മുമ്പൊക്കെ പു.ക.സയുടെ തലപ്പത്തുള്ളവര്‍ക്ക് സാഹിത്യ ഭ്രമമായിരുന്നു. ഇന്ന് ആ കസേരയിലെത്തുന്നവര്‍ക്ക് ആര്‍.എസ്. എസ്. വിരോധം മൂത്ത് ഭ്രാന്താകുകയാണ്. ഇതിന് മുമ്പ് പു.ക. സയുടെ തലപ്പത്തിരുന്ന ഊശാന്താടിക്കാരന്‍ സംഘപരിവാര്‍ വിരോധം മൂത്ത് ഇസ്ലാമിസ്റ്റുകളുടെ സാഹിത്യ ചാവേറായി മാറി. ഇപ്പോഴത്തെ ജന. സെക്രട്ടറി അശോകന്‍ ചെരുവില്‍ സംഘപരിവാര്‍ വിരോധം മൂത്ത് ബ്രാഹ്‌മണിക്കല്‍, മത ഭീകരരാഷ്ട്രീയം എന്നൊക്കെ പിച്ചും പേയും പറയുന്ന പരുവത്തിലാണ്. എന്നാലും അദ്ദേഹം സ്റ്റാലിന്റെ രഹസ്യാന്വേഷണ സംഘത്തെ തോല്പിക്കുന്ന ഡിറ്റക്റ്റീവാണ്. വലിയൊരു പ്രഹേളികക്കല്ലേ അദ്ദേഹം രണ്ടു നാള്‍ കൊണ്ട് വഴി കണ്ടെത്തിയത്. ആംഗ്ലോ ഇന്ത്യന്‍ സാഹിത്യകാരന്‍ ഫ്രാന്‍സിസ് നെറോണ സര്‍ക്കാര്‍ സര്‍വ്വീസിലെ ജോലി രാജിവെക്കുന്നു. ഉപജീവനമോ അതിജീവനമോ ഏതു വേണമെന്ന ചോദ്യം വന്നപ്പോള്‍ ജോലി ഉപേക്ഷിച്ചു എന്നാണദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അവിടെ നിന്നും അശോകന്‍ ഡിറ്റക്റ്റീവിന്റെ അന്വേഷണം ആരംഭിക്കുന്നു. നെറോണയുടെ കഥയെ അടിസ്ഥാനമാക്കിയുള്ള കക്കുകളി എന്ന നാടകത്തിനെതിരെ പാതിരിമാര്‍ പരാതിപ്പെട്ടതും നെറോണ മാപ്പു പറഞ്ഞതായി കേള്‍ക്കുന്നതും അന്വേഷണ വിഷയമല്ല. മാസ്റ്റര്‍പീസ് നോവലിനെതിരെ ഒരു ഇടതു സാഹിത്യകാരനും പ്രവാസി ജീവിതം കഥയാക്കിയ നോവലിസ്റ്റും നിരവധി പുരസ്‌കാരം നേടിയ ആളുമായ വ്യക്തി പരാതി നല്‍കി എന്ന ജനസംസാരവും അന്വേഷണ വിഷയമല്ല. ഇതൊന്നും അശോകന്‍ ഡിറ്റക്റ്റീവിന്റെ ഭൂതക്കണ്ണാടിയില്‍ തെളിയില്ല. ഇടതുസര്‍ക്കാറിന്റെ സര്‍വ്വീസിലെ ഒരു എഴുത്തുകാരനും ഒരു പ്രശ്‌നവുമില്ല എന്ന് സഖാവ് അശോകന് ഉറപ്പുള്ളതിനാല്‍ ആ വശം നോക്കുകയേ വേണ്ട. ജനകീയ സര്‍ക്കാര്‍ എഴുത്തിന് അനുകൂല നിലപാടേ എടുക്കൂ എന്ന ചുകപ്പന്‍ തിമിരം കാരണം ഭൂതക്കണ്ണാടിയില്‍ ഈ വശം ക്ലിയര്‍. പിന്നെ നോട്ടം നെറോണ ജോലി ചെയ്ത ജുഡീഷ്യറിയിലേക്കാണ്. അവിടെ സഖാവ് കണ്ടത് ഫ്യൂഡല്‍ മേധാവിത്തമാണ്. എന്നാലും കുഴപ്പമില്ല. അതും കഴിഞ്ഞ് ഭൂതക്കണ്ണാടിയില്‍ തെളിഞ്ഞത് ഭീകര ദൃശ്യങ്ങളാണ്. കേന്ദ്രം ഭരിക്കുന്ന മതഭീകര രാഷ്ട്രീയ പാര്‍ട്ടിക്കു കീഴില്‍ രാജ്യത്തെ ജയില്‍ നിറയെ എഴുത്തുകാരും മനുഷ്യാവകാശ പ്രവര്‍ത്തകരും. ഇത്തരം ഭരണത്തില്‍ എങ്ങനെ നെറോണയ്ക്ക് ജോലിയില്‍ തുടരാനാകും? പുകസ തലപ്പത്തു നിന്ന് ഇദ്ദേഹത്തെ സംസ്ഥാന പോലീസിന്റെ ഇന്റലിജന്റസ് തലപ്പത്തേക്ക് മാറ്റേണ്ട കാലം അതിക്രമിച്ചില്ലേ വിജയന്‍ സഖാവേ?
അശോകന്‍ സഖാവിന്റെ കുറ്റാന്വേഷണ ഗവേഷണം കണ്ടു ജനം അന്തിച്ചു നില്ക്കുമ്പോള്‍ സാഹിത്യ ലോകത്തെ ചിലര്‍ ചോദിക്കുകയാണ് ആരാണ് നെറോണയെ വേട്ടയാടുന്നതെന്ന്. ജോലി രാജി വെച്ചിട്ടും തുറന്നു പറയാന്‍ അയാള്‍ക്കെന്താണ് മടി? ഒരു വിവാദമുണ്ടാക്കി പുസ്തകം വിറ്റഴിയാന്‍ നോവലിസ്റ്റും പ്രസാധകരും കളിച്ച കളിയല്ലേ ഈ രാജി നാടകം? അതല്ലേ പ്രസാധകരുടെ പത്രത്തില്‍ മാത്രം അഭിമുഖം വന്നത്. അവിടെയും പരാതിക്കാരനെ വെളിപ്പെടുത്താന്‍ മടിയെന്തിന്? ഇത് സാഹിത്യകാരന്മാര്‍ തിരിച്ചറിഞ്ഞു. അല്ലെങ്കില്‍ നെറോണയ്ക്ക് പിന്തുണയുമായി ഒരു പട തന്നെ രംഗത്തു വരില്ലായിരുന്നോ?