പാരാഗ്ലൈഡിംഗിന് ഫീസ് അടയ്ക്കുന്നവര്‍ പറക്കല്‍ കഴിഞ്ഞ് തിരികെ ലാന്‍ഡ് ചെയ്യുന്നതുവരെ ഏജന്റുമാരുടെ നിയന്ത്രണത്തിലാണ്. അവരുടെ വണ്ടിയില്‍ പതിനാറ് കിലോമീറ്ററിലേറെ സഞ്ചരിച്ച് വലിയൊരു കുന്നിന്‍മുകളിലെത്തണം. അവിടെനിന്ന് കാറ്റിന്റെ ഗതിയും മറ്റും നോക്കി പാരച്യൂട്ട് യാത്ര നടത്താം. പരിശീലകനൊപ്പം ഒരാള്‍ക്ക് മാത്രമേ അനുവാദമുള്ളു. കാലാവസ്ഥ അനുസരിിച്ച് അരമണിക്കൂറിലേറെ ആകാശത്ത് ഒഴുകിനടന്ന് താഴെയുള്ള മഞ്ഞുമലകളുടെയും ദേവദാരുവൃക്ഷങ്ങളുടെയും മനോഹാരിത ആസ്വദിക്കാം. ഇതിനിടെ കാലാവസ്ഥ മോശമായാല്‍ ഉടന്‍ തന്നെ പരിശീലകര്‍ ലാന്‍ഡിങ്ങിനുള്ള തയ്യാറെടുപ്പ് തുടങ്ങും.
ഇരുപത് വയസ്സിന് മുകളില്‍ മുപ്പതില്‍ താഴെ വരുന്നവരാണ് പരിശീലകന്‍മാരില്‍ അധികവും. അതിരറ്റ ആത്മവിശ്വാസത്തോടെയാണ് അവര്‍ സഞ്ചാരികളെ ഉയരങ്ങളിലേക്ക് നയിക്കുന്നത്. ആയിരം അടി ഉയരത്തിലാണ് ഇവിടെ പാരാഗ്ലൈഡിംഗ് നടത്തുന്നത്. എന്തായാലും ഫീസടച്ച് കഴിഞ്ഞ് കുന്നിന്‍മുകളിലെ പറക്കല്‍ കേന്ദ്രത്തിലെത്തി അവിടെ നിന്ന് ആകാശയാത്രയും കഴിഞ്ഞ് തിരികെ ലാന്‍ഡ് ചെയ്യാന്‍ രണ്ട് മണിക്കൂറെങ്കിലുമെടുക്കും. കാര്യങ്ങളെല്ലാം വിശദമായി കേട്ടപ്പോള്‍ സംഭവമൊക്കെ കൊള്ളാം. എന്നാലും’എനിക്കൊന്നിനെയും പേടിയില്ല നല്ല ധൈര്യമുണ്ടെന്ന്’ സ്ഥാനത്തും അസ്ഥാനത്തും നടത്താറുള്ള പതിവുവാചകങ്ങളൊക്കെ എത്രമാത്രം അര്‍ത്ഥശൂന്യമാണെന്ന് സ്വയം ബോധ്യപ്പെട്ട നിമിഷങ്ങളായിരുന്നു അത്.
അസന്ദിഗ്ധമായ തീരുമാനം ഈ പറക്കലിന് ഞാനില്ല എന്നതുതന്നെയായിരുന്നു. ‘ഞാന്‍ പറക്കാനില്ല’ എന്നതു മാത്രമല്ല എന്നെ ഇവിടെ പരിചയമില്ലാത്ത സ്ഥലത്ത് ഒറ്റയ്ക്കാക്കി അവരുടെ വണ്ടിയില്‍ കയറി എവിടെയോ പോയി ഇത്രയും ഉയരത്തില്‍ പറന്ന് നടന്ന് രണ്ട് മണിക്കൂറിന് ശേഷം തിരിച്ചിറങ്ങാമെന്ന മോഹം നടക്കില്ലെന്ന ശക്തമായ മുന്നറിയിപ്പും നല്‍കി. പാവം നല്ലപാതി ആശയക്കുഴപ്പത്തിലായി. അവസാനം ഭാര്യ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ അല്‍പ്പസ്വല്‍പ്പം കഴമ്പുണ്ടെന്ന് തോന്നിയിട്ടോ എന്തോ പറക്കല്‍ ഉദ്യമത്തില്‍ നിന്ന് പിന്‍വാങ്ങി. സത്യം പറഞ്ഞാല്‍ അപ്പോഴാണ് ശ്വാസമൊന്ന് നേരെ വീണത്. പറക്കുന്നവര്‍ക്ക് പറക്കാം പക്ഷേ താഴെ കാത്തിരിക്കുന്നവരുടെ മാനസികാവസ്ഥ കൂടി മനസിലാക്കണം എന്നെല്ലാം പറഞ്ഞ് ആശ്വസിപ്പിച്ച് നേരെ കാറിലേക്ക് കയറി. എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തില്‍ പാരാഗ്ലൈഡിങ് പ്രി വേള്‍ഡ് കപ്പ് മത്സരം നടക്കുന്നത് ഇവിടെയാണെന്ന് ഡ്രൈവര്‍ പറഞ്ഞു. ഉച്ചക്ക് ഊണ് കഴിക്കേണ്ട സമയമായി, വൃത്തിയുള്ള ഒരു ഹോട്ടലിന് മുന്നില്‍ വണ്ടി നിര്‍ത്താന്‍ ഡ്രൈവറെ ഏല്‍പ്പിച്ചു. തരക്കേടില്ലെന്ന് തോന്നിയ ഹോട്ടലില്‍ ഭക്ഷണത്തിന്റെ മെനു നോക്കിയപ്പോള്‍ ഗോതമ്പിന്റെയും മൈദയുടെയും വറുത്തതും പൊരിച്ചതും ചുട്ടതുമായ വിഭവങ്ങള്‍ പലപേരില്‍ നിരന്ന് കിടക്കുന്നു. നട്ടുച്ചക്ക് ചോറു തന്നെ വേണമെന്ന വാശി കളയാത്ത മലയാളി മനസ്സായതുകൊണ്ട്് റൈസ് ആവശ്യപ്പെട്ടു. രണ്ട് പാത്രത്തില്‍ റൈസെത്തി. വിശന്ന് വയര്‍ പൊരിയുന്നു മുന്നിലാണെങ്കില്‍ പച്ചച്ചോറും വെള്ളവും. ഇതിനൊപ്പം മറ്റൊന്നുമില്ലേ എന്ന് ചോദിച്ചപ്പോള്‍ അത് പ്രത്യേകം ഓര്‍ഡര്‍ ചെയ്യണമെന്ന് വെയിറ്റര്‍..ചോറിന്റെ കൂടെ കഴിക്കാനും മസാലവിഭവങ്ങള്‍ തന്നെ. മസാല പിടിക്കാത്ത പാവം മേല്‍ശാന്തിയെ കണ്ടപ്പോള്‍ തൈരിന്റെ കാര്യം ഓര്‍ത്തു. തൈരുണ്ടോ. ഉണ്ടെന്ന് വെയിറ്റര്‍, ശരി രണ്ട് പച്ചമുളക് കൂടി തരൂ എന്ന് പറഞ്ഞപ്പോള്‍ ഇവരേത് നാട്ടുകാരെന്ന ഭാവത്തില്‍ നോക്കി തൈരും മുളകുമായി അവനെത്തി. അങ്ങനെ ഉച്ചഭക്ഷണം ആസ്വദിച്ചുതന്നെ കഴിച്ചു.
ധര്‍മശാലയില്‍ നിന്ന് ബിര്‍ ബില്ലിങ്ങിലേക്കുള്ള യാത്രാമധ്യേയാണ് ബൈജ്‌നാഥ് ക്ഷേത്രം. പാലംപൂര്‍ കഴിഞ്ഞാല്‍ ഈ ക്ഷേത്രമെത്തും.
പടാന്‍കോട്ട്-മണ്ഡി ഹൈവേ വഴിയാണെങ്കില്‍ കാംഗ്രയ്ക്കും മാണ്ടിക്കും ഇടയിലാണിത്. പതിമൂന്നാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതെന്ന് കരുതുന്ന ക്ഷേത്രത്തില്‍ സ്വയംഭൂവായ ശിവലിംഗത്തെയാണ് പൂജിക്കുന്നത്. ക്ഷേത്രത്തിന്റെ രണ്ട് വശങ്ങളിലായി ബാല്‍ക്കണി പോലെ രണ്ട് ഭാഗങ്ങളുണ്ട്. ശ്രീകോവിലിന് മുന്നിലെ ചെറിയ ഹാളില്‍ നിശബ്ദരായി കണ്ണുമടച്ച് ഭക്തരിരിക്കുന്നു. വല്ലപ്പോഴും മുഴങ്ങുന്ന മണിയൊച്ച മാത്രമാണ് ആകെയുള്ള ശബ്ദം. ക്ഷേത്രത്തിന് പുറത്തെത്തിയപ്പോള്‍ തന്നെ ആ നിശബ്ദത അനുഭവിക്കാനായി. പതുക്കെ ക്ഷേത്രത്തിന് വലം വച്ച് അല്‍പ്പനേരം കണ്ണടച്ചിരുന്നു. പുറത്ത് കത്തുന്ന വെയിലാണെങ്കിലും അല്‍പ്പം പോലും ചൂട് അനുഭവപ്പെട്ടില്ല. ഹാളിന് മുന്നില്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന വലിയ തൂണുകളുള്ള മണ്ഡപത്തിന് മുന്നില്‍ പതിവുപോലെ ശിലയായി മഹാമൗനത്തില്‍ ശിവവാഹനമായ നന്ദി വിശ്രമിക്കുന്നു. നാഗരശൈലിയിലുള്ള ഉത്തരേന്ത്യന്‍ ക്ഷേത്ര വാസ്തുവിദ്യയുടെ ഉദാഹരണമാണ് ഈ ക്ഷേത്രമെന്ന് പിന്നീട് മനസ്സിലാക്കി. ക്ഷേത്രവും പരിസരവും തീര്‍ത്തും ശാന്തമായിരുന്നു. ക്ഷേത്രത്തിന് മുന്നിലായി ഒരു പാര്‍ക്കുണ്ട്. പാര്‍ക്കിലെ സിമന്റ് ബെഞ്ചില്‍ നിശ്ശബ്ദമായിരുന്ന് ശിവസാന്നിധ്യം അനുഭവിക്കാമെന്ന് മേല്‍ശാന്തി ആത്മഗതം പോലെ പറഞ്ഞു. എന്തിനാണ് ഇവിടെ ഒരു പാര്‍ക്ക് എന്ന വിമര്‍ശനാത്മകമായ ചോദ്യം അത് കേട്ടപ്പോള്‍ ആയുസ്സില്ലാതെ മരിച്ചു.
തൊഴുതിറങ്ങി റോഡരുകില്‍ ഡ്രൈവറെക്കാത്ത് നിന്നപ്പോള്‍ വല്ലാത്ത ചൂടും ദാഹവും. അരുകില്‍ പൊള്ളുന്ന വെയിലില്‍ കുടയുമായി മുറുക്കാന്‍ വില്‍ക്കുന്ന സ്ത്രീ, പ്രാരാബ്ധക്കാരിയാണെങ്കിലും സുന്ദരിയാണ്. ഹിമാചലില്‍ പൊതുവേ എല്ലാവര്‍ക്കുമുണ്ട് ആഢ്യത്വം തെളിഞ്ഞുനില്‍ക്കുന്ന ആകാരഭംഗിയും നിറവും. പെട്ടെന്ന് പൊള്ളുന്ന ചൂടിന് മുകളില്‍ ഒരു തണല്‍ വീണതുപോലെ, തിരിഞ്ഞുനോക്കിയപ്പോള്‍ ആ താംബൂലക്കാരി സുന്ദരി സ്വന്തം കുട ചരിച്ച് അരികിലെ അപരിചിതയെ അതിലേക്ക് കൂട്ടിയിരിക്കുന്നു. നന്ദിയോടെ ചിരിച്ചപ്പോള്‍ അങ്ങനൊരു കാര്യം അറിയാത്ത ഭാവത്തില്‍ അവര്‍ എവിടെയോ നോക്കിനിന്നു. ചിലരങ്ങനെയാണ് പുറമേ പരുക്കരെങ്കിലും ഉള്ളില്‍ കെടാവിളക്ക് പോലെ മനുഷ്യത്വം കാത്തുസൂക്ഷിക്കുന്നവര്‍. അത്തരക്കാര്‍ക്ക് മുന്നില്‍ വാക്കുകള്‍ക്ക് പ്രസക്തിയില്ലെന്നറിയാമെന്നതിനാല്‍ ആ സ്‌നേഹത്തണല്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ച് നിശ്ശബ്ദയായി അങ്ങനെനിന്നു.
പാരാഗ്ലൈഡിംഗ് നടന്നില്ലെന്ന് അറിഞ്ഞപ്പോള്‍ ‘അത് വലിയ നഷ്ടമായിപ്പോയല്ലോ തിരുമേനി’ എന്ന് തിരികെ ക്വാര്‍ട്ടേഴ്‌സിലെത്തിയപ്പോള്‍ ബിനു. ജീവിതത്തിലെ വലിയൊരു അവസരമാണ് നഷ്ടപ്പെട്ടത്. സാരമില്ല ഇത്രയും ഉയരത്തില്‍ പോകില്ലെന്നേ ഉള്ളു കുളു മണാലിയിലും പാരാഗ്ലൈഡിംഗ് നടത്താമെന്ന് ബിനു ആശ്വസിപ്പിച്ചപ്പോള്‍ തിരുമേനി വീണ്ടും ആവേശത്തിലായി. കുളു മണാലിക്ക് പോകാന്‍ ഇനിയും ദിവസങ്ങളുണ്ടല്ലോ എന്നോര്‍ത്ത് മിണ്ടാതിരുന്നു. പിറ്റേന്ന് ഞായറാഴ്ച്ചയായതിനാല്‍ സുബിയും മകള്‍ ദുര്‍ഗയും വലിയ സന്തോഷത്തിലായി. ബിനുവിന് ഡ്യൂട്ടിയില്ല അവരുമുണ്ടാകും യാത്രക്ക്. ഉച്ചക്ക് ചോറും തൈരും മാത്രമായിരുന്നു ആഹാരമെന്ന് കേട്ടപ്പോള്‍ സുബിക്ക് വിഷമമായി. രാത്രിയില്‍ തന്നെ ഫ്രൈഡ് റൈസുണ്ടാക്കി പിറ്റേന്നത്തേക്ക് അവള്‍ കരുതി വച്ചു. രാവിലെ കാപ്പികുടി കഴിഞ്ഞ് നേരെ പുറപ്പെട്ടു. ഇക്കുറി മല കയറുകയായിരുന്നില്ല. ബേഡി ട്രാവല്‍സ് വന്ന വഴിക്ക് തിരിച്ചിറങ്ങുകയായിരുന്നു. കാംഗ്ര കോട്ടയിലേക്കും ഈ വഴിതന്നെയായിരുന്നു യാത്ര. ജ്വാലാമുഖിയിലേക്കാണ് യാത്ര.
ഒരുപാട് പ്രത്യേകതകളുള്ളതാണ് ജ്വാലാജി എന്നറിയപ്പെടുന്ന ഈ ക്ഷേത്രം. പിതാവ് ദക്ഷന്റെ യാഗാഗ്‌നിയില്‍ ചാടി ആത്മഹത്യ ചെയ്ത സതീദേവിയുടെ ശരീരവുമായി താണ്ഡവമാടിയ മഹേശ്വരനെ ശാന്തനാക്കാന്‍ സുദര്‍ശനചക്രം ഉപയോഗിച്ച് മഹാവിഷ്ണു സതിയുടെ ശരീരം കഷ്ണ ങ്ങളാക്കിയെന്നാണ് ഐതിഹ്യം. അങ്ങനെ ചിതറിത്തെറിച്ച ശരീരഭാഗങ്ങളില്‍ ദേവിയുടെ നാവ് തെറിച്ചുവീണ സ്ഥലമാണത്രേ ജ്വാലാമുഖി. 51 ശക്തിപീഠങ്ങളില്‍ ഒന്ന്. ക്ഷേത്രത്തിന് തൊട്ടുതാഴെ വാഹനമെത്തും. അവിടെ നിന്ന് ഇരുവശത്തും കച്ചവടക്കാര്‍ നിരന്ന പന്തലില്‍ കൂടി മുകളിലേക്ക് കയറി. പ്രതിഷ്ഠയില്ലാത്ത ശ്രീകോവിലില്‍ പൂജിക്കപ്പെടുന്നത് നാവിന്റെ ആകൃതിയിലുള്ള അഗ്‌നിനാളമാണ്. സ്വയം തെളിഞ്ഞ ഈ ദീപനാളം ഒരിക്കലും അണഞ്ഞിട്ടില്ലെന്നാണ് വിശ്വാസം. ക്ഷേത്രത്തിനുള്ളിലെ ചെറിയശിലാഗര്‍ത്തങ്ങള്‍ക്കിടയില്‍ ഇതിന് പുറമേ എട്ട് ദീപനാളങ്ങള്‍ കൂടിയുണ്ട്. ദേവിയുടെ നവഭാവങ്ങളെയാണ് ഇവ പ്രതിനിധാനം ചെയ്യുന്നതെന്നാണ് വിശ്വാസം. ഇത്തരത്തില്‍ അഗ്‌നിസാന്നിധ്യത്തിന് കാരണമാകുന്ന രാസവസ്തുക്കള്‍ വല്ലതും സമീപപ്രദേശത്തുണ്ടോ എന്നന്വേഷിച്ച് ഖനനം നടന്നിട്ടുണ്ടെങ്കിലും അങ്ങനെയെന്തെങ്കിലും ഉണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ശക്തിയായി ജലമൊഴിച്ചാല്‍ പോലും കെട്ടുപോകാത്തവയാണ് ഈ ചെറുദീപങ്ങള്‍. ജ്വാലാമുഖിയിലെ അണയാത്ത ദീപത്തെക്കുറിച്ചറിഞ്ഞെത്തിയ മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ ആ നാളം കെടുത്താന്‍ ശ്രമിച്ചെന്നും അതിന് കഴിയാതെ വന്ന് ദേവിയുടെ മുന്നില്‍ സ്വയം കീഴടങ്ങിയെന്നതും ചരിത്രം. അക്ബര്‍ ദേവിക്ക് സമര്‍പ്പിച്ചതാണ് ക്ഷേത്രത്തിന്റെ സ്വര്‍ണത്തില്‍ പൊതിഞ്ഞ താഴികക്കുടങ്ങള്‍.
എല്ലാ ക്ഷേത്രപരിസരത്തെപ്പോലെയും ആരതിക്കുള്ള സാധനങ്ങളും പട്ടും കുങ്കുമവുമൊക്കെ വാങ്ങാന്‍ നിര്‍ബന്ധിച്ച് കൂടെക്കൂടാന്‍ ഇവിടെയും ആളുകള്‍ക്ക് ഒരു കുറവുമില്ല. കുട്ടികളെയാണ് അധികവും ഇതിനായി കച്ചവടക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഭക്തരുടെ നീണ്ടനിര ദേവീ മന്ത്രങ്ങള്‍ ചൊല്ലി ദര്‍ശനത്തിനായി കാത്തുനില്‍ക്കുന്നു. അവര്‍ക്കിടയില്‍ മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ക്യൂവിന് അനക്കമില്ല. ആരതി നടക്കുന്ന സമയമാണെന്നും ഇനിയും സമയമെടുക്കുമെന്നും മുന്നില്‍ നിന്നവര്‍ പറഞ്ഞു. ആകെ തളര്‍ന്നുപോയ കുട്ടികളുമായി ആ ക്യൂവില്‍ അധികസമയം നില്‍ക്കാനാകില്ലെന്ന് തോന്നിയപ്പോള്‍ തിരിച്ചിറങ്ങി. ശ്രീകോവിലിന് നേരെ മുന്നിലെത്തി തലകാട്ടി തൊഴുതാലേ ദേവി സ്വീകരിക്കൂ എന്നില്ലല്ലോ..സര്‍വ്വവ്യാപിയായ ആദിശക്തിയുടെ സാന്നിധ്യം എവിടെയാണ് ഇല്ലാത്തതെന്ന് ചിന്തിച്ചപ്പോള്‍ നാവിന്റെ ആകൃതിയില്‍ കത്തുന്ന അഗ്‌നിനാളം കാണാന്‍ കഴിയാഞ്ഞതില്‍ നിരാശയൊന്നും തോന്നിയില്ല.
(തുടരും)