കാറിന്റെ പുറകിലെ സീറ്റിലേക്ക് പതിയെ കയറിക്കൊണ്ട് മായ ഡ്രൈവിങ്ങ് സീറ്റിലിരിക്കുന്ന അച്ഛനെ ശ്രദ്ധിച്ചു. ഇതൊന്നും ഒരു പ്രശ്‌നമേയല്ല എന്ന മട്ടാണ് അച്ഛന് പണ്ടു മുതലേ ഏതു കാര്യത്തിനും. അമ്മയും ഒപ്പം കയറി തന്റെ അരികില്‍ ചേര്‍ന്നിരുന്നപ്പോള്‍ എവിടെ നിന്നോ ഒരു ധൈര്യം കൈവന്നതു പോലെ. അച്ഛന്‍ ചുറ്റുമൊന്ന് നോക്കി എല്ലാം ശരിയെന്നുറപ്പ് വരുത്തി കാര്‍ പതിയെ മുന്നോട്ട് നീക്കിയതും തന്റെ ഓര്‍മ്മകള്‍ പതിയെ പുറകോട്ടും നീങ്ങിത്തുടങ്ങി.
തനിക്ക് ഇരുപത്തിയൊന്ന് വയസ്സ് കഴിഞ്ഞ് വന്ന വിഷുവിന്റെ അന്നാണ് അച്ഛന്‍ തനിക്കു വേണ്ടി ഒരു കല്യാണാലോചന അമ്മയുമായി സംസാരിക്കുന്നത്. താന്‍ അന്ന് ജേര്‍ണലിസം കഴിഞ്ഞ് ഒരു പത്രത്തില്‍ അപ്രന്റീസ് ട്രെയിനിയായി പ്രാക്ടീസ് ചെയ്യുന്ന കാലം. അന്ന് അവധിയായതിനാല്‍ വീട്ടില്‍ അമ്മയെ വിഭവങ്ങളൊരുക്കുന്നതില്‍ സഹായിച്ചും മറ്റും നില്‍ക്കവേയാണ് അച്ഛന്‍ അടുക്കളയില്‍ വന്ന് ഒഴിഞ്ഞ സ്റ്റൂളിലിരുന്ന് മുരടനക്കിയത്. അമ്മ പതിവു പോലെ എന്തെങ്കിലും വേണോ മാഷെ എന്ന് ചോദിച്ചു. അച്ഛന്‍ സ്‌കൂള്‍ മാഷൊന്നുമായിരുന്നില്ല. അച്ഛനും അമ്മയും തമ്മില്‍ അഞ്ച് വയസ്സിന്റെ വ്യത്യാസമുണ്ട്. അച്ഛന്‍ മാത്തമാറ്റിക്‌സില്‍ ബിരുദമെടുത്ത് ഇറങ്ങുമ്പോള്‍ അമ്മ പത്താം ക്ലാസില്‍. അച്ഛന്റെയും അമ്മയുടെയും കുടുംബങ്ങള്‍ തമ്മില്‍ നല്ല പരിചയവും അടുപ്പവുമുണ്ടായിരുന്നു. അങ്ങിനെ അമ്മയെ പത്തില്‍ കണക്കിന് സഹായിക്കുവാന്‍ അച്ഛന്‍ നിയോഗിക്കപ്പെട്ടു. അന്ന് തുടങ്ങിയ ‘മാഷെ’ വിളിയാണ് ഇപ്പോഴും അമ്മയ്ക്ക്. പ്രതികരണമൊന്നും കേള്‍ക്കാത്തതിനാല്‍ ഒരു ചോദ്യം മൂളിക്കൊണ്ട് അമ്മയൊന്ന് കൂടി തിരിഞ്ഞു നോക്കി. അപ്പോഴാണ് അച്ഛന്‍ തന്റെ കല്യാണക്കാര്യം പുറത്ത് വിട്ടത്. താന്‍ ഒന്നും ശ്രദ്ധിക്കുന്നില്ല എന്ന മട്ടിലായിരുന്നു ഓരോരോ ജോലികള്‍ ചെയ്തത്. പയ്യന്‍ ജില്ലാ കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു. ഏക മകനാണത്രെ. അറിയപ്പെടുന്ന സിവില്‍ വക്കീലിന്റെ ജൂനിയറാണ്. ആവശ്യത്തിന് സാമ്പത്തികവും പേരും ഉള്ള കുടുംബവും കൂടിയാണ് എന്നറിഞ്ഞതോടെ അമ്മ തന്റെ സമ്മതത്തിനായി കാത്തു. കഷ്ടപ്പെട്ടും ഇഷ്ടപ്പെട്ടും ഒപ്പിച്ചെടുത്ത ഈ പ്രൊഫഷന് എതിരു നില്‍ക്കുന്ന ആളാവരുത് എന്ന ഒറ്റ വ്യവസ്ഥയേ താന്‍ അന്ന് മുന്നോട്ട് വച്ചുള്ളു.
കാര്യങ്ങളെല്ലാം പിന്നെ പെട്ടെന്ന് തന്നെ മുന്നോട്ട് നീങ്ങി. മിഥുനത്തില്‍ തന്നെ കല്യാണവും കഴിഞ്ഞു. ട്രെയിനിങ്ങ് കഴിഞ്ഞപ്പോള്‍ അവിടെത്തന്നെ സ്ഥിരപ്പെടുത്തി, സ്‌റ്റൈപ്പന്റിന് പകരം മാസ ശമ്പളവും ആനുകൂല്യങ്ങളും ആയി. ആഴ്ചയില്‍ രണ്ട് മൂന്ന് ദിവസം ചേട്ടന്റെ വീട്ടിലും ബാക്കി ഇവിടെയുമൊക്കെയായി കഴിയവേയാണ്, യാത്രക്ക് ഒരു വാഹനവും ഡ്രൈവിംഗ് ലൈസന്‍സും വേണമെന്ന ചിന്ത വന്നത്. ചേട്ടന് കാറും ടൂവീലറും ഉണ്ടെങ്കിലും അധികവും കാറു തന്നെയാണ് കോടതിയില്‍ കൊണ്ടുപോകുന്നത്. ഇവിടെ അച്ഛനും കാറുണ്ട്. ചേട്ടനൊത്ത് ഡ്രൈവിങ്ങ് സ്‌കൂളില്‍ പോയി കാര്യങ്ങള്‍ സംസാരിക്കവെ അവര്‍ രണ്ടും പഠിപ്പിച്ച് ലൈസന്‍സ് എടുത്ത് നല്‍കാമെന്ന് ഉറപ്പ് നല്‍കി. ടൂവീലര്‍ ഉപയോഗിക്കുന്നതിനോട് എന്തുകൊണ്ടോ ചേട്ടന് തീരെ യോജിപ്പുണ്ടായിരുന്നില്ല എങ്കിലും അവരുടെ ഉപദേശവും എന്റെ താത്പര്യവും പരിഗണിച്ച് ചേട്ടന്‍ മൗനം പാലിച്ചുവെന്ന് മാത്രം. ഡ്രൈവിങ്ങ് പഠനം തുടങ്ങി രണ്ടാഴ്ച കൊണ്ട് തന്നെ രണ്ടും നന്നായി ഓടിച്ചു തുടങ്ങി.
ഇതിനിടയിലാണ് തീരെ പ്രതീക്ഷിക്കാതെ ചേട്ടന് ശ്വാസതടസ്സം അനുഭവപ്പെട്ടതും ആശുപത്രിയില്‍ അഡ്മിറ്റായതും. ന്യൂമോണിയ ആദ്യ സ്റ്റേജില്‍ ശ്രദ്ധിക്കപ്പെടാതെ ഗുരുതരമായിപ്പോയി എന്ന് പിന്നീടാണ് മനസ്സിലായത്. വെന്റിലേറ്ററില്‍ കിടന്ന് തന്നെ ചേട്ടന്‍ തന്നെയും എല്ലാവരെയും വിട്ടു പോയത് താങ്ങാന്‍ ബുദ്ധിമുട്ടായി. ദിവസങ്ങളെടുത്താണ് എല്ലാവരും സാധാരണ അവസ്ഥയിലേക്ക് തിരിച്ചെത്തിയത്.
ദിവസങ്ങള്‍ കൊഴിഞ്ഞു കൊണ്ടിരുന്നു. അങ്ങിനെ ഡ്രൈവിങ്ങ് ടെസ്റ്റ് ദിവസം വന്നു ചേര്‍ന്നു. അതിരാവിലെ തന്നെ ഒന്നുരണ്ട് വട്ടം കൂടി എട്ട്, എച്ച് എന്നീ ട്രാക്കുകളില്‍ ഭംഗിയായി ഒരു തെറ്റുമില്ലാതെ തന്നെ ഓടിച്ചു പരിശീലിച്ചു. കൃത്യസമയത്ത് തന്നെ ടെസ്റ്റ് ആരംഭിച്ചു. ഊഴമനുസരിച്ച് തന്റെ പേരു വിളിച്ചത് ആദ്യം കാറിന്റെ ട്രാക്കിലേക്കായിരുന്നു. ഒരു ബുദ്ധിമുട്ടുമില്ലാതെ താന്‍ കാറിന്റെ ട്രാക്ക് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി. പിന്നീടാണ് ടൂവീലര്‍ ട്രാക്കിലേക്ക് വിളിച്ചത്.
ടൂവീലറില്‍ കയറിയിരുന്നു പതിയെ വണ്ടി ട്രാക്കിലേക്ക് എടുത്തതും കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ തോന്നി. ബോധം വന്നപ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് തന്നെ ട്രാക്കില്‍ നിന്ന് എടുത്ത് മാറ്റുന്നതായി മനസ്സിലായി. വെറും അഞ്ച് സെക്കന്റ് നേരത്തേക്ക് തനിക്ക് ബോധം നഷ്ടപ്പെട്ടുവെന്നും ബാലന്‍സ് ഇല്ലാതെ ട്രാക്കിലെ വരകളില്‍ കയറിയിറങ്ങിയെന്നും താന്‍ വണ്ടി ഓടിക്കുന്നതിനു പകരം വണ്ടി തന്നയും കൊണ്ട് ഓടുകയായിരുന്നുവെന്നും മറ്റുള്ളവരില്‍ നിന്ന് അറിഞ്ഞു. ഒരാഴ്ച കഴിഞ്ഞ് ഇനിയും ഫീസ് അടച്ച് ടെസ്റ്റിന് ഹാജരാകാമെന്ന് പറഞ്ഞ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍ തന്നെ സമാധാനപ്പെടുത്തി. എങ്കിലും കാറിന്റെ റോഡ് ടെസ്റ്റ് അപ്പോള്‍ തന്നെ പങ്കെടുത്ത് ഭംഗിയായി പൂര്‍ത്തിയാക്കി. കാര്യമറിഞ്ഞപ്പോള്‍ അച്ഛന്‍ പിറ്റേന്ന് തന്നെ ഒരു ന്യൂറോളജിസ്റ്റിന്റെ അടുത്ത് കൊണ്ടുപോയി. സ്‌കാന്‍ പരിശോധനയില്‍ കുഴപ്പമൊന്നുമില്ലെന്ന് കണ്ട് സമാധാനത്തോടെ തിരിച്ചെത്തി. എല്ലാവര്‍ക്കും ആശ്വാസമായി. ഒരു പക്ഷെ ഒരു പരീക്ഷയുടെ നെര്‍വസ്‌നസ്സ് കൊണ്ടുണ്ടായതാകാം എന്നുകരുതി എല്ലാവരും സമാധാനിച്ചു. അപ്പോള്‍ എന്തുകൊണ്ട് കാറിന്റെ ടെസ്റ്റ് സമയത്ത് ഇത് സംഭവിച്ചില്ല എന്നതാണ് മനസ്സിലാകാത്തത്. ദിവസങ്ങള്‍ കടന്നുപോയി.
ടെസ്റ്റിന്റെ രണ്ടാമൂഴവുമെത്തി. ഇതിനിടക്ക് ചെയ്ത എല്ലാ പ്രാക്ടീസും പതിവു പോലെ ഭംഗിയായിത്തന്നെ നടന്നു. തലേന്ന് വൈകിട്ടും അഞ്ച് പ്രാവശ്യം ഈ ട്രാക്കില്‍ തന്നെ ഭംഗിയായി പ്രാക്ടീസ് ചെയ്തു. തന്റെ പെര്‍ഫോമന്‍സ് കണ്ട് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍ അന്ന് പറഞ്ഞത് തനിക്ക് ഇനി വേണമെങ്കില്‍ കണ്ണ് കെട്ടിയാലും ടെസ്റ്റ് എടുക്കാം എന്നായിരുന്നു. അന്നും പക്ഷെ ടെസ്റ്റ് സമയം പേരു വിളിച്ചപ്പോള്‍ വണ്ടി ‘എട്ട് ‘ എടുക്കുവാനായി ട്രാക്കിലേക്ക് കയറ്റിയതും കണ്ണില്‍ ഇരുട്ട് കയറി ട്രാക്ക് കാണാന്‍ പറ്റാതെ പതറി നില്‍ക്കേണ്ടി വന്നു. അന്നു തന്നെ വൈകീട്ട് അച്ഛന്‍ തന്നെ ഒരു സൈക്കോളജിസ്റ്റിന്റെ അടുക്കല്‍ കൊണ്ടുപോയി. കൗണ്‍സിലിംഗിനും ടെസ്റ്റുകള്‍ക്കു ശേഷം പുള്ളിയും തനിക്ക് ഒരു കഴപ്പവുമില്ലെന്ന് അച്ഛനെ ധൈര്യപ്പെടുത്തിയാണ് വിട്ടത്. ഇനിയെങ്ങിനെ എന്ന ഒരു ചോദ്യം അപ്പോഴും മുഴച്ചു നിന്നു. അങ്ങിനെയാണ് വല്യമ്മാന്‍ ഇടപെട്ട് ഒരു ജോത്സ്യരെ കണ്ടാലോ എന്ന കാര്യം മുന്നോട്ട് വച്ചത്. ആര്‍ക്കും മറുത്തൊന്നും പറയാനില്ലാത്തതിനാല്‍ വല്യമ്മാന്‍ തന്നെയാണ് ഫോണില്‍ വിളിച്ച് ജോത്സ്യരുടെയടുത്ത് ചെല്ലാനുള്ള ദിവസവും സമയവും തീര്‍ച്ചപ്പെടുത്തിയതും തുടര്‍ന്ന് ഇന്ന് ഈ യാത്ര തുടങ്ങിയതുമെല്ലാം. ജ്യോത്സ്യര്‍ രണ്ട് രീതിയില്‍ വല്യമ്മാന്റെ അദ്ധ്യാപകനായിരുന്നു. പുള്ളി കോളേജില്‍ സംസ്‌കൃത വിഭാഗം മേധാവിയായിരുന്നപ്പോള്‍ വല്യമ്മാനെ പഠിപ്പിച്ചിട്ടുണ്ട്. റിട്ടയര്‍ ചെയ്ത ശേഷം ഒരു അക്കാദമിക് താല്‍പര്യത്തിന്റെ പുറത്ത് ഇദ്ദേഹം ജ്യോതിഷം പഠിച്ച് വര്‍ഷങ്ങളായി ജ്യോതിഷം പഠിപ്പിച്ചു കൊണ്ടിരിക്കുകയാണത്രെ. അതിനിടക്ക് രണ്ട് വര്‍ഷത്തെ ജ്യോതിഷ പഠനത്തിന് വല്യമ്മാന്‍ ഇദ്ദേഹത്തിന്റെയടുക്കല്‍ എത്തി വീണ്ടും ശിഷ്യപ്പെടുകയുണ്ടായി. ഒരു പഠന ഗവേഷണ സ്ഥാപനമായി ജ്യോതിഷാലയത്തെ അദ്ദേഹം രജിസ്റ്റര്‍ ചെയ്തുവെന്ന് വല്യമ്മാന്‍ ഒരിക്കല്‍ പറയുന്നത് കേട്ടിരുന്നു. കാറിന്റെ ഡോര്‍ അടയുന്ന ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നത്. ഓരോന്നാലോചിച്ച് ജോത്സ്യരുടെ വീടെത്തിയതറിഞ്ഞില്ല.
അച്ഛന്‍ ജോത്സ്യരുടെ അടുത്ത് കാര്യമൊന്നും വിശദമാക്കാതെ തനിക്ക് ഈയിടെ രണ്ട് തവണ തലകറക്കം വന്ന് ബുദ്ധിമുട്ടുണ്ടായി എന്ന് മാത്രം സൂചിപ്പിച്ചു. ജോത്സ്യര്‍ കവടി നിരത്തി കുറച്ച് നേരം ആലോചിച്ചിരുന്നു. ഉദ്വേഗത്തിന്റെ നിമിഷങ്ങള്‍ ഇഴഞ്ഞു. ഒരേ കാര്യം ചെയ്യുമ്പോഴായിരുന്നോ ഈ കുട്ടിക്ക് രണ്ട് തവണയും ബുദ്ധിമുട്ടുണ്ടായത് എന്നായി ജോത്സ്യര്‍. അച്ഛനും അമ്മയും ശരിയെന്ന മട്ടില്‍ തല കുലുക്കി. കുട്ടിക്ക് എത്രയും വേണ്ടപ്പെട്ട ആരെങ്കിലും ഈയിടെ മരണപ്പെട്ടിട്ടുണ്ടോ എന്നായി അടുത്ത അന്വേഷണം. അച്ഛനും അമ്മയും വീണ്ടും തലയാട്ടി. എങ്കില്‍ ആ ഉദ്യമം വേണ്ടെന്ന് വയ്ച്ചു കൂടെയെന്നായി ജോത്സ്യര്‍. കാരണമന്വേഷിച്ച അച്ഛനോട് പുള്ളി തുടര്‍ന്നു. മരണപ്പെട്ട ആ വ്യക്തിക്ക് കുട്ടിയുടെ ഈ ഉദ്യമത്തില്‍ അതിയായ ആശങ്കയുണ്ട്. ആ വ്യക്തി ഈ കുട്ടിയെ ഇപ്പോഴും സ്വന്തം മകളെപ്പോലെ സംരക്ഷിക്കുന്നുമുണ്ട്. ഇനിയെന്തു ചെയ്യണമെന്ന അമ്മയുടെ ചോദ്യത്തിന് ഇങ്ങനെ സംരക്ഷിക്കാന്‍ ഒരാളുണ്ടാകുക എന്നത് ഒരു കണക്കില്‍ ഭാഗ്യമല്ലേ എന്ന മറുചോദ്യമാണ് കിട്ടിയത്. ജോത്സ്യര്‍ ഓരോരുത്തരെയായി ശ്രദ്ധിച്ചു. അല്പനേരം നിശ്ശബ്ദത തളം കെട്ടി. ജോത്സ്യര്‍ തന്നെ തുടര്‍ന്നു. ‘ഇനി നിങ്ങള്‍ക്ക് ഇത് കൂടിയേ തീരൂ എന്നാണെങ്കില്‍ ഒരാണ്ട് കഴിഞ്ഞ് ആയിക്കോളൂ. അതുവരെ എല്ലാ മാസവും ആ നാള്‍ നോക്കി കര്‍ക്കിടക വാവിന് ചെയ്യുന്ന പോലെ ഓരോ ബലിയിട്ടാല്‍ മതി. ആത്മാക്കളുടെ ആശങ്കകള്‍ അകന്നാല്‍ എല്ലാം ശരിയാകും. വിഷമിക്കണ്ട ട്ടോ’. മാസങ്ങള്‍ക്കു മുമ്പ് ഡ്രൈവിംഗ് സ്‌കൂളില്‍ ചേരുവാന്‍ ചേട്ടനുമൊത്ത് ചെന്നപ്പോള്‍ ടൂവീലര്‍ ലൈസന്‍സ് വേണമെന്നില്ല, കാര്‍ മാത്രം മതി എന്ന് ചേട്ടന്‍ സൂചിപ്പിച്ചപ്പോഴും ടൂവീലര്‍ കൂടി ഇരിക്കട്ടെ എന്ന തന്റെ ആഗ്രഹത്തിന് വഴങ്ങിത്തന്ന ചേട്ടന്റെ മുഖം മനസ്സില്‍ വിരിഞ്ഞു. തല്‍ക്കാലം ചേട്ടന്റെ ആഗ്രഹം പോലെ മതിയെന്ന് സ്വയം ഉറപ്പിച്ച് എല്ലാവരുമൊത്ത് തിരികെ കാറില്‍ കയറി. തന്റെ എല്ലാമായിരുന്ന ചേട്ടന്‍ അദൃശ്യമായിട്ടാണെങ്കിലും ഇപ്പോഴും ഒരു കാവലാളായി തന്റെ അരികെത്തന്നെയുണ്ട് എന്ന വിശ്വാസം വലിയ ആശ്വാസമാണ് ഏകുന്നതെന്ന് തിരിച്ചറിഞ്ഞു. പ്രിയപ്പെട്ടവരുടെ മനസ്സ് തിരിച്ചറിഞ്ഞ് അവരുടെ ആഗ്രഹപ്രകാരം സ്വന്തം ആഗ്രഹങ്ങളിലെ ചിലത് ത്യജിച്ചപ്പോള്‍ ലഭിച്ച നിര്‍വൃതിയോടെ കാറിന്റെ സീറ്റില്‍ പുറകിലേക്ക് ചാഞ്ഞ് കണ്ണുകളടച്ചു. ചൂടുള്ള രണ്ടിറ്റ് കണ്ണുനീര്‍ തന്റെ കാവലാളുടെ പാദപൂജയ്ക്കായെന്നവണ്ണം കവിളിലൂടെ ഒഴുകിയിറങ്ങി.