ഭാരതീയ സംസ്‌കാരത്തെ സംരക്ഷിച്ചു നിര്‍ത്തിയത് കുടുംബ വ്യവസ്ഥ -സ്വാമി ചിദാനന്ദപുരി
കോഴിക്കോട്: അധിനിവേശ ശക്തികള്‍ വര്‍ഷങ്ങളോളം ശ്രമിച്ചിട്ടും ഭാരതീയ സംസ്‌കൃതിയെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും നമ്മുടെ സംസ്‌കൃതിയെ സംരക്ഷിച്ചു നിര്‍ത്തിയത് കുടുംബ വ്യവസ്ഥയാണെന്നും കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. കേസരി ഭവനില്‍ നടന്ന നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ ‘വ്യക്തിജീവിതവും സാമൂഹ്യജീവിതവും സനാതനധര്‍മ്മത്തില്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നും നിലനില്‍ക്കുന്ന സനാതനധര്‍മ്മ വ്യവസ്ഥയെ നിലനിര്‍ത്തിയത് കുടുംബങ്ങളാണ്. ഭാരതീയമായ കുടുംബമെന്ന ആശയത്തെ ഇല്ലാതാക്കാന്‍ ക്രമനിബദ്ധമായ ശ്രമങ്ങള്‍ നടക്കുന്നു. ഋഷിമാരാണ് കുടുംബം ഉള്‍പ്പെടുന്ന ആശ്രമവ്യവസ്ഥയ്ക്ക് രൂപം നല്‍കിയത്. കുടുംബങ്ങളെ ഐശ്വര്യവും കരുത്തും അറിവുമുള്ളതാക്കണം. യഥാര്‍ത്ഥ സുഖസാഫല്യമുണ്ടാകുന്നത് മൂല്യങ്ങള്‍ക്കനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുമ്പോഴാണ്. കുടുംബവ്യവസ്ഥയുടെ മഹിമ തിരിച്ചറിയുകയും അതിനെ സമ്പന്നമാക്കുകയും വേണം. സ്വാമിജി തുടര്‍ന്നു.
ചടങ്ങില്‍ ജ്യോതിഷ പണ്ഡിതയായ ഉമാ അന്തര്‍ജ്ജനം അദ്ധ്യക്ഷത വഹിച്ചു. ഭാവനാ സുമേഷ് സ്വാഗതവും സുജാത ജയഭാനു നന്ദിയും പറഞ്ഞു. ഡോ.പി.കെ. മാധവന്‍ അവതരിപ്പിച്ച പാഠകം, സിന്ധുപ്രകാശ് & ടീം അവതരിപ്പിച്ച നൃത്തം, നവരാത്രി മാതൃസമിതിയുടെ നൃത്തം, ചാലപ്പുറം ശ്രീകൃഷ്ണ ഭജനസംഘത്തിന്റെ ഭജന എന്നിവയും ഉണ്ടായിരുന്നു.
ഭാരതീയ കലകള്‍ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്നു- ഡോ.പി.കെ.മാധവന്‍
കോഴിക്കോട്: ഭാരതീയ കലകള്‍ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുകയാണ് ചെയ്യുന്നതെന്ന് വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന അദ്ധ്യക്ഷന്‍ പണ്ഡിതരത്‌നം ഡോ.പി.കെ.മാധവന്‍ പറഞ്ഞു. കേസരി ഭവനില്‍ നടന്ന നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ മൂന്നാം ദിനത്തില്‍ ‘ഭാരതീയ കലകളിലെ ആര്‍ഷമൂല്യങ്ങള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭാരതീയ കലകള്‍ മൂല്യങ്ങള്‍ പകരുന്നത് ശാസനാസ്വരത്തിലല്ല; മറിച്ച് സ്‌നേഹമസൃണമായാണ്. കലകളും മൂല്യങ്ങളും പരസ്പരപൂരകങ്ങളാണ്. കഴിവുള്ളവരെ ഉയര്‍ത്താന്‍ കല വിനിയോഗിക്കണം കലാപ്രകടനം കോലാഹലമായി അധഃപതിക്കരുത്.
ഭാരതീയ കലകളുടെ പാരമ്പര്യം വേദത്തിലാണ്. മൂല്യബോധമുള്ളവയാണ് കലകള്‍. അതല്ലാത്തവയുടെ പിന്നാലെ പോകുന്നവര്‍ക്ക് വിഭീഷണനെ അനുസരിക്കാത്ത രാവണന്റെ അവസ്ഥ വരും. സമൂഹത്തിനും രാജ്യത്തിനും നേട്ടമാക്കി മാറ്റാന്‍ കഴിയുന്ന വിധത്തില്‍ ജനങ്ങളുടെ ഉള്ളിലുള്ള കഴിവിനെ ഉണര്‍ത്തണം. അതിന് ബോധപൂര്‍വ്വമായ പ്രവര്‍ത്തനം വേണം. അദ്ദേഹം തുടര്‍ന്നു.
ചടങ്ങില്‍ ഹോമിയോപ്പതി കണ്‍സള്‍ട്ടന്റ് ഡോ. അനൂപ റാണി അദ്ധ്യക്ഷത വഹിച്ചു. നീന കെ. സ്വാഗതവും ശുഭ പി.സി. നന്ദിയും പറഞ്ഞു. ഡോ.ആര്‍.എല്‍.വി.രാമകൃഷ്ണന്റെ മോഹിനിയാട്ടം, സംഗീതം പത്മനാഭന്റെ സംഗീതക്കച്ചേരി, മാനവേദ കൈക്കൊട്ടിക്കളി സംഘത്തിന്റെ തിരുവാതിരക്കളി എന്നിവയും അരങ്ങേറി.
ശാസ്ത്രീയ പ്രപഞ്ചവീക്ഷണമാണ് -സനാതനധര്‍മ്മത്തിന്റേത് – ഡോ.ആര്‍.രാമാനന്ദ്
കോഴിക്കോട്: സനാതനധര്‍മ്മത്തിന്റെ പ്രപഞ്ച വീക്ഷണം ശാസ്ത്രീയമാണെന്ന് ശിവം മാസിക എഡിറ്റര്‍ ഡോ.ആര്‍.രാമാനന്ദ് പറഞ്ഞു. കേസരി ഭവനില്‍ നടന്ന നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ നാലാം ദിനത്തില്‍ ‘ആദ്ധ്യാത്മിക ഉപാസനയിലെ വിഭിന്ന മാര്‍ഗ്ഗങ്ങള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സനാതന ധര്‍മ്മം മുന്നോട്ടുവെച്ച പ്രപഞ്ചവീക്ഷണത്തിലാണ് ഇന്ന് ശാസ്ത്രം എത്തിച്ചേര്‍ന്നിരിക്കുന്നത്. അവബോധത്തില്‍ നിന്നാണ് പ്രപഞ്ചം ഉണ്ടായതെന്ന സനാതന വീക്ഷണം ഇന്ന് ഫിസിക്‌സ് അംഗീകരിച്ചിരിക്കുന്നു. അബ്രഹാമിക മതങ്ങള്‍ സൗരകേന്ദ്രിതമായ ദര്‍ശനങ്ങളെ എതിര്‍ത്തു. യുക്തിചിന്തയിലധിഷ്ഠിതമായ ദര്‍ശന വെളിച്ചത്തിലൂടെയാണ് സനാതന സംസ്‌കാരം ലോകത്തെ കണ്ടത്. സനാതന സംസ്‌കാരം നിരവധി വേരുകളിലൂടെ ഉറച്ചുനില്‍ക്കുന്ന സംസ്‌കാര വൃക്ഷമാണ്. എണ്ണിയാലൊടുങ്ങാത്ത വഴികളിലൂടെയാണ് സനാതന സം സ്‌കാരം വളര്‍ന്ന് വികസിച്ചത്. എന്നാല്‍ ഇതിലെ വൈവിധ്യങ്ങളെ ഭിന്നതകളായി പെരുപ്പിച്ച് കാണിച്ച് സനാതനധര്‍മ്മത്തെ തകര്‍ക്കാമെന്ന് ചിലര്‍ വ്യാമോഹിക്കുന്നു. വിഭിന്നമായ മാര്‍ഗ്ഗങ്ങളിലൂടെ വിപുലമായി വികസിച്ചുവന്ന പലവിധ വേരുകളിലൂടെ സനാതന ധര്‍മ്മം അനുദിനം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. രാമാനന്ദ് തുടര്‍ന്നു.
ജെ.ഡി.ടി ഇസ്ലാം നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ സുനിത വിജയകൃഷ്ണന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിയ പി.ജി., ഷിനി രാജേഷ് എന്നിവര്‍ സംസാരിച്ചു. ശ്രീദേവി വെങ്ങാലില്‍ അവതരിപ്പിച്ച കഥക് നൃത്തം, മനുരാജ് അവതരിപ്പിച്ച ഗസല്‍, കലാമണ്ഡലം അരുണ്‍ രാജു, കലാമണ്ഡലം ഹരികൃഷ്ണന്‍ കെ.എസ്. എന്നിവര്‍ അവതരിപ്പിച്ച കര്‍ണ്ണശപഥം കഥകളി, തളി രാധേകൃഷ്ണ ഭജനസംഘത്തിന്റെ ഭജന എന്നിവയും ഉണ്ടായിരുന്നു.
കേരളത്തിലെ കാവുകള്‍ അവൈദിക ശക്തിപൂജയുടെ മാന്ത്രികത്തറകള്‍ – ഡോ. കൂമുള്ളി ശിവരാമന്‍
കോഴിക്കോട്: അവൈദികമായ ശക്തിപൂജയുടെ മാന്ത്രികത്തറകളാണ് കേരളത്തിലെ കാവുകളെന്ന് പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.കൂമുള്ളി ശിവരാമന്‍ പറഞ്ഞു. കേസരി ഭവനില്‍ നടന്ന നവരാത്രി സര്‍ഗ്ഗോത്സവത്തിലെ അഞ്ചാംദിനത്തില്‍ ‘കേരളത്തിന്റെ അമ്മദൈവ സങ്കല്പം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അമ്മദൈവം എന്ന ആരാധനാ സങ്കല്പം മഹാശിലാകാലം മുതല്‍ ഇവിടെ ഉണ്ടായിരുന്നു. വിജ്ഞാനദേവതയായ സരസ്വതിക്ക് പ്രാമുഖ്യം കൊടുക്കുന്ന നമ്മള്‍ വിദ്യാരംഭത്തിന് അരിയില്‍ ‘ഹരിശ്രീ’ എഴുതുമ്പോള്‍ അത് അന്നവും സ്വര്‍ണ്ണത്തിലെഴുതുമ്പോള്‍ സമ്പത്തും മണ്ണിലെഴുതുമ്പോള്‍ ഭൂമിയുമായി മാറുന്ന വിശ്വാസ സങ്കല്പമാണ് സൂക്ഷിക്കുന്നത്. കാവുകള്‍, ചെമ്പകത്തറകള്‍, കളരികള്‍, കുര്യാലകള്‍, പരദേവതകള്‍ എല്ലാം അമ്മ ദൈവങ്ങളാണ്. ഈ അമ്മദൈവത്തിന്റെ ഉത്സവാഘോഷങ്ങളാണ് താലപ്പൊലിയും കുമ്മാട്ടിയും പടയണിയും തിറയും തെയ്യവുമൊക്കെ. പൂജാരിയും വെളിച്ചപ്പാടും മറ്റും അതിലെ മുറകളാണ്. അമ്മദൈവ സങ്കല്പത്തിന്റെ അടിസ്ഥാനമായ ഭദ്രകാളി നമ്മുടെ നാടോടി സംസ്‌കൃതിയുടെ നിത്യമായ അടയാളം കൂടിയാണ് അദ്ദേഹം തുടര്‍ന്നു.
കണ്ണൂര്‍ റീജ്യണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലെ കണ്‍സള്‍ട്ടന്റ് ഡോ.സുജാത എം. ചടങ്ങില്‍ അധ്യക്ഷയായി. സുകന്യമോഹന്‍ സ്വാഗതവും ലക്ഷ്മീദേവി നന്ദിയും പറഞ്ഞു. നിവേദിതാ സുധീഷിന്റെ നൃത്തം, ഭാവനാ രാധാകൃഷ്ണന്റെ സംഗീതക്കച്ചേരി, കോഴിക്കോട് ബാലഗോകുലത്തിന്റെ നൃത്തനൃത്യങ്ങള്‍, ഭജന എന്നിവയും അരങ്ങേറി.
സ്ത്രീയായിരുന്നു ആദിമ സംസ്‌കാരത്തിലെ ഗോത്രനേതാവ്
ലോകത്തെങ്ങും ആദിമ സംസ്‌കാരത്തിലെ ഗോത്രനേതാവ് സ്ത്രീയായിരുന്നുവെന്ന് എഴുത്തുകാരിയും ചിന്തകയുമായ ഡോ.ജെ.പ്രമീളാദേവി പറഞ്ഞു. കേസരി നവരാത്രി സര്‍ഗ്ഗോത്സവത്തിലെ ആറാം ദിനത്തില്‍, ‘ഹൈന്ദവ സാമൂഹ്യ രചനയിലെ സ്ത്രീ പങ്കാളിത്തം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
അനീതിക്കെതിരെ ഉറുമി പോലെ ചീറിപ്പായാന്‍ ഭാരതസ്ത്രീക്ക് കരുത്തുണ്ടായിരുന്നു. യുദ്ധം പോലും സ്ത്രീ നയിച്ചിരുന്നു. പിന്നീട് സാമ്പത്തിക ക്രമത്തിലും സാഹചര്യത്തിലും മാറ്റവുമുണ്ടാവുകയും പണമുണ്ടാക്കാന്‍ പുരുഷന്‍ മുന്നിട്ടിറങ്ങുകയും ചെയ്തപ്പോള്‍ സ്ത്രീകള്‍ വീടുകളുടെ അകത്തളങ്ങളില്‍ ഒതുങ്ങി. എന്നാല്‍ സ്ത്രീകള്‍ പ്രചോദിപ്പിച്ചേ പുരുഷന്മാര്‍ മികവ് കാട്ടിയിട്ടുള്ളൂ. വാല്മീകിയെന്ന കാട്ടാളനെ മഹര്‍ഷിയാക്കാന്‍ കാരണക്കാരിയായത് ഒരു വനവാസി സ്ത്രീയാണ്. ഭാരതത്തിലെ സ്ത്രീശക്തി പില്‍ക്കാലത്ത് ദുര്‍ബ്ബലമായി. എങ്കിലും ശക്തി സ്വരൂപിണിയായ ദേവിയുടെ ആരാധനയും പൂജയും ശക്തി പ്രാപിച്ചു. ആ ശക്തി ഇന്നുമുണ്ട്. കേരളത്തിലെ സ്ത്രീശക്തിയുടെ വിവിധ ഭാവങ്ങളിലും ബോധങ്ങളിലുമുള്ള മാതൃകകളാണ് കുറൂരമ്മയും ഉണ്ണിയാര്‍ച്ചയും ഉമയമ്മറാണിയും റാണി സേതുലക്ഷ്മിഭായിയും. പ്രമീളാ ദേവി തുടര്‍ന്നു.
ചിന്മയാ വിദ്യാലയം പ്രിന്‍സിപ്പാള്‍ ഷീബാ രാംദാസ് ചടങ്ങില്‍ അധ്യക്ഷയായി. സി.എസ്.സത്യഭാമ സ്വാഗതവും മഞ്ജുളാ രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. അശ്വതി ശ്രീകാന്തിന്റെ ഭരതനാട്യം, വി.എച്ച്.പി ഉത്തരേന്ത്യന്‍ സ്ഥാനീയ സമിതിയുടെ നൃത്തം, രുഗ്മിണി ആന്റ് പാര്‍ട്ടിയുടെ ഭക്തിഗാനാമൃതം, സാധനാ സമിതിയുടെ സമ്പൂര്‍ണ്ണ ദേവീമാഹാത്മ്യ പാരായണം എന്നിവയും ഉണ്ടായിരുന്നു.