രാഷ്ട്രീയ സ്വയംസേവക സംഘം കൊച്ചി മഹാനഗരത്തിന്റെ മാന്യ സംഘചാലക്, ബാലഗോകുലം സംസ്ഥാന വൈസ് പ്രസിഡന്റ്, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ്, കുരുക്ഷേത്ര പ്രകാശന്‍ ട്രസ്റ്റ് മാനേജിങ് ഡയറക്ടര്‍ എന്നീ നിലകളിലെല്ലാം മുപ്പതിലധികം വര്‍ഷം സംഘപ്രസ്ഥാനങ്ങളില്‍ സജീവമായിരുന്ന പി.രവിയച്ചന്‍ 2024 ഏപ്രില്‍ 1 ന് തിങ്കളാഴ്ച ഇഹലോകത്തു നിന്നും യാത്രയായി.
തൃപ്പൂണിത്തുറ കഥകളി കേന്ദ്രം, പൂര്‍ണത്രയീശ സംഗീത സഭ, പൂര്‍ണത്രയീശ സേവാ സംഘം, തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് എന്നീ സംഘടനകളുടെ അധ്യക്ഷ സ്ഥാനം വഹിച്ചു കൊണ്ട് തൃപ്പൂണിത്തുറയിലെ പൊതുരംഗത്തും അദ്ദേഹം ദീര്‍ഘകാലം സജീവമായിരുന്നു.
കൊച്ചി രാജവംശത്തിന്റെ ഭരണ നിര്‍വ്വഹണത്തിലെ പ്രധാനികളായിരുന്ന പറവൂര്‍ ചേന്ദമംഗലം പാലിയത്തച്ചന്മാരുടെ പരമ്പരയില്‍പ്പെട്ട പാലിയത്ത് തറവാട്ടില്‍ 1928 ലാണ് അദ്ദേഹത്തിന്റെ ജനനം. നിലവില്‍ പാലിയം തറവാടിന്റെ കാരണവരായ വലിയച്ചനായിരുന്നു.
ഭാരതീയ ഇതിഹാസവും തത്വചിന്തകളും ലോക സാഹിത്യവും അറിഞ്ഞ വിശാലമായ വായന; ഇംഗ്ലീഷ് സാഹിത്യത്തിലുള്ള അഗാധപാണ്ഡിത്യം, കുലീനമായ ഇടപെടലുകള്‍; ഏതുപ്രായക്കാരായാലും പരിചയപ്പെടുന്നവര്‍ക്ക് സുഹൃത്തും ജ്യേഷ്ഠസഹോദരനും വഴികാട്ടിയും. ഇതെല്ലാമായിരുന്നു രവിയച്ചന്‍. ശാസ്ത്രവിഷയത്തില്‍ ബിരുദവും നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ മികച്ച അധ്യാപകന്‍ കൂടിയായ രവിയച്ചന്‍, അറിവും, നന്മയും നര്‍മ്മവും, സാംസ്‌കാരിക വിജ്ഞാനവും, കായിക പ്രതിഭയും, സാമൂഹ്യ പ്രവര്‍ത്തനവും ഒത്തുചേര്‍ന്ന ഊര്‍ജ്ജ്വസ്വലമായ വ്യക്തിത്വത്തിനുടമയുമായിരുന്നു. തൃപ്പൂണിത്തുറയുടെ സാംസ്‌കാരികത്തനിമ മുഴുവന്‍ വ്യക്ത്യാകാരം പൂണ്ടാല്‍ ആ വ്യക്തിക്ക് രവിയച്ചന്റെ രൂപമായിരിക്കുമെന്നാണ് രാജനഗരിയുടെ മതം. അതുകൊണ്ടുതന്നെ, തൃപ്പൂണിത്തുറയുടെ സര്‍വവിജ്ഞാന കോശം (ഠവല ഞലമഹ അഹഹ ഞീൗിറലൃ) എന്ന് രവിയച്ചനെ വിളിക്കാം.
കേരള രഞ്ജി ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനായിരുന്നു രവിയച്ചന്‍. കേരള ക്രിക്കറ്റിന് ഇന്നത്തെ യാതൊരു സൗകര്യവ്യം ഇല്ലാതിരുന്ന കാലത്ത് സ്വപരിശ്രമത്തിലൂടെ മാത്രം ക്രിക്കറ്റില്‍ എത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. 1952 മുതല്‍ 1970 വരെ കേരളത്തിനു വേണ്ടി 55 രഞ്ജി ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ച രവിയച്ചന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 1107 റണ്‍സും, 125 വിക്കറ്റും നേടി മലയാളി താരങ്ങളിലെ ആദ്യത്തെ ആള്‍ റൗണ്ട് മികവിന് ഉടമയായിരുന്നു. രവിയച്ചന്‍ 1000 റണ്‍സും 100 വിക്കറ്റും നേടി 20 വര്‍ഷം കഴിഞ്ഞ ശേഷമാണ് രണ്ടാമതൊരു മലയാളി ക്രിക്കറ്റര്‍ക്ക് (കെ.അനന്ത പത്മനാഭന്‍ 1990ല്‍) ഈ നേട്ടത്തില്‍ എത്താനാകുന്നത് എന്നു പറയുമ്പോള്‍ രവിയച്ചനെന്ന ക്രിക്കറ്ററുടെ മികവ് എത്ര വലുതായിരുന്നു എന്ന് നമുക്ക് ബോധ്യമാവും. മികച്ച സ്പിന്‍ ബൗളര്‍ക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കി വരുന്ന അവാര്‍ഡ് രവിയച്ചന്റെ പേരിലാണ്. അദ്ദേഹത്തിന്റെ ക്രിക്കറ്റ് പാരമ്പര്യം പില്‍ക്കാലത്ത് മകന്‍ രാംമോഹനിലുടെയും മരുമകന്‍ ബാലചന്ദ്രനിലൂടെയും തുടരുകയും ചെയ്തു. രണ്ടു പേരും കേരളത്തിനു വേണ്ടി ക്രിക്കറ്റ് കളിച്ചിട്ടുള്ളവരാണ്.
സ്വയംസേവകനായ മകന്‍ രാംമോഹന്‍ പറയാറുണ്ടായിരുന്നു- ‘ഞാനാണ് ആദ്യം ശാഖയില്‍ വന്നത് എന്നും എന്നിലൂടെയാണ് അച്ഛന്‍ സംഘവുമായി ബന്ധപ്പെടുന്നത്’ എന്നും.
ടെന്നീസ്, ഷട്ടില്‍, ടേബിള്‍ ടെന്നീസ്, ബോള്‍ ബാഡ്മിന്റണ്‍ തുടങ്ങി വിവിധ കായിക വിനോദങ്ങളിലും ഒരേ പോലെ നേട്ടം കൈവരിച്ച രവിയച്ചന്‍ തൃപ്പൂണിത്തുറയുടെ ഹൃദയമറിയുന്ന സാംസ്‌കാരിക-കായിക പ്രതിഭയായിരുന്നു.
ഇത്രയേറെ കഴിവും പ്രാഗത്ഭ്യവും ഉണ്ടെങ്കിലും അങ്ങേയറ്റം വിനയാന്വിതവും ലാളിത്യപൂര്‍ണ്ണവുമായ പെരുമാറ്റം അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. 2020 ലെ കോവിഡ് മഹാമാരിയാണ് അദ്ദേഹത്തെ സജീവ പൊതുജീവിതത്തില്‍ നിന്നും അകറ്റിയത്. എന്നാലും, ഏതാനും വര്‍ഷം മുമ്പുവരെ തൃപ്പൂണിത്തുറയുടെ വീഥികളിലൂടെ സായാഹ്നങ്ങളില്‍ ഫുള്‍ക്കയ്യന്‍ ഷര്‍ട്ടുമായി നടന്നു നീങ്ങുന്ന രവിയച്ചനെ കാണാമായിരുന്നു.
രവിയച്ചനെന്ന സര്‍വ്വാദരണീയനായ മഹദ് വ്യക്തിത്വമാണ് 14 വര്‍ഷം കൊച്ചി മഹാനഗരത്തിലെ സംഘപ്രസ്ഥാനത്തിന് മാര്‍ഗദര്‍ശിയായിരുന്നത് എന്നത് എക്കാലവും അഭിമാനകരവും സ്മരണീയവുമാണ്. അദ്ദേഹത്തിന്റെ ദീപ്ത സ്മരണക്കു മുമ്പില്‍ ഭാവപൂര്‍ണ്ണ ശ്രദ്ധാഞ്ജലികള്‍.
(ആര്‍.എസ്.എസ് കേരളാ പ്രാന്തത്തിന്റെ മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖാണ് ലേഖകന്‍)
മാര്‍ഗ്ഗദര്‍ശിയായ പുണ്യാത്മാവ്
എ.ആര്‍.മോഹനന്സംഘത്തിന്റെ സാധാരണ കാര്യകര്‍ത്താവായി പടിപടിയായി ഉയര്‍ന്നുവന്ന ആളല്ല പി.രവിയച്ചന്‍. അദ്ദേഹത്തിന്റെ വീടിന് എതിര്‍വശത്തായിരുന്നു തൃപ്പൂണിത്തറ സംഘ കാര്യാലയം. മകന്‍ രാംമോഹന്‍ ബാല സ്വയംസേവകനായിരുന്നു. ഒരു അനുഭാവിയെന്ന നിലയില്‍ തുടങ്ങിയ രവിയച്ചന്‍ ബാലഗോകുലം, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളുടെ ചുമതലകളിലേക്ക് കടന്നുവന്നു. തുടര്‍ന്നാണ് മഹാനഗര്‍ സംഘചാലക് ആവുന്നത്. ഏകദേശം പതിനഞ്ചു വര്‍ഷത്തോളം ആ ചുമതലയില്‍ തുടര്‍ന്നു. സംഘചാലക് എന്ന നിലയില്‍ വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരുമായും ആത്മീയ ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. നിരവധി വിഷയങ്ങളില്‍ ആഴത്തിലുളള അറിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആദ്ധ്യാത്മിക വിഷയങ്ങള്‍, ചരിത്രം, കലാ-കായികം, പത്രപ്രവര്‍ത്തനം, നിയമം (നിയമബിരുദധാരിയായിരുന്നു എങ്കിലും പ്രാക്ടീസ് ചെയ്തില്ല) എന്നിങ്ങനെ വിവിധ വിഷയങ്ങളിലുളള അറിവുകള്‍ രവിയച്ചനില്‍ നിന്ന് സംഘ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുമായിരുന്നു. സംഘശിക്ഷാവര്‍ഗ്ഗിന്റെ അധികാരിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തനത്തെ സംബന്ധിച്ച് പ്രഭാഷണം നടത്തേണ്ട ആള്‍ക്ക് അവിചാരിതമായി വര്‍ഗ്ഗില്‍ എത്തിപ്പെടാന്‍ കഴിയാതെ വന്നപ്പോള്‍ ആ വിഷയം വളരെ ആധികാരികമായി അദ്ദേഹം അവതരിപ്പിച്ചത് ഓര്‍ക്കുന്നു. ചുമതല ഒഴിഞ്ഞശേഷവും സ്വയംസേവകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം തൃപ്പൂണിത്തുറ ശാഖയിലെ സ്വയംസേവകര്‍ക്ക് പ്രേരണാദായകമായിരുന്നു. സംഘപഥത്തില്‍ അവസാനം വരെ ഉറച്ചുനിന്ന് ഏവര്‍ക്കും മാര്‍ഗ്ഗദര്‍ശിയായ ആ പുണ്യാത്മാവിന്റെ മോക്ഷഗതിക്കായി പ്രാര്‍ത്ഥിക്കുന്നു.
(ആര്‍.എസ്.എസ് മുന്‍ ക്ഷേത്രീയ കാര്യവാഹ് ആണ് ലേഖകന്‍)