പാരീസ് നഗരം വിനോദസഞ്ചാരികളുടെ പറുദീസയാണ്. രാജ്യത്തിനകത്തു നിന്നും വിദേശങ്ങളില്‍ നിന്നുമായി ലക്ഷക്കണക്കിന് സഞ്ചാരികള്‍ നഗരം സന്ദര്‍ശിക്കുന്നു. ടൂറിസം പ്രധാന വരുമാനമാണ്. ഇതില്‍ പ്രത്യേക അത്ഭുതങ്ങളൊന്നുമില്ല. സര്‍ക്കാരും ജനങ്ങളും ഇതില്‍ കൈകോര്‍ക്കുന്നു. രാഷ്ട്രീയം നോക്കാതെ, മതം നോക്കാതെ രാജ്യതാത്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന പൊതുസമൂഹം. മതതീവ്രവാദികള്‍ക്കെതിരെയുള്ള ശക്തമായ നിലപാടുകളായിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇമ്മാനുവല്‍ മക്രോണിന്റെ ഭരണപക്ഷവും മാരിന്‍ ലി പെന്നിന്റെ പ്രതിപക്ഷവും സ്വീകരിച്ചത്. ഫ്രാന്‍സ് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക സൈനിക ശക്തിയാകുന്നതില്‍ അഭിമാനിക്കുന്നവരാണ് ഇരുവിഭാഗവും. ഒരു വിദേശ ഇസത്തിന്റെയും സ്വാധീനത്തിനവര്‍ വഴങ്ങാറില്ല. നെപ്പോളിയനും വിക്ടര്‍ യൂഗോയും മോപ്പസാങ്ങും ഇന്നും അവരെ സ്വാധീനിക്കുന്നു.
നഗരമധ്യത്തിലുള്ള സീന്‍ നദിയിലൂടെയുള്ള ബോട്ട് യാത്ര ആരുടേയും മനം കുളിര്‍പ്പിക്കും. സന്ദര്‍ശകരുടെ തിരക്ക് നദിയുടെ സൗന്ദര്യത്തെ ബാധിച്ചിട്ടില്ല. ഒരു മണിക്കൂര്‍ ബോട്ട് യാത്രയ്ക്ക് പതിമൂന്നു യൂറോ (1250/ഇന്ത്യന്‍ രൂപ) കൊടുക്കണം. നൂറ്റമ്പത് സന്ദര്‍ശകര്‍ ഒരു ബോട്ടിലുണ്ടാകും. പാരീസിലെ ജനസംഖ്യയേക്കാള്‍ അധികം സന്ദര്‍ശകരാണ് ഒരു വര്‍ഷം അവിടെ എത്തുന്നത്. പാരീസിന്റെ ഹൃദയഭാഗത്തെ തടാകത്തിലൂടെയുള്ള യാത്ര വളരെ രസകരവും കൗതുകമുണര്‍ത്തുന്നതുമാണ്. തടാകത്തിന്റെ ഇരുവശത്തും തലയുയര്‍ത്തി നില്‍ക്കുന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ള കെട്ടിടങ്ങള്‍. കെട്ടിടങ്ങളൊക്കെ ഒരേ കളര്‍ പെയിന്റ്. ബാല്‍ക്കണിയില്‍ പൂന്തോട്ടം. ഇതിന് പാരീസ് കോര്‍പ്പറേഷന്റെ ധനസഹായവുമുണ്ട്. പല കെട്ടിടങ്ങളുടെ മുന്നിലും അതിന്റെ നിര്‍മാണവര്‍ഷം കൊത്തിവച്ചിട്ടുണ്ട്. പൗരാണികം മാത്രമല്ല ചരിത്രത്തിന്റെയും പിന്‍ബലമുള്ളതൊക്കെ മ്യൂസിയത്തിന്റെ ഭാഗമാക്കി സന്ദര്‍ശകര്‍ക്കായി ഒരുക്കിവെക്കുക, അതിലൂടെ സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുക എന്ന നയം അഭിനന്ദനാര്‍ഹമാണ്.
സീന്‍ നദിയുടെ ഓരംപറ്റിയാണ് പാരീസിലെ മെട്രോ റെയില്‍. എന്നാല്‍ മെട്രോ സംവിധാനം സര്‍ക്കാറിനു ബാധ്യതയുണ്ടാക്കുന്നതല്ല. അല്പസ്വ ല്പം നീക്കിയിരിപ്പൊക്കെ ഉണ്ടത്രെ. ‘ഇതൊക്കെ പാരീസില്‍ നടക്കും. ഇന്ത്യയിലിതൊന്നും നടക്കില്ല. വൃത്തിയും വെടിപ്പുമൊക്കെ ചിലപ്പോള്‍ കേരളത്തില്‍ കണ്ടേക്കാം. വടക്കെ ഇന്ത്യ ദരിദ്രനാരായണന്മാരുടെ ഇന്ത്യയാണ്’ പുരോഗമന സാഹിത്യകാരന്‍ നിഷ്‌കളങ്കമെന്നോണം പറഞ്ഞു. മൂന്നുവര്‍ഷം മുമ്പ് കുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ് രാജില്‍ പോയ അനുഭവം ഞാനവരുമായി പങ്കു വച്ചു. ‘ഗംഗാനദിക്കരയിലെ വൃത്തിയുടെയും വെടിപ്പിന്റെയും അനുഭവകഥ. ഒരു ദിവസം അന്‍പത് ലക്ഷത്തിലധികം ജനങ്ങള്‍ ഇറങ്ങി കുളിച്ചിട്ടും ഗംഗാ നദി സുന്ദരിയായിരുന്നു. ആയിരങ്ങള്‍ ആരതി നടത്തിയിട്ടും ഗംഗയെ വിരൂപയാക്കാന്‍ കഴിഞ്ഞില്ല. ഗംഗാരതി നടത്തി അര്‍പ്പിച്ച പുഷ്പങ്ങള്‍ നിമിഷത്തിനകം നീക്കം ചെയ്യുന്നത് കണ്ട് അത്ഭുതപ്പെട്ട നേര്‍ക്കാഴ്ച്ച. അവിടെ നിന്നാണ് ശ്രീമതി പ്രിയങ്ക വധേര ഒരു കുടന്ന വെള്ളമെടുത്തു വായിലൊഴിച്ചത്. എന്നാല്‍ അതിനുമുമ്പ് 2013ല്‍ അലഹാബാദ് കുംഭമേള സന്ദര്‍ശിച്ചപ്പോള്‍ തീരങ്ങളില്‍ അടിഞ്ഞു കൂടിയ മാലിന്യകൂമ്പാരങ്ങള്‍ ഗംഗയിലിറങ്ങാന്‍ അനുവദിച്ചില്ല. അഖിലേഷ് യാദവിന്റെ അലഹാബാദില്‍ നിന്നും യോഗി ആദിത്യനാഥിന്റെ പ്രയാഗ് രാജിലേക്കുള്ള മാറ്റം ഇരുന്നെഴുന്നേറ്റ പോലെയായിരുന്നു.’ അതെ. ഇച്ഛാശക്തിയുള്ള ഭരണകൂടത്തിന് ജനങ്ങളെ നേര്‍വഴിയ്ക്കു നയിക്കാനാകും. അത്ഭുതങ്ങള്‍ സൃഷ്ടിക്കാനുമാകും. ദല്‍ഹിക്കാരനായ വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ തലകുലുക്കി. ഇന്ത്യയെ ഇകഴ്ത്തുന്നതില്‍ ആത്മരതി അനുഭവിക്കുന്ന പുരോഗമന സാഹിത്യകാരന്‍ പുറംകാഴ്ചകളില്‍ വ്യാപൃതനായി നിലകൊണ്ടു.
നേത്രഡാമിലെ കത്തിഡ്രല്‍
നേത്രഡാമിലെ കത്തോലിക്കാ കത്തിഡ്രല്‍ നാലാം നൂറ്റാണ്ടില്‍ പണിതതാണ്. പതിനൊന്നാം നൂറ്റാണ്ടില്‍ അതു പുതുക്കി പണിതു. അടുത്തിടെ പള്ളിയുടെ പ്രധാനഭാഗങ്ങള്‍ കത്തിനശിച്ചു. 2024 ലെ ഒളിംബിക്‌സ് പാരീസിലാണ്. അതിനു മുമ്പായി സര്‍ക്കാര്‍ പള്ളി പുതുക്കി പണിയും. ശീഘ്രഗതിയില്‍ പണി തീര്‍ത്ത് വിശ്വാസികള്‍ക്കും ലോകസഞ്ചാരികള്‍ക്കുമായി തുറന്നു കൊടുക്കും. നാലു പതിറ്റാണ്ടു മുമ്പ് പ്രസിദ്ധ കാഥികന്‍ ഇടക്കൊച്ചി പ്രഭാകരന്റെ ‘നേത്രദാമിലെ കൂനന്‍’ ക്ഷേത്രമൈതാനികളെ ആവേശം കൊള്ളിച്ചിരുന്നു. നേത്രദാമിലെ അപൂര്‍വ നിമിഷങ്ങളില്‍ ഇതൊക്കെ മനസ്സിലൂടെ മിന്നിമറഞ്ഞു. ഒളിംബിക്‌സിനു വരുന്ന വിദേശ സഞ്ചാരി കള്‍ക്കു മാത്രമല്ല, ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള കായികതാരങ്ങള്‍ക്കും ഇതൊക്കെ കാണാതിരിക്കാന്‍ കഴിയുമോ?
ഈഫല്‍ ടവര്‍ എന്ന ലോകാത്ഭുദം
1889 ല്‍ നടന്ന ലോക വ്യവസായമേളയിലെ വലിയ ആകര്‍ഷണമായിരുന്നു ഗുസ്താവേ ഈഫല്‍ നിര്‍മിച്ച ഈഫല്‍ ടവര്‍. എം. എസ്. സ്റ്റീലില്‍ നട്ടും ബോള്‍ട്ടും ഉപയോഗിക്കാതെ പണിത ഈ ടവറിനു ഒരു നൂറ്റാണ്ടിലധികം പഴക്കമേയുള്ളൂ എങ്കിലും ഇന്നത് ഫ്രഞ്ച് ജനതയുടെ വികാരമാണ്. തുടക്ക കാലത്ത് പ്രസിദ്ധ സാഹിത്യകാരന്‍ മോപ്പസാങ് ടവറിനെതിരെ രംഗത്തു വന്നു. കുറേപേര്‍ മോപ്പാസാങ്ങിനെ പിന്തുണച്ചെങ്കിലും ഭരണകൂടം തുണച്ചില്ല. ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടാകാം ഇത്തരം നിര്‍മ്മാണങ്ങള്‍ എന്നവര്‍ ആക്ഷേപിച്ചു. പില്‍ക്കാലത്ത് ടവറിലെ നിത്യസന്ദര്‍ശകനായി മാറി മോപ്പസാങ് എന്നതും ചരിത്രം. ടവറിന്റെ രണ്ടാം നിലയിലിരുന്നായിരുന്നുവത്രെ മോപ്പസാങ്ങിന്റെ ഉച്ചയൂണ്. കേരളത്തിലെ ബുദ്ധിജീവികളുടെ ഫലിതസമരങ്ങളെ ഇതിനോട് ചേര്‍ത്തു വായിക്കാം. ഗുജറാത്തില്‍ സര്‍ദാര്‍ പട്ടേല്‍ എന്ന ഇന്ത്യയുടെ ഉരുക്കു മനുഷ്യന്റെ പ്രതിമ സ്ഥാപിച്ചപ്പോഴും ഇങ്ങനെയൊക്കെ ചില തേങ്ങലുകള്‍ നാം കേട്ടതാണല്ലോ. പട്ടേല്‍ പ്രതിമയും ഈഫല്‍ ടവറും ഇന്ന് ആയിരക്കണക്കിന് വിനോദസഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രങ്ങളാണ്. നമ്മുടെ തഞ്ചാവൂരിലെയും ചിദംബരത്തെയും ക്ഷേത്രങ്ങളിലെ ദാരുശില്പങ്ങളുമായി ടവറിനെ താരതമ്യപ്പെടുത്തേണ്ടതില്ല. എന്നാല്‍ ഇന്നേതൊരു ഫ്രഞ്ചുകാരനും ആത്മാഭിമാനത്തോടെ പറയും. ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം ഞങ്ങളുടെ ‘ഈഫല്‍ ടവര്‍’ ആണെന്ന്. ടവറിന്റെ ഏഴയലത്തു പോലും, അതിനെ മറയ്ക്കുന്ന ഒരു കെട്ടിടവും ഫ്രഞ്ച് സര്‍ക്കാരുകള്‍ അനുവദിക്കില്ല. ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചത് ടവറിന് മുന്നിലാണ്. ഇവിടെ നിന്നായിരുന്നു ഇമ്മാനുവല്‍ മക്രോണ്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചത്. നമ്മുടെ നാട്ടിലെ പോലെ തിരഞ്ഞെടുപ്പ് അവര്‍ക്കൊരു ഉത്സവമല്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന് ടവറിന്റെ മുന്നില്‍ എത്തിയതിനേക്കാള്‍ എത്രയോ അധികം ആളുകള്‍ പുസ്തകമേളക്കുണ്ടായിരുന്നു എന്നതാണ് വസ്തുത.
പാരീസ് പുസ്തകോത്സവത്തിലൂടെ
ഈ വര്‍ഷത്തെ പാരീസ് പുസ്തകോത്സവത്തില്‍ ഇന്ത്യ ‘ഗസ്റ്റ് ഓഫ് ഓണര്‍’ ആയിരുന്നു. യഥാര്‍ത്ഥത്തില്‍ 2020ലെ മേളയില്‍ ഇന്ത്യയായിരുന്നു അതിഥി രാജ്യം. എന്നാല്‍ മഹാമാരി സകലതും തകിടം മറിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷം, മറ്റു സാംസ്‌കാരിക പരിപാടികളെ പോലെ പാരീസ് പുസ്തകമേളയും നടന്നില്ല. അതിന്റെ കണക്കു തീര്‍ക്കാന്‍ എന്ന പോലെയായിരുന്നു ഇത്തവണത്തെ മേളയിലെ തിരക്ക്. നാലു ദിവസവും പുസ്തകനഗരിയിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു.
ഫ്രഞ്ചുകാരന്റെ ഭാഷാഭിമാനം
ഫ്രഞ്ചുകാരുടെ ഭാഷാഭിമാനം അത്ഭുതപ്പെടുത്തുന്നതാണ്. തൊട്ടയല്‍വാസിയാണ് ബ്രിട്ടന്‍. ലണ്ടനിലേക്ക് ട്രയിനില്‍ പോകാം. നെപ്പോളിയന്റെ ‘വാട്ടര്‍ ലൂ’ ഫ്രഞ്ചുകാരന്‍ ഇനിയും അംഗീകരിച്ചിട്ടില്ല. കേണല്‍ വെല്ലസ്ലി അവര്‍ക്ക് അക്രമിയായ ഒരു അയല്‍ക്കാരന്‍ മാത്രം. അക്രമിയുടെ ഓര്‍മയും ഭാഷയും സര്‍ക്കാര്‍ നിരോധിച്ചിട്ടില്ല. എന്നാല്‍ ഫ്രഞ്ച് പൗരന്‍ ഇതു രണ്ടും നിരോധിച്ചിരിക്കുന്നു. ഞങ്ങള്‍ താമസിച്ച മെര്‍ക്യൂര്‍ ഹോട്ടലിലെ സ്വീപ്പര്‍ മുതല്‍ മാനേജര്‍ വരെ ഫ്രഞ്ച് ഭാഷയിലേ സംസാരിക്കൂ. മറ്റു ഹോട്ടലുകളിലെ സ്ഥിതിയും ഇങ്ങനെ തന്നെ. പുസ്തകമേളയില്‍ ഇംഗ്ലീഷ് പുസ്തകങ്ങള്‍ തുലോം കുറവായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി ഹിന്ദിയ്ക്ക് വലിയ പ്രാധാന്യം വന്നിട്ടുണ്ട്. പുസ്തകമേളയിലെ ഹിന്ദി പ്രസംഗങ്ങള്‍ക്ക് ഫ്രഞ്ച് പരിഭാഷയുണ്ട്.
അക്കാദമി ഫ്രാന്‍സിസ് ഫ്രഞ്ച് ഭാഷയുടെ പോഷണത്തിനുള്ള സ്ഥാപനമാണ്. ഇന്ത്യന്‍ പ്രതിനിധികള്‍ അവിടം സന്ദര്‍ശിച്ചു. ഒരു മണിക്കൂര്‍ നീണ്ട പരിപാടിയില്‍ ഫ്രഞ്ചില്‍ മാത്രം പ്രസംഗങ്ങള്‍. പരിപാടി കഴിഞ്ഞപ്പോള്‍, ഒന്നും മനസ്സിലായില്ലെങ്കിലും നമ്മുടെ എഴുത്തുകാരടങ്ങുന്ന സംഘം നീണ്ടു നിന്ന കരഘോഷം നടത്തി. ഫ്രാന്‍സിലെ സമത്വവും സാഹോദര്യവും സ്വാതന്ത്ര്യവും അവര്‍ക്കു മാത്രമുള്ളതാണ്. ഒരു വിദേശിക്കും ഇതിലിടപെടാന്‍ അധികാരമില്ല. ബ്രിട്ടീഷുകാര്‍ എണ്‍പതിലധികം കോമണ്‍ വെല്‍ത്ത് രാജ്യങ്ങളില്‍ ഇംഗ്ലീഷ് അടിച്ചേല്‍പ്പിച്ചെങ്കില്‍ നാല്‍പ്പതിലധികം മുന്‍ ഫ്രഞ്ച് കോളനികളില്‍ ഫ്രഞ്ച് ഭാഷ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ഹിന്ദി പഠിക്കുന്നത് നല്ലതാണെന്ന കേന്ദ്ര ആഭ്യന്തരവകുപ്പ്മന്ത്രിയുടെ പ്രസ്താവനക്കെതിരെ ‘ഹിന്ദി അടിച്ചേല്‍പ്പിക്കുന്നു’ എന്നാക്രോശിച്ചവരാരും ‘ഫ്രഞ്ച് അടിച്ചേല്‍പ്പിക്കുന്നത്’ തിരിച്ചറിഞ്ഞില്ല, അല്ലെങ്കില്‍ ബോധപൂര്‍വ്വം മറന്നു.
ഇന്ത്യന്‍ പവലിയന്‍
ഭാരത ഭാഷകളിലെ അക്ഷരങ്ങള്‍ ആലേഖനം ചെയ്തതായിരുന്നു ഇന്ത്യന്‍ പവലിയന്‍. ഇന്ത്യയുടെ ചരിത്രമഹിമയെ ഉയര്‍ത്തിപ്പിടിക്കുന്നതും ഫ്രാന്‍സ് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിലെ താത്പര്യം പ്രകടിപ്പിക്കുന്നതുമായിരുന്നു പവലിയന്‍ ഉദ്ഘാടനം ചെയ്തു കൊണ്ടുള്ള ഇന്ത്യന്‍ അംബാസഡര്‍ ജാവേദ് അഷ്‌റഫിന്റെ വാക്കുകള്‍. എന്‍.ബി.ടി. ചെയര്‍മാന്‍ പ്രഫ. ഗോവിന്ദ് പ്രസാദ് ശര്‍മ്മ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തിലെ പുതിയ ഇന്ത്യയെ അവതരിപ്പിച്ചു. ഡയറക്ടര്‍ യുവരാജ് മാലിക്കും വേദി പങ്കിട്ടു. ഒരേ സമയം പത്തിലധികം വേദികളില്‍ ചര്‍ച്ചകളും അഭിമുഖങ്ങളും. വിവിധ ഭാഷാ പുസ്തക പ്രകാശനങ്ങള്‍. നെടുങ്കന്‍ പ്രസംഗങ്ങളില്ല. പരമാവധി പത്തു മിനിറ്റില്‍ വിഷയം അവതരിപ്പിക്കാം. ആര്‍ക്കെങ്കിലും താത്പര്യമുണ്ടെങ്കില്‍ ചോദ്യങ്ങളുണ്ടാകും. ഇല്ലെങ്കില്‍ അവതാരകന് ശാന്തനായിരിക്കാം. നാലുപേര്‍ വേദിയിലുള്ള സെഷന്‍ അന്‍പത് മിനിറ്റാണ്. സംസ്‌കൃതഭാഷ ലോകത്തിനു നല്‍കിയ സംഭാവനയാണ് ച.മു കൃഷ്ണശാസ്ത്രി വിശദീകരിച്ചത്. അദ്ദേഹത്തിന്റെ സംസ്‌കൃതഭാഷണവും സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ആനന്ദ് നീലകണ്ഠനും വിക്രം സമ്പത്തും ആചാര്യ ബാലകൃഷ്ണയുമൊക്കെ വാഗ്വിലാസം കൊണ്ടും അനുഭവസമ്പത്തു കൊണ്ടും കേള്‍വിക്കാരെ കയ്യിലെടുത്തു. ലണ്ടനില്‍ നിന്നും പറന്നെത്തിയ സുധാമൂര്‍ത്തി മേളയില്‍ നിറഞ്ഞുനിന്നു. വ്യവസായ പ്രമുഖയും എഴുത്തുകാരിയുമായ സുധാമൂര്‍ത്തിയുടെ ലാളിത്യം നിറഞ്ഞ പെരുമാറ്റം ആദരവോടെ മാത്രമേ സ്മരിക്കാനാവൂ.
പാരീസില്‍ കാളിദാസ സാംസ്‌കാരിക കേന്ദ്രം
അതിഥി രാജ്യമെന്നും ആതിഥേയ രാജ്യമെന്നുമുള്ള നിലയില്‍ നിന്ന് പാരമ്പര്യത്തിന്റെ നിറസാന്നിധ്യമുള്ള രണ്ടു രാജ്യങ്ങള്‍ക്കും ഏറെ മുന്നോട്ടു പോകാനുണ്ട്. പാരീസില്‍ ഒരു കാളിദാസസാംസ്‌കാരികകേന്ദ്രം ആരംഭിക്കേണ്ടതിന്റെ ആവശ്യകതയായിരുന്നു ലേഖകന്റെ പ്രതിപാദ്യവിഷയം. സൗഹൃദത്തിന്റെയും സംസ്‌കാരത്തിന്റെയും സ്ഥാപനവല്‍ക്കരണം അനിവാര്യമാണെന്ന അഭിപ്രായത്തിനു വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ത്യയുടെ 2020ലെ വിദ്യാഭ്യാസനയവും ചര്‍ച്ച ചെയ്യപ്പെട്ടു. ഫ്രഞ്ച് ഭാഷയിലെ തിരഞ്ഞെടുക്കപ്പെട്ട ചില പുസ്തകങ്ങള്‍ വായിക്കാനുള്ള ഭാഗ്യം നമുക്കൊക്കെ ഉണ്ടായി കാണും. കൂടുതല്‍ പുസ്തകങ്ങള്‍, പ്രത്യേകിച്ച് നമ്മുടെ ക്ലാസിക്കല്‍ സാഹിത്യം ഫ്രഞ്ച് ഭാഷയിലേക്കും പരിഭാഷപ്പെടുത്തേണ്ടിയിരിക്കുന്നു.
പുതിയ ഇന്ത്യയില്‍ അഭിമാനിക്കുന്ന പ്രവാസികള്‍
പുസ്തക മേളയിലെ ഭാരതീയ നൃത്തരൂപങ്ങളുടെ ഫ്രഞ്ച് ആവിഷ്‌ക്കാരം നയനാനന്ദകരമായിരുന്നു. ഭരതനാട്യവും മോഹിനിയാട്ടവും ഫ്രഞ്ച് കലാകാരികള്‍ അവതരിപ്പിച്ചത് കണ്ടപ്പോള്‍ മലയാളികളടങ്ങുന്ന സദസ്സ് മൂക്കത്ത് വിരല്‍ വച്ചു പോയി. ഒരു കാലത്ത് ലോകചാമ്പ്യന്‍മാരായിരുന്ന ഇന്ത്യന്‍ ഹോക്കി ടീമിന്റെ അവസ്ഥ പിന്നീട് ദയനീയമായി. ഏറെ കാലത്തിനു ശേഷം ഇക്കഴിഞ്ഞ ഒളിംബിക്‌സില്‍ മൂന്നാം സ്ഥാനം ലഭിച്ചപ്പോള്‍ ഉണ്ടായ ആഹ്ലാദം മറക്കാനാവില്ലല്ലോ.
കര്‍ണാടകക്കാരിയായ ഭാവന പ്രദ്യുമ്‌നയുടെ കര്‍ണാടിക് സംഗീതാവിഷ്‌കാരം ആളുകളെ പിടിച്ചിരുത്തി.പാരീസില്‍ കര്‍ണാട്ടിക് കോണ്‍സര്‍വേറ്ററി ഓഫ് പാരിസ് എന്നൊരു സംരംഭം തന്നെ ഭാവന ആരംഭിച്ചിട്ടുണ്ട്. ഭാരതീയ സംഗീതത്തിലും നൃത്തത്തിലും ഫ്രാന്‍സിലെ പുതുതലമുറയ്ക്ക് ഒരു പ്രത്യേക താല്പര്യമുണ്ടെന്ന് ഭാവന അഭിപ്രായപ്പെട്ടു. പോണ്ടിച്ചേരിക്കാരനായ സന്തോഷിനും ഭാര്യ കണ്ണൂര്‍ സ്വദേശിനി സന്ധ്യയ്ക്കും മകന്‍ സിദ്ധാര്‍ഥിനും പുതിയ ഇന്ത്യയെക്കുറിച്ച് വലിയ അഭിമാനമാണ്. ഏഴരക്കോടി ജനങ്ങളുള്ള ഫ്രാന്‍സ് കോവിഡിനെ അതിജീവിക്കാന്‍ വലിയ ശ്രമമാണ് നടത്തിയത്. എന്നാല്‍ നൂറ്റിനാല്‍പ്പത് കോടി ജനങ്ങളുള്ള ഇന്ത്യ എങ്ങനെ അതിജീവിച്ചു എന്നത് ഫ്രഞ്ചുകാരെ പോലെ അവിടുത്തെ ഇന്ത്യക്കാരെയും അതിശയിപ്പിക്കുന്നു. ഫ്രഞ്ച് എഴുത്തുകാരന്‍ വിന്‍സെന്റ് മോന്റെഗ്‌നെക്കിത് വെളിപ്പെടുത്താന്‍ ഒരു സങ്കോചവും ഉണ്ടായില്ല.
ഇന്ത്യക്കാര്‍ പ്രത്യേകിച്ച് ദക്ഷിണഭാരതത്തില്‍ നിന്നുള്ളവര്‍ അധികവും താമസിക്കുന്നത് ‘ലാ ചാപ്പലെ’യിലാണ്. ശരവണഭവനും സംഗീതഭവനും ജയ്പ്പൂര്‍ റെസ്റ്റോറന്റുമൊക്കെ ഇന്ത്യന്‍ ഭക്ഷണം വിളമ്പാനുണ്ട്. ഗണേശോത്സവ ഘോഷയാത്രയില്‍ നൂറുകണക്കിന് ഇന്ത്യക്കാരും അല്പം ചില തദ്ദേശിയരും പങ്കെടുക്കാറുണ്ടത്രേ. പോണ്ടിച്ചേരി സ്വദേശിയായ തനിഗയ്ക്കും സഹധര്‍മ്മിണി ചെന്നൈ സ്വദേശിനി സുഗുണയ്ക്കും പാരീസ് ഏറെ പിടിച്ച മട്ടാണ്.
പാരീസിന്റെ പ്രൗഢിയ്ക്കുമേലുള്ള പുഴുക്കുത്താണ് വ്യാപകമായ പോക്കറ്റടി. നാലാള്‍ കൂടുന്നിടത്തൊക്കെ ‘പോക്കറ്റടിക്കാരെ സൂക്ഷിക്കാന്‍’ മുന്നറിയിപ്പുമുണ്ട്. ഇതൊക്കെയുണ്ടായിട്ടും വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ ബാഗ് ഒരാള്‍ തട്ടിപ്പറിച്ചു കൊണ്ടു പോയ കാര്യം ഇന്ത്യക്കാരിയായ ഒരു സഹോദരി വെളിപ്പെടുത്തി.
1793 ല്‍ സ്ഥാപിച്ച ലാവ്‌റെ മ്യൂസിയം വിശ്വപ്രസിദ്ധമാണല്ലോ. ഡാവിഞ്ചിയും മൈക്കല്‍ ആഞ്ചലോയും ഇവിടെ ജീവിക്കുന്നു. മൊണാലിസയുടെയും അപ്പോളോ ദേവന്റെയും മാസ്മരിക ചിത്രങ്ങള്‍ എത്രകണ്ടാലാണ് മതി വരുക. മ്യൂസിയം പരിചയപ്പെടുത്തിയ ഗൈഡ് ഗ്രീസ് ആക്രമിച്ചു കീഴടക്കി സ്വന്തമാക്കിയ അധീന ദേവതയുടെയും വീനസിന്റെയും ശില്പങ്ങള്‍ പ്രത്യേകിച്ചു പരിചയപ്പെടുത്തി. ഒരാഴ്ചയെടുത്തു കാണേണ്ട മ്യൂസിയം മണിക്കൂറുകള്‍ കൊണ്ടു ഓടി തീര്‍ത്തപ്പോള്‍ ഒരു കുറ്റബോധം. സമയം നമ്മുടെ കയ്യിലല്ലല്ലോ എന്ന തിരിച്ചറിവാണ് സ്വബോധത്തിലേക്ക് തിരിച്ചെത്തിച്ചത്.
ഇന്ത്യയ്ക്കും ഫ്രാന്‍സിനും വികസനത്തിനു തടസ്സം ചില ആഭ്യന്തരശക്തികളാണ്. അത്തരം തീവ്രവാദശക്തികളെ നിലയ്ക്കു നിര്‍ത്താനുള്ള അധികാരമാണ് ഇമ്മാനുവല്‍ മക്രോണ്‍ ഫ്രഞ്ച് ജനതയോട് ആവശ്യപ്പെട്ടത്. അതെ. ഫ്രാന്‍സ് അതിന്റെ വഴി തിരഞ്ഞെടുത്തു കഴിഞ്ഞു.