ആലപ്പുഴ, പാലക്കാട് കൊലപാതകങ്ങള്‍ കേരളം ഇന്ന് എത്തിനില്‍ക്കുന്ന ഭയാനകമായ സാഹചര്യം എന്തെന്ന് വ്യക്തമാക്കുന്നതാണ്. അതൊരു ക്രമസമാധാനപ്രശ്‌നം മാത്രമായി കുറച്ചു കാണാനാവില്ല. പോലീസ് നടപടികള്‍ കൊണ്ടുമാത്രം പരിഹരിക്കാവുന്നതുമല്ല അത്. നീതിന്യായ വ്യവസ്ഥയെയും നിയമ സംവിധാനങ്ങളെയും അംഗീകരിക്കാത്ത മതഭീകരവാദ സംഘങ്ങള്‍ കേരളത്തിന്റെ മാത്രം പ്രശ്‌നവുമല്ല. തങ്ങളുടെ മാര്‍ഗത്തില്‍ തടസ്സമാകുന്ന ആരെയും ഉന്മൂലനം ചെയ്യാമെന്നും അത് അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കുള്ള ധീരകൃത്യമാണെന്നും ഉറച്ച് വിശ്വസിക്കുന്ന മതോന്മാദ സംഘങ്ങളെ സൃഷ്ടിക്കുന്ന മതഭീകരരുടെ സംഘടനാ ശൃംഖല കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതുമല്ല. ഇതര വിശ്വാസങ്ങള്‍ക്കെതിരായ യുദ്ധത്തില്‍ ഉണ്ടാവുന്ന രക്തസാക്ഷിത്വം ആഘോഷിക്കപ്പെടേണ്ടതാണെന്ന് പ്രഖ്യാപിക്കുന്നവര്‍ ലോകത്തെല്ലായിടത്തുമുണ്ട്. ലോകത്തെ വിശ്വാസിയെന്നും അവിശ്വാസിയെന്നും വിഭജിക്കുന്നവര്‍ക്ക് മുന്നില്‍ മതം മാത്രമേയുള്ളൂ, മനുഷ്യനില്ല. മതഭീകരത മാനവികതക്കെതിരായ പോരാട്ടമാണെന്ന സമവായത്തിലേക്ക് ലോകം നീങ്ങുമ്പോള്‍ കേരളം അവിടെയും വേറിട്ട് നില്‍ക്കുന്നു!
കേരളത്തിന്റേത് മാത്രമായ ചില സവിശേഷതകളാണ് പ്രശ്‌നങ്ങളുടെ ഗൗരവം ഏറെ വര്‍ധിപ്പിക്കുന്നത്. ഭീകരവാദ സംഘങ്ങള്‍ക്ക് സര്‍ക്കാരിന്റെ സംരക്ഷണം ലഭിക്കുന്നു എന്നത് മാത്രമല്ല, ഇല്ലാത്ത പ്രശ്‌നങ്ങള്‍ പെരുപ്പിച്ച് കാട്ടി യഥാര്‍ത്ഥ പ്രശ്‌നത്തെ മറച്ചുവെക്കാനാണ് കേരളത്തിന്റെ ഭരണാധികാരികളും രാഷ്ട്രീയക്കാരും ശ്രമിക്കുന്നത്. ഭൂരിപക്ഷ വര്‍ഗ്ഗീയതയാണ് കൂടുതല്‍ അപകടകരമെന്ന പ്രസ്താവനയുമായി സിപിഎം രംഗത്തെത്തിയതും പോപ്പുലര്‍ ഫ്രണ്ടും ആര്‍.എസ്.എസ്സും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന പ്രചാരണവും ഇതിന്റെ ഭാഗമാണ്. പോപ്പുലര്‍ ഫ്രണ്ടിനെ സംരക്ഷിക്കാന്‍ മാത്രമല്ല ദേശീയ പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാനുള്ള തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ കൂടിയാണ് ഇത്തരക്കാരുടെ ഈ ഗുരുതര ആരോപണത്തിന്റെ പിന്നിലെ താല്പര്യം. ആര്‍.എസ്.എസ് ഇല്ലായിരുന്നെങ്കില്‍ മുസ്ലിം മത വര്‍ഗീയ സംഘടനകള്‍ ഉണ്ടാകുമായിരുന്നില്ലെന്നും ബാബറി കെട്ടിടം തകര്‍ക്കപ്പെട്ടതാണ് മുസ്ലിം ഭീകരതയ്ക്ക് കാരണമായതെന്നുമുള്ള കുയുക്തികള്‍ നിരത്തിയാണ് ഗൗരവമേറിയ യഥാര്‍ത്ഥ പ്രശ്‌നത്തെ ഇക്കൂട്ടര്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നത്. ഇസ്ലാമിക ഭീകരത ആഗോളതലത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ ഇവര്‍ കണ്ടില്ലെന്ന് നടിക്കുന്നു.
ഇതര മത വിശ്വാസങ്ങള്‍ മാത്രമല്ല ആധുനിക ജനാധിപത്യ നീതിന്യായ വ്യവസ്ഥകളും അനിസ്ലാമികമാണെന്ന് പ്രഖ്യാപിക്കുന്ന മൗദൂദിയന്‍ ആശയ പാരമ്പര്യത്തില്‍ നിന്നാണ് ഭാരതത്തില്‍ മതഭീകര സംഘടനകള്‍ രൂപം കൊള്ളുന്നത്. ഇസ്ലാമിന്റെ ആത്യന്തിക ലക്ഷ്യം ജിഹാദാണെന്നും ആശയസമരവും സായുധ സമരവും ചേര്‍ന്നതാണതെന്നുമുള്ള പ്രഖ്യാപിത ലക്ഷ്യങ്ങളാണ് മൗദൂദി മുന്നോട്ട് വെക്കുന്നത്. ഹിംസാത്മക ജിഹാദിന് അടിവരയിടുന്നതാണ് പിന്നീടുണ്ടായ മുസ്ലിം ബ്രദര്‍ഹുഡും ബിന്‍ലാദനും പുതുതായി രൂപം കൊണ്ട ഐ.എസ് അടക്കമുള്ള ഇസ്ലാമിക സംഘടനകളെല്ലാം തന്നെ. വാക്കും പേനയും മാത്രമല്ല തോക്കും വാളും ചേര്‍ന്നതാണ് ജിഹാദെന്ന് വിവരിക്കുന്നവരുടെ കേരളീയ പരിഭാഷകളാണ് ഇന്ന് നിലവിലുള്ള ഭീകര സംഘടനകള്‍ എല്ലാം തന്നെ. ആശയം മാത്രമല്ല സംഘടനാ രീതികളും ആളും അര്‍ത്ഥവും കൈമാറ്റം ചെയ്യപ്പെടുന്നതിലൂടെ ആഗോള ഭീകരവാദ സഖ്യം രൂപപ്പെട്ടു കഴിഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യം. അല്‍ഖ്വയ്ദ മുതല്‍ ഐ. എസ് വരെയുള്ള സംഘടനകള്‍ക്ക് സമാന്തരമായി കേരളത്തില്‍ വിവിധ പേരുകളില്‍ ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ നിന്നും ആഗോള ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന യുവതീയുവാക്കള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്ന് വ്യക്തമായതുമാണ്.
ഇസ്ലാമികേതരര്‍ മാത്രമല്ല സൂഫികളും ഷിയാക്കളും ഇവരുടെ വാളിന്നിരയാവുന്നുണ്ട്. ഇസ്ലാമിക ഭീകര സംഘടനകള്‍ ആര്‍. എസ്.എസ്സിനെ ഇല്ലാതാക്കട്ടെ, നമുക്ക് നോക്കി നില്‍ക്കാമെന്നും വേണ്ട അവസരങ്ങളില്‍ സഹായിക്കാമെന്നുമുള്ള കമ്യൂണിസ്റ്റ് നയം എത്രമാത്രം ആത്മഹത്യാപരമാണെന്ന് അവര്‍ തിരിച്ചറിയാനിരിക്കുന്നതേയുള്ളൂ.
അതിര്‍ത്തികള്‍ക്കപ്പുറത്ത് നിന്നുള്ള യുദ്ധം മാത്രമല്ല അധിനിവേശത്തിന് വേണ്ടിയുള്ള ആധുനിക യുദ്ധ രീതി. അത് അഞ്ചാം പത്തികളായി രാജ്യത്തിനുള്ളിലും ഇടം പിടിക്കുന്നു. ഇത്തരം സംഘങ്ങളിലൂടെ നടക്കുന്ന പ്രച്ഛന്ന യുദ്ധമാണ് ആഗോള ഇസ്ലാമിക ഗ്രൂപ്പുകള്‍ ആശ്രയിക്കുന്ന ഒരു പ്രധാന ആക്രമണ രീതി. സംഘര്‍ഷങ്ങള്‍ മാത്രമല്ല ആശയപരമായ കടന്നാക്രമണങ്ങള്‍, സമൂഹത്തെ ശിഥിലമാക്കുന്ന തുടര്‍ച്ചയായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍, മൂല്യങ്ങളെ അവമതിക്കുന്ന നവലിബറല്‍ ചിന്താഗതികള്‍, മാധ്യമ പ്രവര്‍ത്തനത്തിന്റെ മറപിടിച്ചു നടത്തുന്ന വ്യാജ വാര്‍ത്താ പ്രചാരണങ്ങള്‍, മനുഷ്യവകാശമുഖം മൂടികളണിഞ്ഞുള്ള അട്ടിമറി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ചേരുവകളടങ്ങിയതാണ് പുതിയ കാലത്തെ മതാധിനിവേശ ശ്രമങ്ങള്‍. ഇതറിയാതെ കേവല രാഷ്ടീയ ലാഭത്തിനു വേണ്ടി മതഭീകര സംഘടനകളെ ജാമ്യത്തിലെടുക്കുന്ന ഇടത് കാപട്യം രാജ്യദ്രോഹത്തിന് ചൂട്ടു പിടിക്കുകയാണ്. നിലവിലുള്ള ഈ ഗുരുതര സാഹചര്യത്തെ തിരിച്ചറിയാതെ പോപ്പുലര്‍ ഫ്രണ്ടിനെയും ആര്‍.എസ്.എസ്സിനെയും സമീകരിക്കുന്നതിലൂടെ ഭീകരവാദ പ്രവര്‍ത്തനത്തിന് ഒത്താശ ചെയ്യുകയാണ് കോണ്‍ഗ്രസും സിപിഎമ്മും. മൗനം പാലിക്കുന്ന മറ്റു മുസ്ലിം സംഘടനകളും അവര്‍ക്ക് പോലും ഭീഷണിയായി മാറാനിരിക്കുന്ന മാരക വിപത്തിനെ തള്ളിപ്പറയാന്‍ തയ്യാറാകുന്നില്ല.
മുസ്ലീം ഭീകരത എന്ന വാക്കും പ്രയോഗവും രൂപപ്പെട്ടത് ഇന്ത്യയില്‍ നിന്നല്ല. പതിറ്റാണ്ടുകളായി അതിന്റെ ദുരന്തം ഏറ്റുവാങ്ങുന്നുണ്ടെങ്കിലും ഇസ്ലാമിനെ തീവ്രവാദവുമായി ചേര്‍ത്ത് വിളിച്ചത് ഇന്ത്യയില്‍ നിന്നല്ല. കാഫിറുകളെ കൊന്നൊടുക്കുന്ന വിശുദ്ധ യുദ്ധത്തിന്റെ ആശയസംഹിതയെ അടിസ്ഥാനമാക്കി രൂപപ്പെട്ട സംഘടനകളില്‍ നിന്നാണ് ഇന്ത്യയിലേക്കു അത്തരമൊരു പ്രയോഗമെത്തിയത്. 1921 ലും മാറാട് കൂട്ടക്കൊല നടന്ന സമയത്തും ഹിന്ദുക്കള്‍ക്ക് അതനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇതിനിടയിലേക്കാണ് ഹിന്ദു വര്‍ഗ്ഗീയത, ഭൂരിപക്ഷ വര്‍ഗ്ഗീയത തുടങ്ങി ഭാരതത്തിന് തീര്‍ത്തും അപരിചിതവും അപ്രസക്തവുമായ സംജ്ഞകള്‍ ഇടത്-ഇസ്ലാമിസ്റ്റ് ശക്തികള്‍ ഇറക്കുമതി ചെയ്യുന്നത്. ഇസ്ലാമിക ഭീകരതയ്ക്ക് മറപിടിക്കാനുള്ള ശ്രമമായിരുന്നു ഇതിന് പിന്നില്‍. കോടതിയും പോലീസും ഭരണകൂടങ്ങളും ഇസ്ലാമിനെ ഇരയാക്കുന്നുവെന്ന വാദമുയര്‍ത്താന്‍ ഇസ്ലാമിസ്റ്റ് ശക്തികളേക്കാള്‍ ഇടത് ചേരിക്കായിരുന്നു തിടുക്കം. ഇതിന്റെ തുടര്‍ച്ചയായിരുന്നു ഹിന്ദു ഭീകരത എന്ന പ്രയോഗവും. ഇതേറ്റു പിടിച്ചാണ് കേരളത്തിന്റെ പുതിയ സാഹചര്യത്തില്‍ ‘ഇരു ഭീകരതകള്‍’ എന്ന പുതിയ പ്രയോഗം അടിച്ചേല്‍പ്പിക്കുന്നത്. ഇത് ചരിത്രത്തിനു നേരെയുള്ള കൊഞ്ഞനം കുത്തലാണ്. വര്‍ത്തമാന യഥാര്‍ത്ഥ്യങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ്. അതിനേക്കാള്‍ ഭീകരം ഭാവിയെ അപകടത്തിലാക്കുന്നതാണ്.