വടക്ക് കിഴക്കന്‍ ഭാരതത്തിലെ സപ്ത സഹോദരിമാരുടെ ജനജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഉജ്ജ്വലവും മഹനീയവുമായ വിജ്ഞാന സമ്പത്തിന്റെയും കലാ പ്രകടനങ്ങളുടെയും ധന്യമുഹൂര്‍ത്തങ്ങള്‍ സമൃദ്ധമായി ലോകത്തിനു മുന്നില്‍ വാരിയെറിഞ്ഞുകൊണ്ടാണ് ഗുവാഹത്തിയിലെ ശ്രീമദ് ശങ്കര്‍ദേവ് കലാക്ഷേത്രത്തില്‍ സപ്തംബര്‍ 21 മുതല്‍ 24 വരെയുള്ള ലോക്മന്ഥന്‍ 2022 സമാപിച്ചത്.
രാജ്യത്തെ പ്രമുഖ ബുദ്ധിജീവികളും മികച്ച കലാകാരന്മാരും ഭരണ സാരഥികളും പ്രാദേശിക കരകൗശല കലാ വിദഗ്ധരുമൊക്ക ഒത്തുചേര്‍ന്ന് തങ്ങളുടെ വിലപ്പെട്ട അറിവും അനുഭവ സമ്പത്തും കാഴ്ചപ്പാടും അവതരിപ്പിച്ചുകൊണ്ട് പ്രഖ്യാപിച്ചത് ഭാരതം എന്ന രാഷ്ട്ര സങ്കല്‍പം കേവലം രാഷ്ട്രീയ അധികാരം കൊണ്ടോ ഭരണ സംവിധാനം കൊണ്ടോ ഉണ്ടായതോ നിലനില്‍ക്കുന്നതോ അല്ല അതിനപ്പുറം അനേകായിരം തലമുറകളായി ഓരോ പ്രദേശത്തെയും ജനവിഭാഗങ്ങള്‍ തങ്ങളുടെ വിശ്വാസങ്ങളിലൂടെയും ആചാരങ്ങളിലൂടെയും സാംസ്‌കാരിക വിനിമയങ്ങളിലൂടെയും വളര്‍ത്തിക്കൊണ്ട് വരുന്ന ഏകത്മഭാവത്തിന്റ മൂര്‍ത്ത രൂപമാണത് എന്നായിരുന്നു.
പ്രജ്ഞാപ്രവാഹിന്റെ ആഭിമുഖ്യത്തില്‍ ഇന്റലക്ച്വല്‍ ഫോറം ഫോര്‍ നോര്‍ത്ത് ഈസ്റ്റ്, ആസാം ടൂറിസം കോര്‍പറേഷന്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച നാലു ദിവസത്തെ ലോക്മന്ഥന്‍ ആസാം ഗവര്‍ണര്‍ പ്രൊഫ. ജഗദീഷ് മുഖിയുടെയും അസം മുഖ്യമന്ത്രി ഹിമന്ത വിശ്വ ശര്‍മ്മയുടെയും സാന്നിധ്യത്തില്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ആണ് ഉല്‍ഘാടനം ചെയ്തത്.
ഭോപ്പാലിനും ജാര്‍ഖണ്ഡിനും ശേഷം മൂന്നാമതായി തങ്ങള്‍ക്ക് ലോകമന്‍ന്ഥന്‍ സംഘടിപ്പിക്കാന്‍ അവസരം കിട്ടിയത് ഭാഗ്യമായി കരുതുന്നു എന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത വിശ്വശര്‍മ പറഞ്ഞത്. ഭാരതവര്‍ഷം എന്നത് പത്തൊമ്പത്തം നൂറ്റാണ്ടില്‍ പിറവിയെടുത്ത ഭൂമിശാസ്ത്രപരമായ ഒന്നല്ല, മറിച്ച് അനേകായിരം വര്‍ഷത്തെ പാരമ്പര്യം ഒന്നിച്ചു മുന്നോട്ടു പോകുന്ന മഹാ പ്രവാഹമാണത്. പലവിധ വൈദേശിക ശക്തികള്‍ നൂറ്റാണ്ടുകള്‍ പണിപ്പെട്ടിട്ടും തകര്‍ക്കാന്‍ കഴിയാത്ത ഭാരതം ഇന്ന് വളരെ വീര്യത്തോടെ ലോകത്തിന് നേതൃത്വം നല്‍കുന്ന കാഴ്ചയാണുള്ളത്.
ഭാരതത്തില്‍ ജനിച്ചത് തന്നെ അഭിമാനമുളവാക്കുന്നതാണ് എന്ന് അഞ്ച് നൂറ്റാണ്ടു മുന്‍പ് അസമിലെ സാമൂഹ്യ പരിഷ്‌കര്‍ത്താവ് ശങ്കര്‍ദേവ് പറയാന്‍ കാരണം ഇവിടെ ജനിക്കുന്ന ഓരോരുത്തര്‍ക്കും ധാര്‍മികമായും ആത്മീയമായും ഏറ്റവും ഉന്നതിയില്‍ എത്താനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിവെച്ച രാജ്യമാണ് ഭാരതം എന്നതു കൊണ്ടാണ്.
രാജ്യത്തിന്റെ പൈതൃകവും പാരമ്പര്യവും സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തവും പ്രാധാന്യവും ഓരോ വ്യക്തിക്കും ഉണ്ടെന്ന് തന്റെ ഉദ്ഘാടനഭാഷണത്തില്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ എടുത്തു പറഞ്ഞു. ചരിത്രത്തില്‍ പല യാതനകളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുവന്ന ഭാരതം എങ്ങനെ എല്ലാറ്റിനെയും അതിജീവിച്ചു ദേശീയ ഐക്യം ശക്തമാക്കുന്നു എന്നും അദ്ദേഹം വിശദീകരിച്ചു.
ഉദ്ഘാടനസദസ്സില്‍ പ്രജ്ഞാ പ്രവാഹ് അഖില ഭാരത് സംയോജക് ജെ. നന്ദകുമാര്‍ വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തിക്കൊണ്ട് ആമുഖ ഭാഷണം നിര്‍വഹിച്ചു. തുടര്‍ന്നുള്ള പ്രഭാഷണ പരിപാടിയില്‍ ലോക്പരമ്പര എന്ന വിഷയം അവതരിപ്പിച്ചു ഡോ. കപില്‍ തിവാരി സംസാരിച്ചു.
ഭാരതത്തിലെ വിശ്വാസത്തിലെയും ശാസ്ത്രത്തിലെയും ലോക്പരമ്പര എന്ന വിഷയത്തിലും ഭാരതത്തിലെ ജീനിയോളജി എഴുത്തിന്റെ സവിശേഷതകളെ പറ്റിയുമുള്ള സെമിനാറുകള്‍ ഉദ്ഘാടന ദിവസം ശ്രദ്ധേയമായിരുന്നു. തുടര്‍ന്ന് കര്‍ണാടകത്തിലെ യക്ഷഗാനവും ജോഗതി നൃത്തവും ആകര്‍ഷകമായി.
രണ്ടാം ദിവസം ഭാരതത്തിലെ ധാര്‍മിക യാത്രകളും അന്നദാനവും എന്ന വിഷയത്തില്‍ പ്രൊഫ. ബനാബീന ബ്രഹ്മ, ഡോ പങ്കജ് സക്‌സേന, ഡോ മുകുന്ദ ദത്തര്‍ എന്നിവര്‍ സംസാരിച്ചു.
കൃഷിയും ഭക്ഷണവും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പാര്‍ത്ഥ സാരഥി തപ്ലിയില്‍, ഡോ. ബി.ആര്‍. കമ്പോജ്, ബിഷ്ണു മനോഹര്‍ എന്നിവര്‍ സംസാരിച്ചു.
ലോക് പരമ്പരയിലെ വിദ്യാഭ്യാസവും കഥ പറച്ചിലും എന്ന വിഷയത്തില്‍ ഗിരീഷ് പ്രബുനെ, പ്രൊഫ സുജാത് മിരി, പ്രൊഫ അര്‍ച്ചന ബറുവാ എന്നിവര്‍ സംസാരിച്ചു.
ഭാരതീയ വ്യവസായ സമൂഹത്തിന്റെ സംസ്‌കാരവും കര്‍ത്തവ്യബോധവും എന്ന വിഷയത്തില്‍ നാഗാലാന്‍ഡ് ഉന്നത വിദ്യാഭ്യാസ ഗോത്ര വിഭാഗം മന്ത്രി തെംജന്‍ ഇമ്‌നാ ആണ് പ്രഭാഷണം നടത്തിയത്.
പരിസ്ഥിതിയും ജൈവ വൈവിദ്ധ്യവും എന്ന വിഷയത്തില്‍ അനന്ത ഹെഗ്‌ഡെ ആശിസര്‍, പ്രൊഫ പരിമള്‍ ഭാട്ടാചാര്യ എന്നിവര്‍ സംസാരിച്ചു. പരിസ്ഥിതിയും ജല സംരക്ഷണവും എന്ന വിഷയത്തില്‍ ചന്ദ്ര ശേഖര്‍ സിംഗ്, ഹര്‍ഷ ചൗഹാന്‍, സച്ചിദാനന്ദ് ഭാരതി എന്നിവര്‍ സംസാരിച്ചു.
ദൃശ്യവിസ്മയങ്ങളുടെ സംഗമം
ലോക് മന്ഥന്‍ പരിസരം നിറയെ വടക്കുകിഴക്കന്‍ ഗ്രാമീണ കരകൗശല വിദ്യയുടെയും പുരാണ കഥാ രംഗങ്ങളുടെയും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടേയുമൊക്ക മനോഹര ദൃശ്യങ്ങള്‍ നിറഞ്ഞിരുന്നു. മുളയുടെയും ചണയുടെയും മറ്റു പ്രകൃതിജന്യ വസ്തുക്കളുടെയും മനോഹര രൂപങ്ങള്‍ എവിടെയും. പ്രദര്‍ശന നഗരിയില്‍ ഒരുക്കിയ സ്റ്റാളുകളിലെ വൈവിധ്യമാര്‍ന്ന ഭക്ഷ്യ വിഭവങ്ങളില്‍ പുഴു മുതല്‍ വാഴപ്പിണ്ടി വരെ. അസം പാരമ്പര്യ ജീവിതത്തിന്റെ അടയാളങ്ങളായ ചടുല നൃത്തങ്ങളും ഗ്രാമീണ സംഗീതവും ആവേശം ഉയര്‍ത്തുന്നതാണ്. വടക്കുകിഴക്കിന്റെ ശക്തി ദേവത കുടികൊള്ളുന്ന കാമാഖ്യാ ക്ഷേത്രത്തിന്റെ മാതൃകയില്‍ തയ്യാറാക്കിയ പ്രദര്‍ശനശാലയില്‍ അസം പാരമ്പര്യ മന്ത്രവാദത്തിന്റെയും തന്ത്ര വിദ്യയുടെയും ഉപകരണങ്ങളും താളിയോലകളും മറ്റും ഒരുക്കിയിരുന്നു.
മണിപ്പൂര്‍ മഹാരാജ ലൈസാംമ്പ സനജോബയുടെയും ആര്‍എസ്എസ് അസം ക്ഷേത്ര ബൗദ്ധിക് പ്രമുഖ് തീര്‍ത്ഥങ്ക ദാസ് കാലിതയുടെയും സാന്നിധ്യത്തില്‍ ആരംഭിച്ച പ്രദര്‍ശന നഗരിയില്‍ അരുണാചല്‍ പ്രദേശിലെ യാക് നൃത്തം, ബര്ധി സില്‍ഘാ ഹജാര്‍, അസാമിലെ ഡോമഹി കികാങ്, ബിഹു നൃത്തം, ഗുംറാഗ് ജുംമുര്‍, മണിപ്പൂരിലെ പുയിങ്ങ് ദോല്‍, ഡോളക് ചോലം, താങ് താ മേഖലയിലെ വംഗാല, മിസോറാമിലെ ചെറാവ്, നാഗാലാന്‍ഡിലെ തുവു ഷെലെ, സിക്കിമിലെ സിംഗിചാന്‍, ത്രിപുരയിലെ ഹോജഗിരി എന്നീ കലാ പ്രകടനങ്ങള്‍ വടക്ക് കിഴക്കിന്റെ ചടുല നൃത്തത്തിന്റെയും ഗോത്ര സംഗീതത്തിന്റെയും വിസ്മയ രംഗങ്ങള്‍ ഒരുക്കി.
നാടന്‍ കായിക വിനോദ ഉപകരണങ്ങള്‍ തൊഴില്‍ ഉപകരണങ്ങള്‍, കലാ വസ്തുക്കള്‍, ഭക്ഷ്യവിഭവങ്ങള്‍ എന്നിവ പ്രത്യേക വേദികളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
സമാപന ദിവസം കാലത്ത് രാജ്യത്തെ വിവിധ ജനവിഭാഗങ്ങളുടെ വിവാഹ സമ്പ്രദായങ്ങളുടെ പ്രദര്‍ശനങ്ങള്‍ രസകരമായിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ക്ക് ആസ്വാദ്യമാകും വിധം വിവിധ പരിപാടികള്‍ ഒരുക്കുന്നതിലും അവരുടെ താമസവും ഭക്ഷണവും മറ്റും ലഭ്യമാക്കുന്നതിലും സംഘാടകര്‍ മികച്ച സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. മലയാളികള്‍ക്ക് അസമിന്റെ കാലാവസ്ഥയും രുചിയും ഹൃദ്യമായിരുന്നു.
ഭാരതീയ ചിന്തയും മൂല്യങ്ങളും മാതൃകാപരം: കേരള ഗവര്‍ണര്‍
ഭാരതീയ ചിന്തയും മൂല്യങ്ങളും ലോകത്തിന് അനുകരിക്കാന്‍ പറ്റുന്ന മാതൃകയാണെന്നും അവ നശിക്കാതെ നോക്കേണ്ടത് നമ്മുടെ ചുമതലയാണെന്നും ലോക്മന്ഥന്‍ 2022ന്റെ സമാപന സഭയില്‍ മുഖ്യാതിഥി ആയി സംസാരിക്കവെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
ഭാരതത്തിനു ഒരു സാര്‍വ്വജനീന ഭാവമുണ്ട്. നീ ഞാന്‍ എന്നുള്ള പാശ്ചാത്യ വേര്‍തിരിവ് ഭാരതം സ്വീകരിച്ചിട്ടില്ല. അതുകൊണ്ടാണ് വസുധൈവകുടുംബം എന്ന ആശയം ഇവിടെ നിലനില്‍ക്കുന്നത്. ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ അധ്യക്ഷത വഹിച്ചു. പ്രജ്ഞാപ്രവാഹ് സഹ സംയോജക് ശ്രീകാന്ത്, സംസ്‌കാര്‍ ഭാരതി ദേശീയ സംഘടനാസെക്രെട്ടറി അഭിജിത് ഗോഖലെ, നാനീ ഗോപാല്‍ മോഹന്ത, എന്നിവര്‍ സമാപന സഭയില്‍ സംബന്ധിച്ചു. ഡോ മല്ലിക കണ്ടാലിയും സംഘവും ഭാരത വന്ദനം നൃത്ത പരിപാടി സമാപന സഭയില്‍ അവതരിപ്പിച്ചു.
ലോക്മന്ഥന്‍ മുഴുവന്‍ ഭാരതത്തിന്റെയും പരിച്ഛേദം-ദത്താത്രേയ ഹൊസബാളെ
മുഴുവന്‍ ഭാരതത്തിന്റെയും പരിച്ഛേദമാണ് ലോക്മന്ഥനില്‍ കാണുന്നതെന്ന് ലോക്മന്ഥന്‍ സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
ഭാരതത്തില്‍ ജീവിതത്തെ ചാലനാത്മകമാക്കുന്നതെല്ലാം നാടോടി പാരമ്പര്യത്തില്‍ നിന്നുള്ളവയാണ്. നാടോടി സംസ്‌കാരത്തിന്റെ അറിവുകള്‍ മിക്കതും ഗ്രന്ഥങ്ങളില്‍ നിന്നുള്ളവയല്ല മറിച്ച് ജനജീവിതത്തില്‍ നിന്നുള്ളവയാണ്.
നാടോടി പാരമ്പര്യം ഏറ്റവും നന്നായി ഉള്‍ക്കൊള്ളുന്ന ജന സമൂഹങ്ങള്‍ ഉള്ള വടക്കു കിഴക്ക് മേഖല ആണ് ലോക്മന്ഥന്‍ നടത്താന്‍ ഏറ്റവും അനുയോജ്യമെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌കൃതിയും ജനവും ഭൂമിയും ഒന്നുചേരുമ്പോള്‍ ആണ് രാഷ്ട്രം ഉണ്ടാകുന്നത്. ഭൂമിയെ മാതാവായി കാണണം. മാതൃ- പുത്ര ബന്ധം ഉണ്ടാവണം. അങ്ങനെയുള്ള സമൂഹത്തിലാണ് ജീവിതമൂല്യങ്ങള്‍ നിലനില്‍ക്കുക. നമുക്ക് അങ്ങനെയുള്ള സുദീര്‍ഘ പരമ്പര്യമാണുള്ളത്.
ഭരണഘടനയിലൂടെ മാത്രമല്ല രാഷ്ട്രം നിലനില്‍ക്കുന്നത്. സൈന്യം കൊണ്ടും മാത്രം അതു നിലനില്‍ക്കില്ല. പരമാധികാരം കൊണ്ടും ഉണ്ടാവില്ല. ഭൂമിയും ജനവും സംസ്‌കാരവും ഒന്നിച്ചുവന്നാല്‍ ഭരണഘടനയും പരമാധികാരവുമൊക്കെ സ്വയം ഉണ്ടാകും.
ഇസ്രായേല്‍ എന്ന രാഷ്ട്രം ഉണ്ടായത് ഇതിനു ഉദാഹരണമാണ്. വൈകാരിക തലം ആണ് പ്രധാനം. അതാണ് ലോക് പരമ്പരയിലൂടെ ഉരുത്തിരിയുന്ന രാഷ്ട്രബോധം. നാടോടി പരമ്പരാഗത കല, വ്യവസായം, കൃഷി, ചികിത്സ, കായിക വിദ്യ എന്നിവയിലൊക്കെ ഒരു ലോക് ഉണ്ട്. അനുഭവജ്ഞാനത്തിലൂടെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്ന പദ്ധതിയാണ് ലോക്. പുസ്തകത്തിലൂടെ മാത്രമല്ല ജ്ഞാനം. അനുഭവ ജ്ഞാനം കൂടി ചേരുന്നതാണ് ഭാരതീയ ലോക് പരമ്പര എന്നും അദ്ദേഹം പറഞ്ഞു.