കടലിനക്കരെ പോണോരേ, കാണാപൊന്നിന് പോണോരേ, പോയ്, പോയ് പോയ് വരുമ്പോള്‍ എന്തുകൊണ്ടുവരും’ പഴയ സിനിമാഗാനം ഒരു കോറസ് പോലെ പാടുകയാണ് സി.ഐ.ടിയുവിന്റെ അട്ടിമറി തൊഴിലാളികള്‍. നവകേരള നിര്‍മ്മാണത്തിനു ഗള്‍ഫായ ഗള്‍ഫൊക്കെ നിരങ്ങി ‘ക്രൗഡ് ഫണ്ടിങ്ങ്’ എന്ന സാങ്കേതിക സാമ്പത്തിക സഹായസഹകരണങ്ങള്‍ സ്വീകരിച്ച് വിജയശ്രീലാളിതനായി വരികയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സഖാവ്.
സഹായധന ചാക്കുകള്‍ ഒറ്റക്ക് ചുമന്നുവരാന്‍ പറ്റില്ല എന്നതിനാലാണ് വിജയന്‍ സഖാവ് മന്ത്രിസഭാംഗങ്ങളെ മുഴുവന്‍ കൂടെ കൂട്ടാന്‍ തീരുമാനിച്ചത്. എന്നാല്‍ കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയില്ല. ഒടുവില്‍ കഴിഞ്ഞ ഒക്‌ടോബറില്‍ സഖാവ് വിജയന്‍ സഹായിയായി നോര്‍ക്ക സെക്രട്ടറി ഡോ.കെ.ഇളങ്കോവനേയും കൂട്ടി ഗള്‍ഫിലേക്ക് പോയി. മുഖ്യനും സഹായിയും നടത്തിയ ഗള്‍ഫ് സന്ദര്‍ശനം മഹാമഹമായി എന്നു പാര്‍ട്ടി പത്രം ഘോഷിക്കുകയും ചെയ്തു.
എല്ലാം കഴിഞ്ഞ് മുഖ്യന്‍ തിരിച്ചെത്തിയപ്പോള്‍ കുന്നുകൂടുന്ന സഹായധനച്ചാക്കുകള്‍ തിരുവനന്തപുരത്തെ മുഖ്യന്റെ ദുരിതാശ്വാസ നിധിശേഖരത്തിലെത്തിക്കാന്‍ എത്തിയതായിരുന്നു ചുവന്ന തലേക്കെട്ടുകാരായ അട്ടിമറിക്കാര്‍. എന്നാല്‍ മുഖ്യന്റെ വരവുകണ്ട് അവരാകെ അന്തിച്ചുപോയി എന്നാണ് വാര്‍ത്ത. സഹായധനത്തിനു കൊണ്ടുപോയ ചാക്കുകള്‍ കീറച്ചാക്കായി മുഖ്യന്റെ തോളില്‍ തന്നെ. ഒരു ചില്ലിക്കാശുപോലും ഗള്‍ഫില്‍ നിന്നു കിട്ടിയില്ലത്രേ. ഈ കഷ്ടസ്ഥിതിയില്‍ മുഖ്യനെ സഹായിക്കാന്‍ ബക്കറ്റു പിരിവു നടത്തേണ്ട സ്ഥിതിയിലായി സി.ഐ.ടി.യുക്കാര്‍.
മുഖ്യനും സഹായിക്കും കൂടി യാത്രച്ചെലവ് നാലേകാല്‍ലക്ഷം രൂപ വന്നു എന്നാണ് കണക്ക്. പോയവകയില്‍ ഗള്‍ഫില്‍ നിന്ന് ഒരു ചില്ലിക്കാശുപോലും കിട്ടിയില്ല എന്ന കണക്ക് വേറെയും. ഇതൊക്കെ മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിയതിനാല്‍ മോദി പറയുന്ന കള്ളക്കണക്കാണ് എന്നു ആരും പറയില്ല. ഈ സാഹചര്യത്തില്‍ മന്ത്രിസഭ കൂടടക്കം ഗള്‍ഫില്‍ പോയിരുന്നെങ്കില്‍ എത്ര ലക്ഷങ്ങളാകും കേരള ഖജനാവിനുണ്ടാകുന്ന നഷ്ടം? ഇതു ആദ്യമേ തിരിച്ചറിഞ്ഞതുകൊണ്ടാവാം മോദി അവരാരും പോകണ്ട എന്നു പറഞ്ഞത്. കേരള ജനത യഥാര്‍ത്ഥത്തില്‍ നന്ദി പറയേണ്ടത് ഈ തിരിച്ചറിവിനോടല്ലേ?