പറമ്പില്‍നിന്ന് ആഴത്തില്‍ കിളച്ചെടുത്ത വളമില്ലാത്ത മണ്ണ് അച്ഛന്‍ മുറ്റത്തു കൊണ്ടിട്ടപ്പോള്‍ രണ്ടുമൂന്നു ദിവസത്തിനകം മുറ്റമൊരുക്കല്‍ ഉണ്ടാവുമെന്ന് കണ്ണന്‍ ഊഹിച്ചു.
”വൃശ്ചികമാസം കഴിഞ്ഞതല്ലേ യുള്ളൂ. മഴ വന്നാല്‍…?” അമ്മ പറഞ്ഞു.
”ഏയ്, ഇനി കാര്യമായി മഴപെയ്യില്ല. മുറ്റം ഒരുക്കുന്നതിന് മുമ്പ്, ചുറ്റുമുള്ള തിട്ട ഒരുക്കാം. മുറ്റമൊരുക്കാന്‍ കൃഷ്ണന്റെയും ഗോപിയുടെയും സൗകര്യംകൂടി നോക്കണം.” അച്ഛന്‍ പറഞ്ഞു.
മുറ്റം ഒരുക്കുന്നതും ഓലപ്പുര മേയുന്നതും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന കാര്യമാണെന്ന് കണ്ണനറിയാം.
അടുത്തുള്ള വീടുകളിലെ ആണുങ്ങള്‍ പരസ്പരം സഹായിച്ചിട്ടാണ് അത് ചെയ്യുന്നത്. അന്ന് പായസം ഉള്‍പ്പെടെയുള്ള ഭക്ഷണം ഉണ്ടാവും. കൂലി ആര്‍ക്കും പതിവില്ല. കൃഷ്‌ണേട്ടന്റെയും ഗോപിയേട്ടന്റെയും വീട്ടിലെ മുറ്റമൊരുക്കുന്നതിനും പുരമേയുന്ന തിനും അച്ഛനും പോകാറുണ്ട്. മുറ്റത്തിനു ചുറ്റുമുള്ള തിട്ട ഒരുക്കുന്നത് അച്ഛന്‍ തനിച്ചാണ്. തിട്ട ഒരുക്കിയാല്‍ ചാണകംകൊണ്ട് തളി ക്കേണ്ട പണി അമ്മയ്ക്കുള്ളതാണ്.
മകരമാസത്തില്‍ നിലംകൊയ്ത കറ്റകള്‍ കൊണ്ടുവന്ന് മെതിക്കുന്നത് മുറ്റത്തിട്ടാണ്. ചിങ്ങത്തില്‍ മഴ പെയ്യു ന്നതുകൊണ്ട് കൊയ്ത കറ്റകള്‍ക്ക് നനവുണ്ടാവും. അത് കളപ്പുരയിലിട്ട് കാലുകൊണ്ട് ചവിട്ടിമെതിച്ചാണ് നെല്ല് വേര്‍പെടുത്തുന്നത്. തിട്ട യൊരുക്കുന്നതിനായി ചെറിയ നിലം തല്ലി മുറ്റത്തെ വരാന്തയിലിരിക്കുന്ന തു കണ്ടപ്പോള്‍ കണ്ണന്‍ അതെടുത്ത് പരിശോധിച്ചു. അടുക്കളയില്‍ അമ്മയെ ചേച്ചി സഹായിക്കുമ്പോള്‍, അച്ഛനെ സഹായിക്കാന്‍ പണിയെടു ക്കുന്നിടത്ത് കണ്ണനും ഉണ്ടാവും.
”ചെറിയ നിലംതല്ലിയാണെങ്കിലും പിടി വലുതാണല്ലോ, അച്ഛാ.” കണ്ണന്‍ ചോദിച്ചു.
”നാലഞ്ചുവര്‍ഷം നിലം തല്ലിയിട്ടാ അത് ചെറുതായത്. നിലത്ത് തല്ലുമ്പോള്‍ തറയില്‍ കൊള്ളുന്ന ഭാഗമല്ലേ തേയുന്നത്. പിടിക്കുന്ന ഭാഗം നിലത്ത് കൊള്ളുന്നില്ലല്ലോ. അങ്ങനാ അത് ചെറുതാവുന്നത്.” അച്ഛന്‍ പറഞ്ഞു.
”അച്ഛനും മോനുംകൂടി എന്താ, രാവിലെ പണി?” പ്രസാദേട്ടന്‍ ചിരിച്ചുകൊണ്ട് മുറ്റത്തേയ്ക്കു കയറുമ്പോള്‍ ചോദിച്ചു.
”പ്രസാദിന് സര്‍ക്കാര്‍ ജോലി കിട്ടിയ കാര്യം അറിഞ്ഞു.” അച്ഛന്‍ പറഞ്ഞു.
”നമ്മുടെ പഞ്ചായത്തില്‍ത്തന്നെയാ, ഗ്രാമസേവകനായിട്ടാ.” പ്രസാദേട്ടന്‍ പറഞ്ഞു.
”രാമകൃഷ്ണന് പശുവിനെ വാങ്ങാന്‍ സര്‍ക്കാരീന്ന് പൈസ വാങ്ങിക്കൊടുത്തത് പ്രസാദാണെന്ന് അയാള്‍ പറഞ്ഞിരുന്നു. കൂട്ടത്തിലുള്ളവരെയും സഹായിക്കാന്‍ മറക്കണ്ട.” പ്രസാദേട്ടനെ കണ്ടപ്പോള്‍ അടുക്കളയില്‍ നിന്ന് മുറ്റത്തേക്ക് വന്ന് അമ്മ പറഞ്ഞു.
”സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ ജഡ്ജിമാരെപ്പോലെ സത്യസന്ധരായിട്ടേ പ്രവര്‍ത്തിക്കാവൂ. സ്വന്ത ക്കാരെയും കൂട്ടുകാരെയുമൊക്കെ ചട്ടവിരുദ്ധമായി സഹായിക്കുന്നത് അനീതിയാ..” അച്ഛന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.
”ഓ…ഒരു നീതിമാന്‍. ” അമ്മ അച്ഛനെ കളിയാക്കിക്കൊണ്ട് പറഞ്ഞു.
”പ്രസാദിന് ഒരു കട്ടന്‍ ചായ ഉണ്ടാക്ക്.” അച്ഛന്‍ അമ്മയോടു പറഞ്ഞു.
”ഇവിടുത്തെ പശുവിനെ വല്യമ്മാമ കൊണ്ടുപോയത് പ്രസാദ് അറിഞ്ഞില്ലേ?”അമ്മ പരിഭവത്തോടെ പറഞ്ഞു.
”അറിഞ്ഞു. അതുകൊണ്ടാ ഇപ്പോ ഞാനിവിടെ വന്നത്. നമ്മുടെ പഞ്ചായത്തിലെ അന്‍പത് ആളുകള്‍ക്ക് പശുവിനെ വാങ്ങാനും തൊഴുത്ത് ഉണ്ടാക്കാനുമുള്ള ഫണ്ട് വന്നിട്ടുണ്ട്. അതിലൊരാളായി ഞാന്‍ കണ്ടിട്ടുള്ളത് ഗോവിന്ദേട്ടനെയാ. ബന്ധുവായതുകൊണ്ടൊന്നുമല്ല. അര്‍ഹിക്കുന്നതുകൊണ്ടാ…”
പ്രസാദേട്ടന്‍ പറഞ്ഞതുകേട്ട് സന്തോഷത്തോടെയാണ് അമ്മ അടുക്കളയിലേക്കു പോയത്.
”പശുവിനെ വാങ്ങി അതിനെ കാണിച്ചിട്ടല്ലേ ധനസഹായം കിട്ടൂ? അല്ലാതെ ആദ്യം പണം കിട്ടില്ലല്ലോ. കടം വാങ്ങി പശുവിനെ വാങ്ങാനൊന്നും എനിക്ക് വയ്യ പ്രസാദേ.” അച്ഛന്‍ പറഞ്ഞു.
”പറമ്പില് ഒരു പശുവിനെ ഞാന്‍ കണ്ടല്ലോ. അത് ഇവിടുത്തെ പശുവല്ലേ..?”
”അത്, കുട്ടിയല്ലേ? അതു മതിയെങ്കി..”
”അതു മതി. അതു കുട്ടിയൊന്നുമല്ല. പശു ഉള്ള സ്ഥിതിക്ക് തൊഴുത്തുണ്ടാക്കാനുള്ള ധനസഹായത്തിന് അപേക്ഷിക്കാം. അതിനാ കൂടുതല്‍ പണമുള്ളത്. ഇവിടുത്തെ കളപ്പുരയ്ക്ക് കുറെ പഴക്കമില്ലേ? വേണ്ടതെല്ലാം ഞാന്‍ ചെയ്‌തോളം. ഗോവിന്ദേട്ടന്‍ അതോര്‍ത്ത് പ്രയാസപ്പെടേണ്ട” പ്രസാദ് പറഞ്ഞു.
”തറ കെട്ടാനുള്ള കല്ല് പറമ്പില്‍ത്തന്നെ ഉണ്ട്. പക്ഷേ, കഴുക്കോലിനും ഉത്തരത്തിനു മൊക്കെ നല്ല മരം വേണ്ടേ..?”അച്ഛന്‍ ചോദിച്ചു.
”ഒരു വലിയ വേങ്ങ പറമ്പിന്റെ മൂലയ്ക്ക് നില്‍ക്കുന്നുണ്ടല്ലോ. അത് മുറിച്ച് ഈര്‍ന്നെടുത്താല്‍ ആവശ്യ ത്തിനുള്ള തടി കിട്ടില്ലേ? ഗോവിന്ദേട്ടന്‍ ശങ്കു ആശാരിയെ വിളിച്ച് നേരം നോക്കി കുറ്റി അടിച്ച് പണി തുടങ്ങിക്കോ. ചിലവാക്കുന്ന പണത്തിന്റെ ഏതാണ്ട് പകുതിയോളം സര്‍ക്കാര്‍ ധനസഹായം കിട്ടും.
ഗോവിന്ദേട്ടന്‍ പേടിക്കണ്ട. അപേക്ഷിക്കേണ്ട ഫോം എന്റെ ബാഗിലുണ്ട.് ഒപ്പിട്ടു തന്നാ മതി. റേഷന്‍കാര്‍ഡിന്റെ നമ്പരും ആധാരത്തിന്റെ നമ്പരും വേണം.” പ്രസാദേട്ടന്‍ പറഞ്ഞു.
നന്ദിനിക്ക് പുതിയ തൊഴുത്തു ണ്ടാക്കുന്ന കാര്യം പറഞ്ഞപ്പോള്‍ കണ്ണനും സന്തോഷമായി.
”മുറ്റത്തുനില്‍ക്കാതെ നീ വരാന്തയിലേയ്ക്ക് കയറി ഇരിക്ക്. ഞാന്‍ കാലും കയ്യുമൊന്നു കഴുകീട്ടുവരാം.” അച്ഛന്‍ പണി നിര്‍ത്തി കിണറ്റിനടുത്തേയ്ക്കു പോയി.
”കണ്ണന്‍ രാവിലെ പഠിത്തത്തി ലാണല്ലോ..” കണ്ണന്റെ ദേഹത്ത് തട്ടിക്കൊണ്ട് പ്രസാദ് പറഞ്ഞു.
പ്രസാദേട്ടന്‍ വരാന്തയില്‍ കയറി ബെഞ്ചിലിരുന്ന് ബാഗില്‍നിന്ന് കുറെ പേപ്പറുകള്‍ എടുത്ത് നോക്കുന്നത് കണ്ണന്‍ ശ്രദ്ധിച്ചു. അപ്പോള്‍ ചേച്ചിയും അവിടേയ്ക്കു വന്നു.
”എവിടെ ഗായത്രി?” കട്ടന്‍ ചായയുമായി അമ്മ വരാന്തയി ലേയ്ക്കു വന്നപ്പോള്‍ പ്രസാദേട്ടന്‍ ചേദിച്ചു.
”അതാ..” ചേച്ചി വരാന്തയി ലേക്കു വന്നപ്പോള്‍ അമ്മ പറഞ്ഞു.
ചേച്ചി ചിരിച്ചതല്ലാതെ, ഒന്നും പറഞ്ഞില്ല. പ്രസാദേട്ടന്‍ കട്ടന്‍ചായ ഊതി കുടിക്കുമ്പോള്‍ അതിന് ചൂടു കൂടുതലുണ്ടെന്ന് കണ്ണന് മനസ്സിലായി.
”പ്രസാദ് പറഞ്ഞതാ ശരി. കള പ്പുരയുടെ രണ്ടു കാല് മരത്തൂണില ല്ലേ നില്‍ക്കുന്നത്. നല്ലൊരു കാറ്റ് വന്നാല്‍..?” അമ്മ പറഞ്ഞു.
”നിന്റെ കരിനാക്കുകൊണ്ട്…. നീ ഒന്ന് മിണ്ടാതിരിക്ക്..”അച്ഛന്‍ പരുഷ മായി അമ്മയെ നോക്കി പറഞ്ഞു.
”കണ്ണന് ചായ വേണ്ടേ…?” പ്രസാദേട്ടന്‍ ചോദിച്ചു.
”കട്ടന്‍ ചായ, ഇഷ്ടമല്ല.” അവന്‍ പറഞ്ഞു.
(തുടരും)