“ഗംഗേ ച യമുനേ ചൈവ
ഗോദാവരീ സരസ്വതീ
നര്‍മദേ സിന്ധു കാവേരി
ജലേസ്മിന്‍ സന്നിധിം കുരു.”
ഈ ശ്ലോകം ചൊല്ലിയാണ് ഋഷീശ്വരന്മാരും രാജാക്കന്മാരും അവരുടെ എല്ലാ പുണ്യകര്‍മ്മങ്ങളും ആരംഭിച്ചിരുന്നത്. ശ്ലോകത്തില്‍ പറഞ്ഞ ഏഴു നദികളിലെ ജലം കലശത്തില്‍ ശേഖരിച്ച് സംയോജിപ്പിച്ചുകൊണ്ട് മുഖ്യ ചടങ്ങുകള്‍ നടത്തുന്നതിലൂടെ ജീവന്റെ നിലനില്‍പ്പിന് ആധാരമായ നദികളുടെ പ്രാധാന്യവും ഏകത്വവുമാണ് അവര്‍ പ്രകടമാക്കിയത്.
കടവും, കടത്തുതോണിയും നമ്മുടെ സംസ്‌കാരത്തിന്റെ ഈടുവയ്പുകളാണ്. ഇതിഹാസകാരനായ വ്യാസഭഗവാന്റെ ജനനത്തെ സംബന്ധിച്ചുള്ള കഥയുടെ ഉയിരും ഒരു കടവിലാണ് ചെന്നെത്തുന്നത്.
ഭാരതീയ സംസ്‌കാരത്തിന്റെ ഉദയത്തിനും ഉണര്‍വ്വിനും കടവുകള്‍ വഹിച്ച പങ്കിനെക്കുറിച്ച് പറയുമ്പോള്‍ ആദ്യം നമ്മുടെ മനസ്സിലേയ്ക്ക് കയറിവരുന്നത് പരാശരനും സത്യവതിയുമാണ്. കടത്തുകാരി പെണ്ണിനോട് പരാശരമുനിക്ക് തോന്നിയ പ്രണയ പാരവശ്യം, അവളില്‍ തനിക്കൊരു പുത്രനുണ്ടായാല്‍ അവന്‍ ആരായിരിക്കും എന്ന ദീര്‍ഘദര്‍ശനത്തില്‍നിന്നും ഉണ്ടായതാണ്. ആ മുക്കുവസ്ത്രീയില്‍ തനിക്കുണ്ടാകുന്ന മഹാപണ്ഡിതനായ വ്യാസനെക്കുറിച്ച് മുനി ദീര്‍ഘദര്‍ശനം നടത്തുന്നതും കടത്തുവഞ്ചിയില്‍ വച്ചായിരുന്നല്ലോ.
നദികളെക്കുറിച്ച് എന്‍.വി. കൃഷ്ണവാരിയര്‍ പറയുന്നതും മറ്റൊന്നല്ല.
”നിങ്ങളെന്‍ തൃവേണികള്‍, നിങ്ങളെയത്രേ പിന്നെ,
ഗ്ഗംഗയില്‍ കാളിന്ദിയില്‍ക്കൃഷ്ണയില്‍ കാവേരിയില്‍,
വലുതും ചെറുതുമായ്, മഴയാല്‍ മഞ്ഞാല്‍ നിറ-
വിയലുമെന്‍ നാട്ടിലെയാറ്റിലൊക്കെയും കണ്ടേന്‍
വോള്‍ഗയില്‍,പോട്ടോമാക്കില്‍, തെംസിലുമതേ നദീ-
മാതൃദേവിതന്‍ ഭിന്ന ഭാവങ്ങള്‍ പിന്നെക്കണ്ടേന്‍”(പുഴകള്‍)
എന്‍.വി, എല്ലാ പുഴകളിലും കാണുന്നത് ഏകത്വമാണ്. ദേശഭാഷാ അതിര്‍ത്തികളെല്ലാം അവിടെ ഇല്ലാതാവുകയാണ്. അതുകൊണ്ടാവും മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമും മുന്‍പ്രധാനമന്ത്രിയും കവിയുമായ അടല്‍ബിഹാരി വായ്‌പേജിയും നദികളുടെ പരസ്പര സംയോജനം മുനുഷ്യ സമൂഹങ്ങള്‍ തമ്മിലുള്ള പരസ്പരം സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സംയോജനമാണെന്ന് പറഞ്ഞത്.
”മരമായിരുന്നുഞാന്‍ പണ്ടൊരു മഹാനദി-
ക്കരയില്‍ നദിയുടെ പേരുഞാന്‍ മറന്നുപോയ്.
നൈലോ,യൂഫ്രട്ടീസോ,യാങ്ടീസോ,യമുനയോ…” എന്ന് മാനവ സംസ്‌ക്കാരത്തിന്റെ ഉദയത്തെക്കുറിച്ചു പി. ഭാസ്‌കരന്‍ പറയുമ്പോഴും നദിയും നദീതടവുമാണ് ആദ്യം വരുന്നത്.
ഓരോ നദിയും പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് രൂപപ്പെട്ടതാണ്. അവയുടെ തീരങ്ങളില്‍ വസിക്കുന്ന ജനവിഭാഗങ്ങളുടെ സാമ്പത്തികവും സാസ്‌ക്കാരികവും ആത്മീയവുമായ ജീവിതത്തെ നിയന്ത്രിക്കുന്നത് നദികള്‍തന്നെയാണ്. അതുകൊണ്ടാണ് മരിച്ച ആത്മാക്കളുടെ മോക്ഷത്തിനായി നദികളിലും മഹാനദികള്‍ സംഗമിച്ചുണ്ടായ കടലിലും തര്‍പ്പണം നടത്തുന്നത്.
കേരളം ദൈവത്തിന്റെ നാടാണ് എന്നു പറയുന്നതുപോലെ നദികളുടെയും നാടാണ്; പുഴകളുടെ നാടാണ്;ആറുകളുടെ നാടാണ്. നദിയും പുഴയും ആറും സമാനാര്‍ത്ഥത്തിലാണ് നാം പ്രയോഗിക്കുന്നത്. കാലദേശങ്ങള്‍ കടന്ന് ഭാരതത്തോളം വളര്‍ന്നിരിക്കുന്ന കേരളത്തിന്റെ മഹാനദിയായ നിള, നമുക്ക് ഭാരതപ്പുഴയാണ്. നമ്മുടെ ഏറ്റവും നീളംകൂടിയ നദി പെരിയാറാണ്. ശബ്ദ ശ്രവണത്തില്‍ ‘പുഴ’ശബ്ദത്തിനുകിട്ടുന്ന സ്ഥാനം ‘ആറി’നും ‘നദി’ക്കും കിട്ടില്ലെന്ന് വാദിക്കുന്നവരുണ്ടാവാം. പമ്പയാറ് ‘പമ്പാനദി’യല്ല, ‘പമ്പാപുഴ’യുമല്ല.
തമിഴിന്റെ സ്വാധീനത്താല്‍ കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ ആറ് എന്ന പ്രയോഗമാണ് കൂടുതലായി ഉള്ളത്. വടക്കോട്ടേയ്ക്കു വരുമ്പോള്‍ ആറെല്ലാം പുഴയായ് മാറുന്നു. ‘കബനി’ നമുക്ക് നദിയാണ്.
വലിയ പുഴകള്‍ക്ക് നദം എന്നു പറയും. അവ പടിഞ്ഞാറോട്ടേയ്ക്ക് ഒഴുകുമ്പോഴേ നദമാകുകയുള്ളു. കിഴക്കോട്ടാണ് ഒഴുകുന്നുതെങ്കിലോ, അത് നദിയാണ്. ‘നദം’ ആണാറ് ആണെന്നും, ‘നദി’ പെണ്ണാറാണെന്നും മറ്റൊരു അഭിപ്രായം. നദികളിലും ആണ്‍ പെണ്‍ ഭേദമുണ്ടെന്നു മഹര്‍ഷിമാര്‍ പറഞ്ഞതിന്റെ പൊരുള്‍ നാം കണ്ടെത്തേണ്ടതുണ്ട്. നാദം ശബ്ദമാണല്ലോ. അവ്യക്തമായി നദിക്കുന്നത് , അല്ലെങ്കില്‍ ശബ്ദിക്കുന്നത് എന്ന അര്‍ത്ഥത്തില്‍ നദി. ഭാഷാപരമായ കാര്യത്തില്‍ നിന്ന് നമുക്ക് കാര്യത്തിലേക്കു കടക്കാം.
പറഞ്ഞുവന്നത് കടവുകളെക്കുറിച്ചാണല്ലോ. കടവ് എന്ന വാക്കുതന്നെ മലയാളത്തില്‍നിന്ന് അപ്രത്യക്ഷമാകാന്‍ അധികനാള്‍ വേണ്ട. ഇപ്പോള്‍ത്തന്നെ എതാണ്ട് കണ്‍വെട്ടത്തുനിന്ന് മറഞ്ഞു പോയിരിക്കുന്നു. എസ്.കെ.പൊറ്റെക്കാട്ടിന്റെ കടത്തുതോണി എന്ന കഥയെ ആസ്പദമാക്കി എം.ടി.വാസുദേവന്‍നായര്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച് കടവ് എന്ന പേരില്‍ ഒരു സിനിമ തന്നെ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്.
പുഴകളില്‍ എല്ലാ സ്ഥലത്തും കുളിക്കാനായി ഇറങ്ങാന്‍ കഴിയില്ല. കുളിക്കാനിറങ്ങാന്‍ കഴിയുന്ന സ്ഥലവും കടവ്തന്നെ. ഒരു കരയില്‍നിന്ന് മറുകരയിലേയ്ക്കു പോകാനായി വള്ളം അടുപ്പിക്കാന്‍ കഴിയുന്ന സ്ഥലത്തിനാണ് പൊതുവേ കടവ് എന്നു നാം പറയുന്നത്. വന്യമൃഗങ്ങള്‍ വെള്ളം കുടിക്കാനിറങ്ങുന്ന സ്ഥലവും ‘കടവ്’തന്നെ.
പുഴകള്‍ കുളിക്കാന്‍ പറ്റാത്തവിധം മലിനമായപ്പോള്‍ പുഴകളില്‍ ആളുകള്‍ കുളിക്കാന്‍ ഇറങ്ങാതെയായി. കടവുകളില്‍ പാലങ്ങള്‍ വന്നതോടെ കടവ് പുതിയ തലമുറയ്ക്ക് പരിചയമില്ലാത്ത, പ്രയോഗമില്ലാത്ത പദമായി മാറി.
ഈ പുഴകളിലൊന്നും പാലങ്ങളില്ലാതിരുന്ന കാലത്തെ ഒന്നു സങ്കല്‍പിച്ചുനോക്കൂ.
പാലങ്ങളില്ലാത്ത പുഴകളിലൂടെയുള്ള വഞ്ചിയാത്ര എത്ര രസകരമായിരിക്കും. ഓരോ പുഴയ്ക്കും എത്രയെത്ര കടവുകളാണ് ഉണ്ടായിരുന്നത്. നാല്‍പ്പത്തിനാല് നദികളുള്ള കേരളത്തില്‍ പതിനായിരക്കണക്കിന് കടവുകളും ഒരുകാലത്ത് ഉണ്ടായിരുന്നു. ഇന്ന് പേരിനു മാത്രം അവിടവിടെ ചില കടവുകള്‍ മാത്രമാണുള്ളത്.
ഓരോ നദിയും ഓരോ ദേശത്തുകൂടി കടന്നുപോകുമ്പോള്‍ ഓരോ പേരിലാണ് അറിയപ്പെടുന്നത്. നാല്‍പ്പത്തിനാല് നദികളാണ് കേരളത്തിലുള്ളതെന്നു പറയുമ്പോഴും ഇതിലും എത്രയോ കൂടുതല്‍ നദികള്‍ കേരളത്തിലുണ്ട്. പക്ഷേ, അവ പലതും പരസ്പരം ഒന്നുചേര്‍ന്നാണ് സമുദ്രത്തില്‍ പതിക്കുന്നത്.
ശരീരത്തിലെ രക്തക്കുഴലുകള്‍പോലെ എത്രയെത്ര കുഞ്ഞുതോടുകളും അല്ലെങ്കില്‍ കുഞ്ഞരുവികളും കൈത്തോടുകളും ചെറുനദികളും കൂടിച്ചേര്‍ന്നാണല്ലോ ഒരു നദിയായ് രൂപപ്പെടുന്നത്. മഴക്കാലത്ത് മലകളും കുന്നുകളും സംഭരിച്ചുവച്ച ജലം വേനല്‍ക്കാലത്തും കുറേശ്ശെയായി ചുരത്തി തോടുകള്‍ക്കും അരുവികള്‍ക്കും നല്‍കുന്നു. എന്നാല്‍ കുന്നുകളും മലകളും ഇല്ലാതായതോടെ പല നദികളും വേനല്‍ക്കാലത്ത് വറ്റിവരളുകയാണ്. പടിഞ്ഞാറോട്ട് ഒഴുകി കടലില്‍ ചേരുന്ന നാല്‍പ്പത്തൊന്ന് നദികളും, കടലില്‍ ചേരാതെ കിഴക്കോട്ടേയ്‌ക്കൊഴുകി തമിഴ്‌നാട്ടിലേയ്ക്ക് കടക്കുന്ന കബനിയും ഭവാനിയും പാമ്പാറും ചേര്‍ന്നാണ് നാല്‍പത്തിനാല് എന്ന സംഖ്യയിലെത്തുന്നത്.
ഇരുപത്തഞ്ച് കിലോമീറ്റര്‍ നീളമുള്ള ചിറ്റാരിപ്പുഴയിലും ഇരുന്നൂറ്റി നാല്‍പത്തിനാല് കിലോമീറ്റര്‍ നീളമുള്ള കേരളത്തിലെ ഏറ്റവും നീളംകൂടിയ പെരിയാറ്റിലും എത്രയെത്ര കടവുകളായിരുന്നു ഒരു കാലത്ത് ഉണ്ടായിരുന്നത്. സ്വന്തമായി കടവും കടത്തുവഞ്ചിയും ഉള്ളവരും ഉണ്ടായിരുന്നു.
സൈക്കിള്‍പോലെ സവാരിക്ക് സ്വന്തമായി വഞ്ചികള്‍ ഉള്ള ധാരാളം കുടുംബങ്ങള്‍ തീരദേശ ജില്ലകളില്‍ ഇപ്പോഴുമുണ്ട്. വഞ്ചി,അല്ലെങ്കില്‍ വള്ളം എന്നുപറയുമ്പോള്‍, എത്രയെത്ര തരത്തിലുള്ള വഞ്ചികളാണ് ഉണ്ടായിരുന്നത്.
മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് വൈക്കം ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ ഒരു പാവം വാരിയരെക്കൂടി വഞ്ചിയില്‍ കയറ്റാന്‍ തീരുമാനിച്ചതുകൊണ്ടല്ലേ ഭാഷയ്ക്ക് വിലപ്പെട്ട ‘കുചേലവൃത്തം വഞ്ചിപ്പാട്ട്’ ലഭിച്ചത്. മലയാള സാഹിത്യ ശാഖയില്‍ വഞ്ചിപ്പാട്ടെന്ന സാഹിത്യ ശാഖതന്നെ ശക്തമായത് ആ മഹത്തായ കാവ്യത്തിന്റെ പിന്‍ബലത്തിലാണല്ലോ. മനുഷ്യസ്‌നേഹത്തിന്റെ മഹനീയമായ ആവിഷ്‌ക്കാരമാണല്ലോ രാമപുരത്തു വാരിയരുടെ കുചേലവൃത്തം വഞ്ചിപ്പാട്ട്. അതും ഒരു കടവ് സമ്മാനിച്ചതല്ലേ.
ഐതിഹ്യങ്ങളെന്നു കേള്‍ക്കുമ്പോള്‍ കലികയറുന്ന ‘പുരോഗമനവാദികള്‍’ എന്നു സ്വയം വിശേഷിപ്പിക്കുന്ന ചില കൂട്ടരുണ്ട്. ഓരോ ഐതിഹ്യത്തെയും ശാസ്ത്രീയമായി വിലയിരുത്തണം. അപ്പോള്‍ ബോധ്യപ്പെടും ഒട്ടുമിക്ക ഐതിഹ്യങ്ങളിലും ഒളിഞ്ഞിരിക്കുന്ന ശാസ്ത്രാംശവും ചരിത്രാശവും സാംസ്‌കാരികാംശവും.
പുരോഗമനം, പുരോഗതി എന്ന വാക്കുതന്നെ അപകടം പിടിച്ചതാണ്. ചിലര്‍ക്ക് പുരോഗമനം എന്നു പറയുന്നത് മറ്റുചിലര്‍ക്ക് തീരെ സ്വീകാര്യമാകാത്തതാണ്. താല്‍ക്കാലിക ലാഭം കണ്ടുകൊണ്ട് ചെയ്യുന്ന പ്രവൃര്‍ത്തികളെയെല്ലാം വികസനം എന്നു പറയാനാവില്ല. എല്ലാവര്‍ക്കും എല്ലാകാലത്തേയ്ക്കും സ്വീകാര്യമല്ലാത്തതിനെ പുരോഗമനം എന്നു എങ്ങനെ പറയാനാവും.
പഴയ ഒരോര്‍മ്മയാണ് മനസ്സിലേയ്ക്കു വരുന്നത്. ഭാരതപ്പുഴയുടെ പ്രധാന കടവായ ചമ്രവട്ടത്തുനിന്നും അക്കരെ കടന്നാല്‍ തീരുരിലെത്താന്‍ എളുപ്പമാണ്. കുറ്റിപ്പുറം പാലം കടന്ന് തിരുനാവായ വഴി പോകുന്നതിനേക്കാള്‍ എളുപ്പത്തില്‍ കടവു കടന്നാല്‍ തിരൂരിലെത്താം. ചമ്രവട്ടം പാലം അന്ന് കടലാസിലാണ്.
കടവത്ത് എത്തുമ്പോള്‍ അവിടെ വള്ളമില്ല. വള്ളം അക്കരെയാണുള്ളത്. അക്കരെയുള്ള ചന്തയിലേയ്ക്ക് പോകാനായി വൈക്കോല്‍ മൂടിയ കുട്ടയില്‍ നിറയെ മാമ്പഴവുമായി ഗോവിന്ദേട്ടന്‍ കടവത്ത് നില്‍ക്കുന്നു. മാമ്പഴം കണ്ടപ്പോള്‍ നാലഞ്ചു ദിവസം മുമ്പ് മാവിന്റെ കൊമ്പത്തിരുന്ന് മാങ്ങ നിലത്തുവീഴാതെ പറിച്ചെടുക്കുന്ന ഗോവിന്ദേട്ടന്റെ മകനെയാണ് ഓര്‍മ്മ വന്നത്.
ഓ………യ്….. ഗോവിന്ദേട്ടന്‍ നീട്ടി കൂവി.. ആ ശബ്ദതരംഗങ്ങള്‍ ഒരു പ്രതിധ്വനിപോലെ അക്കരെനിന്നും ഉയരുന്നു. ഓ……..യ്…….. ഇക്കരയുമുള്ള ശബ്ദത്തിന്റെ മാറ്റൊലിയെന്നോണം അക്കരെനിന്നും ശബ്ദം ഉയര്‍ന്നപ്പോള്‍ രണ്ടുശബ്ദങ്ങളും ഒന്നായിത്തീരുന്നു.
അതിരാവിലെ തന്നെ കടവ് ഉണര്‍ന്നിരിക്കുന്നു. വള്ളം ഇക്കരെ എത്തിയപ്പോഴേയ്ക്കും അക്കരെയുള്ള ചന്തയിലേക്കു പോകാനായി കുറെ ആളുകള്‍ കടവത്ത് എത്തി.
കടവില്‍ തോണി അടുത്തപ്പോഴേയ്ക്കും ഓരോരുത്തരം പരസ്പരം സഹായിച്ചുകൊണ്ടാണ് തോണിയില്‍ കയറുന്നത്. ഗോവിന്ദേട്ടന്‍ പ്രയാസപ്പെട്ട് തലയിലേറ്റിയ കുട്ടയുമായി തോണിയില്‍ കയറുമ്പോള്‍ ഞാനും സഹായിച്ചു. ആദ്യം തോണിയില്‍ കയറിയ ആരോ ഗോവിന്ദേട്ടന്റെ കുട്ട താങ്ങി തോണിക്കകത്തുവച്ചു.
ആടുമായി അഹമ്മദ്ക്കായും വള്ളത്തില്‍ കയറാന്‍ പാടുപെടുന്നു. വെള്ളംകണ്ട് ഭയന്ന് നിലവിളിക്കുന്ന ആടിനെ എടുത്താണ് അയാള്‍ വള്ളത്തില്‍ കയറ്റിയത്. കോഴിയുമായി വന്നവരും കോഴിമുട്ടയുമായി വന്നവരും വാഴക്കുലയുമായി വന്നവരും എല്ലാവരും വള്ളത്തില്‍ കയറിയപ്പോള്‍ കടത്തുകാരന്‍ കുഞ്ഞവറാന്‍ കരയില്‍ തറഞ്ഞിരിക്കുന്ന വള്ളം, ഉന്തി പുഴയിലേയക്കിറക്കാന്‍ ശ്രമിക്കുമ്പോള്‍ വള്ളത്തില്‍ കയറിയ ഒന്നുരണ്ടാളുകള്‍ ഇറങ്ങി അയാളെ സഹായിച്ച് തിടുക്കത്തില്‍ വള്ളത്തില്‍ കയറി. നീളമുള്ള മുളങ്കോല്‍ കുത്തി കുഞ്ഞവറാന്‍ വള്ളത്തെ നിയന്ത്രിക്കുന്നത് ഞാന്‍ നോക്കിയിരുന്നു.
”ആളിനുമാത്രം പോരാ കൂലി ആടിനും കോഴിക്കുമൊക്കെ വേണം.”കടത്തുകാരന്‍ കുഞ്ഞവറാന്‍ കോഴിയുടെ ബഹളം കേട്ടപ്പോള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.
നാട്ടിലും വീട്ടിലും നടന്ന ചെറുതം വലുതുമായ കാര്യങ്ങള്‍ അവര്‍ പരസ്പരം പങ്കുവയ്ക്കുന്നു. അവര്‍ സംസാരിച്ചിരിക്കുമ്പോഴാണ് ആട് മാമ്പഴത്തിന്റെ മണംപിടിച്ച് ആളുകളെ തള്ളിമാറ്റി ഗേവിന്ദേട്ടന്റെ കുട്ടയുടെ അടുത്തേയ്ക്കു വന്നത്. അഹമ്മദിക്കാ ആടിനെ പിടിച്ചുമാറ്റുമ്പോഴേയ്ക്കും കുട്ടയിലേക്ക് തലപൂഴ്ത്തിയ ആട് ഒരു മാമ്പഴം കടിച്ചെടുത്തു.
”അത് ആ ആടിന് പറഞ്ഞിട്ടുള്ളതാ അഹമ്മദേ… ”ചിരിച്ചുകൊണ്ടാണ് ഗോവിന്ദേട്ടന്‍ കുട്ട ഒതുക്കിവച്ചുകൊണ്ട് പറഞ്ഞത്.
ആട് വള്ളത്തിലുള്ളവരെ ശ്രദ്ധിക്കാതെ തല ഉയര്‍ത്തി അത് തിന്നുമ്പോള്‍ അതിന്റെ വായില്‍നിന്ന് മാങ്ങയുടെ നീര് പുറത്തേക്ക് ഒഴുകി. മധുരംകൊണ്ട് മാങ്ങയണ്ടികൂടി തിന്നാന്‍ ശ്രമിച്ചപ്പോള്‍ മാങ്ങയണ്ടില്‍ ഉറങ്ങിക്കിടന്ന മാവ് ഉണര്‍ന്നു. ആടിന്റെ വായില്‍നിന്നും മാങ്ങയുടെ അണ്ടിപുഴയിലേയ്ക്കു തെറിച്ചുവീണു. പുഴയില്‍ വീണ മാങ്ങാണ്ടി ഒഴുകി കരയ്ക്കടിഞ്ഞ് കിളിര്‍ത്ത് ചിലപ്പോള്‍ ഒരു മാവായി മാറാം. പുഴയിലേക്കു വീണ മാങ്ങയണ്ടിയെക്കുറിച്ച് ചിന്തിക്കാതെ ആട് തിരിഞ്ഞത് വള്ളത്തിലിരുന്ന കുട്ടയിലേക്കാണ്. എല്ലാവരും അതു കണ്ട് ചിരിച്ചപ്പോള്‍ ആ ചിരിയില്‍ ഗോവിന്ദേട്ടനും അഹമ്മദും ചേര്‍ന്നു.
ഒരോ പുഴയുടെയും ഇരുകരകളും പുഴയുടെ സ്വന്തം. എന്നാല്‍ പുഴയ്ക്ക് അവകാശപ്പെട്ടതും സ്വന്തമാക്കി ബഹുനിലകള്‍ പണിഞ്ഞവര്‍ക്ക് പുഴ ഒന്നു കോപിച്ചപ്പോള്‍ ഉണ്ടായ ദുരന്തം എന്താണെന്ന് മനസ്സിലായി. മതിലുകള്‍കെട്ടി വേര്‍തിരിച്ചതുവഴി വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ക്കുപോലും സുഗമമായി സഞ്ചരിക്കാന്‍ കഴിയാതെ പോയതിന്റെ ദുരന്തവും നാം അനുഭവിച്ചു.
ആയിരക്കണക്കിന് വര്‍ഷം മുമ്പ് അക്കരയിലും ഇക്കരയിലും ജീവിക്കുന്ന ആളുകള്‍ പരസ്പര ബന്ധമില്ലാതെ കഴിഞ്ഞിട്ടുണ്ടാവാം. ഭിന്ന ഗോത്രത്തിലുള്ളവരാകാം. അതുകൊണ്ട് അവരുടെ ആചാര രീതികളിലും ജീവിതരീതികളിലും വ്യത്യസ്ത സ്വഭാവം ഉണ്ടാവാം. ഭൂഖണ്ഡങ്ങളും കടന്ന് പരസ്പര സംസര്‍ഗ്ഗത്തിലൂടെ മാനവകുലം എന്നെങ്കിലും ഒരിക്കല്‍ ഒന്നായിത്തീരുമെന്നു ജ്ഞാനികള്‍ പ്രവചിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് നാം കാണുന്നത് ആ പ്രവചനത്തില്‍നിന്നും അകലുന്നതായിട്ടാണ്. എങ്കിലും മാനവകുലത്തിന് ഒന്നിക്കാനുള്ള അവസരങ്ങള്‍ ഏറെയുണ്ട്.
എത്രയെത്ര കടവുകളാണ് ഇല്ലാതായത്. ഇപ്പോള്‍ ഉള്ള കടവുകളും ഇല്ലാതാവുകയാണ്. മണല്‍ മാഫിയകളാണ് ഇന്ന് കടവിലൂടെ സമ്പന്നരാകുന്നത്. എല്ലാ നിയന്ത്രണങ്ങളേയും മറികടക്കാന്‍ അവര്‍ക്കു കഴിയുന്നു.
നദികളിലൂടെ ഒഴുകി സമുദ്രത്തില്‍ ചേരുന്ന ജലം വേണ്ടതരത്തില്‍ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചാണ് ആധുനിക എഞ്ചിനീയര്‍മാര്‍ സഹതപിക്കുന്നത്. കാര്യങ്ങള്‍ ശരിക്കും പഠിക്കാതെയാണ് അവര്‍ അതേക്കുറിച്ച് പറയുന്നത്. കുറ്റിക്കാടുകളിലൂടെയും പാറയുടെ മീതെയും അതിവേഗത്തില്‍ ഒഴുകുന്ന ജലത്തില്‍ ജീവജാലങ്ങള്‍ ജൈവവസ്തുക്കളുമായി വിഘടിച്ച് പുഴവെള്ളത്തെ പോഷക സമൃദ്ധമാക്കുന്നു. പുഴ സമുദ്രത്തോട് ചേരുന്ന ഭാഗത്ത് വേഗത മന്ദഗതയിലാവും. വെള്ളം കലങ്ങിയതും ചൂടേറിയതും ആയിരിക്കും. ഈ ഭാഗത്തുള്ള ജീവികള്‍ പ്രത്യേകിച്ചും മത്സ്യങ്ങള്‍ പുഴയിലൂടെ ഒഴുകിവരുന്ന പോഷകവസ്തുക്കളെ ആശ്രയിച്ചാണ് ജീവിക്കുന്നത്.
പുഴകള്‍ കടലില്‍ ചേരുമ്പോള്‍ ധാരാളം പോഷക വസ്തുക്കളും കടലിലെത്തുന്നു. ഈ സമയത്താണ് കടലിന്റെ തീരപ്രദേശങ്ങളിലേയ്ക്ക് മത്സ്യങ്ങള്‍ പ്രജനനത്തിനായി കൂട്ടത്തോടെ എത്തുന്നത്. തീരപ്രദേശത്തടിയുന്ന പോഷകവസ്തുക്കളില്‍ കുറവു വന്നാല്‍ മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് വളരാന്‍ കഴയില്ല. കടലിലേയ്ക്കു വരുന്ന ഇത്തരം പോഷകവസ്തുക്കളടങ്ങിയ ജലത്തിന്റെ കുറവ് മത്സ്യ സമ്പത്തിനെ ബാധിക്കും. ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെയാണ് അത് ബാധിക്കുന്നത്. കേരളം കടല്‍ത്തീരങ്ങളാല്‍ സമ്പന്നമാണ്. കൃഷിചെയ്യാതെ വിളവെടുക്കുന്ന ഏക സ്ഥലം കടലാണ്. ആഴക്കടലിലേയ്ക്കു പോകാന്‍ കഴിയാതെ തീരക്കടലില്‍നിന്ന് ഉപജീവനം നടത്തുന്നവര്‍ക്ക് പുഴ സമ്മാനിക്കുന്ന പോഷകസമ്പന്നമായ ജലം പരമ പ്രധാനമാണ്.
കടവും കടത്തുകാരനും മലയാളിയുടെ ജീവിതത്തില്‍ നിന്ന് പതുക്കെ പതുക്കെ അപ്രത്യക്ഷമാവുകയാണ്. പാലത്തിനടിയിലൂടെ പാഞ്ഞുപോകുന്ന പുഴയെ നോക്കുമ്പോള്‍ അത് നമ്മെ നോക്കി നെടുവീര്‍പ്പിടുകയാണ്. മുട്ടോളം വെള്ളത്തിലിറങ്ങി വള്ളത്തില്‍ കയറി അക്കരെയെത്തിയിരുന്നവര്‍ക്ക് ആ യാത്രയുടെ ഓര്‍മ്മകള്‍ ഒരിക്കലും മനസ്സില്‍നിന്ന് മാഞ്ഞുപോകില്ല.