Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

സഹകരണബാങ്കിലെ അപഹരണവഴികള്‍

വിശ്വരാജ് വിശ്വ

Print Edition: 19 August 2022

ഈ അടുത്തു കണ്ട ഏറ്റവും അശ്ലീലമായ ചിത്രം ഏതാണ് എന്നു ചോദിച്ചാല്‍ അത് കഴിഞ്ഞ ദിവസം കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടാണ്. വികാരപരമായ പല പ്രതിഷേധങ്ങളും മേല്‍പറഞ്ഞ ബാങ്കിന്റെ മുന്നില്‍ അതിന്റെ ഉപഭോക്താക്കള്‍ നടത്തി എങ്കിലും ഈ ചിത്രം അത്രത്തോളം അശ്ലീലമാവുന്നത് അതിലെ അധാര്‍മ്മികത കൊണ്ടാണ്.

കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വന്തം പണം മേല്‍പറഞ്ഞ ബാങ്കില്‍ നിക്ഷേപിച്ച ഒരു നിക്ഷേപകന് ആ പണം പിന്‍വലിക്കാന്‍ അനുവദിക്കാത്തത് കൊണ്ടു അടിയന്തിര ചികിത്സ ലഭ്യമാക്കാന്‍ കഴിയാതെ അയാളുടെ ഭാര്യ മരണപ്പെട്ടു. സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ച പണം എടുക്കാന്‍ ആണ് അയാള്‍ പോയത്, അല്ലാതെ വായ്പ ചോദിച്ചു പോയതല്ല. തന്റെ ദുഖം അടക്കി ആ ഭര്‍ത്താവ് തന്റെ ഭാര്യയുടെ മൃതദേഹം കൊണ്ടു തനിക്ക് തന്റെ സമ്പാദ്യം നിഷേധിച്ച ബാങ്കിന് മുന്നില്‍ പ്രതിഷേധം നടത്തിയത് നമ്മള്‍ ഏവരും കണ്ടതാണല്ലോ. വാര്‍ത്ത കാണുന്ന ഏവര്‍ക്കും വളരെ മന:പ്രയാസം ഉണ്ടാക്കിയ ആ പ്രതിഷേധത്തിന്റെ പര്യവസാനം അതിന് ഉണ്ടായ പരിഹാരം എന്നു പറയുന്നത് ആണ് ഏറ്റവും അശ്ലീലമായി തോന്നിയത്.

തന്റെ സ്വന്തം അക്കൗണ്ടില്‍ ഉള്ള പണം എടുക്കാന്‍ അനുവാദം ഇല്ലാത്തത് മൂലം തന്റെ ഭാര്യ ചികിത്സ കിട്ടാതെ മരണപ്പെട്ട ഒരാളുടെ വീട്ടിലേക്ക് അയാളുടെ തന്നെ അക്കൗണ്ടിലെ പണം അയാള്‍ക്ക് തന്നെ നല്‍കി അതിന്റെ ഫോട്ടോ എടുത്തു പത്രത്തിലും ടിവിയിലും നല്‍കിയ ഒരു ജനപ്രതിനിധിയുടെയും അവരുടെ പാര്‍ട്ടി അണികളുടെയും ആ ചിത്രമാണ് കേരളക്കര അടുത്തിടെ കണ്ട ഏറ്റവും വലിയ ആഭാസം എന്നു തോന്നുന്നു.
ജനങ്ങളുടെ പണം കൊണ്ട് തട്ടിപ്പ് നടത്തുന്ന പാര്‍ട്ടിയുടെ മസില്‍ പവറും സംഘടനാ പിന്തുണയും ഉള്ള ഇത്തരം കറക്ക് കമ്പനികളെ നിയമം മൂലം നിയന്ത്രിച്ചില്ലെങ്കില്‍ ഇത്തരം ദാരുണമായ പല കാഴ്ചകളും നാം ഇനിയും കാണേണ്ടി വരും.

പരിശോധനയോ ഓഡിറ്റിംഗോ ഇല്ല
ഒരു പരിശോധനയും നിബന്ധനകളുടെ പാലനവും ഇല്ലാതെ തോന്നിയ വഴിക്കാണ് ഭൂരിഭാഗം സഹകരണ ബാങ്കുകളുടെയും പ്രവര്‍ത്തനം. ഇതിന്റെ എല്ലാം ഓഡിറ്റ് നടത്തുന്നത് ആവട്ടെ പ്രൊഫഷണല്‍ ഓഡിറ്റ് പ്രൊഫിഷ്യന്‍സി ഇല്ലാത്ത സാധാരണ സഹകരണ വകുപ്പ് ജീവനക്കാരും. സാധാരണയായി റിസര്‍വ്വ് ബാങ്കിന് കീഴില്‍ ഉള്ള ബാങ്കുകളില്‍ പല സമയത്തായി അനേകം തവണ ഓരോ ശാഖകളിലും ഓഡിറ്റിങ്, ഇന്‍സ്‌പെക്ഷന്‍ എന്നിവ ഉണ്ടാവും. അത് നേരത്തെ പറഞ്ഞിട്ട് നടത്തുന്നവയും അപ്രതീക്ഷിതമായി നടത്തുന്നതും ഉണ്ട്. ബാങ്കിനകത്തെ ഇന്‍സ്‌പെക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന ഇന്‍സ്‌പെക്ഷന്‍ കൂടാതെ പുറത്തുനിന്നുള്ള സി.എ പ്രൊഫഷണലുകളും സി.എ സ്ഥാപനങ്ങളും ദിവസേന നടത്തുന്ന ഓഡിറ്റുകള്‍ (Concurrent Audit) കൂടാതെ വര്‍ഷാവസാനം ഓരോ ശാഖയുടെയും ബാങ്കിന്റെ മൊത്തമായും മുഴുവന്‍ ബുക്സും പരിശോധിക്കുന്ന വാര്‍ഷിക ഓഡിറ്റുകള്‍ വേറെയുണ്ട്. അത് ബാങ്കുമായി ബന്ധമില്ലാത്ത പ്രൊഫഷണല്‍ ഓഡിറ്റിങ് സ്ഥാപനങ്ങള്‍ ആണ് നടത്തുക. അതിന്റെ മുഴുവന്‍ റിപ്പോര്‍ട്ട് വര്‍ഷാവര്‍ഷം ആര്‍ബിഐക്ക് സമര്‍പ്പിക്കും. ഇതൊന്നും കൂടാതെ ആര്‍ബിഐയുടെ സര്‍പ്രൈസ് പരിശോധനകള്‍ രാജ്യത്തെ ഏത് ബാങ്കിന്റെ ഏത് ശാഖയിലും എപ്പോള്‍ വേണമെങ്കിലും ഉണ്ടാവാം.

അതുകൂടാതെ ഗോള്‍ഡ് ലോണുകള്‍ക്കായി പ്രത്യേക പരിശോധന, ഐടി മാനദണ്ഡങ്ങള്‍ അതിന്റെ സുരക്ഷാ വീഴ്ച്ചകള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ പ്രൊഫഷണല്‍ ആയി ഐഎസ് ഓഡിറ്റ് എന്നിവ ബാങ്കുകളില്‍ കര്‍ശനമായി നടത്തി പോരുന്നത് ആര്‍ബിഐയുടെ കര്‍ശന വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ഈ സഹകരണ സ്ഥാപനങ്ങളില്‍ ഓഡിറ്റുകള്‍ നടത്തുന്നത് സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന്റെ കീഴിലെ സഹകരണ വകുപ്പിന്റെ ജീവനക്കാര്‍ ആണ്. അത് കൂടാതെ അവിടെ ഒരു പരിശോധനയും ഇല്ല എന്നു വേണം മനസ്സിലാക്കാന്‍. സഹകരണ ബാങ്കുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണ വകുപ്പിന്റെ കീഴില്‍ വരുന്നത് കൊണ്ട് റിസര്‍വ്വ് ബാങ്കിന്റെ പരിധിക്ക് പുറത്താണ് വരുന്നത്. അതിനാല്‍ തന്നെ റിസര്‍വ്വ് ബാങ്ക് ചട്ടങ്ങള്‍ പ്രൈമറി സഹകരണ ബാങ്കുകള്‍ക്ക് ബാധകം അല്ല താനും. അതായത് അപ്പനും സുഭദ്രയും ഞാനും കൂടിയാണ് ഇവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്നര്‍ത്ഥം.

സഹകരണ തട്ടിപ്പ് വഴിയുള്ള റിയല്‍ എസ്റ്റേറ്റ് നിക്ഷേപ ഇടനാഴികള്‍ എങ്ങനെയാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് സാധാരണക്കാരന്റെ പണം പ്രമുഖ പാര്‍ട്ടിയുടെ അണികള്‍ വഴി മോഷ്ടിച്ചു റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്തി കോടികള്‍ സമ്പാദിച്ചത് എന്നു അറിയേണ്ടേ? ഒരു ഉദാഹരണത്തിലൂടെ അത് വ്യക്തമാക്കാം.

ഉത്തമന്‍ (സാങ്കല്‍പിക നാമം) എന്ന വ്യക്തി ഒരു വീട് വാങ്ങാന്‍ ആയി 50 ലക്ഷം രൂപയുടെ ലോണിനായി മേല്‍പറഞ്ഞ കറക്ക് കമ്പനി സഹകരണ ബാങ്കില്‍ വരുന്നു. 15 വര്‍ഷത്തേക്ക് ആണ് വായ്പ വേണ്ടത്. ബാങ്ക് ഉടനെ തന്നെ പാര്‍ട്ടിയുടെ ആളാണോ ഉത്തമന്‍ എന്നു നോക്കുന്നു. പിന്നീട് ബോര്‍ഡ് യോഗം ചേര്‍ന്നു ഉത്തമന് 50 ലക്ഷം രൂപ ലോണ്‍ നല്‍കാന്‍ തീരുമാനം എടുക്കുന്നു. ലോണ്‍ ലഭിച്ച ഉത്തമന്‍ സന്തോഷവാനായി 65 ലക്ഷം രൂപ വില വരുന്ന വീടിന്റെയും വസ്തുവിന്റെയും ആധാരം ബാങ്കില്‍ പണയമോ ജാമ്യമോ ആയി നല്‍കുന്നു. ശ്രദ്ധിക്കുക ഇവിടെ ഭൂമിയുടെ ഉടമ ഉത്തമന്‍ മാത്രമാണ്. ഇനിയാണ് കരുവന്നൂര്‍ ബാങ്കിലെ സഖാക്കള്‍ കളിക്ക് ഇറങ്ങുന്നത്.

ഉത്തമന്‍ പണയപ്പെടുത്തിയ 65 ലക്ഷം വില വരുന്ന വസ്തുവിന്റെ ആധാരം സെക്യൂരിറ്റി ആയി വച്ചാണ് ഉത്തമന്‍ 50 ലക്ഷം ലോണ്‍ എടുത്തത്. അപ്പോള്‍ ഉത്തമന്‍ ലോണ് തിരികെ അടച്ചില്ല എങ്കില്‍ 65 ലക്ഷം വരുന്ന വസ്തു വിറ്റ് പൊതുജനങ്ങളുടെ പണത്തില്‍ നിന്ന് ബാങ്ക് നല്‍കിയ ലോണ്‍ തിരികെ പിടിക്കാന്‍ ബാങ്കിന് സാധിക്കും. അപ്പോള്‍ പൊതുജനം നിക്ഷേപം ആയി ഇടുന്ന പണം കൊണ്ട് കൊടുക്കുന്ന ലോണ്‍ സുരക്ഷിതമാണ്. അതില്‍ റിസ്‌ക്ക് ഇല്ല. ഇതാണ് സാധാരണ ബാങ്കുകളില്‍ നടക്കുന്നത്.

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് പക്ഷേ അതല്ല. കൃത്യമായ ഫിനാന്‍ഷ്യല്‍ ഫ്രോഡ് അഥവാ സാമ്പത്തിക കുറ്റകൃത്യം ആണ് നടന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മസില്‍ പവര്‍ കൊണ്ടു പൊതുജനത്തിന്റെ പണം ഏതാനും ക്രിമിനലുകള്‍ ചേര്‍ന്നു കൊള്ള ചെയ്യുകയാണ് ഉണ്ടായത്. അതെങ്ങനെ എന്നു പറയാം.

ഉത്തമന്‍ 50 ലക്ഷം രൂപ ലോണ്‍ എടുക്കാന്‍ ബാങ്കില്‍ പണയമായി വച്ച 65 ലക്ഷം രൂപയുടെ വസ്തുവിന്റെ ആധാരം ഉപയോഗിച്ചു മറ്റൊരാളുടെ പേരില്‍ 50 ലക്ഷം രൂപയുടെ പുതിയ ഒരു ലോണ്‍ എടുക്കുന്നു, ഉത്തമന്റെ ഭൂമി അവിടെ മൂന്നാം കക്ഷി പണയം ആയി കാണിക്കുന്നു(Third Party Collateral). അപ്പോള്‍ 65 ലക്ഷം മാത്രം വില വരുന്ന ഉത്തമന്റെ വസ്തുവിന്റെ മുകളില്‍ 50+50= 100 ലക്ഷം ലോണ് ആയി. ഇപ്പോള്‍ ബാങ്കില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിപ്പ് വഴി പുറത്തേക്ക് പോയി. അതായത് പൊതുജനത്തിന്റെ 50 ലക്ഷം തട്ടിച്ചു. ഇത് പോലെ അനേകമനേകം ലോണുകള്‍ ആണ് ഒരേ വസ്തുവിന്റെ/ ആധാരത്തിന്റെ മുകളില്‍ ലോണ്‍ ആയി എടുത്തിരിക്കുന്നത്. ഇപ്പോള്‍ പുറത്തു വന്ന കണക്ക് പ്രകാരം (tip of iceberg)) 300 കോടിയില്‍ അധികം പൊതുജനത്തിന്റെ പണം ബാങ്കില്‍ നിന്ന് തട്ടിയെടുത്തു. ഉത്തമന്റെ 65 ലക്ഷം രൂപയുടെ ഭൂമിയുടെ ആധാരത്തിന്റെ ബലത്തില്‍ തട്ടിയെടുത്ത ഈ കോടികള്‍ എല്ലാം പല അക്കൗണ്ടുകള്‍ വഴി അവസാനം ഒരു അക്കൗണ്ടില്‍ എത്തിച്ചേരുന്നു.

പിന്നീട് ഈ പണം അതില്‍ നിന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സ്വകാര്യ വ്യക്തികളുടെ പേരില്‍ നിക്ഷേപം നടത്തി തട്ടിപ്പുകാര്‍ കോടികള്‍ കൊയ്യുന്നു.

ഇനി ബാങ്കില്‍ നിന്ന് തട്ടിയെടുത്ത 300 ല്‍ അധികം കോടി പണം തിരികെ കൊടുത്തില്ല എങ്കില്‍ ബാങ്ക് എന്തു ചെയ്യും? പൊതുജനങ്ങളുടെ പണമാണ്. പലരും മകളെ കെട്ടിക്കാനും കുട്ടികളെ പഠിപ്പിക്കാനും വീട് കെട്ടാനും ചികിത്സക്കായി എല്ലാം വച്ച പണമാണ് ഇതെന്ന് ഓര്‍ക്കണം. അപ്പോള്‍ അത് തിരികെ വന്നില്ല എങ്കില്‍ ബാങ്കിന് മുന്നില്‍ എന്ത് വഴിയാണ് പണം വസൂലാക്കാന്‍ ഉള്ളത്?

ആകെ ബാങ്കിന്റെ കയ്യില്‍ ഉള്ളത് 65 ലക്ഷം രൂപയുടെ വില വരുന്ന ഉത്തമന്റെ വസ്തുവിന്റെ പണയപ്പെടുത്തിയ ആധാരം മാത്രമാണ് ഉള്ളത്. അത് വില്‍ക്കാന്‍ പറ്റുമോ? ഇല്ല. കാരണം ഉത്തമന്‍ ഇപ്പോഴും കൃത്യമായി ലോണ്‍ അടക്കുന്ന ആളാണ്. അപ്പോള്‍ 300 കോടി ആര്‍ക്ക് പോയി? പൊതുജനങ്ങള്‍ക്ക് പോയി.

അങ്ങനെ സ്വന്തം പണം കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഇട്ട ഹതഭാഗ്യനായ ഒരു മനുഷ്യന്‍ ആണ് ഭാര്യയുടെ മൃതദേഹവും കൊണ്ട് ആ ബാങ്കിന് മുന്നില്‍ പോയി സമരം ചെയ്തത്. അപ്പോഴും ആ പണം റിയല്‍ എസ്റ്റേറ്റില്‍ ഇട്ടു പണം വാരിയ പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവര്‍ സുഖമായി പുറത്തുണ്ട്. ഏറെക്കുറെ ഇതാണ് ആര്‍ബിഐയുടെ നിയന്ത്രണങ്ങള്‍ ഇല്ലാത്ത സംസ്ഥാനത്തെ പല സഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും നടക്കുന്നത്.

ഇനി ചിന്തിക്കൂ, 15 വര്‍ഷത്തേക്ക് ലോണ്‍ എടുത്ത ഉത്തമന്റെ ആധാരം 15 വര്‍ഷം കൊണ്ട് സഹകരണ ബാങ്കിലെ തട്ടിപ്പുകാര്‍ക്ക് വേണ്ടി എത്ര കോടികള്‍ ഉണ്ടാക്കി കൊടുത്തു കാണും. ഇത് പോലെ എത്ര എത്ര അത്താഴ പട്ടിണിക്കാര്‍ ആയ ഉത്തമന്‍മാരെ പറ്റിച്ചു കൊണ്ടു എത്ര എത്ര കോടികള്‍ പ്രമുഖ പാര്‍ട്ടിയും സഖാക്കളും കേരളത്തിലെ പല പല സഹകരണ ബാങ്കില്‍ നിന്ന് ഉണ്ടാക്കി കാണും?

പണം വേണം പക്ഷേ പാന്‍കാര്‍ഡ് വേണ്ട
ആര്‍ബിഐയ്ക്ക് കീഴില്‍ വരുന്ന ബാങ്കുകളില്‍ ക്യാഷ് ആയി നടത്താന്‍ സാധിക്കുന്ന വലിയ ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധം ആണ്. പാന്‍കാര്‍ഡ് നമ്പര്‍ ചേര്‍ത്തിട്ടുള്ള അക്കൗണ്ടുകളില്‍ മാത്രമാണ് ഹൈ വാല്യു ഇടപാടുകള്‍ ബാങ്കുകള്‍ അനുവദിക്കൂ. ആ ഇടപാട് വിവരങ്ങള്‍ ബാങ്കുകള്‍ അപ്പപ്പോള്‍ ആദായ നികുതി വകുപ്പിനെ അറിയിക്കുകയും ചെയ്യും. പക്ഷെ സഹകരണ ബാങ്കുകളില്‍ ഈ നിര്‍ബന്ധം ഇല്ല. അതിനാല്‍ തന്നെ രേഖകള്‍ ഇല്ലാത്ത ക്യാഷ് ഇടപാടുകള്‍ സഹകരണ ബാങ്ക് വഴി നടത്തുമ്പോള്‍ അത് ആദായ നികുതി വകുപ്പിന്റെ റഡാറില്‍ വരുന്നില്ല. നികുതി അടക്കാതെ സര്‍ക്കാരിനെയും ആദായനികുതി വകുപ്പിനേയും കബളിപ്പിച്ചു നടക്കുന്നവരുടെ അഭയസ്ഥാനം ആണ് ഈ തട്ടിപ്പ് പ്രോത്സാഹിപ്പിക്കുന്ന മാനേജ്‌മെന്റ് ഉള്ള സഹകരണ ബാങ്കുകള്‍. യഥേഷ്ടം കള്ളപ്പണം ഉള്ളവര്‍ക്ക് പണം ലീഗല്‍ ആയി തന്നെ സൂക്ഷിക്കാന്‍ ഇത്തരം തട്ടിപ്പ് പ്രോത്സാഹിപ്പിക്കുന്ന സഹകരണ ബാങ്കുകള്‍ അവസരം ഒരുക്കുന്നു. കാര്യക്ഷമമായ ഓഡിറ്റിങ് ഇല്ലാത്തത് കൊണ്ട് പിടിക്കപ്പെടും എന്ന പേടിയും വേണ്ട.

2016 ല്‍ നോട്ട് നിരോധനത്തിന് ശേഷം ശക്തമായ നിലക്ക് ചട്ടങ്ങള്‍ മുറുക്കിയതോടെ ആണ് ഇത്തരം ബാങ്കുകളിലേക്ക് പണം കുമിഞ്ഞു കൂടാന്‍ തുടങ്ങിയത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കഴിഞ്ഞ കുറെ നാളുകള്‍ ആയി പുകഞ്ഞു കൊണ്ടിരുന്ന തട്ടിപ്പ് ആണ് കോവിഡ് സമയത്ത് പൊട്ടിയത്. പക്ഷെ കോവിഡിന്റെ പേര് പറഞ്ഞു ബാങ്കും പാര്‍ട്ടിയും പരാതിക്കാരെ ഒതുക്കാന്‍ ശ്രമിച്ചു എങ്കിലും കൂടുതല്‍ പേര്‍ അവരുടെ പണം അന്വേഷിച്ച് വന്നതോടെ ബാങ്കിലെ തട്ടിപ്പ് പുറത്തായി. ബാങ്ക് ജീവനക്കാരും ബോര്‍ഡും പുറത്തെ റിയല്‍ എസ്റ്റേറ്റ് മന്നന്മാരും പോലീസ് പിടിയില്‍ ആയി. പക്ഷെ പോലീസ് അന്വേഷിച്ചാലൊന്നും ഈ കേസിന്റെ യഥാര്‍ത്ഥ ലിങ്ക് പുറത്തു വരാന്‍ പ്രയാസമാണ്. ബാങ്കിങ് മേഖലയെ കുറിച്ചും സാമ്പത്തിക കുറ്റകൃത്യങ്ങളും അതിന്റെ നിയമവശങ്ങളും ടെക്നോളജി ഉപയോഗവും അധികാരവും ഉള്ള ഒരു കേന്ദ്ര ഏജന്‍സി ആണ് ഈ സഹകരണ ബാങ്ക് മേഖലയിലെ സാമ്പത്തിക കുംഭകോണം അന്വേഷിക്കേണ്ടത്…

ബാങ്കിംഗ് നിയമങ്ങളെ കാറ്റില്‍ പറത്തുന്ന സഹകരണ ബാങ്കിലെ വായ്പ ചട്ടങ്ങള്‍
രാജ്യത്തെ ബാങ്കിങ് മേഖലയില്‍ വായ്പ കൊടുക്കുന്നതിന് വേണ്ടി ധനകാര്യ സ്ഥാപനങ്ങള്‍ക്ക് റിസര്‍വ്വ് ബാങ്കിന്റെ പൊതു ചട്ടങ്ങള്‍ ഉണ്ട്. പക്ഷെ കേരളത്തിലെ സഹകരണ ബാങ്കുകള്‍ പലതും ഇതൊന്നും അറിഞ്ഞ മട്ടില്ല.

നിങ്ങള്‍ ലോണ്‍ എടുക്കാന്‍ ആര്‍ബിഐക്ക് കീഴില്‍ ഉള്ള ഒരു ബാങ്കില്‍ പോകുമ്പോള്‍ അവര്‍ ആദ്യം നിങ്ങളുടെ പാന്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ടുകള്‍ വച്ചു ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കും. ആ സ്‌കോര്‍ തൃപ്തികരം ആണെങ്കില്‍ നിങ്ങള്‍ മുന്‍പ് എടുത്ത ലോണുകള്‍ വീഴ്ച വരുത്താത്ത ആളാണ് എന്നാണ് അനുമാനം. പിന്നീട് ഈ ലോണ് തിരികെ അടക്കാന്‍ ഉള്ള സാമ്പത്തിക ശേഷി അല്ലെങ്കില്‍ വരുമാനം ഉണ്ടോ എന്ന് പരിശോധിക്കും. നിലവില്‍ ഉള്ള ലോണുകള്‍ ജീവിത ചിലവുകള്‍ എന്നിവക്ക് ഉള്ള പണം നീക്കി വച്ച ശേഷം പുതിയ ലോണിനായി നിങ്ങളുടെ മാസവരുമാനം തികയുമോ എന്നാണ് ബാങ്കുകള്‍ പരിശോധിക്കുക. ഇത്രയും ഓക്കെ ആണെങ്കില്‍ കൂടെ നിങ്ങള്‍ക്ക് ഈ ലോണ് തിരികെ അടക്കാന്‍ കഴിയാതെ വന്നാല്‍ പൊതുജനത്തിന്റെ പണം സുരക്ഷിതമാണ് എന്നു ഉറപ്പ് വരുത്താന്‍ നിങ്ങളുടെ വസ്തു ബാങ്കുകള്‍ പണയമായി എടുത്ത ശേഷം ആണല്ലോ ലോണ് നല്‍കുക. അതായത് നിങ്ങള്‍ നല്‍കുന്ന ഭൂമിയുടെ വിലയുടെ കണക്ക് വച്ചല്ല നിങ്ങള്‍ക്ക് ബാങ്കുകള്‍ ലോണ് നല്‍കുക. മറിച്ചു നിങ്ങളുടെ വരുമാനത്തില്‍ നിന്ന് ലോണ് തിരികെ അടക്കാന്‍ ഉള്ള ശേഷി ഉണ്ടോ എന്ന് ആണ് നോക്കുക. മാസം തിരിച്ചടവ് വന്നാല്‍ ആണല്ലോ ബാങ്കുകള്‍ക്ക് പലിശ ലഭിക്കുക, അതാണല്ലോ ബാങ്കിന്റെ വരുമാനവും ബിസിനസ്സും.

പക്ഷെ സഹകരണ ബാങ്കില്‍ എന്താണ് സംഭവിക്കുന്നത്. ലോണ് എടുക്കാനായി എത്തുന്ന ആള്‍ പ്രമുഖ പാര്‍ട്ടിക്ക് വേണ്ടപ്പെട്ട ആളാണ് എങ്കില്‍ വസ്തുവിന്റെ ആധാരത്തിന്മേല്‍ നേരെ ലോണ് കൊടുക്കും. എന്നാല്‍ മാസം മാസം അയാളുടെ വരുമാനത്തില്‍ നിന്ന് ലോണ് അടക്കാന്‍ ഉള്ള ഇഎംഐ (EMI) വരുമോ എന്നവര്‍ നോക്കുന്നത് പോലും ഇല്ല. ആകെ ബാങ്കിന് ലഭിക്കുന്ന സുരക്ഷാ ആ കസ്റ്റമാറുടെ ഭൂമിയുടെ പണയമാണ്. അല്ലാതെ ബാങ്കിന്റെ ബേസിക് തത്വം ആയ ലോണിന്മേല്‍ ഉള്ള തിരിച്ചടവും അത് വഴി ഉള്ള പലിശ വരുമാനവും ഇവിടെ ഒരു ഘടകം അല്ല. എന്ത് ബാങ്കിങ് ആണ് ഇത്? അതായത് 10 പൈസയുടെ വരുമാനം ഇല്ലെങ്കിലും ഒരു വസ്തു പണയം നല്‍കാന്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് സഹകരണ ബാങ്കുകള്‍ ലോണ് നല്‍കും? വരുമാനം ഇല്ലെങ്കില്‍ പിന്നെ ലോണ് തിരികെ അടക്കും എന്ന ചോദ്യത്തിന് ഉത്തരം ഉണ്ടോ?

ബാങ്കിങ് നിയമങ്ങളെ കാറ്റില്‍ പറത്തുന്ന സഹകരണ ബാങ്കുകളിലെ NPA / കിട്ടാക്കട നയങ്ങള്‍
സാധാരണ ആയി ആര്‍ബിഐക്ക് കീഴില്‍ വരുന്ന ബാങ്കുകളില്‍ അതിശക്തമായ കിട്ടാക്കട നിയമങ്ങള്‍ ഉണ്ട്. ഒരുപക്ഷെ ലോകത്തെ ഏറ്റവും കര്‍ശനമായ കിട്ടാക്കട വ്യവസ്ഥ നമ്മുടെ രാജ്യത്തെ റിസര്‍വ്വ് ബാങ്കിന്റേതാവും.

നിങ്ങള്‍ എടുത്തത് ടേം ലോണ്‍ ആണെങ്കില്‍ മൂന്ന് ഇ.എം.ഐ / തിരിച്ചടവ് അടുപ്പിച്ചു മുടങ്ങിയാല്‍ ആ അക്കൗണ്ട് കിട്ടാക്കടം ആയി ബാങ്കുകള്‍ നിര്‍വചിക്കും. അങ്ങനെ വരുമ്പോള്‍ ബാങ്കിന്റെ ലാഭത്തില്‍ നിന്ന് അത്രയും പണം പ്രൊവിഷന്‍സ് ആയി നീക്കി വക്കേണ്ടി വരും. അതായത് ആ കിട്ടാക്കടം തിരികെ ലഭിക്കുന്നത് വരെ ബാങ്കിന്റെ ലാഭത്തില്‍ നിന്ന് നിര്‍ബന്ധമായി അത്രയും തന്നെ ലോണ് തുക നീക്കി വച്ചു കൊണ്ടു പൊതുജനത്തിന്റെ പണത്തിന് ബാങ്കുകള്‍ സംരക്ഷണം നല്‍കും. അതിനെ ആണ് ലോണ് പ്രൊവിഷനിങ് എന്നു പറയുന്നത്. കിട്ടാക്കടം തിരികെ പിടിക്കുകയോ ലോണ് തിരിച്ചടവ് വീണ്ടും കൃത്യമായി വരികയോ ചെയ്യുന്ന മുറക്ക് മാത്രമേ ഈ പ്രൊവിഷന്‍സ് ആയി വച്ച പണം ബാങ്കിന് ലാഭത്തില്‍ ചേര്‍ക്കാന്‍ പറ്റുകയുള്ളൂ… അങ്ങനെ കിട്ടാക്കടം പെരുകിയ ബാങ്കുകളെ ആണ് മോദി സര്‍ക്കാര്‍ 2015 ല്‍ പിടികൂടി PCA ലിസ്റ്റില്‍ (PROMPT CORRECTIVE ACTION) ഇട്ടു നല്ല നടപ്പിന് വിധിച്ചു കിട്ടാക്കടം ഒക്കെ തിരിച്ചു പിടിച്ചു ഗ്ലോബല്‍ ആക്കി എടുത്തത്.

പക്ഷെ സഹകരണ ബാങ്കുകളില്‍ എന്താണ് കിട്ടാക്കടം? അവിടെ അങ്ങനെ ഒന്നും ഇല്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്. അതിന്റെ ഒരു ഉദാഹരണം പറയാം. ഇക്കാരണം കൊണ്ടാണ് പ്രസ്തുത ബാങ്കില്‍ ഒരു കസ്റ്റമര്‍ ആത്മഹത്യ ചെയ്തത് എന്നു അറിയുന്നു.

ഉത്തമന് സഹകരണ ബാങ്ക് ഒരു 10 ലക്ഷം രൂപ ലോണ് കൊടുക്കുന്നു. ലോണിന്റെ ഇ.എം.ഐ മാസാമാസം 10,000 രൂപയാണ് എന്നു വെക്കുക. ആദ്യ മാസത്തെ ലോണ്‍ കൃത്യമായി അടച്ച ഉത്തമന് പിന്നീട് ലോണ്‍ ഇ.എം.ഐ അടക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ അടുത്ത മൂന്ന് ഇ.എം.ഐ മുടങ്ങിയാല്‍ സാധാരണ നിലക്ക് ലോണ് കിട്ടാക്കടം ആയി കാണിച്ചു കൊണ്ട് ബാങ്ക് അതിന് പ്രൊവിഷന്‍സ് നീക്കി വക്കേണ്ടി വരും, അപ്പോള്‍ ആ 10 ലക്ഷം രൂപ ബാങ്കിന്റെ ലാഭം കുറച്ചു കാണിക്കണം. പക്ഷെ സഹകരണ ബാങ്കുകളില്‍ ഈ ലോണ് കിട്ടാക്കടം (ചജഅ ) ആവുന്നില്ല. പിന്നെ എങ്ങനെ?

10 ലക്ഷം രൂപയുടെ ലോണിന്മേല്‍ 10,000 രൂപയുടെ 11 ഇ.എം.ഐ മുടങ്ങിയല്ലോ. അപ്പോള്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ ഒരു ഇ.എം.ഐ അടച്ചത് കുറവ് വരുത്തിയാല്‍ ഏതാണ്ട് 11 ലക്ഷം ആയി മാറും ആകെ ലോണ് തുക. പക്ഷെ ലോണ് തിരികെ അടവ് വരുന്നില്ല. ഈ സാഹചര്യത്തില്‍ ആണ് ബാങ്കുകള്‍ പണയമായി വച്ച ഭൂമി വില്‍പന നടത്തി ലോണ് തുക തിരികെ പിടിക്കുക. പക്ഷെ സഹകരണ ബാങ്കുകള്‍ എന്താണ് ചെയ്യുക. ആ ലോണിന്മേല്‍ ഉള്ള പലിശയും കൂടി കൂട്ടി 11 ലക്ഷത്തിന്റെ ഒരു ലോണ് കൂടി തുറന്ന ശേഷം മുന്നത്തെ 10 ലക്ഷത്തിന്റെ ലോണ് അടച്ചു തീര്‍ക്കും. അങ്ങനെ അടുത്ത കൊല്ലം 12 ലക്ഷത്തിന്റെ ലോണ് ഓപ്പന്‍ ചെയ്തു കിട്ടാക്കടം ഒഴിവാക്കും. അങ്ങനെ പുതിയ ലോണുകള്‍ തുറന്നു തുറന്നു കിട്ടാക്കടം ഇല്ലാതെ ബാങ്ക് പോവും. പക്ഷെ അപകടം അവിടെയാണ്. ലോണിന്മേല്‍ ഉള്ള പലിശ കൊണ്ടാണല്ലോ നിക്ഷേപകര്‍ക്ക് പലിശ കൊടുക്കുക. അപ്പോള്‍ ലോണില്‍ നിന്ന് പലിശ കിട്ടാതെ വരുമ്പോള്‍ അവസാനം നിക്ഷേപകരുടെ നിക്ഷേപത്തിന് പലിശ കൊടുക്കാന്‍ പറ്റാതെ വരും. അടുത്ത ഘട്ടത്തില്‍ അവരുടെ നിക്ഷേപം തന്നെ തിരികെ കൊടുക്കന്‍ ബാങ്കിന് കഴിയാതെ വരും. കാരണം നിക്ഷേപം എടുത്തു കൊടുത്ത ലോണല്ലേ തിരിച്ചടവ് ഇല്ലാതെ മുടങ്ങി പോയത്. അപ്പോള്‍ ആ ലോണ് തിരികെ പിടിക്കാതെ നിക്ഷേപം തിരികെ കൊടുക്കാന്‍ കഴിയില്ല… അതാണ് ഇപ്പോള്‍ പല സഹകരണ ബാങ്കുകളും നേരിട്ട പ്രശ്‌നം.

ഇതിന്റെ അടുത്ത ഘട്ടം അതീവ ഗുരുതരം ആണ്. അവിടേക്ക് ആണ് കരുവന്നൂര്‍ ബാങ്ക് എത്തിയത്. അതായത് ലോണിന്മേല്‍ ഉള്ള പലിശ കേറ്റി വച്ചു കേറ്റി വച്ചു പുതിയ ലോണുകള്‍ തുടങ്ങി തുടങ്ങി പോകുമ്പോള്‍ ഒരു ഘട്ടത്തില്‍ ഈട് നല്‍കിയ വസ്തുവിന്റെ വിലയേക്കാള്‍ കൂടുതല്‍ ആവും ലോണ്‍ കൊടുത്ത തുക. അപ്പോള്‍ ആ വസ്തു വിറ്റാലും ബാങ്കിന്റെ പണം തിരികെ പിടിക്കാന്‍ പറ്റാതെ വരും. അപ്പോള്‍ പിന്നെ വേറെ വഴി ഇല്ല. ബാങ്ക് തകരും, നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കില്ല. കാരണം നിക്ഷേപം ഒക്കെ തട്ടിപ്പുകാര്‍ വ്യാജ രേഖകള്‍ വച്ചു ലോണ്‍ ആയി എടുത്തു റിയല്‍ എസ്റ്റേറ്റില്‍ കൊണ്ടു പോയി നിക്ഷേപം നടത്തി കോടികള്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്നു… ആര്‍ക്കാണ് അവസാനം നഷ്ടം ഉണ്ടാവുന്നത് എന്നു നോക്കൂ. നഷ്ടം സംഭവിച്ചത് 1% അധിക പലിശ എന്ന വ്യാമോഹത്തില്‍ സഹകരണ ബാങ്കില്‍ കൊണ്ടു പണം നിക്ഷേപിച്ച പാവപ്പെട്ടവര്‍ക്ക്. കല്യാണം നടത്താന്‍ വച്ച പണം, ചികിത്സക്ക് വച്ച പണം, കുട്ടികളെ പഠിപ്പിക്കാന്‍ വച്ച പണം, വീട് വക്കാന്‍ വച്ച പണം, എല്ലാം പോയി, അല്ല എല്ലാം തട്ടിയെടുത്തു എന്നു പറയാം. പ്രമുഖ പാര്‍ട്ടിയും അണികളും തട്ടിപ്പുകാരും ഒരുക്കിയ മനോഹരമായ ഒരു ശവക്കുഴി.

ഒരു പണയ വസ്തു; അനേകം ലോണുകള്‍
മേല്‍പ്പറഞ്ഞ തട്ടിപ്പ് നടന്ന ബാങ്കില്‍ ഒരു ഉപഭോക്താവ് പണയമായി നല്‍കിയ അതേ ഭൂമിയുടെ രേഖകള്‍ വച്ചാണ് അനവധി പേരുടെ പേരുകളില്‍ ആയി അനവധി ലോണുകള്‍ എടുത്തത്. കൃത്യമായ ഓഡിറ്റോ പരിശോധനയോ ഒന്നും നടക്കാത്തത് കൊണ്ടു പാര്‍ട്ടിയുടെ ബലത്തില്‍ നടക്കുന്ന ഈ തട്ടിപ്പ് വഴി കോടികള്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് കൊണ്ടു പോകുകയും ഇടനിലക്കാര്‍ പണക്കാര്‍ ആവുകയും ചെയ്യും. അതായത് ഒരു വസ്തുവിന്മേല്‍ തന്നെ അനേകം ലോണുകള്‍ ഉണ്ടാവും. അതുപയോഗിച്ച് പൊതുജനം നിക്ഷേപം ആയി ബാങ്കില്‍ നല്‍കുന്ന പണം അനവധി പേര്‍ എടുത്തു തട്ടിപ്പ് നടത്തുന്നു.

കഴുത്തറപ്പന്‍ പലിശ
ആര്‍ബിഐക്ക് കീഴിലെ ബാങ്കുകളില്‍ ഗൈഡ്‌ലൈന്‍ പലിശ നിരക്ക് നിശ്ചയിക്കുന്നത് ആര്‍ബിഐ നേരിട്ട് ആണ്. റീപോ നിരക്ക്, റിവേഴ്സ് റീപോ നിരക്ക് വഴി രാജ്യത്തെ പണപ്പെരുപ്പം കണക്കിലെടുത്തു വിവിധ സാമ്പത്തിക സൂചികകള്‍ അടിസ്ഥാനമാക്കി ശാസ്ത്രീയ രീതിക്ക് ആണ് ബാങ്കുകളിലെ പലിശ നിരക്ക് നിശ്ചയിക്കപ്പെടുന്നത്. അതിന്റെ പ്രതിഫലനം രാജ്യത്തെ സാമ്പത്തിക രംഗത്ത് കാണാനും സാധിക്കും. പക്ഷെ സഹകരണ ബാങ്കുകളിലെ പലിശ നിരക്ക് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

എന്നാല്‍ വായ്പക്ക് കഴുത്തറപ്പന്‍ ബ്ലേഡ് പലിശയാണ് ഈ പറഞ്ഞ സഹകരണ ബാങ്കുകള്‍ ഈടാക്കുന്നത്. പക്ഷെ അവരുടെ അടുത്ത് നിന്നും ലോണ് എടുക്കാന്‍ ആയി ആളുകള്‍ എന്തു കൊണ്ടാണ് വരുന്നത്. എന്തുകൊണ്ട് കുറഞ്ഞ പലിശക്ക് വായ്പ കൊടുക്കുന്ന ബാങ്കുകളെ ഒഴിവാക്കി അവര്‍ സഹകരണ ബാങ്കുകളില്‍ എത്തുന്നത് ?

സാധാരണ ബാങ്കില്‍ വായ്പ എടുക്കാന്‍ പോകുമ്പോള്‍ നിങ്ങളുടെ വരുമാനം, വായ്പ തിരിച്ചടവ് ശേഷി സൂചിപ്പിക്കുന്ന രേഖകള്‍ ചോദിക്കും. ആ രേഖകള്‍ നല്‍കാന്‍ പാവപ്പെട്ടവര്‍ക്ക് കഴിയില്ല എന്നത് അവന്റെ നിവൃത്തികേട് ആണെങ്കില്‍ നികുതി തട്ടിപ്പ് നടത്തി കോടികള്‍ സമ്പാദ്യം ഉള്ളവര്‍ക്കും സഹകരണ ബാങ്കാണ് പ്രിയം.

രണ്ടു പേര്‍ക്കും രേഖകള്‍ വേണ്ടാത്തത് ആണ് കാരണം. മാത്രമല്ല അനേകം ചട്ടങ്ങളിലൂടെ പോകേണ്ട നൂലാമാലകള്‍ മലയാളിക്ക് അത്രക്ക് ഇഷ്ടമല്ല. അത് കൊണ്ടാണ് പലപ്പോഴും പലിശ കൂടുതല്‍ ആയാലും സഹകരണ ബാങ്കുകള്‍ക്കും ലോണ്‍ കൊടുക്കാന്‍ സാധിക്കുന്നത്. അത് പോലെ തന്നെ നിക്ഷേപങ്ങളുടെ കാര്യം ആയാലും മറ്റു ബാങ്കുകളെക്കാള്‍ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ കൊടുക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് സാധിക്കും. അധിക പലിശ വായ്പകളിലൂടെ വരുന്നത് കൊണ്ടാണ് ഇത് സാധിക്കുന്നത്.

KYC ( Know your customer) എന്ന പേരില്‍ ബാങ്കില്‍ അക്കൗണ്ട് എടുക്കുന്നവരുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭിക്കാതെ അക്കൗണ്ട് ഓപ്പന്‍ ചെയ്യാന്‍ സാധാരണ ബാങ്കുകള്‍ക്ക് സാധിക്കില്ല. പക്ഷെ സഹകരണ ബാങ്കില്‍ ആ ഗഥഇ നിബന്ധനകള്‍ പോലും വേണ്ടത്ര പ്രാധാന്യത്തില്‍ എടുക്കുന്നില്ല. അത് മൂലം വ്യാജ രേഖകള്‍ ഉപയോഗിച്ചു കൊണ്ടു കേരളം പോലെ ഒരു സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ തീവ്രവാദികള്‍ക്ക് ബുദ്ധിമുട്ടും ഇല്ല. ഏറ്റവും കൂടുതല്‍ യുവാക്കള്‍ ഐഎസ്സിലേക്കും താലിബാനിലേക്കും ചേക്കേറിയ നാടാണ് നമ്മുടെ കേരളം.

അതായത് സാധാരണ ബാങ്കുകള്‍ 8% പലിശക്ക് വായ്പ നല്‍കി സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6% പലിശ നല്‍കുമ്പോള്‍ 14% പലിശക്ക് വായ്പ നല്‍കി 7% സ്ഥിര നിക്ഷേപ നിരക്ക് കൊടുക്കാന്‍ ആര്‍ക്കാണ് പ്രയാസം. പക്ഷെ ഇവിടെ പലിശ നിരക്കിലെ വ്യത്യാസം കൊണ്ടു സഹകരണ ബാങ്കുകള്‍ എങ്ങനെയാണ് ജനത്തെ പിഴിയുന്നത് എന്ന് നോക്കൂ.

അതുമാത്രമല്ല നിക്ഷേപ സമാഹരണ യജ്ഞം എന്ന പേരില്‍ പാര്‍ട്ടി സംവിധാനങ്ങള്‍ ഉപയോഗിച്ചു കൊണ്ടു വ്യാപക പ്രചാരണം നടത്തിയും സഹകരണ ബാങ്കുകള്‍ പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം ബാങ്കിലേക്ക് എത്തിക്കും. പാര്‍ട്ടി ആയത് കൊണ്ട് പറ്റില്ലെന്നു പറയാന്‍ സമൂഹത്തിലെ പണക്കാര്‍ ആയ ആളുകള്‍ക്കും കച്ചവടവും ബിസിനസ്സും നടത്തുന്നവര്‍ക്കും ഒരു ഭയം കാണില്ലേ? എന്നിട്ടാണ് ഈ നിക്ഷേപം ഉപയോഗിച്ചു കൊണ്ടു രാജ്യത്തെ ബാങ്കിങ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി കച്ചവടം ചെയ്യുക.

സഹകരണ ബാങ്കുകളുടെ സുരക്ഷിതത്വം
ഒരു സംരക്ഷണവും ഇല്ല. ആ പണം പോയി എന്ന് കണക്ക് കൂട്ടിയാല്‍ മതി. പൊളിഞ്ഞാല്‍ നിക്ഷേപര്‍ക്ക് അവരുടെ പണത്തിന് മേല്‍ എന്ത് സംരക്ഷണം ആണ് ഉള്ളത്. ആര്‍ബിഐക്ക് കീഴില്‍ ഉള്ള ബാങ്കുകളിലെ നിക്ഷേപങ്ങള്‍ എല്ലാം തന്നെ DICGC (Deposit Insurance and Credit Guarantee Corporation) ന്റെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉണ്ട്. പക്ഷെ സഹകരണ ബാങ്കിലെ നിക്ഷേപങ്ങള്‍ക്ക് ഇത്തരത്തില്‍ ഉള്ള യാതൊരു പരിരക്ഷയും ഇല്ല. കാശ് പോയാല്‍ പോയതാണ്. കാരണം ഭൂരിഭാഗം സഹകരണ ബാങ്കുകളും DICGC യുടെ പരിധിയില്‍ വരുന്നില്ല.
ഇത്തരം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്താന്‍ കേരളത്തിലെ സഹകരണ ബാങ്കുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഇതിന് ഒരു അവസാനം കാണേണ്ടത് പൊതുജനത്തിന്റെ പണം സംരക്ഷിക്കാനും രാജ്യ സുരക്ഷക്കും വേണ്ടി കൂടി ആണ്… ഒന്നുകില്‍ കേരളത്തിലെ മുഴുവന്‍ സഹകരണ ബാങ്കുകളും നിര്‍ബന്ധിതമായി ആര്‍ബിഐയുടെ ചട്ടങ്ങള്‍ക്കും നിയമത്തിനും നിബന്ധനകള്‍ക്കും കീഴില്‍ ആക്കുക. സാധാരണ ബാങ്കുകളില്‍ നടക്കുന്നത് പോലെയുള്ള കൃത്യമായ ഓഡിറ്റിങ്ങും പുറത്തു നിന്നുള്ള പ്രൊഫഷണല്‍ ഓഡിറ്റര്‍മാരുടെയും ഓഡിറ്റ് സ്ഥാപനങ്ങളുടെയും സേവനം ഉറപ്പാക്കുക. മറ്റൊരു വഴി സഹകരണ ബാങ്കുകള്‍ വഴി നടത്താവുന്ന ഇടപാടുകള്‍ക്ക് പരിധി നിശ്ചയിക്കുക എന്നതാണ്. ഒരു ഉയര്‍ന്ന പരിധി നിശ്ചയിച്ച ശേഷം അതിന് മുകളില്‍ നിക്ഷേപമോ വായ്പയോ നല്‍കാന്‍ പാടില്ല എന്ന് കര്‍ശനമായി നിര്‍ദ്ദേശം നല്‍കുക ആണ് മറ്റൊരു വഴി. എന്തു തന്നെയായാലും കേരളത്തിലെ സഹകരണ ബാങ്കുകളുടെ വഴിവിട്ട സാമ്പത്തിക തോന്ന്യാസങ്ങള്‍ കേന്ദ്ര ധനകാര്യ വകുപ്പ് ഇടപെട്ടു കര്‍ശനമായ രീതിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയില്ല എങ്കില്‍ ഒരുപക്ഷേ രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് പുറത്തു വരാന്‍ പോകുന്നത് ഈ സ്ഥാപനങ്ങളില്‍ നിന്നും ആവാന്‍ സാദ്ധ്യത കാണുന്നു.

നോട്ട്: വിവാദമായ തട്ടിപ്പ് നടന്ന കരുവന്നൂര്‍ ബാങ്കിലെ ഇടപാടുകാരുടെ പണം തിരികെ നല്‍കാന്‍ കേരള ബാങ്കില്‍ നിന്ന് വായ്പ എടുക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞുവത്രേ!

പാര്‍ട്ടിയും പാര്‍ട്ടി അണികളും ചേര്‍ന്നു നടത്തിയ സാമ്പത്തിക തട്ടിപ്പിന്റെ പണം സെറ്റില്‍മെന്റ് ചെയ്യാന്‍ കേരള ബാങ്കിലെ നിക്ഷേപകരുടെ പണം ആണോ കൊണ്ടു പോകേണ്ടത്? അതെന്താ കേരള ബാങ്കിലെ നിക്ഷേപകരുടെ പണത്തിന് വിലയില്ലേ, അത് വേണ്ടാത്തത് ആണോ എന്ന് കോടതി തിരിച്ചു ചോദിച്ചിരുന്നു എങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു.

 

ShareTweetSendShare

Related Posts

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

പരിവ്രാജകന്റെ മൊഴികൾ

ഓപ്പറേഷന്‍ സിന്ദൂര്‍- യുദ്ധത്തിന്റെ കല

ശാസ്ത്രത്തിന്റെ കരുത്തില്‍ കുതിച്ച് ഭാരതം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies