കുട്ടനാടിന്റെ ഹരിതശോഭയും മലയാളത്തിന്റെ മൊഴിയഴകും ഇളംമഞ്ഞിന്റെ കുളിരുപോലെ അനുഭവമാക്കിയ കവിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണന്‍. നാടന്‍പാട്ടിന്റെ മടിശ്ശീല കിലുക്കി മലയാള സിനിമാഗാനരചനയിലും തിരക്കഥ സംഭാഷണരചനയിലും അരനൂറ്റാണ്ടിലേറെക്കാലം കാവ്യഭാവന വിടര്‍ത്തിയ പ്രതിഭ. നാടന്‍പാട്ട്, കാവ്യശീലമുള്ള വരികള്‍, ഇതരഭാഷാഗാനശാഖയെ മലയാളത്തിന്റെ മാന്തളിരിട്ട ചില്ലയാക്കിയ മിഴിവ്, രാജ്യത്തെ ഏറ്റവുമേറെ ഡബ്ബിംഗ് ചിത്രങ്ങള്‍ക്ക് തിരക്കഥയും ഗാനങ്ങളും ഒരുക്കിയ റെക്കോഡ് എന്നിങ്ങനെ മങ്കൊമ്പിന്റെ മടിശ്ശീലയില്‍ എല്ലാമുണ്ടായിരുന്നു.
1970ല്‍ മദിരാശിയിലെത്തിയതാണ് ജീവിതത്തിലെ വഴിത്തിരിവ്. സിനിമാമോഹം മനസ്സിലുള്ള കവി കൂടിയായ യുവാവിന് അന്വേഷണം മാസികയുടെ പത്രാധിപരാകാന്‍ അവസരം ലഭിച്ചു. എം.എ ബിരുദധാരിയായ ഗോപാലകൃഷ്ണന്‍ 1971ല്‍ പുറത്തിറങ്ങിയ ‘വിമോചനസമരം’ എന്ന സിനിമയില്‍ ആദ്യമായി പാട്ടെഴുതി. വയലാറും പി.ഭാസ്‌കരനും ഓഎന്‍വിയും ശ്രീകുമാരന്‍ തമ്പിയും അരങ്ങുവാണിരുന്ന പാട്ടെഴുത്തുമേഖലയിലേക്കാണ് ഇദ്ദേഹം കടന്നുവരുന്നത്. മലയാളി മനസ്സുകളിലേക്ക് കൊടുങ്കാറ്റുപോലെ കയറിയ 1974ലെ ‘അയലത്തെ സുന്ദരി’യിലെ പാട്ടുകള്‍ മങ്കൊമ്പിന്റെ തലവര മാറ്റി. ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍ എന്ന ഗാനം ഏറെ ശ്രദ്ധ നേടി. അനുപല്ലവിയിലെ മുഖക്കുരുമുളയ്ക്കുന്ന കവിളിലെ കസ്തൂരി നഖക്ഷതം കൊണ്ട് ഞാന്‍ കവര്‍ന്നെടുക്കും എന്ന വരികള്‍ കൗമാരകൗതുകങ്ങള്‍ ലജ്ജയിലേറ്റതാണ്. പിന്നീടങ്ങോട്ട് എഴുത്തിന്റെ ഒഴുക്കായിരുന്നു. എഴുതുന്നവരും ചിട്ടപ്പെടുത്തുന്നവരും മഹാരഥന്മാരാകുമ്പോഴാണ് ഗാനത്തിന് അനശ്വരത കൈവരുന്നത്. അങ്ങനെയുള്ള കാലഘട്ടങ്ങള്‍ മലയാളത്തിന് സൗഭാഗ്യം പോലെ ലഭിച്ചു. മണ്ണും പ്രകൃതിയും കാലാവസ്ഥയും ഉത്സവവുമെല്ലാം ഗാനത്തിന്റെ ഭാഗമായി.
ജി. ദേവരാജനും ദക്ഷിണാമൂര്‍ത്തിയും എം.എസ്.വിശ്വനാഥനും എം.കെ. അര്‍ജ്ജുനനുമെല്ലാം സജീവമായിരുന്ന കാലത്തുതന്നെ ശങ്കര്‍ ഗണേശ്, രവീന്ദ്ര ജയിന്‍, കീരവാണി, ഇളയരാജ തുടങ്ങി ഇതര സംഗീതസംവിധായകര്‍ക്കൊപ്പം മങ്കൊമ്പ് ഗാനവിസ്മയങ്ങള്‍ ഒരുക്കി. യേശുദാസും, ജയചന്ദ്രനും ഒരുമിച്ച ഗാനമാണ് ‘ഇവിടമാണ് ഈശ്വരസന്നിധാനം.’ മലയാള സിനിമയില്‍ ഒട്ടേറെ മഹാരഥന്മാര്‍ അരങ്ങുവാണ കാലത്താണ് മങ്കൊമ്പ് തനത് ശൈലിയില്‍ ശ്രദ്ധനേടിയത്. അവരുടെ കാലത്ത് ഏറെ വെല്ലുവിളികളെ അതിജീവിച്ച് സ്വതസിദ്ധമായ ശൈലിയില്‍ ജനഹൃദയങ്ങളില്‍ ഇരിപ്പുറപ്പിച്ചു. കവി, നിരൂപകന്‍, പത്രാധിപര്‍, പരിഭാഷകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നിങ്ങനെ സാഹിത്യത്തിലും സിനിമയിലുമായി കൈവച്ചിടത്തെല്ലാം അദ്ദേഹം തിളങ്ങി. പക്ഷേ മലയാളി മനസ്സ് അദ്ദേഹത്തെ തിരിച്ചറിയുന്നത് പാട്ടെഴുത്തുകാരനായിത്തന്നെ. കുട്ടനാട്ടില്‍ ജനിച്ച് കായലിന്റെയും ആറിന്റെയും സംഗീതം കേട്ടുവളര്‍ന്ന മങ്കൊമ്പ് വയലാറിന്റെ വരികളില്‍ പനിനീരു പെയ്യുന്നത് കണ്ടാണ് പാട്ടെഴുത്തുകാരനാകാന്‍ കൊതിച്ചത്. വയലാറിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ശൂന്യതയെ ഒരു പരിധിവരെ മറികടന്ന സര്‍ഗധനനാണ് മങ്കൊമ്പ്. ചെന്നൈയിലെ ജീവിതത്തിനിടയില്‍ തമിഴും തെലുങ്കും കന്നഡയുമെല്ലാം നന്നായി പഠിച്ച് പതുക്കെ സിനിമയുടെ മറ്റൊരു മേഖലയിലേക്ക് കടന്നു,മൊഴിമാറ്റം!
മറ്റു ഭാഷാചിത്രങ്ങളെ കാതല്‍ പോകാതെ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത വ്യക്തിയാണ് മങ്കൊമ്പ്. ഭാരതത്തില്‍ ഏറ്റവുമധികം ഡബ്ബിംഗ് ചിത്രങ്ങള്‍ക്ക് തിരക്കഥയും ഗാനങ്ങളും എഴുതിയവരില്‍ മുമ്പനായി മങ്കൊമ്പുണ്ടാകും. എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ രണ്ട് ഭാഗവും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തു. മൊഴിമാറ്റചിത്രങ്ങളോട് മലയാളിക്ക് എന്തെങ്കിലും താത്പര്യക്കുറവുണ്ടായിരുന്നെങ്കില്‍ അത് മാറിയത് മങ്കൊമ്പിലൂടെയാണ്. വിസ്മയം, മിര്‍ച്ചി-സര്‍വാധിപന്‍, ടോസ്, ബില്ല ദ ഡോണ്‍, ഏയ്പ്രിയ, പ്രണവം, ഏയ് ഹിറോ, സിന്ദൂര തുടങ്ങിയ ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഭാഷണം എഴുതി. മൊഴിമാറ്റ ചിത്രങ്ങളുടെ ആചാര്യന്‍ അഭയദേവിനെ പരിചയപ്പെട്ടത് ജീവിതത്തില്‍ മറ്റൊരു വഴിത്തിരിവായി. അദ്ദേഹം പുലിവാല് പിടിച്ച ഒരനുഭവമുണ്ട്. തെമ്മാടിവേലപ്പനിലെ ത്രിശങ്കു സ്വര്‍ഗത്തെ തമ്പുരാട്ടി അടിയന്തരാവസ്ഥ കാലത്തായിരുന്നു. എസ്.എല്‍.പുരം സദാനന്ദന്‍ കഥയും തിരക്കഥയും രചിച്ച് ജി.പി. ബാലന്‍ നിര്‍മ്മിച്ച് ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രം. പണക്കാരനായ മുതലാളിയുടെ മകളെ കളിയാക്കാനായി നായകന്‍ പാടേണ്ട രംഗത്തില്‍ ജയഭാരതിയും പ്രേംനസീറും. ”ത്രിശൂലം ഇല്ലാത്ത തമ്പുരാട്ടി” എന്ന ഭാഗം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കളിയാക്കി രചിച്ചതാണെന്ന് ആരോപണമുണ്ടായി.
മലയാള സിനിമയില്‍ പാട്ടുകള്‍ കൊണ്ട് ലക്ഷാര്‍ച്ചന തീര്‍ത്ത കലാകാരനായിരുന്നു മങ്കൊമ്പ്. ഇളം മഞ്ഞിന്റെ കുളിരുമായി മലയാളത്തില്‍ കൂട്ടുകൂടിയ കവി, 1977ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത സുജാതയില്‍ രവീന്ദ്രജയിന്റെ സംഗീതത്തില്‍ പിറന്ന നാലുപാട്ടുകളും സൂപ്പര്‍ ഹിറ്റായി. കാളിദാസന്റെ കാവ്യഭാവനേ, സ്വയംവര ശുഭദിന മംഗളങ്ങള്‍ താലിപ്പൂ, പീലിപ്പൂ എന്നീ പാട്ടുകള്‍ കേരളം ഏറ്റുപാടി. ഇതിലെ രണ്ടുഗാനങ്ങളും പാടിയത് ആശാഭോസ്‌ലെ ആയിരുന്നു. നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിലെ ഇളംമഞ്ഞിന്‍ കുളിരുമായി, നാദങ്ങളായി നീ വരൂ… കണ്ണൂര്‍ രാജന്റെ സംഗീതത്തിലെ ഗാനം ജനപ്രീതിനേടി ”നാടന്‍ പാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ നാട്ടിന്‍ പുറമൊരുയുവതി. ഇതിലെ ഒരു നാട്ടുഭാഷയും നന്മയും ചേര്‍ന്നവരിയുണ്ട്. കാച്ചെണ്ണ തേച്ചനിന്‍ കാര്‍കൂന്തലത്തിന്റെ കാറ്റേറ്റാല്‍ പോലും എനിക്ക് ഉന്മാദം… എന്ന ഭാഗത്തില്‍ ഉന്മാദം എന്ന പ്രയോഗം ഏറെ ശ്രദ്ധേയം. ഗംഗയില്‍ തീര്‍ത്ഥമാടിയ കൃഷ്ണശില… തൃപ്രയാറിലെ ശ്രീരാമാഭവല്‍ തൃപ്പാദപത്മത്തില്‍ എന്‍പ്രണാമം… ഹംസഗാനമാലപിക്കും ഹരിണാംഗി… ഏറ്റുമാനൂരമ്പലത്തിന്‍ പരിസരത്ത്… പാലാഴി മങ്കയെ പരിണയിച്ചു… അങ്ങനെ എത്രയെത്ര ഗാനങ്ങള്‍… മലയാള ചലച്ചിത്രഗാനശാഖയില്‍ ഒട്ടേറെ ജനകീയ ഗാനങ്ങളൊരുക്കിയ മങ്കൊമ്പിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. മലയാളസിനിമയിലെ ആഘോഷവേദികളിലോ ചാനല്‍ അഭിമുഖങ്ങളിലോ ഒന്നും ഈ കലാകാരനെ അധികമാരും കണ്ടിട്ടുണ്ടാവില്ല. അദ്ദേഹത്തിന്റെ പാട്ടുകള്‍ കാണാപാഠമായവര്‍ക്കും ആ മുഖം പരിചയമായിരിക്കില്ല. പക്ഷേ ഒരു കാലഘട്ടം മുഴുവന്‍ മലയാള സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ നെല്‍പ്പാടങ്ങളുടെ ഈറന്‍ മണമുള്ള കുട്ടനാടിന്റെ മണ്ണില്‍ നിന്നും സിനിമാരംഗത്തുവന്ന പ്രതിഭയായ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എന്ന പേര് നിറഞ്ഞുനില്‍ക്കും.
മലയാള ചലച്ചിത്രഗാനശാഖയില്‍ ഒട്ടേറെ ജനപ്രിയഗാനങ്ങളൊരുക്കിയ മങ്കൊമ്പിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല എന്നതാണ് സത്യം. ദീര്‍ഘകാലം ചെന്നൈ വാസിയായിരുന്ന അദ്ദേഹം. കൊച്ചിയിലേക്ക് താമസം മാറിയിട്ട് ഏതാനും വര്‍ഷങ്ങളേ ആയുള്ളൂ സുദീര്‍ഘമായ ഒരു സിനിമാകാല ജീവിതത്തിന്റെ ഓര്‍മ്മകളുമായി വൈറ്റിലയിലെ ലക്ഷാര്‍ച്ചന എന്ന കാവ്യാംശമുള്ള വീട്ടില്‍ വിശ്രമജീവിതം നയിക്കുമ്പോഴും സിനിമാ ആഘോഷവേദികളില്‍ നിന്നെല്ലാം അദ്ദേഹം അകന്നുനിന്നു. തപസ്യകലാ സാഹിത്യവേദിയുടെ എറണാകുളം ജില്ലാ അധ്യക്ഷന്‍, രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രതിഭകൊണ്ട് ലക്ഷാര്‍ച്ചന നടത്തിയ മങ്കൊമ്പ് വിടവാങ്ങി; പാട്ടിന്റെ മടിശ്ശീല ഒഴിഞ്ഞു!