ഹിന്ദുരാഷ്ട്രമായ ഭാരതത്തെ പരമവൈഭവത്തിലെത്തിച്ച് വീണ്ടുമൊരിക്കല്‍ കൂടി വിശ്വഗുരു സ്ഥാനത്ത് പ്രതിഷ്ഠിക്കുക എന്ന പവിത്രമായ ലക്ഷ്യം നേടാന്‍ സംഘം തിരഞ്ഞെടുത്ത മാര്‍ഗ്ഗം ‘കഠിനകണ്ടകാകീര്‍ണമാണ്’. പരിപൂതയായ തങ്ങളുടെ മാതൃഭൂമി ഭാരതത്തിന്റെ സമുജ്ജ്വലമായ ഭാവിയെ സ്വപ്‌നം കണ്ട സഹസ്രാവധി ഋഷീശ്വരന്മാരും, മുനിമാരും, തപസ്വികളും, സാധകന്മാരും, സ്വാതന്ത്ര്യസമരസേനാനികളും എല്ലാം ചരിത്രാതീത കാലംതൊട്ട് സഞ്ചരിച്ചുപോന്ന പാതയാണിത്. ആദിശങ്കരാചാര്യര്‍ തിരഞ്ഞെടുത്ത വഴിയും മറ്റൊന്നായിരുന്നില്ല. ”ഇതേ ശരീരം കൊണ്ട്, ഇതേ കണ്‍കള്‍കൊണ്ട്” വൈഭവശാലിയായ ഭാരതത്തെ കാണും എന്ന ദൃഢനിശ്ചയത്തോടെ സംഘസ്ഥാപകനായ പരംപൂജനീയ ഡോക്ടര്‍ജി സ്വയം അവലംബിച്ചതും സ്വയംസേവകര്‍ക്ക് മുന്നില്‍ തുറന്നിട്ടതുമായ പാതയും മറ്റൊന്നായിരുന്നില്ല.
പഞ്ചാബിലെ ഗോയിന്ത്ബാല്‍ നഗരത്തില്‍ ജനിച്ച വിശ്വനാഥ്ജിയെക്കുറിച്ച് അദ്ദേഹത്തിന്റെ അച്ഛന് സ്വാഭാവികമായും ചില കണക്കുകൂട്ടലുകളൊക്കെ ഉണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം, 1942-ല്‍ മെട്രിക് പരീക്ഷ പാസായ മകനെ അമൃതസരസ്സിലെ എഞ്ചിനീയറിങ്ങ് കോളേജില്‍ ടെക്‌സ്റ്റൈല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമാ കോഴ്‌സിന് ചേര്‍ത്തത്. അമൃതസരസ്സിലെ തുണിമില്ലുകളിലൊന്നില്‍ മകനെ ജോലിക്കയക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. എന്നാല്‍, അപ്പോഴേക്കും വിശ്വനാഥ്ജി സംഘപ്രവര്‍ത്തനത്തില്‍ മുഴകിക്കഴിഞ്ഞിരുന്നു. വിഭജനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ അപ്പോള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞുനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിശ്വനാഥ്ജി പെട്ടെന്ന് അപ്രത്യക്ഷനായത്. ജ്യേഷ്ഠന്‍ അദ്ദേഹത്തെയും അന്വേഷിച്ച് പതിവുപോലെ മധുരപലഹാരങ്ങള്‍ വില്‍ക്കുന്ന കടയിലെത്തി. വിശ്വനാഥ്ജി അവിടെ ഉണ്ടായിരുന്നില്ല. അദ്ദേഹം സംഘശിക്ഷാവര്‍ഗ്ഗില്‍ പങ്കെടുക്കാന്‍ ശിക്ഷാര്‍ത്ഥിയായി മീററ്റിലേക്ക് പോയിരുന്നു. വര്‍ഗ്ഗിനുശേഷം തിരിച്ചെത്തിയ വിശ്വനാഥ്ജി ദ്വിതീയവര്‍ഷ പരിശീലനത്തിന് ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെത്തി. അവിടെ വെച്ച് സംഘപ്രചാരകനായി. അനിയനെ തിരഞ്ഞ് ബിലാസ്പൂരിലെത്തിയ ജ്യേഷ്ഠന്‍ ജഗദീശ് സഹായ് വര്‍മ്മക്ക്, പഞ്ചാബിലെ പാകപഠാനില്‍ പ്രചാരകനായി സംഘപ്രര്‍ത്തനത്തിന് വിശ്വനാഥ്ജി നിയോഗിക്കപ്പെട്ട വിവരം ലഭിച്ചു. പാകപഠാന്‍ വിഭജനത്തിനുശേഷം ഭാരതത്തില്‍ നിലനില്‍ക്കുമോ, അതോ പാകിസ്ഥാന്റെ ഭാഗമായിത്തീരുമോ എന്നതിനെക്കുറിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടായിരുന്നു. അവിടെ എത്തിയ ജ്യേഷ്ഠന്‍ വീട്ടിലേക്ക് തിരിച്ചുവരാന്‍ വിശ്വനാഥ്ജിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഡോക്ടര്‍ജിയെ നേരില്‍ കണ്ടിരുന്നില്ലെങ്കിലും,
”ഏകനിഷ്ഠസേവകനായ് ഞാന്‍ മോക്ഷമെന്തുവേറെ?
വരുകയായ് ഞാന്‍ നിന്നുടെ പിന്നില്‍, നീ ഗമിക്കൂ മുന്നില്‍
ജീവിതത്തിന്‍ പൊരുളറിയാതെ, ഭ്രാന്തനെന്നപോലെ
അലഞ്ഞലഞ്ഞെന്‍ ജീവന്‍ പാഴായ്, പോയിടുന്ന കാലേ
നിന്നനര്‍ഘമാം സന്ദേശം ധന്യമാക്കി ജന്മം”
എന്ന ഗീതവുമായി പൂര്‍ണമായും താദാത്മ്യം പ്രാപിച്ചുകൊണ്ടു ജീവിതാന്ത്യം വരെ പ്രചാരകജീവിതം നയിക്കാനായിരുന്നു വിശ്വനാഥ്ജിയുടെ തീരുമാനം.