തമിഴ്‌നാട് ഗവര്‍ണര്‍ കേസില്‍ 2025 ഏപ്രില്‍ 8-ന് പുറപ്പെടുവിച്ച വിധി വിചിത്രമായ ഒരു സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. രണ്ട് ജഡ്ജിമാരുടെ ബെഞ്ച് ഭരണഘടനയിലെ വ്യവസ്ഥകള്‍ വലിച്ചുനീട്ടുകയും, ഏതാണ്ട് ഭേദഗതി ചെയ്യുകയും, ഭരണഘടനാപരമായ തത്വങ്ങള്‍ അവഗണിച്ച് ഗവര്‍ണര്‍ രാഷ്ട്രപതി എന്നീ ഉയര്‍ന്ന പദവികളുടെയെല്ലാം മേലാളന്മാരായി സ്വയം പ്രതിഷ്ഠിക്കുകയും ചെയ്തു. ജഡ്ജിമാര്‍ തന്നെ ബില്ലുകള്‍ക്കു അനുമതി നല്‍കുന്നതിനുള്ള സമയപരിധി നിശ്ചയിക്കുകയും, സമയപരിധി കടന്നതായി പ്രഖ്യാപിക്കുകയും, തുടര്‍ന്ന് ഗവര്‍ണറുടെ അധികാരം ഏറ്റെടുക്കുകയും, ഏകദേശം 10 ബില്ലുകള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. ഇതൊന്നും ഭരണഘടന പറഞ്ഞിട്ടുള്ളതല്ല. പുതിയ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഗവര്‍ണറുടെ ഒപ്പ് വാങ്ങാന്‍ തന്റെ പ്യൂണിനെ ഒരു ബില്ലുമായി അയയ്ക്കുകയാണെങ്കില്‍, ഗവര്‍ണര്‍ക്ക് ബില്ലില്‍ ഒപ്പിടുകയല്ലാതെ മറ്റ് നിയമപരമായ മാര്‍ഗമില്ല. അദ്ദേഹം ഒപ്പിട്ടില്ലെങ്കിലും അത് നിയമമാകും. ഭാരതത്തിന്റെ രാഷ്ട്രപതിയുടെ ഗതിയും ഇതുതന്നെ. കോടതിക്ക് മുമ്പാകെ വരുന്ന ഒരു വകുപ്പുതല ഉദ്യോഗസ്ഥനെപ്പോലെയാണ് സുപ്രീം കോടതിയുടെ രണ്ടു ജഡ്ജിമാരടങ്ങിയ ബെഞ്ച് ഗവര്‍ണറുടെയും പ്രസിഡന്റിന്റെയും ഉന്നത പദവികളെ കൈകാര്യം ചെയ്തിട്ടുള്ളത്. അങ്ങനെ, ആദ്യമായി, ഭാരതം രണ്ട് തരം ബില്ലുകള്‍ക്ക് സാക്ഷ്യം വഹിക്കും- ഒന്ന് ഗവര്‍ണര്‍/രാഷ്ട്രപതി ഒപ്പിട്ടതും മറ്റൊന്ന് അവരുടെ ഒപ്പില്ലാത്തതും.
ഇവിടെ ഉയരുന്ന ചോദ്യം, സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തുന്നതു പോലുള്ള ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമായ ഒരു ബില്‍ കൊണ്ടുവരുമ്പോള്‍, ഗവര്‍ണര്‍ക്ക് അത് തള്ളിക്കളയാന്‍ കഴിയുമോ, അതോ ഗവര്‍ണര്‍ കോടതികളുടെ ഇടനാഴികളില്‍ പോയി ഒരു തീരുമാനത്തിനായി കാത്തിരിക്കണോ? ഒരു സംസ്ഥാനം ഭാരതത്തില്‍ നിന്ന് വേര്‍പെടാന്‍ ഒരു ബില്‍ പാസ്സാക്കുകയോ, രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഹാനികരമായ എന്തെങ്കിലും ചെയ്യുകയോ ചെയ്താല്‍, ഗവര്‍ണര്‍ എന്തുചെയ്യണം? ഇതുവരെ, മുഖ്യമന്ത്രി യഥാര്‍ത്ഥ ചീഫ് എക്‌സിക്യൂട്ടീവും ഗവര്‍ണര്‍ നിയമപ്രകാരമുള്ള ചീഫും ആയിരുന്നു, എന്നാല്‍ ഇപ്പോള്‍ കോടതി അതുപോലും അല്ല എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
തമിഴ്‌നാട് ബില്ലുകള്‍ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള അധികാരം ഗവര്‍ണര്‍മാരില്‍ നിന്നും സംസ്ഥാന സര്‍ക്കാരിലേക്ക് മാറ്റാനുള്ളതാണെന്ന കാര്യം സുപ്രീം കോടതി മറന്നു. സംസ്ഥാന സര്‍വകലാശാലകളുടെ മേലുള്ള ഗവര്‍ണറുടെ പരമ്പരാഗത നിയന്ത്രണത്തിനു മേലെയാണ് ഈ ബില്ലുകള്‍ വെല്ലുവിളി ഉയര്‍ത്തിയിട്ടുള്ളത്. വിധിന്യായത്തില്‍ ഈ വശങ്ങള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി ശ്രദ്ധിച്ചില്ല. ഗവര്‍ണര്‍മാരെ ചാന്‍സലര്‍മാരായി നിയമിക്കരുതെന്ന് കേരള, തെലങ്കാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടിരുന്നു. പശ്ചിമ ബംഗാള്‍ ഇതിനകം ഗവര്‍ണറെ മാറ്റി മുഖ്യമന്ത്രിയെ സംസ്ഥാന സര്‍വകലാശാലകളുടെ ചാന്‍സലറാക്കിയിട്ടുണ്ട്. എന്നിരുന്നാലും, പുതിയ വിധിയനുസരിച്ചു ഗവര്‍ണര്‍ക്ക് സ്വന്തം ‘മരണ വാറണ്ടില്‍’ ഒപ്പിടുകയല്ലാതെ മറ്റ് മാര്‍ഗമില്ല! അത്തരമൊരു സാഹചര്യത്തില്‍ പോലും, സുപ്രീം കോടതി ഗവര്‍ണറോട് ഉപദേശിക്കുന്നത്, ‘അദ്ദേഹം ഒരു സുഹൃത്ത്, തത്ത്വചിന്തകന്‍, വഴികാട്ടി എന്നീ നിലകളില്‍ തന്റെ റോള്‍ നിര്‍വഹിക്കണം’ എന്നാണ്! വിധിയില്‍ ഗവര്‍ണറുടെ പങ്ക് ഒരു ഉപദേഷ്ടാവായി ചുരുക്കിയിരിക്കുന്നു, എന്നാല്‍ ഭരണഘടനയില്‍ മുഖ്യമന്ത്രിയാണ് അദ്ദേഹത്തെ ഉപദേശിക്കേണ്ടതെന്ന് വ്യക്തമാക്കുന്നു.
ഭരണഘടനയുടെ വിവിധ വ്യവസ്ഥകള്‍ വിഭാവനം ചെയ്യുന്നതുപോലെ ഗവര്‍ണര്‍ക്കും പ്രസിഡന്റിനും നിരവധി റോളുകള്‍ വഹിക്കാനുണ്ട്. 2025 ലെ വിധി, അവ ഓരോന്നായി എങ്ങനെ എടുത്തുകളയാമെന്നും അവയില്‍ പല അധികാരങ്ങളും തങ്ങള്‍ക്ക് തന്നെ ഏറ്റെടുക്കാമെന്നും ഉള്ളതിനുള്ള വഴി കാണിക്കുന്നവയാണ്.
വിധിയിലെ പ്രകടമായ പക്ഷപാതം
കേന്ദ്ര-സംസ്ഥാന സന്തുലിതാവസ്ഥ തകര്‍ക്കുന്നുവെന്ന ആരോപണം ഉയര്‍ന്നുകൊണ്ട് വിധിന്യായം എന്തുകൊണ്ട് വിവാദമായി? സുപ്രീം കോടതിയുടെ മുഴുവന്‍ ചര്‍ച്ചയും തുടക്കം മുതല്‍ പക്ഷപാതപരമായിരുന്നു. അനുച്ഛേദം 200 നെക്കുറിച്ചുള്ള ചര്‍ച്ച ആരംഭിക്കുന്നത് തന്നെ പക്ഷപാതപരമായി, ‘ഫെഡറല്‍ സംവിധാനത്തിന്റെ തുടക്കം മുതല്‍ സംഘര്‍ഷങ്ങള്‍ നിറഞ്ഞ നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ഗവര്‍ണര്‍ തുടര്‍ച്ചയായി ഒരു ‘കേന്ദ്രബിന്ദു’വായിരുന്നു’ എന്നു പറഞ്ഞു കൊണ്ടാണ്. രണ്ട് ജഡ്ജിമാര്‍ ഗവര്‍ണറെയും പ്രസിഡന്റിനെയും കുറ്റവാളികളെപ്പോലെ വിചാരണ ചെയ്യുകയും അവസാനം അവരുടെ അധികാരങ്ങള്‍ സ്വയം ഏറ്റെടുക്കുകയും ചെയ്യുന്നു. സഹകരണ ഫെഡറലിസത്തില്‍ ഭരണഘടന അനുശാസിക്കുന്ന സന്തുലിതത്തിന്റെ പ്രാധാന്യം പരിഗണിക്കാന്‍ ജഡ്ജിമാര്‍ മറക്കുകയും, വിധിയിലെ മുഴുവന്‍ ചര്‍ച്ചയും കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായ ഗവര്‍ണരുടെ എല്ലാ അധികാരങ്ങളും നിഷേധിക്കുന്നതിലേക്ക് ചെന്നെത്തുകയും ചെയ്തു. സംസ്ഥാന നിയമനിര്‍മ്മാണത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍ക്കൈ വിധി സ്ഥിരീകരിച്ചു.
ഗവര്‍ണറുടെ കേസില്‍ കോടതി ‘സഹകരണ ഫെഡറലിസത്തിന്റെ’ സംരക്ഷകനായി പ്രവര്‍ത്തിക്കേണ്ടതായിരുന്നു. ഇതുപോലുള്ള കാര്യങ്ങളില്‍ കോടതിയുടെ ഇടപെടലിന്റെ ഉദ്ദേശ്യം കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ക്കിടയില്‍ ഒരു സന്തുലിതാവസ്ഥ കൊണ്ടുവരിക എന്നതായിരിക്കണം. നിര്‍ഭാഗ്യവശാല്‍, ഏകപക്ഷീയമായ വിധിന്യായം ഗവര്‍ണര്‍മാരോട് ‘പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ സ്ഥാപിത തത്വങ്ങളോട് വളരെ ആദരവോടെ പ്രവര്‍ത്തിക്കണമെന്ന്’ അനുശാസിക്കുന്നു, എന്നാല്‍ മന്ത്രിമാരുടെ കൗണ്‍സിലിന് അത് ബാധകമാക്കുന്നില്ല. ‘ഭരണഘടനാപരമായ വിശ്വാസ്യത’ എന്ന സിദ്ധാന്തം ഗവര്‍ണര്‍മാര്‍ക്കും പ്രസിഡന്റിനും മാത്രമല്ല ഭരണഘടനയുമായി ബന്ധപ്പെട്ട മന്ത്രിമാരുടെ കൗണ്‍സില്‍, ജുഡീഷ്യറി, എക്‌സിക്യൂട്ടീവ്, പാര്‍ലമെന്റ് മുതലായ എല്ലാവര്‍ക്കും ബാധകമാക്കുകയും അതില്‍ നിന്ന് അവരുടെ അധികാരങ്ങള്‍ ഉയര്‍ന്നു വരികയും വേണം. വിധിന്യായം മുന്‍ കോടതി വിധികളില്‍ തങ്ങളുടെ ന്യായങ്ങള്‍ക്കനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ മാത്രം എടുത്തു പറയുകയും, കൂടുതല്‍ ജഡ്ജിമാരുടെ ബഞ്ചിന്റെ നിര്‍ദ്ദേശങ്ങള്‍ പോലും സൗകര്യപൂര്‍വം അവഗണിക്കുകയും ചെയ്യുന്നു. ഷംഷേര്‍ വിധിന്യായം മറുപക്ഷവും ആദരപൂര്‍വ്വം ചര്‍ച്ച ചെയ്യുന്നു: ”എന്നിരുന്നാലും, ഉയര്‍ന്ന പാണ്ഡിത്യത്തിന്റെ ശക്തമായ ഒരു പ്രവാഹം തന്നെ വിപരീത ദിശയില്‍ പ്രകടമായിട്ടുണ്ടെന്നതും നാം ശ്രദ്ധിക്കേണ്ടതാണ്.” രാഷ്ട്രപതിക്ക് കൂടുതല്‍ അധികാരങ്ങളുണ്ടാകണമെന്ന് ശക്തമായി വാദിച്ച കെ.എം.മുന്‍ഷി, രാജേന്ദ്ര പ്രസാദ്, ജസ്റ്റിസ് പി.ബി മുഖര്‍ജി തുടങ്ങിയവരുടെ വീക്ഷണങ്ങള്‍ അതില്‍ പരാമര്‍ശിക്കുന്നു.
ചില മുന്‍ വിധിന്യായങ്ങളും പ്രകടമായ അപാകതകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഉദാഹരണത്തിന്, പ്രസിദ്ധമായ 1994 ലെ എസ്.ആര്‍. ബൊമ്മൈ കേസില്‍, അയോധ്യയിലെ കര്‍സേവകരെ പിന്തുണച്ച് പ്രസ്താവനകള്‍ നടത്തിയതിന്റെ പേരില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ബിജെപി സര്‍ക്കാരുകളെ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ട കേസില്‍, സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അധികാരങ്ങള്‍ പരിശോധിച്ചു കൊണ്ട് 8 ജഡ്ജിമാരുടെ ബെഞ്ച് തീരുമാനം ഭരണഘടനാ വിരുദ്ധമല്ലെന്ന് പ്രഖ്യാപിച്ചു. അതേസമയം മറ്റ് കാരണങ്ങളാല്‍ കര്‍ണാടക, മേഘാലയ സര്‍ക്കാരുകളെ പിരിച്ചുവിട്ടത് ഭരണഘടനാ വിരുദ്ധമാണെന്നും കണ്ടെത്തി.
ഗവര്‍ണറുടെ ഭരണഘടനാപരമായ വിവേചനാധികാരം
പരമ്പരാഗതമായി, ഗവര്‍ണര്‍ക്ക് ചില വിവേചനാധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്. ധനബില്ല് ഒഴികെ, മറ്റെല്ലാറ്റിലും ഗവര്‍ണര്‍ക്ക് അനുമതി നിഷേധിക്കാമെന്ന് 1978ലെ ഭരണഘടനാ ബെഞ്ചും, 1983ല്‍ സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ രണ്ട് ജഡ്ജിമാരുടെ ബെഞ്ച് പറയുന്നു: ”ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി ഒരു ബില്‍ മാറ്റിവയ്ക്കുകയും, അതനുസരിച്ച്, രാഷ്ട്രപതി അതിനുള്ള അനുമതി നിഷേധിക്കുകയും ചെയ്യുന്നിടത്ത്, അത്തരമൊരു നടപടിയെ കോടതിയില്‍ ഹരജി നല്കി എതിര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യമുണ്ട്.”
2025 ലെ വിധി 2004 ലെ ഒരു കേസിലെ അഞ്ച് ജഡ്ജിമാരുടെ വിധിക്ക് വിരുദ്ധമാണ്. 2004ലെ വിധിയില്‍ ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്നതിന് ചില അപവാദങ്ങള്‍ വിധി നിരത്തി വച്ചശേഷം പറഞ്ഞു, ‘വിധിയില്‍ പരാമര്‍ശിച്ചിരിക്കുന്നതിനെക്കാള്‍ കൂടുതല്‍ ഒഴിവാക്കലുകളും ഉണ്ടാകാം’. അതില്‍ പറയുന്നു, ‘ഗവര്‍ണര്‍ മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്നും, സ്വതന്ത്രമായോ അതിന് വിരുദ്ധമായോ അല്ലെന്നുമുള്ള സാധാരണ നിയമം ഈ കോടതിയിലെ ഏഴ് ജഡ്ജിമാരുടെ ബെഞ്ച് വിധിച്ചിട്ടുണ്ട്. എന്നാല്‍ ഗവര്‍ണര്‍ക്ക് സ്വന്തം വിവേചനാധികാരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന അപവാദങ്ങളും ഉണ്ട്. വിധിന്യായത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ഒഴിവാക്കലുകള്‍ സമഗ്രമല്ലെന്ന് വ്യക്തമാക്കട്ടെ. ഗവര്‍ണര്‍ തന്റെ വിവേചനാധികാരത്തില്‍ പ്രവര്‍ത്തിക്കുകയോ സ്വതന്ത്രമായ് അഭിപ്രായമനുസരിച്ച് പ്രവര്‍ത്തിക്കുകയോ ചെയ്യുക എന്ന ആശയം ഭരണഘടനയ്ക്ക് അന്യമല്ലെന്നും അംഗീകരിക്കപ്പെട്ടിരിക്കുന്നു.’ 2016-ലെ നബാം റെബിയ കേസില്‍ ”പ്രസ്തുത വ്യവസ്ഥയില്‍ നിന്ന് ചില അപവാദ സാഹചര്യങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്.”
ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി മാറ്റിവയ്ക്കല്‍, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്യല്‍, ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തപ്പോള്‍ മുഖ്യമന്ത്രിയെ നിയമിക്കല്‍ തുടങ്ങി സ്വതന്ത്രമായി പ്രത്യേക സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള വിവേചനാധികാരം ഭരണഘടന ഗവര്‍ണര്‍ക്കു നല്‍കുന്നുണ്ട്. അടിയന്തരാവസ്ഥയുടെ ഘട്ടങ്ങളില്‍, രാഷ്ട്രപതിയുടെ പ്രതിനിധിയായി അദ്ദേഹത്തിന് സംസ്ഥാന ഭരണത്തിന്റെ നിയന്ത്രണം നേരിട്ടു ഏറ്റെടുക്കാനും പ്രവര്‍ത്തിക്കാനും കഴിയും. ഇതിനെ ”രാഷ്ട്രപതി/ഗവര്‍ണര്‍ ഭരണം” എന്ന് വിളിക്കുന്നു.
രാഷ്ട്രപതിക്ക് നല്‍കിയിരിക്കുന്ന അധികാരത്തെക്കുറിച്ച് ഡോ. അംബേദ്കര്‍ പറയുന്നു: ”ഭരണഘടന സൃഷ്ടിച്ച ഒരു സുപ്രധാന സ്ഥാപനത്തെ നിലനിര്‍ത്തുവാന്‍ രാഷ്ട്രപതിക്ക് നല്‍കുന്ന ഇത്തരം അധികാരങ്ങള്‍ വളരെ അത്യാവശ്യമാണ്.” പ്രസ്തുത പ്രസ്താവനയെ പിന്തുടര്‍ന്നുകൊണ്ട് 2025 ലെ വിധിന്യായത്തില്‍ പറയുന്നു: ”അത്തരമൊരു നിയമം അന്തിമമാകുന്നതിന് മുമ്പ്, അത്തരമൊരു നിയമം അനുവദിക്കണമോ വേണ്ടയോ എന്ന് പരിശോധിക്കാന്‍ രാഷ്ട്രപതിക്ക് അവസരം നല്‍കേണ്ടത് അത്യാവശ്യമാണ്, അത്തരമൊരു കവചം അനിവാര്യമാണ്….”
1997 ലെ സമത കേസില്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് പറഞ്ഞു: ”നിയമനിര്‍മ്മാണം, കാര്യനിര്‍വഹണം, നീതി നിര്‍വഹണം എന്നീ അധികാരങ്ങള്‍ വേര്‍തിരിച്ച് ഭരണഘടന സര്‍ക്കാരിന്റെ മൂന്ന് വിഭാഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട് എന്നത് ശരിയാണ്; പ്രത്യേകിച്ച് പ്രസിഡന്റ്/ഗവര്‍ണര്‍ അവരുടെ വ്യക്തിഗത വിവേചനാധികാരത്തിലൂടെ കാര്യനിര്‍വഹണ അധികാരം പ്രയോഗിക്കേണ്ടതാണ്.” അഞ്ചാം ഷെഡ്യൂള്‍ പ്രകാരം ഭാരത ഭരണഘടനയ്ക്ക് കീഴില്‍ ഗോത്രവര്‍ഗ കാര്യങ്ങളില്‍ ഗവര്‍ണര്‍ പ്രയോഗിക്കുന്ന അധികാരങ്ങള്‍ അനിയന്ത്രിതമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ ഭരണഘടനയുടെ /ഗവര്‍ണറുടെ അധികാരത്തിന് വിധേയമോ കീഴ്‌പ്പെട്ടതോ ആയിരിക്കുമെന്നും അതില്‍ പറയുന്നു.
ഗാന്ധിയന്‍ സാമ്പത്തിക വിദഗ്ദ്ധനും ഭരണഘടനാ അസംബ്ലി അംഗവുമായിരുന്ന ശ്രീമന്‍ നാരായണ്‍ അഗര്‍വാള്‍ ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കാന്‍ അഭ്യര്‍ത്ഥിച്ച് കൊണ്ട് ഗാന്ധിജിക്ക് കത്തെഴുതി. എന്നാല്‍ ഗാന്ധിജി അത് നിലനിര്‍ത്തണമെന്ന നിലപാടാണ് സ്വീകരിച്ചത്. ദേശീയ ഐക്യം, സഹകരണ ഫെഡറലിസം, സംസ്ഥാന തലത്തിലെ ജനാധിപത്യം, സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്കിടയില്‍ അധികാര സന്തുലിതാവസ്ഥ എന്നിവ നിലനിര്‍ത്തുന്നതില്‍ ഗവര്‍ണര്‍മാരുടെ പങ്ക് നിര്‍ണായകമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധത്തിന്റെ കണ്ണിയായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. രാഷ്ട്രീയ അസ്ഥിരതയുടെ സമയങ്ങളില്‍ ഗവര്‍ണറുടെ പങ്ക് നിര്‍ണായകമാണ്. സംസ്ഥാനം ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ ഉറപ്പാക്കേണ്ടതുണ്ട്, കൂടാതെ ക്രമസമാധാന പാലനത്തിനായി സംസ്ഥാന കാര്യങ്ങളില്‍ ഇടപെടാനും കഴിയും.
അനുച്ഛേദം 200 പ്രകാരം ഒരു ഗവര്‍ണര്‍ക്ക് ബില്‍ ലഭിക്കുമ്പോള്‍, അദ്ദേഹത്തിന്റെ മുമ്പില്‍ നാല് മാര്‍ഗ്ഗങ്ങള്‍ ഉണ്ട്: ബില്ലിന് സമ്മതം നല്‍കാം, അല്ലെങ്കില്‍ സമ്മതം പിന്‍വലിക്കാം, അല്ലെങ്കില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയയ്ക്കാം, അല്ലെങ്കില്‍ ബില്‍ തിരികെ നല്‍കാം. എന്നാല്‍ തിരിച്ചയച്ച ബില്ല് വീണ്ടും വന്നാല്‍, അദ്ദേഹത്തിന് സമ്മതം നിഷേധിക്കാന്‍ കഴിയില്ല. എന്നാല്‍ ഗവര്‍ണര്‍ അത് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയയ്ക്കുകയാണെങ്കില്‍, അനുച്ഛേദം 201 അനുസരിച്ച്, രാഷ്ട്രപതിക്ക് സമ്മതം നല്‍കാനോ സമ്മതം തടഞ്ഞുവയ്ക്കാനോ തിരികെ നല്‍കാനോ കഴിയും, അത് വീണ്ടും വന്നാല്‍, അത് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി വീണ്ടും അവതരിപ്പിക്കാം. അത്തരമൊരു സാഹചര്യത്തില്‍, ഭരണഘടന അനുച്ഛേദം 201 പ്രകാരം സമ്മതം നല്‍കാന്‍ രാഷ്ട്രപതിയെ നിര്‍ബന്ധിക്കാന്‍ കഴിയില്ല. ഈ ‘സമ്മതം നല്കാതിരിക്കാനുള്ള അധികാര’മാണ് രണ്ട് ജഡ്ജിമാര്‍ ഇല്ലാതാക്കുന്നത്.
ശക്തമായ കേന്ദ്രം ആവശ്യമാണ്
”അധികാര സന്തുലിതാവസ്ഥ സ്വതസിദ്ധമായി യൂണിയന് (കേന്ദ്ര സര്‍ക്കാര്‍) അനുകൂലമായിട്ടാണുള്ളത്” എന്ന് 2025 ലെ വിധി സമ്മതിക്കുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ഗണ്യമായ സ്വയംഭരണാധികാരം നല്‍കിക്കൊണ്ടുള്ള ശക്തമായ ഒരു കേന്ദ്ര സര്‍ക്കാരിനെ ഭരണഘടന വിഭാവനം ചെയ്യുന്നു. ഇത് സാധാരണ സമയങ്ങളില്‍ ഒരു അര്‍ദ്ധ-ഫെഡറല്‍ ഘടനയോടെയും, അടിയന്തിര സാഹചര്യങ്ങളില്‍ ഏകീകൃത ഘടനയോടെയും പ്രവര്‍ത്തിക്കുന്നു. എന്നാല്‍, 2010-ലെ ബി.പി.സിംഗാള്‍ കേസില്‍, കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ പാലിക്കുന്നില്ലെന്ന പേരില്‍ ഗവര്‍ണര്‍മാരെ നീക്കം ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. എന്നാല്‍ ഇന്ന്, സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശം പാലിക്കുന്നില്ലെങ്കില്‍ ഗവര്‍ണര്‍മാരുടെ അധികാരം എടുത്തുകളയാമെന്നും നിര്‍ദേശിക്കുന്നു.
നിലവിലെ കേന്ദ്ര സര്‍ക്കാരിനെ രാഷ്ട്രീയമായി എതിര്‍ക്കുന്നവര്‍ 2025-ലെ വിധിയെ ‘ചരിത്രപരം’, ‘ഫെഡറലിസത്തിന്റെ വിജയം’ എന്നിങ്ങനെ പലവിധമാണ് വാഴ്ത്തുന്നത്. എന്നിരുന്നാലും, സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ യൂണിയന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാകരുത്, അല്ലെങ്കില്‍ ഭരണഘടനയ്ക്ക് വിരുദ്ധമാകരുത്. അനുച്ഛേദം 254 മുതല്‍ 258-എ വരെയുള്ള വകുപ്പുകളില്‍ പറയുന്ന കേന്ദ്രത്തോടുള്ള കടമകള്‍ പലതും തമിഴ്‌നാട് സ്റ്റാലിന്‍ സര്‍ക്കാര്‍ ലംഘിച്ചു. അനുച്ഛേദം 256 പറയുന്നു: ‘പാര്‍ലമെന്റ് നിര്‍മ്മിച്ച നിയമങ്ങളും ആ സംസ്ഥാനത്ത് ബാധകമായ നിലവിലുള്ള നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഓരോ സംസ്ഥാനത്തിന്റെയും എക്‌സിക്യൂട്ടീവ് അധികാരം പ്രയോഗിക്കപ്പെടണം, കൂടാതെ ആ ആവശ്യത്തിനായി ഭാരതസര്‍ക്കാരിന് ആവശ്യമെന്ന് തോന്നുന്ന നിര്‍ദ്ദേശങ്ങള്‍ ഒരു സംസ്ഥാനത്തിന് നല്‍കുന്നതിലേക്കും യൂണിയന്റെ എക്‌സിക്യൂട്ടീവ് അധികാരം ഉപയോഗിക്കണം.’ എന്നിട്ടും, പല സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരുമായി തുറന്ന പോരാട്ടത്തിലാണ്. അനുച്ഛേദം 256ലെയും മറ്റുള്ളവയിലെയും ഭരണഘടനാപരമായ അനുശാസനത്തിന് വിരുദ്ധമായി വഖഫ് നിയമം, സി.എ.എ., കാര്‍ഷിക ബില്ലുകള്‍ തുടങ്ങിയ കേന്ദ്ര നിയമങ്ങള്‍ നടപ്പാക്കാന്‍ അവര്‍ വിസമ്മതിക്കുന്നു.
ജഡ്ജിമാര്‍ നിര്‍മ്മിക്കുന്ന നിയമം
ഭരണഘടനയുടെ പേര് പറഞ്ഞു നമ്മുടെ രാജ്യം ഒരു പുതിയ ജുഡീഷ്യല്‍ ഭരണക്രമത്തിലേക്ക് വഴുതി വീഴുകയാണ്. ഭരണഘടനാപരമായ അനുശാസനങ്ങള്‍ പരസ്യമായി ലംഘിക്കപ്പെടുന്നു. ഭരണഘടനയുടെ വ്യാഖ്യാനത്തെക്കുറിച്ചുള്ള പ്രധാന നിയമപ്രശ്‌നങ്ങള്‍ തീരുമാനിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ ജഡ്ജിമാരുടെ എണ്ണം അഞ്ച് ആയിരിക്കണമെന്ന് അനുച്ഛേദം 145(3) പറയുന്നുണ്ടെങ്കിലും, ഇപ്പോഴത്തെ വിവാദമായ വിധി പുറപ്പെടുവിച്ചത് അപര്യാപ്തമായ രണ്ടംഗ ബെഞ്ചാണ്.
സുപ്രീം കോടതി അതിരുകടന്ന നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് വ്യാപകമായി ആരോപിക്കപ്പെടുന്നു. നിയമം വ്യാഖ്യാനിക്കുന്നതില്‍ നിന്നും നിയമനിര്‍മ്മാണത്തിലേക്കും, അവിടെ നിന്നും ഭരണഘടന ഭേദഗതി ചെയ്യുന്നതിലേക്കും ഭരണഘടനാ പരിധികള്‍ ലംഘിച്ചുകൊണ്ട് രണ്ട് ജഡ്ജിമാര്‍ എത്തിയിരിക്കുകയാണ്. ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം ജുഡീഷ്യറിക്ക് ഇല്ലാത്ത ഒന്നാണ്. അനുച്ഛേദം 368 പ്രകാരം അത് പാര്‍ലമെന്റിന്റെ മാത്രം അധികാരപരിധിയില്‍പെടുന്നതാണ്.
ഫെഡറല്‍ ഘടനയില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിനുപകരം, ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ ഗവര്‍ണറുടെയും പ്രസിഡന്റിന്റെയും അധികാരം ജഡ്ജിമാര്‍ സ്വയം ഏറ്റെടുത്തു. ബില്ലുകള്‍ അംഗീകരിക്കുന്നതിന് ഗവര്‍ണര്‍ക്ക് സമയപരിധി ഏര്‍പ്പെടുത്തുന്നതിലൂടെ, കോടതി, അനുച്ഛേദം 200 ഏറെക്കുറെ ഭേദഗതി തന്നെ ചെയ്തു. എന്നാല്‍ ഭരണഘടനാ ഭേദഗതിയെന്നത് അനുച്ഛേദം 368 പ്രകാരം പാര്‍ലമെന്റിന്റെ മാത്രം അധികാരപരിധിയില്‍പെട്ടതാണ്. മൂന്ന് മാസത്തിനുള്ളില്‍ രാഷ്ട്രപതി ബില്ലുകളില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍, രാഷ്ട്രപതിയുടെ ജോലി ഒരു മാന്‍ഡമസ് റിട്ട് വഴി തങ്ങള്‍ ചെയ്യുമെന്ന് കോടതി ഭീഷണിപ്പെടുത്തുന്നു. കാര്യങ്ങള്‍ എവിടം വരെയെത്തിയെന്ന് നോക്കുക. ഡോ. അംബേദ്കര്‍ മുന്നറിയിപ്പ് നല്‍കിയിരുന്ന ”ജുഡീഷ്യല്‍ മേധാവിത്വം” ഇതാണ്.
അനുച്ഛേദം 201ല്‍ മാറ്റം വരുത്തിക്കൊണ്ട്, രണ്ട് ജഡ്ജിമാരും പറയുന്നു, ‘രണ്ടാം തവണ ലഭിച്ച ഒരു ബില്ലിന് അംഗീകാരം നാല്‍കാതിരുന്നാല്‍, അത്തരമൊരു തീരുമാനത്തിലെത്തുന്നതിനുള്ള വ്യക്തവും മതിയായതുമായ കാരണങ്ങള്‍ വിശദമായിത്തന്നെ രാഷ്ട്രപതി നല്‍കേണ്ടതുണ്ട്.’ എല്ലാത്തരം എതിര്‍പ്പുകള്‍ക്കും, പ്രത്യേകിച്ച് ദേശീയ സുരക്ഷയുടെയും രാജ്യത്തിന്റെ ഐക്യത്തിന്റെയും കാര്യങ്ങളില്‍, വിശദമായ കാരണങ്ങള്‍ അദ്ദേഹത്തിന് നല്‍കാന്‍ കഴിയുമോ? ഭാരതത്തിന്റെ ഭരണഘടനയുടെ അനുച്ഛേദം 201 പ്രകാരം അടിയന്തര സാഹചര്യങ്ങളില്‍ പ്രയോഗിക്കേണ്ട രാഷ്ട്രപതിയുടെ ‘സമ്പൂര്‍ണ വീറ്റോ’യുടെ അധികാരം ഈ വിധി ഇല്ലാതാക്കുന്നു.
സ്വയമേവ സമ്മതവും സമയപരിധിയും
ബില്ലിനു സ്വയമേവ അംഗീകാരം നല്‍കുന്ന കോടതി വിധി ‘ഫെഡറല്‍ ഘടനയിലെ അസന്തുലിതാവസ്ഥ’, ‘ഭരണഘടനാ അച്ചടക്കമില്ലായ്മ’, ‘ഭരണഘടനാ സന്തുലിതാവസ്ഥയെ തകര്‍ക്കുന്നു’ തുടങ്ങിയ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
രണ്ട് ജഡ്ജിമാര്‍ ചേര്‍ന്ന് ബില്ലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രസിഡന്റിനും ഗവര്‍ണര്‍ക്കും ഒരു ടൈംടേബിള്‍ തയ്യാറാക്കിയത് വിചിത്രമാണ്. 2023 ലെ പഞ്ചാബ് വിധിന്യായത്തില്‍ സുപ്രീം കോടതി ബില്ലുകള്‍ ‘എത്രയും വേഗം’ അംഗീകരിക്കണമെന്നാണ് പറഞ്ഞത്. ”ഏത്രയും വേഗം” എന്നത് ഭരണഘടനയില്‍ നിന്ന് കടമെടുത്ത ഒരു പ്രയോഗമാണ്. ഒരു ബില്‍ വീണ്ടും പാസ്സാക്കുന്നതിന് ഭരണഘടന നിയമസഭയ്ക്ക് ആറ് മാസത്തെ സമയപരിധി വ്യക്തമായി നിശ്ചയിച്ചിട്ടുണ്ട്, എന്നാല്‍ ഗവര്‍ണര്‍മാര്‍ക്കും പ്രസിഡന്റിനും അത്തരമൊരു സമയപരിധി ഒഴിവാക്കിയിരിക്കുന്നു. ബില്ലുകള്‍ പരിഗണിക്കാന്‍ അവര്‍ക്ക് കൂടുതല്‍ സമയമെടുക്കാമെന്ന ഉദ്ദേശ്യം ഇതില്‍ വ്യക്തമാണ്. ആഭ്യന്തര മന്ത്രാലയം അതിന്റെ 4-2-2016 ലെ മെമ്മോറാണ്ടത്തില്‍ മൂന്ന് മാസത്തെ കാലാവധി ഒരു മാര്‍ഗ്ഗനിര്‍ദ്ദേശമായി പരാമര്‍ശിച്ചിട്ടുണ്ട്. അതിനു കാരണം ഈ സമയ പരിധി എല്ലാ സാഹചര്യങ്ങളിലും സാധ്യമാകണമെന്നില്ല. കോടതി നിശ്ചയിച്ച ടൈംടേബിള്‍ അവ്യക്തതയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നു. എല്ലാ ബില്ലുകളിലും ഒരു സമയപരിധി ഏര്‍പ്പെടുത്തുന്നത് പ്രായോഗികമല്ല, പ്രത്യേകിച്ച് ഒരു ബൃഹത്തായ നിയമത്തില്‍ പ്രമുഖമായ താല്‍പ്പര്യങ്ങള്‍ ഉള്‍പ്പെട്ടിരിക്കുമ്പോള്‍. കോടതിയില്‍ സമര്‍പ്പിക്കുന്ന ഒരു ഹര്‍ജി ഒരു പ്രത്യേക കാലയളവിനുള്ളില്‍ വിധി പ്രസ്താവിച്ചില്ലെങ്കില്‍ അത് അനുവദിച്ചതായി കണക്കാക്കുമെന്ന് പറയുന്നപോലെ പ്രായോഗികമല്ലാത്ത ഒന്നാണിത്.
എന്നാല്‍ 2025ലെ വിധിന്യായത്തില്‍ മന്ത്രിമാരുടെ ഉപദേശപ്രകാരം അംഗീകാരം തടഞ്ഞുവയ്ക്കുന്നതിനും, കൂടാതെ രാഷ്ട്രപതിക്ക് അയയ്ക്കുന്നതിനും ഒരു മാസത്തെ സമയപരിധി നിശ്ചയിച്ചു. തിരിച്ചു നല്‍കിയ ബില്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചാല്‍, ഒരു മാസത്തിനുള്ളില്‍ നിര്‍ബന്ധമായും അനുമതി നല്‍കിയിരിക്കണം. രാഷ്ട്രപതിക്കു അനുച്ഛേദം 201 പ്രകാരം നല്‍കിയിട്ടുള്ള ‘സമ്മതം തടഞ്ഞുവയ്ക്കാനുള്ള അധികാരം’ എടുത്തുകളഞ്ഞുകൊണ്ടു മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിയോട് കോടതി ഉത്തരവിട്ടിരിക്കുന്നു. .
സംസ്ഥാന സര്‍ക്കാരിനെ കാരണങ്ങള്‍ ബോധ്യപ്പെടുത്തുന്നതിന് രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ഒരു മാസമോ, മൂന്ന് മാസമോ സമയപരിധി നിശ്ചയിച്ചിട്ടുള്ളത് ഫലത്തില്‍ ഒരു ഭരണഘടനാ ഭേദഗതിയാണ്.
ഒരു ബില്‍ മുമ്പ് സഭയിലേക്ക് തിരിച്ചയച്ചതിന് ശേഷം, രണ്ടാം റൗണ്ടില്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ചാല്‍, അത് അംഗീകാരം നാല്‍കാതെ മാറ്റിവയ്ക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്ന് ഈ വിധി പറയുന്നു. രാഷ്ട്രപതിയുടെ അനുമതിക്കായി മാറ്റിവയ്ക്കുന്നത് പ്രാരംഭ ഘട്ടത്തില്‍ തന്നെ ചെയ്യണം, പിന്നീട് സാധ്യമല്ല. വിധിന്യായത്തില്‍ മറ്റ് 15 ഭരണഘടനകളുടെ കൂട്ടത്തില്‍ പാകിസ്ഥാന്‍ ഭരണഘടനയെയും ഉദ്ധരിക്കുന്നു. അതില്‍ സമാന വ്യവസ്ഥയാണുള്ളത്. അതില്‍ പ്രസിഡന്റ് പത്ത് ദിവസത്തിനുള്ളില്‍ അനുമതി നല്‍കുകയോ അല്ലെങ്കില്‍ അത് തിരികെ നല്‍കുകയോ ചെയ്യണമെന്നും, അത് വീണ്ടും വന്നാല്‍, അനുമതി നല്‍കിയില്ലെങ്കിലും അനുമതി ലഭിച്ചതായി കണക്കാക്കുമെന്നും പറയുന്നു. ആകെയുള്ള വ്യത്യാസം, ഇവിടുത്തെ വിധിന്യായത്തില്‍ പാകിസ്ഥാന്‍ ഭരണഘടനയിലെ പത്ത് ദിവസത്തിന് പകരം മൂന്ന് മാസമാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.
വീണ്ടും അവതരിപ്പിച്ചതിനുശേഷവും ഗവര്‍ണര്‍ക്ക് അനുമതി നിഷേധിക്കാന്‍ കഴിയില്ലെന്നും, രണ്ടാം റൗണ്ടില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചത് നിയമവിരുദ്ധമാണെന്നും ഉള്ള കോടതിയുടെ വിധി വാസ്തവത്തില്‍ ഗവര്‍ണര്‍മാര്‍ക്കുള്ള ഒരു പ്രത്യേക രീതിയിലുള്ള കെണികളാണ്. പകരം, അദ്ദേഹം അനുമതി തടഞ്ഞുവയ്ക്കുകയോ, ആദ്യ ഘട്ടത്തില്‍ തന്നെ രാഷ്ട്രപതിക്ക് അയയ്ക്കുകയോ ചെയ്തിരുന്നെങ്കില്‍, ഗവര്‍ണര്‍ കെണിയില്‍ നിന്നും രക്ഷപ്പെടുമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ തന്റെ അഭിപ്രായങ്ങളെ മാനിക്കുമെന്ന് കരുതി ഗവര്‍ണര്‍ നല്ല ഉദ്ദേശ്യത്തോടെ തിരികെ അയച്ചാല്‍, അദ്ദേഹം ഈ കെണിയില്‍ വീഴാന്‍ സാധ്യതയുണ്ട്. ബില്‍ മടക്കി അയയ്ക്കുന്നത് അത് പാസ്സാക്കാനുള്ള സാധ്യതയാണെന്ന് അദ്ദേഹം അപ്പോള്‍ തന്നെ മനസ്സിലാക്കണം.
വിധിയുടെ പരിഗണനയ്ക്കായി തയ്യാറാക്കിയ പ്രാഥമിക ചോദ്യങ്ങളുടെ രൂപീകരണം തന്നെ പക്ഷപാതപരമാണ്. ഒരു ഉദാഹരണമാണ് ‘പോക്കറ്റ് വീറ്റോ’ (ബില്ലുകള്‍ ഒന്നും ചെയ്യാതെ ദീര്‍ഘനേരം വച്ചിരിക്കുന്നത്) എന്ന ആശയം പരിശോധിക്കുക എന്നത്. ‘സമ്മതം തടഞ്ഞുവയ്ക്കല്‍’ എന്ന ഒരു ഭരണഘടനാ പദത്തെ ‘പോക്കറ്റ് വീറ്റോ’ എന്ന അപകീര്‍ത്തികരമായ വാക്ക് ഉപയോഗിച്ചും ‘ഗവര്‍ണറുടെ നിഷ്‌ക്രിയത്വം’, ‘അമിത കാലതാമസം’ എന്നിവയായും അവതരിപ്പിക്കുന്നു. ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും എതിരെ നല്ല അര്‍ത്ഥത്തിലല്ല ഇത് ഉപയോഗിച്ചിട്ടുള്ളത്, മറിച്ച് അവരുടെ ഉന്നത പദവികളെ അവഹേളിക്കുന്നതിനായി, അവര്‍ക്കെതിരായ ഒരു ആരോപണമായി ഉപയോഗിക്കുന്നു. അതിനുശേഷം, രാഷ്ട്രപതിക്ക് ‘പോക്കറ്റ് വീറ്റോ’ എന്ന പൂര്‍ണ്ണ അവകാശമില്ലെന്ന തീരുമാനത്തില്‍ വിധിന്യായം എത്തുന്നു.
അനുച്ഛേദം 142ലെ അസാധാരണ അധികാരം ഉപയോഗിക്കല്‍
അനുച്ഛേദം 142 പ്രകാരമുള്ള ”അസാധാരണമായ അധികാര പരിധി” ഉപയോഗിച്ചുകൊണ്ട് ഭരണഘടനാപരമായ അവകാശങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ ഈ വിധിയുടെ മഹത്വം ദുര്‍ബലമാകുന്നു. ഈ അനുച്ഛേദം മുമ്പ് വളരെ അപൂര്‍വമായി മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ, എന്നാല്‍ പുതിയ വിധിന്യായത്തില്‍ സമയപരിധി നിശ്ചയിച്ചുകൊണ്ട് അനുച്ഛേദം 200 ഫലപ്രദമായി ഭേദഗതി ചെയ്യാന്‍ ഇത് ഉപയോഗിക്കുന്നുണ്ട്. ”ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരം നമ്മുടെ അന്തര്‍ലീനമായ അധികാരങ്ങള്‍ പ്രയോഗിക്കുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ലാതെ വന്നിരിക്കുന്നു” എന്നു വിധിന്യായം സമ്മതിക്കുന്നുണ്ട്. 415 പേജുള്ള ഒരു വിധിന്യായത്തില്‍ വിശദമായ ന്യായങ്ങള്‍ നിരത്തിവച്ചിട്ടും ഒടുവില്‍ ഇത് വേണ്ടിവന്നിരിക്കുന്നു. നേരിട്ടുള്ള നിയമപരമായ പരിഹാരമൊന്നും നിലവിലില്ലാത്ത സന്ദര്‍ഭങ്ങളില്‍ ‘നീതി പരിപൂര്‍ണമാക്കുക’ എന്നതിനാണ് ഈ അനുച്ഛേദം ഉപയോഗിക്കേണ്ടത്.
പ്രസിഡന്റിനെതിരായ എക്‌സ് പാര്‍ട്ടി ഉത്തരവ്
രാഷ്ട്രപതിക്കെതിരായ പരാമര്‍ശം നടത്തുന്ന കേസില്‍ രാഷ്ട്രപതിക്ക് നോട്ടീസ് അയക്കുകയോ വാദം കേള്‍ക്കുകയും ചെയ്തില്ല എന്നത് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ വീഴ്ചയാണ്. രാഷ്ട്രപതി ഒരു കക്ഷിയല്ലാത്ത വിധിന്യായത്തില്‍, അത് രാഷ്ട്രപതിയുടെ പ്രധാന അധികാരങ്ങള്‍ നീക്കം ചെയ്യുന്നു. പരമോന്നത ഓഫീസിലേക്ക് ദീര്‍ഘമായ ഉത്തരവുകള്‍ നല്‍കുന്നതിന് മുമ്പ് കോടതി രാഷ്ട്രപതിയുടെ ഓഫീസിനോട് വിശദീകരണം ചോദിച്ചോ, നോട്ടീസ് നല്‍കിയോ എന്ന ചോദ്യം ഉയര്‍ന്നുവന്നിരിക്കുന്നു. രാഷ്ട്രപതി നിരസിച്ച ബില്ലുകള്‍ പോലും എന്തുകൊണ്ട് നിരസിച്ചു എന്ന് ചോദിക്കാതെ കോടതി അംഗീകാരം നല്‍കിയിരിക്കുന്നു. ഉന്നത പദവിലുള്ള ആ സ്ഥാനത്തിന് നോട്ടീസ് നല്‍കാതെ ഒരു എക്‌സ് പാര്‍ട്ടി വിധി എങ്ങനെ നല്‍കിയെന്ന് അറ്റോര്‍ണി ജനറല്‍ ഉള്‍പ്പടെ പല വിദഗ്ധരും ചോദ്യം ചെയ്തിട്ടുണ്ട്. ഇത് നിയമത്തിലെ മൗലികമായ പ്രശ്‌നമാണ്. സുപ്രീം കോടതി എല്ലാ പരിധികളും ലംഘിച്ചുകൊണ്ട് ഒരുതരത്തിലുള്ള ഭരണഘടനാ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. കൊളോണിയല്‍ ജഡ്ജിമാര്‍ പോലും അത്രയും പോകാന്‍ ധൈര്യപ്പെട്ടിട്ടില്ല. അതുപോലെ, ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളെയും ബാധിക്കുന്ന ഒരു വിധിന്യായത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയോ അവരുടെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുകയോ ചെയ്യണമായിരുന്നുവെന്ന ഫെഡറല്‍ കണ്‍സള്‍ട്ടേഷന്റെ ജുഡീഷ്യല്‍ ഔചിത്യവും പാലിച്ചിട്ടില്ല എന്നതും പലരും ചൂണ്ടിക്കാട്ടുന്നു.
ഭരണഘടനാ സന്തുലിതാവസ്ഥ ഇല്ലാതാക്കുന്നു
ഭരണഘടനയുടെ അടിത്തറയെത്തന്നെ ഈ വിധി ഇല്ലാതാക്കുന്നു. പാര്‍ലമെന്റ്, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നീ ഓരോ വിഭാഗവും ഒരു ശരാശരി പൌരന്റെ മനസ്സില്‍ മാന്യമായ സ്ഥാനം വഹിക്കുന്നു. ഭരണഘടനാ തത്വങ്ങളുടെ കര്‍ശനമായ രൂപരേഖകള്‍ അനുശാസിക്കുന്ന പരിധി വരെയല്ലാതെ അതിനപ്പുറം കടന്നു മറ്റുള്ളവയുടെ മേല്‍ കടന്നുകയറ്റം നടത്താതിരിക്കുക എന്നത് ഓരോ വിഭാഗത്തിന്റെയും കടമയാണ്. ജുഡീഷ്യറി എക്‌സിക്യൂട്ടീവ് പ്രവര്‍ത്തനങ്ങളില്‍ അതിക്രമിച്ചു കടക്കുമ്പോള്‍ അധികാര വിഭജനമെന്ന മൗലിക തത്വത്തെ വിധി ദുര്‍ബലപ്പെടുത്തുന്നു. ഇത് എക്‌സിക്യൂട്ടീവിന്റെ വിവേചനാധികാരത്തില്‍ നടത്തുന്ന കടന്നുകയറ്റമാണ്. ഭരണഘടന ഭേദഗതി ചെയ്യുന്നത് പാര്‍ലമെന്റിന്റെ അധികാരപരിധിയിലാണ്, രണ്ട് ജഡ്ജിമാരുടെ ഒരു ബെഞ്ചിന് അത് ഏറ്റെടുക്കാന്‍ കഴിയില്ല. അതുപോലെ, എക്‌സിക്യൂട്ടീവ് നടപടികളും ജഡ്ജിമാര്‍ക്ക് കൈക്കലാക്കാന്‍ കഴിയില്ല. അധികാരം പരമാവധി സംയമനത്തോടെ ഉപയോഗിക്കണം. ഈ വിധി സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കുന്നതിന് ഒരു വലിയ ഭരണഘടനാ ബെഞ്ചിലേക്കു കേസ് റഫര്‍ ചെയ്യേണ്ടത് വളരെ ആവശ്യമാണ്. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും, ഗവര്‍ണര്‍മാര്‍ക്കും/പ്രസിഡന്റിനും മന്ത്രിസഭയ്ക്കും ഇടയിലുള്ള സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനും ഇതാവശ്യമാണ്.
കോടതിയുടെ ഉപദേശം തേടല്‍ നിര്‍ബന്ധമോ?
അനുച്ഛേദം 143 ഉപയോഗിച്ച് ബില്ലുകളില്‍ ജുഡീഷ്യല്‍ ഉപദേശം തേടാന്‍ രണ്ട് ജഡ്ജിമാരും രാഷ്ട്രപതിയെ നിര്‍ബന്ധിക്കുന്നു. എന്നാല്‍ ഭരണഘടന പ്രകാരം രാഷ്ട്രപതി പ്രവര്‍ത്തിക്കേണ്ടത് ജുഡീഷ്യറിയുടെ ഉപദേശപ്രകാരമല്ല, മന്ത്രിമാരുടെ കൗണ്‍സിലിന്റെ ഉപദേശപ്രകാരമാണ്. കോടതിയുടെ ഉപദേശം തേടണോ വേണ്ടയോ എന്നത് മന്ത്രിസഭയുമായി ആലോചിച്ചു രാഷ്ട്രപതിയുടെ വിവേചനധികാരപ്രകാരം ചെയ്യേണ്ട ഒന്നാണ്.
ഒരു ബില്ലിന്റെ ഭരണഘടനാ സാധുത പരിശോധിക്കുന്നത് ജുഡീഷ്യറിയുടെ മാത്രം അധികാരപരിധിയിലായിരിക്കുമെന്നും എക്‌സിക്യൂട്ടീവിനോ, രാഷ്ട്രപതിക്കോ അതിനു അധികാരമില്ലെന്നും സുപ്രീം കോടതി വിധിച്ചു. പ്രധാനപ്പെട്ട കാര്യങ്ങളില്‍ രാഷ്ട്രപതി കോടതിയുമായി കൂടിയാലോചിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. ഗവര്‍ണര്‍മാര്‍ മന്ത്രിമാരുടെ കൗണ്‍സിലുമായി നിര്‍ബന്ധിത കൂടിയാലോചന നടത്തണമെന്ന കോടതി നിര്‍ദ്ദേശിച്ച അതേ തത്വം രാഷ്ട്രപതിയുടെ കാര്യത്തില്‍ കോടതി ബാധകമാക്കുന്നില്ല. കേന്ദ്ര മന്ത്രിമാരുടെ കൗണ്‍സിലുമായി കൂടിയാലോചിക്കാതെ രാഷ്ട്രപതിക്ക് എങ്ങനെ നേരിട്ട് കോടതിയിലേക്ക് പോകാന്‍ കഴിയും? 2025 ലെ വിധി സുപ്രീം കോടതിയുടെ അഭിലാഷങ്ങള്‍ മറച്ചുവെക്കുന്നില്ല: ”ഒരു ബില്ലിന്റെ നിയമപരമായ പ്രശ്‌നങ്ങളില്‍ എക്‌സിക്യൂട്ടീവിന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രസ്താവിക്കുന്നതില്‍ ഞങ്ങള്‍ക്ക് ഒരു മടിയുമില്ല. ബില്ലിന്റെ ഭരണഘടനാ സാധുതയെക്കുറിച്ച് പഠിക്കാനും ശുപാര്‍ശകള്‍ നല്‍കാനും ഭരണഘടനാ കോടതികള്‍ക്ക് മാത്രമേ അവകാശമുള്ളൂ.”
അനുച്ഛേദം 201 പ്രകാരം, വീണ്ടും പ്രാതിനിധ്യത്തിന് ശേഷം തിരിച്ചയച്ച ബില്‍ രാഷ്ട്രപതിയുടെ ‘പരിഗണനയ്ക്കായി’ അയയ്ക്കണം. വളരെ പ്രയാസത്തോടെ, കോടതി ‘പരിഗണന’ എന്നാല്‍ അദ്ദേഹത്തിന്റെ സമ്മതം നേടുക എന്നല്ല അര്‍ത്ഥമാക്കുന്നത് എന്ന് വ്യാഖ്യാനിക്കുകയും ഒടുവില്‍ അത്തരമൊരു സാഹചര്യത്തില്‍ രാഷ്ട്രപതി അനുച്ഛേദം 143 പ്രകാരം സുപ്രീം കോടതിയില്‍ അഭയം തേടണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്യുന്നു. ‘അനുച്ഛേദം 143 പ്രകാരം ഒരു ബില്‍ ഈ കോടതിയിലേക്ക് റഫര്‍ ചെയ്യാനുള്ള മാര്‍ഗം നിര്‍ബന്ധിതമായിരിക്കില്ല” എന്ന വസ്തുത സുപ്രീം കോടതി മറച്ചുവെക്കുന്നില്ല. എന്നിരുന്നാലും ”വിവേകത്തിന്റെ ഒരു നടപടിയായി പ്രസിഡന്റ് സുപ്രീം കോടതിയില്‍ നിന്ന് അഭിപ്രായം തേടണം” എന്നു വിധി നിര്‍ദേശിക്കുന്നു. സുപ്രീം കോടതി അനുച്ഛേദം 143-ല്‍ കാണുന്ന ‘ാമ്യ’ എന്ന വാക്കിന് പകരം ‘ീൗഴവ േീേ’ എന്ന വാക്കുകള്‍ ഉപയോഗിക്കുന്നു. നമ്മുടെ എല്ലാ ഉന്നത കോടതികളും കെട്ടിക്കിടക്കുന്ന കേസുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും, ഏകദേശം 30 സംസ്ഥാനങ്ങളില്‍ നിന്നുള്ള എല്ലാ ബില്ലുകളും കോടതിയിലേക്ക് എത്തിയാല്‍ സ്ഥിതി എന്താകുമെന്നും ഓര്‍മ്മിക്കേണ്ടതാണ്.
പ്രസിഡന്റിന്റെ അധികാരം കോടതി തീരുമാനത്തിന് വിധേയമല്ല
പ്രസിഡന്റിന്റെ അംഗീകാരം നാല്‍കാനുള്ള അധികാരം കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ല എന്നത് സ്ഥാപിതമായ ഒരു നിയമ തത്വമാണ്. 1983-ലെ ഹെസ്റ്റ് കേസില്‍ മൂന്ന് ജഡ്ജിമാരുടെ ബെഞ്ച് പ്രസിഡന്റിന്റെ സമ്മതം കോടതി തീരുമാനത്തിന് വിധേയമല്ലെന്ന് വിധിച്ചു. 2002-ലെ കൈസര്‍-ഇ-ഹിന്ദ് കേസിലെ ഭരണഘടനാ ബെഞ്ചും ഹെസ്റ്റ് കേസിലെ വീക്ഷണത്തോട് യോജിച്ചു. എന്നാല്‍ ഈ തീരുമാനങ്ങള്‍ രണ്ടുജഡ്ജിമാരുടെ ബെഞ്ചാണ് നിരസിക്കുന്നത്.
ഭരണഘടനാ പാത
ചില സംസ്ഥാന സര്‍ക്കാരുകള്‍ ഗവര്‍ണര്‍മാരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടന രൂപപ്പെടുത്തിയ കാലം മുതലേ ഗവര്‍ണര്‍മാരുടെ പ്രവര്‍ത്തനങ്ങളെ പലരും വിമര്‍ശിച്ചിട്ടുണ്ട്. ഗവര്‍ണര്‍മാരെ രാഷ്ട്രീയ ആയുധങ്ങളായി ഉപയോഗിക്കുന്നു, അവര്‍ വീറ്റോ കളിക്കാരായി പ്രവര്‍ത്തിക്കുന്നു, തെരുവ് യോദ്ധാക്കള്‍ പോലെ രാഷ്ട്രീയ നിഷ്പക്ഷത കാണിക്കുന്നതിനുപകരം പക്ഷപാതപരമായി പെരുമാറുന്നു, ഭരണകക്ഷിയാകട്ടെ രാഷ്ട്രീയ വിശ്വസ്തതയെ അടിസ്ഥാനമാക്കി ഗവര്‍ണര്‍മാരെ നിയമിക്കുന്നു, യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥരേയും, വിരമിച്ച രാഷ്ട്രീയക്കാര്‍ എന്നിവരുള്‍പ്പെടെയുള്ളവരെയും അവരുടെ വിശ്വസ്തതയ്ക്കുള്ള പ്രതിഫലമായി ഉയര്‍ന്ന പദവിയില്‍ നിയമിക്കുന്നു, സംസ്ഥാന ഭരണകാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നു, ഗവര്‍ണറുടെ ഓഫീസിന്റെ വര്‍ദ്ധിച്ച അനാവശ്യ ചിലവുകള്‍ക്കായി നികുതിദായകരുടെ പണം ഉപയോഗിക്കുന്നു, ഡബിള്‍ എഞ്ചിന്‍ സംസ്ഥാനങ്ങളില്‍ മൗനം പാലിക്കുകയും വ്യത്യസ്ത എഞ്ചിന്‍ സംസ്ഥാനങ്ങളില്‍ സജീവമായി രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നു, കേന്ദ്ര പ്രതിനിധിയില്‍ നിന്ന് കേന്ദ്രത്തിന്റെ ഏജന്റായി തരം താഴുന്നു എന്നിങ്ങനെ പോകുന്നു ആരോപണങ്ങള്‍. ഇവ ഓരോന്നും വ്യത്യസ്ത സാഹചര്യങ്ങള്‍ പഠിച്ചു പരിഹരിക്കേണ്ട പ്രശ്‌നങ്ങളാണ്. പ്രശ്‌നങ്ങളുടെ പേരില്‍ നമ്മുടെ ഭരണഘടനാ ശില്‍പികള്‍ സ്ഥാപിച്ച ഗവര്‍ണര്‍ എന്ന സ്ഥാപനം തന്നെ ഇല്ലാതാക്കരുത്. ഇത്തരത്തിലുള്ള ഒരു വിധി ഒരിക്കലും വരുമെന്ന് അവര്‍ കരുതിയിരിക്കില്ല, അല്ലെങ്കില്‍ അവര്‍ ആ വിഷയം ഭരണഘടനയില്‍ കൂടുതല്‍ വിശദീകരിക്കുമായിരുന്നു. ഗവര്‍ണറും സംസ്ഥാന സര്‍ക്കാറുകളും തമ്മിലുള്ള സംഘര്‍ഷം എന്ന വിഷയം നിരവധി തവണ ഉയര്‍ന്ന കോടതികളുടെ പരിഗണനക്ക് വന്നിട്ടുണ്ട്. കര്‍ണാടക (1994), ബീഹാര്‍ (2005 & 2006), അരുണാചല്‍ പ്രദേശ് (2016), മഹാരാഷ്ട്ര (2019), മധ്യപ്രദേശ് (2020), രാജസ്ഥാന്‍ (2020), തെലങ്കാന (2023) അടുത്തിടെയായി പഞ്ചാബ്, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ കേസുകളും ഉദാഹരണങ്ങളാണ്. ഇത്തരം തര്‍ക്കങ്ങളില്‍, ഭരണഘടനാ തത്വങ്ങള്‍ പിന്തുടര്‍ന്ന് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഇടയില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ കോടതികള്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ വിധി സംസ്ഥാനവും ഗവര്‍ണറും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനാണ് ഉപകരിക്കുക.
ഇംഗ്ലീഷ് സമ്പ്രദായം സ്വീകരിക്കുന്നു
ഭാരതം ഇംഗ്ലണ്ടില്‍ നിന്ന് അലിഖിത ഭരണഘടനാ രീതികള്‍ സ്വീകരിച്ചിട്ടുണ്ട്. അവിടെ ഭരണഘടനയും രാജാവും പരസ്പരം ശക്തമായ ധാര്‍മ്മിക അടിത്തറയോടെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഇംഗ്ലണ്ടിലെ രാജാവിന് ഒരു ബില്ലിനെ വീറ്റോ ചെയ്യാനുള്ള അധികാരം നല്‍കിയിട്ടുണ്ട്. എങ്കില്‍പോലും, അത് അവസാനമായി ഉപയോഗിച്ചത് 1708-ല്‍ സ്‌കോട്ടിഷ് മിലിഷ്യ പുനഃസ്ഥാപിക്കുന്നതിനുള്ള ബില്ലിനെ ആനി രാജ്ഞി എതിര്‍ത്തപ്പോഴാണ്. 1970-ല്‍, രാജ്ഞിയുടെ സ്വകാര്യ സ്വത്തുമായി ബന്ധപ്പെട്ട് ഒരു പ്രതിസന്ധി ഉടലെടുത്തപ്പോള്‍, രാജ്ഞിയുടെ സ്വകാര്യ അഭിഭാഷകര്‍ അനുരഞ്ജന സമീപനത്തിലൂടെ നിയമം മാറ്റാന്‍ മന്ത്രിമാരെ പ്രേരിപ്പിച്ചു. 1999-ല്‍, ഇറാഖിനെതിരായ സൈനിക നടപടിയ്ക്ക് പാര്‍ലമെന്റിന്റെ അംഗീകാരം സംബന്ധിച്ചുള്ള ബില്ല് പാര്‍ലമെന്റിനുള്ളില്‍ ചര്‍ച്ച ചെയ്യാനുള്ള സമ്മതം നല്‍കാന്‍, സൈനിക കമാന്‍ഡര്‍-ഇന്‍-ചീഫ് എന്ന നിലയില്‍ എലിസബത്ത് രാജ്ഞി വിസമ്മതിച്ചു. പ്രധാനമന്ത്രി മുഖേന തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഉപദേശപ്രകാരം മാത്രമേ രാജ്ഞി പ്രവര്‍ത്തിക്കൂ എന്ന് കൊട്ടാരം അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്. രാജാവ് നടത്തുന്ന ഓരോ പൊതു പ്രസംഗവും ഒരു മന്ത്രി വായിച്ചു അംഗീകരിക്കേണ്ടതുണ്ട് എന്ന സ്ഥിതിവരെ അവിടെയുണ്ട്. എന്നാല്‍ ഭാരതത്തില്‍ നിന്നു വ്യത്യസ്തമായി ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ രാജ്ഞിക്ക് പരിമിതമായ അധികാരങ്ങളേയുള്ളൂ.
രാജാവ് രാഷ്ട്രീയമായി നിഷ്പക്ഷത പാലിക്കേണ്ടതാകുന്നു എന്ന തത്ത്വം പാലിക്കാന്‍ തുടങ്ങിയത് 1639നും 1653നും ഇടയിലുള്ള ”മൂന്ന് രാജ്യങ്ങളുടെ ചരിത്രപരമായ യുദ്ധം” എന്ന് അറിയപ്പെടുന്ന ഒരു ആഭ്യന്തരയുദ്ധത്തിന്റെ കയ്‌പേറിയ അനുഭവത്തില്‍ നിന്നാണ്. ചാള്‍സ് ഒന്നാമന്റെ രാഷ്ട്രീയ പക്ഷപാതപ്രകടനം രാജ്യത്ത് വിഭജനം സൃഷ്ടിച്ചുകൊണ്ട് രാജാവിന്റെ വിശ്വസ്തരും സര്‍ക്കാരും തമ്മിലുള്ള യുദ്ധത്തില്‍ കലാശിക്കുകയും, ഒരു ചെറിയ കാലയളവിലേക്ക് രാജവാഴ്ച നിര്‍ത്തലാക്കുന്നതിന് കാരണമാകുകയും ചെയ്തു. ഇന്ന് ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നീ നാല് രാജ്യങ്ങളുടെ ഐക്യത്തിന്റെ പ്രധാന പ്രതീകമാണ് രാജ്ഞി. അങ്ങനെ, ഇപ്പോള്‍ ‘യുണൈറ്റഡ് കിംഗ്ഡം’ നിലവിലുണ്ട്. നാല് വ്യത്യസ്ത രാജ്യങ്ങളുടെ ഐക്യത്തിന്റെ ഈ പ്രത്യേക സംവിധാനം ഭാരതത്തില്‍ ഉടലെടുക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. ഇവിടെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ പോലും ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്ത് അപകടകരമായി മാറിയിട്ടുണ്ട്.
ഇനിയെന്ത്?
സുപ്രീം കോടതിയുടെ ഏകപക്ഷീയമായ വിധിയെക്കുറിച്ചും, അത് സംസ്ഥാനങ്ങളോട് വളരെ കൂടുതല്‍ ചായ്‌വ് കാണിക്കുന്നതിനെക്കുറിച്ചും, കേന്ദ്രത്തിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ചും, അതുവഴി കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഇടയില്‍ സുസ്ഥാപിതമായ ഭരണഘടനാ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നതിനെക്കുറിച്ചും പലരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സമഗ്രമായ പ്രശ്‌ന പരിഹാരത്തിന് കൂടുതല്‍ ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന ഒരു ഭരണഘടനാ ബെഞ്ചിലേക്ക് സര്‍ക്കാരിന് ഇത് റഫര്‍ ചെയ്യാന്‍ കഴിയും. കൂടുതല്‍ ജഡ്ജിമാരുണ്ടെങ്കില്‍ വിവിധ കോണുകളില്‍ നിന്ന് ഈ വിഷയത്തെ സമഗ്രമായി സമീപിക്കാന്‍ കഴിയും.
ഈ വിധിന്യായത്തിലെ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി ഗവര്‍ണര്‍മാരെ നിയമിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അധികാരവും കോടതി തര്‍ക്കമായി ഉയര്‍ന്നുവന്നേക്കാം. വഖഫ് കേസ് പോലുള്ള കേസുകളും സുപ്രീം കോടതിയുടെ മുമ്പാകെയുയുണ്ട്. രാജ്യത്തിന്റെ സമഗ്രതയും സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കോടതിക്ക് മുന്നില്‍ എത്താം. രണ്ട് ജഡ്ജിമാരുടെ തീരുമാനം സൃഷ്ടിച്ച പ്രവണത ഈ കാര്യങ്ങളിലെല്ലാം അനിശ്ചിതത്വം സൃഷ്ടിച്ചേക്കാം. പലരും ചൂണ്ടിക്കാണിച്ചതുപോലെ, കേന്ദ്ര സര്‍ക്കാര്‍ അതിന്റെ നിയമപരമായ ആയുധങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. 2023 ലെ പഞ്ചാബ് ഗവര്‍ണര്‍ കേസ് തന്നെ ഒരു കണ്ണുതുറപ്പിക്കുന്നതായിരുന്നു, ഈ രണ്ട് ജഡ്ജിമാരുടെ വിധിന്യായത്തിന്റെ രചയിതാവ് അതില്‍ പങ്കാളിയായിരുന്നു. സുപ്രീം കോടതിയിലെ ഭരണഘടനാപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സജ്ജമായിരിക്കണം. ഗവര്‍ണറുടെയും രാഷ്ട്രപതിയുടെയും ഓഫീസുകള്‍ക്കും ഗുണനിലവാരമുള്ള നിയമ സഹായം ആവശ്യമാണ്. നിയമനിര്‍മ്മാണ ഇടപെടലിലൂടെയും വിധിയിലെ അപാകതകള്‍ പരിഹരിക്കാന്‍ കഴിയും. സുപ്രീം കോടതി നടപടിക്രമങ്ങളെ സംബന്ധിച്ച നിയമനിര്‍മ്മാണം നടത്താന്‍ പാര്‍ലമെന്റിന് അധികാരം നല്‍കുന്ന അനുച്ഛേദം 145(1) ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്താം.
ഷംഷേര്‍ കേസിലെ ഭൂരിപക്ഷ വിധിന്യായത്തോട് യോജിച്ചുകൊണ്ട് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അഭിപ്രായപ്പെട്ടു: ”ഭരണഘടനയെ അടിസ്ഥാനമാക്കി സത്യപ്രതിജ്ഞ ചെയ്യുന്ന ഓരോ അധികാരിയും ഭരണഘടനയെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് വ്യാഖ്യാനിക്കാന്‍ തുടങ്ങിയാല്‍, ഈ ഗൗരവമേറിയ നിയമം അവ്യവസ്ഥയിലേക്കും പക്ഷപാതത്തിലേക്കും ചെന്നെത്തും, അതിന്റെ ആദ്യത്തെ ഇര നിയമവാഴ്ചയായിരിക്കും. അത്തരം ദുഷ്‌കൃത്യങ്ങള്‍ക്ക് നിയമപരമായ അംഗീകാരം നാല്‍കാനാവില്ല.” 2025ലെ രണ്ടു ജഡ്ജിമാരുടെ വിധിന്യായത്തെക്കുറിച്ച് പറയേണ്ടത് ഇതാണ്.