1967 മുതല്‍ ദീര്‍ഘമായ 57 വര്‍ഷം സംഘ പ്രചാരകനായിരുന്ന കെ. പുരുഷോത്തമന്‍ എന്ന പുരുഷേട്ടന്റെ ജീവിതത്തിന് ഇക്കഴിഞ്ഞ ഫെബ്രുവരി മാസം 24-ാം തീയതി തിരശ്ശീല വീണു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകന്‍ തന്റെ പ്രവര്‍ത്തന മേഖലകളില്‍ സുപരിചിതനാണെങ്കിലും അയാളെ സംബന്ധിച്ച വ്യക്തിപരമായ അറിവുകള്‍ പരിമിതമായിരിക്കും. സംഘകാര്യം ശതാബ്ദിയിലെത്തി നില്‍ക്കുമ്പോള്‍ ഏതാണ്ട് ആറ് പതിറ്റാണ്ട് കാലം നിസ്വാര്‍ത്ഥമായി സമാജസേവനത്തിന് സമര്‍പ്പിക്കപ്പെട്ട ഒരു ജീവിതം തീര്‍ച്ചയായും ചരിത്രത്തിന്റെ ഭാഗമായിത്തീരും. പ്രചാരകന്‍ സമൂഹത്തില്‍ അറിയപ്പെടുന്നത് അദ്ദേഹം പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന്റെ പേരിലാണ്. സഹപ്രവര്‍ത്തകരുടെ സ്‌നേഹാദരങ്ങള്‍ ലഭിക്കുന്നതാകട്ടെ അദ്ദേഹത്തിന്റെ സംഘാനുഭവങ്ങളുടെ പശ്ചാത്തലത്തിലും. ഓരോ സ്വയംസേവകനും അതാത് കാലത്തെ ശാഖയുടെ ഉല്പ്പന്നമാണ്. ഓരോ കാര്യകര്‍ത്താവും പാകപ്പെടുന്നത് കാലദേശപരിതഃസ്ഥിതികള്‍ക്കനുസൃതമായിട്ടുമാണ്. എന്നാല്‍ ഒരാള്‍ പ്രചാരകനാവുന്നത് സംഘകാര്യം മാത്രം ചെയ്യാനുള്ള അഭിവാഞ്ഛ മൂലമാണ്. അങ്ങനെ നോക്കുമ്പോള്‍ പ്രചാരകനാകുന്ന വ്യക്തിക്ക് അറിയപ്പെടുന്ന ഒരു വര്‍ത്തമാനകാലം പോലെ അറിയേണ്ട ഒരു ഭൂതകാലവുമുണ്ട്.
പുരുഷേട്ടന്റെ കുടുംബം താമസിക്കുന്നത് കാസര്‍ഗോഡ് ജില്ലയിലാണെങ്കിലും വേരുകള്‍ കോട്ടയം ജില്ലയിലാണ്. ആനിക്കാട് കൊടിമറ്റത്ത് വീട്ടില്‍ കേശവന്‍ നായരുടേയും കല്ലൂര്‍ കുടുംബാംഗമായ പാര്‍വ്വതിയമ്മയുടേയും മകനായാണ് ജനനം. വീടിനടുത്ത് എന്‍.എസ്.എസ്. ഹൈസ്‌കൂളില്‍ വിദ്യാഭ്യാസം. സ്വയംസേവകനായതും അവിടുന്നുതന്നെ. ആനിക്കാട്ടും പരിസരപ്രദേശങ്ങളായ വാഴൂര്‍, പൊന്‍കുന്നം, തമ്പലക്കാട്, കോത്തല, കൂരോപ്പട, ളാക്കാട്ടൂര്‍ എന്നിവിടങ്ങളിലുമെല്ലാം 1960നു മുന്‍പും പിന്‍പുമായി സംഘപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 1946ല്‍ മുംബൈയില്‍ നിന്ന് കൊച്ചിയിലെത്തിയ ഭാസ്‌ക്കര്‍ റാവു കോട്ടയം ജില്ലയിലെ ഗ്രാമീണമേഖലകളില്‍ പോലും പ്രചാരകനായി പ്രവര്‍ത്തിച്ചു. വാഴൂര്‍ വിദ്യാധിരാജ സ്‌കൂളില്‍ എം.എ.സാറും പൊന്‍കുന്നം കൃഷ്ണവിലാസം സ്‌കൂളില്‍ ഭാസ്‌കര്‍ജിയും (എ.വി. ഭാസ്‌കരന്‍) അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചുകൊണ്ട് സമീപപ്രദേശങ്ങളിലേയ്ക്ക് സംഘത്തെ വ്യാപിപ്പിച്ചു. തുടര്‍ന്ന് സേതുവേട്ടന്‍, ജി. അപ്പുക്കുട്ടന്‍ എന്നിവര്‍ പ്രചാരകന്മാരായെത്തി.
1957 ല്‍ കേരളം കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴിലായെങ്കിലും കോട്ടയത്ത് ഹൈന്ദവബോധം പ്രബലമായിരുന്നു. ഭാരതകേസരി മന്നത്തു പത്മനാഭനും പൂജനീയ ഗുരുജിയും തമ്മിലുള്ള പരസ്പരാദരവില്‍ അധിഷ്ഠിതമായ സൗഹൃദം, ചങ്ങനാശ്ശേരിയിലെ എന്‍.എസ്. എസ്.ഹിന്ദുകോളേജിന്റെ സ്ഥാപനം, വാഴൂരിലെ തീര്‍ത്ഥപാദാശ്രമം, ആനിക്കാട് വിവേകാനന്ദാ എന്‍.എസ്.എസ്. സ്‌കൂളില്‍ നടന്ന പ്രാഥമികശിക്ഷണശിബിരം, കോട്ടയത്തെ പ്രമുഖപൗരനും എന്‍.എസ്.എസ്. നേതാവുമായ അഡ്വക്കേറ്റ് എന്‍. ഗോവിന്ദമേനോന്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രാന്തസംഘചാലകനായത് തുടങ്ങിയ സാഹചര്യങ്ങളെല്ലാം അക്കാലത്ത് സംഘപ്രവര്‍ത്തനത്തിന് പ്രചോദനമേകിയ ഘടകങ്ങളാണ്. മറ്റ് പലരേയും പോലെ കെ.പുരുഷോത്തമനും ആ കാലഘട്ടത്തിന്റെ സംഭാവനയാണ്.
1964 ല്‍ കേരളം ഒരു പ്രത്യേക പ്രാന്തമായി പ്രഖ്യാപിക്കപ്പെട്ടു. സംഘശിക്ഷാവര്‍ഗുകള്‍ തനതായി നടത്താന്‍ തുടങ്ങി. 1966 ല്‍ കോഴിക്കോട്ട് നടന്ന സംഘശിബിരം സ്വയംസേവകരുടെ പങ്കാളിത്തം കാരണം പ്രതീക്ഷയ്ക്കപ്പുറം വിജയിച്ചു. 1967-ല്‍ കോഴിക്കോടുവെച്ചുതന്നെ നടന്ന ജനസംഘസമ്മേളനത്തിന്റെ പ്രകടനം ഒരു ദേശീയപ്രവാഹമായി മാറി. അങ്ങാടിപ്പുറത്ത് ആരാധനാസ്വാതന്ത്ര്യത്തിനുവേണ്ടി കേളപ്പജിയുടെ നേതൃത്വത്തില്‍ ഹിന്ദുക്കള്‍ സമരം ചെയ്തു വിജയിച്ചു. മുസ്ലീം പ്രദേശത്തുകൂടി ഹിന്ദുക്കളുടെ ഒരാഘോഷവും കടന്നുപോകരുത് എന്ന തിട്ടൂരം ചോദ്യം ചെയ്യപ്പെട്ടു. അക്കാലത്തെ കാര്യകര്‍ത്താക്കളുടെ മനോബലവും ആത്മവിശ്വാസവും ആകാശത്തോളം ഉയര്‍ന്നു. സമൂഹനേതൃത്വത്തിലേയ്ക്ക് സംഘപ്രവര്‍ത്തകര്‍ ചുവടുവെച്ചു. 1965 ല്‍ കാലടി ബ്രഹ്‌മാനന്ദോദയം ഹൈസ്‌കൂളില്‍ നടന്ന സംഘശിക്ഷാവര്‍ഗിലായിരുന്നു പുരുഷേട്ടന്റെ ഒന്നാം വര്‍ഷ പരിശീലനം. 68 ല്‍ പാലക്കാട് വച്ച് ദ്വിതീയ വര്‍ഷ പരിശീലനം നേടിയശേഷം 1970 ല്‍ നാഗ്പൂരിലെ തൃതീയ വര്‍ഷ ശിക്ഷണത്തില്‍ പങ്കെടുത്തു. കൊടുങ്ങല്ലൂര്‍, തലശ്ശേരി, പറവൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ അദ്ദേഹം താലൂക്ക് പ്രചാരകനായി. അടിയന്തരാവസ്ഥയ്ക്കുശേഷം ഇരിങ്ങാലക്കുടയിലും കണ്ണൂരിലും ജില്ലാ പ്രചാരകനായി. തുടര്‍ന്ന് കണ്ണൂര്‍, പാലക്കാട്, എറണാകുളം, കോഴിക്കോട്, ശബരിഗിരി വിഭാഗുകളുടെ പ്രചാരകനായി. 1967 മുതല്‍ 97 വരെ 30 വര്‍ഷം ശാഖാകേന്ദ്രിതവ്യക്തിനിര്‍മ്മാണപ്രവര്‍ത്തനത്തിന്റെ ചുമതല വഹിച്ച ശേഷം അടുത്ത 10 വര്‍ഷം പ്രാന്തകാര്യാലയമായ എറണാകുളം മാധവനിവാസില്‍ താമസിച്ചുകൊണ്ട് പ്രാന്തകാര്യാലയപ്രമുഖ്, ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എന്നീ ചുമതലകള്‍ ഏറ്റെടുത്തു. അവസാന വര്‍ഷങ്ങളില്‍ അദ്ദേഹം മത്സ്യപ്രവര്‍ത്തകസംഘത്തിന്റെ സംസ്ഥാന സംഘടനാ കാര്യദര്‍ശിയായിരുന്നു.
പ്രായോഗികമതിയായ ഒരു പ്രചാരകനെയാണ് നാം പുരുഷേട്ടനിലൂടെ കാണുന്നത്. സ്വയംസേവകരെ കൂട്ടി ക്കൊണ്ടു നടക്കുക, അവരെ അനുഭവസിദ്ധരാക്കുക. ഓരോരുത്തരുടേയും കഴിവുകളും കാര്യശേഷിയും മനസ്സിലാക്കി അവര്‍ക്ക് പറ്റിയ പ്രവര്‍ത്തനം നല്‍കുക എന്നിവയെല്ലാം പുരുഷേട്ടന്റെ ശൈലികളായിരുന്നു. അദ്ദേഹത്തിന്റെ വിളിപ്പുറത്ത് കാര്യകര്‍ത്താക്കള്‍ എത്തുമായിരുന്നു. അവരുടെ വീട്ടുകാര്‍ പുരുഷേട്ടന്റെ വാക്കിന് വില കല്‍പ്പിച്ചു. ഏത് സംഘടനയ്ക്കും മുന്നോട്ടുപോകണമെങ്കില്‍ അടിസ്ഥാനപരമായ വ്യവസ്ഥകള്‍ ഉണ്ടാകണം. സ്ഥാനീയ കാര്യകര്‍ത്താക്കള്‍ ഉണ്ടെങ്കിലും പ്രചാരകന്മാര്‍ ആവശ്യമാണ്. പ്രചാരകന്മാരെ കണ്ടെത്താനും അവരെ കൂടുതല്‍ കാലം നിലനിര്‍ത്താനും പുരുഷേട്ടന്‍ ശ്രദ്ധിച്ചിരുന്നു.
അടിയന്തരാവസ്ഥയ്ക്കുശേഷം കേരളത്തില്‍ ആര്‍.എസ്.എസ്. തഴച്ചുവളരുന്നു എന്ന് ഒരു മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. സ്വേച്ഛാധിപത്യത്തെ എതിര്‍ത്തു തോല്പിക്കാന്‍ സ്വയംസേവകര്‍ വഹിച്ച പങ്ക് മനസിലാക്കി യുവാക്കള്‍ സംഘത്തിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടു. ഇതിനെത്തുടര്‍ന്ന് സംഘവിരുദ്ധശക്തികള്‍ കേരളത്തില്‍ പരക്കെ സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു. സ്വയംസേവകര്‍ ബലിദാനികളായി. പുരുഷേട്ടന്‍ പ്രചാരകനായിരുന്ന കൊടുങ്ങല്ലൂര്‍, തൃപ്രയാര്‍ പ്രദേശങ്ങളിലും കണ്ണൂര്‍ ജില്ലയിലും സംഘകുടുംബങ്ങള്‍ സംഘര്‍ഷത്തിന്റെ കെടുതികള്‍ അങ്ങേയറ്റം അനുഭവിക്കേണ്ടി വന്നു. ‘ചോര പുരണ്ടൊരദ്ധ്യായം’ എന്നാണ് മാധവ്ജി ഈ കാലഘട്ടത്തെ വിശേഷിപ്പിച്ചത്. ചെറുത്തുനില്‍പ്പിന്റെ ഫലമായി അനേകം സ്വയംസേവകര്‍ക്ക് ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. സ്വയംസേവകരെ പ്രതിരോധത്തിനു തയ്യാറാക്കുക, അക്രമത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ഏര്‍പ്പാടാക്കുക, പീഡിത കുടുംബങ്ങളെ പുനരധിവസിപ്പിക്കുക. ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്നവരെ സന്ദര്‍ശിക്കുക, സമാധാനചര്‍ച്ചകളില്‍ പങ്കെടുക്കുക, കേസുകള്‍ മുന്നോട്ടു നടത്തുക, പോലീസ് ഉദ്യോഗസ്ഥരുമായി യഥാസമയം ബന്ധപ്പെടുക എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങള്‍ സാധാരണഗതിയിലുള്ള സംഘപ്രവര്‍ത്തനത്തിന് പുറമേ കാര്യകര്‍ത്താക്കള്‍ക്ക് ചെയ്യേണ്ടിവന്നു. അതിനായി സംഘര്‍ഷമേഖലകളില്‍ പോലീസ് ഉദ്യോഗസ്ഥന്മാരുമായി ബന്ധം സ്ഥാപിച്ചു. കണ്ണൂര്‍ ജില്ലയിലെ സ്വയംസേവകര്‍ ജയില്‍വാസം അനുഭവിക്കേണ്ടിവന്നപ്പോള്‍ ജയിലധികാരികളുമായുള്ള പരിചയം മൂലം കുടുംബാംഗങ്ങള്‍ക്ക് തടസ്സമില്ലാതെ അവരെ സന്ദര്‍ശിക്കുവാന്‍ കഴിഞ്ഞിരുന്നത് വലിയ ആശ്വാസമായി.
മറ്റൊരു പ്രതിഭാസം സംഘത്തിന്റെ ബഹുമുഖമായ വളര്‍ച്ചയായിരുന്നു. അതിലൊന്നായിരുന്നു മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ രൂപീകരണം. മത്സ്യബന്ധനം ഉപജീവനമാക്കിയ കടലോരകുടുംബങ്ങളുടെ ഉന്നമനത്തിനും സുരക്ഷിതജീവിതത്തിനും ഒരു സംഘടന ആവശ്യമാണെന്ന ഉത്തമബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രസ്തുത സംരംഭം. വടക്കുനിന്നാരംഭിച്ചാല്‍ കാസര്‍ഗോഡിലെ ചന്ദ്രഗിരി, കീഴൂര്‍, കണ്ണൂരിലെ തയ്യില്‍, തലായി, കൊയിലാണ്ടിയിലെ വിരുന്നുകണ്ടി, കൊല്ലം, വടകരയിലെ കുരിയാടി, കോഴിക്കോടെ വെള്ളയില്‍, ബേപ്പൂര്‍, തൃശ്ശൂരിലെ വാടാനപ്പള്ളി, നാട്ടിക, എറണാകുളത്തെ പള്ളുരുത്തി, ആലപ്പുഴയിലെ പുന്നപ്ര തുടങ്ങിയ കടലോരപ്രദേശങ്ങളിലെല്ലാം മത്സ്യപ്രവര്‍ത്തക സംഘം സജീവമായി. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ മത്സ്യബന്ധനരംഗത്തുനിന്ന് ഉന്മൂലനം ചെയ്യാനുള്ള ഗൂഢശ്രമത്തിന്റെ പ്രത്യക്ഷദൃശ്യമാണ് താനൂര്‍ കടപ്പുറം. അതിന്റെ ഏറ്റവും അവസാനത്തെ അറിയപ്പെട്ട ഉദാഹരണമാണ് മാറാട് കടപ്പുറത്ത് നടന്ന ഭീകരസംഭവങ്ങള്‍. പുരുഷേട്ടന്റെ പ്രചാരകജീവിതത്തിന്റെ സക്രിയമായ അവസാനത്തെ 15 വര്‍ഷം കടലോരമേഖലകളില്‍ പ്രവര്‍ത്തിക്കാനാണ് നിയോഗമുണ്ടായത്. എണ്ണപ്പെട്ട സ്വയംസേവകര്‍ പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള ഈ മേഖല അദ്ദേഹത്തിനു സുപരിചിതമായതിനാല്‍ സഹപ്രവര്‍ത്തകരെ കണ്ടെത്താന്‍ പ്രയാസമുണ്ടായില്ല.
എറണാകുളത്ത് പുതുതായി പണി കഴിപ്പിച്ച പ്രാന്തകാര്യാലയമായ മാധവനിവാസിന്റെ ഗൃഹപ്രവേശം 1975 ജൂണ്‍ മാസത്തില്‍ നടത്തിയെങ്കിലും അടിയന്തരാവസ്ഥയിലെ സംഘനിരോധനത്തെത്തുടര്‍ന്ന് പോലീസ് അടച്ചുപൂട്ടി. 1997 വരെ പ്രാന്തകാര്യാലയ പ്രമുഖായിരുന്ന മോഹന്‍ജിക്കുശേഷം (മോഹന്‍ കുക്കിലിയ) ആ ചുമതല പുരുഷേട്ടനില്‍ വന്നുചേര്‍ന്നു. കാര്യാലയം കേന്ദ്രമാക്കി എല്ലാ കാര്യങ്ങളിലും ശ്രദ്ധ ചെന്നെത്തുന്ന ഒരു നിശ്ശബ്ദപ്രവര്‍ത്തനമാണ് കാര്യാലയപ്രമുഖിന്റേത്. ആറ് വര്‍ഷം കാര്യാലയ ചുമതല വഹിച്ചശേഷം അടുത്ത നാലുവര്‍ഷം ജന്മഭൂമി ദിനപത്രത്തിന്റെ മാനേജിംഗ് ഡയറക്ടറായി അദ്ദേഹം നിയോഗിക്കപ്പെട്ടു. ജന്മഭൂമിക്ക് കഴിവുറ്റ പത്രാധിപന്മാരും ആധുനിക പ്രസ്സും കൂടാതെ മഹത്തായ ഒരു പ്രസ്ഥാനത്തിന്റെ പിന്‍ബലവുമുണ്ടായിരുന്നെങ്കിലും സാമ്പത്തികബാദ്ധ്യത എപ്പോഴും അലട്ടിക്കൊണ്ടിരുന്നു. ഈ അവസ്ഥ പരിഹരിക്കാനുള്ള സാമ്പത്തികസമാഹരണത്തിന് പുരുഷേട്ടന്‍ അദ്ദേഹത്തിന്റെ വ്യക്തിബന്ധങ്ങള്‍ പ്രയോജനപ്പെടുത്തിയെന്നത് എടുത്തുപറയേണ്ടതാണ്.
സംഘശിക്ഷാവര്‍ഗുകളില്‍ പുരുഷേട്ടന്‍ പൊതുവെ വ്യവസ്ഥാവിഭാഗിന്റെ ചുമതലയിലായിരുന്നു കാണപ്പെട്ടിരുന്നത്. ഒരുപക്ഷെ എറണാകുളം വിഭാഗ് പ്രചാരകനായിരിക്കുമ്പോള്‍ തൃശ്ശൂരിലെ ചേര്‍പ്പ് സി.എന്‍.എന്‍. ഹൈസ്‌കൂളിലും പേരാമംഗലം ദുര്‍ഗാ ഹൈസ്‌ക്കൂളിലുമൊക്കെ തുടര്‍ച്ചയായി ശിബിരങ്ങള്‍ നടന്നതുകൊണ്ടായിരിക്കാം. 1986-ല്‍ തിരുവനന്തപുരത്തും കണ്ണൂരിലുമായി രണ്ട് ഹിന്ദുസംഗമങ്ങള്‍ നടക്കുകയുണ്ടായി. ‘കോലത്തുനാട്ടിലും സംഘധ്വനി മുഴങ്ങി’ എന്നു മാധ്യമവിശേഷണമുണ്ടായ കണ്ണൂരിലെ ഹിന്ദുസംഗമസമയത്ത് കുറ്റമറ്റ ഏര്‍പ്പാടുകളുടെ ആസൂത്രകനാകാന്‍ പുരുഷേട്ടന് സാധിച്ചു.
57 വര്‍ഷം നീണ്ടുനിന്ന തന്റെ പ്രചാരകജീവിതത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ബഹുമുഖമാ യ വളര്‍ച്ച നോക്കിക്കാണുവാനും അതില്‍ പങ്കാളിയാവാനും സാധിച്ചുവെന്നതാണ് പുരുഷേട്ടന്റെ പ്രചാരകജീവിതത്തെ ധന്യമാക്കുന്നത്.
(ആര്‍.എസ്.എസ് ദക്ഷിണ ക്ഷേത്രീയ കാര്യകാരി അംഗമാണ് ലേഖകന്‍)