Sunday, June 29, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

മലയാള സിനിമയിലെ താലിബാന്‍ നിഴലുകള്‍

കാവാലം ശശികുമാര്‍

Print Edition: 4 February 2022

മഹാനടന്‍ പ്രേംനസീര്‍ ഒരു കാലത്ത് മലയാളിയുടേയും മലയാളത്തിന്റേയും ഐഡന്റിറ്റി ആയിരുന്നു; കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും അതിനപ്പുറവും. ഭീകരപ്രവര്‍ത്തനത്തിനിറങ്ങിയ ലഷ്‌കര്‍ ഇ തൊയ്ബ മലയാളിനേതാവ് തടിയന്റവിടെ നസീറിലൂടെ മലയാളിയുടെ ഐഡന്റിറ്റി മറ്റൊന്നായി മാറിയത് അര നൂറ്റാണ്ടിലെ ദുഷ്പരിണാമമാണ്. എന്തുകൊണ്ട്, എങ്ങനെ ഇതു സംഭവിച്ചുവെന്നതിന് രാഷ്ട്രീയ, സാമൂഹിക, മത, ചരിത്രം സൂക്ഷ്മമായി വിശകലനം ചെയ്യേണ്ടതുണ്ട്. പക്ഷേ, സംസ്ഥാന സര്‍ക്കാരിന്റെ നിര്‍മ്മാണ പദ്ധതികള്‍ക്ക് ഡിപിആര്‍ (ഡീറ്റൈല്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട്-വിശദ പദ്ധതിരേഖ) ഇല്ലാത്തതുപോലെ, ചിലരുടെ തകര്‍ക്കല്‍ പദ്ധതികള്‍ തടയാനുള്ള എടിആര്‍ (ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട്- പ്രാവര്‍ത്തികമാക്കല്‍ നടപടി റിപ്പോര്‍ട്ട്) തയാറാക്കലും നമുക്കില്ലല്ലോ. കാരണം, ഒന്നും നേരേ ചൊവ്വേ നടക്കരുതെന്നും ഒന്നിനും ശാശ്വത പരിഹാരം ഉണ്ടാകരുതെന്നുമാണ് ഏറെ നാളായി, പതിറ്റാണ്ടുകളായി, നമ്മുടെ കേരളത്തെ നയിക്കുന്നവരുടെ കാഴ്ചപ്പാട്. സംഘര്‍ഷങ്ങളുടെ ഫിലോസഫിയാണ് കേരളത്തില്‍ അവരെ നയിക്കുന്നത്.

പ്രേംനസീര്‍ നിത്യഹരിത നായകനായിരുന്നുവെന്നതല്ല, നസീര്‍ അഭിനയജീവിതത്തില്‍ കെട്ടാത്ത വേഷമില്ലായിരുന്നുവെന്നതാണ് വലിയ പ്രത്യേകത. കാമുകനായി, മകനായി, അച്ഛനായി, ഭര്‍ത്താവായി, പോലീസായി, സിഐഡിയായി, മോഷ്ടാവായി, രാജാവായി, പോരാളിയായി, ദൈവമായി വേഷമിട്ടു. പ്രേംനസീര്‍ ശ്രീകൃഷ്ണനായും (കൃഷ്ണ കുചേല, 1961, സത്യഭാമ, 1963) ദൈവങ്ങളായും വേഷമിട്ട് സ്‌ക്രീനില്‍ വന്നപ്പോള്‍ ഈശ്വര വിശ്വാസികള്‍ എഴുന്നേറ്റുനിന്ന് കൈതൊഴുതു. നസീറിന്റെ കൃഷ്ണവേഷത്തിലുള്ള പോസ്റ്റര്‍ ഭിത്തിയിലൊട്ടിച്ച്, താഴെ നിലവിളക്കുകൊളുത്തി സന്ധ്യാനാമം ചൊല്ലിയവര്‍ പോലുമുണ്ട്.

കുടുംബ വിഷയങ്ങള്‍ കഥയായ കാലവും സാമൂഹ്യ വിഷയങ്ങള്‍ കൈകാര്യം ചെയ്ത കാലവും കല്‍പ്പിതകഥകള്‍ക്ക് മൂല്യം കിട്ടിയ കാലവുമുണ്ടായി. സിനിമ വികാരമായിരുന്ന കാലത്തുനിന്ന്, സിനിമ കലാവിഷ്‌കാരമായിരുന്ന, വിനോദമായിരുന്ന കാലത്തുനിന്ന്, കച്ചവടക്കാലത്തേക്കു മാറിയ ഇടക്കാലത്തിനുശേഷം വീണ്ടും മലയാള സിനിമ മലയാളിയുടെ സാംസ്‌കാരിക ലോകത്തേക്ക് തിരിഞ്ഞു. സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയപ്പോഴും അതില്‍ ഒരുകാലത്ത് സജീവമായിരുന്ന വിശ്വാസ-ഭക്തി യോഗങ്ങളുടെ സാന്നിദ്ധ്യമുണ്ടായി. സാഹിത്യത്തിലും രൂപപ്പെട്ട, സാമൂഹ്യമായി, കാലാനുസൃതമായി രൂപപ്പെട്ട ‘നവഭക്തി തരംഗം’ സിനിമയിലും രൂപംകൊള്ളുകയായിരുന്നു; 1990 കളിലാണ് ഇത് ഏറെ വ്യാപിച്ചത്. അതുപക്ഷേ, 1960 കളിലെ ഭക്തകുചേല മാര്‍ഗത്തിലായിരുന്നില്ല.

കേരളത്തില്‍ 1980 കളില്‍, വടക്കന്‍ ജില്ലകളില്‍ ഒരു ‘പ്രതിഭാസം’ ഉണ്ടായത് വായനക്കാര്‍ ഓര്‍മിക്കുന്നുണ്ടാവും. സിനിമാ തീയേറ്ററുകളിലെ തീപ്പിടുത്തമായിരുന്നു അക്കാലത്ത് വാര്‍ത്ത. ഇന്നത്തെ മള്‍ട്ടിപ്ലക്‌സ് തീയേറ്റര്‍ സംവിധാനങ്ങളല്ലായിരുന്നുവെന്ന് ഓര്‍മ്മിക്കുക. ഓലമേഞ്ഞ നാട്ടിന്‍പുറത്തെ സിനിമാ ടാക്കീസുകള്‍ കത്തിനശിച്ചു. സിഗററ്റ് ബോംബായിരുന്നു ആ തീപ്പിടിത്തങ്ങള്‍ക്ക് കാരണമെന്നും അതിനുപിന്നില്‍ സിനിമാ വിരുദ്ധ മതവിശ്വാസ-രാഷ്ട്രീയനിലപാടുകാരായിരുന്നുവെന്നും പില്‍ക്കാലത്ത് പോലീസ് കണ്ടെത്തി. ആവിഷ്‌കാര സ്വാതന്ത്ര്യം പോലുമല്ല, കലയോടുള്ള, കലാപ്രദര്‍ശനത്തോടുള്ള വിരോധമായിരുന്നു പ്രേരണ. ഒരു പ്രത്യേകതരം വിശ്വാസത്തിന്റെ പേരിലായിരുന്നു അത്. പില്‍ക്കാലത്ത് അഫ്ഗാനിസ്ഥാനില്‍ ബാമിയാന്‍ പ്രതിമകള്‍ തകര്‍ക്കപ്പെട്ടപ്പോഴത്തെ (2001) താലിബാന്‍ വിശ്വാസ പ്രമാണങ്ങള്‍ രാജ്യം ഇത്രത്തോളം ചര്‍ച്ച ചെയ്യുന്നതിന് എത്രയോ മുമ്പ്! ഇപ്പോള്‍ അഫ്ഗാനില്‍ സംഗീതോപകരണം, അതിന്റെ ഉടമയായ കലാകാരനെ സാക്ഷിയാക്കി കത്തിച്ചു കളയുന്ന താലിബാന്‍ ഭരണസംവിധാനമൊക്കെ പ്രകടിപ്പിക്കുന്ന മനഃസ്ഥിതി, അന്ന് ഇത്രത്തോളം പ്രകടമായിരുന്നില്ല.

കേരളത്തില്‍ മതമൗലിക വാദമോ മതതീവ്രവാദമോ മതവിശ്വാസത്തിന്റെ പേരിലുള്ള അന്ധമായ പ്രഖ്യാപനങ്ങളും പ്രവര്‍ത്തനങ്ങളും അവിടവിടെ തലപൊക്കി. അതത് കാലത്ത് സാമൂഹ്യ നിരീക്ഷകര്‍ അതൊക്കെ ചൂണ്ടിക്കാണിച്ചു. അവ നിയന്ത്രിക്കേണ്ടവര്‍ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചു. ഇപ്പറഞ്ഞത് രാഷ്ട്രീയ വിമര്‍ശനമായി ഗണിക്കപ്പെടാം. കക്ഷിരാഷ്ട്രീയത്തില്‍ അത് ഉണ്ടാക്കിയ സ്വാധീനത്തിത്തിനൊപ്പമോ അതിലുമേറെയോ കലാരംഗത്ത് ബാധിച്ചു. സിനിമയിലായിരുന്നു അത് ഏറെ പ്രകടം.

മലയാളത്തില്‍ ‘നിര്‍മാല്യം’ എന്ന, എം.ടി. വാസുദേവന്‍ നായര്‍ എഴുതി സംവിധാനം ചെയ്ത സിനിമ ഇറങ്ങിയപ്പോള്‍ (1973), പ്രേക്ഷക ലോകത്തുനിന്ന് വലിയ എതിര്‍പ്പൊന്നുമുണ്ടായില്ല. എന്നല്ല, ജാതിയും മതവും നോക്കി ചേരിതിരിഞ്ഞുനില്‍ക്കാതെ നാട്ടുകാര്‍ സിനിമ ആസ്വദിച്ചു. സിനിമയുടെ ഷൂട്ടിങ്ങിനിടെ, അത് അമ്പലത്തില്‍വെച്ച് ചിത്രീകരിക്കുന്നതില്‍ വിശ്വാസപരമായ ചില എതിര്‍പ്പുകള്‍ ചിലര്‍ ഉയര്‍ത്തിയതായി കേട്ടിട്ടുണ്ട്. സിനിമ ഷൂട്ട് ചെയ്തു, സെന്‍സര്‍ ചെയ്തു, പ്രദര്‍ശിപ്പിച്ചു. അവാര്‍ഡുകള്‍ നേടി. ഇന്നും ഇന്റര്‍നെറ്റ് സംവിധാനത്തില്‍ സിനിമ ആര്‍ക്കും കാണാം. അതിന് എതിര്‍പ്പുണ്ടാകാഞ്ഞത്, അത് അക്കാലത്തെ സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ക്കു നേരേ പിടിച്ച കണ്ണാടിയായിരുന്നതിനാലാണ്. സിനിമയിലെ കഥാപാത്രമായ വെളിച്ചപ്പാടിന്റെ ചെയ്തികള്‍ക്കെതിരേ അന്ന് ആരും പ്രതികരിക്കാന്‍ ഇറങ്ങാഞ്ഞതുപോലെ വെളിച്ചപ്പാടിന്റെ ഭാര്യ നാരായണിയെ, ദാരിദ്ര്യം അവസരമാക്കി, പലിശയ്ക്ക് പണം കൊടുത്ത് വശത്താക്കി, ലൈംഗികമായി ചൂഷണം ചെയ്ത മൈമുണ്ണി എന്ന മുസ്ലിം കഥാപാത്രത്തിലൂടെ ഒരു സമുദയത്തെ ആക്ഷേപിച്ചെന്ന് ആരോപിക്കാനും ആരും തയാറായില്ല. മകളെ ‘പിഴപ്പിച്ച’ കീഴ്ശാന്തിക്കാരനെതിരേയും ആരും വാളോ വാക്കോ ഉയര്‍ത്തിയില്ല. കാരണം, അത് 1973 ല്‍, 50 വര്‍ഷത്തിനു മുമ്പ്, ഇറങ്ങിയ സിനിമയായിരുന്നു.

സിനിമയ്ക്ക് ആധാരമായ ‘പള്ളിവാളും കാല്‍ച്ചിലമ്പും’ എന്ന എം. ടിയുടെ തന്നെ ചെറുകഥ, 1956 ല്‍ എഴുതിയതാണ്. അത്, 17 വര്‍ഷം കഴിഞ്ഞ് സിനിമയാക്കിയപ്പോള്‍ കൂട്ടിച്ചേര്‍ത്തതാണ് മേല്‍പ്പറഞ്ഞ, ഇന്നാണെങ്കില്‍ വിവാദമായേക്കാവുന്ന രംഗങ്ങള്‍; എന്നിട്ടുകൂടി. അതായത്, അന്നത്തെ സമുദായാവസ്ഥയ്ക്ക് നേരേ പിടിച്ച കണ്ണാടിയായിരുന്നു ആ പുതുക്കിയ കഥയും സിനിമയും.

ഇനി, 1990 കളിലേക്ക് വരിക. ‘ഹിസ് ഹൈനസ് അബ്ദുള്ള’ എന്ന സിനിമ ഇറങ്ങിയപ്പോള്‍, അതിലെ കഥ കൊട്ടാരവും കോവിലകവും രാജകുടുംബത്തിലെ ചതിയും വഞ്ചനയും കൊലയും കൊള്ളിവെയ്പ്പും ഒക്കെയാണ്. നായകനായി മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം ‘അബ്ദുള്ള’യായിട്ടും ആള്‍മാറാട്ടം നടത്തി നമ്പൂതിരി ആയിട്ടും ഒന്നും, ആര്‍ക്കും ഉണ്ടാകാത്ത എതിര്‍പ്പും വിവാദവും 1993 ല്‍ ‘ധ്രുവം’ സിനിമ ഇറങ്ങിയപ്പോള്‍ ഉണ്ടായി. അതേവര്‍ഷം ഇറങ്ങിയ ‘പൈതൃകം’, ‘വാത്സല്യം’, ‘ഏകലവ്യന്‍’ തുടങ്ങിയവയോടുമുണ്ടായി എതിര്‍പ്പ്. അതില്‍, മമ്മൂട്ടി നായകനായ മന്നാടിയാരായെത്തിയ ‘ധ്രുവ’ത്തോട് ഉണ്ടായ എതിര്‍പ്പ്, മന്നാടിയാരോടോ ഇതിവൃത്തത്തോടോ ആയിരുന്നില്ല. മറിച്ച്, മന്നാടിയാര്‍മാക്കെതിരേ വന്ന വില്ലന്‍ കഥാപാത്രമായി ‘ഹൈദറിനെ’ അവതരിപ്പിച്ചതിലായിരുന്നു. അയാള്‍ക്ക് അക്കാലത്ത്, ബോംബ് സ്‌ഫോടനത്തില്‍ കാല്‍പോയ ഐഎസ്എസ് നേതാവ് മലയാളിയായ അബ്ദുള്‍ നാസര്‍ മദനിയോടുണ്ടായ രൂപ സാമ്യംകൊണ്ടായിരുന്നു.

‘പൈതൃക’ത്തില്‍ ഹിന്ദുത്വത്തിന്റെ ഘോഷണവും ‘വാല്‍ത്സല്യ’ത്തില്‍ രാമായണത്തിന്റെ മഹത്വവല്‍ക്കരണവും ആരോപിച്ചായിരുന്നു എതിരാളികളുടെ വെകിളികള്‍.

അതിന് അവര്‍ സിനിമകളെയും സംവിധായകരേയും അധിക്ഷേപിച്ചു, ആക്ഷേപിച്ചു, വിമര്‍ശിച്ച് ആക്രമിച്ചു. ‘ഹിന്ദുത്വം’ എന്നല്ല, ‘സവര്‍ണ ഹിന്ദുത്വം’ എന്ന് അവയില്‍ മുദ്രകുത്തി. 1992 ലെ അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്ന സംഭവങ്ങളാണ് അത്തരം ചിന്തകളിലേക്ക്, വര്‍ഗീയ ചേരിതിരിവിലേക്ക് സിനിമയെപ്പോലും ചിന്തിപ്പിച്ചത്, എന്ന് ചിലര്‍ യുക്തിയില്ലാതെ വ്യാഖ്യാനിച്ചു. പക്ഷേ, 1991 ല്‍ ഇറങ്ങിയ ‘അദ്വൈതം’ സിനിമയോട്, അതിനും മുമ്പ്, ‘അഭിമന്യു’വിലൂടെ ഇത്തരം പ്രചാരണങ്ങള്‍ നടത്തിയിരുന്നു. അക്കാലത്താണ് നിലവിളക്ക് കൊളുത്തുന്നതു മാത്രമല്ല, നിലവിളക്കുതന്നെ ഒരു മതത്തിന്റെ ആധിപത്യവും അധീശത്വവുമാണെന്നും മറ്റൊരു മതത്തിന്റെ വിശ്വാസ പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണെന്നും അക്കൂട്ടര്‍ നിലവിളിച്ചതും പ്രചരിപ്പിച്ചതും. സര്‍ക്കാര്‍ പരിപാടികളുടെ ഉദ്ഘാടനവേദികളില്‍ നിലവിളക്കുകൊളുത്താന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് മന്ത്രിമാര്‍പോലും മാറിനിന്നു. അതിനും ഏറെ മുമ്പേയായിരുന്നല്ലോ സിഗററ്റ് ബോംബുകള്‍ തിയേറ്ററുകളില്‍ തീപ്പിടിപ്പിച്ചിരുന്നത്. അതിനും മുമ്പായിരുന്നല്ലോ ദേശീയ ഗീതമായ ‘വന്ദേമാതര’ത്തിനെതിരേ വിമര്‍ശന വിവാദങ്ങള്‍ ഇവിടെ ഉണ്ടാക്കിയത്. അതിന്റെ തുടര്‍ച്ചയിലാണല്ലോ ‘കാലാപാനി’ സിനിമയേയും സംവിധായകന്‍ പ്രിയദര്‍ശനനേയും നടന്‍ മോഹന്‍ലാലിനേയും ദേശഭക്തിയുടെ പേരിലുള്‍പ്പെടെ പലകാരണങ്ങളും പറഞ്ഞ്, അപമാനിക്കാനും മറ്റും തുടങ്ങിയത്.

പക്ഷേ, ഒരു ദശകത്തിനിടെ പല മാറ്റങ്ങളും സംഭവിച്ചു. ഒരു വശത്ത് കടുത്ത യാഥാസ്ഥിതികമെന്നോ തീവ്രവാദമെന്നോ മതമൗലിക വാദമെന്നോ വിശേഷിപ്പിക്കാവുന്ന തരത്തില്‍ സംഘടിത പരിശ്രമങ്ങള്‍ ശക്തിപ്പെട്ടത് രാഷ്ട്രീയമായി വിനിയോഗിക്കപ്പെട്ടു. ചിലരുടെ മതേതരത്വം അവരുടെ അവസരത്തിനിണങ്ങിയ മതപക്ഷവാദമായി.

എന്നാല്‍, ആഗോളവല്‍കരണവും ഉദാരവല്‍ക്കരണവും പുറംലോകങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍ നേരിട്ടറിയാനുള്ള കമ്യൂണിക്കേഷന്‍ സംവിധാനങ്ങളും ശക്തമായതോടെ കടുത്ത യാഥാസ്ഥിതികവാദത്തിന് മാത്രമായി ഇവിടെ നിലനില്‍പ്പില്ലാതെവന്നു. ഒരുവശത്ത് അത്തരം മൗലിക വാദങ്ങള്‍ ശക്തിപ്പെട്ടപ്പോള്‍ മറുവശത്ത് ആ സമുദായത്തിനുള്ളില്‍ത്തന്നെ പരിവര്‍ത്തന ബോധം വളര്‍ന്നു. ഇടനിലക്കാരുടെ തടസമില്ലാതെ വിവരങ്ങള്‍ ആഗ്രഹിക്കുന്നവരിലെത്തി. സിനിമ കാണുന്നതും ടെലിവിഷന്‍ കാണുന്നതും വിലക്കിയിരുന്ന മതം, അതോടെ ആ വിലക്കുകളില്‍ കടുംപിടുത്തം ഉപേക്ഷിച്ചു. സിനിമയും ഒരു വ്യവസായമായി കണ്ട്, അതും മതവിശ്വാസങ്ങള്‍ പ്രചരിപ്പിക്കാനും എതിര്‍വിശ്വാസങ്ങളെ നിയന്ത്രിക്കാനുമുള്ള മേഖലയായി തിരിച്ചറിയപ്പെട്ടു. സിനിമ നിര്‍മാണത്തിന് പണം കടംനല്‍കി പലിശയിലൂടെ ധനികരാകുന്നതിനപ്പുറം, അതിലൊരു മത-രാഷ്ട്രീയ സ്വാധീന ശക്തി തിരിച്ചറിഞ്ഞ്, സിനിമ നിര്‍മ്മാണത്തിനുള്‍പ്പെടെ സ്വന്തം മുറക്കാരുടെ ശൃംഖല രൂപപ്പെടുത്തി. ആ പ്രവര്‍ത്തനങ്ങള്‍ക്ക് സാധുതയ്ക്കായി, മറുപക്ഷമുണ്ടെന്നും അവര്‍ സംഘടിതരാണെന്നും സിനിമയില്‍ ‘ഹിന്ദുസവര്‍ണ കോക്കസ്’ ഉണ്ടെന്നും പ്രചാരണവും നടത്തി. അത് സ്വപക്ഷ സംഘാടനത്തിന് സഹായകമായി. 1990 കളുടെ ആദ്യകാലത്ത് ഇറങ്ങിയ സിനിമകളെ ‘വര്‍ഗീയവല്‍ക്കരിച്ച്’ ചാപ്പ കുത്തിയ ആ സംഘടിത പ്രവര്‍ത്തനത്തിന്റെ ദുരന്തമായിരുന്നു, ഫാസില്‍ എന്ന ജനകീയ സിനിമാ സംവിധായകന് ‘ഹരികൃഷ്ണന്‍സ്’ എന്ന സിനിമയ്ക്ക് മലബാറില്‍ ഒരു ക്ലൈമാക്‌സും മറ്റിടങ്ങളില്‍ മറ്റൊരു ക്ലൈമാക്‌സും സൃഷ്ടിച്ച് അവതരിപ്പിക്കേണ്ടിവന്നത്.

‘നിര്‍മാല്യം’ സിനിമ ഇന്ന് ചിത്രീകരിച്ച് പ്രദര്‍ശിപ്പിച്ചാല്‍ ‘തലകാണില്ല’ എന്ന് എം.ടി തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുള്ളതായി വായിച്ചതോര്‍മ്മിക്കുന്നു. അന്നില്ലാത്ത ആ സ്ഥിതിവിശേഷം 50 വര്‍ഷത്തിനിപ്പുറം ഇന്ന് ഉണ്ടായത് എങ്ങനെ? ഉണ്ടാക്കിയതാര് എന്ന ചോദ്യത്തിലേക്കാണ് ആ പ്രസ്താവന ആരെയും നയിക്കുന്നത്. മുമ്പ് പറഞ്ഞത് ആവര്‍ത്തിക്കട്ടെ, ‘നിര്‍മാല്യം’ ആ കാലത്തിനുനേരേ പിടിച്ച കണ്ണാടിയായിരുന്നു. ഇന്ന് ഭൂതക്കണ്ണാടിയല്ല, ‘അത്ഭുതക്കണ്ണാടി’കളാണ് പലരും ഉയര്‍ത്തിപ്പിടിക്കുന്നത്. അതുകൊണ്ടാണ്, കാലത്തിന്റെ കാഴ്ചകളായ സേവാഭാരതി ആംബുലന്‍സും ശബരിമലയും കറുപ്പു വസ്ത്രവും നിലവിളക്കും ചന്ദനത്തിരിയും സിനിമയില്‍ കാണുമ്പോള്‍ ചിലര്‍ക്ക് ഹാലിളകുന്നത്. അതായത്, ഇല്ലാത്ത ചിലതിനെ പെരുപ്പിച്ചു കാട്ടുകയും ഉള്ളതിനെ തമസ്‌കരിക്കുകയും വല്ലാത്ത ചിലതിനെ ഒളിച്ചുകടത്തുകയും ചെയ്യുന്ന വിചിത്ര അഭ്യാസമായി സിനിമയെന്ന കലയേയും ചുരുക്കിക്കളയുകയാണ് ചിലര്‍ ചെയ്യുന്നത്.

ഈ വിഷയത്തില്‍ 1993 ല്‍ ഈ ലേഖകന്‍തന്നെ എഴുതിയ ഒരു ലേഖനത്തില്‍നിന്ന്: ”… ഇത്തരം ചിത്രങ്ങള്‍ക്ക് ‘ഉപരോധം’ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന മതമൗലികവാദികളുടേയും കപട മതേതര രാഷ്ട്രീയവാദികളുടേയും ബൗദ്ധികമായ പാപ്പരത്തം ഒരു വിഷയമായി ചര്‍ച്ച ചെയ്യേണ്ടതാണ്. ഒന്നുകൂടി സൂചിപ്പിക്കട്ടെ, ഇടയ്ക്ക് ഒരു അമ്പലം, പൂജ, പൂണൂലിട്ട കഥാപാത്രം, ഗാനങ്ങള്‍ക്ക് പകരം വേദമോ ഭഗവദ്ഗീതാ ശ്ലോകമോ രാമായണമോ വായിക്കല്‍, കഥാപാത്രം സസ്യാഹാരത്തിന്റെ മേന്മപറയല്‍, കാവിയുടുക്കല്‍, ചന്ദനക്കുറി, ജ്യോതിഷം, ജാതകം ഇവയെക്കുറിച്ച് പരാമര്‍ശിക്കല്‍… ഇതൊക്കെയാണോ ഹിന്ദുത്വം? ആണെന്ന് തെറ്റിദ്ധരിച്ച്, അതിനെതിരേ പേനയുന്തുന്ന ബുദ്ധിജീവികളുടെ ബുദ്ധി! ശാന്തംപാപം!!” (സിനിമ കാണുന്ന വര്‍ഗീയക്കണ്ണ്, ജന്മഭൂമി വാര്‍ഷികപ്പതിപ്പ്, 1993). 30 ആകുമ്പോഴും അതേ ശാന്തംപാപംതന്നെ പറയേണ്ടിവരുന്നു. എതിര്‍പ്പിനുപോലും വളര്‍ച്ചയും വിഷയവുമില്ലാത്ത ദാരിദ്ര്യം. ഇന്ന് അവര്‍ കാണുന്നത് സേവാഭാരതിയുടെ ആംബുലന്‍സ് ആണെന്നു മാത്രം.

സേവാഭാരതിയുടെ ആംബുലന്‍സ് 10 വര്‍ഷം മുമ്പ്, 2013 ല്‍ ഇറങ്ങിയ മോഹന്‍ലാല്‍ സിനിമയായ ‘മഹാ സമുദ്ര’ത്തിലുണ്ട്. ആര്‍എസ്എസ് ശാഖ, മുരളീഗോപിയുടെ ‘ഈ അടുത്തകാലത്ത്’ എന്ന 2012 ലെ സിനിമയിലുണ്ട്. ‘ഗോഡ് ഫോര്‍ സെയില്‍’ എന്ന 2016ല്‍ ഇറങ്ങിയ സിനിമയില്‍ ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനം സുദീര്‍ഘമായുണ്ട്. 1991 ല്‍ എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും എഴുതി, കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത്, ഒഎന്‍വി ഗാനരചന നടത്തിയ ‘വേനല്‍ക്കിനാവുകള്‍’എന്ന സിനിമയില്‍, ബാലഗോകുലത്തിന്റെ ശോഭായാത്ര ഏറെ നേരം അവതരിപ്പിക്കുന്നുണ്ട്. ആര്‍എസ്എസ് സൃഷ്ടിയാണ് ലോകത്തെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സാംസ്‌കാരിക പ്രസ്ഥാനമായ ബാലഗോകുലം. സിനിമയുടെ നിര്‍ണായകമായ സന്ദേശം പ്രസാരണം ചെയ്യുന്ന ആ രംഗം, എം.ടി-സേതുമാധവന്‍-ഒഎന്‍വി ത്രയം അറിയാതെ സിനിമയില്‍ വരില്ലല്ലോ. മാത്രമല്ല, ആ രംഗത്തെ പാട്ടിന്റെ വരികള്‍ ഇങ്ങനെയാണ്, ”നാടായ നാടുകള്‍ ചുറ്റി, കാണായ കാഴ്ചകള്‍ കാണാന്‍…” നാട്ടിലെ കാഴ്ചകളില്‍ ഉള്‍പ്പെടുന്നവ കാണിക്കുമ്പോള്‍ അത് 21 വര്‍ഷം മുമ്പ്, 1991 ല്‍ വര്‍ഗീയതയോ സംഘപരിവാര്‍ പ്രദര്‍ശനമോ ആയി ആരും കണ്ടില്ല, ആസ്വദിച്ചുവെന്നത് തിരിച്ചറിയണം. ശബരിമല ക്ഷേത്രവും ക്ഷേത്ര വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും ‘മേപ്പടിയാന്‍’ സിനിമയ്ക്ക് എത്രയെത്ര വര്‍ഷങ്ങള്‍ മുമ്പ് അവതരിപ്പിച്ചിട്ടുണ്ട്! ‘ടിയാന്‍’ എന്ന മുരളീഗോപിയുടെ സിനിമ അവതരിപ്പിച്ച ഹിന്ദുത്വ വിഷയമൊന്നും എതിര്‍ക്കപ്പെട്ടില്ല, ഒന്നുകില്‍ അത് വിമര്‍ശകര്‍ക്ക് മനസിലാകാഞ്ഞിട്ട്, അല്ലെങ്കില്‍ ‘കോയാസ് മായാസ് സുപ്രീം’ അഗര്‍ബത്തിയുടെപോലെയുള്ള വ്യാപാര സാധ്യത തിരിച്ചറിഞ്ഞിട്ട്.

സിനിമയെ മതവിശ്വാസത്തിനെതിരായി കണ്ടിരുന്ന കാലത്ത്, തിയേറ്ററുകള്‍ക്ക് തീവെച്ചവര്‍, സിനിമയിലെ സാധ്യതകള്‍ കണ്ടപ്പോള്‍ അവിടെ ഒരു പക്ഷത്തെ ഇല്ലാതാക്കാനും ആ രംഗത്ത് ആധിപത്യം നേടാനും ശ്രമങ്ങള്‍ തുടങ്ങി. അങ്ങനെ സിനിമയില്‍ മതത്തിന്റെ പേരില്‍ ഒതുക്കപ്പെടുന്നവരുടെ എണ്ണംകൂടി. അവിടെ മതപരമായ സംഘടിത ബോധത്തില്‍ സിനിമാക്കമ്പനികള്‍ ശക്തമായി. സിനിമാ പ്രവര്‍ത്തകരുടെ സംഘടനകള്‍ക്ക് മറ്റുപല പോരായ്മകള്‍ ഉള്ളത് നില്‍ക്കട്ടെ, പക്ഷേ, സംഘടനകള്‍ക്ക് ഈ മേഖലയില്‍ ചില വ്യവസ്ഥകള്‍ കൊണ്ടുവരാനായത് നന്നായി. ഇല്ലെങ്കില്‍ എത്ര സിനിമാ നിര്‍മ്മാതാക്കള്‍, സംവിധായകര്‍, നടീനടന്മാര്‍ ആത്മഹത്യ ചെയ്യേണ്ടിവന്നേനെയെന്നോ, സാമ്പത്തിക ഇടപാടുകളിലൂടെ സൃഷ്ടിക്കപ്പെടുമായിരുന്ന പ്രശ്‌നങ്ങളാല്‍!!

പക്ഷേ, നടന്മാരെ, സംവിധായകരെ, നിര്‍മ്മാതാക്കളെ, തിയേറ്റര്‍ ഉടമകളെ സമ്മര്‍ദ്ദം ചെലുത്തിയും സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും കുപ്രചാരണം നടത്തിയും ഒതുക്കുന്ന സംഘടിത പ്രവര്‍ത്തനങ്ങള്‍ ഇന്നും സക്രിയമാണ്. അങ്ങനെയാണ്, മോഹന്‍ലാലും സുരേഷ് ഗോപിയും ഉണ്ണിമുകുന്ദനും മേജര്‍ രവിയും അപഹസിക്കപ്പെടുന്നത്. അവരുടെ സിനിമകള്‍ അപകീര്‍ത്തിക്കപ്പെടുന്നത്. അവരുടെ സിനിമകള്‍ക്ക്, അവരുടെ സഹപ്രവര്‍ത്തകര്‍ക്ക് പോലും പ്രോത്സാഹന പിന്തുണ പരസ്യമാക്കാന്‍ കഴിയാതെ വരുന്ന സമ്മര്‍ദ്ദമോ ഭീഷണിയോ ഉണ്ടാകുന്നത്. അതായത്, സിനിമയെ ആകെത്തന്നെ എതിര്‍ത്തിരുന്നവര്‍, പ്രത്യേക വിഭാഗത്തിന്റെ പ്രത്യേക സിനിമകളെ എതിര്‍ക്കുന്ന വിഭാഗീയതയിലേക്ക് ചുവടുമാറുകയും അത് കൂടുതല്‍ അപകടകരമായ സാമൂഹ്യസ്ഥിതിവിശേഷം സംജാതമാക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു. ഇതാണ് കൂടുതല്‍ അപകടകരമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

ഇവിടെയാണ് വേറൊരു സാമൂഹ്യ വ്യാഖ്യാനത്തിന്റെ അപകടം. ഗായകന്‍, എം.ജി. ശ്രീകുമാര്‍, സിനിമയില്‍ മോഹന്‍ലാലിനുവേണ്ടി കൂടുതല്‍ പാട്ടുപാടിയതിനാല്‍, ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്തതിനാല്‍, സംസ്ഥാന സംഗീത നാടക അക്കാദമിയുടെ തലപ്പത്ത് നിയോഗിക്കപ്പെടാന്‍ ചിലരുടെ ദൃഷ്ടിയില്‍ അയോഗ്യനാകുന്ന സ്ഥിതിവിശേഷമുണ്ടാകുന്നു. പ്രിയദര്‍ശന്‍ ‘അദ്വൈത’വും ‘കാലാപാനി’യും മറ്റും സംവിധാനം ചെയ്തതിനാല്‍ ചലച്ചിത്ര അക്കാദമി അധ്യക്ഷനായതിന് ഭരണകക്ഷി, ചിലരാല്‍ വിമര്‍ശിക്കപ്പെടുന്നു. സുരേഷ് ഗോപി ബിജെപി എംപിയായതിനാല്‍ എതിര്‍പക്ഷത്തുള്ളവരാല്‍ അദ്ദേഹത്തിന്റെ സിനിമകള്‍ അപകീര്‍ത്തിക്കപ്പെടുന്നു, അദ്ദേഹം നയിക്കുന്ന സേവന പ്രവര്‍ത്തനങ്ങളെ അവമതിക്കുന്നു. ‘നാട്ടില്‍ നാളികേരത്തെ നട്ട്, നാടിനെ യഥാര്‍ത്ഥ കേരളമാക്കുക’ എന്ന അദ്ദേഹത്തിന്റെ സുപ്രധാന പദ്ധതിയെ പിന്തുണയ്ക്കാതെ മാറിനില്‍ക്കുന്നു. ഉണ്ണിമുകുന്ദന്‍ ദേശീയോത്സവമായ രക്ഷാബന്ധന് രാഖികെട്ടിയതിനാല്‍, ചിലര്‍ക്ക് ബഹിഷ്‌കരിക്കേണ്ടവനായി മാറുന്നു. ഇതിനെയൊക്കെ പ്രതിരോധിക്കാന്‍ മറ്റുചിലര്‍ മറുപക്ഷത്ത് സന്നാഹമൊരുക്കുന്നു; മറുതന്ത്രം പയറ്റുന്നു. അങ്ങനെ, കേന്ദ്ര സര്‍ക്കാരിന്റെ സിനിമാ സംബന്ധിയല്ലാത്ത, രാജ്യത്തിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാന വിഷമായ പൗരത്വാവകാശ സംരക്ഷണ നിയമത്തിനെതിരേ സിനിമാ പ്രവര്‍ത്തകരില്‍ ഒരു വിഭാഗം കൂലിപ്രകടനക്കാരെപ്പോലെ തെരുവിലിറങ്ങുന്നു!!!

പക്ഷേ, ‘ദേവാസുരം’ സിനിമയും ‘ആറാം തമ്പുരാന്‍’ സിനിമയും ഒരുക്കിയ രഞ്ജിത്, ഷാജി കൈലാസ് എന്നീ സംവിധായകരെ സവര്‍ണ മാടമ്പിത്തത്തിന്റെ പ്രയോക്താക്കളെന്ന് വിമര്‍ശിച്ചവരുണ്ട്. ആറാം തമ്പുരാന്‍ സിനിമയില്‍, കഥാപാത്രമായ തങ്ങളങ്ങാടി ബാപ്പൂട്ടി, ‘കൊട്ടാരം പൊളിക്കാന്‍ മലപ്പുറത്തുനിന്ന് നാടന്‍ ബോംബ് സംഘടിപ്പിക്കാമെന്നു പറഞ്ഞു’ വെന്ന നായകന്റെ സംഭാഷണമെഴുതിയ രഞ്ജിത്തിനെ വിമര്‍ശിച്ചവര്‍ ഏറെയാണ്. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷനായി!! ‘മാലിക്’ സിനിമ, തിരുവനന്തപുരം ബീമാപ്പള്ളി പൊലീസ് വെടിവെയ്പ്പ് സംഭവം വിഷയമാക്കി, ഫഹദ് ഫാസില്‍ അഭിനയിച്ചപ്പോള്‍, അതില്‍ ഏറെ വിവാദമാകാവുന്ന രംഗങ്ങളും സംഭാഷണങ്ങളും ഉണ്ടായിട്ടും ഓലപ്പടക്കങ്ങള്‍ പൊട്ടുന്ന ഒച്ചയേ അവ ഉയര്‍ത്തിയുള്ളു!!

ആര് തുടങ്ങി, ആര്‍ക്കെതിരേതുടങ്ങി, എന്ന് തുടങ്ങി എന്ന കണക്കെടുപ്പുകള്‍ക്കും ആര്‍ക്ക് നേട്ടം, ആര്‍ക്ക് നഷ്ടമെന്ന വിലയിരുത്തലുകള്‍ക്കും പ്രസക്തിയില്ല. കലയിലൂടെ കലഹമാകാം, അത് ആവശ്യമാണുതാനും. പക്ഷേ, കലയിലെ കലഹങ്ങള്‍ അപകടകരമാണ്. കലയുടെ പേരിലുള്ള കലഹങ്ങളും. അത് താലിബാന്‍ ഭരിക്കാത്തകാലത്തും, താലിബാന്‍ നയങ്ങള്‍ നടപ്പാക്കുന്ന കാലത്തെ ക്രിയകളായി മാറും.

മുമ്പ് പരാമര്‍ശിച്ച 1993 ലെ ലേഖനത്തില്‍നിന്ന് ഒരു ഉദ്ധരണികൂടി: ”…ഇത്തരം ദുഷ്പ്രവണതകള്‍ക്ക് പ്രേരണ നല്‍കുന്നത് മതമൗലിക വാദികള്‍ മാത്രമല്ലെന്ന് അറിയുന്നിടത്താണ് തിരിച്ചറിവിന്റെ യഥാര്‍ഥ മര്‍മ്മം. അവര്‍ രാഷ്ട്രീയക്കാരാണ്. കസേര നേടാനുള്ള കൗശലങ്ങള്‍ക്കിടയില്‍ അവര്‍ ചലച്ചിത്ര മാധ്യമരംഗത്തും ‘സൂത്രശാലിയായ കുറുക്കന്‍’ ചമയുന്നുവെന്നുമാത്രം”. അതുകൊണ്ടാണ്, ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകള്‍ക്ക് ജയ് വിളിക്കുന്ന സിനിമകള്‍ക്ക് താത്ത്വിക പിന്തുണയും അസാധാരണ പ്രചാരണവും നല്‍കാന്‍ ബുദ്ധിജീവി ചമയുന്നവര്‍ മത്സരിക്കുന്നത്. അത്തരം സിനിമകളില്‍ അഭിനയിക്കുന്നവര്‍ ആഘോഷിക്കപ്പെടുന്നത്. അവര്‍ക്ക് മാന്യതയും സ്വീകാര്യതയും സമ്മാനിക്കുന്നത്.

തുടക്കത്തില്‍ പറഞ്ഞത് ഒരിക്കല്‍ക്കൂടി. കാലത്തിനുനേരേ കണ്ണാടി പിടിക്കുന്ന കലയാകാം. ഭൂതക്കണ്ണാടികള്‍ പിടിക്കുന്നത് കലയിലെ കലയാണ്. പക്ഷേ, തികച്ചും വര്‍ത്തുളമായതും വളച്ചൊടിച്ചതുമായ കാഴ്ചകള്‍ കാണിക്കുന്ന കണ്ണാടികള്‍ തിരിച്ചറിയുന്ന കാഴ്ചക്കാര്‍ തല്ലിപ്പൊട്ടിക്കും. അതല്ലാത്ത, കലയുടെ കണ്ണാടികള്‍ നിലനില്‍ക്കും; കാലാതിവര്‍ത്തിയായി. സത്യദര്‍പ്പണങ്ങള്‍ നിലനില്‍ക്കട്ടെ, സത്യമുള്ള ഏത് കലാവിഷ്‌കാരങ്ങളും.

 

Share2TweetSendShare

Related Posts

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

പരിവ്രാജകന്റെ മൊഴികൾ

ഓപ്പറേഷന്‍ സിന്ദൂര്‍- യുദ്ധത്തിന്റെ കല

ശാസ്ത്രത്തിന്റെ കരുത്തില്‍ കുതിച്ച് ഭാരതം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies