ടു ഗ്രൗണ്ട് മിസ്സൈലുകളോ ഉപയോഗിച്ച് ഈ പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രയാസം തകര്‍ക്കാന്‍ കഴിയും. യുദ്ധമുഖത്ത് ‘കണ്ടുപിടിക്കപ്പെടുക’ എന്നതിനര്‍ത്ഥം ‘നശിപ്പിക്കപ്പെടുക’ എന്നതാണ്. സേനയില്‍ ഡ്രോണുകളും, യു.എ.വികളും(Unmanned Aerial Vehicle)- പ്രധാനമായും നിരീക്ഷണത്തിനും, ഇലക്‌ട്രോണിക് വാര്‍ഫെയറിനും, ദുര്‍ഘടങ്ങളായ പ്രദേശങ്ങളില്‍ സാധന സാമഗ്രികള്‍ എത്തിക്കാനും, ശത്രുപാളയങ്ങളെ ആക്രമിച്ചു നശിപ്പിക്കാനുമാണ് ഉപയോഗിക്കുന്നത്. ‘കേമിക്കോസി’ ഡ്രോണുകള്‍ അത്യുഗ്ര പ്രഹരശേഷിയുള്ള ‘സൂയിസൈഡ് ഡ്രോണുകളാണ്.’ ‘ലോയിട്ടറിംഗ് മുനിഷന്‍സ്’ അല്ലെങ്കില്‍ആകാശത്ത് അലഞ്ഞു തിരിയുന്ന ആയുധങ്ങളെന്നു’ വിളിക്കുന്ന ഇത്തരം ഡ്രോണുകള്‍ ശത്രു സങ്കേതങ്ങളിലെത്തി സ്വയം പൊട്ടിത്തെറിച്ച് വിനാശമുണ്ടാക്കുന്നു. പാകിസ്ഥാന്‍ അയച്ച ചില കേമിക്കോസി ഡ്രോണുകള്‍ ലക്ഷ്യത്തിലെത്തുന്നതിനു മുമ്പുതന്നെ തകര്‍ന്നു വീണതിന്റെ അവശിഷ്ടങ്ങള്‍ പഞ്ചാബിലെ പാടങ്ങളില്‍ നിന്നും കണ്ടെത്തിയത് വാര്‍ത്തയായിരുന്നല്ലോ?
ലാഹോര്‍ പോലുള്ള വലിയ നഗരകേന്ദ്രങ്ങളിലും, ജനസാന്ദ്രതയേറിയ മറ്റു പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന ഭീകര കേന്ദ്രങ്ങളെയും, സേനാതാവളങ്ങളെയും കൃത്യമായി ലക്ഷ്യം വച്ചു നടത്തിയ അക്രമണങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായിരുന്നു. ഭാരതത്തിന്റെ ചാര-ഗതിനിര്‍ണ്ണയ ഉപഗ്രഹങ്ങള്‍ നല്‍കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് കിറുകൃത്യമായി ഇത്തരം അക്രമണങ്ങള്‍ നടത്താന്‍ കഴിഞ്ഞത്. ജനവാസകേന്ദ്രങ്ങളില്‍ ആളപായം കുറയ്ക്കാനും, ആവശ്യത്തിനനുസരിച്ചും ഉചിതമായ രീതിയിലും, അളവിലും പ്രത്യാക്രമണങ്ങള്‍ നടത്താന്‍ കഴിയുമെന്നതും ഹൈ-ടെക് യുദ്ധമുറയുടെ മുഖമുദ്രയാണ്.
ഹൈ-ടെക് യുദ്ധമെന്നാല്‍ പരമ്പരാഗത യുദ്ധമുറകള്‍ പൂര്‍ണ്ണമായി കാലഹരണപ്പെട്ടു എന്നര്‍ത്ഥമില്ല. ആത്യന്തികമായി അതിര്‍ത്തിക്കപ്പുറത്തേക്കു ഇരച്ചു കയറുന്ന ഇന്‍ഫന്ററി യൂണിറ്റുകള്‍ അടങ്ങുന്ന കാലാള്‍പ്പടയാണ് യുദ്ധവിജയം ഉറപ്പുവരുത്തുന്നത്. പക്ഷെ യുദ്ധാരംഭത്തില്‍ തന്നെ ശത്രുവിന്റെ പ്രതിരോധസംവിധാനങ്ങള്‍ കണ്ടുപിടിക്കാനും, തച്ചുടയ്ക്കാനും, അതുവഴി ശത്രുനിരയെ മാനസികമായി തളര്‍ത്താനും, സ്വന്തം സൈനികര്‍ക്ക് കടന്നാക്രമണത്തിനുള്ള വഴിയൊരുക്കാനും ആധുനിക ഹൈ-ടെക് യുദ്ധമുറകള്‍ സഹായിക്കുന്നു. ഫീല്‍ഡ് കമാന്റര്‍മാര്‍ക്ക് യുദ്ധസാഹചര്യങ്ങളെ കുറിച്ചുള്ള തത്സമയഅവസ്ഥാബോധം (Real time situational awareness) ലഭ്യമാക്കാനും ആധുനിക സാങ്കേതികവിദ്യയുടെ കടന്നുവരവ് ഉപകരിച്ചിട്ടുണ്ട്.
ഭീകരാക്രമണം: യുദ്ധപ്രഖ്യാപനം
അതിര്‍ത്തി കടന്നെത്തുന്ന ഭീകരവാദത്തിനു മറുപടിയായി അതിര്‍ത്തി കടന്നുള്ള തിരിച്ചടിയുണ്ടാകുന്നതാണ് ‘ന്യൂ നോര്‍മല്‍’ എന്ന് പ്രധാനമന്ത്രി ഒരിക്കല്‍ കൂടി പ്രസ്താവിച്ചിരിക്കുകയാണ്. ആയിരം ചെറുമുറിവുകളിലൂടെ രക്തമൊഴുക്കി ഭാരതത്തെ നശിപ്പിക്കുക എന്ന പാകിസ്ഥാന്റെ കുടിലബുദ്ധിക്കുള്ള മറുപടി ഇനിമുതല്‍ സൈനിക നടപടികളിലൂടെയായിരിക്കും.
2016-ല്‍ കരസേനാ കമാന്റോകള്‍ നിയന്ത്രണരേഖയ്ക്കപ്പുറത്തെ ഭീകരരുടെ ലോഞ്ച് പാഡുകള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ തകര്‍ത്തപ്പോള്‍, 2019 ഫെബ്രുവരി 26-നു ഭാരതീയ വായുസേന ഖൈബര്‍ പഖ്തൂണ്‍ പ്രവിശ്യയിലെ ‘ബലാക്കോട്ടെ ‘ജെയ് ഷെ മുഹമ്മദ്’-ന്റെ ട്രെയിനിഗ് ക്യാമ്പുകള്‍ ആക്രമിച്ച് നശിപ്പിക്കുകയുണ്ടായി. 1971-ലെ ഇന്തോ-പാക് യുദ്ധത്തിനുശേഷം അന്നാദ്യമായി പാകിസ്ഥാന്റെ മണ്ണില്‍ ഭാരതീയ വായുസേന ആക്രമണം നടത്തി. ബലാക്കോട്ട് ആക്രമണത്തെത്തുടര്‍ന്ന് അഞ്ചുവര്‍ഷക്കാലം കാശ്മീര്‍ ഏറെക്കുറെ ശാന്തമായിരുന്നു. അരദശാബ്ദത്തിനു ശേഷമാണ് ഇപ്പോള്‍ വീണ്ടും പഹല്‍ഗാമില്‍ വലിയതോതിലുള്ള അക്രമണമുണ്ടായത്. സ്വന്തം മണ്ണില്‍ ഭീകരവാദത്തിന്റെ പത്തി വീണ്ടുമുയരാതിരിക്കണമെങ്കില്‍ രാഷ്ട്രം ശക്തമായി പ്രതികരിക്കേണ്ടത് നിര്‍ബന്ധമായിരുന്നു. തക്കം കിട്ടിയാല്‍ ഭാരതത്തിനിട്ടു പണിയാന്‍ കാത്തിരിക്കുന്ന, ശാന്തിയുടെ ഭാഷ ഒട്ടുമേ അറിയാത്ത, പാകിസ്ഥാനിലെ ജിഹാദി ജനറല്‍മാരെ അടക്കിനിര്‍ത്താന്‍ അന്തിമമായി സൈനികനടപടിയ്ക്കു മാത്രമേ കഴിയൂ എന്നത് ചരിത്രസത്യം മാത്രമാണ്.
സൈനിക കരുത്ത് – 2019 ല്‍ നിന്നും 2025 ലെത്തുമ്പോള്‍
സൈനിക കരുത്തിന്റെ കാര്യത്തില്‍ 2019 ല്‍ നിന്നും 2025 ലെത്തുമ്പോള്‍ ഭാരതം ബഹുദൂരം മുന്നിലെത്തിയിരിക്കുന്നു. 2021-ല്‍ റഷ്യയില്‍ നിന്നും ലോകോത്തര വ്യോമ പ്രതിരോധ സംവിധാനമായ ‘എസ് 400’, അന്നത്തെ ബൈഡന്‍ ഭരണകൂടത്തിന്റെ ശക്തമായ എതിര്‍പ്പ് വകവയ്ക്കാതെ മോദി സര്‍ക്കാര്‍ ഭാരതത്തിലെത്തിച്ചിരുന്നു. ‘എസ്-400’ ന്റെ മൂന്നു സ്‌ക്വാഡ്രനുകള്‍ ഇതിനകം ഭാരതത്തിന്റെ അതിര്‍ത്തികളില്‍ വിന്യസിച്ചുകഴിഞ്ഞിട്ടുണ്ട് (ഈ വര്‍ഷാവസനത്തോടെ തന്നെ ശേഷിക്കുന്ന രണ്ടു സ്‌ക്വാഡ്രനുകളും രാജ്യത്തെത്തുമെന്നാണ് കരുതുന്നത്). ഒരു പക്ഷെ ഓപ്പറേഷന്‍ സിന്ദൂരിന്റെ സമയത്ത് പാകിസ്ഥാനി ഭരണകൂടത്തിന്റെ ഉറക്കം കെടുത്തിയിട്ടുണ്ടാവുക ‘എസ്-400’ ബലിഷ്ഠമാക്കിയ ഇന്ത്യന്‍ വ്യോമ അതിരുകളായിരുന്നു.
ഭാരതത്തിന്റെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ ‘ആകാശ്’പ്ലാറ്റ്‌ഫോമാണ് ഓപ്പറേഷന്‍ സിന്ദൂരില്‍ മിന്നും പ്രകടനം കാഴ്ചവെച്ച മറ്റൊരു പ്രതിരോധ സംവിധാനം. ഭാരതം തദ്ദേശീയമായി നിര്‍മിച്ച ‘ആകാശ്’ഒറ്റയ്ക്കും, മറ്റു സിസ്റ്റങ്ങളുമായി കൂട്ടുചേര്‍ന്നും നടത്തിയ ഗംഭീരപ്രകടനം ഭാവിയില്‍ പ്രതിരോധരംഗത്ത് ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പ്രൊജക്റ്റുകളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ബലാക്കോട്ടാക്രമണം കഴിഞ്ഞു ഒരു വര്‍ഷമായപ്പോഴേക്കും (2020 ജൂലായ്) ആദ്യത്തെ ‘റഫേല്‍’ വിമാനം ഭാരതീയ വായുസേനയുടെ ഭാഗമായിരുന്നു. 4.5 തലമുറയില്‍പെട്ട മുപ്പത്തിയാറ് അത്യാധുനിക ഇരട്ടഎഞ്ചിന്‍ റഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്നു ഭാരതീയ വായുസേനയുടെ കൈവശമുണ്ട്. ഒരു പക്ഷെ ‘റഫേല്‍’ വഹിക്കുന്ന മാരകമായ പടക്കോപ്പുകളാണ് ഈ യുദ്ധവിമാനങ്ങളെ ആകാശയുദ്ധങ്ങളില്‍ അതുല്യമാക്കുന്നത്. 200 കിലോമീറ്റര്‍ അകലെയുള്ള ശത്രു വിമാനങ്ങളെപ്പോലും കണ്ടെത്തി ‘ലോക്ക്’ ചെയ്ത് നശിപ്പിക്കാനുതകുന്ന ‘മീറ്റ്യോര്‍’ ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍ ടു എയര്‍ മിസ്സൈലുകള്‍ (BVRAAM),, ചെറുദൂരപരിധിക്കുള്ളിലെ ടാര്‍ഗെറ്റുകള്‍ക്കെതിരെ പ്രയോഗിക്കാനുള്ള മൈക്ക (MICA) മിസ്സൈലുകള്‍, ശത്രുവിന്റെ മിലിറ്ററി ഗാരിസണ്‍, ടാങ്ക് നിരകള്‍, ഭീകരക്യാമ്പുകള്‍ എന്നിവ ലക്ഷ്യമാക്കി കണിശവും, മാരകവുമായ ഗ്രൗണ്ട് അറ്റാക്ക് നടത്താനുള്ള സ്‌കാള്‍പ് (SCALP), ഹാമര്‍ (HAMMER), ലൈസര്‍ ഗൈഡഡ് ബോംബുകള്‍ തുടങ്ങിയ ആയുധശ്രേണികള്‍ റഫേലിനെ കരുത്തനാക്കുന്നു. ‘പവര്‍ പേക്ഡ്’ യുദ്ധവിമാനമായ റഫാലിനെ നേരിടാന്‍ പാകിസ്ഥാന്‍ അണിനിരത്തിയ ഏഫ്-10, ജെഎഫ് 17 തുടങ്ങിയ ചൈനീസ് ഫൈറ്റര്‍ ജെറ്റുകളും, പഴയ തലമുറ എഫ് 16, മിറാഷ് വിമാനങ്ങളും തികച്ചും അപര്യാപ്തമായിരിന്നു. ചൈനീസ് നിര്‍മ്മിത യുദ്ധവിമാനങ്ങളുടേയും മറ്റു പടക്കോപ്പുകളുടെയും യുദ്ധസാഹചര്യങ്ങളിലെ കാര്യക്ഷമതയില്ലായ്മ ഓപ്പറേഷന്‍ സിന്ദൂരിനോടെ തെളിയിക്കപ്പെട്ടു. ലോകത്തെ പല യുദ്ധമുഖങ്ങളിലും പ്രയോഗിച്ച് ‘ബാറ്റില്‍ പ്രൂവണ്‍’ ആയ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ക്കെതിരെ, ചൈനീസ് നിര്‍മ്മിത ഫൈറ്ററുകള്‍ പാകിസ്ഥാന്‍ വിന്യസിച്ചപ്പോള്‍ നെഞ്ചിടിപ്പേറിയതും ബീജിങ്ങിലായിരിന്നു.
ഭാരതീയ വായുസേന നടപ്പിലാക്കുന്ന ‘സൂപ്പര്‍ സുഖോയ്’ പ്രോജക്ട് കൊണ്ട് ഉദ്ദേശിക്കുന്നതു നിലവില്‍ കൈവശമുള്ള ‘എസ്.യു-30’ വിമാനങ്ങളെ നവീകരിച്ച് 4.5-5 തലമുറ (സ്റ്റെല്‍ത്ത് സവിശേഷതയൊഴികെ) യുദ്ധവിമാനങ്ങള്‍ക്കൊപ്പമെത്തിക്കുക എന്നതാണ്. ആദ്യഘട്ടത്തില്‍ 84 ‘എസ്.യു 30 ങഗക’ വിമാനങ്ങളാണ് ഇത്തരത്തില്‍ തദ്ദേശീയമായി നവീകരിക്കുന്നത്. ദീര്‍ഘദൂരത്തുള്ള ശത്രുവിമാനങ്ങള്‍ കണ്ടെത്താനുള്ള എ.ഇ.ഏസ്.എ (Active Electronically Scanned- Array) ഫയര്‍ കണ്ട്രോള്‍ റഡാര്‍, ഡിജിറ്റല്‍ ഫ്‌ലൈ ബയ് വയര്‍ സിസ്റ്റം, അത്യാധുനിക ഏവിയോണിക്‌സ്, ആധുനിക ആയുധശേഖരം, എഞ്ചിന്റെ ക്ഷമത വര്‍ദ്ധിപ്പിക്കല്‍, ആളില്ലാഡ്രോണുകളുമൊത്ത് പ്രവര്‍ത്തിക്കാനുള്ള സാങ്കേതികവിദ്യ തുടങ്ങിയവ ഉള്‍പ്പെടുത്തിയ ‘സൂപ്പര്‍ സുഖോയ്’ യുദ്ധവിമാനങ്ങള്‍ 2050 വരെയെങ്കിലും ഭാരതീയ വായുസേനയുടെ ഭാഗമായി തുടരുമെന്നു കരുതുന്നു. ഇന്ത്യന്‍ നിര്‍മ്മിത ദീര്‍ഘദൂര എയര്‍ ടു എയര്‍ ‘അസ്ത്ര’ മിസ്സൈല്‍ (Astra BVRAAM), ഇസ്രായേല്‍ നിര്‍മിത ‘ഡെര്‍ബി’ ഷോര്‍ട്ട് റേഞ്ച് മിസ്സൈല്‍, ആകാശത്തുനിന്നും ഭൂമിയിലേക്കു തൊടുക്കാവുന്ന ബ്രഹ്മോസ് മിസ്സൈലുകള്‍ എന്നിവ ഇതിനകം തന്നെ ‘എസ്.യു-30’ വിമാനങ്ങളില്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. 2019 ല്‍ ബലാക്കോട്ട് ആക്രമണകാലത്ത് ഈ വിമാനങ്ങളിലുണ്ടായിരുന്ന റഷ്യന്‍ നിര്‍മ്മിത R- 77 മിസ്സൈലിന്റെ ദൂരപരിമിതി ഇതുമൂലം പരിഹരിക്കപ്പെട്ടപ്പോള്‍ പ്രഹരശേഷിയേറിയ മറ്റൊരു വാര്‍മെഷീനായി ‘എസ്.യു-30’-ഉം മാറിയിട്ടുണ്ട്.
എച്ച്.എ.എല്‍ തദ്ദേശീയമായി നിര്‍മ്മിച്ച ഒറ്റ എഞ്ചിന്‍ സൂപ്പര്‍ സോണിക് ‘എല്‍.സി.എ തേജസ്’ യുദ്ധവിമാനങ്ങളുടെ രണ്ടു സ്‌ക്വാഡ്രനുകള്‍ ഇന്നു സേനയുടെ ഭാഗമാണ്. ഈ വിമാനങ്ങളുടെ പരിഷ്‌കരിച്ച പതിപ്പായ ‘എല്‍.സി.എ MK IA-‘ ഇപ്പോള്‍ നിര്‍മ്മാണത്തിന്റെ അന്തിമഘട്ടത്തിലാണ്. ‘അസ്ത്ര’ മിസ്സൈല്‍ അടക്കമുള്ള ആയുധശേഖരങ്ങളും, ഇലക്ട്രോണിക് വാര്‍ഫേര്‍ ഉപകരണങ്ങളും, ആധുനിക ഏവിയോണിക്‌സും ‘എല്‍.സി.എ MK IA-‘ പോര്‍വിമാനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 48000 കോടി രൂപ മുടക്കി 83 ‘എല്‍.സി.എ MK IA- ഫൈറ്റര്‍ ജെറ്റുകള്‍ ഉടനടി വാങ്ങാനാണ് വായുസേന കരാറിലേര്‍പ്പെട്ടിട്ടുള്ളത്.
ബലാക്കോട്ട് നടത്തിയതിനേക്കാള്‍ എത്രയോ മാരകമായ പ്രഹരമേല്‍പ്പിക്കാന്‍ ഓപ്പറേഷന്‍ സിന്ദൂരില്‍ ഭാരതീയ വായുസേനക്കായി. പി.എ.എഫ് (പാകിസ്ഥാന്‍ എയര്‍ ഫോഴ്‌സ്)- ന്റെ അടിസ്ഥാന ആസ്തികളുടെ ഇരുപത് ശതമാനത്തോളം ഓപ്പറേഷന്‍ സിന്ദൂരില്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. അത് ശരിയാണെങ്കില്‍ കടക്കെണിയിലകപ്പെട്ട പാകിസ്ഥാന് ആ നഷ്ടങ്ങള്‍ നികത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരും.
ഗല്‍വാന്‍ സംഘര്‍ഷവും സൈനികശേഷി വര്‍ദ്ധനവും
സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തില്‍ ഏറ്റവും നീണ്ടുനിന്ന പടയൊരുക്കത്തിനാണ് 2020 മെയ് മാസത്തില്‍ ഇന്തോ-ചൈന അതിര്‍ത്തിയില്‍ ഉടലെടുത്ത ഗല്‍വാന്‍ സംഘര്‍ഷം തുടക്കമിട്ടത്. വര്‍ഷങ്ങളോളം നീണ്ടുനിന്ന അതിര്‍ത്തി പ്രതിസന്ധി പക്ഷെ നമ്മുടെ പ്രതിരോധസേനകള്‍ക്ക്, പ്രത്യേകിച്ച് കരസേനയ്ക്ക്, കരുത്താര്‍ജ്ജനത്തിന്റെ നാളുകള്‍ കൂടിയായിരുന്നു. നമ്മുടെ സൈന്യം വെല്ലുവിളികള്‍ അവസരങ്ങളാക്കി മാറ്റിയെടുത്തു. വന്‍ശക്തിയും, പ്രബലനുമായ എതിരാളിയെ അതിര്‍ത്തിക്കപ്പുറം തളച്ചിട്ടു തിരിച്ചയയ്ക്കാന്‍ കഴിഞ്ഞതു സേനയ്ക്ക് വലിയ ആത്മവിശ്വാസം നല്‍കി. കൂടാതെ സൈനിക തയ്യാറെടുപ്പിന്റെയും, ആയുധശേഖരങ്ങളിലെയും കുറവുകള്‍ പരിഹരിക്കാനും, വിടവുകള്‍ നികത്താനും, ദീര്‍ഘകാലം നീണ്ടുനിന്ന യുദ്ധസമാനമായ സാഹചര്യം അവസരമൊരുക്കി. ലഡാക്കിലെ സംഘര്‍ഷഭരിതകാലം കരസേനയ്ക്ക് അവശ്യം വേണ്ട പടക്കോപ്പുകള്‍ കരസ്ഥമാക്കാനുള്ള സമയം കൂടിയായിരുന്നു. വിവിധതരം ഡ്രോണുകള്‍, റോക്കറ്റുകള്‍, ടാങ്കുകള്‍ക്കു വേണ്ട പടക്കോപ്പുകള്‍, ഹൈ-ടെക് നിരീക്ഷണോപകരണങ്ങള്‍, സ്‌പെഷല്‍ മിലിറ്ററി വാഹനങ്ങള്‍, അസ്സാള്‍ട്ട് റൈഫിളുകള്‍, ആര്‍ട്ടിലറി തോക്കുകള്‍ തുടങ്ങിയവ സംഭരിച്ചു കരസേന യുദ്ധസജ്ജമായി. ചൈന- ഭാരത ഉഭയകക്ഷി ബന്ധം പിന്നീട് മെച്ചപ്പെട്ടെങ്കിലും, ഏതു വെല്ലുവിളികളും എറ്റെടുക്കാന്‍ കരസേന ഇതോടെ പൂര്‍ണ്ണസജ്ജമായിമാറി.
കടല്‍ക്കരുത്തിന്റെ കാര്യത്തില്‍ ഭാരതീയ നാവികസേന എതിരാളിയേക്കാള്‍ പതിന്മടങ്ങു മുമ്പിലാണ്. 2022-ല്‍ നാവികസേനയുടെ ഭാഗമായ ‘ഐ.എന്‍.എസ് വിക്രാന്ത്’ ഏതു വെല്ലുവിളിയും നേരിടാന്‍ തയ്യാറായി അറബിക്കടലില്‍ നിലയുറപ്പിച്ചിരുന്നു. അത്യാധുനിക ഡിസ്‌ട്രോയര്‍ ഐ.എന്‍.എസ് സൂറത്ത്, ഐ.എന്‍.എസ് നീലഗിരി, റഷ്യയില്‍ നിര്‍മ്മിച്ച സ്റ്റെല്‍ത്ത് ഫ്രിഗേറ്റ് ഐ.എന്‍.എസ് തുഷില്‍ തുടങ്ങിയ പടക്കപ്പലുകള്‍ യുദ്ധസജ്ജമായി രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയിലുണ്ടായിരുന്നു. ആവശ്യമെങ്കില്‍ കറാച്ചി തുറമുഖത്ത് ഉപരോധം സൃഷ്ടിച്ച് ചരക്കുനീക്കം തടയാനുള്ള സന്നാഹങ്ങളുമായി നാവികസേന ഓപ്പറേഷന്‍ സിന്ദൂരിന്റെ സമയത്ത് സദാ ജാഗരൂകരായി വിളിപ്പുറത്തുണ്ടായിരുന്നു.
ശത്രുരാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളിലുള്ള സേനാസങ്കേതങ്ങളെയും, സാമ്പത്തിക മേഖലകളെയും, രാഷ്ട്രീയ, നിര്‍മ്മാണ കേന്ദ്രങ്ങളെയുമൊക്കെ തകര്‍ക്കാനുള്ള ദീര്‍ഘദൂര മിസ്സൈലുകളും, പോര്‍മുനകളുമാണ് ‘സ്ട്രാറ്റജിക് വെപ്പണ്‍സ്’ എന്നറിയപ്പെടുന്നത്. വലിയ തോതിലുള്ള ആക്രമണമഴിച്ചുവിട്ടു സാമ്പത്തിക-സൈനിക സ്രോതസ്സുകളെ തകര്‍ത്ത് ശത്രുവിന്റെ നട്ടെല്ലൊടിക്കുകയാണ് പ്രധാനലക്ഷ്യം. വലിയ കുതിച്ചുചാട്ടമാണ് തന്ത്രപ്രധാനമായ ഈ രംഗത്തു കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയ്ക്ക് ഭാരതം നേടിയിട്ടുള്ളത്.
‘മിഷന്‍ ദിവ്യാസ്ത്ര്’ എന്നു നാമകരണം ചെയ്തിട്ടൂള്ള ങകഞഢ (മള്‍ട്ടിപ്പിള്‍ ഇന്‍ഡിപെന്‍ഡന്റ്‌ലി ടാര്‍ഗെറ്റബിള്‍ റി-എന്‍ട്രി വെഹിക്കിള്‍) സാങ്കേതികവിദ്യയോടു കൂടിയ അഗ്‌നി-5 മിസ്സൈലുകള്‍ ഇന്നു രാജ്യത്തിന്റെ പ്രതിരോധസംവിധാനത്തിന്റെ ഭാഗമാണ്. ഒരു മിസ്സൈലില്‍ തന്നെ ഒന്നിലധികം പോര്‍മുനകളെ വഹിക്കാനും, ഒന്നിലധികം ലക്ഷ്യങ്ങളെ ആക്രമിക്കാനും, ശേഷിയുള്ള സാങ്കേതിക വിദ്യയാണിത്. ഒറ്റ മിസ്സൈല്‍ ഡെലിവറി ഉപയോഗിച്ച് ഒന്നിലധികം പോര്‍മുനകള്‍ വിവിധ ലക്ഷ്യങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ ശത്രുവിന്റെ മിസ്സൈല്‍ പ്രതിരോധസംവിധാനങ്ങളെ കബളിപ്പിച്ച് വിനാശകരമായ ആഘാതമേല്‍പ്പിക്കാന്‍ കഴിയുന്നതാണ്. അണുവായുധങ്ങള്‍ ആദ്യം പ്രയോഗിക്കില്ലെന്നു പ്രഖ്യാപിച്ച ഭാരതത്തിനു ‘സെക്കന്റ് സ്‌ട്രൈക്ക് ‘ (ശത്രുവിന്റെ അണുവായുധ ആക്രമണത്തിനെതിരെ തിരിച്ചടി) ഉറപ്പാക്കാന്‍ ഇത്തരം മിസ്സൈലുകള്‍ അനിവാര്യമാണ്.
‘ഐ.എന്‍.എസ് അരിഹാന്തിനു’ തുണയായി ‘ഐ.എന്‍.എസ് അരിഘട്ട്’ ന്യൂക്ലിയര്‍ ബാലിസ്റ്റിക് അന്തര്‍വാഹിനി കൂടിയെത്തിയതോടെ ഭാരതത്തിന്റെ ത്രിതല അണുവായുധ (Nuclear Triad)- ശേഷി കരുത്താര്‍ജിച്ചിട്ടുണ്ട്. (ഐ.എന്‍.എസ് അരിധമനും വൈകാതെ കമ്മീഷന്‍ ചെയ്യുമെന്ന് കരുതുന്നു). കഴിഞ്ഞ വര്‍ഷം നവംബറില്‍ സമുദ്രത്തിനടിയില്‍ നിന്നും ഐ.എന്‍.എസ് അരിഘട്ട്’ പരീക്ഷണാര്‍ത്ഥം തൊടുത്ത K4 ബാലിസ്റ്റിക് മിസ്സൈലിന്റെ (SLBM)) ദൂരപരിധി 3500 കിലോമീറ്ററിലധികമാണ്. ശബ്ദവേഗത്തിന്റെ അഞ്ചുമടങ്ങിലധികം വേഗതയുള്ള ഹൈപ്പര്‍ സോണിക് മിസ്സൈലുകള്‍ ആവനാഴിയിലുള്ള നാലു ലോകശക്തികളിലൊന്നാണ് ഭാരതം.
അണുവായുധ ഭീഷണി: പാകിസ്ഥാന്റെ ഉണ്ടയില്ലാ വെടി
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം കഴിഞ്ഞ എണ്‍പത് വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധിയുദ്ധങ്ങള്‍ ലോകത്തിന്റെ പലഭാഗത്തും നടന്നെങ്കിലും ഇന്നേവരെ അണുവായുധങ്ങള്‍ ആര്‍ക്കെതിരെയും പ്രയോഗിച്ചിട്ടില്ല. രാഷ്ട്രങ്ങള്‍ അണുവായുധങ്ങള്‍ ശേഖരിക്കുന്നത് ‘ഡിറ്ററന്‍സ്’ (തിരിച്ചടി ഭയന്നു അണുവായുധം തങ്ങള്‍ക്കെതിരെ പ്രയോഗിക്കുന്നതില്‍ നിന്നും പ്രതിയോഗിയെ പിന്തിരിപ്പിക്കാന്‍) ആയി മാത്രമാണ്. മനുഷ്യരാശിയ്ക്കു അത്രമേല്‍ വിനാശം വിതയ്ക്കുന്ന അണുവായുധങ്ങള്‍ പ്രയോഗിക്കുമെന്ന ഭീഷണിതന്നെ ബോധമില്ലായ്മയാണ്. അതുകൊണ്ടുതന്നെ ഭാരതത്തിന്റെ പരമ്പരാഗതമായ സൈനിക മേല്‍ക്കോയ്മയെ നേരിടാന്‍ ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ മടിക്കില്ലെന്നു പാകിസ്ഥാനിലെ നേതാക്കള്‍ ഇടയ്ക്കിടയ്ക്കു വിളിച്ചുപറയുന്നതു ‘ഉണ്ടയില്ലാവെടി’ മാത്രമാണെന്നും, അതുകൊണ്ടൊന്നും ഭാരതത്തിലെ രാഷ്ട്രീയ, സൈനിക നേതൃത്വങ്ങളെ പേടിപ്പിച്ചിരുത്താന്‍ പറ്റില്ലെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഭീകരവാദവും, ആണവഭീഷണിയും വിളക്കിച്ചേര്‍ത്ത് ഭാരതത്തെ ശ്വാസംമുട്ടിക്കാമെന്നത് പാകിസ്ഥാന്റെ വ്യാമോഹം മാത്രമാണ്. നൂറ്റി എണ്‍പതോളം അണുവായുധങ്ങള്‍ വീതം ഭാരതത്തിന്റേയും, പാകിസ്ഥാന്റെയും കൈവശമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇതിനുപുറമെ ശക്തികുറവുള്ള (low yields) ‘ടാക്ടിക്കല്‍ ന്യൂക്ലിയര്‍’ പോര്‍മുനകളും പാകിസ്ഥാന്‍ ശേഖരിച്ചിട്ടുണ്ട്. കന്റോണ്‍മെന്റുകളെയും, അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനികക്യാമ്പുകളെയും ലക്ഷ്യമാക്കി ‘യീല്‍ഡ്’ കുറഞ്ഞ ചെറു ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്നാണ് ഭീഷണി. ഈ വിഷയത്തില്‍ ഭാരതത്തിന്റെ അണുവായുധ സിദ്ധാന്തം (Nuclear Doctrine) കൃത്യവും, വ്യക്തവുമാണ്. ഭാരതം പൊതുവെ അണുവായുധങ്ങള്‍ക്കെതിരാണ്. ആഗോളതലത്തില്‍ ആണവായുധ നിര്‍മ്മാര്‍ജനത്തെ ഭാരതം പിന്താങ്ങുന്നു. ഒരു എതിരാളിക്കെതിരെയും ഭാരതം ആദ്യം ആണവായുധം ഉപയോഗിക്കില്ല. പക്ഷെ ഭാരതത്തിനെതിരെ ശത്രു ആണവായുധം പ്രയോഗിച്ചാല്‍, അതു എത്ര ചെറുതാണെങ്കില്‍ പോലും, തിരിച്ചടി ഭീകരമായിരിക്കും. ഭാരതം ‘ടാക്റ്റിക്കല്‍ ന്യൂക്ലിയര്‍ പോര്‍മുന’ വികസിപ്പിച്ചെടുക്കാത്തതിന്റെ പിന്നിലെ സന്ദേശവും ഇതുതന്നെയാണ്. പ്രതികരണം സ്ട്രാറ്റജിക് ആണവായുധങ്ങള്‍ കൊണ്ടുള്ള വ്യാപക ആക്രമണമായിരിക്കും. ആണവായുധങ്ങള്‍ അതര്‍ഹിക്കുന്ന ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണമെന്നും, പാകിസ്ഥാന്‍ ന്യൂക്ലിയര്‍ ബ്ലാക്‌മെയിലിനു തുനിയരുതെന്നുമുള്ള ശക്തമായ താക്കീതാണ് ഇത്. ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള ഏതുതരം ന്യൂക്ലിയര്‍ എക്‌സ്‌ചേഞ്ചും, പാകിസ്ഥാന്റെ ഉന്മൂലനത്തിലേ കലാശിക്കുകയുള്ളൂ.
ഓപ്പറേഷന്‍ സിന്ദൂരും യുദ്ധമെന്ന കലയും
പുരാതന ചൈനീസ് യുദ്ധ തന്ത്രജ്ഞനും, ചിന്തകനുമായ ‘സണ്‍ സൂ’ ‘യുദ്ധത്തിന്റെ കല'(The art of war) എന്ന തന്റെ പുസ്തകത്തില്‍ യുദ്ധനിപുണതകളെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ആധുനിക യുഗത്തിലും ആയുധബലം മാത്രമല്ല, രാഷ്ട്രീയ-സൈനിക നേതൃത്വങ്ങള്‍ യുദ്ധമുഖത്ത് കാട്ടുന്ന ക്രിയാത്മകതയും കൂടിയാണ് എതിരാളിയുടെ മേല്‍ എളുപ്പത്തില്‍ മേല്‍ക്കൈ നേടാന്‍ സഹായിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറില്‍ സൈനികശക്തിക്കു പുറമെ മറ്റു ‘സോഫ്റ്റ് പവറുകളും’ ഭാരതം ഉപയോഗിച്ചു.
വാക്കുകള്‍ വാളുകള്‍ ആകുമ്പോള്‍
പ്രധാനമന്ത്രി ബീഹാറില്‍ നടത്തിയ തന്ത്രപ്രധാന പ്രസംഗത്തോടെയാണ് പഹല്‍ഗാം കൂട്ടക്കൊലയ്ക്കുള്ള രാഷ്ട്രത്തിന്റെ പ്രതികരണം ആരംഭിക്കുന്നത്. ആ പ്രസംഗത്തിലെ രണ്ടു പ്രയോഗങ്ങള്‍ പ്രത്യേകശ്രദ്ധ ആവശ്യപ്പെടുന്നു. ഹിന്ദിയിലെ ‘മിട്ടി മെ മിലായേംഗെ’ -ഭീകരരെയും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഞങ്ങള്‍ ‘മണ്ണോടു ചേര്‍ക്കും’ എന്ന പ്രസ്താവനയും, ഇംഗ്ലീഷില്‍ പറയുന്ന’we will pursue them to the ends of the earth’ എന്ന വാചകവും കൃത്യമായ ചില സൂചനകള്‍ നല്‍കുന്നു. മനോവേദനയുടെ തീവ്രതയും, പകരം വീട്ടുമെന്നുള്ള ദൃഢപ്രതിജ്ഞയുമുണ്ട് ആ വാക്കുകളില്‍. സൂക്ഷമായി പരിശോധിച്ചാല്‍ ‘ends of earth’ എന്നത് ഒരു തെറ്റായ പ്രയോഗമാണ്. ഗോളാകൃതിയിലുള്ള ഭൂമിക്ക് ‘അറ്റങ്ങള്‍’ ഉണ്ടാവില്ലല്ലോ. പക്ഷെ മനപൂര്‍വ്വം തെറ്റിച്ചുപയോഗിച്ച ആ പദപ്രയോഗത്തിലൂടെ പഹല്‍ഗാം കൊടുംക്രൂരതയ്ക്കു പിന്നിലെ വികലമായ മനസ്സുകളെയും, രാഷ്ട്രം അനുഭവിക്കുന്ന വിഹ്വലതയെയും കൃത്യമായും, വ്യക്തമായും അടയാളപ്പെടുത്തുകയായിരുന്നു.
ഓപ്പറേഷന്‍ സിന്ദൂരിന്’തൊട്ടുമുമ്പ് ഭാരതത്തിലെ രാഷ്ട്രീയ – സൈനിക നേതൃത്വം അസാധാരണമായ മൗനത്തിലമര്‍ന്നു. പ്രതിപക്ഷം ഒന്നടങ്കം സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചു.(അതേസമയം പാകിസ്ഥാനില്‍ ഏറ്റവും ജനപ്രിയ നേതാവ് ഇമ്രാന്‍ ഖാന്‍ ജയിലില്‍ തടങ്കലിലാണ്). ഇന്ത്യന്‍ മാധ്യമങ്ങള്‍ ഏതു നിമിഷവും അതിര്‍ത്തിക്കപ്പുറത്തെക്ക് ഒരു ആക്രമണമുണ്ടാകുമെന്നു ഉറപ്പിച്ചുപറഞ്ഞു. ബ്രേക്കിങ് ന്യൂസുകള്‍ കൊടുത്തു. ഏതൊക്കെ തരത്തില്‍ ആക്രമണം നടത്താമെന്ന് ചാനല്‍ ചര്‍ച്ചകള്‍ നടത്തി. ഊഹാപോഹങ്ങള്‍ പടര്‍ന്നു. ദല്‍ഹിയില്‍ നിരന്തരം ‘ചര്‍ച്ചകള്‍’ തുടര്‍ന്നു. ഇതു പാകിസ്ഥാനെ പരിഭ്രമിപ്പിച്ചു. നമ്മുടെ രാഷ്ട്രീയ-സൈനിക നേതൃത്വം ഇതൊന്നും സ്ഥിരീകരിക്കാനോ, നിഷേധിക്കാനോ തയ്യാറാകാതെ അഗാധമൗനം തുടര്‍ന്നു. മൗനം വാക്കുകളെക്കാള്‍ വാചാലമായി. പാക് സേനയെ മുള്ളിന്മേല്‍ നിര്‍ത്തി. പാകിസ്ഥാനിലെ മന്ത്രിമാര്‍ ‘ദുസ്വപ്‌നങ്ങള്‍’ കണ്ടു ഞെട്ടിയുണര്‍ന്നു പാതിരാത്രിക്ക് പത്രസമ്മേളനങ്ങള്‍ നടത്തി. അതോടെ ആദ്യറൗണ്ട് ഭാരതത്തിന്റെതായി.
‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന വാചകവും മറിഞ്ഞുവീണു തൂകിപ്പോയ സിന്ദൂരച്ചെപ്പിന്റെ ഡിസൈനും നിമിഷങ്ങള്‍ക്കകം ലോകമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ‘സിന്ദൂറി’ന്റെ, അര്‍ത്ഥവ്യാപ്തിയും, വൈധവ്യത്തിന്റെ വേദനയും, ഭാരതീയ സ്ത്രീത്വത്തിന്റെ അഭിമാനവും, നവ ദാമ്പത്യത്തിന്റെ ഊഷ്മളതയും, യുദ്ധ സമാനമായ സാഹചര്യത്തില്‍ പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ പാകിസ്ഥാനിലെ ഭീകരവാദക്യാമ്പുകള്‍ക്ക് നേരെയുണ്ടായ സൈനിക നടപടികള്‍ക്ക് അത് വലിയ ന്യായീകരണമായി (ദിവസങ്ങള്‍ കഴിഞ്ഞ് പാകിസ്ഥാന്‍ സ്വന്തം ഓപ്പറേഷനു ‘മറുപേര്’ നല്‍കി വര്‍ഗീയവല്‍ക്കരണത്തിനു ശ്രമിച്ചെങ്കിലും ദയനീയമായി ചീറ്റിപ്പോയി). ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന തലവാചകം ഭാരതത്തിന്റെ സൈനിക നടപടികള്‍ക്ക് കൃത്യമായ ലക്ഷ്യവും, ദിശാബോധവും (military objectives) നല്‍കി.
സായുധസേന യുദ്ധകാല ‘മാധ്യമ ബ്രീഫിങ്’ വനിത ഓഫീസര്‍മാരെ ഏല്‍പ്പിച്ച് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നല്‍കുന്ന സന്ദേശം ആവര്‍ത്തിച്ചു. കേണല്‍ സോഫിയ ഖുറേഷിയും, വിംഗ് കമാന്റര്‍ വ്യോമിക സിങ്ങും ഭാരതത്തിന്റെ മതേതര ആശയങ്ങളുടെയും സഹവര്‍ത്തിത്വത്തിന്റെയും പ്രത്യക്ഷചിഹ്നങ്ങളായി ലോകമെമ്പാടും സ്‌ക്രീനുകളില്‍ തെളിഞ്ഞു (ജനറല്‍ അസ്‌ലം മുനീറിന്റെ ഇന്ത്യ വിരുദ്ധ- ഹിന്ദുവിദ്വേഷ പ്രസംഗത്തിന്റെയും, പഹല്‍ഗാം കൂട്ടക്കൊല നടപ്പിലാക്കിയ രീതിയുടെയും പ്രത്യേക പാശ്ചാത്തലത്തില്‍ അതിപ്രാധാന്യമര്‍ഹിക്കുന്നു).
യുദ്ധവിരാമത്തിനുശേഷം പ്രധാനമന്ത്രി രാഷ്ട്രത്തോടു നടത്തിയ അഭിസംബോധനയില്‍ പറയുന്നു ‘ഇതു യുദ്ധത്തിന്റെ കാലഘട്ടമല്ല. ഭീകരവാദത്തിന്റേതുമല്ല’. സൈനിക നടപടിയുടെ ഏകലക്ഷ്യം ഭീകരവാദം മാത്രമാണെന്നും, പാകിസ്ഥാനെതിരെയുള്ള യുദ്ധമല്ലെന്നും ആവര്‍ത്തിക്കുകയാണ് പ്രധാനമന്ത്രി. അദ്ദേഹം മുമ്പ് റഷ്യന്‍ പ്രസിഡന്റ് വളാദ്മീര്‍ പൂടിനോട് ‘ഇതു യുദ്ധത്തിന്റെ സമയമല്ല’ എന്നു പറഞ്ഞത് ആഗോളമാധ്യമങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്തിരിന്നല്ലോ. ആ പ്രസ്താവനയ്ക്കു ഒരു വാല്‍ക്കഷ്ണം നല്‍കി ഇന്നും തന്റെ വിശ്വാസം അതുതന്നെയെന്നു ഒന്നുകൂടി ഉറപ്പിക്കുന്നു.
ആധുനിക യുദ്ധമുറകള്‍ അതിവേഗം മാറുകയാണ്. ഡ്രോണുകളും, ‘ലോയിട്ടറിംഗ്’പടക്കോപ്പുകളും, ഉപഗ്രഹ-വിനിമയങ്ങളും മാത്രമല്ല യുദ്ധതന്ത്രങ്ങള്‍ മാറ്റി എഴുതുന്നത്. സൈബര്‍ യുഗത്തില്‍ (ഇന്‍ഫര്‍മേഷന്‍ വാര്‍ഫേര്‍) വാക്കും, മൗനവും, ചിത്രങ്ങളും, കാഴ്ചകളും യുദ്ധഗതി നിയന്ത്രിക്കുന്നു. വിവരസാങ്കേതികവിദ്യ യുദ്ധതന്ത്രങ്ങളില്‍ ‘സര്‍ഗ്ഗാത്മത’യ്ക്കുള്ള അസാധ്യ സാധ്യതകള്‍ തുറന്നു തരുന്നു. സൈബര്‍ കാലത്തെ ആധുനികയുദ്ധങ്ങള്‍ ‘സണ്‍ സൂ’ വിന്റെ ദര്‍ശനങ്ങള്‍ക്ക് ശക്തി പകരുന്നു. ഭാരതം പോലുള്ള ഒരു ജനാധിപത്യരാഷ്ട്രത്തില്‍ പ്രതിപക്ഷവും, മാധ്യമങ്ങളും, സോഷ്യല്‍ മീഡിയയും, എങ്ങിനെ സൈന്യത്തോടും സര്‍ക്കാരിനൊപ്പവും നിന്ന് പ്രതിരോധനിരയ്ക്ക് ഊക്ക് പകരുന്നു എന്ന കാഴ്ചകള്‍ക്കു കൂടിയാണ് നാം സാക്ഷ്യം വഹിച്ചത്.
മായാത്ത അശാന്തി
മുക്കാല്‍ നൂറ്റാണ്ടിനിടയ്ക്കു അഞ്ചു യുദ്ധങ്ങള്‍, യുദ്ധസമാനമായ സാഹചര്യങ്ങള്‍, നിരവധി പടനീക്കങ്ങള്‍, സേനകള്‍ മുഖാമുഖം നിലകൊണ്ട നാളുകള്‍ – സ്വാതന്ത്ര്യാനന്തര ഭാരതം ശാന്തിയെന്തന്നറിഞ്ഞത് സംഘര്‍ങ്ങള്‍ക്കിടയില്‍ വീണുകിട്ടിയ ഏതാനും ഇടവേളകളില്‍ മാത്രമായിരിക്കും. സ്വാതന്ത്ര്യത്തിനായി അഹിംസാവാദത്തിലൂന്നി മാതൃകാസമരം നയിച്ച ഒരു ജനതയെ കാത്തിരുന്നത് വേദനാജനകമായ വിഭജനവും, യുദ്ധങ്ങളും, രക്തരൂക്ഷിതമായ ഭീകരവാദവും, സംഘര്‍ഷങ്ങളുമായിരുന്നു. ചരിത്രത്തിന്റെ ഏടുകളിലെ വികലമായ കാവ്യനീതികളിലൊന്നു മാത്രമായി ഇതൊക്കെ തള്ളിക്കളയാനൊക്കുമോ? അതോ ആദ്യകാല ഭരണകര്‍ത്താക്കളുടെ ദീര്‍ഘവീക്ഷണമില്ലായ്മയും, പ്രായോഗികമല്ലാത്ത ആദര്‍ശവാദങ്ങളും, അയഞ്ഞ നിലപാടുകളും രാഷ്ട്രത്തിന്റെ ഭാവി രക്തപങ്കിലമാക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ടോ? രാജ്യത്തിന്റെ വടക്കുകിഴക്കും, വടക്കുപടിഞ്ഞാറും അതിര്‍ത്തികള്‍ കൃത്യമായി നിര്‍വ്വചിക്കാതെ വിട്ടപ്പോള്‍ വരുംതലമുറകള്‍ക്ക് അതു വലിയ ബാദ്ധ്യതകളായി മാറുകയായിരുന്നില്ലേ? 1947 ഒക്ടോബര്‍ 22 നു പാകിസ്ഥാന്‍ പക്ത്തൂണ്‍ ഗോത്ര പോരാളികളേയും, സ്വന്തം സൈനികരേയും കാശ്മീര്‍ താഴ്‌വര പിടിച്ചടക്കാന്‍ നിയോഗിച്ച അന്നു തുടങ്ങിയതാണ് സ്വതന്ത്രഭാരതത്തിലെ സംഘര്‍ഷഭരിതമായ നാളുകള്‍. അതിപ്പോള്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 22നു പഹല്‍ഗാമില്‍ സഞ്ചാരികളുടെ അരുംകൊലയിലെത്തിയിരിക്കുന്നു. പൂര്‍ണ്ണമായും അതിര്‍ത്തിക്കപ്പുറത്തിരുന്നു ആസൂത്രണം ചെയ്തു നടപ്പാക്കിയ ഈ കുടിലപദ്ധതിയ്ക്കു സ്വാഭിമാനമുള്ള ഒരു രാഷ്ട്രമെന്ന നിലയ്ക്ക് ഭാരതം ഉചിതമായ മറുപടി കൊടുത്തു. നൂറ്റിനാല്‍പ്പതുകോടി ജനതയുടെ പ്രതികാരവാഞ്ഛ മാത്രമല്ലത്. പാകിസ്ഥാന്‍ സൈനിക മേധാവി, ‘ജിഹാദി ജനറല്‍’ അസ്ലം മുനീര്‍ ഭാരതത്തിന്റെ മണ്ണില്‍ ഇനിയൊരിക്കലും ഇത്തരമൊരു സാഹസികതയ്ക്കു തുനിഞ്ഞിറങ്ങില്ലെന്ന് ഉറപ്പുവരുത്താനുള്ള നടപടി കൂടിയാണത്.