ഓപ്പറേഷന്‍ ഒക്‌ടോപസ് എന്ന പേര് സൂചിപ്പിക്കുന്നതുപോലെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീരാളി കൈകള്‍ ജിഹാദി ഭീകരസംഘടനകളെ വരിഞ്ഞുമുറുക്കുകയായിരുന്നു. തങ്ങളുടെ ഹിറ്റ്‌ലിസ്റ്റില്‍പ്പെട്ടവരുടെ വീടുകളും അവിടേക്കുള്ള വഴികളും അറിയാമെന്ന് ഭീഷണിമുഴക്കിയവരാണ് പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും നേതാക്കള്‍. എന്നാല്‍ ഇതിനെക്കാള്‍ വ്യക്തമായിരുന്നു അന്വേഷണ ഏജന്‍സികള്‍ക്ക് ഈ നേതാക്കളുടെ വ്യക്തിവിവരങ്ങളും അവരുടെ വീടുകളിലേക്കും സംഘടനാകേന്ദ്രങ്ങളിലേക്കുമുള്ള വഴികളും. കേന്ദ്രസേനയായ സിഐഎസ്എഫിന്റെ സഹായത്തോടെ എന്‍ഐഎയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ഉദ്യോഗസ്ഥര്‍ അര്‍ദ്ധരാത്രിയില്‍ വാതിലില്‍ മുട്ടിവിളിച്ചപ്പോഴാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ഇക്കാര്യം ബോധ്യമായത്. കേരളത്തില്‍ വാട്‌സ്ആപ്പ് ഹര്‍ത്താല്‍ വരെ നടത്തിയിട്ടുള്ളവര്‍ക്ക് ഇക്കുറി ഒരു സന്ദേശംപോലും അയയ്ക്കാനുള്ള സാവകാശം ലഭിച്ചില്ല. നേതാക്കളെ ഒന്നടങ്കം അറസ്റ്റു ചെയ്ത് കൊണ്ടുപോവുകയായിരുന്നു. റെയ്ഡ് പിന്നെയും തുടര്‍ന്നു. കൂടുതല്‍ നേതാക്കള്‍ അറസ്റ്റിലാവുകയും ചെയ്തു. ഇത്രകാലവും തങ്ങള്‍ വെല്ലുവിളിച്ചുകൊണ്ടിരുന്ന സംവിധാനത്തിന്റെ ശക്തി എന്താണെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ തിരിച്ചറിയുകയായിരുന്നു.
എന്‍ഐഎ വാതില്‍പ്പുറത്ത്
പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും നടത്തുന്ന ഭീകരപ്രവര്‍ത്തനത്തിന്റെയും, അതിനായി അവര്‍ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ശേഖരിക്കുന്ന പണത്തിന്റെയും, ദേശവിരുദ്ധ പ്രചാരണവും ആക്രമണങ്ങളും സംഘടിപ്പിക്കാന്‍ ശേഖരിച്ചിട്ടുള്ള സാമഗ്രികളുടെയും ആയുധങ്ങളുടെയും വിവരങ്ങളും തെളിവുകളും നേരത്തെ ലഭ്യമായതുകൊണ്ടാവാം, എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സംയുക്തമായി റെയ്ഡുകള്‍ നടത്തിയത്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ദല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബീഹാര്‍, മണിപ്പൂര്‍, അസം, പശ്ചിമബംഗാള്‍ എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിലായി നടന്ന റെയ്ഡുകളില്‍ നൂറോളം പേരാണ് അറസ്റ്റിലായത്. ആയുധങ്ങളും പണവുമടക്കം ഗുരുതരസ്വഭാവമുള്ള പല തെളിവുകളും അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തു.
കേരളത്തില്‍ മാത്രം നിരവധി കേന്ദ്രങ്ങളില്‍ റെയ്ഡുകള്‍ നടന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാനം ദല്‍ഹിയിലാണെങ്കിലും പ്രവര്‍ത്തനത്തിന്റെ സിരാകേന്ദ്രം കേരളം തന്നെയായിരുന്നു. കേരളം കേന്ദ്രീകരിച്ച് മറ്റു സംസ്ഥാനങ്ങളിലേക്ക് ഭീകരപ്രവര്‍ത്തന ശൃംഖല വ്യാപിപ്പിക്കുകയായിരുന്നു. ഈ സംഘടനയില്‍പ്പെടുന്ന നിരവധി ഭീകരന്മാര്‍ കേരളത്തില്‍നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറി കുഴപ്പങ്ങള്‍ കുത്തിപ്പൊക്കുകയും ചെയ്തു. ഇതിലൊരാളായ സിദ്ദിഖ് കാപ്പന്‍ രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. എന്‍ഐഎയെപ്പോലുള്ള ഏജന്‍സികള്‍ അന്വേഷിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിനെതിരായ പല കേസുകളിലും പ്രതികള്‍ മലയാളികളാണ്.
ഒന്നിനുപുറകെ ഒന്നായി നിരവധി അരുംകൊലകളും മറ്റുതരത്തിലുള്ള അക്രമങ്ങളും നടത്തി പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ വലിയൊരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഭീകരസംഘടനകളാണെന്ന് കോടതിപോലും കുറ്റപ്പെടുത്തിയിട്ടും ഇക്കൂട്ടര്‍ പിന്മാറാന്‍ കൂട്ടാക്കിയില്ല. കേരള പോലീസിന്റെ സഹായമില്ലാതെ, അവരെ അറിയിക്കുകപോലും ചെയ്യാതെയാണ് സിഐഎസ്എഫിന്റെ സഹായത്തോടെ സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയത്. റെയ്ഡ് നടത്താന്‍ പോകുന്നുവെന്ന് കേരളാ പോലീസ് അറിയാനിടയായാല്‍ ആ വിവരം നിമിഷത്തിനുള്ളില്‍ പോപ്പുലര്‍ഫ്രണ്ടുകാര്‍ക്ക് ചോര്‍ന്നുകിട്ടും. കേരളാ പോലീസിലും ഈ ഭീകരര്‍ക്ക് പിണിയാളുകളും ദല്ലാളുകളുമുണ്ടെന്ന് രഹസ്യരേഖകള്‍ ചോര്‍ന്നതുള്‍പ്പെടെയുള്ള സംഭവങ്ങളില്‍നിന്ന് വ്യക്തമാവുകയുണ്ടായി.
റെയ്ഡ് ചെയ്യപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ ദല്‍ഹി ആസ്ഥാനം അടച്ചുപൂട്ടുകയും, കേരളത്തില്‍നിന്ന് അറസ്റ്റിലായ ചില പ്രമുഖ നേതാക്കളെ ദല്‍ഹിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. റെയ്ഡിന്റെയും അറസ്റ്റിന്റെയുമൊക്കെ വാര്‍ത്തകള്‍ പുറത്തുവന്നതോടെ പലയിടങ്ങളിലും പോപ്പുലര്‍ ഫ്രണ്ടുകാര്‍ അക്രമാസക്തമായ പ്രതിഷേധത്തിനിറങ്ങുകയുണ്ടായി. എന്തുവന്നാലും തങ്ങള്‍ കീഴടങ്ങില്ലെന്നാണ് ഇവര്‍ പറഞ്ഞത്. കീഴടങ്ങേണ്ട, കീഴടക്കിക്കൊള്ളും. അതിനാണ് അന്വേഷണ ഏജന്‍സികളും നിയമസംവിധാനവും നീതിപീഠങ്ങളുമൊക്കെയുള്ളതെന്ന് പെട്ടെന്നുതന്നെ അവര്‍ക്ക് മനസ്സിലായി. ജനാധിപത്യം, മതേതരത്വം, മനുഷ്യാവകാശം എന്നൊക്കെപ്പറഞ്ഞുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ മുറവിളികള്‍ക്ക് ആരും ചെവികൊടുത്തില്ല. ഭീകരവാദികളെ പിടികൂടുന്നതും അടിച്ചമര്‍ത്തുന്നതുമൊക്കെ ഭരണകൂട ഭീകരതയാണെന്ന ആക്ഷേപവും വിലപ്പോയില്ല.
ഭരണകൂടം തങ്ങളെ വേട്ടയാടുകയാണെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ അലമുറയിട്ടു കരഞ്ഞെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. ഭാരതം ഒരു സ്വതന്ത്രപരമാധികാര രാജ്യമാണ്. അതിനു കീഴില്‍ നിയമം അനുസരിക്കുന്ന പൗരന്മാരായി കഴിയുന്നിടത്തോളം മാത്രമേ ആര്‍ക്കും സ്വാതന്ത്ര്യമുള്ളൂ. അല്ലാത്തവരുടെ സ്ഥാനം ജയിലറകളാണ്. ഇതാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് സംഭവിച്ചിരിക്കുന്നത്.
നേതാക്കളുടെ അറസ്റ്റിനെത്തുടര്‍ന്ന് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ച് നടുക്കുന്ന വിവരങ്ങളാണുള്ളത്. ഒരു പ്രത്യേക സമുദായത്തിലെ നേതാക്കളെ വധിക്കാന്‍ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളതിന്റെ തെളിവുകള്‍ റെയ്ഡില്‍ ലഭിച്ചതായി എന്‍ഐഎ കോടതിയെ അറിയിച്ചു. ക്രൈസ്തവ മതനേതാക്കളെയാണ് ഈ സംഘടന ലക്ഷ്യം വച്ചതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
രാജ്യാന്തര ഭീകരശൃംഖല
സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് അനുസരിച്ച് നിലവില്‍ വന്ന പോപ്പുലര്‍ ഫ്രണ്ട് എല്ലാ അര്‍ത്ഥത്തിലും ഒരു ഭീകരസംഘടനയാണെന്ന് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. ഒരു പതിറ്റാണ്ടിലേറെക്കാലത്തെ പ്രവര്‍ത്തനത്തിനിടെ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഇപ്പോള്‍ ശരിവയ്ക്കപ്പെട്ടിരിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടും അനുബന്ധ സംഘടനകളുമായുള്ള ബന്ധവും വ്യക്തമായിരിക്കുന്നു. റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, അതിന്റെ തന്നെ സംസ്ഥാന ഘടകമായ റിഹാബ് ഫൗണ്ടേഷന്‍ കേരള, ക്യാമ്പസ് ഫ്രണ്ട്, ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍, എന്‍സിഎച്ച്ആര്‍ഒ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വുമണ്‍ ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ എന്നിവയാണ് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം നിരോധിക്കപ്പെട്ടിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളും അണികളും സജീവമായിരുന്ന എസ്ഡിപിഐ ഇതില്‍പ്പെടുന്നില്ല. എന്നാല്‍ ഇതും ഒരു ഭീകരസംഘടന തന്നെയാണെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതിനാല്‍ ജനപ്രാതിനിധ്യ നിയമമനുസരിച്ച് തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷണനാണത്രേ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനമെടുക്കുന്നതോടെ എസ്ഡിപിഐയും നിരോധിക്കപ്പെടും. കമ്മീഷന്‍ ഇതു സംബന്ധിച്ച നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
പോപ്പുലര്‍ ഫ്രണ്ടിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും, പ്രവര്‍ത്തനത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാനുമാണ് അനുബന്ധ സംഘടനകള്‍ക്ക് രൂപംനല്‍കിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ അംഗങ്ങള്‍ പലരും ഈ സംഘടനകളിലേയും അംഗങ്ങളാണ്. എല്ലാ സംഘടനകളേയും നിയന്ത്രിച്ചിരുന്നതും ഏകോപിപ്പിച്ചിരുന്നതും പോപ്പുലര്‍ ഫ്രണ്ടായിരുന്നു. കൂടുതല്‍ അംഗങ്ങളെ കണ്ടെത്താനും, ഫണ്ട് സമാഹരിക്കുന്നതിനും മറ്റും യുവാക്കള്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും മതപണ്ഡിതന്മാര്‍ക്കിടയിലും പ്രവര്‍ത്തിക്കുന്ന അനുബന്ധ സംഘടനകളെ പോപ്പുലര്‍ ഫ്രണ്ട് ഉപയോഗിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മറയായും ഈ സംഘടനകള്‍ നിലകൊണ്ടു.
പോപ്പുലര്‍ ഫ്രണ്ടിനെയും മറ്റും നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ ഈ ഭീകരസംഘടനകളുടെ സ്വഭാവം എണ്ണിപ്പറയുന്നുണ്ട്. സാമൂഹ്യ സംഘടനയുടെ പരിവേഷം എടുത്തണിഞ്ഞാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തിച്ചതെങ്കിലും മുസ്ലിം മതവിശ്വാസികളെ തീവ്രവാദത്തിലേക്ക് നയിക്കുകയെന്ന രഹസ്യ അജണ്ടയാണ് അവര്‍ക്കുണ്ടായിരുന്നത്. ജനാധിപത്യത്തോടും ഭരണഘടനാ മൂല്യങ്ങളോടും രാജ്യത്തിന്റെ നിയമസംവിധാനത്തോടും തികഞ്ഞ അനാദരവാണ് ഈ സംഘടന പുലര്‍ത്തുന്നത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും എതിരായ പ്രവര്‍ത്തനങ്ങളിലാണ് ഇവര്‍ ഏര്‍പ്പെട്ടത്. മതസൗഹാര്‍ദ്ദവും ക്രമസമാധാനവും തകര്‍ക്കാന്‍ മതതീവ്രവാദത്തെ തുറന്നു പിന്തുണയ്ക്കുകയും ചെയ്തു. നിരോധിത സംഘടനയായ സിമിയുടെ നേതാക്കളാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥാപക നേതാക്കളായി മാറിയത്. ബംഗ്ലാദേശിലെ നിരോധിത ഭീകരവാദ സംഘടനയായ ജമാഅത്ത് -ഉല്‍-മുജാഹിദ്ദീന്‍(ജെഎംബി), ആഗോള ഇസ്ലാമിക ഭീകരസംഘടനയായ ഐഎസ് എന്നിവയുമായി ആശയപരവും സംഘടനാപരവുമായ ബന്ധം പോപ്പുലര്‍ഫ്രണ്ട് സ്ഥാപിച്ചെടുത്തു. ചില അംഗങ്ങള്‍ അന്താരാഷ്ട്ര ഭീകര സംഘടനകളില്‍ അംഗമാവുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലും സിറിയയിലുമൊക്കെ ഇവര്‍ ഭീകര പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടു. ഇതുസംബന്ധിച്ച നിരവധി തെളിവുകള്‍ പുറത്തുവരികയുണ്ടായി.
ഈ പശ്ചാത്തലം മുന്‍നിര്‍ത്തിയാണ് 1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയാന്‍ നിയമമായ യുഎപിയെ ഉപയോഗിച്ച് പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുള്ളത്. ഇതിനു തെളിവായി നിരവധി സംഭവങ്ങള്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തൊടുപുഴയില്‍ മതനിന്ദ ആരോപിച്ച കോളജ് അധ്യാപകന്റെ കൈവെട്ടിയതും, നിരവധി യുവാക്കളെ മൃഗീയമായി കൊലചെയ്തതും ഇതില്‍പ്പെടുന്നു. കേരളത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരായ സഞ്ജിത്ത്, നന്ദു, ബിപിന്‍ എന്നിവരും എസ്എഫ്‌ഐ നേതാവായ അഭിമന്യുവും കൊലചെയ്യപ്പെട്ടത് നിരോധന ഉത്തരവില്‍ എടുത്തുപറയുകയും ചെയ്തിരിക്കുന്നു. തമിഴ്‌നാട്ടിലെ വി.രാമലിംഗം, ശശികുമാര്‍ എന്നിവരെയും, കര്‍ണാടകയിലെ ശരത്, രുദ്രേഷ്, പ്രവീണ്‍ നട്ടാരു എന്നിവരെയും കൊലചെയ്തത് പോപ്പുലര്‍ ഫ്രണ്ട് ഭീകരരാണെന്ന് ഉത്തരവിലുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിയമവിരുദ്ധ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന് കൃത്യമായ വിവരമുണ്ട്.
രാജ്യത്തിനു പുറത്തും പണസ്രോതസ്സുകള്‍
പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാരവാഹികള്‍ രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും ബാങ്കുകള്‍, ഹവാല, സംഭാവനകള്‍ എന്നിവ വഴി വലിയതോതില്‍ ഫണ്ട് സമാഹരണം നടത്തി. പല കേന്ദ്രങ്ങളില്‍നിന്നും നിയമാനുസൃതമെന്ന വ്യാജേന ഫണ്ടുകള്‍ സമാഹരിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലെ പണം അവരുടെ വരുമാനവുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല. ഇതേത്തുടര്‍ന്ന് ആദായനികുതി വകുപ്പ് ഈ അക്കൗണ്ടുകള്‍ റദ്ദാക്കുകയുണ്ടായി. ആദായനികുതി നിയമം അനുസരിച്ച് റിഹാബ് ഇന്ത്യ ഫൗണ്ടേഷന് നല്‍കിയിരുന്ന രജിസ്‌ട്രേഷനും റദ്ദാക്കി.
പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കള്‍ പെട്ടെന്ന് പണക്കാരാകുന്നതും അക്രമപ്രവര്‍ത്തനങ്ങള്‍ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും വന്‍തോതില്‍ പണം ചെലവഴിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് അടക്കമുള്ള ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നു. കേരളത്തിലടക്കം റെയ്ഡ് നടത്തി ചില പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റു ചെയ്യുകയുമുണ്ടായി. 120 കോടിയോളം രൂപ വിദേശരാജ്യങ്ങളില്‍നിന്ന് പോപ്പുലര്‍ ഫ്രണ്ടിന് ലഭിച്ചതായാണ് വിവരം. പണമിടപാടുകള്‍ക്കായി ദുബായിയില്‍ ഒരു റസ്റ്റോറന്റും മൂന്നാറില്‍ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയും പോപ്പുലര്‍ ഫ്രണ്ട് നടത്തിയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഇതുസംബന്ധിച്ച മറ്റുകാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
ഭീകര സംഘടനയായ അല്‍ഖ്വയ്ദയുടെ സാമ്പത്തിക സഹായം പോപ്പുലര്‍ ഫ്രണ്ടിനു ലഭിച്ചത് തുര്‍ക്കി വഴിയാണെന്ന് കണ്ടെത്തിയിരുന്നു. തുര്‍ക്കിയിലെ അല്‍ഖ്വയ്ദയുടെ സഹസംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഹുമനറ്റേറിയന്‍ റിലീഫ് (ഐഎച്ച്എച്ച്) നേതാക്കളുമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ഇ.എം അബ്ദുല്‍ റഹ്മാന്‍, പ്രൊഫ. പി. കോയ എന്നിവര്‍ ഇസ്താന്‍ബുളില്‍ എത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു സംഘടനകളും ‘ഇസ്ലാമിക താല്‍പ്പര്യങ്ങള്‍’ സംരക്ഷിക്കുന്ന വഴികള്‍ ചര്‍ച്ച ചെയ്‌തെന്നും, പോപ്പുലര്‍ ഫ്രണ്ടിന് വന്‍ സാമ്പത്തിക സഹായം ഉറപ്പു ലഭിച്ചെന്നും, കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ സഹിതം പ്രമുഖ യൂറോപ്യന്‍ മാധ്യമം ‘നോര്‍ഡിക് മോണിറ്റര്‍’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സിറിയ, പാലസ്തീന്‍, ജര്‍മ്മനി, കിഴക്കന്‍ യൂറോപ്പ്, പാകിസ്ഥാന്‍, ലിബിയ, ആഫ്രിക്കന്‍ രാജ്യങ്ങള്‍, മാലി എന്നിവിടങ്ങളില്‍ സജീവമായ അല്‍ഖ്വയ്ദയുമായി അടുത്ത ബന്ധമുള്ള സംഘടനയാണ് ഐഎച്ച്എച്ച്. റഷ്യയും ഇസ്രയേലും ജര്‍മ്മനിയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈ സംഘടനയെ നിരോധിച്ചിട്ടുണ്ട്. നൂറോളം രാജ്യങ്ങളില്‍ സജീവമായ ഐഎച്ച്എച്ച് തുര്‍ക്കിക്കുവേണ്ടി ചാരപ്രവര്‍ത്തനം സംഘടിപ്പിക്കുകയും, ആ രാജ്യങ്ങളില്‍ തുര്‍ക്കിക്കു വേണ്ടി ശബ്ദമുയര്‍ത്താനുള്ള സംഘടനകളെയും വ്യക്തികളെയും രാഷ്ട്രീയ നേതാക്കളെയും രൂപപ്പെടുത്തുകയും ചെയ്യുന്നുണ്ട്. യുദ്ധമേഖലകളില്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തനത്തിന്റെ മറവില്‍ ആയുധം എത്തിക്കുകയും, ഭീകരവാദികള്‍ക്കു സഹായം എത്തിക്കുകയും ചെയ്തതിന്റെ പേരില്‍ റഷ്യ ഈ സംഘടനയ്ക്ക് എതിരെ രംഗത്തു വരികയുണ്ടായി.
ലോക മുസ്ലീങ്ങളുടെ നേതൃ സ്ഥാനത്തു എത്താന്‍ പരിശ്രമിക്കുന്ന തുര്‍ക്കി പ്രസിഡണ്ട് എര്‍ദോഗന്‍ ഐഎച്ച്എച്ചിനു എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നുണ്ട്. ലോക രാജ്യങ്ങളില്‍ തീവ്ര സ്വഭാവമുള്ള സംഘടനകളുമായി തുര്‍ക്കി അടുത്ത ബന്ധം സ്ഥാപിച്ചു വരികയാണ്. ഇതിന്റെ ഭാഗമായാണ് പോപ്പുലര്‍ ഫ്രണ്ടുമായി സംഘടനാ നേതാക്കള്‍ ചര്‍ച്ച നടത്തിയത്. ലോക മുസ്ലിങ്ങളുടെ തലവനായി മാറി തുര്‍ക്കി കേന്ദ്രമാക്കി ഖിലാഫത്തു സ്ഥാപിക്കലാണ് എര്‍ദോഗന്റെ ലക്ഷ്യം. ഇതിനായി അല്‍ഖ്വയ്ദയുടെ സഹായവും തുര്‍ക്കി പ്രസിഡണ്ട് തേടിയിട്ടുണ്ട്. അല്‍ഖ്വയ്ദയെ പുനരുജ്ജീവിപ്പിക്കാന്‍ എല്ലാ സഹായങ്ങളും ചെയ്യുന്നതും എര്‍ദോഗനാണ്.
ഭാരതത്തില്‍ തുര്‍ക്കിക്കു അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനും മുസ്ലിം ഏകീകരണം ഉണ്ടാക്കാനും പോപ്പുലര്‍ ഫ്രണ്ടിനെ ഉപയോഗപ്പെടുത്താനാണ് എര്‍ദോഗന്‍ ലക്ഷ്യമിട്ടത്. എര്‍ദോഗന്റെ ജസ്റ്റിസ് ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടിക്കും (എകെപി) തുര്‍ക്കിയിലെ രഹസ്യാന്വേഷണ ഏജന്‍സിയായ എംഐടിയും പിന്തുണ കൊടുക്കുന്ന സംഘടനയാണ് ഐഎച്ച്എച്ച്. തുര്‍ക്കി രഹസ്യാന്വേഷണ ഏജന്‍സിക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്താനും, അധികാര കേന്ദ്രങ്ങളില്‍ നുഴഞ്ഞു കയറാനും ലോകത്തെ വിവിധ സംഘടനകളുമായി ബന്ധം ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു ഈ സംഘടന.
ഇടതു-ജിഹാദി ബന്ധം
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നത് ഫലപ്രദമാവില്ലെന്നും പുതിയരൂപത്തില്‍ പ്രത്യക്ഷപ്പെടുമെന്നും നിരോധനത്തിനു മുന്‍പുതന്നെ പ്രചാരണം തുടങ്ങിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടു തന്നെയാണ് ഇതിനുതുടക്കം കുറിച്ചത്. നിരോധിച്ചതുകൊണ്ട് പ്രയോജനമില്ലെന്ന ധാരണ സൃഷ്ടിക്കലായിരുന്നു ഇതിന്റെ ലക്ഷ്യം. ‘സിമി’ നിരോധിച്ചതോടെ അതില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ മറ്റ് സംഘടനകള്‍ രൂപീകരിച്ചത് ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇങ്ങനെയൊക്കെ പറയുന്നതിന്റെ താല്‍പ്പര്യം ഒന്നുമാത്രം. പോപ്പുലര്‍ ഫ്രണ്ടിനെതിരായ നടപടി ഒഴിവാക്കുക.
നിരോധനത്തിനു മുന്‍പ് പോപ്പുലര്‍ ഫ്രണ്ട് പറഞ്ഞുകൊണ്ടിരുന്ന കാര്യം അതിലും ശക്തമായി ഇപ്പോള്‍ സിപിഎമ്മിനെപ്പോലുള്ള പാര്‍ട്ടികള്‍ ആവര്‍ത്തിക്കുകയാണ്. നിരോധിക്കുകയല്ല, ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവിച്ചിരിക്കുന്നു. ശുദ്ധ കാപട്യമാണിത്. പോപ്പുലര്‍ ഫ്രണ്ടിനെ ഒറ്റപ്പെടുത്തുകയല്ല, രാഷ്ട്രീയവും ഭരണപരവുമായ പിന്തുണ നല്‍കി സഹായിക്കുകയാണ് സിപിഎം ഇത്രകാലവും ചെയ്തത്. പോപ്പുലര്‍ ഫ്രണ്ടുമായി പലതരത്തിലുള്ള ഇടപാടുകളും സിപിഎമ്മിനുണ്ട്. ഇക്കാര്യങ്ങള്‍ പുറത്തുവരാതിരിക്കാന്‍ കൂടിയാണ് നിരോധനത്തിനെതിരെ കോലാഹലമുണ്ടാക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള ഐഎന്‍എല്‍ എന്ന പാര്‍ട്ടിയെ മുന്നണിയിലെടുക്കുക മാത്രമല്ല, ആ പാര്‍ട്ടിയുടെ എംഎല്‍എയെ മന്ത്രിയാക്കുകയും ചെയ്തിരിക്കുന്നവര്‍ ഒറ്റപ്പെടുത്തുന്നതിനെക്കുറിച്ച് പറയുന്നത് വിരോധാഭാസം തന്നെയാണ്.
പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടി പ്രതീക്ഷിച്ചതുതന്നെയാണെങ്കിലും അതിന്റെ പ്രാധാന്യവും പ്രത്യാഘാതവും വളരെ വലുതാണെന്ന് വിലയിരുത്തപ്പെടുന്നു. എന്‍ഐഎയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും നേതൃത്വത്തില്‍ രാജ്യവ്യാപകമായി റെയ്ഡുകള്‍ നടത്തി നിയമവിരുദ്ധ-രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ പിടിച്ചെടുക്കുകയും, നേതാക്കളെ പിടികൂടി ജയിലിലടയ്ക്കുകയും ചെയ്തതിന്റെ തുടര്‍ച്ചയായാണ് സംഘടനകളെ നിരോധിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കിയത്. അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം. ഈ കാലയളവില്‍ നിരോധിത സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നത് രണ്ട് വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത കേരള ഹര്‍ത്താലില്‍ വന്‍തോതിലുള്ള അക്രമം അരങ്ങേറിയിരുന്നു. ഇതിനുപിന്നാലെയാണ് നിരോധന ഉത്തരവ് പുറത്തുവന്നത്. നിരോധനത്തെ മനസ്സില്ലാമനസ്സോടെ അംഗീകരിക്കുമ്പോള്‍ തന്നെ പോപ്പുലര്‍ ഫ്രണ്ടിനെ തള്ളിപ്പറയാന്‍ കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ തയ്യാറല്ല. നിരോധനത്തിലെ അപ്രായോഗികതയെക്കുറിച്ചാണ് അവര്‍ വാചാലരാവുന്നത്. സിപിഎമ്മും കോണ്‍ഗ്രസ്സും മുസ്ലിംലീഗുമൊക്കെ ഇക്കൂട്ടത്തില്‍പ്പെടുന്നു. കൊടുംഭീകരരെ സഹായിക്കുന്ന നിലപാടാണിത്. പോപ്പുലര്‍ ഫ്രണ്ട് ഭീകരസംഘടനയാണെങ്കില്‍ എന്തുകൊണ്ടാണ് നിരോധിക്കാത്തതെന്ന് കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്തുകൊണ്ടിരുന്നവരാണ് ഇവരില്‍ ചിലര്‍. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കടുത്ത നടപടികളൊന്നും ഉണ്ടാവില്ലെന്നു കരുതിയായിരുന്നു ഇതെല്ലാം. എന്നാല്‍ സര്‍ക്കാര്‍ ശക്തവും ഫലപ്രദവുമായ നടപടികളെടുത്തപ്പോള്‍ ഇവര്‍ മറുകണ്ടം ചാടിയിരിക്കുകയാണ്.
രാജ്യരക്ഷയുടെ കാര്യം വരുമ്പോള്‍ ശിഥിലീകരണ ശക്തികളെ അടിച്ചമര്‍ത്താന്‍ മോദി സര്‍ക്കാര്‍ മടിച്ചുനില്‍ക്കില്ലെന്ന് കശ്മീരിന്റെയും അസമിന്റെയും അനുഭവത്തില്‍നിന്ന് പകല്‍പോലെ വ്യക്തമാണ്. മുന്നണിയിലെടുത്തില്ലെങ്കിലും ഘടകകക്ഷിയുടെ പരിഗണനകളാണ് സിപിഎമ്മും കോണ്‍ഗ്രസ്സും പോപ്പുലര്‍ ഫ്രണ്ടിന് നല്‍കുന്നത്. നിരോധനത്തിന്റെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനും മറ്റുമെതിരെ നടപടികളെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോടും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നു. നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ 2018 ല്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിരുന്നു. ഈ സംഘടനയെ നിരോധിക്കണമെന്ന് ഉത്തര്‍പ്രദേശ്, ഗുജറാത്ത്, കര്‍ണാടക സര്‍ക്കാരുകള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി. നിരോധനം അവസാന നടപടിയല്ല. ശിഥിലീകരണശക്തികളെ വേരോടെ പിഴുതെറിയുകയെന്നതാണ് മോദി സര്‍ക്കാരിന്റെ നയം. അത് ശക്തമായി മുന്നോട്ടുപോവുക തന്നെ ചെയ്യും.