ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയാരവങ്ങള്‍ക്കിടയില്‍ അധികമാരും ശ്രദ്ധിക്കാതെ പോയ മറ്റൊരു വിജയ വൈജയന്തിയായിരുന്നു ഓപ്പറേഷന്‍ ബ്ലാക്ക് ഫോറസ്റ്റ്. ഓപ്പറേഷന്‍ സിന്ദൂര്‍ അയലത്തെ ശത്രുവിനുമേല്‍ അവന്റെ മണ്ണില്‍ നേടിയ വിജയമാണെങ്കില്‍ ഓപ്പറേഷന്‍ ബ്ലാക്ക് ഫോറസ്റ്റ് അയലത്തെ ശത്രുക്കളുടെ പിന്തുണയോടെ രാജ്യത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ശത്രുവിനു മേലെ ഉണ്ടായ നിര്‍ണ്ണായക വിജയമാണ്. ഇക്കഴിഞ്ഞ ദിവസം ഛത്തീസ്ഗഢിലെ നാരായണ്‍പൂര്‍ ജില്ലയില്‍ അഭൂജ്മദ് വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) ജനറല്‍ സെക്രട്ടറി ബസവരാജു എന്ന നംബാല കേശവറാവു ഉള്‍പ്പടെ 27 മാവോയിസ്റ്റുകളെ നമ്മുടെ സൈന്യത്തിന് ഏറ്റുമുട്ടലില്‍ വധിക്കാന്‍ കഴിഞ്ഞത് ചെറിയ കാര്യമല്ല. ഭാരതത്തില്‍ നാളിതുവരെ ഇടത് നക്‌സല്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു മേല്‍ രാജ്യം നേടിയ ഏറ്റവും വലിയ വിജയമാണ് ഇതെന്ന് കാണാന്‍ കഴിയും.
മാവോയിസമെന്നും നക്‌സലിസമെന്നും മറ്റും പല പേരുകളില്‍ പല സംഘങ്ങള്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സായുധ കലാപങ്ങള്‍ നടത്തിവരുന്നു. ചൈനയുടേയും പാകിസ്ഥാന്റെയും പിന്‍തുണയും പരിശീലനവും ആയുധങ്ങളും പണവും ഉപയോഗിച്ചുകൊണ്ട് ഭാരതത്തെ ശിഥിലീകരിക്കാന്‍ നടത്തിയിരുന്ന സായുധ ആക്രമണങ്ങള്‍ക്കാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അന്ത്യം കുറിക്കാന്‍ പോകുന്നത്. ലോകത്തിലെ ഏക ഹിന്ദുരാഷ്ട്രമായിരുന്ന നേപ്പാളിലെ രാജവംശത്തെ കൊലപ്പെടുത്തി ഭരണം പിടിച്ച ചൈനീസ് മാവോവാദികള്‍ നേപ്പാള്‍ മുതല്‍ കേരളം വരെ നീളുന്ന ഒരു ചുവപ്പന്‍ ഇടനാഴി സൃഷ്ടിക്കുന്നതില്‍ വിജയിച്ചിരുന്നു. മാവോയിസ്റ്റ്-നക്‌സല്‍ സ്വാധീനമേഖലകളില്‍ സമാന്തര ഭരണമാണ് നടന്നിരുന്നത്. പല മാവോയിസ്റ്റ് മേഖലകളിലും ഭാരതത്തിന്റെ ദേശീയപതാക ഉയര്‍ത്താനോ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാനോ പോലും കഴിയുമായിരുന്നില്ല. മാവോയിസ്റ്റുകള്‍ ജനങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സമാന്തര നികുതി പിരിവ് വരെ നടത്തിയിരുന്നു. മാവോയിസ്റ്റ് ചുവപ്പന്‍ ഇടനാഴിയുടെ വ്യാപ്തി വര്‍ദ്ധിച്ചു വരുന്ന കാലത്താണ് 2014ല്‍ ഭാരതത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. ദേശസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാത്ത മോദി സര്‍ക്കാര്‍ രാജ്യത്തെ ഇസ്ലാമിക വിഘടന പ്രവര്‍ത്തനങ്ങളെ നേരിടുന്ന അതേ ഗൗരവത്തില്‍ മാവോയിസ്റ്റ് വിഘടന പ്രവര്‍ത്തനങ്ങളെയും നേരിട്ടു.
ഭാരത സേന മാവോയിസ്റ്റുകളെ അവര്‍ അര്‍ഹിക്കുന്ന രീതിയില്‍ നേരിട്ടു തുടങ്ങിയപ്പോള്‍ നക്‌സല്‍ വിഘടനവാദത്തിന്റെ ബൗദ്ധിക നേതൃത്വമായി ജനങ്ങള്‍ക്കിടയില്‍ മറഞ്ഞിരുന്ന് പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ നക്‌സലുകള്‍ മനുഷ്യാവകാശ മുറവിളികളുമായി രംഗത്ത് വന്നുതുടങ്ങിയിട്ടുണ്ട്. മാവോയിസ്റ്റ് വിഘടന വാദത്തിനു മേല്‍ രാജ്യം നിര്‍ണ്ണായക വിജയത്തോടടുക്കുമ്പോള്‍ നാളിതുവരെ അവര്‍ക്ക് പിന്നില്‍ മറഞ്ഞിരുന്ന മാന്യതയുടെ കുപ്പായക്കാര്‍ മറനീക്കി പുറത്തുവന്ന് ചര്‍ച്ചകളെ കുറിച്ചും മഹത്തായ ജനാധിപത്യ മനുഷ്യാവകാശ മൂല്യങ്ങളെക്കുറിച്ചും ഗിരിപ്രഭാഷണം ചെയ്തുതുടങ്ങിയിരിക്കുന്നു. മനുഷ്യാവകാശത്തിന്റെ പേരുപറഞ്ഞ് രാജ്യത്തെ മുസ്ലീം ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്തിരുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മാവോയിസ്റ്റുകള്‍ക്കു വേണ്ടിയും പരസ്യമായി രംഗത്തെത്തിയിരിക്കുന്നു എന്നത് അതിശയിപ്പിക്കുന്നില്ല.രാജ്യത്ത് വിഘടന പ്രവര്‍ത്തനം നടത്തുന്ന മാവോയിസ്റ്റുകളോട് കീഴടങ്ങാനും ദേശീയ മുഖ്യധാരയിലേയ്ക്ക് വരാനും ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചതാണ്. ആയുധമുപേക്ഷിച്ച് വരുന്ന അത്തരക്കാരെ പുനരധിവസിപ്പിക്കാന്‍ വരെ സര്‍ക്കാര്‍ തയ്യാറായി. ഇതിനൊന്നും വഴങ്ങാതെ സായുധ പോരാട്ടത്തിന് മുതിര്‍ന്നവരെ സൈന്യം ചുട്ടു പൊട്ടിക്കുക തന്നെയാണ് ചെയ്യുന്നത്.
2026 മാര്‍ച്ചോടെ രാജ്യത്തെ മാവോയിസ്റ്റ് വിഘടനവാദം സമ്പൂര്‍ണ്ണമായും തുടച്ചുനീക്കിയിരിക്കും എന്ന പ്രഖ്യാപിത നയവുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.കഴിഞ്ഞ പത്തറുപത് വര്‍ഷങ്ങളായി ഭാരതത്തിലെ 126 ല്‍ പരം ജില്ലകള്‍ നക്‌സല്‍ ഭീകരവാദത്തിന്റെ പിടിയിലായിരുന്നു. വനവാസികളെയും ഗ്രാമീണരെയും മറയാക്കി സായുധ സമരം നടത്തിയ മാവോയിസ്റ്റുകള്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയില്‍ മാത്രം 6258 സാധാരണക്കാരെ കൊലപ്പെടുത്തിയിട്ടുണ്ട്. ഏതാണ്ട് 9000 സുരക്ഷാ ഉദ്യോഗസ്ഥരെയും ഇക്കാലയളവില്‍ കൊലപ്പെടുത്തിയിട്ടുണ്ട്. മാവോയിസ്റ്റ് ആധിപത്യ മേഖലകളില്‍ യാതൊരു വിധ വികസന പ്രവര്‍ത്തനങ്ങളും നടത്താന്‍ അവര്‍ സമ്മതിച്ചിരുന്നില്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ ഇത്തരം മേഖലകളിലേക്ക് അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി റോഡുകളും പാലങ്ങളും വിദ്യാലയങ്ങളും വൈദ്യുതിയും വെള്ളവുമെല്ലാം എത്തിച്ചു. വികസനത്തിന്റെ ഗുണഭോക്താക്കളായി മാറിയ ജനങ്ങള്‍ വികസന വിരുദ്ധരായ മാവോയിസ്റ്റുകള്‍ക്ക് സ്വാഭാവികമായും എതിരായി തുടങ്ങി. അതോടെ ജനപിന്തുണയോടെ മാവോയിസ്റ്റ് താവളങ്ങളിലേക്കെത്താന്‍ സേനയ്ക്കായി. അങ്ങിനെയാണ് ഒരിയ്ക്കലും ഭാരത സേനയ്ക്ക് തങ്ങളെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു കരുതിയ മാവോയിസ്റ്റ് രാവണന്‍ കോട്ടകളിലേയ്ക്ക് കടന്നെത്തി അക്രമിക്കാന്‍ സൈന്യത്തിനായത്.
ഛത്തിസ്ഗഢ് തെലങ്കാന അതിര്‍ത്തിയിലെ കരേഗുട്ടാലുകുന്നുകളില്‍ സ്ഥിതി ചെയ്തിരുന്ന മാവോയിസ്റ്റ് താവളങ്ങളിലേയ്ക്ക് ഭാരത സൈന്യം ഒരിയ്ക്കലും കടന്നെത്തില്ലെന്നായിരുന്നു ചെമ്പന്‍ ഭീകരവാദികള്‍ കരുതിയത്. ഇവിടെ സൈന്യം കടന്നു ചെന്നു എന്നു മാത്രമല്ല മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഏറ്റവും മുതിര്‍ന്ന നേതാവിനെ തന്നെ വധിക്കുകയും ചെയ്തിരിക്കുകയാണ്. ബസവരാജു എന്ന നംബാല കേശവറാവു ഒരു പരല്‍മീനായിരുന്നില്ല എന്നത് അയാള്‍ നടത്തിയ ഓപ്പറേഷനുകളുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. 2010 ല്‍ 74 സി.ആര്‍.പി.എഫ് ജവാന്‍മാരെ ചതിച്ചുകൊന്ന ദന്തേവാഡ ആക്രമണം, 2013 ല്‍ കോണ്‍ഗ്രസ് നേതാവ് മഹേന്ദ്രകര്‍മ്മ ഉള്‍പ്പെടെ 27 പേരെ കൊലപ്പെടുത്തിയ ജീരം ഗാട്ടി ആക്രമണം, 2003 ല്‍ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനു നേരെ നടന്ന വധശ്രമം എന്നിങ്ങനെ നിരവധി അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച കൊടുംഭീകരനെയാണ് സൈന്യം കാലപുരിക്കയച്ചത്.
ഛത്തീസ്ഗഡ് തെലങ്കാന അതിര്‍ത്തികളില്‍ കഴിഞ്ഞ ഒരു മാസമായി വിവിധ പോലീസ് അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ പെട്ട 25,000ല്‍ പരം സൈനികരുടെ അഹോരാത്രപരിശ്രമത്തിലാണ് മാവോയിസ്റ്റുകളുടെ ബാലികേറാമലകളെ ഒന്നൊന്നായി വീഴ്ത്താന്‍ കഴിഞ്ഞത്. മാവോയിസ്റ്റ് താവളങ്ങളില്‍ നിന്നും വന്‍തോതില്‍ ആയുധശേഖരങ്ങളും സൈന്യത്തിന് പിടിച്ചെടുക്കാനായി. എന്തായാലും 2014ല്‍ 76 മാവോയിസ്റ്റ് കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നത് 2024 ആയപ്പോഴേയ്ക്കും 42 ആയി കുറച്ചു കൊണ്ടുവരുവാന്‍ ഭരണകൂടത്തിനായി എന്നത് ചെറിയ കാര്യമല്ല. അനതിവിദൂര ഭാവിയില്‍ നക്‌സല്‍, മാവോയിസ്റ്റ് മുക്തഭാരതം സാധ്യമാക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണ് കരേഗുട്ടാലു മലനിരകളില്‍ നിന്നും ലഭിയ്ക്കുന്നത്. ഭരണകൂടം തുനിഞ്ഞിറങ്ങിയാല്‍ അസാധ്യമായിട്ടൊന്നുമില്ലെന്നാണ് മാവോയിസ്റ്റ് വേട്ടകള്‍ നല്‍കുന്ന ഫലശ്രുതി.