Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

സിഐഎ സൃഷ്ടിക്കുന്ന സാമന്തര്‍

നിഖില്‍ദാസ്

Print Edition: 10 May 2024

2000ലാണ് മനീഷ് സിസോദിയയും അരവിന്ദ് കെജ്‌രിവാളും ചേര്‍ന്ന് ‘പരിവര്‍ത്തന്‍’ എന്ന എന്‍ജിഒ ആരംഭിക്കുന്നത്. 2002 മുതല്‍ പരിവര്‍ത്തന്‍ വിദേശ ഫണ്ടുകള്‍ സ്വീകരിച്ചു തുടങ്ങി. ഫോര്‍ഡ് ഫൗണ്ടേഷന്‍ (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ടില്‍- എഫ്‌സിആര്‍എ നിന്ന് മാറാന്‍ വിസമ്മതിച്ചതിന് കേന്ദ്രസര്‍ക്കാര്‍ നിരീക്ഷണപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ചരിത്രമുള്ള സംഘടന) ആയിരുന്നു പ്രധാന സ്‌പോണ്‍സര്‍മാരിലൊന്ന്.

2004 ല്‍ അശോക ഫൗണ്ടേഷനെന്ന സംഘടന, ആക്ടിവിസ്റ്റുകള്‍ക്ക് മുഴുവന്‍സമയ പ്രവര്‍ത്തനം നടത്താനായി വ്യക്തിഗത ചെലവുകള്‍ നടത്താന്‍ നല്‍കുന്ന അശോക ഫെലോഷിപ്പ് കെജ്‌രിവാളിന് ലഭിക്കുന്നു. അശോക ഫെലോഷിപ്പ് ഫണ്ട് ചെയ്യുന്നതും ഫോര്‍ഡ് ഫൗണ്ടേഷനാണ്. ഇതിന്റെ, തുടര്‍ച്ചയായി 2006ല്‍ അരവിന്ദ് കെജ്‌രിവാളിന് മാഗ്‌സാസെ അവാര്‍ഡ് ലഭിച്ചു. രാജ്യാന്തര പ്രശസ്തിയുള്ള ഈ പുരസ്‌കാര ലബ്ധിയോടുകൂടി അരവിന്ദ് കെജ്‌രിവാള്‍ ഒരു അന്താരാഷ്ട്ര ശ്രദ്ധാകേന്ദ്രമായി മാറി. പിന്നീടങ്ങോട്ട് ജനശ്രദ്ധ നേടുന്ന രീതിയില്‍ കൃത്യമായ പ്ലാനിങ്ങോടു കൂടിയുള്ള പ്രവര്‍ത്തനമായിരുന്നു അവരുടേത്.

2011 ഫോര്‍ഡ് ഫൗണ്ടേഷന്റെ ഭാരതത്തിലെ പ്രതിനിധി സ്റ്റീവന്‍ സോള്‍നിക് ഒരു എന്‍ജിഒയ്ക്ക് മൂന്നു തവണകളായി ഏകദേശം മൂന്നര കോടി ഇന്ത്യന്‍ രൂപ സംഭാവന നല്‍കുന്നു. കബീര്‍ എന്ന ആ എന്‍ജിഒയുടെ സ്ഥാപകരും അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും തന്നെയായിരുന്നു.

മാര്‍ച്ച് മാസത്തോടെ, അമേരിക്ക കേന്ദ്രീകരിച്ച് രണ്ടാം ദണ്ഡി മാര്‍ച്ച് നടക്കുന്നു. സാന്റിയാഗോവിലെ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് പാര്‍ക്ക് മുതല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഗാന്ധി പ്രതിമ വരെയുള്ള 240 മൈല്‍ ദൂരം ലോക്പാല്‍ ബില്‍ പാസ്സാക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടായിരുന്നു മാര്‍ച്ച് നടന്നത്. ഒരേസമയം അത്ഭുതകരവും സംശയാസ്പദവുമായ സംഘടനാ വൈദഗ്ദ്ധ്യത്തോടെ അമേരിക്കയിലെ 45 നഗരങ്ങളിലും ഭാരതത്തിലെ 40 നഗരങ്ങളിലും മറ്റ് എട്ട് രാജ്യങ്ങളിലും ഇതേ ആവശ്യവുമായി മാര്‍ച്ചുകള്‍ നടക്കുന്നു.

ഏപ്രില്‍ അഞ്ചാം തീയതിയോടെ ജന്തര്‍മന്ദിറില്‍ അണ്ണാ ഹസാരെ സത്യഗ്രഹമാരംഭിക്കുന്നു. പിന്നീട്, അണ്ണാഹസാരെ എന്ന വന്‍മരത്തിലേറിക്കൊണ്ട് കെജ്‌രിവാളെന്ന ഇത്തിള്‍ക്കണ്ണി വളര്‍ന്ന ദുരൂഹമായ വളര്‍ച്ചയുടെ കഥകള്‍ എല്ലാവര്‍ക്കുമറിയാവുന്നതാണ്.

ഫോര്‍ഡ് ഫൗണ്ടേഷന് പിന്നിലെ ദുരൂഹതകള്‍
അമേരിക്കന്‍ ചാരസംഘടനയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ നിശ്ശബ്ദമായി നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ട ദുരൂഹസംഘടനകളില്‍ ഒന്നാണ് ഫോര്‍ഡ് ഫൗണ്ടേഷന്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ യുഎസ് താല്പര്യങ്ങള്‍ നടപ്പിലാക്കാനായി ഏതു രാജ്യത്തേക്കും ഫണ്ട് ഒഴുക്കാനുള്ള അമേരിക്കയുടെ ഏറ്റവും ശക്തമായ വിതരണശൃംഖലകളുടെ പ്രധാന ചാനലുകളാണ് ഇത്തരം സംഘടനകള്‍. സി.ഐ.എ ‘ഫോറിന്‍ പോളിസി’ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് നടത്തിയെടുക്കാന്‍ ഫോര്‍ഡ് ഫൗണ്ടേഷന്‍ മറയാക്കിയതിനെപ്പറ്റി നിരവധി ലേഖനങ്ങളും വാര്‍ത്തകളും വെളിപ്പെടുത്തലുകളും പുറത്തു വന്നിട്ടുണ്ട്.

ബ്രിട്ടീഷ് ലേഖകനും ചരിത്രകാരനുമായ ഫ്രാന്‍സിസ് സ്റ്റോണര്‍ സോന്‍ഡേഴ്‌സ് 1999ല്‍ എഴുതിയ ‘ഹു പെയ്ഡ് ദ പൈപ്പര്‍’ എന്ന ഗ്രന്ഥമാണ് ഇക്കാര്യം ആദ്യമായി ലോകശ്രദ്ധയിലെത്തിച്ചത്. 2001 ല്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനായ ജെയിംസ് പെട്രാസിന്റെ ഫോര്‍ഡ് ഫൗണ്ടേഷന്‍ ആന്‍ഡ് സി.ഐ.എ എന്ന ലേഖനം കുറേക്കൂടി കൃത്യമായി കാര്യങ്ങള്‍ നമ്മള്‍ക്ക് മനസ്സിലാക്കിത്തരും. സര്‍വ്വോപരി, സിഐഎ തന്നെ പിന്നീട് ഡിക്ലാസിഫൈ ചെയ്ത അവരുടെ പഴയ ഫയലുകളില്‍ മാഗ്‌സാസെ അവാര്‍ഡും ഫോര്‍ഡ് ഫൗണ്ടേഷനും എങ്ങനെയാണ് അവരുടെ ഓപ്പറേഷനുകളില്‍ പങ്കാളികളായതെന്ന് കൃത്യമായി വിവരിച്ചിട്ടുണ്ട്.

2015-ല്‍, ടീസ്റ്റ സെതല്‍വാദിന്റെ തട്ടിപ്പ് കേസ് ഗുജറാത്ത് ഭരണകൂടം വിശദമായി അന്വേഷിച്ചപ്പോള്‍, ഗുജറാത്ത് കലാപാനന്തരം, ടീസ്റ്റയുടെ സബ്രംഗ് കമ്മ്യൂണിക്കേഷന്‍സ് വിദേശസംഭാവന ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് 2,90,000 ഡോളര്‍ സ്വീകരിച്ചതായി കണ്ടെത്തിയിരുന്നു. ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്നുതന്നെയാണ് ഈ പണവും ഇന്ത്യയിലേക്ക് ഒഴുകിയത്.

മാഗ്‌സാസെ എന്ന മയൂരസിംഹാസനം
ശത്രുരാജ്യങ്ങളിലെ ദേശവിരുദ്ധ താല്പര്യങ്ങളുള്ള ആക്ടിവിസ്റ്റുകളെയും പത്രപ്രവര്‍ത്തകരെയും അന്താരാഷ്ട്ര സെലിബ്രിറ്റി ലെവലില്‍ ഉയര്‍ത്താനും മാധ്യമശ്രദ്ധയിലേക്ക് ആകര്‍ഷിക്കാനും വേണ്ടി കുപ്രശസ്തരായ റോക്ക്‌ഫെല്ലര്‍ ഫൗണ്ടേഷന്‍ ഫണ്ട് ചെയ്യുന്ന ഒരു പുരസ്‌കാരമാണ് ഏഷ്യന്‍ നോബല്‍ എന്നറിയപ്പെടുന്ന മാഗ്‌സാസെ അവാര്‍ഡ്.

ആരാണ് ഈ മാഗ്‌സാസെ?
ഫിലിപ്പൈന്‍സിലെ ഗറില്ല പോരാളിയായിരുന്നു റമോണ്‍ മാഗ്‌സാസെ. കുറച്ചുകൂടി വിശദീകരിച്ചു പറഞ്ഞാല്‍, സ്പാനിഷ് കോളനിയായിരുന്ന ഫിലിപ്പൈന്‍സ് ഒരു അമേരിക്കന്‍ മിലിട്ടറി ബേസ് ആക്കിമാറ്റിയതില്‍ പ്രമുഖ പങ്കുവഹിച്ച ഗറില്ല പോരാളി.
കടുത്ത അഴിമതിയും ജനവഞ്ചനയും മൂലം ഫിലിപ്പൈന്‍സില്‍ വളര്‍ന്നു തുടങ്ങിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ അമേരിക്ക ഭയന്നിരുന്ന കാലഘട്ടമായിരുന്നു 1950കള്‍. അത്തരം ജനകീയ മുന്നേറ്റങ്ങളെ അമര്‍ച്ച ചെയ്യാന്‍ കടുത്ത യുഎസ് പക്ഷപാതിയായിരുന്ന റമോണിനെ സിഐഎ ഉപയോഗിച്ചു. റോക്‌സാസിന്റെയും അദ്ദേഹത്തിന്റെ മരണശേഷം അധികാരത്തില്‍ വന്ന എല്‍പീജോ കിറീനോയുടെയും വിശ്വസ്തനായിരുന്നതിനാല്‍ ദേശീയ പ്രതിരോധ മന്ത്രാലയത്തിന്റെ സെക്രട്ടറി ചുമതലയും റമോണിനെ തേടിയെത്തി. കമ്യൂണിസ്റ്റ് വിരുദ്ധതയ്‌ക്കൊപ്പം അമേരിക്കയുടെ പഴയ ഗറില്ല എന്ന പദവി കൂടിയായപ്പോള്‍ എല്ലാ യോഗ്യതകളും തികഞ്ഞു.

റമോണ്‍ മാഗ്‌സാസെ

യു.എസ് സൈന്യവും ചാരസംഘടനയായ സിഐഎയുമെല്ലാം ഫിലിപ്പീന്‍സില്‍ പ്രവര്‍ത്തിച്ചിരുന്നതായിരുന്നു റമോണിന്റെ ബലം. അക്കാലത്ത് കിഴക്കനേഷ്യയിലെ സിഐഎയുടെ ചുമതലയുണ്ടായിരുന്ന, പില്‍ക്കാലത്ത് വിയറ്റ്‌നാം യുദ്ധത്തില്‍ കമ്മ്യൂണിസ്റ്റുകാരോട് തോറ്റു തുന്നം പാടിയ കേണല്‍ എഡ്വേര്‍ഡ് ലാന്‍സ്‌ഡെയിലായിരുന്നു മാഗ്‌സസെയുടെ പ്രധാന ഉപദേഷ്ടാവ്. ഇരുവരും ചേര്‍ന്ന് വിമതരെ ഉന്മൂലനം ചെയ്യാനുള്ള നടപടികള്‍ ആസൂത്രണം ചെയ്തു. പലയിടത്തും കൂട്ടക്കൊലകളും ക്രൂരപീഡനങ്ങളും അരങ്ങേറി. സംശയം തോന്നുന്നവരെയെല്ലാം നിഷ്‌ക്കരുണം വധിക്കാന്‍ സൈന്യത്തിന് സര്‍വ്വാധികാരം തന്നെ ലഭിച്ചു. ഏറ്റവും കൂടുതല്‍ വിപ്ലവകാരികളെ കൊന്നുതള്ളുന്നവര്‍ക്ക് മാഗ്‌സസെയുടെ പ്രത്യേക വിരുന്ന് സല്‍ക്കാരം ലഭിച്ചിരുന്നു. ഈ കൊടുംക്രൂരതയെല്ലാം അമേരിക്ക തങ്ങളുടെ ഇന്‍ഫര്‍മേഷന്‍ വാര്‍ കൊണ്ട് മറച്ചു. ‘പിനോയ് ജനതയുടെ രക്ഷകന്‍’ എന്ന ഇമേജ് ലക്ഷക്കണക്കിന് ഡോളറൊഴുക്കിയുള്ള പി.ആര്‍ വര്‍ക്കിലൂടെ അമേരിക്ക റമോണിന് നേടിക്കൊടുത്തു.

യു.എസ് നിര്‍ദ്ദേശ പ്രകാരം പ്രതിരോധ സെക്രട്ടറി സ്ഥാനം രാജിവച്ച റമോണ്‍ 1953 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ അതുവരെ എതിര്‍ത്തിരുന്ന നാഷണലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. യു.എസ് സപ്പോര്‍ട്ട് ലഭിക്കുമെന്നതിനാല്‍, നാഷണലിസ്റ്റ് പാര്‍ട്ടിക്കും മാഗ്‌സസെയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സമ്മതമായിരുന്നു. അങ്ങനെ, ക്വിറീനോയെ അട്ടിമറിച്ചുകൊണ്ട് അമേരിക്കന്‍ പാവ സര്‍ക്കാരിന്റെ മൂന്നാമത്തെയും ഫിലിപ്പീന്‍സിന്റെ ഏഴാമത്തെയും പ്രസിഡന്റായി റമൊണ്‍ മാഗ്‌സാസെ തിരഞ്ഞെടുക്കപ്പെട്ടു. നാലുവര്‍ഷത്തിനുശേഷം, ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെടുന്നത് വരെ യു.എസ് താല്പര്യങ്ങള്‍ നടപ്പിലാക്കി ഫിലിപ്പീന്‍ കറന്‍സിയുടെ മൂല്യം ഇടിച്ചു താഴ്ത്തിക്കൊണ്ട് റമോണ്‍ ഭരിച്ചു. നാലു വര്‍ഷങ്ങള്‍ മാത്രമേ ഭരിച്ചുള്ളൂവെങ്കിലും, നാലു ദശാബ്ദം നീണ്ടുനില്‍ക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച ശേഷമാണ് റമോണ്‍ മരണമടഞ്ഞത്.

ഫിലിപ്പൈന്‍സ് പോലൊരു ദരിദ്രരാഷ്ട്രത്തിന്റെ പുരസ്‌കാരത്തിന് എന്തുകൊണ്ട് ഇത്രയും അന്താരാഷ്ട്ര പ്രാധാന്യം ലഭിക്കുന്നുവെന്ന് നിങ്ങള്‍ക്കിപ്പോള്‍ മനസ്സിലായിക്കാണും. ഇക്കാര്യത്തില്‍ അവര്‍ സ്വീകരിക്കുന്ന സ്ട്രാറ്റജി മികച്ചതാണെന്ന് പറയാതെ വയ്യ. ഭാരതത്തില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവയ്ക്കുന്ന പ്രശസ്തര്‍ക്ക് ഈ പുരസ്‌കാരം നല്‍കി ആദരിച്ച്, അവാര്‍ഡ് ജേതാക്കളുടെ പ്രശസ്തി ഹൈജാക്ക് ചെയ്ത് പുരസ്‌കാരത്തിന്റെ പ്രശസ്തിയും സ്വീകാര്യതയും വളര്‍ത്തുന്ന കുറുക്കന്റെ കൗശലം! ആചാര്യ വിനോഭാവെയ്ക്കും ജയപ്രകാശ് നാരായണനും മദര്‍ തെരേസക്കും എം.എസ്.സുബ്ബുലക്ഷ്മിയ്ക്കും നല്‍കി, നൂറുകോടിയിലധികം വരുന്ന ഇന്ത്യന്‍ ജനതയ്ക്ക് മാഗ്‌സാസെ പുരസ്‌കാരം പരിചയപ്പെടുത്തിയ ശേഷം, അവരുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന അടിമകളെ വളര്‍ത്തിയെടുക്കാന്‍ ഇതേ പുരസ്‌കാരം ഉപയോഗിക്കും. കെജ്‌രിവാളിനു ശേഷം, ഈ പുരസ്‌കാരം നല്‍കപ്പെട്ട ആള്‍ക്കാരിലൊരാള്‍ എന്‍ഡിടിവിയുടെ റാവിഷ്‌കുമാര്‍ ആണെന്ന് ശ്രദ്ധിച്ചാല്‍ മാത്രം മതി, ഈ കള്ളക്കൂട്ടങ്ങളുടെ ഉള്ളിലിരിപ്പ് വ്യക്തമാകാന്‍.

ഇനിയും മനസ്സിലാക്കാത്തവര്‍ക്ക് കാര്യങ്ങള്‍ ചുരുക്കി പറയാം. കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കി രാജ്യഭരണം പിടിക്കാന്‍ വിദേശശക്തികള്‍ വളര്‍ത്തിയെടുത്ത ഒരാളായിരുന്നു അരവിന്ദ് കെജ്‌രിവാള്‍. 2024 ല്‍ പ്രധാനമന്ത്രി പദത്തില്‍ അവരോധിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ, ഭാരതത്തില്‍ ഹിന്ദുത്വം സടകുടഞ്ഞെഴുന്നേല്‍ക്കുമെന്നും, അഹിംസയുടെ കപടനാട്യങ്ങള്‍ ഹൈന്ദവരെ ഉറക്കിക്കിടത്തിയ മണ്ണില്‍ നിന്നുതന്നെ, ധര്‍മ്മരക്ഷാര്‍ത്ഥമുള്ള ഹിംസ പുണ്യമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് നരേന്ദ്രമോദിയെന്നൊരു കരുത്തന്‍ പിറവിയെടുക്കുമെന്നും സി.ഐ.എ ചിന്തിക്കാതെ പോയി.
ദേശീയതയിലൂന്നിയ ഹിന്ദുത്വത്തിന്റെ കൊടുങ്കാറ്റഴിച്ചുവിട്ടു കൊണ്ട് ഓര്‍ക്കാപ്പുറത്ത് രംഗപ്രവേശം ചെയ്ത നരേന്ദ്രമോദിയാണ് അവരുടെ പദ്ധതികള്‍ തകരാനുള്ള കാരണം. 2024ല്‍ നിന്നും 2034 പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേക്ക് നീട്ടിയ അവരുടെ പദ്ധതിയാണ് കെജ്‌രിവാളിന്റെ അറസ്റ്റോടെ നടക്കാതെ പോയത്.

നിങ്ങള്‍ മറന്നു പോയൊരു കാര്യം കൂടി ഞങ്ങള്‍ ഓര്‍മ്മപ്പെടുത്താം..
”അരവിന്ദ് കെജ്‌രിവാള്‍ ഒരു രാഷ്ട്രീയ ഭീഷണിയല്ല. മറിച്ച് അയാള്‍ ഒരു രാജ്യസുരക്ഷാ ഭീഷണിയാണ്. ഇന്ത്യന്‍ ഭരണത്തെ അസ്ഥിരപ്പെടുത്തി അമേരിക്കന്‍ താല്പര്യങ്ങള്‍ നടപ്പിലാക്കുക എന്നതാണ് അയാളുടെ അജണ്ട” എന്ന് പത്തുവര്‍ഷം മുന്‍പ് ഒരു സൈനികന്‍ പ്രഖ്യാപിച്ചിരുന്നു. കേവലമൊരു സാധാരണക്കാരനല്ല, പ്രതിരോധ വിദഗ്ധനും റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് ഉദ്യോഗസ്ഥനുമായ കേണല്‍ ആര്‍.എസ്.എന്‍ സിംഗായിരുന്നു ആ പ്രഖ്യാപനം നടത്തിയത്. അന്നതാരും ചെവിക്കൊണ്ടില്ല. ഇന്നത് സത്യമാണെന്ന് തെളിയുന്നു.

സംശയമുണ്ടെങ്കില്‍ നിങ്ങള്‍ ഇത്രമാത്രം ചിന്തിച്ചാല്‍ മതി. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിനു തൊട്ടു പിന്നാലെ അമേരിക്കയും സഖ്യരാഷ്ട്രങ്ങളും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ആഭ്യന്തര കാര്യത്തില്‍ ഇടപെടുന്നതില്‍ ഇന്ത്യ പ്രതിഷേധമറിയിച്ചിട്ടും അമേരിക്ക തുടര്‍ന്നും കെജ്‌രിവാളിനു പിന്തുണ പ്രഖ്യാപനവുമായി രംഗത്ത് വന്നു. ശക്തമായൊരു കാരണമില്ലാതെ ഇന്ത്യ പോലൊരു കരുത്തനായ രാഷ്ട്രത്തിന്റെ, അതും ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ യുഎസ് തലയിടുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

ഇപ്പോഴിതാ, അദ്ദേഹത്തിന്റെ അറസ്റ്റില്‍ പ്രതിഷേധവുമായി യു.എസിന്റെ ചട്ടുകമായ ഐക്യരാഷ്ട്ര സംഘടന രംഗത്ത് വന്നിരിക്കുന്നു. എല്ലാവര്‍ക്കും ഇന്ത്യന്‍ ജനാധിപത്യത്തിലാണത്രെ ആശങ്ക!

ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തതിലാണ് ഇവര്‍ക്ക് പ്രതിഷേധമെങ്കില്‍, ഫെബ്രുവരി ആദ്യം ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായ ഹേമന്ത് സോറനെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത അതേ ഇഡി ഉദ്യോഗസ്ഥന്‍ കപില്‍ രാജ് തന്നെയായിരുന്നു സോറനെയും പിടിച്ചകത്തിട്ടത്. എന്നാല്‍, ആരും തിരിഞ്ഞു പോലും നോക്കിയില്ല. ഇന്ത്യന്‍ ജനാധിപത്യം തകരുന്നതില്‍ ഒരു രാജ്യങ്ങള്‍ക്കും അപ്പോള്‍ ആശങ്കയുമുണ്ടായില്ല. അതെന്താണ് അങ്ങനെ? സോറന്‍ ജനാധിപത്യ പ്രക്രിയ പ്രകാരമല്ലേ തിരഞ്ഞെടുക്കപ്പെട്ടത്? അതോ ഇനി അദ്ദേഹം നിയമസഭയുടെ ഓടുപൊളിച്ചകത്തു കയറിയാണോ മുഖ്യമന്ത്രിയായത്?

അവലോസുണ്ട വിറ്റതിനല്ല, കോടിക്കണക്കിന് രൂപയുടെ മദ്യനയ അഴിമതിക്കേസിലാണ് കെജ്‌രിവാള്‍ അകത്തുകിടക്കുന്നത്. അതോടെ തകര്‍ന്നത് യു.എസിലെ അതിശക്തരായ പല ബിസിനസ് ഗ്രൂപ്പുകളുടെയും സ്വപ്‌നമാണ്. മരുന്നുകളുടെയും ആയുധങ്ങളുടെയും യുദ്ധവിമാനങ്ങളുടെയും തദ്ദേശീയമായ നിര്‍മ്മാണവും, കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചെടുത്തതും മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയും ആത്മനിര്‍ഭര്‍ ഭാരത് എന്ന മഹാസങ്കല്‍പവുമെല്ലാം ലോകം നിയന്ത്രിക്കുന്ന പല മലര്‍പ്പൊടിക്കാരുടെയും വ്യവസായ സ്വപ്‌നങ്ങള്‍ തകര്‍ത്തിട്ടുണ്ട്. 140 കോടി ജനങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റായ ഭാരതം തദ്ദേശീയമായി സ്വയംപര്യാപ്തമാകുന്നത് ഇന്റര്‍നാഷണല്‍ ബിസിനസ് മാഗ്‌നറ്റുകളുടെ ഹൃദയം തകര്‍ക്കുന്ന സംഭവമാണ്. അതിനാല്‍ തന്നെ, വിലയ്ക്ക് വാങ്ങാന്‍ കിട്ടുന്ന സകല ഒറ്റുകാരെയും ചതിയന്മാരെയും കൂട്ടി അവര്‍ ഭാരതത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുമെന്നത് രാഷ്ട്രീയഭേദമെന്യെ നമ്മള്‍ക്ക് ചിന്തിച്ചാല്‍ മനസ്സിലാകുന്ന ലളിതമായ കാര്യമാണ്.

നമ്മളുടെ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും വലിയൊരു യുദ്ധത്തിലാണ്. അത് കേവലം രാഷ്ട്രീയ പോരാട്ടമല്ല, രാഷ്ട്രവും രാഷ്ട്രവിരുദ്ധരും തമ്മിലുള്ള ഘോരയുദ്ധമാണ്. വാക്കുകൊണ്ടും വോട്ടു കൊണ്ടും സമ്പൂര്‍ണ്ണ പിന്തുണ നല്‍കേണ്ട ധാര്‍മികമായ ഉത്തരവാദിത്തം നമ്മള്‍ക്കുണ്ട്. ഇല്ലെങ്കില്‍, വിദേശ താല്‍പര്യങ്ങള്‍ നടപ്പിലാക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വിപണിയായി ഭാരതം മാറുന്നത് നമ്മള്‍ നോക്കി നില്‍ക്കേണ്ടിവരും!

Share1TweetSendShare

Related Posts

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

പരിവ്രാജകന്റെ മൊഴികൾ

ഓപ്പറേഷന്‍ സിന്ദൂര്‍- യുദ്ധത്തിന്റെ കല

ശാസ്ത്രത്തിന്റെ കരുത്തില്‍ കുതിച്ച് ഭാരതം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies