വളരെ ചെറുപ്പം മുതല്‍ ഭാരതചരിത്രത്തെക്കുറിച്ചും രജപുത്രരുടെ ക്ഷാത്രവീര്യത്തെക്കുറിച്ചും കേട്ടറിഞ്ഞതു മുതല്‍ മനസ്സില്‍ തോന്നിയ ആഗ്രഹമാണ് മഹാറാണാ പ്രതാപന്റെ കാലടികള്‍ പതിഞ്ഞ ചിത്തോഡും കുംഭല്‍ഗഡും ഹല്‍ദിഘാട്ടിയും ഒക്കെ ഒരിക്കലെങ്കിലും സന്ദര്‍ശിക്കണമെന്ന്. അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനുശേഷം കഴിഞ്ഞ മാസം ഈ സ്ഥലങ്ങളെല്ലാം ഒന്ന് സന്ദര്‍ശിക്കുവാന്‍ അവസരം കണ്ടെത്തി. രാജസ്ഥാനിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളായ മൗണ്ട് ആബു, കുംഭല്‍ഘട്ട്, ചിത്തോഡ്, ഉദയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളെല്ലാം സന്ദര്‍ശിച്ച ശേഷമാണ് ഞങ്ങള്‍ ഹല്‍ദിഘാട്ടിയിലേക്ക് തിരിച്ചത്.
അക്ബര്‍ തന്റെ സാമ്രാജ്യവികസനത്തിനായി അയല്‍ക്കാരായ ഹിന്ദുരാജാക്കന്മാരോട് യുദ്ധം ചെയ്തുകൊണ്ടേയിരുന്നു. സ്വന്തം സൈന്യബലം വര്‍ദ്ധിപ്പിക്കുക, അവിടത്തെ സ്വത്തുക്കള്‍ കൈക്കലാക്കുക, കീഴടക്കപ്പെടുന്ന രാജകൊട്ടാരങ്ങളിലെ അതിസുന്ദരിമാരായ യുവതികളെ മതസൗഹാര്‍ദ്ദത്തിന്റെ പേരില്‍ വിവാഹം കഴിച്ചോ ബലം പ്രയോഗിച്ചോ തന്റെ അന്ത:പുരത്തിലേക്ക് ആനയിക്കുക എന്നിവയൊക്കെയായിരുന്നു അക്ബറുടെ സൈനിക നീക്കങ്ങളുടേയും യുദ്ധങ്ങളുടേയും ആത്യന്തിക ലക്ഷ്യം. ഇതിലൊക്കെ അക്ബറുടെ മറ്റൊരു യുദ്ധതന്ത്രവും ഉള്‍പ്പെട്ടിരുന്നു. ആക്രമണമാണ് ഏറ്റവും മികച്ച സ്വയരക്ഷ എന്നതായിരുന്നു അത്. രജപുത്രരുടെ ശക്തികേന്ദ്രങ്ങളായിരുന്ന ചിത്തോഡും രത്താംഭോറും കീഴടക്കിയാല്‍ മാത്രമേ രാജസ്ഥാനില്‍ തനിക്ക് സൈ്വര്യമായി ഭരിക്കുവാന്‍ കഴിയുകയുള്ളൂ എന്ന് അക്ബര്‍ മനസ്സിലാക്കി.
1567-ല്‍ നാലുമാസം നീണ്ടുനിന്ന യുദ്ധത്തിനൊടുവില്‍ ചിത്തോഡും അക്ബര്‍ കീഴടക്കി. അതിന് മുന്‍പ് തന്നെ രത്തംഭോറും അക്ബര്‍ കീഴടക്കിയിരുന്നു. തങ്ങളുടെ ഭര്‍ത്താക്കമാര്‍ യുദ്ധത്തില്‍ മരണപ്പെട്ടതറിഞ്ഞ് ചിത്തോഡ് കോട്ടയിലകപ്പെട്ട നൂറുകണക്കിന് സ്ത്രീകള്‍ തങ്ങളുടെ അഭിമാനം സംരക്ഷിക്കുന്നതിനായി ജൗഹര്‍ എന്ന സതീകര്‍മ്മം നിര്‍വ്വഹിച്ചു. ഇതോടെ ബിക്കാനീറിലേയും ജയ്‌സാല്‍ മേറിലേയും രാജാക്കന്മാര്‍ അക്ബറുടെ മേല്‍ക്കോയ്മ അംഗീകരിച്ചു.
എന്നാല്‍ റാണാപ്രതാപന്റെ പിതാവ് ഉദയസിംഗ് കുട്ടിയായിരുന്ന റാണാപ്രതാപനുമായി ആരാവലി പര്‍വ്വതനിരകളിലെ വനത്തിനുള്ളില്‍ സുരക്ഷിതമായ സ്ഥലം കണ്ടെത്തി അവിടെ താമസം തുടങ്ങി. ആദിവാസികളായ ബീല്‍ വംശജരുമായി ചങ്ങാത്തം കൂടുകയും ചെയ്തു. ഈ ആദിവാസികളെ സംഘടിപ്പിച്ചു കൊണ്ട് മഹാറാണാ പ്രതാപ് ഒളിയുദ്ധത്തില്‍ പ്രവീണരായ വലിയൊരു സൈന്യ നിര കെട്ടിപ്പടുക്കുകയും ചെയ്തു. മാതൃഭൂമിയുടെ മോചനം വരെ താന്‍ രാജകീയ സുഖസൗകര്യങ്ങളൊന്നും അനുഭവിക്കുകയില്ലെന്ന് ശപഥം ചെയ്തുകൊണ്ട് വനവിഭവങ്ങളില്‍ നിന്നും ലഭിക്കുന്ന വസ്തുക്കള്‍ കൊണ്ടുള്ള ആഹാരങ്ങള്‍ മാത്രം കഴിക്കുകയും വെറും നിലത്ത് കിടന്നുറങ്ങുകയും ചെയ്തു.
അക്ബര്‍ 1576 ല്‍ വീണ്ടും ചിത്തോഡ് ആക്രമിച്ചു. അക്ബറുടെ വീരവാദങ്ങളോ നയതന്ത്രങ്ങളോ ഒന്നും റാണാപ്രതാപനില്‍ സ്വാധീനം ചെലുത്തിയില്ല. അക്ബറുടെ ബന്ധുകൂടിയായ രാജാ മാന്‍ സിംഗുമായി ഒരു സൗഹൃദ സന്ദര്‍ശനത്തിനുപോലും റാണാ പ്രതാപന്‍ തയ്യാറായില്ല. ഉദയപ്പൂരില്‍ നിന്ന് നാല്‍പത് കിലോമീറ്റര്‍ അകലെയുള്ള ഹല്‍ദിഘാട്ടിയില്‍ വച്ചാണ് മുഗളസേനയും രജപുത്രസേനയും നേര്‍ക്കുനേര്‍ കണ്ടുമുട്ടുന്നത്. ഹിന്ദിയില്‍ ‘ഹല്‍ദി’ എന്നാല്‍ മഞ്ഞള്‍. ഇവിടത്തെ മണ്ണിന് മഞ്ഞളിന്റെ നിറമാണ്. ഘാട്ടി എന്നാല്‍ മലയിടുക്ക്. കഷ്ടിച്ച് പത്തിരുപത് അടി വീതിയുള്ള മലയിടുക്കിലൂടെ കടന്നുപോയ മുഗളപ്പടയെ ബീല്‍ വംശജരായ സൈനികള്‍ പതുങ്ങിയും പാത്തും ഇരുന്ന് ഒളിയുദ്ധത്തിലൂടെ ഛിന്നഭിന്നമാക്കി. രാജാമാന്‍സിംഗിന്റെ നേതൃത്വത്തിലുള്ള 18000 മുഗള സൈനികരാണ് ഇവിടെ മരിച്ചുവീണതായി കണക്കാക്കപ്പെടുന്നത്. ജൂണ്‍ 18 – ന് രാവിലെ ആരംഭിച്ച യുദ്ധമവസാനിച്ചപ്പോള്‍ മണ്‍സൂണ്‍ കാലമായ അന്ന് ഘോരമായ മഴ പെയ്തു. ഇതിനടുത്തുള്ള ബാലിചാ തടാകത്തിലെ ജലം രക്തനിറത്തിലായി. ആ തടാകത്തിന് ‘രക്തതലായ്’ എന്നപേരും ലഭിച്ചു.
ചേതക്കിന്റെ സേവനവും അന്ത്യവും
ഹല്‍ദിഘാട്ടി യുദ്ധത്തില്‍ റാണാപ്രതാപന്‍ ചേതക്കിന്റെ പുറത്തിരുന്നുകൊണ്ട് ആനപ്പുറത്തിരിക്കുന്ന രാജാമാന്‍ സിംഗിന്റെ വളരെയടുത്ത് എത്തുകയും മാന്‍സിംഗിനെ കുന്തം കൊണ്ട് കുത്തുകയും ചെയ്തു. തദവസരത്തില്‍ ചേതക്കിനും യജമാനനും കാര്യമായ പരിക്ക് പറ്റി. തന്റെ യജമാനനെ സുരക്ഷിതമായൊരു സ്ഥലത്തെത്തിക്കാന്‍ ചേതക്ക് തീരുമാനിച്ചു. ചേതക്ക് റാണാ പ്രതാപനേയും കൊണ്ട് 22 അടി വീതിയുള്ള ആഴമേറിയ ഒരു അരുവി ചാടിക്കടന്ന് മഹാരാജാവിനെ സുരക്ഷിത സ്ഥലത്ത് താഴെയിറക്കിയതോടെ അവശനായി വീണു. മഹാരാജാവ് അതിന്റെ മുഖം തന്റെ മടിയിലെടുത്ത് വച്ച് അതിനെ താലോലിച്ചു കൊണ്ട് തന്റെ സന്തത സഹചാരിക്ക് അന്ത്യയാത്രയേകി. ചേതക്കിന്റെ ഭൗതിക ശരീരം അവിടെ തന്നെ സംസ്‌കരിച്ചു. ചേതക്കിനായി അര്‍ഹമായൊരു സ്മാരകവും പടുത്തുയര്‍ത്തിക്കൊണ്ട് ആ യജമാനന്‍ അതിനെ അനശ്വരമാക്കി. ഒരു കുതിരക്ക് ഇത്ര മാത്രം പ്രൗഢമായ ഒരു സ്മാരകം നിര്‍മ്മിക്കുക എന്നത് ലോക ചരിത്രത്തില്‍ത്തന്നെ അത്യപൂര്‍വ സംഭവമായിരിക്കും. ത്രീ ഡി ആനിമേഷനില്‍ പ്രദര്‍ശിപ്പിക്കുന്ന ചേതക്കിന്റെ അന്ത്യരംഗം കാണുമ്പോള്‍ ഏതൊരു മനുഷ്യന്റേയും കണ്ണുകളില്‍ കണ്ണുനീര്‍ പൊടിയും. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ചേതക് സ്മാരകം വളരെ ഭംഗിയായി പരിപാലിച്ചുവരുന്നു. റാണാപ്രതാപ് മ്യുസിയത്തിന് എതിര്‍വശത്തുതന്നെയാണ് ചേതക്ക് സ്മാരകം.
സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന റാണാപ്രതാപ് മ്യൂസിയം ഹല്‍ദിഘാട്ടിയിലെത്തുന്ന ദേശസ്‌നേഹികള്‍ക്കും ഹൈന്ദവ വിശ്വാസികള്‍ക്കും മറക്കാനാവാത്ത കാഴ്ചയാണ്. മേവാഡിന്റെയും റാണാപ്രതാപന്റെയും ചേതക്കിന്റെയും മറ്റും ജീവചരിത്രങ്ങള്‍ കാണികളില്‍ ആത്മാഭിമാനമുണര്‍ത്തത്തക്ക നിലയില്‍ ത്രീ ഡി ആനിമേഷന്റെ സഹായത്തോടെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 2003 ല്‍ മോഹന്‍ലാല്‍ ശ്രീമാലി എന്ന മഹാനാണ് ഈ മ്യൂസിയം സ്ഥാപിച്ചത്.
ഉദയപ്പൂരിലെത്തുന്നവരില്‍ ഒരംശം ആളുകള്‍ മാത്രമേ ഹല്‍ദിഘാട്ടിയിലെത്തുന്നുള്ളൂ. റാണാ പ്രതാപ് സ്മാരകത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മുന്നോട്ട് പോയാല്‍ ഹല്‍ദിഘാട്ടി മലയിടുക്ക് കാണാം. പലരും അവിടെ നിന്നും കുറച്ച് മണ്ണുകൂടി ശേഖരിക്കുന്നത് കണ്ടു. അഭിമാനപൂര്‍വം ഞാനും ഒരു പിടി മണ്ണ്- സ്വാതന്ത്ര്യാഭിവാഞ്ചയുടെ മണ്ണ് – അഭിമാനം എന്നെന്നും ഉയര്‍ത്തി പിടിക്കുവാന്‍ പോന്ന സുവര്‍ണ്ണചരിത്രം രചിച്ച മഹാരാജാവിന്റെ സ്മരണക്കായി എന്റെ പൂജാമുറിയില്‍ സൂക്ഷിക്കുന്നതിനായി ശേഖരിച്ചു.
ഹല്‍ദിഘാട്ടിയില്‍ വച്ച് നടന്ന യുദ്ധത്തിന് ശേഷം മുറിവ് പറ്റിയ റാണാപ്രതാപന്‍ വീണ്ടും സ്വജനങ്ങളോടൊപ്പം ആരാവലി മലനിരകളിലേക്ക് താമസം മാറ്റി. കേവലം മൂന്ന്‌വര്‍ഷങ്ങള്‍ കഴിയുന്നതിന് മുന്‍പ് ചിത്തോര്‍ഗഡ്, അജ്‌മേര്‍, മണ്ടല്‍ഗര്‍ എന്നിവ ഒഴിച്ചുള്ള തന്റെ രാജ്യമെല്ലാം അദ്ദേഹം സ്വതന്ത്രമാക്കി. അക്ബര്‍ മേവാഡ് കീഴടക്കാന്‍ വീണ്ടും ചില പരിശ്രമങ്ങളൊക്കെ നടത്തിയെങ്കിലും നീണ്ട 18 വര്‍ഷം കൂടി ധീരോചിതമായ ചെറുത്തുനില്‍പ്പിലൂടെ പ്രജാക്ഷേമപരമായ ഭരണം നിര്‍വ്വഹിച്ചുകൊണ്ട് റാണാപ്രതാപന്‍ അക്ബറുടെ മനക്കോട്ടകള്‍ തകര്‍ത്തു.
1540 മേയ് ഒന്‍പതാം തീയതി മഹാറാണാ ഉദയസിംഗിന്റെയും റാണി ജയ്ന്താ ബായിയുടേയും മൂത്ത മകനായി കുംഭല്‍ ഗഡിലാണ് പ്രതാപ്‌സിംഗ് ജനിച്ചത്. മഹാറാണാ സാംഗയുടേയും റാണി കര്‍ണ്ണാവതിയുടേയും പേരക്കുട്ടി.
1597 ജനുവരി 19-ന് അന്ത്യശ്വാസം വലിക്കുമ്പോഴും തന്റെ മകന്‍ അമര്‍സിംഗിന് രാജാധികാരം കൈമാറിക്കൊണ്ട് അദ്ദേഹം നല്‍കിയ നിര്‍ദ്ദേശം ഒരിക്കലും മുഗളര്‍ക്ക് കീഴടങ്ങരുതെന്നും എത്രയും വേഗം ചിത്തോര്‍ കോട്ട വീണ്ടെടുക്കണമെന്നുമായിരുന്നു. ഒരര്‍ത്ഥത്തില്‍ ഭാരതത്തില്‍ ജനിച്ചു വീഴുന്ന ഓരോ സനാതന വിശ്വാസികളോടുമുള്ള ആഹ്വാനമായി ഇതിനെ കാണാം.
ഉദയപൂര്‍ നഗരഹൃദയത്തിലുള്ള ഫത്തേസാഗര്‍ തടാകത്തെ അഭിമുഖീകരിച്ച് നില്‍ക്കുന്ന കുന്നിന്‍മേല്‍ മുപ്പലധികം അടി ഉയരമുള്ളതും വെങ്കലത്തില്‍ തീര്‍ത്തതും റാണാപ്രതാപന്‍ ചേതക്കിന്റെ പുറത്ത് ഇരിക്കുന്ന രൂപത്തിലുള്ളതുമായ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ‘മോട്ടിമഗ്രി’ എന്നാണ് ഈ പ്രതിമ അറിയപ്പെടുന്നത്. മേവാഡിന്റെയും രജപുത്രരുടേയും ചരിത്രം വിളിച്ചോതുന്ന ചിത്രങ്ങളും ശില്‍പ്പങ്ങളും സ്മാരകങ്ങളും അടങ്ങുന്ന ഒരു മ്യൂസിയവും ‘മോട്ടിമഗ്രി’ക്കടുത്തുണ്ട്. ഫത്തേസാഗര്‍ തടാകത്തിന്റെ പ്രധാന കവാടത്തിനെതിര്‍ വശത്ത് കാണുന്ന ഗേറ്റിലൂടെ അല്‍പ്പം നടന്നാല്‍ റാണാപ്രതാപന്റെ പ്രതിമയ്ക്കടുത്തെത്താം.
ഭാരതചരിത്രത്തില്‍ ചിരപ്രതിഷ്ഠിതമായ സ്ഥാനം നേടിക്കൊണ്ട്, ദേശാഭിമാനികളുടെ മനസ്സില്‍ അഭിമാനജ്വാലയായും ശരീരത്തില്‍ രോമാഞ്ചമുകുളങ്ങളായും മഹാറാണാ പ്രതാപ് സിംഗ് ഇന്നും ജീവിക്കുന്നുവെന്ന് നിസ്സംശയം പറയാം.