നെയ്‌വിളക്ക്
അമ്പലപ്പുഴ ഗോപകുമാര്‍
ബുദ്ധ ബുക്‌സ്
പേജ്: 104 വില: 120 രൂപ
വായനയുടെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് കാവ്യപ്രകാശത്തിന്റെ നെയ് വിളക്ക് നല്‍കിയിരിക്കുകയാണ് ഡോ.അമ്പലപ്പുഴ ഗോപകുമാര്‍. ഗദ്യ-പദ്യ വിഭാഗങ്ങളിലായി പ്രൊഫ. ഗോപകുമാര്‍ പല കൃതികളും സാഹിതിയുടെ തിരുനടയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അവയിലൂടെ സഞ്ചരിക്കുമ്പോള്‍ കാലില്‍ മുള്ളുതറയ്ക്കുകയോ കല്ലില്‍ തട്ടി വിരല്‍ ചതയുകയോ ഇല്ല. ആ കൃതികള്‍ ചൊരിയുന്ന പ്രകാശ രശ്മികള്‍ അതിനിടതരില്ല. ”ഇളനീരുപോലുള്ള മലയാളഭാഷതന്‍ കളനാദ”മാണ് അവിടെ ശ്രവിക്കാനാവുന്നത്. സാഹിത്യകൃതികള്‍ പാരായണം ചെയ്യുന്നത് വിജ്ഞാനവര്‍ദ്ധനവിനു വേണ്ടി അല്ല, നമുക്ക് അനുഭവപ്പെട്ടതോ പരിചയമുള്ളതോ ആയ സംഭവങ്ങളുടെ ചിത്രീകരണം വഴി മറ്റൊരു സമാനഹൃദയം കണ്ടെത്തുന്നതിന്റെ സന്തോഷമോ സംതൃപ്തിയോ ആയിരിക്കും അതിന്റെ ഫലം. അര്‍ത്ഥസാന്ദ്രമായ പദാവലികളിലൂടെ സംഗീതത്തിന്റെ ചിറകടികളിലൂടെ അവ വായനക്കാരെ രസിപ്പിക്കും. ആനന്ദിപ്പിക്കും. വെറും സമയംകൊല്ലികളായ കൃതികള്‍ക്കിടയില്‍ നിന്ന് ഇമ്മാതിരി രചനകള്‍ കണ്ടെത്തുന്നത് വായനക്കാരുടെ ഭാഗ്യം തന്നെ. അനുഭവങ്ങളും ആശയങ്ങളും സന്ദേശങ്ങളും പൂവിന്റെ നിറവും ഗന്ധവും മധുവും പോലെ മൂല്യമുള്ളതായി മാറുന്നു.
ഗോപകുമാറിന്റെ കവിതകള്‍ ഇതില്‍ നിന്നും വിഭിന്നമല്ല, ”മലനാടിന്‍ സ്വപ്നസുഗന്ധം തൂവുന്ന കാവ്യനികുഞ്ജം” ആണ് ഇത്. ”പഴയനാവതിലെന്റെ സത്യം” എന്നു കവി പറയുമ്പോള്‍ ‘നേരാണേ അത് നേരാണേ’ എന്നേറ്റു വിളിക്കുവാന്‍ ആളുകളുണ്ടാവും. മലവെള്ളം ആര്‍ത്തുവരുമ്പോഴും പുഞ്ചകാത്ത് വരമ്പത്ത് ശ്വാസം അടക്കി കിടക്കുന്നവരുടെ കഥകള്‍ കുട്ടനാട്ടുകാരുടെ ഉള്ളില്‍ തട്ടുക തന്നെ ചെയ്യും. കാലത്തിന്റെ കാലിടറിയ ചിത്രങ്ങള്‍ കവി ചൂണ്ടിക്കാണിക്കുന്നു. ഓണം ”ടി.വിയിലും ഓണസദ്യ പാഴ്‌സലായും മാറുന്ന കാഴ്ച വേദനയോടെ പറയുന്നു. ”കാച്ചിക്കുറുക്കിയ മാനവാത്മാവിന്റെ കാതരസ്വപ്നങ്ങള്‍ തകരുന്നതും കവി കാട്ടിത്തരുന്നുണ്ട്. ”ആരുമേ ഗൗനിക്കാത്തൊരിക്കരിയില പോലും ജീവനലോകത്തിന്റെ നന്മയെ പ്രകാശിപ്പൂ” എന്ന് സൂക്ഷ്മദൃക്കായ ഒരാള്‍ക്കേ പറയാനാവൂ.
ഒരു ഗുരുവായൂര്‍ക്കഥ, മഴപ്പാറ്റകള്‍, അമൃതകല്പകം, തുഞ്ചന്റെ കൈരളി, നെയ്‌വിളക്ക് തുടങ്ങി മികവില്‍ ഏറെ മനോഹരവും ചിന്തയുടെ ചെപ്പുതുറക്കുന്നതും ആയ പല കവനങ്ങളും എടുത്തുപറയേണ്ടതുണ്ട്. ഈ ഗ്രന്ഥത്തിലെ ഏതാണ്ടുപകുതിയോളം രചനകള്‍ ഭക്തിനിര്‍ഭരമായ ഈശ്വരസ്തുതികള്‍ ആണ്. വായനക്കാര്‍ പലതരം ചിന്താഗതിക്കാരും വിശ്വാസികളും അവിശ്വാസികളും കലര്‍ന്ന ഒരു സമൂഹം ആണല്ലോ. അതുകൊണ്ട് കൃഷ്ണഭക്തി തുളുമ്പുന്ന ഗാനങ്ങളും സ്‌തോത്രങ്ങളും വേറിട്ടൊരു പുസ്തകമായി പ്രസിദ്ധീകരിക്കുക ആയിരുന്നു നല്ലതെന്ന് തോന്നി. മതനിരാസവും മതനിരപേക്ഷതയും ഉറഞ്ഞുതുള്ളുന്ന കാലമാണിത്. ”നീയേ സത്യം, ജ്ഞാനമനന്തം, നിത്യംശുദ്ധം, ദീപ്തമചിന്ത്യം” എന്നെല്ലാം കുറിക്കുമ്പോള്‍ അതു ക്ഷമയോടെ കേള്‍ക്കാനും ഉള്‍ക്കൊള്ളാനും മുതിരുന്നവര്‍ കുറയും എന്ന വസ്തുത മറന്നുകൂടാ. നാക്കിലിട്ടാല്‍ ഉടന്‍ അലിയുന്നതും അപ്രത്യക്ഷമാകുന്നതും ആയ അക്ഷരക്കൂട്ടം മതി പലര്‍ക്കും എന്നത് സത്യം. കവിതയുടെ മയിലാട്ടം പലര്‍ക്കും മനസ്സിലാകാത്ത ഒരു കാലമാണിത്. ആത്മസ്വരൂപമല്ല, സ്വാര്‍ത്ഥ സ്വരൂപമാണ് ഇന്ന് സ്വീകരിക്കപ്പെടുക.
”നന്ദ നന്ദനായ് വൃന്ദാവനത്തിലോ
എന്റെ ഉള്ളിലോ നീ കുടികൊള്ളുന്നു?
നിന്നോമല്‍ പുഞ്ചിരികണ്ടിട്ടോ പൂക്കള്‍
കണ്ണാ നിന്‍വരവേല്പിനു താലമൊരുക്കുന്നു?
കവിതയുടെ കര്‍പ്പൂരഗന്ധവും ഭക്തിയുടെ ചന്ദനസുഗന്ധവും കലര്‍ന്നു പടരുന്ന മോഹനസുന്ദരമായ മധുരപദാവലികള്‍ ഇവിടെ പൂമാരിയായി പൊഴിയുന്നു. ”സത്യസ്വരൂപ നെ വാഴ്ത്തുവാന്‍ കൈവന്നതത്രേ ഈ ജന്മം” – എന്നോര്‍ക്കുന്നവര്‍ വളരെചെറിയ ഒരു ന്യൂനപക്ഷമായിരിക്കും. മനസ്സില്‍ നിന്നുദിക്കുന്ന വാ ക്കുകളും വാക്കുകളില്‍ പ്രതിബിംബിക്കുന്ന മനസ്സുകളും കുറഞ്ഞു വരുന്ന കാലമാണല്ലോ ഇത്. അധികാരത്തിലൂടെ പണം സമ്പാദിച്ച് പരമാവധി സുഖിക്കണം എന്നു മോഹിക്കുന്നവര്‍ ഏറി വരുന്നു. ”പണം കായ്ക്കും മരം തേടി/പായുന്നു മലയാളികള്‍” എന്ന് വേറൊരു കവി പാടിയിട്ടുണ്ട്. പച്ചപ്പരമാര്‍ത്ഥം. എങ്കിലും ”അഖിലലോകവും നിറഞ്ഞുനില്‍ക്കുന്ന അനാദി മദ്ധ്യാന്തപ്പൊരുള്‍” ഏതൊ ന്ന് അന്വേഷിക്കുന്നവരും ഈ മണ്ണില്‍ ഉണ്ട്. അറിവ് അമൃതാണ് എന്നു വിശ്വസിക്കുന്നവരും ഉണ്ട്. അവരും അവരുടെ പിന്‍ഗാമികളും അന്വേഷണയാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
നറുതേന്‍ മൊഴികളില്‍ നന്മകള്‍ വിരിയട്ടെ
നല്ലവാക്കോതുവാന്‍ ത്രാണിയുണ്ടാവട്ടെ.
(അവതുവക്താരം അവതുശ്രോതാരം)
ഇതാകട്ടെ നമ്മുടെ ചിന്താവിഷയവും സ്വപ്നവും.