ജാതി സെന്‍സസ് ഭാരതത്തില്‍ ആദ്യം നടത്തിയത് ബ്രിട്ടീഷ് കോളനി ഭരണക്കാലത്തായിരുന്നു,1931ല്‍. പിന്നീട് ഇതുവരെ ജാതി ഏതാണെന്ന് ചോദിച്ച് പൗരന്മാരെ വേര്‍തിരിച്ച് കണ്ടിട്ടില്ല. ഭരണഘടനയുടെ 15-ാം അനുച്ഛേദപ്രകാരം അത് പാടില്ലാത്തതുമാണ്. പക്ഷേ, കോണ്‍ഗ്രസ് പാര്‍ട്ടി ജാതി സെന്‍സസ് രാജ്യം മുഴുവന്‍ നടത്തുമെന്നും കോണ്‍ഗ്രസ് സംസ്ഥാനങ്ങളില്‍ ഉടന്‍ തുടങ്ങുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു. ബീഹാറില്‍ ജാതി സെന്‍സസ് നടത്തി ചില വിവരങ്ങള്‍ പുറത്തുവിട്ടതില്‍ ഇടപെട്ട സുപ്രീം കോടതിയുടെ ഉത്തരവും ലംഘിച്ചാണ് കോണ്‍ഗ്രസ് നീക്കം. ഭരണഘടനയെ മരവിപ്പിച്ച് അമ്മൂമ്മയും സുപ്രീംകോടതിവിധിയെ മറികടക്കാന്‍ ഭരണഘടനാ ഭേദഗതിക്ക് തയ്യാറായി നിയമം നിര്‍മ്മിച്ച അച്ഛനും കാണിച്ച ധൈര്യത്താലായിരിക്കാം, രാഹുല്‍ ഗാന്ധി ജാതിക്കണക്കെടുപ്പിന് നയം പ്രഖ്യാപിച്ചത്. അമ്മൂമ്മയും അച്ഛനും അധികാരത്തിലെങ്കിലുമായിരുന്നു. അവരുടെ ആ ചെയ്തികളൊക്കെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇന്നത്തെ ഗതിക്കും സ്ഥിതിക്കും കാരണമെന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത ‘നവകാലഗാന്ധിപാര്‍ട്ടിക്ക്’ ശവക്കുഴിതോണ്ടി, അതില്‍ സ്വയം ഇറങ്ങിക്കിടക്കാനുള്ള പുറപ്പാടിലാണെന്നുവേണം കരുതാന്‍.
1931-ല്‍ സാമ്പത്തിക സ്ഥിതി അറിയാനെന്ന പേരിലായിരുന്നു ജാതിക്കണക്കെടുത്തത്. അടുത്തിടെ ചില കേസുകളുടെ കാര്യം പരിഗണിക്കവേ സുപ്രീംകോടതിതന്നെ ജാതിക്കണക്ക് കൈവശമുണ്ടോ എന്ന് കേന്ദ്ര സര്‍ക്കാരുകളോട് ചോദിച്ചിട്ടുണ്ട്. അതില്‍ പലതും സര്‍ക്കാരിന്റെ ആനുകൂല്യം നല്‍കാന്‍ അര്‍ഹരെ കണ്ടെത്തുന്ന വിഷയത്തിലായിരുന്നു. ഈ വിഷയം 2010 ല്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്തതാണ്. 2011 ല്‍ ജാതി സെന്‍സസിന് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അനുമതിയും നല്‍കി. പക്ഷേ സര്‍വേ നടന്നില്ല. പിന്നീട് നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ സാമ്പത്തിക പിന്നാക്ക വിഭാഗത്തില്‍ പെട്ടവര്‍ക്ക് വിദ്യാഭ്യാസത്തില്‍ സംവരണാനുകൂല്യവും നടപ്പാക്കി.
ബിജെപിയുടെ ആദ്യരൂപമായ ജനസംഘംകൂടി അംഗമായ ജനതാ പാര്‍ട്ടി സര്‍ക്കാരാണ് മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരിക്കെ 1979 ല്‍ ബി.പി. മണ്ഡലിനെ ചുമതലപ്പെടുത്തി പിന്നാക്ക വിഭാഗത്തിന്റെ സാമൂഹ്യ-വിദ്യാഭ്യാസ സ്ഥിതി മനസ്സിലാക്കാന്‍ കമ്മീഷനെ വെച്ചത്. 1980ല്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും നല്‍കി. 1989 ല്‍ അധികാരത്തില്‍ വന്ന ജനതാദള്‍ നയിച്ച വി.പി. സിങ്ങിന്റെ സര്‍ക്കാര്‍ ഒരു വന്‍ ജാതിക്കളി കളിച്ചു. മറ്റെന്തെല്ലാം പറഞ്ഞാലും അതൊരു രാഷ്ട്രീയ നീക്കമായിരുന്നു. കൈവിട്ടകളിയാകുമെന്ന് അറിയാതെയോ അതോ അറിഞ്ഞോ നടത്തിയ അബദ്ധ നീക്കം. പിന്നാക്ക വിഭാഗത്തെ സഹായിക്കുന്നതിനു പകരം പിന്നാക്ക വിഭാഗത്തെ കരുവാക്കിയുള്ള കളി. അത് വിദ്യാഭ്യാസ-തൊഴില്‍ മേഖലയിലെ ജാതി സംവരണമാക്കി മാറ്റി സംവരണ പ്രക്ഷോഭത്തിലേക്ക് രാജ്യത്തെ നയിച്ചു. ബ്രിട്ടീഷുകാര്‍ എങ്ങനെ ഒരു രാജ്യത്തെ ജനതയെ വിഭജിച്ചും തമ്മിലടിപ്പിച്ചും ഭരിക്കാന്‍ ജാതിയെയും മതത്തെയും വിനിയോഗിച്ചുവോ, അതേ വഴിയിലായിരുന്നു വി.പി. സിങ്ങിനെ ചില തല്‍പ്പരകക്ഷികള്‍ നയിച്ചത്. നിശ്ചയമായും ഇപ്പോള്‍ തിരിച്ചറിയാം, അവര്‍ ഭാരത രാഷ്ട്രമെന്ന സങ്കല്‍പ്പത്തിനെതിരായിരുന്നു. അവരുടെ അജണ്ട അധികാരത്തില്‍നിന്ന് പുറത്തുപോയതോടെ നടക്കാതെ പോയി. പക്ഷേ പുതിയ രീതിയിലും പേരിലും തന്ത്രത്തിലും അവ തുടരുകയാണ്. കട്ടിങ് സൗത്തും ജാതി അസ്മിതയും ഭാഷാ ഭിന്നതയും ഭക്ഷണ വിയോജിപ്പും എല്ലാം അതിന്റെ ഭാഗമാണ്.
ബീഹാറിലെ നിതീഷ് കുമാറല്ലേ ഇപ്പോള്‍ വിവാദത്തിന് കാരണക്കാരന്‍, നിതീഷ് ഈ വിഭാഗത്തിലൊന്നുമല്ലല്ലോ എന്ന ചോദ്യം ഉയരാം. ഡോ.അംബേദ്കറും ഗാന്ധിജിയും സര്‍ദാര്‍ പട്ടേലും സോഷ്യലിസ്റ്റായ രാം മനോഹര്‍ ലോഹ്യയും കമ്യൂണിസ്റ്റ് മനസ്സുള്ള കോണ്‍ഗ്രസുകാരന്‍ നെഹ്‌റുവും മറ്റും മറ്റും ജാതിക്ക് എതിരായിരുന്നു. ലോഹ്യയുടെ അനുയായികളിലൊരാളായി കരുതിപ്പോന്നിരുന്ന നിതീഷ് കുമാറാണ് ജാതി സെന്‍സസ് നടത്തിയത്. ബീഹാര്‍ രാഷ്ട്രീയത്തിലെ ജാതി വൈവിദ്ധ്യത്തിന്റെയും ആ കാരണത്താലുള്ള കലഹങ്ങളുടെയും ചരിത്രം നീണ്ടതാണ്. ബീഹാറിലെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഭാരത പ്രധാനമന്ത്രിസ്ഥാനത്തേക്ക് നിതീഷിനെ കയറ്റിയിരുത്താന്‍ ഇടയ്ക്ക് ചിലരുടെ ശ്രമങ്ങള്‍ നടന്നിരുന്നു. ബീഹാര്‍ മോഡല്‍ എന്നെല്ലാം അതിന് പേരുമിട്ടു. പക്ഷേ, നിതീഷിന്റെ രാഷ്ട്രീയ-ഭരണ പ്രഭാവം അദ്ദേഹം ബിജെപിയുടെ തണലില്‍ നിന്നപ്പോള്‍ ആയിരുന്നു. ഇനി നിതീഷിന് ബീഹാറിലെങ്കിലും തുടരണമെങ്കില്‍ അവിടെ ജാതിക്കളി പുനരാരംഭിക്കണം. അതിനപ്പുറം ഒരു ജാതിയുടെയും ക്ഷേമമോ ഉന്നതിയോ നിതീഷിന്റെ ജാതിസര്‍വേയിലില്ല. ഈ ജാതി സര്‍വേയുടെ അടിസ്ഥാന സങ്കല്‍പ്പം നിതീഷിനേക്കാള്‍ എത്രയോ വര്‍ഷങ്ങള്‍ മുമ്പ് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് കാന്‍ഷി റാം ഉയര്‍ത്തിയതാണ്. ‘ജിസ്‌കീ ജിത്‌നീ സംഖ്യാ ഭാരീ ഉസ്‌കീ ഉത്‌നീ ഹിസ്സേദാരീ’ (ആര്‍ക്കാണോ കൂടുതല്‍ എണ്ണം, അവര്‍ക്ക് കൂടുതല്‍ പങ്ക്) എന്നായിരുന്നു ആ ആശയം. അതിനുപിന്നിലെ അപകടം ജനസംഖ്യാ പെരുപ്പംകൂടിയാണുണ്ടാക്കുക എന്ന് അറിയാഞ്ഞല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയും അവര്‍ നയിക്കുന്ന ഐഎന്‍ഡിഐഎയും ജാതിസര്‍വേയും ജാതി സംവരണവും ഏറ്റെടുക്കുമ്പോള്‍ അവര്‍ ബ്രിട്ടീഷ് സാമ്രാജ്യ പിന്തുടര്‍ച്ചക്കാര്‍ ആകുക മാത്രമല്ല, കടുത്ത ഭാരത വിരുദ്ധരാകുകയുമാണ്. കാരണം, ഭരണഘടനാ നിര്‍മ്മാണ സഭ മൂന്നുവര്‍ഷത്തോളം ചര്‍ച്ച ചെയ്ത് തള്ളിയ ആശയമാണിത്. രാഷ്ട്രഗതിയെ പിന്നാക്കം പായിക്കുന്നതാണ്. ജാതി ചോദിക്കരുത് പറയരുത് ജാതി വേണ്ട എന്ന് പറഞ്ഞ ആചാര്യപരമ്പരയെ തള്ളിപ്പറയലാണ്. മിശ്രജാതി വിവാഹം വഴിയുള്ള സാമൂഹ്യ പരിഷ്‌കരണം തകര്‍ക്കലാണ്. ഭരണഘടനയെ റദ്ദുചെയ്യലാണ്. ഏറ്റവും രസകരമായ കാര്യം പക്ഷേ മറ്റൊന്നാണ്: ഹിന്ദുക്കളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന, ജാതിക്കതീതമായ ഒരുമ ഇല്ലാതാക്കാനുള്ള ലക്ഷ്യമാണ്, ബിജെപിയെ പേടിച്ച് ഇക്കൂട്ടര്‍ മനസ്സില്‍ കാണുന്നത്. പക്ഷേ, ജാതി ചിന്തയും വിവേചനവും ആഴത്തിലുള്ള ഇസ്ലാം, ക്രിസ്തു മതത്തിലെ ജാതിക്കണക്കും സര്‍വേയില്‍ വരും. അത് ആ മത സമൂഹം അംഗീകരിക്കുമോ എന്ന ചോദ്യവുമുണ്ട്. കാല്‍നൂറ്റാണ്ടുമുമ്പത്തെ ഒരു വിവരക്കണക്കു പ്രകാരം ഭാരതത്തില്‍ 3000 ജാതികളും 25,000 ഉപജാതികളുമുണ്ട്!!