വൈകുന്നേരം അച്ഛനും അമ്മയും മുറ്റത്തിരുന്ന് കുതിര്‍ത്ത ഓല മെടയുമ്പോള്‍ കണ്ണന്‍ പുറത്തെ തിണ്ണയിലിരുന്ന് പഴയ ബാലമാസികയിലെ കാര്‍ട്ടൂണ്‍ കഥകള്‍ വായിക്കുകയായിരുന്നു. അപ്പോഴാണ് വല്യമ്മാമ വീട്ടിലേയ്ക്ക് കയറിവന്നത്.
”സന്ധ്യയായിട്ടും നിങ്ങടെ പണി കഴിഞ്ഞില്ലേ ഗോവിന്ദാ.?” വല്യമ്മാമ ചോദിച്ചു.
”ജീവിക്കണ്ടേ.” വല്യമ്മാമയെ ഗൗനിക്കാതെ അച്ഛന്‍ പറഞ്ഞു.
”എന്താ ഭാനു, നിന്റെ മുഖത്തൊരു തെളിച്ചമില്ലായ്മ..” അമ്മയെ നോക്കി വല്യമ്മാമ ചോദിച്ചു.
”പാവങ്ങളുടെ മുഖത്ത് എപ്പോഴും തെളിച്ചമൊന്നും ഉണ്ടാവില്ല.” അമ്മ, വല്യമ്മാമന്റെ മുഖത്തു നോക്കാതെ പറഞ്ഞിട്ട് പെട്ടെന്ന് എഴുന്നേറ്റ് അടുക്കളയിലേയ്ക്കു പോയി.
”നിങ്ങള്‍ക്ക് എന്നോട് പരിഭവം ഉണ്ടാവും എന്നറിയാം. കഴിഞ്ഞതൊക്കെ കഴിഞ്ഞു. അതങ്ങട് മറന്നേക്ക്വാ..”
വല്യമ്മാമ പറഞ്ഞു.
”ഞാനതൊക്കെ മറന്നു. കൊള്ളാത്തകാര്യം മനസ്സില് കൊണ്ടുനടന്ന് ശരീരം കേടാക്കണ്ടാന്ന് വിചാരിച്ചു.”
അച്ഛന്‍ പറഞ്ഞു.
”കണ്ണാ, വല്യമ്മാമക്ക് ഇരിക്കാന്‍ അകത്തുനിന്ന് സ്റ്റൂള്, എടുത്തുകൊണ്ടു വരൂ…” അച്ഛന്‍ പറഞ്ഞു.
”വേണ്ട, ഞാനിരിക്കുന്നില്ല. എനിക്ക്, നിങ്ങളോടു പരിഭവമില്ലെന്നു പറയാനാ ഞാന്‍ വന്നത്. നീ പറഞ്ഞ മാതിരി പരിഭവം വച്ചുനടന്നാ മനസ്സു കേടാവും. വീട്ടിലെ കാര്യങ്ങള് നീ അറിഞ്ഞിട്ടുണ്ടാവുല്ലോ..?” വല്യമ്മാമ പറഞ്ഞു.
”ഞാനൊന്നും അറിഞ്ഞിട്ടില്ല.” അച്ഛന്‍ പറഞ്ഞു.
”ജാനു, കുളിമുറീല് തെന്നിവീണ് നട്ടെല്ലിന് പരിക്കുപറ്റി കിടപ്പിലാ. കുറെ ദിവസം ആശുപത്രീലും കിടന്നു. ഒരാളുടെ സഹായമില്ലാതെ നിവര്‍ന്നിരിക്കാന്‍ കഴിയില്ല. ഉഴിച്ചിലും കെട്ടിക്കലു മൊക്കെ നടക്കുന്നുണ്ട്.” വല്യമ്മാമ പറഞ്ഞു.
സ്റ്റൂളുമായി കണ്ണന്‍ മുറ്റത്തേക്കു വന്നപ്പോള്‍ വല്യമ്മാമ കണ്ണന്റെ കയ്യില്‍നിന്നും സ്റ്റൂള് വാങ്ങി മുറ്റത്തിട്ടു.
”കണ്ണാ, വല്യമ്മാമയ്ക്ക്, ചായ ഉണ്ടാക്കാന്‍ അമ്മയോട് പറയൂ.” അച്ഛന്‍ പറഞ്ഞു.
”ഇപ്പോ ഒന്നും വേണ്ട. ഭാനൂനെ, കാണണമെന്ന് ജാനു കുറെ ദിവസമായി പറയുന്നുണ്ട്. പരിഭവമൊന്നൂല്ലാന്നു വച്ചാ, കഴിഞ്ഞതൊക്കെ മറന്ന്
തരംപോലെ അങ്ങോട്ടൊന്നു വരാന്‍ ഭാനൂനോട് നീ പറയണം.” വല്യമ്മാമ പറഞ്ഞു.
അച്ഛന്‍ ഒന്നും പറയാതെ അപ്പോഴും ഓല മെടഞ്ഞു കൊണ്ടിരുന്നു.
”നാട്ടുനടപ്പല്ലേ ഞാന്‍ നിന്നോടു ചെയ്തിട്ടുള്ളൂ. എങ്കിലും, ഞാനത് ചെയ്യാന്‍ പാടില്ലായിരുന്നു.” വല്യമ്മാമ താഴ്മയോടെ കുറ്റം സമ്മതിക്കുന്നമട്ടില്‍ പറഞ്ഞു.
”ഒന്നു മുറുക്കീട്ടുപോവാം..” അച്ഛന്‍ പറഞ്ഞു.
അച്ഛന്‍ വേഗത്തില്‍ അകത്തേക്കു പോയി മുറുക്കാന്‍ പെട്ടിയുമായി മുറ്റത്തേക്കുവന്നു. വല്യമ്മാമ അച്ഛനോട് കുറ്റസമ്മതം നടത്തിയപ്പോള്‍ അച്ഛന്റെ ദേഷ്യമെല്ലാം പോയി. വരാന്തയിലെ തട്ടൂടിയില്‍ പുസ്തകം നിവര്‍ത്തിവച്ച് പഠിക്കുന്ന മട്ടിലാണ് ചേച്ചി ഇരുന്നതെങ്കിലും മുറ്റത്തു നടക്കുന്ന സംഭാഷണമെല്ലാം ചേച്ചിയും ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ണന് മനസ്സിലായി.
”നിനക്ക് വെറ്റിലക്കൊടി ഉള്ളതുകൊണ്ട് നല്ല തളിര്‍വെറ്റില കൂട്ടി മുറുക്കാം. വെറ്റില ചന്തയില്‍ കൊണ്ടുപോകാറില്ലേ?” വെറ്റില കൈവെള്ളയില്‍വച്ച് അതില്‍ ചുണ്ണാമ്പു തേച്ചുകൊണ്ട്
വല്യമ്മാമ ചോദിച്ചു.
”കൂടുതലൊന്നും ഉണ്ടാവില്ല. രണ്ടുപാത്തിയല്ലേ ഉള്ളൂ. എങ്കിലും ആഴ്ചയില്‍ നാലഞ്ചു കെട്ടുവെറ്റില കിട്ടും.” അച്ഛന്‍ പറഞ്ഞു.
”മീനും മലക്കറീം വാങ്ങാനുള്ളത് കിട്ടിയാത്തന്നെ ഒരു കാര്യമല്ലേ..” വല്യമ്മാമ പറഞ്ഞു.
വല്യമ്മാമ വെറ്റിലമുറുക്കി കഴിഞ്ഞതും അച്ഛന്‍ ഒരടുക്ക് തളിര്‍വെറ്റില വാഴയിലയില്‍ പൊതിഞ്ഞ് വല്യമ്മാമനു കൊടുത്തു. ഒരടുക്കില്‍
ഇരുപത്തഞ്ച് വെറ്റിലയാണ് ഉള്ളതെന്നും നാലടുക്കാണ് ഒരു കെട്ട് വെറ്റില എന്നും കണ്ണനറിയാം. വല്യമ്മാമ അതുംവാങ്ങി തോര്‍ത്ത് തോളത്തു നിന്നെടുത്ത് തലയില്‍കെട്ടി വീട്ടില്‍ നിന്നിറങ്ങി കിഴക്കെ ഇടവഴിയിലേക്ക് നടന്നു.
വല്യമ്മാമ പോയപ്പോള്‍ അമ്മ വന്ന് വീണ്ടും ഓലമെടയാന്‍ തുടങ്ങി. അല്പസമയം അവര്‍ ഒന്നും പറഞ്ഞില്ല.
”ഭാനൂ, അമ്മാവന്‍ പറഞ്ഞത് ശരിയാ. എന്തിനാ പരിഭവവും ഉള്ളില്‍വച്ച് മനസ്സും ശരീരവും ചീത്തയാക്കുന്നത്? നീ ജാനുവമ്മായിയെ പോയൊന്നു കാണണം.” അച്ഛന്‍ പറഞ്ഞു.
”ജാനുവേടത്തി കാണണമെന്നു പറഞ്ഞത്, അവിടുത്തെ അടുക്കളപ്പണിക്ക് സഹായി ക്കാനാവും.” അമ്മ ദേഷ്യത്തോടെ പറഞ്ഞു.
”തെറ്റ് ആര്‍ക്കായാലും പറ്റും. അത് അംഗീകരിച്ചാ..”
”ഓ.. അതുകൊണ്ടാവും വെറ്റില, കെട്ടോടെ എടുത്തുകൊടുത്ത് ലോഹ്യം കൂടിയത്.” അമ്മ വീണ്ടും ദേഷ്യപ്പെട്ടു.
”മനസ്സില്‍ ദേഷ്യം കിടന്നാല്‍ അത് നമ്മുടെ മനസ്സിനും ശരീരത്തിനും നല്ലതല്ല ഭാനൂ.” അച്ഛന്‍ വീണ്ടും പറഞ്ഞു.
അമ്മ പിന്നീടൊന്നും പറഞ്ഞില്ല. പെണ്ണുങ്ങളുടെ മനസ്സില്‍നിന്ന് ദേഷ്യം അത്ര പെട്ടെന്ന് പോകില്ലെന്ന് കണ്ണന് തോന്നി. ചേച്ചി കൂട്ടുകാരിയായ തങ്കമണിയുമായി നിസ്സാര കാര്യത്തിന് വഴക്കടിച്ചിട്ട് പിന്നീട് തങ്കമണിയോട് മിണ്ടിയത് കുറെ ദിവസത്തിനു ശേഷമായിരുന്നുവെന്ന് അവന്‍ ഓര്‍ത്തു.
(തുടരും)