മതവും രാഷ്ട്രീയവും കൂടിക്കലരാത്തതായി മലയാളി ജീവിതത്തില്‍ ഒന്നുമില്ല. കടലാണ് വിഷയമെങ്കിലും കാടാണ് വിഷയമെങ്കിലും ആദ്യം മതവും പിന്നാലെ രാഷ്ട്രീയവും കടന്നു വരുന്നതാണ് കേരളത്തില്‍ കണ്ടുവരുന്നത്. വിഴിഞ്ഞം തുറമുഖ വിഷയത്തില്‍ ഒരു വിഭാഗം മതം ഊതിക്കത്തിച്ച് കാര്യങ്ങള്‍ വര്‍ഗ്ഗീയ കലാപത്തോളമെത്തിച്ചു. കേരളത്തിലെ മലയോര മേഖലയില്‍ പരിസ്ഥിതിലോല മേഖലയെ ചൊല്ലി മത മേലദ്ധ്യക്ഷന്മാരുടെ തിട്ടൂരങ്ങള്‍ക്കനുസരിച്ച് ഭരണ പ്രതിപക്ഷ ‘കുഞ്ചരന്മാര്‍’ ചാടിക്കളിച്ച് തുടങ്ങിയിട്ടുണ്ട്. നാഴികക്കു നാല്‍പ്പതുവട്ടം മതേതരത്വ ഗീര്‍വാണങ്ങള്‍ പ്രസംഗിക്കുന്നവര്‍ക്കൊന്നും സംഘടിത മതമേലദ്ധ്യക്ഷന്മാരുടെ കല്‍പ്പനകള്‍ക്കു മുന്നില്‍ തിരുവായ്ക്ക് എതിര്‍വാ ഉണ്ടാകാറില്ല. കടല്‍ത്തീരം കൈയേറിയവരും കാടു കൈയേറിയവരും വിശുദ്ധന്മാരാകുകയും പരിസ്ഥിതി സം രക്ഷിക്കണം എന്നു പറയുന്നവര്‍ പരിസ്ഥിതി തീവ്രവാദികളാകുകയും ചെയ്യുന്ന കെട്ടകാലത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്.
പരിസ്ഥിതിലോല വിവാദങ്ങളിലെ ന്യായാന്യായങ്ങള്‍ എന്തൊക്കെയാണ്? കേരളത്തിന്റെ ജലഗോപുരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പശ്ചിമഘട്ടവും അതിനോടനുബന്ധിച്ചുള്ള ആവാസവ്യവസ്ഥയും സംരക്ഷിച്ചില്ലെങ്കില്‍ കേരളം മരുഭൂമിയാകുമെന്ന് പറഞ്ഞ മാധവ ഗാഡ്ഗില്‍ തയ്യാറാക്കിയ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ നിന്നാണ് ഇന്നു കാണുന്ന ബഫര്‍ സോണ്‍ വിവാദം ആരംഭിക്കുന്നത്. എന്താണ് പരിസ്ഥിതിലോല മേഖല അഥവാ ബഫര്‍ സോണ്‍ എന്ന് ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. സംരക്ഷിത വന മേഖലയോട് ചേര്‍ന്നു കിടക്കുന്ന നിശ്ചിത ഭൂമിയില്‍ സ്ഥിരമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ, പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വ്യവസായ സ്ഥാപനങ്ങളോ ഒന്നും അനുവദിക്കാതെ സംരക്ഷിക്കുന്ന മേഖലയെ ആണ് ബഫര്‍ സോണ്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. പരിസ്ഥിതി പരിപാലനത്തിന് കാടുകള്‍ സംരക്ഷിക്കേണ്ടതാണ് എന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടെന്നു തോന്നുന്നില്ല. പ്രതിവര്‍ഷം ഏക്കറുകണക്കിന് വനഭൂമിയാണ് മനുഷ്യന്‍ കൈയേറിക്കൊണ്ടിരിക്കുന്നത്. ഈ പ്രവണതയ്ക്ക് അറുതി ഉണ്ടാക്കാന്‍ കൂടിയാണ് ബഫര്‍ സോണ്‍ വേണമെന്ന് ആവശ്യപ്പെടുന്നത്. കേന്ദ്ര വനം, പരിസ്ഥിതി കാലാവസ്ഥാ വകുപ്പുകള്‍ ചേര്‍ന്ന് തയ്യാറാക്കിയ ദേശീയ വന്യജീവി ആക്ഷന്‍ പ്ലാന്‍ വിജ്ഞാപനപ്രകാരം ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും അടുത്തുള്ള പത്തു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതിലോല മേഖലയായാണ് കണക്കാക്കുന്നത്. മനുഷ്യന്റെ അനിയന്ത്രിതമായ വനം കൈയേറ്റവും പരിസ്ഥിതി നശീകരണവും നിയന്ത്രിക്കാനാണ് 1972 ല്‍ രാജ്യത്ത് വന്യജീവി സംരക്ഷണ നിയമം നിലവില്‍ വന്നത്. വനം-പരിസ്ഥിതി സംരക്ഷണത്തില്‍ 2011 ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍ സോണായി പ്രഖ്യാപിക്കണമെന്നും കഴിഞ്ഞ ജൂണ്‍ മൂന്നിന് സുപ്രീം കോടതി ഉത്തരവിറക്കിയതോടെയാണ് ഇപ്പോഴുണ്ടായിരിക്കുന്ന കോലാഹലങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ 2011 ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ചിലതെങ്കിലും വ്യക്തമായി നിര്‍വ്വചിച്ചിട്ടില്ല എന്ന വസ്തുത അംഗീകരിച്ചേ മതിയാകൂ. വനമേഖലയോട് ചേര്‍ന്നുള്ള ഖനനം, പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍, റിസോര്‍ട്ടുകള്‍, ജലവൈദ്യുത പദ്ധതി എന്നിവയ്‌ക്കെല്ലാം പൂര്‍ണ്ണമായ വിലക്കുണ്ട്. കേരളത്തില്‍ ഇത്തരം നിരോധിത മേഖലകളില്‍ കരിങ്കല്‍ ക്വാറികളും റിസോര്‍ട്ടുകളും നടത്തുന്നവരില്‍ രാഷ്ട്രീയ പാര്‍ട്ടിക്കാരും മതപുരോഹിതരുടെ ബന്ധുക്കളും ഒക്കെയുണ്ട് എന്ന സത്യം കൂടി നാം അംഗീകരിച്ചേ മതിയാകൂ. സാധാരണ മലയോര കര്‍ഷകരുടെ പേരില്‍ ധാര്‍മ്മിക രോഷം കൊള്ളുന്ന രാഷ്ട്രീയ – മത മുതലാളിമാരുടെ കച്ചവട താത്പര്യങ്ങള്‍ നാം കാണാതിരുന്നുകൂടാ.
കേരളത്തിലെ ആലപ്പുഴ, കാസര്‍കോട് ജില്ലകള്‍ ഒഴികെ പന്ത്രണ്ട് ജില്ലകളെയും കോടതി പുറപ്പെടുവിച്ച ബഫര്‍ സോണ്‍ സംബന്ധിച്ച ഉത്തരവ് ബാധിക്കുമെന്ന കാര്യം നിസ്തര്‍ക്കമാണ്. ഭൂവിസ്തൃതി വച്ച് നോക്കുമ്പോള്‍ കേരളത്തില്‍ സംരക്ഷിത വനമേഖലകള്‍ കൂടുതലാണ്. കേരളത്തിലിപ്പോള്‍ രണ്ടു കടുവാസങ്കേതങ്ങള്‍, രണ്ടു പക്ഷിസങ്കേതങ്ങള്‍, ഒരു മയില്‍ സങ്കേതം എന്നിവയടക്കം 18 വന്യജീവി സങ്കേതങ്ങളുണ്ട്. ഇത് കൂടാതെ ആറ് ദേശീയോദ്യാനങ്ങളും കൂടി ചേരുമ്പോള്‍ 24 സംരക്ഷിത വനപ്രദേശങ്ങള്‍ കേരളത്തിലുണ്ട്. ജനസാന്ദ്രത കൂടിയ സംസ്ഥാനം എന്ന നിലയില്‍ ബഫര്‍ സോണ്‍ നിശ്ചയിക്കുമ്പോള്‍ കേരളത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ സുപ്രീം കോടതി മുമ്പാകെയും കേന്ദ്ര സര്‍ക്കാരിന്റെ മുമ്പാകെയും കേരള സര്‍ക്കാരിന് അവതരിപ്പിക്കാന്‍ കഴിയേണ്ടതാണ്. വനപ്രദേശത്തിനു ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ മേഖല സംരക്ഷിത മേഖലയാക്കുമെന്ന് 2019 ല്‍ ഇടതു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും സംഘടിത മതമേലദ്ധ്യക്ഷന്മാരുടെ തിട്ടൂരങ്ങള്‍ക്ക് മുന്നില്‍ പതിവുപോലെ ഇരട്ട ചങ്കുള്ള തീരുമാനങ്ങള്‍ ആവിയായിപ്പോയി. പരിസ്ഥിതി സംബന്ധമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ മാനിക്കണമെങ്കിലും വരാനിരിക്കുന്ന തലമുറകളുടെ സുരക്ഷിത ജീവിതമായിരിക്കണം മുന്നിലുണ്ടാവേണ്ടത്. സംഘടിത ഭൂമികൈയേറ്റക്കാരുടെയോ, ഖനന മാഫിയകളുടെയോ, താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ ഭാവികേരളം വലിയ വില കൊടുക്കേണ്ടി വരും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തായാലും പരിസ്ഥിതി സംരക്ഷണത്തിന് ബഫര്‍ സോണുകള്‍ അനിവാര്യം തന്നെയാണ്. പൊതുജനങ്ങള്‍ക്ക് കഴിയുന്നത്ര ബുദ്ധിമുട്ടുകള്‍ ഒഴിവാക്കിക്കൊണ്ട് ബഫര്‍ സോണുകള്‍ അടിയന്തിരമായി നിര്‍ണ്ണയിക്കേണ്ടതാവശ്യമാണ്. വനഭൂമി കൈയേറി പട്ടയമേളകളിലൂടെ അതിനെ സാധുവാക്കുന്ന രാഷ്ട്രീയ ശൈലി പിന്‍തുടര്‍ന്നു വരുന്നവരാണ് ബഫര്‍ സോണിനെതിരെ കുരിശുയുദ്ധങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. എല്ലാ പ്രതിസന്ധികളെയും അഞ്ചു വര്‍ഷത്തെ അധികാര ലാഭത്തിനുള്ള ഉപാധിയായി കാണുന്ന ഭരണ പ്രതിപക്ഷങ്ങള്‍ ആരോഗ്യമുള്ള ഒരു ജനാധിപത്യ വ്യവസ്ഥയുടെ ലക്ഷണമല്ല. അധികാരത്തിനുമപ്പുറം ജനക്ഷേമം കാണാന്‍ സാധാരണ പൗരന്മാര്‍ക്കും കഴിയുമ്പോള്‍ അവര്‍ പരിസ്ഥിതി സംരക്ഷണത്തിനൊപ്പമായിരിക്കും നിലകൊള്ളുക.