ഭാരതത്തില്‍ വിഭജനരാഷ്ട്രീയത്തിന്റെ മജ്ജയും മസ്തിഷ്‌ക്കവും വളരുകയും വികാസം പ്രാപിക്കുകയും ചെയ്തതിന്റെ രാഷ്ട്രീയ ചരിത്രം രാജീവ് മല്‍ഹോത്രയും അരവിന്ദ് നീലകണ്ഠനും ചേര്‍ന്നെഴുതിയ ‘ബ്രേക്കിംഗ് ഇന്ത്യ’ എന്ന ഗ്രന്ഥത്തില്‍ ഗവേഷണാത്മകമായി വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. പരസ്പരം വിയോജിക്കുകയും വൈരം പുലര്‍ത്തുകയും ചെയ്യുന്ന രാഷ്ട്രീയവും സാംസ്‌കാരികവുമായ വൈരുദ്ധ്യങ്ങളുടെ ഒരു സംഘാതമാണ് ഭാരതം എന്നു സമര്‍ത്ഥിച്ചെടുക്കാന്‍ വേണ്ടി പാശ്ചാത്യ ചരിത്രകാരന്മാരും ചിന്തകന്മാരും പുരാവസ്തു ഗവേഷകന്മാരുമൊക്കെ നടത്തിയ വിരോധാഭാസകരമായ ഗവേഷണങ്ങളുടെ അപകടസാധ്യതകളെ ഈ പുസ്തകത്തില്‍ അവധാനതയോടെ അനാവരണം ചെയ്തിട്ടുണ്ട്.
ഭാരതത്തിന് ഒരിക്കലും പൊതുവായ ഒരു ഏകസംസ്‌കാരം ഉണ്ടായിരുന്നില്ലെന്നും പരസ്പരം കലഹിച്ചും കാലുവാരിയും കഴിഞ്ഞ അനേകം രാഷ്ട്രങ്ങളുടെ ഏകകമാണ് ഭാരതം എന്നും സിദ്ധാന്തിക്കുകയാണ് ബ്രിട്ടീഷ് ചിന്തകന്മാരും യൂറോപ്യന്‍ ചരിത്രകാരന്മാരുമൊക്കെ തുടക്കം മുതല്‍ ചെയ്തുപോന്നത്. ‘ഇന്ത്യയെക്കുറിച്ച് പഠിക്കേണ്ട പ്രഥമവും പ്രധാനവുമായ ഒരു വസ്തുത, യൂറോപ്യന്‍ ആശയങ്ങള്‍ അനുസരിച്ച്, നാമിന്ന് കേള്‍ക്കുന്നതു പോലെ ഏതെങ്കിലും തരത്തില്‍ ഭൗതികവും രാഷ്ട്രീയവും സാമൂഹികവും മതപരവുമായ ഐക്യമുള്ള ഇന്ത്യ എന്ന രാഷ്ട്രമോ, ജനതയോ ഇവിടെ ഒരിക്കലും ഉണ്ടായിരുന്നില്ല എന്നതാണ്’ എന്ന ബ്രിട്ടീഷ് ചിന്തകനായ ജോണ്‍ സ്ട്രച്ചിയുടെ അവകാശവാദം (John Strachy, Expansion of the British Empire, London 1880) ഭാരതത്തെ ആന്തരികമായി ശിഥിലീകരിക്കാനുള്ള ആസൂത്രിതമായ ബ്രിട്ടീഷ് പദ്ധതിയുടെ ഭാഗമായിരുന്നു. ‘വിഭജിച്ചു ഭരിക്കുക’ എന്ന ബ്രിട്ടീഷ് തന്ത്രത്തെ ആശയതലത്തില്‍ പ്രയോഗവല്‍ക്കരിക്കാനുള്ള മൂര്‍ച്ചയേറിയ ഒരു ആയുധപ്രയോഗമാണ് ഈ വാക്കുകളിലൂടെ വെളിവാക്കപ്പെട്ടത്. പില്‍ക്കാലത്ത് ബ്രിട്ടീഷുകാരുടെ ഇത്തരം വികലവാദങ്ങളെ നിര്‍വീര്യമാക്കിക്കൊണ്ടും ആസേതുഹിമാചലം ഭാരത രാഷ്ട്രം സാംസ്‌കാരികമായി ഒന്നാണ് എന്നു സമര്‍ത്ഥിച്ചുകൊണ്ടും ഹിന്ദ് സ്വരാജില്‍ മഹാത്മാഗാന്ധി ഇങ്ങനെ എഴുതി ‘ഇംഗ്ലീഷുകാര്‍ നമ്മളെ പഠിപ്പിച്ചത് നാം മുമ്പ് ഒരു രാഷ്ട്രമല്ലായിരുന്നുവെന്നും ഒരു രാഷ്ട്രമാകുന്നതിന് നമുക്ക് നൂറ്റാണ്ടുകള്‍ വേണ്ടിവരുമെന്നുമാണ്. ഇത് തികച്ചും അടിസ്ഥാനരഹിതമാണ്. അവര്‍ ഭാരതത്തിലേക്ക് വരുന്നതിനുമുമ്പ് തന്നെ നാം ഒരു രാഷ്ട്രമായിരുന്നു. ഒരേ ചിന്തകള്‍ നമ്മെ പ്രചോദിപ്പിച്ചിരുന്നു. നമ്മുടെ ജീവിതരീതി ഒന്നുതന്നെയായിരുന്നു. നാം ഒരു രാഷ്ട്രമായതുകൊണ്ടാണ് അവര്‍ക്ക് ഇവിടെ ഒരു രാജ്യം സ്ഥാപിക്കാന്‍ കഴിഞ്ഞത്. നമ്മുടെ പൂര്‍വ്വികര്‍ കാല്‍നടയായോ കാളവണ്ടികളിലോ ഭാരതത്തിലുടനീളം സഞ്ചരിച്ചു. തെക്ക് സേതുബന്ധും (രാമേശ്വരം) കിഴക്ക് ജഗന്നാഥും വടക്ക് ഹരിദ്വാറും സ്ഥാപിച്ച നമ്മുടെ പൂര്‍വികരുടെ ഉദ്ദേശ്യം എന്തായിരിക്കുമെന്നാണ് നിങ്ങള്‍ കരുതുന്നത്? വീട്ടില്‍ ദൈവാരാധന നടത്താമായിരുന്നെന്ന് അവര്‍ക്കറിയാമായിരുന്നു. ധര്‍മ്മത്താല്‍ ജ്വലിക്കുന്ന ഹൃദയമുള്ളവരുടെ സ്വന്തം വീടുകളില്‍ ഗംഗയുണ്ടെന്ന് അവര്‍ നമ്മെ പഠിപ്പിച്ചു. ഭാരതം അവിഭക്തമായ ഒരു ഭൂമിയാണെന്ന് അവര്‍ കണ്ടു, അതു പ്രകൃതിയാല്‍ നിര്‍മ്മിക്കപ്പെട്ടതാണ്. അതിനാല്‍, അത് ഒരു രാഷ്ട്രമാണെന്ന് അവര്‍ സമര്‍ത്ഥിച്ചു. അങ്ങനെ വാദിച്ചുകൊണ്ട്, അവര്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ലോകത്തെ മറ്റ് ഭാഗങ്ങള്‍ക്ക് പരിചയമില്ലാത്ത വിധത്തില്‍ ദേശീയത എന്ന ആശയം കൊണ്ട് ജനങ്ങളെ ഉദ്ബുദ്ധരാക്കുകയും ചെയ്തു’ (Collected Works of Mahatma Gandhi, Vol. 9, Publication Division, Govt. of India, New Delhi).
ഭാരതത്തിന്റെ ഏകത്വത്തെയും അസ്തിത്വത്തെയും ആശ്ലേഷിച്ചിട്ടുള്ളവരെല്ലാം സനാതനധര്‍മ്മമെന്ന സാംസ്‌കാരികതയാണ് ഭാരതത്തെ ഏകമാക്കി നിര്‍ത്തുന്ന നിയാമകശക്തി എന്ന് അംഗീകരിച്ചിട്ടുണ്ട്. പ്രസിദ്ധമായ ഉത്തരപ്പാറ പ്രസംഗത്തില്‍ ‘സനാതനധര്‍മ്മം തന്നെ ദേശീയത’ എന്നു പ്രഖ്യാപിച്ച മഹര്‍ഷി അരവിന്ദന്‍, ‘സനാതനധര്‍മ്മം നശിക്കുക സാധ്യമാണെങ്കില്‍ ഭാരതം നശിക്കും’ എന്നു മുന്നറിയിപ്പ് നല്‍കുക കൂടി ചെയ്തു. ഭാരതത്തെ വിഭജിക്കാനും ദുര്‍ബലപ്പെടുത്താനുമുള്ള വഴി സനാതനധര്‍മ്മത്തെ തകര്‍ക്കുകയും താറടിക്കുകയും ചെയ്യുക എന്നതാണ്. സനാതനധര്‍മ്മത്തെ ആക്ഷേപിക്കുന്നവരുടെ എക്കാലത്തെയും ലക്ഷ്യം, ഭാരതത്തിന്റെ അഖണ്ഡതയെ അസ്ഥിരപ്പെടുത്തുക എന്നതാണ്. ഭാരതം വിഭജിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവര്‍ ആദ്യം സനാതനധര്‍മ്മത്തെ നിന്ദിക്കും, വിഭാഗീയതയും വരേണ്യതയുമാണ് സനാതനധര്‍മ്മത്തിന്റെ മുഖമുദ്രയെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കും. അടിസ്ഥാനരഹിതമായ ഇത്തരം അസംബന്ധപ്രലപനങ്ങള്‍ക്ക് ഭാരതത്തിന്റെ ചരിത്രം അനേകകാലമായി സാക്ഷ്യം വഹിക്കുകയാണ്. രാഷ്ട്ര ശരീരത്തിന്റെ ഏതെങ്കിലും കോണില്‍ സനാതനധര്‍മ്മത്തിന്റെ രക്താംശം നഷ്ടപ്പെടുമ്പോള്‍ അവിടെ ഭാരതത്തിന്റെ നിലനില്പു തന്നെ ചോദ്യം ചെയ്യപ്പെടുന്നുവെന്നതാണ് മൗലികമായ ഒരു പ്രശ്‌നം. ഒരുകാലത്ത് ജമ്മു- കാശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമൊക്കെ നടന്ന രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇക്കാര്യം ബോധ്യപ്പെടും. ഇതുകൊണ്ടാണ്, ഏതാനും ദിവസം മുന്‍പ് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ സനാതനധര്‍മ്മത്തിനെതിരെ നടത്തിയ പരാമര്‍ശം അപകടകരവും ഗൗരവാവഹവുമാകുന്നത്. പുരോഗമന കലാ- സാഹിത്യ പ്രവര്‍ത്തകരുടെ ഒരു സമ്മേള നത്തില്‍ പ്രസംഗിക്കുമ്പോഴാണ് സനാതനധര്‍മ്മം മലേറിയ, ഡെങ്കി എന്നിവ പോലെയാണെന്നും അതുകൊണ്ട് തന്നെ അതിനെ എതിര്‍ക്കുകയല്ല, മറിച്ച് ഉന്മൂലനം ചെയ്യുകയാണ് വേണ്ടത് എന്നും ഉദയനിധി സ്റ്റാലിന്‍ അഭിപ്രായപ്പെട്ടത്.
വിഭജനരാഷ്ട്രീയത്തിന്റെ വികൃതമുഖം
പെരിയാര്‍ ഇ.വി. രാമസ്വാമി നായ്ക്കറുടെ കാലം തൊട്ടു തമിഴ്‌നാട്ടില്‍ ശക്തിപ്രാപിച്ച ദ്രാവിഡ രാഷ്ട്രീയം, സനാതനധര്‍മ്മത്തെ നിന്ദിക്കുകയും നിഷേധിക്കുകയും ചെയ്തുകൊണ്ടാണ് അവിടെ വേരുറപ്പിക്കാന്‍ ശ്രമിച്ചത്. ‘അബ്രാഹ്‌മണരും ഹീനജാതിക്കാരും ദരിദ്രരും തൊഴിലാളിവര്‍ഗങ്ങളും ഒക്കെ സമത്വവും സോഷ്യലിസവും ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം അവര്‍ ഹിന്ദുമതത്തെ നശിപ്പിക്കണമെന്ന് പെരിയാര്‍ 1931 ജൂണ്‍ 7ന് ‘കുടിയരശു’ എന്ന പാര്‍ട്ടി പത്രത്തില്‍ എഴുതി'(Quoted by Dr. Karthick Ram Manoharan, ‘Freedom from God: Periyar and Religion’). സനാതനധര്‍മ്മത്തിന്റെ അടിസ്ഥാനശിലകളായ രാമായണത്തെയും മഹാഭാരതത്തെയും പോലും അദ്ദേഹം എതിര്‍ത്തു. പിന്നീട് ‘ഞാന്‍ എന്തുകൊണ്ട് ഹിന്ദുവല്ല’ എന്ന ഒരു പുസ്തകം തന്നെ രചിക്കുകയും ചെയ്തു.
1928 മുതല്‍ തമിഴകത്ത് തുടര്‍ച്ചയായി ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങള്‍ അരങ്ങേറി. 1940-ല്‍ കാഞ്ചീപുരത്ത് ഇ.വി.ആര്‍. വിളിച്ചു ചേര്‍ത്ത ദ്രാവിഡനാട് സമ്മേളനത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവയും ബംഗാളിന്റെ ചില ഭാഗങ്ങളും അടങ്ങുന്ന ദ്രാവിഡനാടിന്റെ ഭൂപടം അവതരിപ്പിക്കപ്പെട്ടു. ആശയപരമായ ചില അകല്‍ച്ചകള്‍ ഉണ്ടായെങ്കിലും പെരിയാറിന്റെ പ്രായോഗിക രാഷ്ട്രീയത്തില്‍ നിന്ന് പ്രേരണ സ്വീകരിച്ചുകൊണ്ടാണ് പില്‍ക്കാലത്ത് അണ്ണാദുരൈ തമിഴ്‌നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയത്തെ മുന്നോട്ടു കൊണ്ടുപോയയത്. ഡിഎംകെ സ്ഥാപകനായ അണ്ണാദുരൈ 1943 മെയ് 9 ന് നടത്തിയ ഒരു പ്രസംഗത്തില്‍ ‘സനാതനം’ പൊളിച്ചെഴുതാന്‍ ആഹ്വാനം ചെയ്തു. പിന്നീട് കരുണാനിധിയും ഇപ്പോള്‍ സ്റ്റാലിനുമൊക്കെ ഈ രാഷ്ട്രീയ പാരമ്പര്യമാണ് മുറുകെപ്പിടിക്കുന്നത്. മുന്‍പ് ഡിഎംകെയില്‍ അംഗമായിരുന്ന തമിഴ് നടന്‍ ശിവാജി ഗണേശന്‍ ഒരിക്കല്‍ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന്റെ പേരിലാണ് പാര്‍ട്ടി വിടാന്‍ നിര്‍ബന്ധിതനായത്. രൂപീകരണ കാലം മുതല്‍ ഡി.എം.കെ അവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി പ്രഖ്യാപിച്ചത് ദ്രാവിഡനാട് രൂപീകരണമായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ മൂന്നിന് നീലഗിരിയില്‍ നടന്ന സമ്മേളനത്തില്‍ ഡി.എം.കെ എം.പിയായ ആണ്ടിമുത്തുരാജ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിലാണ് ദ്രാവിഡനാട് എന്ന ആശയം പുനരവതരിപ്പിക്കാന്‍ ഡിം.എം.കെ നിര്‍ബ്ബന്ധിതമാകുന്നുവെന്ന് പ്രഖ്യാപിച്ചത്. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സനാതനധര്‍മ്മ വിരുദ്ധതയുടെയും വിഭജനരാഷ്ട്രീയത്തിന്റെയും വേരുകള്‍ എക്കാലവും ശക്തമായിരുന്നു എന്നു സാരം.

ഹൈന്ദവ വിരുദ്ധതയുടെ മുറവിളികള്‍
അടുത്ത കാലത്തായി ഭാരതത്തിന്റെ രാഷ്ട്രീയ, അക്കാദമിക മണ്ഡലങ്ങളില്‍ സനാതനധര്‍മ്മത്തെ ആസൂത്രിതമായി അവഹേളിക്കാനുള്ള പരിശ്രമങ്ങള്‍ അരങ്ങേറുകയാണ്. 2014 ല്‍ രാജ്യതലസ്ഥാനത്തുള്ള ജെഎന്‍യു ക്യാമ്പസില്‍ മഹിഷാസുര രക്തസാക്ഷിദിനം കൊണ്ടാടപ്പെട്ടത് ഇതിന്റെ നാന്ദി കുറിക്കലായിരുന്നു. ഹൈന്ദവ ആരാധനാമൂര്‍ത്തിയായ ദുര്‍ഗ്ഗാദേവിയെ ബോധപൂര്‍വം ആക്ഷേപിക്കാന്‍ അന്ന് ശ്രമം നടന്നു. കശ്മീര്‍ മുതല്‍ കേരളം വരെയുള്ള നാടുകള്‍ക്ക് ഭാരതത്തില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് അവിടെ മുദ്രാവാക്യമുയര്‍ന്നു. ഒരുഭാഗത്ത്, ആഗോളവ്യാപകമായി സനാതനധര്‍മ്മവും ഹൈന്ദവ സംസ്‌കാരവും അതിന്റെ ഗതകാല മഹിമയും പ്രൗഢിയും വീണ്ടെടുത്ത് മുന്നേറുകയും, ജമ്മു കാശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമൊക്കെ വിഘടനവാദത്തിന്റെ വേരുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്യുമ്പോഴാണ്, ഇപ്പോള്‍ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് സനാതനധര്‍മ്മവിരുദ്ധവും രാഷ്ട്രവിരുദ്ധവുമായ ചില മുറവിളികള്‍ ഉയര്‍ന്നുപൊങ്ങുന്നത്. ഉദയനിധി സ്റ്റാലിന്റെ സനാതനധര്‍മ്മ നിന്ദ പുറത്തു വരുന്നതിനും ഏതാനും നാളുകള്‍ക്ക് മുന്‍പാണ് ഹിന്ദുക്കളുടെ ആരാധനാമൂര്‍ത്തിയായ ഗണപതിയെ അധിക്ഷേപിച്ചുകൊണ്ട് കേരളത്തിന്റെ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പൊതുപരിപാടിയില്‍ പ്രസംഗിച്ചത്. കാഞ്ഞങ്ങാട് മുസ്ലിം ലീഗിന്റെ യുവജന വിഭാഗം സംഘടിപ്പിച്ച മണിപ്പൂര്‍ ഐക്യദാര്‍ഢ്യറാലില്‍ ഹിന്ദുക്കളെ അമ്പലത്തിനുള്ളില്‍ പച്ചയ്ക്ക് ചുട്ടു കൊല്ലും എന്ന കൊലവിളി ഉയര്‍ന്നതും ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ട്. അതിനു മുന്‍പ് നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഹിന്ദുക്കളോട് ’21 ല്‍ ഊരിയ കത്തി അറബിക്കടലില്‍ എറിഞ്ഞിട്ടില്ല’ എന്നും ‘അവലും മലരും വാങ്ങിച്ച് വീട്ടില്‍ കാത്തുവെച്ചോളൂ’ എന്നും മുദ്രാവാക്യ രൂപത്തില്‍ ഭീഷണി മുഴക്കി. എറണാകളത്ത് ‘കട്ടിംഗ് സൗത്ത്’ എന്ന പേരിലുള്ള മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചതിന്റെയും കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയപ്പോള്‍ ‘ബിജെപി മുക്ത ദക്ഷിണേന്ത്യ’ എന്ന നിലയില്‍ പ്രചാരണം നടത്തിയതിന്റെയും പിന്നിലും രാഷ്ട്രവിരുദ്ധ രാഷ്ട്രീയത്തിന്റെ വിഷദംഷ്ട്രകള്‍ ഒളിഞ്ഞിരിപ്പുണ്ട്. ഒരു വര്‍ഷം മുന്‍പ് കേരളത്തിലെ നിയമസഭാംഗവും മുന്‍ മന്ത്രിയുമായ കെ.ടി. ജലീല്‍ കശ്മീരിനെ ‘ആസാദ് കശ്മീര്‍’ എന്നും ജമ്മു കശ്മീരിനെയും ലഡാക്കിനെയും ചേര്‍ത്ത് ‘ഇന്ത്യന്‍ അധീന കശ്മീര്‍’ എന്നും പരാമര്‍ശിച്ചുകൊണ്ട് ഒരു ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരുന്നു. ജമ്മു കശ്മീരിന്റെ മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തെ തിരസ്‌കരിക്കാനും അതിനുള്ളത് മുസ്ലിം സ്വത്വമാണെന്ന് സ്ഥാപിക്കാനും കേന്ദ്ര സര്‍ക്കാര്‍ അത് തകര്‍ത്തുവെന്ന് വരുത്തിത്തീര്‍ക്കാനുമാണ് ജലീല്‍ ശ്രമിച്ചത്. ഭാരതത്തിന്റെ ഭാഗമായ കശ്മീരിനെയാണ് ‘ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍’ എന്ന് ജലീല്‍ വിശേഷിപ്പിച്ചത്. മാത്രമല്ല പാകിസ്ഥാനോടൊപ്പം ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ‘ആസാദ് കശ്മീര്‍’ എന്നറിയപ്പെട്ടു എന്നും ജലീല്‍ അവകാശപ്പെട്ടു. ഇതും രാഷ്ട്രവിരുദ്ധവും സനാതനധര്‍മ്മ വിരുദ്ധവുമായ പ്രസ്താവന തന്നെയായിരുന്നു.
ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് എച്ച്.ഐ.വിയോടും കുഷ്ഠരോഗത്തോടും ഉപമിച്ചുകൊണ്ട് ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രി എ.രാജ സനാതനധര്‍മ്മത്തിനു നേരെ നിന്ദ്യമായ അവഹേളനം നടത്തിയത്. ഉദയനിധി സ്റ്റാലിന്റെ വിദ്വേഷ പ്രസ്താവനയ്ക്ക് ഐക്യദാര്‍ഢ്യവുമായി തമിഴ്നാട് കോണ്‍ഗ്രസ്സിന്റെ ജനറല്‍ സെക്രട്ടറി ലക്ഷ്മി രാമചന്ദ്രനും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും രംഗത്ത് വരികയും ചെയ്തു. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോള്‍ ‘കാവി ഭീകരത’, ‘ഹിന്ദു തീവ്രവാദം’ തുടങ്ങിയ സംജ്ഞകള്‍ മുന്നോട്ടു വെച്ചുകൊണ്ട് സനാതനധര്‍മ്മത്തെ അവഹേളിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിന്റേത്. ഉദയനിധിയുടെ പരാമര്‍ശങ്ങള്‍ വിവാദമായി കത്തിനില്‍ക്കുമ്പോള്‍ തന്നെയാണ് കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ കേരളത്തിലെ ഹൈന്ദവ ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട ഒരു വിവാദ പ്രസ്താവന നടത്തിയത്. കേരളത്തിലെ ഒരു പ്രസിദ്ധ ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ തനിക്ക് വിവേചനം നേരിടേണ്ടിവന്നെന്നും തന്നോട് ഷര്‍ട്ട് അഴിക്കാന്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണഗുരുവിന്റെ 169-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ബംഗളൂരുവില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാല്‍ കര്‍ണാടകയിലും ഇത്തരം രീതി പിന്തുടരുന്നുണ്ടെന്നും വിവാദമുണ്ടാക്കാന്‍ വേണ്ടി മാത്രം സിദ്ധരാമയ്യ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നും മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മൈ അഭിപ്രായപ്പെട്ടു.

സനാതനധര്‍മ്മത്തെ നിന്ദിക്കാനും നശിപ്പിക്കാനും ഗൂഢാലോചന നടത്താനും ഹൈന്ദവ വിശ്വാസികളെ ആക്ഷേപിക്കുന്നതിലും രാഷ്ട്രവിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിലും ഭാരതത്തിലെ പ്രതിപക്ഷ മുന്നണികളെല്ലാം എന്നും ഒറ്റക്കെട്ടായിരുന്നു. ശബരിമലയില്‍ സുപ്രീംകോടതി വിധിയെ മറയാക്കി ഹൈന്ദവ വിശ്വാസത്തെ ചവിട്ടിമെതിക്കാന്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടത്തിയ ഗൂഢശ്രമങ്ങള്‍ വിശ്വാസി സമൂഹം തിരിച്ചറിഞ്ഞതാണ്. ഹൈന്ദവ ധര്‍മ്മാചാര്യനായ പേജാവര്‍ മഠാധിപതിയെ ഭീകരനെന്നും കൊടുംഭീകരനെന്നും ആക്ഷേപിച്ചത് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. ഭാരതത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ തമിഴകത്തിന്റെ ശൈവ പാരമ്പര്യം പേറുന്ന ചോള കാലഘട്ടത്തിന്റെ പുന:സ്മരണയുടെ പ്രതീകമായ ചെങ്കോല്‍ രാമേശ്വരത്തെ തിരുവാടുതുറൈ മഠത്തിന്റെ മഠാധിപതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈമാറുകയും, ദല്‍ഹിയില്‍ സമാപിച്ച ജി 20 ഉച്ചകോടിയുടെ മുഖ്യവേദിക്കു മുന്നില്‍ തമിഴ്‌നാട്ടില്‍ നിന്നു തന്നെയുള്ള സ്ഥപതി കുടുംബത്തിലെ ശില്പികള്‍ പണിത നടരാജ വിഗ്രഹം സ്ഥാപിക്കപ്പെടുകയും ചെയ്തത്. ഭാരതത്തില്‍ രാഷ്ട്രവിഭജനത്തിന് വിത്തിടുന്ന സനാതനധര്‍മ്മവിരുദ്ധതയ്‌ക്കെതിരായ ആര്‍ഷഭാരതത്തിന്റെ ഭാവാത്മകമായ സന്ദേശമെന്ന നിലയിലാണ് നോക്കിക്കാണേണ്ടത്.
32 പവന്‍ തൂക്കം വരുന്ന കിരീടം ഉദയനിധി സ്റ്റാലിന്റെ അമ്മ ഗുരുവായൂരപ്പനു സമര്‍പ്പിച്ചിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. അതിനിടെയാണ് സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യാനുള്ള ആഹ്വാനവുമായി ഉദയനിധി രംഗത്ത് വന്നത്. ആക്രമിച്ച് ഉന്മൂലനാശം വരുത്താനുള്ള പരിശ്രമങ്ങളെ സംഘടിതശക്തികൊണ്ടും സാധനാബലം കൊണ്ടും ചെറുത്തുതോല്‍പ്പിച്ച ചരിത്രമാണ് സനാതനധര്‍മ്മത്തിന്റേത് എന്ന് സനാതനധര്‍മ്മ വിരോധികള്‍ ഓര്‍ക്കേണ്ടതുണ്ട്. സനാതനധര്‍മ്മത്തിന്റെ ഈ മൃത്യുഞ്ജയ മനോഭാവത്തെ ആത്മവിശ്വാസപൂര്‍വ്വം ആശ്ലേഷിച്ചുകൊണ്ടാണ് ഹൈന്ദവദാര്‍ശനികനായ ഡോ. രാധാകൃഷ്ണന്‍ അദ്ദേഹത്തിന്റെ ‘Hindu view of life’ എന്ന പുസ്തകം ഉപസംഹരിക്കുന്നത്. ആ വാചകം ഇങ്ങനെയാണ് ‘വിചാരത്തിന്റെയോ ചരിത്രത്തിന്റെയോ മേഖലയില്‍ ഭാവികാലം ഉയര്‍ത്തിയേക്കാവുന്ന ഏത് വെല്ലുവിളിയെയും നേരിടാന്‍ സനാതനധര്‍മ്മത്തിനു കരുത്തുണ്ടെന്നു വിശ്വസിക്കാന്‍ അതിന്റെ ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു’!