ചട്ടമ്പി സ്വാമികള്‍ ഒരു മദ്ധ്യാഹ്നത്തില്‍ മൂവാറ്റുപുഴയില്‍ നിന്നും കാല്‍നടയായി പെരുമ്പാവൂരിലെത്തി. ദാഹം കലശലായിരുന്നതു കൊണ്ട് അവിടെ ഒരു വീട്ടില്‍ കയറി കുടിക്കാനെന്തെങ്കിലും വേണമെന്നാവശ്യപ്പെട്ടു. ആ സ്ഥലത്ത് വിഷൂചിക എന്ന രോഗം പടര്‍ന്നു പിടിച്ച് അസംഖ്യം മരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ആ വീട്ടില്‍ തന്നെ ഒരാഴ്ചക്കുള്ളില്‍ നാലുപേര്‍ മരിച്ചെന്നും മൂന്നുപേര്‍ അവശരാണെന്നും അതുകൊണ്ട് അവിടന്ന് വെള്ളം തരുന്നത് ശരിയല്ലെന്നും ഗൃഹനായികയായ വൃദ്ധ സങ്കടത്തോടെ പറഞ്ഞു. ഒരു കരിക്കു കിട്ടിയാല്‍ മതിയെന്നായി സ്വാമികള്‍. പറമ്പില്‍ നിന്ന് കരിക്കിടാന്‍ ഗൃഹനാഥ ഏര്‍പ്പാടാക്കി. അതിനിടയില്‍ സ്വാമികള്‍ ആ പറമ്പിലുണ്ടായിരുന്ന ഏതോ പച്ചില പറിച്ചുകൊണ്ടു വന്ന് അതും കരിക്കിന്റെ തൊണ്ടും കൂടി ചതച്ചു പിഴിഞ്ഞ് അവശരായി കിടക്കുന്ന രോഗികള്‍ക്കു കൊടുക്കാന്‍ വൃദ്ധമാതാവിനെ ഏല്പിച്ചു. ആ ഔഷധം കഴിച്ച് അല്പം കഴിയുമ്പോള്‍ രോഗികള്‍ കഞ്ഞി ആവശ്യപ്പെടുമെന്നും കൊടുക്കാന്‍ മടിക്കേണ്ടെന്നും ഉപദേശിച്ചിട്ട് സ്വാമികള്‍ അപ്പോള്‍ തന്നെ മടങ്ങി. അങ്ങനെ ആ രോഗികള്‍ വിഷൂചികയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തുവത്രെ.