- വീര വേലായുധന്‍ തമ്പി
- കൊട്ടാരത്തിലെ ഉപജാപക സംഘം (വീര വേലായുധന്‍ തമ്പി 2)
- ജനകീയ പ്രക്ഷോഭം (വീര വേലായുധന്‍ തമ്പി 3)
- ആത്മസംഘർഷത്തിലായ ബാലരാമവർമ്മ (വീര വേലായുധന്‍ തമ്പി 4)
- തമ്പിക്കെതിരെ ഗൂഢാലോചന ( വീര വേലായുധന്‍ തമ്പി 5)
- മെക്കാളെയുടെ തന്ത്രങ്ങള്‍ (വീര വേലായുധന്‍ തമ്പി 6)
രംഗം-2
(പ്രഭാത സമയം. തലക്കുളത്ത് വലിയ വീടിന്റെ പൂമുഖം. വാര്‍ദ്ധക്യത്തിലേക്ക് കടന്നു തുടങ്ങിയ വേലുത്തമ്പിയുടെ മാതാവ് വള്ളിയമ്മപ്പിള്ള തങ്കച്ചി കസവ് മുണ്ടും മുലക്കച്ചയും ധരിച്ച് കൈയില്‍ പൂപ്പാലികയും ചുണ്ടില്‍ വേളിമല മുരുകന്റെ കീര്‍ത്തനവുമായി കടന്നു വരുന്നു. പരിസരത്ത് പരതി നോക്കി ഒടുക്കം അകത്തേക്ക് നോക്കി കൊണ്ട് ഉറക്കെ ചോദിക്കുന്നു)
വള്ളിയമ്മപ്പിള്ളത്തങ്കച്ചി :- വേളിമലപ്പോകാന്‍ മേനാവും അമാലന്മാരും തയ്യാറായില്ലേ കുഞ്ചിയമ്മേ…
കുഞ്ചിയമ്മ (അകത്തുനിന്ന്) :- തയ്യാറാണ് വല്യമ്പ്രാട്ടി… അവര്‍ പടിപ്പുര മാളികയില്‍ കാത്തിരിപ്പുണ്ടേ…
വള്ളിയമ്മപ്പിള്ളത്തങ്കച്ചി :- എന്റെ വേളിമല വേലായുധ സ്വാമി… കാത്തുരക്ഷിക്കണേ… (അവര്‍ ഭസ്മക്കൊട്ടയില്‍ നിന്ന് ഒരു നുള്ളു ഭസ്മമെടുത്ത് നെറ്റിയില്‍ ചാര്‍ത്തി ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ കളരിയില്‍ നിന്നുള്ള വായ്ത്താരിയും വാളും പരിചയും കൂട്ടിമുട്ടുന്നതിന്റെ ശബ്ദവും ഉയര്‍ന്നു കേള്‍ക്കുന്നു… തെല്ല് അല്‍ഭുതത്തോടെ അവര്‍ അത് ശ്രദ്ധിച്ച് രണ്ടു ചുവട് നടക്കുന്നു)
പപ്പുത്തമ്പീ… മോനേ പപ്പുത്തമ്പി… (പപ്പുത്തമ്പി കളരി വേഷത്തില്‍ വിയര്‍ത്ത് കുളിച്ച് കടന്നുവന്ന് അമ്മയുടെ പാദം തൊട്ടു തൊഴുന്നു. അയാളുടെ കൈയില്‍ വാളും പരിചയും) ആരാണ് കളരിയില്‍ പതിവിലും നേരത്തെ ചുവടുവയ്ക്കുന്നത്… മറവപ്പടയുടെ വരവുണ്ടെന്ന് ചാരവൃത്താന്തം വല്ലതും എത്തിയോ..
പപ്പുത്തമ്പി :- അങ്ങിനെയൊന്നും ഇല്ലമ്മേ … രാത്രി വൈകി വല്യണ്ണന്‍ എത്തിയിട്ടുണ്ട് …
വള്ളിയമ്മത്തങ്കച്ചി :-(അല്‍ഭുതാനന്ദങ്ങളോടെ) എന്ത് … എന്റെ മോന്‍ വേലായുധന്‍ വന്നെന്നോ.. എന്നിട്ടെന്തേ എന്നെ വിളിക്കാഞ്ഞു…
പപ്പുത്തമ്പി :- അമ്മയെ വിളിച്ചുണര്‍ത്തേണ്ടന്ന് അണ്ണന്‍ പറഞ്ഞിട്ടാണ്… (അവരുടെ ഇടയിലേക്ക് വാളും പരിചയും ഏന്തി വിയര്‍പ്പു പൊടിഞ്ഞ ശരീരവുമായി ഉദ്ദേശം മുപ്പത് വയസ് തോന്നിക്കുന്ന വേലുത്തമ്പി കടന്നു വരുന്നു. അയാള്‍ അമ്മയുടെ പാദം തൊട്ടു തൊഴുന്നു. അമ്മ മകനെ കെട്ടിപ്പിടിച്ച് മൂര്‍ദ്ധാവില്‍ ചുംബിക്കുന്നു…)
വളളിയമ്മപ്പിള്ളത്തങ്കച്ചി :- എന്റെ വേലായുധാ… എത്ര ദിവസം കൂടിയാ നീ വീട്ടില്‍ വരുന്നത്… അതെങ്ങനെയാ… ഇങ്ങനെ ഒരു കെളവി ജീവിച്ചിരിപ്പുണ്ടെന്ന വല്ല വിചാരവും നിനക്കുണ്ടോ…
വേലുത്തമ്പി :- അങ്ങിനെ പറയല്ലമ്മേ …അഗസ്തീശ്വരത്തും തോവാളയിലും നാട്ടുക്കൂട്ടങ്ങള്‍ തമ്മില്‍ തര്‍ക്കവിതര്‍ക്കങ്ങള്‍, കര പ്രമാണിമാര്‍ ശണ്ഠകൂടി വാള്‍മുനയില്‍ കാര്യങ്ങള്‍ തീര്‍ക്കാന്‍ തുടങ്ങിയാല്‍ നാട്ടിന്റെ അവസ്ഥയെന്താവും.. ഒടുവില്‍ നാട്ടുക്കൂട്ടം വിളിച്ച് കാര്യങ്ങള്‍ രമ്യതയിലെത്തിച്ചപ്പോള്‍ നാഞ്ചി നാട്ടില്‍ കോവിലധികാരിയും വാഴുന്നോരും തമ്മില്‍ തര്‍ക്കം…
വള്ളിയമ്മപ്പിള്ളത്തങ്കച്ചി :- എല്ലാവര്‍ക്കും പ്രശ്‌നം തീര്‍ക്കാന്‍ തലക്കുളത്തു വേലുത്തമ്പി തന്നെ വേണം… ഇനി തലക്കുളത്തു തറവാട്ടിലെത്തുന്ന പ്രശ്‌നം തീര്‍ക്കാന്‍ ഈ അമ്മ പൊന്നുതമ്പുരാനെപ്പോയിക്കാണണോ.. തമ്പീ…?
വേലുത്തമ്പി :- അതെന്താ അമ്മ അങ്ങനെ ചൊന്നത്.
വള്ളിയമ്മപ്പിള്ളത്തങ്കച്ചി :-എങ്ങോ നിന്നു വന്ന ഒരു വൃദ്ധ പടിപ്പുര മാളികയില്‍ മൂന്നുദിവസമായി കാത്തിരിക്കുന്നു… എന്തോ സങ്കട നിവൃത്തിക്കാണ്… കണ്ടിട്ട് കുലത്തില്‍പ്പിറന്ന മാതിരിയുണ്ട്.
വേലുത്തമ്പി :- നീതി മര്യാദകള്‍ അസ്തമിക്കുമ്പോള്‍ ഏഴകള്‍ ആശ്രയം തേടി അലയും… അത്താണിയെന്നു തോന്നുന്നിടത്ത് അവര്‍ ഭാരമിറക്കാന്‍ കാത്തിരിക്കുന്നത് സ്വാഭാവികം. (പപ്പുത്തമ്പിയുടെ നേരെ തിരിഞ്ഞ്) പടിപ്പുര മാളികയില്‍ കാത്തിരിക്കുന്ന വൃദ്ധയെ വിളിക്കു… (പപ്പുത്തമ്പി ജ്യേഷ്ഠനെ വണങ്ങി നിഷ്‌ക്രമിക്കുന്നു)
വള്ളിയമ്മപ്പിള്ളത്തങ്കച്ചി :-നാട്ടാരും നാട്ടുകൂട്ടവുമായി നടന്ന് എന്റെ മകന്റെ പേരുംപുകളും പെരുകുന്നതില്‍ ഈയമ്മക്ക് സന്തോഷമുണ്ട് വേലായുധാ.. പക്ഷെ ഈ അമ്മയുടെ കണ്ണടയുംമുമ്പെ പുടവ കൊടുത്തൊരു പെണ്ണാളെ ഈ തലക്കുളത്തു തറവാട്ടില്‍ എന്റെ മകന്‍ കുടിയിരുത്തുന്നത് കാണാന്‍ കഴിയുമോ തമ്പീ…
വേലുത്തമ്പി :- (ചിരിച്ചു കൊണ്ട് അമ്മയെ ചേര്‍ത്തു പിടിക്കുന്നു) ഹ …ഹ… തലക്കുളത്തു തറവാടിന്റെ പൂമുഖത്ത് ഏഴു തിരിയിട്ട് കത്തിച്ച നിറവിളക്കായി എന്റെ അമ്മയുള്ളപ്പോള്‍ വേറൊരു പെണ്ണാള്‍ എന്തിനാണമ്മേ…
വള്ളിയമ്മത്തങ്കച്ചി :- (പിണങ്ങിക്കൊണ്ട് വേലുത്തമ്പിയുടെ കൈ തട്ടി മാറ്റുന്നു) നിന്റെ അരയില്‍ത്തൂങ്ങുന്ന ഈ പടവാളിനോടുള്ള സ്‌നേഹം പോലും നിനക്കെന്നോടില്ല … ഉണ്ടായിരുന്നെങ്കില്‍ എനിക്ക് തുണയായി ഒരു പെണ്ണിന് പുടവ കൊടുത്ത് നീ കൊണ്ടുവരുമായിരുന്നു …
വേലുത്തമ്പി :- പെറ്റമ്മയേയും പിറന്ന നാടിനേയും ഒരു പോലെ സ്‌നേഹിക്കുന്നതുകൊണ്ടാണമ്മേ… ഈ പടവാളിനെ ഞാനോമനിക്കുന്നത്… അതിനിടയില്‍ തത്കാലമൊരു പെണ്ണു വേണ്ടമ്മേ…
(പപ്പുത്തമ്പി വൃദ്ധയുമായി പ്രവേശിക്കുന്നു)
വള്ളിയമ്മപ്പിള്ളത്തങ്കച്ചി :-(പരിഭവം കലര്‍ന്ന സ്വരത്തില്‍ വൃദ്ധയോടായി) ഇതാ നില്‍ക്കുന്നു നാഞ്ചി നാടിന്റെ സഞ്ചരിക്കുന്ന കോടതി… പെറ്റ വയറിനും ഉടപ്പിറന്നോര്‍ക്കും പോലും കാണാന്‍ കിട്ടാത്ത വേലായുധന്‍ ചെമ്പകരാമന്‍ തമ്പി…
വൃദ്ധ :- (കണ്ണിനു മേല്‍ കൈ വച്ച് വേലുത്തമ്പിയെ സമീപിച്ച് അല്‍ഭുതാദരങ്ങളോടെ തൊഴുതു നില്‍ക്കുന്നു) അങ്ങ്… അങ്ങായിരുന്നോ വേലുത്തമ്പി..
വേലുത്തമ്പി :- (ചിരിച്ചു കൊണ്ട്) ഹ..ഹ.. എന്താണിപ്പോ സംശയം…
വൃദ്ധ:- അങ്ങ്… അങ്ങല്ലേ സത്രത്തില്‍ വച്ച് ആ മുട്ടാളനില്‍ നിന്ന് ഈ കെളവിയെ രക്ഷിച്ചത്…
വേലുത്തമ്പി :- തലക്കുളത്തു വീട് തേടി വരുന്നവരെ ആപത്തില്‍ പെടാതെ കാക്കണ്ടേ…
വൃദ്ധ :- പൊന്നങ്ങുന്നേ… ഈ കെളവി അവിവേകമെന്തെങ്കിലും പറഞ്ഞെങ്കി പൊറുക്കണം… അന്നു സത്രത്തില്‍ വച്ച് അങ്ങയെ അടിയനു തിരിച്ചറിയാന്‍ കഴിഞ്ഞില്ല…
വേലുത്തമ്പി :- ആകാരം കൊണ്ടല്ല, പ്രവൃത്തി കൊണ്ടാണ് തിരിച്ചറിയേണ്ടത്… അങ്ങ് ഭൂത പാണ്ടിയില്‍ ഞാന്‍ പോയിരുന്നു… അമ്മയുടെ സ്വത്തുവകകള്‍ കൈയടക്കിയ ബന്ധുക്കള്‍ക്ക് തക്ക ശിക്ഷ നല്‍കിയിട്ടുണ്ട്… കരയും നിലവും കൈയേറിയവര്‍ ഇന്നിവിടെ വരും… അമ്മയെ കൂട്ടിക്കൊണ്ടുപോകാന്‍, എന്താ സന്തോഷമായോ…
വൃദ്ധ :- (വേലുത്തമ്പിയെ കെട്ടിപ്പിടിക്കുന്നു. തലയില്‍ കൈവച്ചനുഗ്രഹിച്ചു കൊണ്ട്) ഉദരത്തില്‍പ്പിറന്നില്ലെങ്കിലും തലക്കുളത്തു തറവാട്ടില്‍ ഉദവിക്കു പോരുന്ന ഒരു മകനുണ്ടെന്ന് ഇനി എനിക്കും പറയാം… ആയുസ്സും ആരോഗ്യവും തന്ന് ശ്രീപപ്പനാവന്‍ കാക്കട്ടെ (പ്രാര്‍ത്ഥനാഭരിതയായി നില്‍ക്കുന്ന വൃദ്ധ. അനുഗ്രഹം ഏറ്റുവാങ്ങി തല കുനിച്ച് നില്‍ക്കുന്ന വേലുത്തമ്പി. വേദിയില്‍ പ്രകാശം മങ്ങുന്നു)
രംഗം – 3
(വെളിച്ചം വരുമ്പോള്‍ തലക്കുളത്തു തറവാട്ടു മുറ്റത്തെ കളരിയില്‍ ഒരു യോദ്ധാവുമായി പരിശീലിക്കുന്ന പപ്പുത്തമ്പി. ഒരു പുഞ്ചിരിയോടെ വെറ്റില മുറുക്കി നോക്കി ഇരിക്കുന്ന വേലുത്തമ്പി മെല്ലെ കളരിയിലേക്കിറങ്ങുന്നു)
വേലുത്തമ്പി :- പന്മനാഭാ… നിര്‍ത്ത്, ഇനി നമുക്കൊരു കൈ നോക്കാം.. (പപ്പുത്തമ്പി കളരി വന്ദനം ചെയ്ത് തയ്യാറാകുന്നു. പശ്ചാത്തലത്തില്‍ ചെണ്ടയുടെ രൗദ്രതാളമുയരുന്നു. വേലുത്തമ്പിയും പപ്പുത്തമ്പിയും വാശിയോടെ പൊരുതുന്നു. ഒരു വേള പപ്പുത്തമ്പിയുടെ വാള്‍ തെറിച്ചു പോകുന്നു. അല്‍പ്പനേരം വെട്ടുകള്‍ പരിചകൊണ്ട് മാത്രം നേരിടുന്നു. വേലുത്തമ്പി പയറ്റ് മതിയാക്കി അനുജനെ ചേര്‍ത്തു പിടിക്കുന്നു)
വേലുത്തമ്പി :- കൊള്ളാം….. അടവും ചുവടും മറക്കാതിരിക്കാന്‍ നമുക്കും വല്ലപ്പോഴുമിതാവശ്യമാണ്.. നാഞ്ചിനാട്ടിലെ യുവത്വം കച്ചകെട്ടി ചുവടുവച്ച തലക്കുളത്തുകളരി തിരുവിതാംകൂറിന്റെ രണഭൂമികളില്‍ വാള്‍ത്തല കൊണ്ട് ചരിത്രമേറെ ചമച്ചിട്ടുള്ളതാണ്. ആ ഓര്‍മ്മ നമുക്കെപ്പോഴുമുണ്ടാവണം.
പപ്പുത്തമ്പി :- എനിക്കെപ്പഴോ ഒന്നു ചുവടു പിഴച്ചു…
വേലുത്തമ്പി :-അതു സാരമില്ല, പക്ഷെ ചുവടുകള്‍ പിഴയ്ക്കുന്നത് തിരിച്ചറിയാതിരിക്കുമ്പോഴാണ് നാം യഥാര്‍ത്ഥത്തില്‍ തോല്‍പ്പിക്കപ്പെടുന്നത്…
പപ്പുത്തമ്പി :- വല്യണ്ണന്റെ മനസ്സില്‍ എന്തോ ഉണ്ട്… പുറത്തു ചിരിക്കുമ്പോഴും അകമെരിയുന്നത് ഈ അനുജനു മനസ്സിലാകുന്നുണ്ട് അണ്ണാ..
വേലുത്തമ്പി :- ചുവടുകള്‍ പിഴച്ചു തുടങ്ങിയ തിരുവിതാംകൂര്‍ മഹാരാജ്യത്തിലെ പ്രജകളും കൂടിയാണ് നാം… (ചിന്താഭാരത്തോടെ നടന്നു കൊണ്ട്) നികുതിഭാരം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍, പറങ്കിക്കും, പരന്ത്രീസുകാരനും, കടല്‍ കടന്നു വന്ന കച്ചവടക്കാര്‍ക്കും കപ്പം കൊടുത്ത് കാലക്ഷേപം ചെയ്യാന്‍ വിധിക്കപ്പെട്ട ജനങ്ങള്‍…. കൈക്കൂലിയും സ്വജനപക്ഷപാതവും ഉപജാപങ്ങളും കൊണ്ട് കലുഷിതമായിക്കൊണ്ടിരിക്കുന്ന അധികാരത്തിന്റെ ഇടനാഴികളില്‍ വീര്‍പ്പുമുട്ടുന്ന ശ്രീപത്മനാഭന്റെ മക്കള്‍..
പപ്പുത്തമ്പി :- കളരിയും കൃഷിയും മാത്രമായി കഴിയുന്ന എനിക്കും ശ്രീവാഴും കോടിനെ വിഴുങ്ങുന്ന ദുരിതങ്ങള്‍ അറിയാത്തതല്ല … ധര്‍മ്മരാജാവ് പൊന്നുതമ്പുരാന്‍ നാടുനീങ്ങിയതോടെ രാജ്യം അനാഥമായതു പോലെ തോന്നുന്നു..
വേലുത്തമ്പി :- ആ പൊന്നുതമ്പുരാന്‍ കല്‍പ്പിച്ചു തന്ന ശംഖുമുദ്രയുള്ള ഈ ഉടവാള്‍ എന്നും നീതിക്കുവേണ്ടിയേ നിലകൊണ്ടിട്ടുള്ളു… അന്നൊരിക്കല്‍ ധര്‍മ്മരാജാവ് തിരുമനസ്സിന്റെ മോഷ്ടിക്കപ്പെട്ട തിരുവാഭരണങ്ങള്‍ വീണ്ടെടുത്ത് നല്‍കുമ്പോള്‍ എനിക്ക് പത്തൊമ്പത് വയസ്സാണ് പ്രായം. എന്നില്‍ പ്രീതി തോന്നിയ പൊന്നുതമ്പുരാന്‍ ശ്രീപണ്ടാര വക വച്ചെഴുത്തുകാര്യ പ്രവൃത്തിയില്‍ ഒരു കാര്യക്കാരനായി നിയമിച്ചത് ഇന്നലെ കഴിഞ്ഞത് പോലെ ഓര്‍ക്കുന്നു. രാജ്യ ഭണ്ഡാരത്തിലേക്ക് നികുതി പിരിച്ച് നല്‍കുന്നതില്‍ നമ്മുടെ മണ്ഡപത്തും വാതുക്കല്‍ എന്നും മുന്നിലായിരുന്നു… പക്ഷെ ഇപ്പോള്‍ ചൂതുകളിക്കാരന്‍ ഉതുവേലി ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയുടെ ചൊല്ലു കേട്ട് നിര്‍ബന്ധിത നികുതിയുമായി അധികാരികള്‍ നാട്ടില്‍പരക്കം പായുകയാണ്.
പപ്പുത്തമ്പി :-പതിനാറു വയസ്സ് മാത്രമുള്ള മഹാരാജാവ് ബാലരാമവര്‍മ്മത്തമ്പുരാന്‍ പേരുപോലെ തന്നെ ബാലന്മാരെപ്പോലെ പെരുമാറുന്നു. മലബാറില്‍ നിന്നും സുഖ ഭക്ഷണത്തിനായി തിരുവിതാംകൂര്‍ കൊട്ടാരത്തെ അഭയം പ്രാപിച്ച ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയുടെ കൈയിലെ കളിപ്പാവയായി മാറിയിരിക്കയാണദ്ദേഹം… ഉറക്കെപ്പറഞ്ഞാല്‍ ഇതൊക്കെ രാജ്യദ്രോഹമായി മാറുമെന്നറിയാഞ്ഞിട്ടല്ല. പക്ഷെ പറയാതിരിക്കാന്‍ വയ്യാണ്ടായിരിക്കുന്നു. ഗൗരവമേറിയ രാജ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന ദര്‍ബാറില്‍ എവിടുന്നൊക്കെയോ വന്നു ചേര്‍ന്ന ദേവദാസികളുടെ രാപ്പകല്‍ തുടരുന്ന കൂത്താട്ടം…. ലജ്ജാവഹം…
വേലുത്തമ്പി :-എന്നാല്‍ ഇതിലും ലജ്ജാകരമാണ് കാര്യങ്ങള്‍…. തിരുവിതാംകൂറിന്റെ ഖജനാവിനെ സമ്പന്നമാക്കിയ ഭരണ ധുരന്ധരന്‍ കേശവദാസപിള്ള വലിയ ദിവാന്‍ജി ഇക്കഴിഞ്ഞ ദിവസം വീട്ടുതടങ്കലില്‍ കൊല്ലപ്പെട്ടിരിക്കുന്നു…
(പപ്പുത്തമ്പി സ്തംഭിച്ചു നില്‍ക്കുമ്പോള്‍ പശ്ചാത്തലത്തില്‍ എത്തിച്ചേര്‍ന്ന വള്ളിയമ്മപ്പിള്ളത്തങ്കച്ചി നെഞ്ചിലടിച്ചു കൊണ്ട്)
വള്ളിയമ്മപ്പിള്ളത്തങ്കച്ചി :- എന്റെ ശ്രീപത്മനാഭാ… എന്തൊക്കെയാണ് ഞാനീ കേള്‍ക്കുന്നത്, ആരാണാ മഹാപാതകം ചെയ്തത്…
വേലുത്തമ്പി :- ചെയ്തതാരെന്നതല്ല… ചെയ്യിച്ചതാരെന്നാണ് നാം ആരായേണ്ടത്..
പപ്പുത്തമ്പി :-ആരാണാ മഹാപാപി…
വേലുത്തമ്പി :- ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയും ഗൂഢസംഘവും ബാലനായ മഹാരാജാവിനെ നോക്കുകുത്തിയാക്കി കൊണ്ട് നടത്തിയ നീചകൃത്യം… ശ്രീപത്മനാഭന്റെ ത്രിമധുരത്തില്‍ ഉഗ്രവിഷം ചേര്‍ത്ത് നല്‍കി പോലും…
വള്ളിയമ്മപ്പിള്ളത്തങ്കച്ചി :- മഹാപാപം… ധര്‍മോസ് മത് കുലദൈവതം എന്നു കരുതി നാടു ഭരിച്ച ധര്‍മ്മരാജാവ് പൊന്നുതമ്പുരാന്റെ നാട് ഉപജാപക സംഘത്തിന്റെ പിടിയിലായല്ലോ എന്റെ ഭര ദൈവങ്ങളേ… (പശ്ചാത്തലത്തില്‍ കുതിര കുളമ്പടി ശബ്ദം. ഒരു കാവല്‍ക്കാരന്‍ കടന്നുവന്ന് വണങ്ങി നില്‍ക്കുന്നു…
കാവല്‍ക്കാരന്‍ :- (വായ് കൈപൊത്തി) ശ്രീപത്മനാഭ ജയം…
വേലുത്തമ്പി :- ഉം… എന്താണ് കാര്യം.
കാവല്‍ക്കാരന്‍ :- തിരുവനന്തപുരം കൊട്ടാരത്തില്‍ നിന്ന് അങ്ങേയ്‌ക്കൊരു ഓല എത്തിയിരിക്കുന്നു (അയാള്‍ ഓല വിനീതമായി കൈമാറുന്നു. ഓലവാങ്ങി മൗനമായി വായിച്ച ശേഷം കാവല്‍ക്കാരന് പുറത്തു പോകാന്‍ ആംഗ്യ ഭാഷയില്‍ നിര്‍ദേശം നല്‍കുന്നു. ആകാംഷയോടെ നില്‍ക്കുന്ന വേലുത്തമ്പിയുടെ മാതാവും സഹോദരനും).
പപ്പുത്തമ്പി :- ഓലയിലെന്താണ് വിശേഷം
വേലുത്തമ്പി :- (അന്തര്‍ സംഘര്‍ഷം നിഴലിക്കുന്ന മുഖഭാവത്തോടെ രണ്ട് ചുവട് നടന്ന ശേഷം) അടിയന്തിരമായി കൊട്ടാരത്തിലെത്താനുള്ള കല്‍പ്പനയാണ്.
വളളിയമ്മപ്പിള്ളത്തങ്കച്ചി :- (ആശങ്കയോടെ) എന്താണാവോ കാര്യം.
വേലുത്തമ്പി :-ഊരുകൂട്ടങ്ങളുടെയും നാട്ടുകൂട്ടങ്ങളുടെയും നേതാക്കന്മാരെ വിളിച്ചുകൂട്ടുന്നു പോലും.. അക്കൂട്ടത്തില്‍ കല്‍ക്കുളം തെക്കേ മണ്ഡപം കാര്യക്കാരനെന്ന നിലയില്‍ വേലുത്തമ്പിയും മഹാരാജാവിനെ മുഖം കാണിക്കണമത്രെ… (കോപവും പുച്ഛവും കലര്‍ന്ന സ്വരത്തില്‍) മഹാരാജാവ് ബാലരാമവര്‍മ്മ തിരുമനസ്സിന്റെ പേരിലുള്ള നീട്ടോലയില്‍ തുല്യം ചാര്‍ത്തിയിരിക്കുന്നത് ജയന്തന്‍ ശങ്കരന്‍ നമ്പൂതിരി…
പപ്പുത്തമ്പി :- മുമ്പെങ്ങും കേട്ടുകേഴ്‌വിയില്ലാത്ത നടപടി…
വള്ളിയമ്മപ്പിള്ളത്തങ്കച്ചി :-(ആശങ്കയോടെ) എന്തു തീരുമാനിച്ചു…
വേലുത്തമ്പി :- പോവുക തന്നെ… ആവശ്യമെങ്കില്‍ ആ ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയോടും അയാളുടെ ശിങ്കിടികളായ ശങ്കരനാരായണന്‍ ചെട്ടിയോടും മാത്തു തരകനോടും മുഖത്ത് നോക്കി ചിലത് ചോദിക്കണം…
വള്ളിയമ്മപ്പിള്ളത്തങ്കച്ചി: -(ആശങ്കയോടെ) എന്റെ ശ്രീപത്മനാഭാ … (എല്ലാവരും സ്റ്റില്‍. വെളിച്ചം മങ്ങുന്നു.)
(തുടരും)