‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി… ധനുമാസ ചന്ദ്രിക വന്നു’ (കളിത്തോഴന്‍-1966)എന്ന ഗാനത്തിലൂടെ മനോമോഹന വികാരം ജനിപ്പിക്കുന്ന മോഹനരാഗഭാവവുമായി പി.ജയചന്ദ്രന്‍ ചന്ദ്രലാവണ്യം തന്റെ ശബ്ദഗരിമയെ കൂട്ടുപിടിച്ചുകൊണ്ട് കീഴടക്കിയത് മലയാള ചലച്ചിത്രഗാനനഭസ്സിനെ മാത്രമല്ല, വിശ്വഹൃദയങ്ങളെ ഒന്നടങ്കമാണ്. കാലസ്പര്‍ശം എന്തെന്നറിയാതെ പി. ജയചന്ദ്രന്‍ എന്ന ശബ്ദപ്രവാഹം തെളിനീരണിഞ്ഞു തിളങ്ങിയൊഴുകിക്കൊണ്ടിരുന്നു. ഈ ഭാവസൗന്ദര്യം പ്രായത്തിന്റെ പരിമിതവൃത്തത്തിനും അതീതമായിരുന്നു. ഗാനം എന്നത് കേവലം നാലോ അഞ്ചോ മിനിറ്റ് സമയദൈര്‍ഘ്യമുള്ള ഒരു സ്വരശില്‍പ്പമാണ്. ശില്‍പ്പി ശിലയില്‍ നിന്നും എപ്രകാരമാണോ ഒരു ശില്‍പ്പത്തെ തന്റെ പ്രതിഭാസ്പര്‍ശം കൊണ്ട് കടഞ്ഞെടുക്കുന്നത് അപ്രകാരം, ഗാനത്തിന്റെ സ്രഷ്ടാക്കള്‍ ശൂന്യതയില്‍ നിന്നും ഒരു ഗാനശില്‍പ്പത്തെ മെനഞ്ഞെടുക്കുന്നു. ഈ പ്രക്രിയയില്‍ സാഹിത്യം, സംഗീതം, ആലാപനം എന്നിവ തുല്ല്യപങ്കുവഹിക്കുന്നുവെങ്കിലും, ഗാനസാഹിത്യം ഉള്‍ക്കൊള്ളുന്ന ആശയവും വരികളെ അടിവരയിടുന്ന ഈണവും സഹൃദയങ്ങളിലേക്ക് നിവേശിപ്പിക്കുന്നത് ഗായകന്റെ ശബ്ദസാന്നിദ്ധ്യത്തിലൂടെയാണ്. ഇവിടെ ഓരോ ഗായകനും പ്രതിഭാശേഷിയുടെ അളവുകോലുകളാല്‍ അളക്കപ്പെടുന്നു. ഇത്തരം നിമിഷങ്ങളെ തങ്ങളുടെ നൈസര്‍ഗ്ഗികവാസനകൊണ്ട് അനര്‍ഘനിമിഷങ്ങളാക്കി മാറ്റിയ മഹാപ്രതിഭകളാണ് ഗാനഗന്ധര്‍വ്വന്‍ കെ.ജെ. യേശുദാസും ഭാവഗായകന്‍ പി. ജയചന്ദ്രനും. ഗാനപ്രപഞ്ചത്തില്‍ ശബ്ദഗാംഭീര്യത്താല്‍ യേശുദാസ് സൂര്യനെപ്പോലെ ജ്വലിച്ചുനിന്നപ്പോള്‍, ഭാവാര്‍ദ്രതയുടെ കുളിര്‍നിലാവേകുന്ന മുഴുതിങ്കളായി മാറുകയായിരുന്നു ജയചന്ദ്രന്‍. ആരെയും അനുകരിക്കാത്ത ശൈലികൊണ്ട് ആര്‍ക്കും അനുകരിക്കാനാവാത്ത ഭാവപൂര്‍ണ്ണത തന്റെ ഓരോ ഗാനങ്ങളിലേക്കും അദ്ദേഹം സന്നിവേശിപ്പിച്ചു.
കലയുടെ അടിസ്ഥാനലക്ഷ്യം ആസ്വാദനമാണ്. ആസ്വാദനശേഷി നിലനിര്‍ത്തുന്ന കലാസൃഷ്ടികള്‍ കാലത്തിനൊപ്പം ദീര്‍ഘദൂരം സഞ്ചരിക്കുകയും ചെയ്യുന്നു. ഇതിന് ഉത്തമോദാഹരണങ്ങളാണ് ജയചന്ദ്രന്റെ നാവിന്‍തുമ്പില്‍നിന്നും ഉതിര്‍ന്നുവീണ ഓരോ ഗാനവും. ആസ്വാദനം നല്‍കുക എന്നതിനപ്പുറം ജയചന്ദ്രഗീതികള്‍ ‘അനുരാഗഗാനം പോലെ… അഴകിന്റെ അലപോലെ…’ അനുവാചകന്റെ ദൃശ്യനാദഗന്ധരുചിസ്പര്‍ശനേന്ദ്രിയങ്ങളില്‍ രസാനുഭൂതിയുടെ മധുചഷകം നിറച്ചുകൊണ്ടിരുന്നു. കേള്‍ക്കുംതോറും മാധുര്യമേറുന്ന ഈ ഗാനങ്ങള്‍ ചന്ദനത്തില്‍ കടഞ്ഞെടുത്ത സുന്ദരശില്‍പ്പങ്ങളുടെ വിസ്മയലോകം സൃഷ്ടിച്ചു. മലയാളഭാഷതന്‍ മാദകഭംഗിയെ അടയാളപ്പെടുത്തിയ ഈ ഹൃദയസ്വരവീചികള്‍ പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണിതീരാത്ത പ്രപഞ്ചമന്ദിരത്തിന്റെ പടിപ്പുരമുറ്റത്ത് എന്നും ഹര്‍ഷബാഷ്പം തൂകി നില്‍ക്കുക തന്നെ ചെയ്യും.
തനതുശൈലിയുമായി ‘മധുചന്ദ്രികയുടെ ഛായത്തളികയില്‍ മഴവില്‍ പൂമ്പൊടി ചാലിച്ചു’കൊണ്ട് അദ്ദേഹം ആസ്വാദക ഹൃദയഭിത്തികളില്‍ പതിനാറായിരത്തോളം ഗാനചിത്രങ്ങളാണ് കോറിയിട്ടത്. കേരനിരകളാടുന്ന ഹരിതചാരുതീരത്തിരുന്ന് പാടിയ ആ സ്‌നേഹഗായകന്റെ സ്വരദലങ്ങള്‍ക്കായി അന്യഭാഷാകവികളുടെ പേനത്തുമ്പുകളും ചലിച്ചിരുന്നു. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ ആലാപനമികവിന്റെ അടയാളമുദ്ര പതിപ്പിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. സ്വരസാന്നിദ്ധ്യം കൊണ്ടുള്ള ഈ നിര്‍വ്വഹണസാമര്‍ത്ഥ്യത്തിന് നിരവധി ദേശീയ സംസ്ഥാന പുരസ്‌കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. മലയാളചലച്ചിത്ര ഗാനശാഖയിലെ കുലപതികളായ ജി.ദേവരാജന്‍, വി.ദക്ഷിണാമൂര്‍ത്തി, കെ.രാഘവന്‍, ബാബുരാജ്, എം.കെ.അര്‍ജ്ജുനന്‍ തുടങ്ങിയവരുടെ ശിക്ഷണത്താലും അനുഗ്രഹാശിസ്സുകളാലും പാകപ്പെട്ടുകൊണ്ട് കൂടുതല്‍ ഔന്നത്യത്തിലേക്ക് വളരുകയായിരുന്നു ഈ ശബ്ദഗോപുരം. പ്രശസ്തിയുടെ പടവുകള്‍ കയറുമ്പോഴും വിനയത്തിന്റെ വേരുകള്‍ ഹൃദയബന്ധങ്ങള്‍ക്കിടയില്‍ ദൃഢമായി ഉറപ്പിച്ചുനിര്‍ത്തുവാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പ്രകൃതി, പ്രണയം, വിരഹം, ഭക്തി, താരാട്ട്, തത്വചിന്ത തുടങ്ങിയ വിഷയ വൈവിധ്യങ്ങളെല്ലാം ആ ഭാവപൂര്‍ണ്ണതയുടെ ചന്ദ്രലാവണ്യത്തില്‍ ഇടം പിടിക്കുവാന്‍ പരസ്പരം മത്സരിച്ചുകൊണ്ടിരുന്നു.
കലാകാരന്മാര്‍ കാലത്തിന്റെ ദാസന്മാരാണ്. അവര്‍ ജന്മയാത്രയ്ക്കിടയിലുള്ള മുന്തിയ നിമിഷങ്ങളില്‍ വെളിച്ചത്തിന്റെ കാല്‍പ്പാടുകള്‍ പതിപ്പിച്ചു നടന്നുനീങ്ങുന്നു. പാലിയം തറവാട്ടുമുറ്റത്ത് അന്ത്യവിശ്രമം കൊള്ളുമ്പോഴും, ജയചന്ദ്രഭാവഗീതികള്‍ എന്നും ആസ്വാദകഹൃദയതീരങ്ങളില്‍ അലയടിച്ചുകൊണ്ടിരിക്കും. ഈണം ചിറകടിച്ചുയരുന്ന ഈ നിമിഷശകലങ്ങള്‍ക്ക് മുന്‍പില്‍, കാലം പോലും വിസ്മൃതിയുടെ വിരാമമിടാന്‍ മടിച്ചുനില്‍ക്കും.