Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

ചൈനയെ തൊട്ടാല്‍ പാര്‍ട്ടിക്ക് പൊള്ളും

രാമചന്ദ്രന്‍

Print Edition: 11 February 2022

കമ്മ്യൂണിസ്റ്റ് വിമത ബുദ്ധിജീവിയായ മോഹിത് സെന്നിന്റെ ‘പഥികനും പാതയും: ഒരു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിന്റെ യാത്ര’ (The Traveller and the Road-: The Journey of an Indian Communist) എന്ന മനോഹരമായ ആത്മകഥയില്‍, ‘ചൈനീസ് ആക്രമണം’ എന്ന അധ്യായം, 1962 ലെ ചൈനാ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായ പടല പിണക്കങ്ങളുടെ കഥ പറയുന്നു. അക്കാലത്തെപ്പറ്റിയുള്ള വിവരണങ്ങള്‍ നെഹ്‌റുവിനെ വിമര്‍ശിക്കുന്നവയാണ്. അദ്ദേഹം ചൈനയെ വല്ലാതെ വിശ്വസിച്ചു; ചൈനയെ അദ്ദേഹം പ്രകോപിപ്പിച്ചു എന്നിങ്ങനെയാണ്, വിമര്‍ശനം. രണ്ടും അത്ര ശരിയല്ല എന്നാണ് മോഹിത് സെന്‍ പറയുന്നത്.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്നത്തെ ജനറല്‍ സെക്രട്ടറി അജയ് ഘോഷ്, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും സോവിയറ്റ് പാര്‍ട്ടിക്കും രഹസ്യ കത്തുകള്‍ എഴുതിയിരുന്നു. ചൈന, ടിബറ്റിനെ ആക്രമിച്ചപ്പോള്‍, 1958-ല്‍ ദലൈലാമ ഇന്ത്യയില്‍ അഭയം തേടി. ഇന്ത്യ അദ്ദേഹത്തെ രക്ഷപ്പെടുത്തി കൊണ്ടുവരികയായിരുന്നു എന്ന് ചൈന കരുതി. ഇത്, ചൈനാ നേതൃത്വത്തെ ചൊടിപ്പിച്ചു. ഇന്ത്യ അഭയം കൊടുത്തില്ലെങ്കില്‍, ലാമ അമേരിക്കയില്‍ എത്തുമായിരുന്നു. ഇന്ത്യ അതിന് അനുവദിക്കുകയായിരുന്നു വേണ്ടിയിരുന്നത് എന്ന് വിചാരിക്കാം – അങ്ങനെ ആയിരുന്നെങ്കില്‍, ലാമ അമേരിക്കയില്‍ പോയി ചൈനക്കെതിരെ ആഞ്ഞടിച്ചു കൊണ്ടിരുന്നേനെ. ഇവിടെ ശാന്തനായി. ചൈന ടിബറ്റില്‍ ഇടപെട്ടപ്പോള്‍, ബുദ്ധമതം അടിസ്ഥാനമാക്കി, മൊറാര്‍ജി ദേശായ്, ഗോവിന്ദ് വല്ലഭ് പന്ത് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍, നെഹ്‌റുവിന്റെ ചൈനാ പ്രീണനത്തെ വിമര്‍ശിച്ചു. അങ്ങനെയാണ് നെഹ്‌റു വിപത്തില്‍ പെട്ടത്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയെ അനുകൂലിച്ചു.

മോഹിത് സെന്‍ പറയാത്ത ഒന്നുണ്ട്: ചൈനയില്‍ സ്ഥാനപതിയായി നെഹ്‌റു ആദ്യം അയച്ചത്, സര്‍ദാര്‍ കെ.എം.പണിക്കരെ (ചൈനയില്‍ 1948- 1952) ആയിരുന്നു. അദ്ദേഹത്തിന്റെ മകള്‍ ദേവകി കേരളത്തിലെ പാര്‍ട്ടി സെക്രട്ടറി എം.എന്‍.ഗോവിന്ദന്‍ നായരുടെ ഭാര്യ ആയിരുന്നു. അവര്‍ ചൈനയില്‍ പോയി തിരിച്ചു വന്ന് ഒരു സ്തുതി പുസ്തകം എഴുതിയിരുന്നു. പണിക്കര്‍ ചില അതിക്രമങ്ങള്‍ കാട്ടിയതിനാല്‍, സര്‍ദാര്‍ പട്ടേല്‍ ഇടപെട്ട് പുറത്താക്കി. പണിക്കരെ ഈജിപ്തിലേക്ക് സ്ഥലം മാറ്റി നെഹ്‌റു സംരക്ഷിച്ചു.

ചൈന രണ്ട് അതിക്രമങ്ങള്‍ കാട്ടി. ഇന്ത്യയുടെ വടക്കു കിഴക്കും വടക്കു പടിഞ്ഞാറുമുള്ള പ്രദേശങ്ങള്‍ തങ്ങളുടേതാക്കി ഭൂപടങ്ങള്‍ ഇറക്കി. പ്രതിരോധമന്ത്രി വി.കെ.കൃഷ്ണ മേനോന്‍ ഇത് സി.പി.ഐ.നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നു. ഇത് ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് ചൈനയെ അറിയിക്കാന്‍ മേനോന്‍ ആവശ്യപ്പെട്ടു. ഇടതു പക്ഷത്തുള്ള ഫിറോസ് ഗാന്ധി, എടത്തട്ട നാരായണന്‍, ഡോ.കെ.എന്‍.രാജ് തുടങ്ങിയവരോടും മേനോന്‍ സംസാരിച്ചു. അവര്‍ സി.പി.ഐ നേതൃത്വത്തെ കണ്ടു. കെ.എന്‍.രാജ് ചൈനീസ് നീക്കത്തില്‍ ക്ഷുഭിതനായെന്ന് മോഹിത് സെന്‍ എഴുതുന്നു. ചൈനയില്‍ കമ്മ്യൂണിസ്റ്റ് ഭരണം വരും മുന്‍പുള്ള ഭൂപടങ്ങളാണ് അവയെന്ന് ചൈന ഇവിടത്തെ പാര്‍ട്ടിയോട് വിശദീകരിച്ചു. എന്നിട്ടും, ഭൂപടങ്ങള്‍ പിന്‍വലിച്ചില്ല.

തുടര്‍ന്ന്, ഭൂപടത്തില്‍ കാണിച്ച പ്രദേശങ്ങള്‍ തങ്ങളുടേതാണെന്ന് ചൈന ഇന്ത്യയെ അറിയിച്ചു. അത്, ബ്രിട്ടന്‍ കൂട്ടിച്ചേര്‍ത്തതാണ്. 1914ല്‍ അതിര്‍ത്തിയായ വടക്കുകിഴക്ക് ഭാഗത്ത് ബ്രിട്ടന്‍ വരച്ച മക് മോഹന്‍ രേഖ അംഗീകരിക്കില്ലെന്നും ചൈന നിലപാട് എടുത്തു. ഈ മേഖലയിലാണ് തങ്ങളുടെ പൂര്‍വികരുടെ ഭൗതികാവശിഷ്ടങ്ങള്‍ ഉള്ളത് എന്ന് ചൈന അവകാശപ്പെട്ടു. ഈ അവകാശവാദം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെയും അമ്പരപ്പിച്ചു.

പ്രശ്‌നം നെഹ്‌റു കാര്യമാക്കിയില്ല. വടക്കു പടിഞ്ഞാറന്‍ മേഖല മിക്കവാറും തരിശാണെന്ന് നെഹ്‌റു പറഞ്ഞു. അവിടെ പുല്ലു പോലും കിളിര്‍ക്കില്ല. ഈ പ്രസ്താവനയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒഴികെയുള്ളവര്‍ എതിര്‍ത്തു. എങ്കിലും കമ്മ്യൂണിസ്റ്റ് പക്ഷപാതിത്വത്തില്‍ നെഹ്‌റു ഉറച്ചു നിന്നു. ചൈനീസ് പാര്‍ട്ടി നേതൃത്വം, ഒരു പരിധിക്കപ്പുറം പോകില്ലെന്ന് നെഹ്‌റു കരുതി.

ചൈന കാട്ടിയ രണ്ടാമത്തെ അതിക്രമം, പരസ്യമായി നെഹ്‌റുവിനെ എതിര്‍ത്തു എന്നതാണ്. ‘പീപ്പിള്‍സ് ഡെയ്‌ലി’യിലെ രണ്ടു മുഖപ്രസംഗങ്ങളിലൂടെയാണ് ഇത് ചെയ്തത്. ടിബറ്റും നെഹ്‌റുവിന്റെ തത്വദീക്ഷയും ആയിരുന്നു വിഷയം. 1959-ല്‍ ആദ്യം വന്ന ഈ മുഖപ്രസംഗങ്ങള്‍ ചെയര്‍മാന്‍ മാവോ അംഗീകരിച്ചതാണെന്ന് ചൈന ഇന്ത്യന്‍ പാര്‍ട്ടിയെ അറിയിച്ചു. നെഹ്‌റു, ചൈനീസ് മേഖല കയ്യടക്കാനുള്ള സാമ്രാജ്യത്വ കളിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ചൈന വിമര്‍ശിച്ചു. നെഹ്‌റു, സാമ്രാജ്യത്വത്തിന് ഒത്താശ ചെയ്യുന്ന ബൂര്‍ഷ്വ പ്രതിവിപ്ലവകാരികളുടെയും ഭൂപ്രഭുക്കളുടെയും പ്രതിനിധിയാണെന്ന് അവര്‍ പരിഹസിച്ചു. ഈ ചൈനീസ് നിലപാട് ഇന്ത്യന്‍ പാര്‍ട്ടിയുടെയും സോവിയറ്റ് പാര്‍ട്ടിയുടെയും നിലപാടിന് വിരുദ്ധമായിരുന്നു. അതേ സമയം, കോണ്‍ഗ്രസ്സിനെതിരെ ഇന്ത്യന്‍ പാര്‍ട്ടി പ്രതിപക്ഷത്തിരിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് 1957 ല്‍ ചൈനീസ് പാര്‍ട്ടി ഇന്ത്യന്‍ പാര്‍ട്ടിയോട് പറയുകയും ചെയ്തിരുന്നു. 1956 ലെ എട്ടാം കോണ്‍ഗ്രസ്സില്‍, ഇന്ത്യയുമായുള്ള തന്ത്രപരമായ സഹകരണത്തിന് ചൈന തീരുമാനിച്ചിരുന്നു. അതായത്, ചൈന, ടിബറ്റ് പ്രശ്‌നത്തിന് ശേഷം, നിലപാട് മാറ്റുകയായിരുന്നു. ഈ കോണ്‍ഗ്രസ്സില്‍ ഇ.എം.എസ്സും പി.സുന്ദരയ്യയും പങ്കെടുത്തു.

ചൈനീസ് നിലപാടുമാറ്റം ചര്‍ച്ച ചെയ്യാന്‍ അജയ് ഘോഷ്, ഭൂപേശ് ഗുപ്ത എന്നിവരെ മോസ്‌കോയ്ക്ക് അയച്ചു. ചൈനീസ് നേതൃത്വവുമായി സംസാരിക്കാന്‍ ഉപദേശം കിട്ടി. ഘോഷും ഗുപ്തയും ചൈനയില്‍ പോയി. ചൈന നിലപാടില്‍ ഉറച്ചു നിന്നു. ഇന്ത്യയുമായുള്ള സൗഹൃദത്തെക്കാള്‍ പൂര്‍വികരുടെ അവശിഷ്ടങ്ങള്‍ സംരക്ഷിക്കുന്നതിലാണ് ചൈനയ്ക്ക് താല്‍പര്യമെന്ന് ഇരുവരും മടങ്ങി എത്തിയ ശേഷം, സഖാക്കളോട് പറഞ്ഞു. മാവോ ഇത്തിരി അയഞ്ഞതായി അദ്ദേഹത്തെ കണ്ടപ്പോള്‍ അവര്‍ക്ക് തോന്നി.

അജയ് ഘോഷ്

അജയഘോഷ്

മടങ്ങി വന്ന ഘോഷ് പാര്‍ട്ടി വാരിക ‘ന്യൂ ഏജ്’ ന് ഒരു അഭിമുഖം നല്‍കി. അഭിമുഖം നടത്തിയത്, മോഹിത് സെന്‍ ആയിരുന്നു. ഗംഗയും യാങ്ടിസികിയങ്ങും ഒഴുകുവോളം സൗഹൃദം തുടരുമെന്ന് മാവോ പറഞ്ഞെന്ന് ഘോഷ് വിവരിച്ചു. വാരിക ഇറങ്ങിയ വെള്ളിയാഴ്ച രാവിലെ 19 ഇന്ത്യന്‍ സൈനികരെ കൊങ്ക ചുരത്തില്‍ ചൈനീസ് പട്ടാളം കൊന്നു. ഘോഷും പാര്‍ട്ടിയും മരവിച്ചു. ഇന്ത്യന്‍ പാര്‍ട്ടി ചൈനീസ് പാര്‍ട്ടിയോട് വിശദീകരണം ചോദിച്ചു. മറുപടി കിട്ടിയില്ല. സംഭവത്തെപ്പറ്റി ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ഹുവ ഇറക്കിയ വാര്‍ത്ത മാത്രം അയച്ചു കൊടുത്തു.

ചൈനീസ് പാര്‍ട്ടി എട്ടാം കോണ്‍ഗ്രസ്സില്‍ ഇ.എം.എസ്സും സുന്ദരയ്യയും പങ്കെടുക്കുമ്പോള്‍, മാവോയുടെ ഏകാധിപത്യം, വ്യക്തി സ്തുതി എന്നിവയ്‌ക്കെതിരെ പാര്‍ട്ടി നീങ്ങിയിരുന്നത്, അവര്‍ അറിഞ്ഞിരുന്നില്ല. ”നൂറു പൂക്കള്‍ വിരിയട്ടെ, നൂറാശയങ്ങള്‍ പോരടിക്കട്ടെ” എന്ന മുദ്രാവാക്യം നിലച്ചിരുന്നു. മാവോ പ്രസിഡന്റ് അല്ലാതായി; ചെയര്‍മാന്‍ സ്ഥാനത്ത് ഒതുക്കപ്പെട്ടു. അധികാരം പോയ മാവോയെയാണ് ഘോഷും ഗുപ്തയും കണ്ടതെന്ന് അവരും അറിഞ്ഞില്ല. ചൈനീസ് പാര്‍ട്ടി, എട്ടാം കോണ്‍ഗ്രസ് തീരുമാനങ്ങള്‍ വലിച്ചെറിഞ്ഞ്, 1958 ല്‍ ‘മുന്നോട്ടുള്ള കുതിപ്പ്’ (Great Leap Forward) നയമായി സ്വീകരിച്ചു. സോവിയറ്റ് യൂണിയനെക്കാള്‍ വ്യവസായവല്‍ക്കരണത്തില്‍ മുന്നേറുകയായി, ലക്ഷ്യം. അതിന്റെ ഉന്മാദത്തില്‍ ആയിരുന്നു, ചൈന. ഈ നയം ദുരന്തമായിരുന്നു. ആരോഗ്യകാരണങ്ങളാല്‍, പാര്‍ട്ടി മാവോയ്ക്ക് വിശ്രമം വിധിച്ചു.

ആഗോള വിപ്ലവം സംബന്ധിച്ച ചൈനീസ് കാഴ്ചപ്പാട് മാറി. 1960 ഏപ്രില്‍ 22 ന്, ലെനിന്റെ ജന്മദിനത്തില്‍, ചൈന, ‘ലെനിനിസം നീണാള്‍ വാഴട്ടെ’ എന്ന ലഘുലേഖ ഇറക്കി. ലെനിന്‍ പറഞ്ഞതൊക്കെ ശരി, അതില്‍ നിന്ന് മാറുന്നത് പ്രതിവിപ്ലവം, സാമ്രാജ്യത്വം നിലനില്‍ക്കുവോളം ലോകയുദ്ധം അനിവാര്യം എന്നൊക്കെ ആയിരുന്നു ഉള്ളടക്കം. ഇതേ തുടര്‍ന്ന് സോവിയറ്റ് പാര്‍ട്ടിക്കെതിരെ ചൈന ആക്രമണം തുടങ്ങി. ബെയ്ജിങില്‍, യുവാക്കളുടെയും തൊഴിലാളി യൂണിയനുകളുടെയും ലോക സമ്മേളനത്തില്‍ എസ്.എ.ഡാങ്കെ പങ്കെടുത്തു. അവിടെ ചൈനീസ് നയത്തെ അദ്ദേഹം വിമര്‍ശിച്ചു. മാവോയിസത്തിനെതിരെ ജാഗരൂകരായിരിക്കാന്‍ തിരിച്ചെത്തിയ അദ്ദേഹം ഇന്ത്യന്‍ പാര്‍ട്ടിയോട് ആഹ്വാനം ചെയ്തു. മാവോ ബുദ്ധനാകാന്‍ ശ്രമിക്കുന്നുവെന്ന് ഡാങ്കെ പരിഹസിച്ചു. ഡാങ്കെയും എസ്.ജി. സര്‍ദേശായിയും ചൈനീസ് പാര്‍ട്ടിക്കെതിരെ നീങ്ങി. അവര്‍ നെഹ്‌റുവിനൊപ്പം നിന്നു. ഡാങ്കെ പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാല്‍, പാര്‍ട്ടി അദ്ദേഹത്തെ പരസ്യമായി ശാസിച്ചു.

പ്രശ്‌നം, ഇന്ത്യന്‍ പാര്‍ട്ടിയെ ഉലച്ചു. ചൈനീസ് പാര്‍ട്ടി തെറ്റ് ചെയ്തതായി സുന്ദരയ്യയുടെ നേതൃത്വം അംഗീകരിച്ചില്ല. ഭൂപടങ്ങളും പുരാരേഖകളുമായി പാര്‍ട്ടി യോഗത്തില്‍ എത്തി സുന്ദരയ്യ ചൈനയുടെ അവകാശവാദങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് വാദിച്ചു. ചൈന ഭൂമി കയ്യടക്കില്ല, ഇന്ത്യന്‍ ബൂര്‍ഷ്വാ ഭരണകൂടം അത് ചെയ്യും എന്നായി സുന്ദരയ്യ. ആഗോള തൊഴിലാളി വര്‍ഗ കടമ ചൈനയ്‌ക്കൊപ്പം നില്‍ക്കുക എന്നതാണ്! ഡാങ്കെ പ്രതിനിധീകരിക്കുന്ന റിവിഷനിസ്റ്റ് ബൂര്‍ഷ്വാ ദേശീയതയ്ക്ക് കീഴടങ്ങരുതെന്ന് സുന്ദരയ്യ ഗ്രൂപ്പ് ശഠിച്ചു. സുന്ദരയ്യയെ ബി.ടി.രണദിവെ, എം.ബസവ പുന്നയ്യ, പ്രമോദ് ദാസ്ഗുപ്ത, ഹര്‍കിഷന്‍ സിങ് സുര്‍ജിത്, സി.എച്ച്. കണാരന്‍ തുടങ്ങിയവര്‍ അനുകൂലിച്ചു. ജനറല്‍ സെക്രട്ടറി അജയ് ഘോഷ് ഡാങ്കെയുടെ നിലപാടിനെ അനുകൂലിക്കുകയും പ്രവൃത്തിയെ തള്ളുകയും ചെയ്തു. ഭൂപടങ്ങളും പുരാരേഖകളുമല്ല പ്രധാനമെന്ന് സുന്ദരയ്യയെയും വിമര്‍ശിച്ചു. സോവിയറ്റ് പാര്‍ട്ടിയെ ചൈനീസ് പാര്‍ട്ടി എതിര്‍ക്കുന്നത്, ആഗോള കമ്യൂണിസത്തിന് നന്നല്ല എന്ന് ഇന്ത്യന്‍ പാര്‍ട്ടി അവര്‍ക്ക് എഴുതാന്‍ ഘോഷ് നിര്‍ദേശിച്ചു. ഘോഷിനെ സി.രാജേശ്വര റാവു, ഭവാനി സെന്‍, ഭൂപേശ് ഗുപ്ത, സെഡ്.എ.അഹമ്മദ്, എന്‍.കെ.കൃഷ്ണന്‍, എം.എന്‍.ഗോവിന്ദന്‍ നായര്‍, സി.അച്യുതമേനോന്‍ തുടങ്ങിയവര്‍ പിന്താങ്ങി. ഇ. എം.എസ്, എ.കെ.ഗോപാലന്‍, ജ്യോതി ബസു എന്നിവര്‍ ഒരു പക്ഷത്തും ചേര്‍ന്നില്ല.

മീററ്റില്‍ ദേശീയ സമിതി യോഗം കലുഷമായി. യോഗത്തിനെത്തിയ നേതാക്കളെ അറസ്റ്റ് ചെയ്യുമെന്ന് ശ്രുതി പരന്നു. ഘോഷ് പറഞ്ഞ നിലപാട് വെച്ച് യോഗം പ്രമേയം പാസാക്കി. നെഹ്‌റുവിന് സപ്തതി ആശംസ നേര്‍ന്ന് മറ്റൊരു പ്രമേയവും പാസാക്കി.

ഘോഷും ഡാങ്കെയും നെഹ്‌റുവിനെ വെവ്വേറെ കണ്ടു. നെഹ്‌റു അമ്പരപ്പ് പ്രകടമാക്കി. ചൈന ഭൂതര്‍ക്കം ഉയര്‍ത്തിയത് മറ്റെന്തിനോ വേണ്ടിയാണെന്ന് അദ്ദേഹം ശങ്കിച്ചു. ഇന്ത്യന്‍ പ്രശ്‌നം ഘോഷ് 1960 ല്‍ മോസ്‌കോയില്‍, ആഗോള കമ്മ്യൂണിസ്റ്റ്, തൊഴിലാളി പാര്‍ട്ടി സമ്മേളനത്തില്‍ അവതരിപ്പിച്ചു. അല്‍ബേനിയന്‍ പാര്‍ട്ടി ഒഴികെയുള്ളവര്‍ പിന്താങ്ങി. 1957-ലെ സമ്മേളനം അംഗീകരിച്ച ആഗോള കമ്മ്യൂണിസ്റ്റ് നിലപാടില്‍ നിന്ന് ചൈന വ്യതിചലിച്ചതായി ആരോപണമുണ്ടായി. ചൗ എന്‍ ലായിയുടെ നേതൃത്വത്തിലുള്ള ചൈനീസ് സംഘം ഉറച്ചു നിന്നു. അദ്ദേഹത്തിന്റെ കൂടെ എത്തിയ ഡെങ് സിയാവോ പിങ് തെമ്മാടിയെപ്പോലെ പെരുമാറി. ചൗ എന്‍ ലായ് ഇന്ത്യയില്‍ ചെന്ന് പ്രശ്‌നം തീര്‍ക്കാന്‍ സമ്മേളനം നിര്‍ദേശിച്ചു. അത് നടന്നു. പ്രയോജനം ഉണ്ടായില്ല.

തുടര്‍ന്നുള്ള രണ്ടു വര്‍ഷങ്ങളില്‍, ഇന്ത്യന്‍ പാര്‍ട്ടിയിലെ തീവ്ര പക്ഷവുമായി ചൈന രഹസ്യ ബന്ധത്തില്‍ ഏര്‍പ്പെട്ടു. വിഭാഗീയതയില്‍ പെട്ട് ദേശീയ സമിതിയില്‍ ചര്‍ച്ച നടക്കാതായി. 1961 ആദ്യം നടക്കേണ്ട വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കേന്ദ്രകമ്മിറ്റിയുടെ റിപ്പോര്‍ട്ട് തയ്യാറാക്കേണ്ട ചുമതല ഘോഷിനായിരുന്നു. ഇടതു പക്ഷം സഹകരിച്ചില്ല. വലതുപക്ഷം റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ഡാങ്കെയെ ചുമതലപ്പെടുത്തി. പാര്‍ട്ടി കോണ്‍ഗ്രസ്സിന് തലേന്ന് റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി മാത്രം തയ്യാറാക്കി ഘോഷ് പോക്കറ്റിലിട്ടു.

ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സും സി.പി.ഐയും തമ്മിലുള്ള ബന്ധമായിരുന്നു, ചര്‍ച്ച. കോണ്‍ഗ്രസ്സിനെ മുച്ചൂടും എതിര്‍ക്കണമെന്ന് ഇടതുപക്ഷം വാദിച്ചു. ജനവിരുദ്ധമായ നയങ്ങളെ എതിര്‍ത്ത് കോണ്‍ഗ്രസ്സുമായി സഖ്യം വേണമെന്ന് പി.സി.ജോഷിയും ഡാങ്കെയും വാദിച്ചു. ഘോഷ് ഒപ്പം നില്‍ക്കുമെന്ന് ഡാങ്കെ ഗ്രൂപ്പ് പ്രതീക്ഷിച്ചു. എന്നാല്‍ ഘോഷ് അവതരിപ്പിച്ച റിപ്പോര്‍ട്ട് അവരെ നിരാശപ്പെടുത്തി. ഘോഷ് മദ്ധ്യ നിലപാട് എടുത്തു. ജനറല്‍ സെക്രട്ടറി ഡാങ്കെ-ജോഷി പക്ഷത്തു ചേരാതിരുന്നതില്‍, ഇടതുപക്ഷം സന്തോഷിച്ചു. അതിനാല്‍, അവര്‍ ഘോഷിന്റെ റിപ്പോര്‍ട്ടിനെ അനുകൂലിച്ചും രാഷ്ട്രീയ പ്രമേയത്തെ എതിര്‍ത്തും വോട്ട് ചെയ്യാന്‍ തീരുമാനിച്ചു. പ്രതിനിധി ചര്‍ച്ചകളില്‍ രോഷം അണപൊട്ടി. ചെറിയ ഹൃദയാഘാതം വന്ന് ഘോഷ് രണ്ടു ദിവസം കിടപ്പിലായി.

ഒരു രാത്രി പ്രതിനിധികളോട് ഉടന്‍ സമ്മേളിക്കാന്‍ നിര്‍ദ്ദേശം വന്നു. പ്രതീക്ഷയ്ക്ക് വിപരീതമായി, സോവിയറ്റ് പ്രതിനിധി സുസ്ലോവ്, യൂറി ഗഗാറിനെ ബഹിരാകാശത്ത് എത്തിച്ചതായി അറിയിച്ചു.

ഘോഷിന്റെ പ്രസംഗം ഏകകണ്ഠമായി പാസാക്കി. രാഷ്ട്രീയ പ്രമേയം അതനുസരിച്ചു ഭേദഗതി ചെയ്യാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തി. തുടര്‍ന്ന് ദേശീയ സമിതി തിരഞ്ഞെടുപ്പായിരുന്നു. സമിതിയില്‍ അംഗങ്ങള്‍ 101. ഔദ്യോഗിക പാനല്‍ അവതരിപ്പിച്ചപ്പോള്‍ ബഹളമായി. ഇടതിന് മേല്‍ക്കൈ ഉള്ള ബംഗാളില്‍ നിന്ന് ഡാങ്കെ-ജോഷി പക്ഷത്തെ വെട്ടി നിരത്തിയിരുന്നു. പുതിയ ദേശീയ സമിതിയില്‍ മൂന്നിലൊന്ന് ഇടതുപക്ഷം അഥവാ ചൈനാ പക്ഷം. തൃപ്തി ഇല്ലാതെ ഇടതുപക്ഷം ഇറങ്ങിപ്പോയി. അവര്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്ന് ശ്രുതി പരന്നു. പാതിരയ്ക്ക് സുഖമില്ലാത്ത ഘോഷ് ഹാളില്‍ എത്തി. ദേശീയസമിതി അംഗങ്ങളുടെ എണ്ണം 110 ആക്കി പ്രമേയം പാസാക്കി. ഒരു ഒത്തുതീര്‍പ്പ് പട്ടിക പാസാക്കി. തല്‍ക്കാലം പിളര്‍പ്പ് ഒഴിവായി. കേന്ദ്ര എക്‌സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ് അംഗങ്ങളുടെ എണ്ണത്തില്‍ സമ്മതം ഉണ്ടായില്ല. അതിനാല്‍, ഘോഷിനെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കുക മാത്രം ചെയ്തു.

ഒരു മാസം കഴിഞ്ഞ് ആ സമിതികളിലും തിരഞ്ഞെടുപ്പ് നടന്നു. പഴയ ബലാബലം തന്നെ. ഇരു ഗ്രൂപ്പുകളും വെവ്വേറെ പ്രവര്‍ത്തിച്ചു. മദ്ധ്യപക്ഷത്ത് ഭൂപേശ് ഗുപ്ത, ഇന്ദ്രജിത് ഗുപ്ത, ജ്യോതി ബസു, ഇ.എം.എസ്, എ.കെ.ഗോപാലന്‍, സോഹന്‍ സിങ് ജോഷ്, എം.എന്‍ ഗോവിന്ദന്‍ നായര്‍, സി.അച്യുത മേനോന്‍ തുടങ്ങിയവര്‍ അണിനിരന്നു.

ചൈന, ഇന്ത്യന്‍ അതിര്‍ത്തിയില്‍ അതിക്രമം തുടര്‍ന്നു കൊണ്ടിരുന്നു. ഇത് പാര്‍ട്ടിയിലെ ഇടതു പക്ഷത്തെ പാര്‍ട്ടിക്കകത്ത് മറ്റൊരു പാര്‍ട്ടിയായി വളരാന്‍ സഹായിച്ചു. ബെയ്ജിങിലെ മാവോവാദികളുമായി അവര്‍ ബന്ധം സ്ഥാപിച്ചു. കോണ്‍ഗ്രസിനോടും നെഹ്‌റുവിനോടും പുച്ഛം എന്ന നയത്തില്‍ യോജിച്ചു. പാര്‍ട്ടി പിടിച്ചടക്കുകയായി ലക്ഷ്യം. സി.പി.ഐ ആസ്ഥാനത്ത് ഘോഷ് അവസാനം നടത്തിയ പത്രസമ്മേളനത്തില്‍, ചൈനയ്ക്ക് മാര്‍ക്‌സിസത്തിന്റെ കുത്തകയില്ലെന്ന് തുറന്നടിച്ചു. നെഹ്‌റു സാമ്രാജ്യത്വത്തിന്റെ വളര്‍ത്തു പട്ടിയാണെന്ന ചൈനീസ് വിമര്‍ശനത്തോട് ഘോഷ് വിയോജിച്ചു. അങ്ങനെ സി.പി.ഐ ഔദ്യോഗികമായി ചൈനീസ് വിരുദ്ധമായി.

ഡാങ്കെ
ഇടതുപക്ഷം ഘോഷിനെതിരെ വന്‍ പ്രചാരവേല അഴിച്ചുവിട്ടു. ഇടയ്ക്കിടെ മോസ്‌കോയ്ക്ക് പോകാന്‍ ഘോഷ് അസുഖം ഭാവിക്കുകയാണ് എന്നുവരെ പ്രചാരണം വന്നു. 1961 സപ്തംബര്‍-ഒക്ടോബറില്‍ മോസ്‌കോയില്‍ ചികിത്സയ്ക്ക് പോകാന്‍ ഘോഷ് അവധി എടുത്തു. എന്നാല്‍, ആക്ടിങ് ജനറല്‍ സെക്രട്ടറിയായ ഇ.എം.എസ് ആ അവധി റദ്ദാക്കി. മാത്രമല്ല, ഇത് പരിഗണിക്കാതെ റഷ്യയില്‍ പോയി മടങ്ങി വന്ന് ഘോഷ് എന്തെങ്കിലും പറഞ്ഞാല്‍, അത് സോവിയറ്റ് യൂണിയന്റെ വീക്ഷണമായേ കണക്കില്‍ എടുക്കൂ എന്നും ഇ.എം.എസ് ഘോഷിനെ അറിയിച്ചു. ഘോഷിന് പാര്‍ട്ടി സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് എന്നിവ വിളിച്ച് ഇ.എം.എസ്സിന്റെ നിര്‍ദേശം തള്ളാന്‍ കഴിയുമായിരുന്നു; അത് ചെയ്തില്ല. വിജയവാഡ കോണ്‍ഗ്രസിന് ശേഷം, ഇ.എം.എസ് ഇടതു പക്ഷത്ത്, അഥവാ ചൈനാ ചേരിയില്‍ എത്തിയിരുന്നു. ഘോഷ് മോസ്‌കോയ്ക്ക് പോയില്ല. ജനറല്‍ സെക്രട്ടറിയായി തിരികെ പ്രവേശിച്ചു. 1962 ജനുവരി 13 ന് അദ്ദേഹം മരിച്ചു. പലരും വിലാപയാത്രയില്‍ പങ്കെടുത്തില്ല.

1962 ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം, ഡാങ്കെ ജനറല്‍ സെക്രട്ടറി ആകുമെന്ന നില വന്നപ്പോള്‍, ഇടതു പക്ഷം, ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയായി ഇ. എം.എസ്സിനെ നിര്‍ദ്ദേശിച്ചു. ഡാങ്കെ ജനറല്‍ സെക്രട്ടറി ആയാല്‍ പാര്‍ട്ടി പിളരുമെന്ന ഭീഷണി ഉണ്ടായി. ഈ സാഹചര്യത്തില്‍, ഡാങ്കെ ചെയര്‍മാന്‍, ഇ എം എസ് ജനറല്‍ സെക്രട്ടറി എന്ന ഒത്തുതീര്‍പ്പില്‍ പാര്‍ട്ടി എത്തി.

ഡാങ്കെ

ചൈനയുടെ നുഴഞ്ഞു കയറ്റം കാരണം, വടക്കു പടിഞ്ഞാറ് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ മാറ്റി. ഒരു ആക്രമണം ആരും പ്രതീക്ഷിച്ചില്ല. വി. കെ.കൃഷ്ണ മേനോന്‍ ചൈനീസ് വിദേശ മന്ത്രി മാര്‍ഷല്‍ ചെന്‍ യി യെ ജനീവയില്‍ കണ്ടു. തങ്ങള്‍ മക് മഹോന്‍ രേഖ കടക്കില്ലെന്ന് ചെന്‍ ഉറപ്പ് നല്‍കി. ആഗോള രാഷ്ട്രീയമാകട്ടെ, അമേരിക്കയുമായി ബന്ധപ്പെട്ട ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയില്‍ വട്ടമിട്ടു. ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കാന്‍ ചൈന ഈ അവസരം തിരഞ്ഞെടുത്തു. താജില മലയിലെ ഒരു ഏറ്റുമുട്ടല്‍ അവര്‍ മുതലെടുത്തു. ശ്രീലങ്കന്‍ സന്ദര്‍ശനത്തില്‍ ആയിരുന്ന നെഹ്‌റു, ‘ഞാന്‍ ചൈനക്കാരെ തൂത്തെറിയാന്‍ ഉത്തരവ് കൊടുത്തു’എന്നു പറഞ്ഞത്, എരിവ് കൂട്ടി. ചൈന സകല ശക്തിയുമെടുത്ത് ഇന്ത്യയെ ആക്രമിച്ചു.വടക്കു പടിഞ്ഞാറ് ഇന്ത്യന്‍ സേനയെ തുരത്തിയ ചൈനയുടെ വന്‍ ആക്രമണം, വടക്കു കിഴക്കായിരുന്നു. മക് മഹോന്‍ രേഖ കടന്ന് അസമിലെ തേജ്പൂര്‍ വരെ ചൈനീസ് പട്ടാളം എത്തി.

സി.പി.ഐ നേതൃത്വം വെട്ടിലായി. വലതു പക്ഷം ആഹ്‌ളാദിച്ചു. തര്‍ക്കം സംസാരിച്ചു തീര്‍ക്കാന്‍ ഇരു രാജ്യങ്ങളോടും സോവിയറ്റ് ‘പ്രവദ’ മുഖപ്രസംഗത്തില്‍ ആവശ്യപ്പെട്ടു. ചൈനയോട് പിന്‍വാങ്ങാന്‍ പറഞ്ഞില്ല. ചൈന സഹോദര രാജ്യമാണെന്നും ഇന്ത്യ സൗഹൃദ രാജ്യമാണെന്നും ‘പ്രവദ’ പറഞ്ഞത്, നില വഷളാക്കി. ഇതേ നിലപാട് സ്വീകരിക്കാന്‍ സോവിയറ്റ് പാര്‍ട്ടി ഇന്ത്യന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ പാര്‍ട്ടിയിലെ ഇരുപക്ഷവും മുഖപ്രസംഗത്തെ സ്വാഗതം ചെയ്തു. ഈ മുഖപ്രസംഗം ചെറിയ മാറ്റങ്ങളോടെ പ്രമേയമാക്കാന്‍ ഇടതു പക്ഷം ദേശീയ സമിതിയില്‍ നിര്‍ദേശിച്ചു. അമേരിക്കയുടെ മമതയ്ക്കായി നെഹ്‌റു, ചൈനയെ ആക്രമിക്കാന്‍ സൈന്യത്തോട് നിര്‍ദേശിച്ചെന്ന് ഇടതുപക്ഷം പറഞ്ഞു പരത്തി.

ദേശീയ സമിതി യോഗത്തിന് മുന്‍പ്, ഇ.എം.എസ് പത്രസമ്മേളനം വിളിച്ചു. വിവരം ഡാങ്കെയോട് പറഞ്ഞില്ല. ഓഫീസിലെ ചില സഖാക്കള്‍ അദ്ദേഹത്തെ അറിയിച്ചു. ചൈനയാണോ ആക്രമണം നടത്തിയതെന്ന് ഇ.എം.എസിനോട് പത്രലേഖകര്‍ ചോദിച്ചു. അപ്പോഴാണ്, ഇ.എം.എസ്സിന്റെ കുപ്രസിദ്ധമായ പ്രതികരണം ഉണ്ടായത്: ‘ചൈന അവരുടേതെന്ന് കരുതുന്ന പ്രദേശത്താണ് കയറിയത്, അതിനാല്‍, അവരെ സംബന്ധിച്ചിടത്തോളം, അത് അതിക്രമം അല്ല. ഇന്ത്യക്കാര്‍ അവരുടേതെന്ന് കരുതുന്ന പ്രദേശമാണ് പ്രതിരോധിക്കുന്നത്; അതിനാല്‍ അവരുടേതും അതിക്രമം അല്ല’.
അപ്പോള്‍ പത്രസമ്മേളനം നടക്കുന്ന സ്ഥലത്തെത്തിയ ഡാങ്കെ, ഇ.എം.എസ്സിനോട് പുച്ഛത്തോടെ ചോദിച്ചു: ‘അപ്പോള്‍, ആ സ്ഥലത്തെപ്പറ്റി നിങ്ങളുടെ അഭിപ്രായം എന്താണ്?’.

വിറളിപിടിച്ച ഇ.എം.എസ് ഉത്തരത്തിനായി വിക്കുമ്പോള്‍, ഡാങ്കെ പ്രഖ്യാപിച്ചു: ‘ചൈനയാണ് ഇന്ത്യയെ ആക്രമിച്ചത്. ഇന്ത്യയുടെ പ്രദേശത്ത് അധിനിവേശം നടത്തി. രാഷ്ട്രം സ്വയം പ്രതിരോധിക്കാനും ചൈനയെ തുരത്താനുമുള്ള നെഹ്രുവിന്റെ ആഹ്വാനത്തിന് ഒപ്പമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.’ മക് മഹോന്‍ രേഖ കടക്കില്ലെന്ന് ആഗോള തൊഴിലാളി വര്‍ഗത്തിന് നല്‍കിയ ഉറപ്പ് ചൈന ലംഘിച്ചെന്ന് ഡാങ്കെ പറഞ്ഞു. ചൈന കമ്മ്യൂണിസത്തെ വഞ്ചിച്ചു.

 

ഡാങ്കെയുടെ പ്രഖ്യാപനം കോളിളക്കമുണ്ടാക്കി. സോവിയറ്റ് യൂണിയനെ പ്രതിരോധിക്കുന്നതാണ് കടമ എന്ന കാരണത്താല്‍, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ ഒറ്റിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മറ്റൊരു ഒറ്റിലേക്ക് നയിക്കുകയായിരുന്നു, ഇ.എം.എസും കൂട്ടരും. ദേശീയ സമിതി യോഗത്തിന് മുന്‍പ്, ഡാങ്കെ സോവിയറ്റ് പാര്‍ട്ടിയോടും മറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോടും സംസാരിച്ച് ചൈനീസ് പാര്‍ട്ടിക്ക് എതിരെ ഒരു ചരിത്രപരമായ വിമര്‍ശം തയ്യാറാക്കി. ‘പ്രവദ’ മുഖപ്രസംഗത്തോടുള്ള വിയോജിപ്പ് അറിയിച്ചു. പ്രതിലോമപരമായ നെഹ്‌റു സര്‍ക്കാരിനെ പുറത്താക്കാന്‍ ചൈന ‘യഥാര്‍ത്ഥ’ കമ്മ്യൂണിസ്റ്റുകളോട് ആഹ്വാനം ചെയ്തു.

ദേശീയ സമിതി ഡാങ്കെയുടെ നിലപാടിനെ അംഗീകരിച്ചു. എന്നാല്‍, ആ നിലപാടിനെ സുന്ദരയ്യ, പ്രമോദ് ദാസ്ഗുപ്ത, രണദിവെ തുടങ്ങിയവര്‍ എതിര്‍ത്തു. മദ്ധ്യ മാര്‍ഗ്ഗത്തില്‍ ആയിരുന്നു, ഇ.എം.എസ്, ഭൂപേശ് ഗുപ്ത തുടങ്ങിയവര്‍. ക്രൂഷ്‌ചേവ് മാവോയുമായി സംസാരിച്ചെന്ന് സോവിയറ്റ് പാര്‍ട്ടി ഇന്ത്യന്‍ പാര്‍ട്ടിയെ അറിയിച്ചു, ചൈനീസ് സൈന്യം ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങിയില്ലെങ്കില്‍, ചൈനയ്ക്കുള്ള എണ്ണ വിതരണം വിച്ഛേദിക്കുമെന്ന് സോവിയറ്റ് യൂണിയന്‍ ചൈനയെ അറിയിച്ചു. ‘പ്രവദ’ അടുത്ത മുഖപ്രസംഗത്തില്‍, ചൈനയെ വിമര്‍ശിച്ചു. ഇടതു പക്ഷത്തിന്റെ ഓമനപ്പുത്രനായ കൃഷ്ണ മേനോന് മന്ത്രി സ്ഥാനം പോയി. രാജ്യത്തെ ഒറ്റിയ ഇടതുപക്ഷത്തിന് മുഖം നഷ്ടപ്പെട്ടു. ആഗോള തലത്തില്‍, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ധാര്‍മ്മികതയുടെ മുഖം മൂടിയും അഴിച്ചുവെക്കേണ്ടി വന്നു.

രണദിവെയും ഇ.എം.എസും


സ്റ്റാലിന്റെ ക്രൂരതകള്‍ ക്രൂഷ്‌ചേവ് വെളിപ്പെടുത്തിയപ്പോള്‍ ഉണ്ടായ ധാര്‍മ്മിക തകര്‍ച്ചയ്ക്കപ്പുറമായി, ഇടതു പക്ഷത്തിനുണ്ടായ വിശ്വാസ തകര്‍ച്ച. ഏതാനും വര്‍ഷം കഴിഞ്ഞ് ചൈന നക്‌സലൈറ്റുകളെ തുണച്ചപ്പോള്‍, പാര്‍ട്ടിയിലെ ഇടതുപക്ഷം കൂടുതല്‍ ഇളിഭ്യരായി.

ഇന്ത്യന്‍ ഭൂപ്രദേശമോ പൂര്‍വികരുടെ ഭൗതികാവശിഷ്ടമോ ഒന്നുമല്ലായിരുന്നു, ചൈനയുടെ പ്രശ്‌നം; നെഹ്‌റുവിന് ദേശീയ തലത്തിലും രാജ്യാന്തര തലത്തിലുമുണ്ടായിരുന്ന തലയെടുപ്പ് തകര്‍ക്കേണ്ടിയിരുന്നു. അതിന്, ഇടതുപക്ഷം നിന്നു കൊടുത്തു.

ചൈനീസ് ആക്രമണം, ഇന്ത്യന്‍ പാര്‍ട്ടിയിലെ ഒരു പക്ഷത്തെ നേരിയ തോതില്‍ ദേശീയ വാദികളാക്കി’ മറുപക്ഷത്തെ മുരടന്‍ വരട്ടു വാദികളാക്കി. ജനിക്കാത്ത ഭ്രൂണവും മരിച്ച ജഡവും മാത്രമേ തെറ്റ് ചെയ്യാതെയുള്ളൂ എന്ന് ലെനിന്‍ ഒരിക്കല്‍ പറഞ്ഞു; ഏറ്റവും കൂടുതല്‍ തെറ്റുകള്‍ ചെയ്യുന്നത് കമ്മ്യൂണിസ്റ്റുകളാണെന്ന് ലെനിനും സ്റ്റാലിനും ചൈനയും തെളിയിച്ചു.

കോണ്‍ഗ്രസിനോടുള്ള ബന്ധം പറഞ്ഞാണ് സി.പി.ഐ 1964-ല്‍ പിളര്‍ന്നതെന്ന് പരക്കെ ധാരണയുണ്ട്. എന്നാല്‍, ആ പിളര്‍പ്പിന് യഥാര്‍ത്ഥ കാരണം, ചൈനീസ് ആക്രമണവും ചൈനയെ ചൊല്ലി പാര്‍ട്ടിയില്‍ ഉണ്ടായ ആഭ്യന്തര കാരണവുമാണ് എന്ന് ഇവിടെ വിവരിച്ച സംഭവങ്ങളില്‍ നിന്ന് തെളിയുന്നു.

പാര്‍ട്ടി പിളര്‍പ്പിന് ശേഷം, സി.പി.ഐ (എം) നേതാക്കളെ ചൈനീസ് ചാരന്മാരായി കണ്ട് അറസ്റ്റ് ചെയ്തു. ഇ.എം.എസും ജ്യോതി ബസുവും അതില്‍ പെട്ടില്ല. പൂജപ്പുര സെന്‍ട്രല്‍ ജെയിലില്‍, വി.എസ്.അച്യുതാനന്ദന്‍ പക്ഷവും ഒ.ജെ.ജോസഫ് നേതൃത്വം നല്‍കിയ സി.ഐ.ടി.യു പക്ഷവും കായികമായി ഏറ്റുമുട്ടി. രാഷ്ട്രീയ തടവുകാര്‍ക്ക് ഭക്ഷണം പാചകം ചെയ്യാന്‍ ആഹാര സാധനങ്ങള്‍ ജെയില്‍ അധികാരികള്‍ അവരെ തന്നെ ഏല്‍പ്പിച്ചിരുന്നു. ഇതില്‍ മിച്ചം വന്ന സാധനങ്ങള്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ പട്ടാളത്തിന് സംഭാവന ചെയ്യണമെന്നും ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് രക്തം ദാനം ചെയ്യണമെന്നും അച്യുതാനന്ദന്‍ വാദിച്ചു. ഇതിനെ ചൊല്ലിയായിരുന്നു, അടി. വലതു പക്ഷത്ത് അല്ലാത്ത അച്യുതാനന്ദന് ദേശാഭിമാനം ഉണര്‍ന്നത് എങ്ങനെ എന്ന് വ്യക്തമല്ല.

ഇവര്‍ ജെയില്‍ മുക്തരായ ശേഷം, തലശ്ശേരിയില്‍ നടന്ന സംസ്ഥാന കമ്മിറ്റി യോഗം അച്യുതാനന്ദനെ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. ജോസഫിനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് നീക്കി. ആ യോഗത്തില്‍ അധ്യക്ഷത വഹിച്ചത്, കെ.ആര്‍.ഗൗരിയമ്മ ആയിരുന്നു. അതായിരുന്നു, അച്യുതാനന്ദന്‍ നേരിട്ട ആദ്യ നടപടി.

ചൈനയെ തൊട്ടാല്‍ പ്രശ്‌നമാണ്. അത്, എസ്.രാമചന്ദ്രന്‍ പിള്ളയ്ക്ക് മനസ്സിലാകാത്തത്, ‘ചുരുളി’ യുടെ ഇക്കാലത്തും അദ്ദേഹത്തിന്റെ മനസ്സില്‍ ‘ജീവിതനൗക’ ഓടുന്നത് കൊണ്ടാണ്.

 

Share1TweetSendShare

Related Posts

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

പരിവ്രാജകന്റെ മൊഴികൾ

ഓപ്പറേഷന്‍ സിന്ദൂര്‍- യുദ്ധത്തിന്റെ കല

ശാസ്ത്രത്തിന്റെ കരുത്തില്‍ കുതിച്ച് ഭാരതം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies