വിദേശരാജ്യങ്ങളിലെയും, മെട്രോ നഗരങ്ങളിലെയും നിശാജീവിതത്തിന്റെ ഭാഗമാണ് പബ്ബുകള്‍. അതിന്റെതായ ദോഷങ്ങള്‍ ആ നാടുകളില്‍ കാണാനും സാധിക്കും. ആ സംസ്‌കാരമല്ല കേരളത്തില്‍. ഓരോ നാടിന്റെയും സംസ്‌കാരത്തിനനുസരിച്ച ജീവിതശൈലികളാണ് ആ നാട്ടുകാര്‍ സ്വീകരിക്കുന്നത്. തായ്‌ലന്‍ഡിലെ പട്ടായയെപ്പോലെ പബ്ബുകളാല്‍ പ്രസിദ്ധമാവണം കേരളം എന്നായിരിക്കണം മുഖ്യമന്ത്രിയുടെ മനസ്സിലിരുപ്പ്. കേരളത്തില്‍ സൗകര്യമില്ലാത്തതുകാരണം വീട്ടുകാരറിയാതെ ഒറ്റയ്ക്ക് ബംഗളൂരുവിലും ഗോവയിലും മുംബൈയിലും കുറച്ചു കാശ് കൂടുതലുണ്ടെങ്കില്‍ കമ്പനി ടൂറെന്നും പറഞ്ഞു വിദേശരാജ്യങ്ങളിലും മറ്റും പോയി സുഖിക്കുന്നവര്‍ക്ക് സ്വന്തം നാട്ടില്‍തന്നെ എല്ലാ സൗകര്യവുമൊരുക്കാന്‍ മുഖ്യമന്ത്രി കാണിക്കുന്ന വ്യഗ്രത എന്തായാലും കേരളത്തെ നന്നാക്കാനല്ല. മുമ്പ് സ്‌കൂളുകളില്‍ പ്ലസ്ടൂ അനുവദിക്കുന്നതില്‍ അഴിമതി കാണിച്ചതുപോലെ, ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ കോടികള്‍ വാങ്ങിയപോലെ ഇനി പബ്ബുകള്‍ അനുവദിക്കാനും കോടികള്‍ വാങ്ങാനായിരിക്കാം മുഖ്യമന്ത്രിയുടെ ശ്രമം.
കേരളത്തില്‍ പബ്ബുകള്‍ വരുന്നതിനെക്കുറിച്ച് ഒരു ചാനല്‍ തിരുവനന്തപുരത്ത് പൊതുജനങ്ങളുടെ അഭിപ്രായമാരാഞ്ഞപ്പോള്‍ ചിലരൊക്കെ പറഞ്ഞത് ഒരു വികസനത്തിന്റെയും, പുരോഗമനത്തിന്റെയും ഭാഗമായി പബ്ബുകള്‍ വരുന്നത് നല്ലതാണ്, ജീവിതം കുറച്ചൊക്കെ ആസ്വദിക്കണ്ടേ എന്നൊക്കെയാണ്. ഇങ്ങനെയുള്ള അഭിപ്രായം പ്രകടിപ്പിച്ചതില്‍ സ്ത്രീകള്‍വരെ ഉണ്ടെന്നതും ആശ്ചര്യം ജനിപ്പിക്കുന്നു. എന്താണ് ഈ കൊട്ടിഘോഷിക്കുന്ന പബ്ബുകളിലെ ആസ്വാദനം? ഡൂം ലൈറ്റുകളുടെ അരണ്ടവെളിച്ചത്തില്‍ അര്‍ധനഗ്‌നകളായ യുവതീയുവാക്കള്‍ മദ്യലഹരിയില്‍ പരസ്പരം പുണര്‍ന്ന് ചെവിക്കല്ലു തകര്‍ക്കുമാറുച്ചത്തില്‍ മുഴങ്ങുന്ന പാട്ടിനൊത്ത് അരക്കെട്ടിളക്കി അശ്ലീലനൃത്തം നടത്തുന്നതോ? പബ്ബുകളിലൂടെ തഴച്ചുവളരുന്ന മറ്റു അനുബന്ധ വ്യവസായങ്ങളാണ് മദ്യക്കച്ചവടവും, മയക്കുമരുന്നും, മാംസക്കച്ചവടവും. സെറ്റു മുണ്ടുടുത്ത് നെറ്റിയില്‍ ചന്ദനക്കുറിയുമായി നാണം കുണുങ്ങി ആരും പബ്ബിലേയ്ക്ക് പോകാറില്ല. എന്തിന് പബ്ബില്‍ ചുരിദാര്‍ പോലും ധരിച്ച് പോകാറില്ല. അതുപോലെത്തന്നെ ഒറ്റയ്ക്കും ആരും പോകാറില്ല. പിന്നെ ആര്‍ക്കാണ് പബ്ബില്‍ പോകേണ്ടത്? ജീവിതമൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത സാമൂഹിക പ്രതിബദ്ധത തൊട്ടുതീണ്ടിയിട്ടില്ലാത്ത സാമൂഹിക അരാജകവാദികള്‍ക്ക് ആളെക്കൂട്ടാനുള്ള ഇടങ്ങള്‍ക്കു വേണ്ടിയാണ് കേരളത്തില്‍ പബ്ബുകള്‍ തുറക്കുന്നത്. മദ്യവും മയക്കുമരുന്നും മാംസക്കച്ചവടവും നടക്കുന്ന പബ്ബുകള്‍ക്ക് കേരളത്തില്‍ ഇടംകൊടുക്കുന്നത് സ്വന്തം മക്കള്‍ക്ക് ചുവന്നതെരുവുകളിലേയ്ക്ക് വഴി കാണിക്കുന്നതിന് തുല്യമാണെന്ന് ഉത്തരവാദിത്തമുള്ള രക്ഷിതാക്കള്‍ മനസ്സിലാക്കണം. സുഹൃത്തിന്റെയോ, കാമുകന്റെയോ പ്രലോഭനത്തിന് വഴങ്ങി കൗമാരവും, യൗവ്വനവും പബ്ബുകളില്‍ ആസ്വദിച്ചവരാണ് ഇപ്പോള്‍ കാമാത്തിപുരയിലെയും, സോനാഗാച്ചിയിലെയും ചുവന്ന തെരുവുകളില്‍ മാഫിയകളുടെ ലൈംഗിക അടിമകളായി നരകിച്ചു ജീവിതം തള്ളിനീക്കുന്നവരില്‍ കൂടുതല്‍.
ഓരോ നാടിനും അതിന്റെതായ ഒരു സാംസ്‌കാരികവൈശിഷ്ട്യമുണ്ട്. ആ വൈശിഷ്ട്യത്തില്‍ അധിഷ്ഠിതമായ ജീവിതമൂല്യങ്ങളുണ്ട്. ആ ജീവിതമൂല്യങ്ങള്‍ നഷ്ടപ്പെട്ടാല്‍ ആ നാടിന് നിലനില്‍പ്പില്ല. സമ്പൂര്‍ണ്ണ അരാജകത്വമായിരിക്കും ഫലം. കേരളം ഇന്ന് സാംസ്‌കാരികപരമായി ഒരു അരാജകത്വത്തിലേക്കാണ് നാള്‍ക്കുനാള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. അച്ഛന്‍ മകളെയും, മകന്‍ അമ്മയെയും പീഡിപ്പിക്കുന്നത് ഇന്ന് കേരളത്തിന് പുതുമയല്ലാതായിരിക്കുന്നു. വെറും രണ്ടു വയസ്സ് പ്രായമുള്ള പിഞ്ചു സഹോദരിയെ കൗമാരക്കാരനായ സഹോദരന്‍ ബലാല്‍സംഗം ചെയ്തതും ഈ കേരളത്തിലാണ്. ഇങ്ങനെ ലൈംഗിക അരാജകത്വം കാരണം സാമൂഹികവ്യവസ്ഥ കുത്തഴിഞ്ഞു കിടക്കുന്ന കേരളത്തിലേക്കാണ് പബ്ബുകള്‍ തുറക്കാന്‍ മുഖ്യമന്ത്രിയും കൂട്ടരും പ്രയത്‌നിക്കുന്നത്. ഒരുപക്ഷെ പട്ടായയിലെയും, മറ്റു വിദേശരാജ്യങ്ങളിലെയും പോലെയുള്ള ഒരു നിശാജീവിതമായിരിക്കും ഇടതുപക്ഷ സര്‍ക്കാരിന്റെ ലക്ഷ്യം. രാത്രിയില്‍ പബ്ബുകളിലേയ്ക്ക് വരുന്നവരെ കാത്ത് സമീപത്ത് ചായം തേച്ചു ചുവപ്പിച്ച ചുണ്ടുകളുമായി അര്‍ദ്ധനഗ്‌നകളായ മലയാളിപ്പെണ്‍കുട്ടികള്‍ കാത്തുനില്‍ക്കുന്ന ഒരു കേരളമായിരിക്കും ഫലം. ടൂറിസത്തിന്റെ പേരില്‍ പറയുന്ന ഇത് സെക്‌സ് ടൂറിസമാണ്. ഇതിനെ പച്ച മലയാളത്തില്‍ ‘കൂട്ടിക്കൊടുപ്പ്’എന്നാണ് പറയുക.
തെരുവ് നായ്ക്കള്‍ പൊതുവെ ആക്രമണകാരികളല്ല, പക്ഷെ പൊതുയിടങ്ങളില്‍ അലക്ഷ്യമായി വലിച്ചെറിയുന്ന അറവുശാലയിലെ മാംസാവശിഷ്ടങ്ങള്‍ തിന്ന് തിന്ന് അവയുടെ സ്വഭാവത്തില്‍ മാറ്റം ഉണ്ടാകുന്നു. പിന്നീട് അവ മനുഷ്യരെ ആക്രമിക്കുന്നു. അപ്പോള്‍ മാത്രമാണ് പൊതുജനങ്ങള്‍ ബോധവാന്മാരാകുന്നത്. എല്ലാവരും തെരുവ് നായ്ക്കള്‍ക്കെതിരെ വാളെടുക്കുന്നു. എന്നാല്‍ തെരുവ് നായ്ക്കളെ ആള്‍പ്പിടിയന്മാരാക്കിയ അറവുശാലാമാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്ന ആളുകളുടെമേല്‍ ഒരു നടപടിയുമില്ല. അതുപോലെ ആണ് കേരളം. എസ്‌കോര്‍ട്ട് സര്‍വ്വീസ് നടത്തിയും, ചുംബനസമരവും, ആര്‍ത്തവസമരവും നടത്തി ലൈംഗിക അരാജകത്വം സൃഷ്ടിക്കുന്നവര്‍ക്ക് കേസില്ല. പക്ഷെ അവരുടെ പ്രവര്‍ത്തനഫലമായി കേരളത്തിലെ സാമൂഹിക അന്തരീക്ഷം നശിച്ചതിന്റെ ഫലമാണ് ഇന്ന് മാധ്യമങ്ങളിലൂടെ നാമറിയുന്ന പീഡനങ്ങളും, കൊലപാതകങ്ങളും. ഈ സാമൂഹിക അന്തരീക്ഷത്തിലേക്ക് എരിതീയില്‍ എണ്ണയൊഴിക്കാനെന്നപോലെയാണ് കേരളത്തില്‍ പബ്ബുകള്‍ തുടങ്ങാമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന. നാട് നശിച്ചാലും വേണ്ടില്ല നമുക്കുള്ളത് കിട്ടിയാല്‍ മതി എന്നു ചിന്തിക്കുന്ന മുഖ്യമന്ത്രി ഭരിക്കുന്ന കേരളത്തില്‍ വരുമാനത്തിനായി സിപിഎം ഭരണകാലത്തെ കല്‍ക്കത്ത മോഡലില്‍ ഇനി വേശ്യാലയങ്ങള്‍ തുടങ്ങാനും മടിക്കില്ല. കേരളം നശിച്ചാലും ഞാനും എന്റെ പാര്‍ട്ടിയും നന്നായാല്‍ മതി എന്ന് വിശ്വസിക്കുന്ന മുഖ്യമന്ത്രി നാട് ഭരിക്കുമ്പോള്‍ ഇനി കേരളത്തില്‍ വരുമാനത്തിനായി ‘ചുവന്ന തെരുവുകള്‍’ മാത്രമേ തുടങ്ങാന്‍ ബാക്കിയുള്ളൂ.