ബോള്‍ഷെവിക് വിപ്ലവത്തില്‍ നിന്ന് വ്യത്യസ്തമായി, ചൈനീസ് വിപ്ലവം ഇന്ത്യന്‍ വരേണ്യവര്‍ഗത്തില്‍പ്പെട്ട ദേശീയവാദികളില്‍ കാര്യമായ സ്വാധീനം ചെലുത്തിയില്ല. റഷ്യയിലെ മുതലാളിത്തത്തിന്റെ ചങ്ങലകളില്‍ നിന്ന് തൊഴിലാളിവര്‍ഗത്തിന്റെ മോചനം നെഹ്‌റു ഉള്‍പ്പെടെ പല ഇന്ത്യന്‍ നേതാക്കളുടെയും മനസ്സിനെ ഇളക്കിമറിച്ചു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിപിഐ) ചൈനീസ് വിപ്ലവത്തെ ഒരു ചരിത്ര സംഭവമായി വാഴ്ത്തിയിരുന്നെങ്കിലും, സിദ്ധാന്തപരവും തന്ത്രപരവും നയപരമായ കാര്യങ്ങളില്‍ അവര്‍ സോവിയറ്റ് യൂണിയനെ മുന്‍ഗാമിയായി കണ്ടു .
മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ തന്റെ ‘ദി ലോംഗ് ഗെയിം: ഹൗ ദി ചൈനീസ് നെഗോഷ്യേറ്റ് വിത്ത് ഇന്ത്യ’ എന്ന പുസ്തകത്തില്‍, ഇന്ത്യ-യുഎസ് ആണവ കരാറിനെതിരെ 2007- 2008 കാലയളവില്‍ ആഭ്യന്തര എതിര്‍പ്പ് വളര്‍ത്തിയെടുക്കാന്‍ വേണ്ടി ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികളുമായുള്ള അടുത്ത ബന്ധം ചൈന ഉപയോഗിച്ചതായി അവകാശപ്പെട്ടു. സിപിഐ(എം) നേതാക്കള്‍ ഈ അവകാശവാദം നിഷേധിച്ചെങ്കിലും ചികിത്സയുടെ പേരില്‍ നിരവധി ഇടതുപക്ഷ നേതാക്കള്‍ അക്കാലത്ത് ചൈനയിലേക്ക് യാത്ര ചെയ്തിരുന്നതായി ഗോഖലെ പരാമര്‍ശിച്ചു.
വിജയ് ഗോഖലെയുടെ വെളിപ്പെടുത്തലുകളോടുള്ള പ്രതികരണമായി സീതാറാം യെച്ചൂരി സിവില്‍ ആണവ കരാറിനോടുള്ള ബിജെപിയുടെ എതിര്‍പ്പിനെ ഉദ്ധരിച്ചു. പക്ഷേ, ബി.ജെ.പിയും മറ്റ് പാര്‍ട്ടികളും സ്വീകരിച്ച ഇന്ത്യ-യു.എസ് ആണവ കരാറിന്റെ മേലുള്ള എതിര്‍പ്പും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാണിച്ച എതിര്‍പ്പും തമ്മില്‍ വ്യത്യാസമുണ്ട്. ബി.ജെ.പി ഒരിക്കലും വിദേശത്ത് നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചല്ല ആണവ കരാറിനെ എതിര്‍ത്തത്. അത് മാത്രവുമല്ല കരാറിനെക്കുറിച്ച് കൂടുതല്‍ വ്യക്തത വന്ന സമയത്ത് ദേശീയ താല്‍പ്പര്യം കണക്കിലെടുത്ത് അവര്‍ തങ്ങളുടെ നിലപാട് മാറ്റി.
എന്നാല്‍ കമ്മ്യൂണിസ്റ്റുകാരുടെ കാര്യം അങ്ങനെയല്ല. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് തങ്ങളുടെ അന്താരാഷ്ട്ര പങ്കാളികളെ, ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ പോലും അവഗണിച്ച് പരസ്യമായി പിന്തുണച്ച ചരിത്രമുണ്ട്. അന്താരാഷ്ട്ര പങ്കാളികള്‍ക്ക് പരസ്യമായ പിന്തുണ ഇന്ത്യയില്‍ രാഷ്ട്രീയമായി അപ്രാപ്യമായ സന്ദര്‍ഭങ്ങളില്‍, അവര്‍ തങ്ങളുടെ നിലപാടില്‍ അവ്യക്തത പാലിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ സ്ഥിരമായി ഈ ഡബിള്‍ ഗെയിം കളിച്ചുകൊണ്ടേയിരിക്കുന്നു.
തങ്ങള്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തില്‍പ്പെട്ട സഖ്യകക്ഷികളുമായി ദേശീയ താല്‍പ്പര്യങ്ങള്‍ സംഘര്‍ഷത്തിലാകുമ്പോള്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ രണ്ടാമത്തേതിനെക്കാള്‍ ആദ്യത്തേത് തിരഞ്ഞെടുക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല. സ്വാതന്ത്ര്യത്തിനുമുമ്പ്, രണ്ടാം ലോകമഹായുദ്ധസമയത്ത്, 1939-ല്‍, സോവിയറ്റ് യൂണിയനും നാസി ജര്‍മ്മനിയും ഒരേ പക്ഷത്തായിരുന്നപ്പോള്‍, അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ) ഹിറ്റ്‌ലറെ എതിര്‍ക്കാന്‍ വിസമ്മതിച്ചു. എന്നിരുന്നാലും, 1941 ജൂണില്‍ ഹിറ്റ്‌ലര്‍ സോവിയറ്റ് യൂണിയനെ ആക്രമിച്ചപ്പോള്‍, ഫാസിസവും സഖ്യകക്ഷികളും തമ്മിലാണ് യഥാര്‍ത്ഥ പോരാട്ടമെന്ന് മോസ്‌കോ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളോട് പറഞ്ഞു. അതിനാല്‍, അവര്‍ ബ്രിട്ടീഷുകാരെ അവരുടെ യുദ്ധശ്രമങ്ങളില്‍ പിന്തുണച്ചു. ഈ കാരണത്താല്‍ മാത്രം 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ നിന്ന് ഒഴിഞ്ഞുനിന്നു കൊണ്ട് സി.പി.ഐ റഷ്യയുടെ വാക്കുകള്‍ ശിരസ്സാവഹിച്ചു. ഓന്ത് നിറം മാറുന്ന പോലെ പെട്ടെന്ന് തന്നെ സി.പി.ഐ സഖ്യകക്ഷികളുടെ ഏറ്റവും ഉറച്ച പിണിയാളും നാസികളുടെ കടുത്ത ശത്രുവുമായി മാറി. ഇക്കാലയളവില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഗ്രേറ്റ് ബ്രിട്ടണിലെ (സിപിജിബി) ഹാരി പോളിറ്റ് സിപിഐയുടെ കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചതിനെ തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കെതിരായ എല്ലാ പോരാട്ടങ്ങളും ഉപേക്ഷിക്കാന്‍ സിപിഐയോട് ഉത്തരവിട്ടു. ബ്രിട്ടന് സഹായകരമായ രീതിയില്‍ യുദ്ധ സമയത്ത് ഫാക്ടറികളിലെ ഉല്‍പ്പാദനം പരമാവധിയാക്കാന്‍ ട്രേഡ് യൂണിയനുകള്‍ പ്രയത്‌നിക്കണമെന്നും ആ കത്തില്‍ പറഞ്ഞിരുന്നു. അന്നത്തെ ഇന്ത്യന്‍ ഗവണ്‍മെന്റിലെ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായിരുന്ന സര്‍ റെജിനാള്‍ഡ് മാക്‌സ്‌വെല്‍ ഈ അപമാനകരമായ കത്ത് കമ്മ്യൂണിസ്റ്റുകള്‍ക്ക് കൈമാറുകയും ആ ഉത്തരവുകള്‍ തല്‍ക്ഷണം പ്രാവര്‍ത്തികമാക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. പ്രതിഫലമെന്ന നിലയില്‍, ട്രേഡ് യൂണിയനുകളുടെ മേല്‍ ഉള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ അയവു വരുത്താനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ ജയിലില്‍ നിന്ന് മോചിപ്പിക്കാനും ബ്രിട്ടന്‍ തയാറായി. ഇക്കാലയളവില്‍ മുതിര്‍ന്ന സി.പി.ഐ നേതാവ് ഗംഗാധര്‍ അധികാരി ഇന്ത്യാ വിഭജനത്തിന്റെ വിത്ത് മുസ്ലിംലീഗില്‍ നിന്നും ഏറ്റെടുത്തതിനെത്തുടര്‍ന്നു 1942 ല്‍ ‘പാകിസ്ഥാന്‍ തീസിസ്’ മുന്നോട്ട് വച്ചു. ഇതിലൂടെ പാകിസ്ഥാന്‍ സൃഷ്ടിക്കുന്നതിനെ പിന്തുണച്ച് സി.പി.ഐ പരസ്യമായി പ്രമേയം പാസാക്കി.
നിരന്തരമായ പോരാട്ടത്തിനൊടുവില്‍ 1947-ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍, കമ്മ്യൂണിസ്റ്റുകള്‍ അതിനെ തെറ്റായ സ്വാതന്ത്ര്യമാണെന്ന് അപലപിച്ചു. അന്നത്തെ കമ്മ്യൂണിസ്റ്റ് നേതാവ് ബി.ടി രണദിവെ ‘യേ ആസാദി ജൂതാ ഹേ’ എന്ന് മുദ്രാവാക്യം മുഴക്കുകയുണ്ടായി. ഇത്തരത്തിലുള്ള ചെരുപ്പ് നക്കല്‍ പ്രക്രിയ എക്കാലത്തും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ നടത്തി വന്നു. രണ്ടാം ലോക യുദ്ധം തുടങ്ങിയ നാളുകളില്‍ അവര്‍ ഹിറ്റ്‌ലറുടെ പാദ സേവ നടത്തി, ഹിറ്റ്‌ലര്‍ സോവിയറ്റ് യൂണിയനില്‍ ആക്രമണം നടത്തിയപ്പോള്‍ സഖ്യകക്ഷികളുടെ ഭാഗമായി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ബ്രിട്ടന് അടിമപ്പണി ചെയ്തു. ഒടുവില്‍ ഭാരതം സ്വാതന്ത്യം നേടിയപ്പോള്‍ വിപ്ലവത്തിലൂടെ അധികാരം നേടാന്‍ നോക്കി ദയനീയമായി പരാജയപ്പെടുകയും ചേരി ചേരാ പ്രസ്ഥാനത്തിന്റെ ഭാഗമാണെന്ന് പുറമെ നടിച്ച നെഹ്രു സര്‍ക്കാര്‍ ഭാരതത്തെ സോവിയറ്റ് ചേരിയില്‍ കൊണ്ടുപോയി കെട്ടിയിടുകയും ചെയ്തു. പ്രത്യക്ഷത്തില്‍ തന്നെ സോഷ്യലിസ്റ്റ് ആയ നെഹ്‌റുവും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളും തമ്മില്‍ കാര്യമായ അന്തര്‍ധാര പ്രകടമായിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് മാത്രം നെഹ്‌റുവിനോട് ചേര്‍ന്ന് നിന്നു സോവിയറ്റ് യൂണിയന് വേണ്ടി സ്വാതന്ത്ര്യാനന്തരം അവര്‍ ദാസ്യപ്പണി നടത്തി. 1991 സോവിയറ്റ് റഷ്യ തകര്‍ന്നു മണ്ണടിഞ്ഞപ്പോള്‍ മുതല്‍ ആഗോള കമ്മ്യൂണിസ്റ്റുകളുടെ പച്ചത്തുരുത്തായി ചൈന ആവിര്‍ഭവിച്ചു. അങ്ങനെ ചങ്കിലെ ചൈനയുമായി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ജീവിതം തുടരുകയാണ്.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ ചൈനാ പ്രേമം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതല്‍ കമ്മ്യൂണിസ്റ്റുകാരുടെ ചൈന അനുകൂല പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവന്നിരുന്നു. 1959-ല്‍, ടിബറ്റില്‍ ചൈന കടന്നു കയറിയ സമയത്ത്, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ചൈനയെ പൂര്‍ണ്ണഹൃദയത്തോടെ പിന്തുണച്ചിരുന്നു. 1959 മാര്‍ച്ച് 31 ന് ഇറക്കിയ ഒരു പ്രസ്താവനയില്‍, അവിഭക്ത സി.പി.ഐ, ചൈനയുടെ ടിബറ്റ് വംശഹത്യയെ പ്രശംസിക്കുകയും, ടിബറ്റന്മാരെ ‘മധ്യകാല അന്ധകാരത്തില്‍’ നിന്ന് മോചിപ്പിക്കാനായി പ്രവര്‍ത്തിക്കുന്ന ചൈനയെ വാനോളം പുകഴ്ത്തുകയും ചെയ്തു. ഇന്ത്യന്‍ പിന്തിരിപ്പന്‍മാരുടെയും പാശ്ചാത്യ സാമ്രാജ്യത്വവാദികളുടെയും പിന്തുണയുള്ള ടിബറ്റന്‍ സ്വാതന്ത്ര്യസമര നേതാക്കളുടെ മേല്‍, കലാപത്തിന്റെ ഉത്തരവാദിത്തം കെട്ടിവെയ്ക്കാനും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ മടിച്ചില്ല.
1962ലെ ഇന്ത്യ-ചൈന യുദ്ധത്തില്‍ ചൈനയുടെ ദുഷ്പ്രവണതകള്‍ക്കെതിരെ രാജ്യം പോരാടിയ സമയത്ത് സിപിഐ പരസ്യമായി ചൈന അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. അന്ന് പരിക്കേറ്റ ജവാന്‍മാര്‍ക്ക് രക്തം ദാനം ചെയ്യുന്നതിനെ പോലും പാര്‍ട്ടി എതിര്‍ത്തു, അതിനെ ‘പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം’ എന്ന് വിളിച്ച കമ്മ്യൂണിസ്റ്റ് നേതാവും കേരള മുഖ്യമന്ത്രിയുമായ ഇഎംഎസ് നമ്പൂതിരിപ്പാട് ചൈനക്കാര്‍ക്ക് പൂര്‍ണമായ പരസ്യ പിന്തുണ പ്രഖ്യാപിച്ചു. ചൈനയുടെ നുഴഞ്ഞുകയറ്റത്തെ ആക്രമണമെന്ന് വിളിക്കാന്‍ വിസമ്മതിക്കുകയും ഇന്ത്യയോട് ശാന്തരാകാനും സമാധാനത്തിനും ചര്‍ച്ചകള്‍ക്കും ആഹ്വാനം ചെയ്യാനും നാണമില്ലാതെ ആവശ്യപ്പെട്ട നമ്പൂതിരിപ്പാട് ഇപ്രകാരം എഴുതി: ”നമ്മുടെ രാജ്യത്തെ ഭരണവര്‍ഗ നയമാണ് അവരെ ടിബറ്റന്‍ പ്രതിവിപ്ലവകാരികളുടെ സഖ്യകക്ഷികളാക്കിയത്, അങ്ങനെ ഇന്ത്യ-ചൈന ബന്ധം വഷളാകാനുള്ള പ്രക്രിയയ്ക്ക് തുടക്കമിട്ടത് ഇന്ത്യയാണ് എന്ന യാഥാര്‍ത്ഥ്യത്തോട് അന്ധരാകാന്‍ ഞങ്ങള്‍ തയ്യാറല്ല. 1962 ഒക്ടോബറിലെ ചൈനീസ് അതിക്രമത്തിന്റെ ഉത്തരവാദിത്തം അതിനും ആഴ്ചകള്‍ക്ക് മുന്‍പ് വളരെ പ്രകോപനപരമായ മനോഭാവം സ്വീകരിച്ച ഇന്ത്യന്‍ ഭരണവര്‍ഗവും പങ്കിടണമെന്ന ഞങ്ങളുടെ വീക്ഷണം ഉപേക്ഷിക്കാന്‍ ഒരു കാരണവശാലും ഞങ്ങള്‍ തയ്യാറല്ല.”
2017-ല്‍ ചൈനയുമായുള്ള ദോക്‌ലാം തര്‍ക്കത്തിനിടെ, തങ്ങളുടെ ചൈനീസ് യജമാനന്മാരെ സന്തോഷിപ്പിക്കാന്‍ സിപിഐ (എം) അവ്യക്തമായ നിലപാടാണ് സ്വീകരിച്ചത്. ‘പീപ്പിള്‍സ് ഡെമോക്രസി’ എന്ന പത്രത്തില്‍ സിപിഐ (എം) തങ്ങളുടെ ചൈന പ്രേമം തുറന്നു കാട്ടുന്നതിന്റെ ഭാഗമായി ഒരു എഡിറ്റോറിയല്‍ എഴുതിയിരുന്നു.”1984 മുതല്‍ അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ഭൂട്ടാന്‍ ചൈനയുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തുന്നുണ്ട് എന്നത് അടിവരയിടേണ്ട കാര്യമാണ്. ദോക്‌ലാം പീഠഭൂമിയിലും മറ്റ് തര്‍ക്ക പ്രദേശങ്ങളിലും ചൈനയുമായി ചര്‍ച്ച നടത്താന്‍ ഭൂട്ടാനെ ഇന്ത്യ അനുവദിക്കുന്നതാണ് നല്ലത്. ഭൂട്ടാന്റെ നിലപാടിന് പിന്തുണ നല്‍കാന്‍ ഇന്ത്യക്ക് കഴിയും.”
2020 ല്‍ ഗാല്‍വാന്‍ താഴ്‌വരയില്‍ ചൈന നടത്തിയ കടന്നുകയറ്റവും തുടര്‍ന്ന് ഇന്ത്യയുമായുള്ള സംഘര്‍ഷത്തിന് ശേഷം, ജൂണ്‍ 16 ന് സിപിഐ (എം) ഒരു പ്രസ്താവനയുമായി എത്തി, അതില്‍ തങ്ങളുടെ ചൈനീസ് പിതാക്കന്മാരെ അവര്‍ വിമര്‍ശിച്ചില്ല. ഗാല്‍വനില്‍ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് ആധികാരികമായ ഒരു പ്രസ്താവനയുമായി ഇന്ത്യാ ഗവണ്‍മെന്റ് പുറത്തുവരണമെന്ന് പാര്‍ട്ടി അതിന്റെ റിപ്പോര്‍ട്ടില്‍ വിമര്‍ശനാത്മകമായി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിലും, ഏതാനും മാസങ്ങള്‍ക്കുമുമ്പ്, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഓണ്‍ലൈനില്‍ സംഘടിക്കപ്പെട്ട പരിപാടികളില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ സന്തോഷപൂര്‍വം പങ്കുചേര്‍ന്നു.
ചുരുക്കത്തില്‍, സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടം മുതല്‍ ഇന്നുവരെയുള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളുടെ മുഴുവന്‍ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ വിപുലമായ ദേശീയ താല്‍പ്പര്യങ്ങളെ പിന്തുണയ്ക്കുന്നതിനുപകരം അവരുടെ ആഗോള യജമാനന്മാരുടെ പാദ സേവ നടത്തി അതിനു യോജിച്ച പ്രത്യയശാസ്ത്ര നിലപാടുകളും പ്രവര്‍ത്തനങ്ങളും അവര്‍ പിന്തുടര്‍ന്നു പോന്നു. എപ്പോഴൊക്കെ അവര്‍ ദേശീയ താല്‍പ്പര്യങ്ങളുമായി യോജിച്ചുവോ, അത് അവരുടെ അന്തര്‍ദേശീയ വിധേയത്വത്തിന് ഹാനികരമല്ലാത്തപ്പോള്‍ മാത്രമാണ്.