പടിഞ്ഞാറു വശത്തെ ഇടവഴി റോഡാക്കിയപ്പോള്‍ കയ്യാല കെട്ടിയ കല്ലുകള്‍ പറമ്പില്‍ കൂട്ടിയിട്ടിരുന്നു. അച്ഛന്‍ ആ കല്ലുകളെല്ലാം തൊഴുത്തുണ്ടാക്കാന്‍ കുറ്റിയടിച്ച തിനു ചുറ്റും കൊണ്ടിടാന്‍ തുടങ്ങി.
”അല്ല ഗോവിന്ദേട്ടാ, നിങ്ങളു തന്നെ ഫൗണ്ടേഷന്‍ കെട്ടാന്‍ തീരുമാനിച്ചോ..?” ഗോപിയേട്ടന്‍ വൈകിട്ട് വീട്ടില്‍ വന്നപ്പോള്‍ അച്ഛനോടു ചോദിച്ചു.
”ദാമോദരന്‍ മേശിരിയോട് പറഞ്ഞിട്ടുണ്ട്. എല്ലാം ഒന്നടുപ്പിച്ചു വച്ചാല്‍ നാലഞ്ചുദിവസംകൊണ്ട് പണി തീര്‍ക്കാമല്ലോ.” അച്ഛന്‍ പറഞ്ഞു.
പിറ്റെദിവസം രാവിലെ വിറകു പുരയുടെ കഴുക്കോലില്‍ തൂക്കിയിട്ട കുന്താലിയും മണ്‍വെട്ടിയുമെടുത്ത് അതിന്റെ ആപ്പുകള്‍ അച്ഛന്‍ ഉറപ്പിക്കുന്നത് കണ്ണന്‍ കണ്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ കൃഷ്‌ണേട്ടന്‍ വന്ന് കുന്താലിയുമെടുത്ത് തെക്കു വശത്തേയ്ക്കു പോയി.
രണ്ടു ദിവസം കൊണ്ട് അച്ഛനും കൃഷ്‌ണേട്ടനുംകൂടി തറയിടാനുള്ള ചാലു കീറി.
കണ്ണനും ചേച്ചിയും വരാന്തയി ലിരുന്ന് കൊരണ്ടിയില്‍ കുന്നിക്കുരു കളിക്കുമ്പോഴാണ് പ്രസാദേട്ടന്‍ വീട്ടില്‍ വന്നത്. മുറ്റത്തുനിന്ന് കുറെനേരം പ്രസാദേട്ടന്‍ കളി നോക്കിനിന്നു.
ചുവപ്പുനിറമുള്ള കുന്നിക്കുരു വിന്റെ തലയില്‍ കറുത്ത തൊപ്പി ഇട്ടതുപോലെയാണ് കറുത്ത ഭാഗം. കൊരണ്ടിയുടെ ഇരുവശങ്ങളിലു മായി ഒരേ വലിപ്പത്തിലുള്ള എട്ടു ചെറിയ കുഴികളും ഇരുതലഭാഗത്തും അല്പം വലിയ കുഴിയുമുള്ള കൊരണ്ടി, കലാപരമായിട്ടാണ് പണിഞ്ഞിട്ടുള്ളത്. ശങ്കു മേശിരിയുടെ അപ്പന്‍, അച്ഛന് കുട്ടിക്കാലത്ത് പണിഞ്ഞു കൊടുത്തതാണ് ആ കൊരണ്ടിയെന്ന് അച്ഛന്‍ പറഞ്ഞ് കണ്ണന്‍ കേട്ടിട്ടുണ്ട്. പ്രസാദേട്ടനെ കണ്ടതും ചേച്ചി കളി മതിയാക്കി എഴുന്നേറ്റു.
”ആരാ ജയിച്ചത്..?” പ്രസാദേട്ടന്‍ ചോദിച്ചു.
”കളി കഴിഞ്ഞില്ല.” കണ്ണന്‍ പറഞ്ഞു.
അച്ഛനെ വിളിക്കാന്‍ ചേച്ചി അകത്തേക്കു പോയി. പ്രസാദേട്ടന്‍ കളിയിലില്‍ നില്‍ക്കുന്ന നന്ദിനിയുടെ അടുത്തേയ്ക്കു പോയപ്പോള്‍ കണ്ണനും പിന്നാലെ ചെന്നു. അയവിറക്കിക്കൊണ്ട് കിടന്ന നന്ദിനിയെ പ്രസാദേട്ടന്‍ തട്ടി എഴുന്നേല്‍പ്പിച്ചു. അപ്പോഴേയ്ക്കും അച്ഛന്‍ ഉണര്‍ന്നെഴുന്നേറ്റ് അവിടെയെത്തി.
”ഉച്ചയ്ക്കു കഞ്ഞികുടി കഴിഞ്ഞാല്‍ കുറച്ചുസമയം ഒന്നു മയങ്ങും.” അച്ഛന്‍ പറഞ്ഞു.
”ഞാന്‍ വന്ന് ഗോവിന്ദേട്ടന്റെ ഉറക്കം കെടുത്തി.” പ്രസാദ് ചിരിച്ചുകൊണ്ട് പറഞ്ഞു.
”നീ വന്നിട്ട് കുറെ നേരമായോ?”
”ഇപ്പോ വന്നിട്ടേയുള്ളൂ. പശു ക്കുട്ടിയെ കുത്തിവയ്പ്പിക്കാനുള്ള സമയമായിട്ടുണ്ട്. അതിന് മാച്ച് പോയിട്ടുണ്ട്” പ്രസാദ് പറഞ്ഞു.
”ഞാന്‍ രാവിലെ കണ്ടു.” അച്ഛന്‍ പറഞ്ഞു. ”ഇന്നോ നാളെയോ കുത്തിവയ്ക്കുന്നതാ നല്ലത്. ഞാന്‍ കോട്ടയ്ക്കാട്ട് ജംഗ്ഷനിലേക്കാ പോകുന്നത്. അവിടെ കുത്തിവെയ്പ്പുനടത്തുന്ന രാമചന്ദ്രനെ കാണുന്നെങ്കില്‍ ഇങ്ങോട്ടു പറഞ്ഞുവിടാം.” പ്രസാദേട്ടന്‍ പറഞ്ഞു.
കുത്തിവെയ്പ്പ് എന്തിനെന്ന് കണ്ണന് മനസ്സിലായില്ല. ഇന്നലെ രാത്രി നന്ദിനി ഉറക്കെ കരഞ്ഞത് കണ്ണന്‍ കേട്ടിരുന്നു. അച്ഛന്‍ രാത്രിയില്‍ വൈക്കോല്‍ കൊടുക്കാത്തതുകൊണ്ട് വിശന്നിട്ടാവും എന്നാണ് കണ്ണന്‍ കരുതിയത്.
പ്രസാദേട്ടന്‍ പോയപ്പോള്‍ ചേച്ചിയെ കുന്നിക്കുരു കളിക്കാന്‍ കണ്ണന്‍ വിളിച്ചു. ചേച്ചി കളിക്കാനില്ലെന്നു പറഞ്ഞപ്പോള്‍ അവന്‍ അമ്മയുടെ അനുവാദം വാങ്ങി മധുവിന്റെ വീട്ടില്‍ കളിക്കാനായി പോകാന്‍, ഇടവഴിയിലേക്കിറങ്ങി. ഇടവഴിയിലെ കയ്യാലപ്പുറത്തെ ചെടിയുടെ കൊമ്പിലിരുന്ന് ശബ്ദമുണ്ടാക്കുന്ന ഇരട്ടത്തലച്ചിയെ കണ്ണന്‍ ശ്രദ്ധിച്ചു. കുറെനേരം അതിനെ സൂക്ഷിച്ചുനോക്കിക്കൊണ്ട് അവന്‍ നിന്നു.
കരിയിലപ്പൊടികൊണ്ടുണ്ടാക്കിയ ഒരു തൂക്കുകട്ടില്‍ പോലെയുള്ള കൂട്ടില്‍നിന്ന് ഇരട്ടത്തലച്ചിയുടെ കുട്ടികളുടെ തലനീളുന്നത് അവന്‍ കണ്ടു. ആഹാരവുമായി വന്ന അമ്മക്കിളി അവനെ കണ്ടതും പറന്ന്, അപ്പുറത്തുള്ള കൊമ്പില്‍ മാറിയിരുന്നത് അവന്‍ കണ്ടു.
കിളിക്കുഞ്ഞിനെ കാണാന്‍ അവന്‍ എത്തി നോക്കി. കിളിക്കൂട്ടില്‍ കയ്യിട്ട് കുഞ്ഞിനെ എടുത്താലോ എന്ന് ആലോചിച്ചു.
‘എന്റെ കുഞ്ഞുങ്ങളെ ഉപദ്രവിക്കല്ലേ…’ കണ്ണനെ സശ്രദ്ധം നോക്കിക്കൊണ്ട് പറന്നുവന്ന അമ്മക്കിളി ഉണ്ടാക്കിയ വേറിട്ട ശബ്ദത്തിന്റെ അര്‍ത്ഥം അതാണെന്നു അവനു തോന്നി. പെട്ടെന്ന് മറ്റൊരു കിളി കൂടി എവിടെനിന്നോ അവിടേയ്ക്ക് പറന്നുവന്നു. കൂട്ടിലിരിക്കുന്ന കുഞ്ഞുങ്ങളുടെ അച്ഛനും അമ്മയുമാണ് അതെന്നും അവരില്‍ ഒരാള്‍ എപ്പോഴും കൂടിനടുത്ത് കാവലിരിക്കുന്നുണ്ടെന്നും അവന്‍ ഊഹിച്ചു. ആ കിളികളില്‍ അച്ഛനും അമ്മയും ഏതെന്ന് തിരിച്ചറിയാന്‍ അവന് കഴിഞ്ഞില്ല.
കിളിക്കൂട്ടില്‍നിന്നും ശ്രദ്ധ തങ്ങളിലേക്ക് ആകര്‍ഷിച്ച് കുഞ്ഞിനെ രക്ഷിക്കാന്‍ പാടുപെടുന്ന തള്ളക്കിളിയെ നോക്കിയപ്പോള്‍ അവന് ആ കിളിയോട് സഹതാപം തോന്നി. കാഞ്ഞാവിന്റെ തളിരില പറിച്ച് ചുരുട്ടി അത് ഊതി അവനും കിളിയെപ്പോലെ ശബ്ദമുണ്ടാക്കി. അതില്‍ നിന്നുയര്‍ന്ന ശബ്ദം അകലെ നിന്നുപോലും കേള്‍ക്കാവുന്ന ഒരു മനോഹര ഗാനമായി അവന് തോന്നി. അവന്‍ വീണ്ടും വീണ്ടും ഊതി ശബ്ദമുണ്ടാക്കിക്കൊണ്ട് അല്പം അകലേയ്ക്ക് മാറി ആ കിളികളെത്തന്നെ നോക്കിനിന്നു.
ആ പക്ഷികളുടെ അടിവയറിന് അടിയിലായി ത്രികോണാകൃതിയിലുള്ള ചുട്ടി അവന്‍ ശ്രദ്ധിച്ചു. കണ്ണിനുതാഴെ കവിളില്‍ ചുവന്ന ഒരു ചുട്ടിയും, അതിന് അടിഭാഗത്തായി വെളുത്ത ഒരു ചുട്ടിയും, പള്ളയുടെ ഭാഗത്ത് ഇളംതവിട്ടുനിറമുള്ള ഒരു മാലയുമാണ്, ഇരട്ടത്തലച്ചിയുടെ ലക്ഷണമെന്ന് അച്ഛന്‍ ഒരിക്കല്‍ പറഞ്ഞത് അവനോര്‍ത്തു. ഓരോ കിളിയെ കാണുമ്പോഴും ആ കിളിയുടെ പേര് അച്ഛനില്‍നിന്ന് മനസ്സിലാക്കിയതുകൊണ്ട് പല കിളികളുടെയും പേരുകള്‍ അവന് അറിയാമായിരുന്നു. ഇരട്ടത്തലച്ചികള്‍ രണ്ടുതരമുണ്ടെന്ന് അച്ഛന്‍ പറഞ്ഞത് ഓര്‍ത്തപ്പോള്‍ ഇത് ഏത് ഇരട്ടത്തലച്ചിയാണെന്ന് അറിയാന്‍ അവന്‍ അതിനെത്തന്നെ വീണ്ടും നോക്കി.
കിളിക്കൂട് മധുവിന് കാണിച്ചുകൊടുത്താല്‍ അവന്‍ അതിലിരിക്കുന്ന കുഞ്ഞുങ്ങളെ അപ്പോള്‍ ത്തന്നെ പുറത്തെടുക്കുമെന്ന് അറിയാവുന്നതുകൊണ്ട് കിളിക്കൂടു കണ്ട കാര്യം അവനോടു പറയില്ലെന്ന് കണ്ണന്‍ തീരുമാനിച്ചു.
(തുടരും)