യോഗി പറഞ്ഞ കേരളം ഏതാണ് എന്നതിനെ കുറിച്ചാണ് ഇപ്പോള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച നടക്കുന്നത്. ഉത്തര്‍ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന്റെ തൊട്ടു മുമ്പ് പുറത്തിറക്കിയ വീഡിയോയിലാണ് ശ്രദ്ധിച്ചു വോട്ടു ചെയ്തില്ലെങ്കില്‍ യുപിയുടെ അവസ്ഥ കാശ്മീര്‍, കേരളം, ബംഗാള്‍ എന്നിവിടങ്ങളിലെ പോലെയാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവിടത്തെ വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പു നല്‍കിയത്. വീഡിയോ പുറത്തുവന്ന ഉടനെ അതിനോടു പ്രതികരിച്ച മുഖ്യമന്ത്രി വിജയനും പ്രതിപക്ഷ നേതാവ് സതീശനും ഒരു വിഭാഗം മാധ്യമങ്ങളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് യു.പി മുഖ്യമന്ത്രിക്കെതിരെ പ്രചണ്ഡമായ പ്രചരണം ആരംഭിച്ചത്. വയനാട് എം.പി.രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളും ഇത് ഏറ്റുപിടിച്ചു. അവരുടെ പ്രസ്താവനകള്‍ വായിച്ചാല്‍ കേരളം സ്വര്‍ഗ്ഗരാജ്യമാണെന്നാണ് തോന്നുക. മികച്ച വിദ്യാഭ്യാസം, ആരോഗ്യം, ജീവിതനിലവാരം, ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആളുകള്‍ കൊല്ലപ്പെടാത്ത സൗഹാര്‍ദ്ദ സാമൂഹിക അന്തരീക്ഷം ഇതൊക്കെയാണത്രെ കേരളത്തിന്റെ മുഖമുദ്ര. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനോ തൊഴിലിനോ അവസരമില്ലാതെ മറ്റു സംസ്ഥാനങ്ങളിലേക്കോ വിദേശ രാജ്യങ്ങളിലേക്കോ പോകേണ്ടിവന്ന ലക്ഷക്കണക്കിന് മലയാളികള്‍ ഈ പ്രസ്താവനകള്‍ കേട്ട് ചിരിച്ചിട്ടുണ്ടാകും. ദീര്‍ഘകാലത്തെ ഇടത്-വലത് മുന്നണികളുടെ ഭരണത്തില്‍ താറുമാറായ ഒരു ജനജീവിതമാണ് കേരളത്തിലുള്ളതെന്ന് ആര്‍ക്കാണറിയാത്തത്?
യു.പി. മുഖ്യമന്ത്രി ഉന്നയിച്ച യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് മുഖം തിരിക്കാതെ അതിനോട് ആത്മാര്‍ത്ഥമായി പ്രതികരിച്ചിരുന്നെങ്കില്‍ അത് കേരളത്തിന് കുറച്ചെങ്കിലും ഗുണകരമാകുമായിരുന്നു. യു.പിയിലെയും കാശ്മീര്‍, കേരളം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെയും ക്രമസമാധാനനിലയെ താരതമ്യം ചെയ്തു കൊണ്ട് വോട്ടര്‍മാരോട് അദ്ദേഹം പറഞ്ഞത് ഇതാണ്: ”നിങ്ങള്‍ സൂക്ഷിക്കണം. കലാപകാരികളും ഭീകരവാദികളും ബി.ജെ.പി സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ നിരാശരാണ്, അവര്‍ ഭീഷണി മുഴക്കുകയാണ്. ഇപ്പോള്‍ അവസരം പാഴാക്കിയാല്‍ 5 കൊല്ലത്തെ പ്രവൃത്തികള്‍ പാഴായിപ്പോകും. വൈകാതെ ഉത്തര്‍പ്രദേശിന്റെ അവസ്ഥ കാശ്മീര്‍, കേരളം, ബംഗാള്‍ എന്നിവയെപ്പോലെയാകും.” ഉത്തര്‍പ്രദേശിലെ കഴിഞ്ഞ 5 വര്‍ഷത്തെ ഭരണത്തിലേക്കാണ് യോഗി ആദിത്യനാഥ് വിരല്‍ ചൂണ്ടിയത്. മുമ്പത്തെ അവസ്ഥയില്‍ നിന്ന് വലിയ മാറ്റമാണ് അവിടെ ഉണ്ടായത്. ഒരു കലാപം പോലും ഉണ്ടായില്ല എന്നു മാത്രമല്ല ഗുണ്ടാ രാജില്‍ നിന്ന് സംസ്ഥാനത്തെ പൂര്‍ണ്ണമായി മോചിപ്പിച്ചു. അവിടെ കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ കേരളത്തില്‍ നിന്നു പോയ ‘കാപ്പന്‍മാര്‍’ വരെ അകത്തായി. ഒരു തരത്തിലുമുള്ള തീവ്രവാദപ്രവര്‍ത്തനങ്ങളും തലപൊക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. എന്നാല്‍ അതല്ല യോഗി പറഞ്ഞ മറ്റു മൂന്ന് സംസ്ഥാനങ്ങളുടെയും സ്ഥിതിയെന്ന് വസ്തുതകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന എല്ലാവര്‍ക്കുമറിയാം. സ്വാതന്ത്ര്യാനന്തരം ദശാബ്ദങ്ങളോളം ജിഹാദികളുടെ പിടിയിലമര്‍ന്ന കാശ്മീരില്‍ 370-ാം വകുപ്പ് റദ്ദാക്കുകയും കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുകയും ചെയ്ത ശേഷം മാത്രമാണ് പാകിസ്ഥാന്‍ പിന്തുണയോടു കൂടിയ ഇസ്ലാമിക ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ സാധിച്ചത്. ബംഗാളിലാകട്ടെ ദീര്‍ഘകാലത്തെ കമ്യൂണിസ്റ്റ് ഭരണമാണ് സംസ്ഥാനത്തെ ക്രമസമാധാനനില പാടേ തകര്‍ത്തത്. അവരുടെ പിന്നാലെ ഭരണത്തില്‍ വന്ന തൃണമൂലുകളും ജിഹാദികളെ പ്രീണിപ്പിച്ചു കൊണ്ട് സംസ്ഥാനത്തെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.
ഒട്ടും വ്യത്യസ്തമല്ല കേരളത്തിലെ സ്ഥിതിയും. രാജ്യത്ത് ജിഹാദികള്‍ക്ക് ഏറ്റവും വളക്കൂറുള്ള മണ്ണായി മാറിയിരിക്കുന്നു കേരളം. കാശ്മീരിന് പുറത്ത് ഇസ്ലാമിക മൗലികവാദം വ്യക്തമായ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് ഒരു പക്ഷേ, കേരളത്തിലാണെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ പ്രശസ്ത സാഹിത്യകാരനായ ആനന്ദ് ചൂണ്ടിക്കാണിച്ചിരുന്നു. ഇടയ്ക്ക് കേരളത്തിലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ ജയിക്കുവാനായി മുസ്ലീം മതമൗലികവാദികളുടെ സഹായം ആവശ്യമായി വന്നപ്പോള്‍, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, ആ നയത്തെ സാധൂകരിക്കുവാന്‍ വേണ്ടി, തല കുത്തി നിന്ന് മഹാത്മാ ഗാന്ധി പോലും മതമൗലിക വാദിയായിരുന്നുവെന്ന് വാദിക്കുകയുണ്ടായി എന്നും ആനന്ദ് എഴുതിയിരുന്നു. മുളയിലെ നുള്ളാമായിരുന്നുവെങ്കിലും മുസ്ലീങ്ങളുടെ നാലു വോട്ടിനു വേണ്ടി ഇസ്ലാമിക തീവ്രവാദത്തോട് മൃദു സമീപനം കൈക്കൊള്ളുകയാണ് ഇടത്-വലത് മുന്നണികള്‍ ചെയ്തത്. ഭാരതത്തില്‍ ഐ.എസ്സിലേക്ക് ഏറ്റവും കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടക്കുന്ന സംസ്ഥാനം കേരളമാണ്. 2019 വരെയുള്ള കണക്കനുസരിച്ച് നൂറിലധികം പേരാണ് കേരളത്തില്‍ നിന്ന് ഐ.എസ്സിലക്ക് ചേക്കേറിയത്. കഴിഞ്ഞ ഇടത് ഭരണത്തില്‍ ഡി.ജി.പിയായിരുന്ന ലോക്‌നാഥ് ബഹ്‌റ തന്നെ ഇക്കാര്യം ശരിവെച്ചിട്ടുണ്ട്. ലോകത്തെവിടെയുമുള്ള തീവ്രവാദ സംഭവങ്ങളിലും മലയാളി ബന്ധം ഉണ്ടാകത്തക്കവിധം കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വളര്‍ന്നിട്ടുണ്ട്. അഗ്‌നിപര്‍വ്വത സമാനമായ ഈ സാഹചര്യത്തിലിരുന്നു കൊണ്ടാണ് കേരളത്തിലെ ഇടത്-വലത് നേതാക്കളും മാധ്യമങ്ങളും മതസൗഹാര്‍ദ്ദത്തെക്കുറിച്ചും മറ്റും പൊങ്ങച്ചം പറയുന്നത്.
വികസനത്തിന്റെ കാര്യത്തിലും കേരളത്തിന് വളരെയൊന്നും അവകാശപ്പെടാനില്ല. യു.പിയിലെ എക്‌സ്പ്രസ്സ് ഹൈവേകളില്‍ വിമാനമടക്കം വന്നിറങ്ങുമ്പോള്‍ ഇവിടെ റോഡുകളിലെ കുഴികളുടെ എണ്ണം കണക്കാക്കു ന്നതിലാണ് ഭരണകൂടം വ്യാപൃതമായിരിക്കുന്നത്. കേരളത്തില്‍ കോവിഡ് രോഗികളുടെ നിരക്ക് 50 ശതമാനത്തിനടുത്തുവരെ എത്തി. യുപിയില്‍ ഈ നിരക്ക് ഒരിക്കലും 20 ശതമാനം കടന്നിട്ടില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ചികിത്സക്കായി വിദേശത്തേക്ക് പറക്കുമ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ കേരളം നമ്പര്‍ വണ്ണാണെന്ന തള്ളലിന് ഒരു കുറവുമില്ല. അഴിമതിയും സ്വര്‍ണ്ണക്കടത്തും ഗുണ്ടകളുടെ വിളയാട്ടവും വാര്‍ത്തകളില്‍ നിറയുമ്പോള്‍ ഏത് കേരളത്തെ ഓര്‍ത്താണ് മലയാളികളുടെ ചോരതിളയ്‌ക്കേണ്ടത് എന്നു കൂടി മലയാള മാധ്യമങ്ങള്‍ പറഞ്ഞു തരണം. വിദ്യാഭ്യാസ രംഗത്ത് കേരളം മുന്‍പന്തിയിലെത്തിയിട്ടുണ്ടെങ്കില്‍ അതില്‍ ഇടത്-വലത് മുന്നണികള്‍ക്ക് വലിയ പങ്കൊന്നുമില്ല. ആദ്ധ്യാത്മിക നവോത്ഥാനമാണ് കേരളത്തില്‍ എല്ലാ മേഖലകളിലും പുരോഗതി കൊണ്ടുവന്നത്. അതിനെ പിറകോട്ടു വലിക്കുക മാത്രമാണ് മുന്നണി ഭരണകൂടങ്ങള്‍ ചെയ്തത്. സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ദേശീയ തലത്തില്‍ സാക്ഷരത നിരക്ക് 14% ആയിരുന്നപ്പോള്‍ കേരളത്തിലത് 47% ആയിരുന്നു. എന്നാല്‍ യു.പി.യില്‍ അന്നത്തെ 12% ല്‍ നിന്നാണ് ഇന്നത്തെ 74% ലേക്ക് സാക്ഷരതാ നിരക്ക് ഉയര്‍ന്നത്. കേരളത്തിലെ ജനസംഖ്യയുടെ ഇരട്ടി ജനങ്ങളുള്ള യുപിയില്‍ 56 മെഡിക്കല്‍ കോളേജുകളാണ് കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ യോഗി സര്‍ക്കാര്‍ ആരംഭിച്ചത്. വ്യവസായ സൗഹൃദത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ സ്ഥാനം 28 ആണെങ്കില്‍ യു.പി.രണ്ടാം സ്ഥാനത്താണ്. ഇങ്ങനെ എല്ലാ മേഖലകളിലും വികസനത്തിന്റെ കാര്യത്തില്‍ ഒരു കുതിച്ചു ചാട്ടമാണ് അവിടെ ഉണ്ടായിട്ടുള്ളത്. യു.പിയില്‍ നിന്ന് കേരളത്തിന് പലതും പഠിക്കാനുണ്ട് എന്നു മാത്രം പറയട്ടെ.