കേരളത്തില്‍ പാലായടക്കം ആറ് നിയമസഭാമണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങളെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും മാധ്യമങ്ങളും വിലയിരുത്തിയും വിശകലനം ചെയ്തും നടത്തുന്ന നിരീക്ഷണങ്ങള്‍ കേട്ടാല്‍ ഉറിയും ചിരിച്ചുപോകും എന്നതാണവസ്ഥ. മുഖ്യമന്ത്രി വിജയന്റെ ഭാഷയില്‍ പറഞ്ഞാല്‍ മൂന്നു മണ്ഡലങ്ങള്‍ എല്‍ഡിഎഫും മൂന്നു മണ്ഡലങ്ങള്‍ യുഡിഎഫും നേടി. ഇതില്‍ പരമ്പരാഗതമായി എല്‍.ഡി.എഫ് കൈവശം വച്ചിരുന്നത് അരൂര്‍ മാത്രം. ബാക്കി അഞ്ചിലും യുഡിഎഫാണ് വിജയിച്ചുകൊണ്ടിരുന്നത്. തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോള്‍ യു.ഡി.എഫില്‍ നിന്നും മൂന്നു മണ്ഡലങ്ങള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തപ്പോള്‍ എല്‍.ഡി.എഫില്‍ നിന്ന് ഒരു മണ്ഡലം മാത്രം പിടിക്കാന്‍ കഴിഞ്ഞ യു.ഡി.എഫ് പിന്നാക്കം പോയെന്നുകാണാം. ശബരിമലയില്‍ ഹിന്ദുവിരുദ്ധ നിലപാടെടുത്ത എല്‍.ഡി.എഫിനെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാഠം പഠിപ്പിച്ച കേരളത്തിലെ വോട്ടര്‍മാര്‍ ഇത്രവേഗം എല്ലാം മറന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സമാശ്ലേഷിച്ചുവെങ്കില്‍ അവര്‍ക്ക് അരണബുദ്ധിയെ ഉള്ളൂ എന്നു വേണം പറയാന്‍.
മുഖ്യമന്ത്രി വിജയന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെയും പ്രസ്താവനയിലൂടെ അവര്‍ അവകാശപ്പെടുന്നത് കേരളത്തിലെ ജാതി മതശക്തികളെ മൂലയ്ക്ക് തളച്ച് നേടിയ മതേതര വിജയമാണ് എല്‍.ഡി.എഫിനുണ്ടായതെന്നാണ്. ഈ ഉപതിരഞ്ഞെടുപ്പ് വിശകലനത്തിലെ ഒന്നാമത്തെ തമാശ ഇതാണ്. 2016 നിയമസഭാ തിരഞ്ഞെടുപ്പു മുതല്‍ ഈ ഉപതിരഞ്ഞെടുപ്പുകളില്‍ വരെ എല്‍.ഡി.എഫ് നേടിയ എല്ലാ വിജയങ്ങളും ജാതി മതശക്തികള്‍ക്ക് കീഴടങ്ങിയതിനുകിട്ടിയ പ്രതിഫലമായിരുന്നു എന്നു കാണാം. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. ഗവണ്‍മെന്റ് ന്യൂനപക്ഷ മതവിഭാഗങ്ങളെ ഉന്മൂലനം ചെയ്യുമെന്ന നുണ നിരന്തരം പ്രചരിപ്പിച്ച് അത്തരം മതവിഭാഗങ്ങളില്‍ ‘ഫിയര്‍ സൈക്കോസിസ്’ ഉണ്ടാക്കിയും മുസ്ലീം വര്‍ഗ്ഗീയഭീകര സംഘടനകളുമായി രഹസ്യധാരണ ഉണ്ടാക്കിയുമാണ് വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് ഗവണ്‍മെന്റ് 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അധികാരത്തില്‍ വന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ജയിക്കാന്‍ പള്ളി അരമനകളും മതമൗലികവാദി സംഘടനകളുടെ ഓഫീസുകളും കയറി നിരങ്ങിയ കമ്മ്യൂണിസ്റ്റുകള്‍ ഇപ്പോള്‍ തങ്ങള്‍ ജാതി- മത സമവാക്യങ്ങളെ മാറ്റിക്കുറിച്ചു എന്ന തമാശ തട്ടിവിടുകയാണ്. കേരളത്തിലെ ഹിന്ദു സമൂഹത്തിലെ രണ്ടു സാമുദായിക സംഘടനാ നേതാക്കളെ ഇടത്-വലത് മുന്നണികള്‍ പൂച്ച എലിയെ തട്ടിക്കളിക്കും പോലെ തട്ടിക്കളിക്കുന്നുണ്ടെന്നത് ശരിയാണെങ്കിലും ഇതര മതവിഭാഗത്തിലെ മതാദ്ധ്യക്ഷന്മാരുടെ തിട്ടൂരങ്ങളില്‍ നിന്ന് ഒരിഞ്ചുപോലും മാറി സഞ്ചരിക്കാനുള്ള ധൈര്യം ഈ മുന്നണികളിലെ ഒരു നേതാവിനും ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടില്ല.
അരൂരില്‍ ഭൂരിപക്ഷ മതവിഭാഗത്തില്‍ നിന്നൊരാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന വെള്ളാപ്പള്ളി നടേശന്റെ അഭ്യര്‍ത്ഥനയെ വെല്ലുവിളിച്ചുകൊണ്ട് യു.ഡി.എഫും എല്‍.ഡി.എഫും ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ നിന്നുള്ളവരെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി. ഈ വെല്ലുവിളി ഹിന്ദുഭൂരിപക്ഷ മേഖലയില്‍ മാത്രമെ ഇവര്‍ക്ക് നടത്താനാവൂ. അല്ലെങ്കില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള എറണാകുളം മണ്ഡലത്തില്‍ വീരവാദം മുഴക്കുന്ന കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസ്സുകാരും ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി എന്നതിനുപരി പ്രാബല്യമനുസരിച്ച് അവര്‍ ലാറ്റിന്‍ വിഭാഗം ആണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. തിരഞ്ഞെടുപ്പ് വിശകലനം നടത്തിക്കൊണ്ട് മുഖ്യമന്ത്രി വിജയന്‍ സ്വതസിദ്ധമായ അഹങ്കാരം നിറഞ്ഞ വാക്കുകളില്‍ ‘ആരുടെയെങ്കിലും മുണ്ടിന്റെ കോന്തലയ്ക്കു കെട്ടിയവരല്ല ജനങ്ങള്‍’ എന്നു പറയുമ്പോള്‍ അത് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ മാത്രം ഉദ്ദേശിച്ചുള്ള പ്രസ്താവനയാണെന്ന് ഏതു കൊച്ചുകുട്ടിയ്ക്കും മനസ്സിലാകും. വട്ടിയൂര്‍കാവില്‍ ശരിദൂരം തെളിയിക്കാന്‍ കോണ്‍ഗ്രസ്സിനു പിന്‍തുണ കൊടുത്ത എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയുടെ നിലപാട് കാട്ടി ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ തട്ടിയെടുത്ത വിജയന്റെ പാര്‍ട്ടിക്ക് മതേതരത്വം പറയാന്‍ എന്ത് അവകാശമാണുള്ളത്?
ജനങ്ങളുടെ ജാതിയും മതവും പറഞ്ഞ് വോട്ടു നേടി ജയിക്കുമ്പോഴും കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസ്സുകാരും മതേതരത്വത്തില്‍ പിടിച്ച് ആണയിടുന്നതിലും വലിയ തമാശ എന്താണുള്ളത്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനോട് തോല്‍ക്കുമെന്നുറപ്പായ കെ. മുരളീധരന്‍ തന്റെ പഴയ ഇടതുലാവണത്തിലെ സുഹൃത്തുക്കളുടെ കാലുപിടിച്ച് കമ്മ്യൂണിസ്റ്റ് വോട്ടുകള്‍ വായ്പവാങ്ങിയാണ് ജയിച്ചതെന്ന് അദ്ദേഹം തന്നെ തുറന്നു സമ്മതിച്ചിട്ടുള്ളതാണ്. താന്‍ വായ്പ വാങ്ങിയ കമ്മ്യൂണിസ്റ്റ് വോട്ടിന് പ്രത്യുപകാരമായി ഈ ഉപതിരഞ്ഞെടുപ്പില്‍ തന്റെ പക്കലുള്ള കോണ്‍ഗ്രസ് വോട്ടുകള്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി യ്ക്ക് മറിച്ച് നല്‍കിയില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ ലഭിച്ച ഭൂരിപക്ഷത്തില്‍ വട്ടിയൂര്‍കാവില്‍ ഇടതുസ്ഥാനാര്‍ത്ഥി ജയിക്കുമായിരുന്നില്ല. ഇത്തരം അസാന്മാര്‍ഗ്ഗിക അടവുനയം നടത്തുന്നവരാണ് കേരളത്തില്‍ ബിജെപി വോട്ടു കച്ചവടം നടത്തുന്നുവെന്ന് മുറവിളികൂട്ടുന്നത്.
മഞ്ചേശ്വരത്ത് ബി.ജെ.പിയുടെ രവീശതന്ത്രി ജയിക്കാതിരിക്കാന്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍പോലും ലീഗുമായി ധാരണയിലെത്തിയ കമ്മ്യൂണിസ്റ്റുപാര്‍ട്ടി കൃത്യമായി വോട്ടുമറിച്ച് നല്‍കിയിട്ടാണ് എം.സി.കമറുദ്ദീന്‍ തിരഞ്ഞെടുപ്പ് ‘കോണി’ കയറിയത്. എല്ലാ വര്‍ഗ്ഗീയ കരുനീക്കങ്ങളും ജാതിക്കളികളും കളിച്ചിട്ടാണ് കമ്മ്യൂണിസ്റ്റുകള്‍ ഞെളിഞ്ഞുനിന്ന് തങ്ങള്‍ വര്‍ഗ്ഗീയശക്തികളെ തോല്‍പ്പിച്ചു എന്ന് വിളംബരം ചെയ്യുന്നത്. ഈ ഉപതിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ വിജയം ‘മതസംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടേണ്ട എന്ന സന്ദേശമാണ് നല്‍കുന്നതെന്ന്’ മുഖ്യമന്ത്രി വിജയന്റെ തിരഞ്ഞെടുപ്പ് വിലയിരുത്തല്‍ കേട്ടാല്‍ ഏത് ചത്തകോഴിയും കൊക്കിപ്പറക്കും.
ഇനി മലയാളികളെ ചിരിപ്പിയ്ക്കുന്ന മറ്റൊരു കൂട്ടര്‍ കേരളത്തിലെ പത്രങ്ങളും ചാനലുകളുമാണ്. കേരളത്തിലെ രണ്ട് പ്രമുഖ ദിനപത്രങ്ങളും അവരുടെ ചാനലുകളും യഥാക്രമം ഇടതു-വലതു മുന്നണികളുടെ അപ്രഖ്യാപിത മുഖപത്രങ്ങളായിട്ടാണ് പ്രവര്‍ത്തിച്ചു പോരുന്നത്. അവരുടെ തലക്കെട്ടുകളിലും സായാഹ്ന ചര്‍ച്ചകളിലും ഉപതിരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റും മുമ്പ് ബിജെപി ജയിച്ചുകൊണ്ടിരുന്നതാണെന്ന മട്ടിലാണ് അവതരിപ്പിക്കുന്നത്. കേരളത്തില്‍ ബിജെപിയും എന്‍ഡിഎയും തകര്‍ച്ചയിലാണെന്നു സ്ഥാപിക്കാന്‍ വേണ്ടി വസ്തുതകളെ വളച്ചൊടിച്ചും തമസ്‌കരിച്ചും വാര്‍ത്ത സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ മഞ്ചേശ്വരത്തും കോന്നിയിലും ബിജെപിയ്ക്കുണ്ടായ വോട്ട് വര്‍ദ്ധനവിനു നേരെ കണ്ണടയ്ക്കുകയും വട്ടിയൂര്‍ക്കാവിലെ വോട്ട് നഷ്ടത്തെ പെരുപ്പിച്ചു കാണിക്കുകയും ചെയ്യുമ്പോള്‍ അവരുടെ രാഷ്ട്രീയ പക്ഷപാതമാണ് മറനീക്കിപുറത്തുവരുന്നത്.
വട്ടിയൂര്‍കാവിലെ അങ്കത്തട്ടില്‍ ചതിയുടെ തന്ത്രങ്ങള്‍ ഇടതുപക്ഷവും വലതുപക്ഷവും എന്തൊക്കെ പുറത്തെടുത്തുവെന്ന് മലയാളികള്‍ ഇതിനോടകം മനസ്സിലാക്കി കഴിഞ്ഞതാണ്. ബിജെപിയ്ക്കു ഉപതിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാനായില്ല എന്ന തരത്തില്‍ നിരന്തരം വാര്‍ത്തകൊടുക്കുന്ന ചില മാധ്യമങ്ങള്‍ സത്യത്തില്‍ ബിജെപി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാനായി നടത്തുന്ന ഒരിനം മനഃശാസ്ത്രയുദ്ധത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. മനോരമപത്രം പുറത്തുവിട്ട സര്‍വ്വേ ഇതിന് നല്ല ഉദാഹരണമായിരുന്നു. ഇതിനു സമാനമാണ് തങ്ങള്‍ ബിജെപിക്കാരാണെന്ന മട്ടില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ബിജെപി നേതൃത്വത്തെ വിചാരണ ചെയ്യുന്ന ചില വ്യക്തികളുടെ പ്രവര്‍ത്തനവും. നാളിതുവരെ സ്വന്തം പേരുപോലും വോട്ടേഴ്‌സ് ലിസ്റ്റില്‍ ചേര്‍ക്കാനുള്ള രാഷ്ട്രീയബോധം കാണിക്കാത്ത ചിലരും തങ്ങള്‍ ബിജെപിയ്ക്കു വേണ്ടി മഹാത്യാഗം ചെയ്തു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരാണെന്നും നിലവിലുള്ള നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ടാണ് തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാത്തതെന്നുമൊക്കെ തട്ടിവിടുമ്പോള്‍ അവര്‍ നടത്തുന്നതും പ്രസ്ഥാനത്തിനെതിരെയുള്ള പ്രച്ഛന്ന യുദ്ധമാണ് എന്ന് യഥാര്‍ത്ഥ പ്രവര്‍ത്തകന്‍ തിരിച്ചറിയേണ്ടതുണ്ട്. പൂവിരിച്ചപാതയിലൂടെയല്ല ബിജെപിയടക്കമുളള സംഘപരിവാര്‍ സംഘടനകള്‍ കടന്നുവന്നിട്ടുള്ളത്. ഇടതു-വലതു വര്‍ഗ്ഗീയശക്തികളൊരുക്കിയ ചതിക്കെണികളെ തോല്പിച്ചുകൊണ്ട് മുന്നേറുമ്പോള്‍ വീഴ്ചകളും വിജയങ്ങളുമൊക്കെ സ്വാഭാവികമാണ്. അന്തിമ വിജയത്തിന്റെ മുന്നേറ്റങ്ങളില്‍ കണ്ണുനട്ട് പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ക്കെതിരെ മനഃശാസ്ത്രയുദ്ധം നടത്തുന്ന ശക്തികളെ നാം കരുതിയിരിക്കേണ്ടതുണ്ട്.