2022 ഫെബ്രുവരി 24ന് റഷ്യ-ഉക്രൈയിനെ ആക്രമിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഒരു യൂറോപ്യന്‍ രാജ്യത്തിന് നേരെ നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. പതിനായിരക്കണക്കിന് സാധാരണ ജനങ്ങള്‍ മരിച്ചുവീണു. 2022 ജൂണില്‍ റഷ്യന്‍ സൈന്യം ഉക്രൈയിന്‍ പ്രദേശത്തിന്റെ ഇരുപത് ശതമാനം കൈവശപ്പെടുത്തി. ഏകദേശം 8 ദശലക്ഷം ഉക്രൈയിന്‍ ജനത പ്രാദേശികമായി കുടിയൊഴിപ്പിക്കപ്പെട്ടു, ഇതിനുപുറമെ 8.2 ദശലക്ഷത്തിലധികം ജനങ്ങള്‍ക്ക് രാജ്യം വിട്ടുപോകേണ്ടിവന്നു. 2023 ഏപ്രിലോടെ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിലെ ഏറ്റവും വലിയ അഭയാര്‍ത്ഥിപ്രവാഹം നടന്നു. യുദ്ധംമൂലമുണ്ടായ പാരിസ്ഥിതിക പ്രശ്‌നം, ലോകമെമ്പാടുമുണ്ടായ ഭക്ഷ്യ പ്രതിസന്ധി, ആയിരക്കണക്കിന് സ്വകാര്യ കമ്പനികള്‍ റഷ്യയില്‍ പ്രവര്‍ത്തനം പോലും നിര്‍ത്തി. യുദ്ധം മൂലമുണ്ടാകുന്ന കെടുതികളില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് മാത്രമാണ് ദുരിതമനുഭവിക്കേണ്ടിവരുന്നത്. മതത്തിന്റെ പേരില്‍, രാജ്യവിസ്തൃതിയുടെ പേരില്‍ അധികാര ഗര്‍വിന്റെ പേരില്‍ എന്നുവേണ്ട ആകപ്പാടെ ഇന്ന് ലോകത്തിന് സമാധാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഏതുരാജ്യത്തും എപ്പോള്‍ വേണമെങ്കിലും യുദ്ധം പൊട്ടിപ്പുറപ്പെടാം. പലസ്തീനുവേണ്ടി നെഞ്ചത്തടിച്ച് കരഞ്ഞവര്‍ റഷ്യന്‍-യുക്രൈയിന്‍ യുദ്ധത്തിന്റെ പേരില്‍ പ്രകടനങ്ങളോ, പൊതുയോഗങ്ങളോ സംഘടിപ്പിച്ചതായി കണ്ടില്ല.
1948ല്‍ ആണ് ഇസ്രായേല്‍ എന്ന രാജ്യം നിലവില്‍ വന്നത്. അതിനുമുമ്പുള്ള ജൂതസമൂഹത്തിന്റെ ചരിത്രം എല്ലാവര്‍ക്കും അറിയാം. ആക്രമണങ്ങള്‍ നേരിട്ട് അതിനെയൊക്കെ അതിജീവിച്ച് കരുത്തരായ ഇസ്രായേല്‍ ജനത ഇന്ന് ലോകജനതയുടെ മുന്നില്‍ വിജയിച്ചു നില്‍ക്കുന്നത് അവരുടെ അശ്രാന്ത പരിശ്രമം ഒന്നുകൊണ്ടുമാത്രമാണ്. തങ്ങളുടെ ശത്രു രാജ്യങ്ങളായ ഈജിപ്തും ജോര്‍ദ്ദാനും എന്തിനു സൗദിപോലും ഇന്ന് ഇസ്രായേലിന് അനുകൂലമായി മാറിയിരിക്കുന്നു. ഇത് ഇസ്ലാമിക തീവ്രവാദികള്‍ എങ്ങനെ സഹിക്കും. ലോകം മുഴുവന്‍ തങ്ങളുടെ മതത്തിന്റെ കീഴില്‍ കൊണ്ട് വരികയാണ് ഹമാസിന്റെയും മറ്റ് ഇസ്ലാമിക തീവ്രവാദ സംഘടനകളുടെയും പ്രഖ്യാപിത ലക്ഷ്യം. ഇസ്ലാം മതമുണ്ടായ കാലം മുതല്‍ക്ക് ഇതു നാം കാണുന്നുണ്ട്. പലസ്തീനിലെ ഹമാസിനെ നിയന്ത്രിക്കുന്നത് ഖത്തറില്‍ നിന്നാണ്. ഭീകര സംഘടനകളുടെ തലവന്മാരായ ഇസ്മായില്‍ ഹനിയ്യ, ഖാലിദ് മഷാല്‍ എന്നിവരൊക്കെ 800 കോടിയോളം ആസ്തിയോടുകൂടി ഖത്തറില്‍ സുഖജീവിതം നയിക്കുന്നു. ഇങ്ങുതാഴെ പാവപ്പെട്ട ചിന്താശേഷി നഷ്ടപ്പെട്ട ഒരുവിഭാഗത്തെ മതത്തിന്റെ പേരില്‍ ചാവേറുകളാക്കി തങ്ങളുടെ മത രാജ്യങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു.
പലസ്തീന്‍ എന്ന രാജ്യത്തിന്റെ വലിയ പ്രദേശത്ത് ഹമാസ് തുരങ്കം നിര്‍മ്മിച്ചിരിക്കുന്നു. അവയിലിരുന്നുകൊണ്ടാണ് ഹമാസ് തീവ്രവാദികള്‍ യുദ്ധം നടത്തുന്നത്. ഭരണവര്‍ഗങ്ങളുടെ ഒത്താശയോടെയാണ് ഇതൊക്കെ നടക്കുന്നത്. അങ്ങനെ മാത്രമേ സാധിക്കുകയുള്ളൂ.
സ്‌കൂളുകളുടെയും ആശുപത്രികളുടെയും അടിയില്‍ പോലും തുരങ്കങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇവയെ ആക്രമിക്കരുതെന്നു യുഎന്‍ രക്ഷാസമിതി പറഞ്ഞു. തുരങ്കങ്ങള്‍ ഇല്ലാത്തവയുടെ ലിസ്റ്റ് ഇസ്രായേല്‍ ആവശ്യപ്പെട്ടു. ഒന്ന് പോലും കൊടുക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. പലസ്തീന്‍കാര്‍ക്ക് ഇസ്രായേല്‍ എണ്ണകൊടുക്കുന്നില്ല, വൈദുതി കൊടുക്കുന്നില്ല എന്ന് ബഹളം വെക്കുന്നു. എങ്ങനെ കൊടുക്കും? പലസ്തീന്‍ ഹമാസ് നിയന്ത്രിത ഭരണത്തിന്‍ കീഴിലായിരുന്നല്ലോ. ഇവയൊക്കെ ഇസ്രായേലില്‍ നിന്നും ആവശ്യത്തോളം വാങ്ങിയിട്ടാണ് പലസ്തീന്‍കാര്‍ ഇസ്രായേലിനെതിരെ അതിക്രമം കാണിച്ചത്. ഒരുകാലത്തും ഇസ്രായേല്‍ ജനതയെ സ്വസ്ഥതയോടെ ജീവിക്കാന്‍ അനുവദിക്കില്ല എന്ന് തീരുമാനിച്ചാല്‍ പിന്നെ അവര്‍ എന്ത് ചെയ്യണം? പ്രതിരോധം അവസാനിപ്പിച്ചാല്‍ അന്ന് ഇസ്രായേല്‍ എന്ന രാജ്യം ഭൂമുഖത്തുനിന്നും ഇല്ലാതെയാകും. ഹമാസിനെ പലസ്തീനില്‍ നിന്നും തുടച്ചുനീക്കുംവരെ അവര്‍ യുദ്ധം ചെയ്യുമെന്ന് പറഞ്ഞതിന്റെ കാര്യവും അതാണ്.
പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് പറഞ്ഞത് ഹമാസ് ഞങ്ങളെ പ്രതിനിധാനം ചെയ്യുന്നില്ല എന്നാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ അയാള്‍ക്ക് അത് തിരുത്തേണ്ടിവന്നു. ജിഹാദികള്‍ക്കെതിരെ പറഞ്ഞാല്‍ ഇങ്ങുകേരളത്തില്‍ മാത്രമല്ല തിരുത്തേണ്ടിവരുന്നത് എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായി. എല്ലായിടത്തും ഈ തിരുത്തല്‍ ശക്തികള്‍ പിടിമുറുക്കിയിരിക്കുന്നു. പലസ്തീന്‍ എന്നാല്‍ ഹമാസ് ആയി മാറിയിരിക്കുന്നു.
2023 ഒക്ടോബര്‍ 7 ന് അകാരണമായി ഇസ്രായേല്‍ ആക്രമിക്കപ്പെട്ടു. അതോടെ പശ്ചിമേഷ്യയില്‍ യുദ്ധം ആരംഭിച്ചു. എന്നാല്‍ അതിനു മുന്നേ ആരംഭിച്ച റഷ്യ-ഉക്രൈയിന്‍ യുദ്ധത്തില്‍ മരിച്ചുവീഴുന്നവര്‍ക്കുവേണ്ടിയുള്ള പൊതുസമ്മേളനങ്ങളോ പ്രകടനങ്ങളോ ഒന്നും കേരളത്തില്‍ നാം കണ്ടില്ല, ഹമാസ് തീവ്രവാദി നേതാവിനെ ഓണ്‍ലൈനില്‍ കൊണ്ടുവന്നു പ്രസംഗിപ്പിച്ച് കേരളത്തിലെ തീവ്രവാദികളുടെ കയ്യടിനേടാന്‍ പോലും ചിലര്‍ ശ്രമിച്ചു. ഇതൊക്കെ കേരളത്തിലെ മുസ്ലിം സമൂഹത്തെ ഒന്നടങ്കം അവഹേളിക്കുന്നതിനു തുല്യമാണ്. തീവ്രവാദത്തെ മുസ്ലിം സമൂഹം ഒന്നടങ്കം അനുകൂലിക്കുന്നു എന്ന് വരുത്തിത്തീര്‍ക്കും വിധമാണ് കമ്മ്യൂണിസ്റ്റുകളുടെ ചെയ്തികള്‍. ഈ പ്രവൃത്തികള്‍ തീവ്രവാദികള്‍ക്ക് വളരുവാനുള്ള സാഹചര്യം സൃഷ്ടിക്കലാണ്.
ഈ അടുത്ത ദിവസം ഒരു സര്‍വേ ഫലം മാധ്യമങ്ങളില്‍ കണ്ടു, പലസ്തീന്‍കാര്‍ക്കിടയില്‍ ഹമാസിന് പിന്തുണ ഏറുന്നു എന്ന്. ഈ റിപ്പോര്‍ട്ടുകളുടെ നിജസ്ഥിതി എന്തായാലും ഒരുജനതയെ ഒന്നടങ്കം ദുരിതത്തിലാക്കിയ ഹമാസ് എന്ന തീവ്രവാദ സംഘടനയെ പലസ്തീന്‍കാര്‍ അനുകൂലിക്കുന്നുണ്ടെങ്കില്‍, പലസ്തീനില്‍ ഭൂഗര്‍ഭ അറകളും ആയുധങ്ങളും സൂക്ഷിക്കുന്നുണ്ടെങ്കില്‍, ഈ ദുരിതങ്ങള്‍ അവര്‍ വരുത്തിവച്ചതുതന്നെ.
മുസ്ലിം സമൂഹത്തിനിടയില്‍ തീവ്രവാദികളോടുള്ള അനുകൂല സമീപനവും അവര്‍ക്കുള്ള പിന്തുണയും ഇപ്പോള്‍ തുടങ്ങിയതല്ല. ഏതെങ്കിലും മുസ്ലിം സംഘടനകള്‍ മുസ്ലിം തീവ്രവാദത്തെ എതിര്‍ക്കുകയോ തീവ്രവാദ സംഘടനകളിലേക്കു മുസ്ലിങ്ങള്‍ പോകുന്നത് എതിര്‍ക്കുകയോ ഇവരെ നിയമത്തിന്റെ മുന്നിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയോ ചെയ്തതായി കണ്ടിട്ടില്ല. കൂടാതെ ഇതിനൊക്കെ കാരണമായ മതഗ്രന്ഥ ഉദ്‌ബോധനങ്ങള്‍ തള്ളിക്കളയുവാന്‍ സാ ധിക്കുമോ എന്ന് ആത്മപരിശോധന നടത്തേണ്ടുന്ന കാലവും കഴിഞ്ഞിരിക്കുന്നു. മതാന്ധത ബാധിച്ചവര്‍ ഒരു ശരീയത്ത് ഭരണം സ്വപ്‌നം കാണുന്ന തിരക്കിലാണ്.
ഹമാസ് ഭീകരരെ പിന്തുണയ്ക്കുന്നവര്‍ ഇപ്പോള്‍ ഇരവാദം ഉയര്‍ത്തിക്കൊണ്ടുവരുന്നു. ഇസ്രായേല്‍ പലസ്തീനില്‍ കയറി ഏകപക്ഷീയമായി ആക്രമിക്കുന്നു എന്നാണ് ഇവര്‍ ആരോപിക്കുന്നത്. അവര്‍ സ്വയം ചെയ്തത് വിസ്മരിക്കുന്നു. ഹമാസിന് നഷ്ടപ്പെടാന്‍ ഒന്നുമില്ല. എന്നാല്‍ പലസ്തീന്‍ ജനതയുടെ സ്വസ്ഥത എന്നന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു. ഒളിഞ്ഞും തെളിഞ്ഞും മതത്തിന്റെ പേരില്‍ ഹമാസിനെ ന്യായീകരിക്കാന്‍ ഇറങ്ങിയ ജനതയുടെ ജീവിതം നരകതുല്യമായി മാറി. ഇതുതന്നെയാണ് ഇസ്ലാമിക തീവ്രവാദികള്‍ കയ്യേറിയ രാജ്യങ്ങളിലൊക്കെ നടക്കുന്നത്. ഇത് നമുക്കുള്ള പാഠമായി മാറുന്നതും അതുകൊണ്ടാണ്. കേരളത്തില്‍ തീവ്രവാദം ശക്തിപ്രാപിച്ചാല്‍ ഇവിടുത്തെ ജനജീവിതം താറുമാറാകും. കശ്മീരില്‍ നമ്മള്‍ ഇത് കണ്ടതാണ്. തീവ്രവാദികളെ മാത്രമായി ബോംബിടാനോ വെടിവെക്കാനോ, മറ്റു തരത്തില്‍ അക്രമിക്കാനോ കഴിയില്ല. അത് ജനതയെ ഒന്നായി ബാധിക്കും. അതുകൊണ്ട് മതത്തിന്റെ പേരില്‍ ഉയര്‍ന്നുവരുന്ന തീവ്രവാദം മുളയിലേ നുള്ളേണ്ടത് ആ മതവിഭാഗത്തിന്റെ കര്‍ത്തവ്യമാണ്.
മതരാജ്യം വന്നാല്‍ ജീവിതം നരകസമാനമായിരിക്കും. അവര്‍ ഗ്രൂപ്പുകളായി തമ്മില്‍ പോരാടാന്‍ തുടങ്ങും. 2023 സപ്തംബര്‍ 23നു ലബനനിലെ പലസ്തീനികള്‍ക്കു വേണ്ടിയുള്ള ഒരു ക്യാമ്പില്‍ കലാപം നടന്നു. ഇതു ആരുംതന്നെ റിപ്പോര്‍ട്ട് ചെയ്തതായി അറിയില്ല. ഒരു പുസ്തകത്തിന്റെ പേരില്‍, ഒരു ദൈവത്തിന്റെ പേരില്‍ ‘സമാധാനത്തിന്റെ മതക്കാര്‍’ മതാന്ധതയുടെ തീച്ചൂളയില്‍ പെട്ട് നട്ടം തിരിയും.
എന്തുകൊണ്ട് ഇസ്രായേല്‍ പക്ഷത്തുനില്‍ക്കുന്നു എന്നത് ചിലകാര്യങ്ങളെ ആധാരമാക്കിയാണ്. കഴിഞ്ഞകാര്യങ്ങള്‍ ചികഞ്ഞുപോയിട്ടു കാര്യമില്ല. ജൂതന്മാര്‍ ജീവിച്ചിരിക്കാന്‍ അര്‍ഹതയില്ലാത്തവരാണെന്നും കൊല്ലപ്പെടേണ്ടവരാണെന്നും ഉള്ള ഒരു വിവക്ഷ അനുവദനീയമല്ല. ‘ലാന്‍ഡ് ഫോര്‍ പീസ്’ എന്ന കാര്യം നടപ്പിലാക്കികൊണ്ട് ഇസ്രായേല്‍ പിടിച്ചെടുത്ത സ്ഥലങ്ങള്‍ അവര്‍ തിരിച്ചുകൊടുത്തുകൊണ്ടു സമാധാനത്തിനായി ശ്രമിച്ചു. ഇസ്രായേല്‍ ഒരിക്കലും അങ്ങോട്ടുകയറി ആക്രമിച്ചിട്ടില്ല, സമാധാനത്തിനു വേണ്ടി അവര്‍ നിലകൊള്ളാന്‍ തയ്യാറാണ്, പലസ്തീന്‍കാര്‍ക്ക് ഇസ്രായേല്‍ ജോലികൊടുക്കുന്നു. ഇസ്രായേലില്‍ വന്നു ജോലികഴിഞ്ഞ് എന്നും പലസ്തീനിലേക്ക് അവര്‍ തിരികെ പോകുന്നു.
ലോകത്തിന് ഇസ്രായേലികള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലപ്പെട്ടതാണ്. 13 നൊ ബേല്‍ സമ്മാനം അവര്‍ നേടിയിട്ടുണ്ട്. എന്നിട്ടും മതത്തിന്റെ പേരില്‍ ഇവര്‍ ആക്രമിക്കപ്പെടുകയാണ്്. ജീവിക്കാന്‍ വേണ്ടി പൊരുതുന്നവരായി അവര്‍ മാറിയിരിക്കുന്നു. ലോക നിയമങ്ങള്‍ ഇനിയും മാറേണ്ടിയിരിക്കുന്നു. ഒരു രാജ്യത്തുനിന്നും ഉണ്ടാകുന്ന തീവ്രവാദ ആക്രമണങ്ങള്‍ക്ക് ആ രാജ്യം ഉത്തരവാദിയാകുംവിധം നിയമങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തില്‍ ഉണ്ടാകണം. ആ രാജ്യത്തിനെ ഒറ്റപ്പെടുത്തണം. അവര്‍ക്കു നല്‍കുന്ന ആനൂകുല്യങ്ങള്‍ നിര്‍ത്തലാക്കണം. ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണം. വേണ്ടിവന്നാല്‍ ആ രാജ്യത്തെ അടിച്ചൊതുക്കുവാനുള്ള സംവിധാനം ഉണ്ടാകണം. അതുപോലെ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ക്ക് ഏതുരാജ്യമാണ് കാരണക്കാര്‍ എന്നുകണ്ടെത്തി അവര്‍ക്കെതിരെയും ഇതുപോലുള്ള നടപടികള്‍ കൈക്കൊള്ളണം. എന്നാല്‍ മാത്രമേ ലോകത്തു സമാധാനവും അഭിവൃദ്ധിയും ഉണ്ടാകുകയുള്ളൂ.