ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് അടുത്തിടെ കേരളത്തില്‍ നിന്നും വന്ന റിപ്പോര്‍ട്ടുകള്‍ ഭീതിയും ആശങ്കയും ജനിപ്പിക്കുന്നതാണ്. കാസര്‍കോടുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആരോഗ്യവകുപ്പ് കേരളത്തിലുടനീളം ഹോട്ടലുകളിലും മറ്റ് ഭക്ഷ്യശാലകളിലും മാര്‍ക്കറ്റുകളിലും നടത്തിയ പരിശോധനയില്‍ കിലോ കണക്കിന് ചീഞ്ഞളിഞ്ഞതും പുഴുവരിച്ചതുമായ മത്സ്യവും മാംസവും കണ്ടെത്തുകയും ഗുരുതരമായ വീഴ്ച കണ്ടെത്തിയ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിക്കുകയും മറ്റുള്ളവയ്ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.
കാസര്‍കോടിന് പിന്നാലെ വേങ്ങരയിലും വയനാട്ടിലും തിരുവനന്തപുരത്തുമെല്ലാം സമാന രീതിയിലുള്ള ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. നമ്പര്‍ വണ്‍ എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന കേരളത്തിന്റെ ആരോഗ്യമേഖലയുടെ ഒരു നേര്‍ചിത്രമാണിപ്പോള്‍ ഇവിടങ്ങളില്‍ നിന്നെല്ലാം പുറത്തുവരുന്നത്. മെച്ചപ്പെട്ട ഒരു ആരോഗ്യ സുരക്ഷാ സംവിധാനവും അതിനൊരു വകുപ്പും കേരളത്തിലുണ്ടായിട്ടും ഇത്തരം കാര്യങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അനാസ്ഥയും കൃത്യവിലോപവും തന്നെയാണ് ഇവിടെ കാണാന്‍ കഴിയുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരന്തങ്ങളുണ്ടാവുമ്പോള്‍ മാത്രം ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും മുന്‍കരുതല്‍ നടപടികളെടുക്കുന്നതില്‍ പരാജയപ്പെടുകയുമാണ്. അത് പകര്‍ച്ചപ്പനിയുടെ കാര്യത്തിലായാലും കൊറോണയുടെ കാര്യത്തിലായാലും ഭക്ഷ്യവിഷബാധയുടെ കാര്യത്തിലായാലും യാതൊരു മാറ്റവുമില്ല. മനുഷ്യന്‍ ചത്താല്‍ ശ്മശാനത്തിലേക്കും ജന്തുക്കള്‍ ചത്താല്‍ മനുഷ്യന്റെ ആമാശയത്തിലേക്കും എന്ന് നമ്മുടെ നോണ്‍ വെജ് ഭ്രമത്തെക്കുറിച്ച് ഭംഗ്യന്തരേണ പറയാറുണ്ട്. അത് കേരളത്തിലിപ്പോള്‍ ജന്തുക്കള്‍ ചീഞ്ഞളിഞ്ഞ് പുഴുവരിച്ചാല്‍ എന്ന് തിരുത്തേണ്ടിയിരിക്കുന്നു.
ഭരണത്തിലിരിക്കുന്നവര്‍ ഹരിത കേരളത്തെക്കുറിച്ചും തെളിനീരൊഴുകുന്ന സുന്ദര കേരളത്തെക്കുറിച്ചും പദ്ധതികള്‍ പ്രഖ്യാപിച്ച് വാചാലരാവുമ്പോഴാണ് ഈ ദുരവസ്ഥയിലേക്ക് കേരളം എത്തി നില്‍ക്കുന്നത് എന്നോര്‍ക്കുക. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കേരളത്തിന്റെ ആരോഗ്യരംഗം മലീമസവും അനാരോഗ്യകരവുമാണ്. മാറിയ കാലത്തിനും ഭക്ഷ്യസംസ്‌ക്കാരത്തിനും ഒപ്പം നീങ്ങാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിനോ ചുമതലയുള്ള തദ്ദേശസ്ഥാപനങ്ങള്‍ക്കോ കഴിയുന്നില്ല.
കൂണുകള്‍ പോലെയാണ് കേരളത്തില്‍ ഇപ്പോള്‍ നോണ്‍ വെജ് ഹോട്ടലുകളും തട്ടുകടകളും കുഴിമന്തി, ഷവര്‍മ, തന്തൂരി കടകളും ഒക്കെ ഉയര്‍ന്നുവരുന്നത്. ഏറെയും ലൈസന്‍സ് ഇല്ലാത്തതും യാതൊരുവിധ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ പ്രവര്‍ത്തിക്കുന്നവയുമാണ്. ഇവിടങ്ങളില്‍ ഭക്ഷണം തയ്യാറാക്കുന്നതും സൂക്ഷിക്കുന്നതും വൃത്തിഹീനവും മലീമസവുമായ അന്തരീക്ഷത്തില്‍ തന്നെയാണ്. ഇത്തരം കടകളിലെ ജീവനക്കാരില്‍ തൊണ്ണൂറ് ശതമാനവും അന്യസംസ്ഥാനത്ത് നിന്നുള്ളവരും പരിമിതമായ സൗകര്യത്തില്‍ ജീവിക്കുന്നവരുമാണ്. ഇവരുടെ പിന്നാമ്പുറം അന്വേഷിച്ച് ചെന്നാല്‍ വളരെ ശോചനീയവും വൃത്തിഹീനവും അറപ്പുളവാക്കുന്നതുമായ ഒരു ജീവിത സാഹചര്യത്തിലേക്കാണ് നാം എത്തിപ്പെടുക. ഒറ്റമുറിയില്‍ തിങ്ങിഞെരുങ്ങി പത്തോ പതിനഞ്ചോ പേരുടെ താമസം. ആവശ്യത്തിന് വെള്ളമോ ശുചിമുറിയോ പ്രാഥമിക സൗകര്യങ്ങളോ ഇല്ല. പലരും മയക്ക് മരുന്നിനും മദ്യത്തിനും അടിമകള്‍.
ത്വക് രോഗികളും ആഭാസകരമായ വ്യക്തി ജീവിതം നയിക്കുന്നവരും ഇവരുടെ കൂട്ടത്തില്‍ ഏറെയാണ്. മലയാളികളുടെ തീന്‍മേശയിലെത്തുന്ന പല രുചിക്കൂട്ടുകള്‍ക്ക് പിന്നിലും ഈ മറുനാടന്‍ മലയാളികളുടെ സാന്നിദ്ധ്യമുണ്ട്. നാവിന്റെ രസചരട് പൊട്ടിക്കുന്ന രുചികളില്‍ മയങ്ങി വീഴുന്ന നാം കഴിക്കുന്ന ഭക്ഷണം അപകടം ക്ഷണിച്ച് വരുത്തുന്നതും അനാരോഗ്യകരവുമാണെന്ന് പലപ്പോഴും തിരിച്ചറിയുന്നേയില്ല.
മലയാളിയുടെ ഭക്ഷണ സംസ്‌ക്കാരം തന്നെ ഇന്ന് മാറിയിരിക്കുന്നു. കേരളത്തനിമയുള്ള ചോറും സാമ്പാറും ദോശയും ഇഡ്ഢലിയുമെല്ലാം അപ്രത്യക്ഷമാവുകയും അവിടെ നോണ്‍ വെജ് വിഭവങ്ങളായ ബിരിയാണിയും, കുഴിമന്തിയും, ഷവര്‍മയും, ബ്രോസ്റ്റും, തന്തൂരിയും സ്ഥാനം പിടിക്കുകയും ചെയ്തിരിക്കുന്നു. ഇതിനായി വിപണനം ചെയ്യപ്പെടുന്നതും ഹോട്ടലുകളിലും മറ്റും പാചകം ചെയ്യാതെ സൂക്ഷിക്കുന്നതുമായ മത്സ്യ-മാംസങ്ങളുടെ ഗുണനിലവാരം ശരിയായി പരിശോധിക്കാന്‍ ഇന്ന് ഭക്ഷ്യ സുരക്ഷ വകുപ്പിന് കഴിയുന്നില്ല. ഈ വകുപ്പ് ഇന്ന് ഒരു നാഥനില്ലാ കളരിയാണ്.
മുപ്പത്തൊമ്പത് ഫുഡ് സേഫ്റ്റി കമ്മീഷണര്‍മാരുടെ തസ്തിക ഇപ്പോഴും അവിടെ ഒഴിഞ്ഞ് കിടക്കുകയാണ്. ജോയിന്റ് കമ്മീഷണര്‍മാരുടെ സ്ഥിര നിയമനം നിര്‍ത്തലാക്കിയിട്ട് കാലമേറെയായി. ആവശ്യത്തിന് ജീവനക്കാരോ വാഹന സൗകര്യമോ ഇല്ലാതെ മുടന്തുകയാണ് ഭക്ഷ്യസുരക്ഷ വകുപ്പ്.
ഏതാണ്ട് എട്ട് വര്‍ഷം മുമ്പുള്ള ഒരു കണക്ക് പ്രകാരം പ്രതിവര്‍ഷം 28 ലക്ഷം കോഴികളെയാണ് കേരളത്തില്‍ കശാപ്പ് ചെയ്യുന്നത്. 16 ലക്ഷം മാടുകള്‍, മൂന്ന് ലക്ഷം പന്നികള്‍, കാട, താറാവ്, മുയല്‍ എന്നിവയും 365 കോടിയോളം കോഴിമുട്ടയും കേരളീയര്‍ അകത്താക്കുന്നു. ഇപ്പോഴിത് എത്ര ശതമാനം ഉയര്‍ന്നിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഫലമോ കേരളത്തിന്റെ ആരോഗ്യ പരിസരം കൂടുതല്‍ മലീമസവും പ്രശ്‌നങ്ങളെ അഭീമുഖികരിക്കുന്നതുമായി മാറിയിരിക്കുന്നു. നോണ്‍ വെജ് ഭക്ഷണത്തിന്റെ ഒരു മായാഭ്രമത്തിലാണിന്ന് നമ്മുടെ സമൂഹം. വിരുന്നുകാരെ സല്‍ക്കരിക്കാന്‍ മാത്രമല്ല വിവാഹാഘോഷത്തിനും പിറന്നാളിനും ചോറൂണിനും പാല് കാച്ചിനും നാലാള്‍ കൂടുന്ന എന്തിനും ഇന്ന് നോണ്‍ വെജ് വിഭവങ്ങള്‍ കൊണ്ട് അര്‍മാദിക്കുകയാണ് മലയാളികള്‍.
ആരെങ്കിലും ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ തന്നെ പുതിയ തലമുറക്ക് മുന്നില്‍ അവര്‍ക്ക് അടിയറവ് പറയേണ്ടിവരും. ഇതിനെല്ലാം പുറമേയാണ് രാഷ്ട്രീയ ലക്ഷ്യത്തോടെ ചിലര്‍ നടത്തുന്ന ബീഫ് ഫെസ്റ്റും ബിരിയാണി ചലഞ്ചുമെല്ലാം.ഇതിനൊക്കെ പിന്നില്‍ സാംസ്‌ക്കാരികവും മതപരവുമായ ഗൂഢലക്ഷ്യങ്ങള്‍ കൂടി പതിയിരിക്കുന്നുണ്ടെ ന്നത് നാം കാണാതിരുന്നു കൂടാ.
പത്ത് കാശ് പിരിക്കാനുള്ള എളുപ്പമാര്‍ഗമാണിന്ന് ബിരിയാണി ചലഞ്ച്. നമ്മുടെ ഈ അമിതമായ മാംസാഹാര ഭ്രമമാണ് കേരളത്തില്‍ സര്‍വ്വസാധാരണമായിക്കൊണ്ടിരിക്കുന്ന ഭക്ഷ്യവിഷബാധയുടെ വില്ലന്‍ എന്ന കാര്യത്തില്‍ സംശയമില്ല. അത് ഷിഗല്ലയുടെ രൂപത്തിലായാലും സാല്‍മൊണല്ലയായാലും മറ്റേതെങ്കിലും അണുബാധയായാലും എല്ലാം വിരല്‍ ചൂണ്ടുന്നത് മാംസഭക്ഷണത്തിന്റെ ആധിക്യത്തിലേക്കും അമിതോപയോഗത്തിലേക്കുമാണ്.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് അതിര്‍ത്തി കടന്നു വരുന്ന ഇറച്ചിക്കോഴികളെല്ലാം തന്നെ ലാഭക്കൊതിയാല്‍ മാത്രം ഉത്പാദിപ്പിച്ചെടുക്കുന്നവയാണ്. ഇവയുടെ ത്വരിതഗതിയിലുള്ള വളര്‍ച്ചക്കായി ഉപയോഗിക്കുന്ന ഹോര്‍മോണുകളൂം ആന്റിബയോട്ടിക്കുകളും മറ്റ് രാസവസ്തുക്കളും അവയുടെ ജീവിത കാലയളവില്‍ നിര്‍വീര്യമാകാതെ അത് കഴിക്കുന്ന മനുഷ്യര്‍ക്ക് ഹാനികരമാവുമെന്ന കണ്ടെത്തലും, പാകം ചെയ്യാതെ ഏറെ സമയം ശീതികരിച്ച് സൂക്ഷിക്കുകയും തുടര്‍ന്ന് പാചക നിയമങ്ങള്‍ പാലിക്കാതെ പാതി വേവിച്ചും ശുചിത്വമില്ലാതെയും നമ്മുടെ മുന്നിലെത്തുന്ന ഇന്‍സ്റ്റന്‍ഡ് ഭക്ഷ്യവിഭവങ്ങളില്‍ നിന്ന് വിഷബാധയേല്‍ക്കുന്നതും തമ്മില്‍ കൂട്ടി വായിക്കേണ്ടതാണ്.
പാചകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷണ സാധനങ്ങള്‍ വേര്‍തിരിക്കാതെ ഒരുമിച്ച് സൂക്ഷിക്കുമ്പോള്‍ അവയില്‍ ക്രോസ് കണ്ടാമിനേഷന്‍ വഴി ബാക്ടീരിയകള്‍ പ്രജനനം ചെയ്യപ്പെടാനുമുള്ള സാധ്യതയും ഏറെയാണ്. ചുരുക്കത്തില്‍ മലയാളികളുടെ അമിതമായ മാംസാഹാരശീലം ഇനിയും ഭക്ഷ്യ ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതെല്ലാം മുന്‍കൂട്ടി കണ്ട് അതിജാഗ്രതയോടെയുള്ള നടപടികളാണ് സര്‍ക്കാരിന്റേയും തദ്ദേശസ്ഥാപനങ്ങളുടേയും ഭാഗത്ത് നിന്നുണ്ടാകേണ്ടത്.
നിയമലംഘകര്‍ക്ക് കേവലം പിഴ ചുമത്തുന്നതിലുപരി കര്‍ശന ശിക്ഷ ഉറപ്പുവരുത്തണം. ലൈസന്‍സില്ലാത്തതും വൃത്തിഹീനവുമായ സാഹചര്യത്തില്‍ ഭക്ഷണം തയ്യാറാക്കുന്ന സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിക്കുകയും അറവുശാലകളിലും മത്സ്യ മാര്‍ക്കറ്റുകളിലും ഹോട്ടലുകളിലും പരിശോധനക്ക് സ്ഥിരം സംവിധാനമുണ്ടാകുകയും അതെല്ലാം ശരിയായി മോണിറ്റര്‍ ചെയ്യുകയും വേണം. തദ്ദേശസ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ അനാസ്ഥ വെടിഞ്ഞ് ചുമതലാബോധത്തോട് കൂടി പ്രവര്‍ത്തിച്ചേ മതിയാകൂ.
ഇല്ലെങ്കില്‍ ഇനിയും ഇവിടെ ഭക്ഷ്യവിഷബാധയും ദുരന്തങ്ങളൂം ഒരു തുടര്‍ക്കഥയാവും.