ഇ.കെ.സുന്നികളുടെ മതസംഘടനയായ ‘സമസ്ത’ യുടെ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് ഇപ്പോള്‍ ഉറക്കമില്ലത്രെ! ഒന്ന് കണ്ണടയ്ക്കുമ്പോള്‍ കാണുന്നത് തന്നെ കൊല്ലാന്‍ ആയുധവും മറച്ചുപിടിച്ചു നില്‍ക്കുന്നവന്റെ രൂപമാണ്. ആളുടെ മുഖം വ്യക്തമല്ലാത്തതിനാല്‍ കൊലയാളി ആരെന്നു തെളിയുന്നില്ല. തനിക്ക് ഫോണിലൂടെ വധഭീഷണി ഉണ്ടായി എന്ന് ഒരു മതപ്രഭാഷണത്തിനിടയ്ക്ക് തങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് സംഗതി കുഴപ്പമായത്. പതിനൊന്നു കൊല്ലം മുമ്പ് ചെമ്പരിക്ക മുന്‍ ഖാസി സി.എം. അബ്ദുള്ള മുസലിയാര്‍ കൊല്ലപ്പെട്ടതുപോലെ സംഭവിക്കും എന്നായിരുന്നു ഭീഷണി. വധഭീഷണി മുസ്ലിംലീഗില്‍ നിന്നാണെന്ന് ഐ.എന്‍. എല്‍, തിരിച്ചാണെന്ന് ലീഗ്. ഇടതു മുന്നണിയെന്ന് യു.ഡി.എഫും തിരിച്ചും. യൂത്ത്‌ലീഗും ഡി.വൈ.എഫ്.ഐയും കുറ്റം ചാര്‍ത്തി പരസ്പരം കൊമ്പുകോര്‍ത്തു. മാര്‍ക്‌സിസ്റ്റു പത്രവും ജമാഅത്തെ പത്രവും കൊലയാളി മറുപക്ഷത്താണെന്നു വാര്‍ത്ത നല്‍കി. ഇതോടെ ആശയക്കുഴപ്പത്തിലായത് ജിഫ്രി തങ്ങളാണ്. ആരാണ് കൊലയാളി എന്ന് തിരിയാത്ത സ്ഥിതി. തനിക്കുചുറ്റിലും ഏതു കാല്‍പെരുമാറ്റം ഉണ്ടാകുമ്പോഴും അദ്ദേഹം ഞെട്ടുകയാണത്രെ!
ഇതൊന്നും പോരാത്തതുകൊണ്ടാവാം വധശ്രമത്തെ അപലപിക്കാന്‍ ഒരാള്‍ കൂടി എത്തി. ഇ.കെക്കാരുടെ ബദ്ധശത്രു എ.പി. അബൂബക്കര്‍ മുസ്ല്യാര്‍. സുന്നികളുടെ ഉസ്താദ് മലപ്പുറത്തെ ഒരു സ്വലാത്ത് സമ്മേളനത്തില്‍ പറഞ്ഞത് അഭിപ്രായ വ്യത്യാസമുണ്ടാവുമ്പോള്‍ വ്യക്തിഹത്യയും വധഭീഷണിയും കൊലയും നടത്തുന്നത് ഭീരുത്വമാണ് എന്നാണ്. വധഭീഷണിയെ അദ്ദേഹം നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. ഈ വാര്‍ത്ത കേട്ട് ഞെട്ടിയ ജിഫ്രി തങ്ങളുടെ മുമ്പില്‍ തെളിഞ്ഞത് ചേകന്നൂര്‍ മൗലവിയുടെ മുഖമായിരുന്നു. വ്യക്തിഹത്യയും വധഭീഷണിയും ഫലിക്കാതെ വന്നപ്പോള്‍ ഭീരുക്കള്‍ കൊന്നുകളഞ്ഞ ചേകന്നൂരിന്റെ മുഖം. പിന്നെ തെളിഞ്ഞമുഖം ചെമ്പരിക്ക മുന്‍ മുഖ്യ ഖാസി അബ്ദുള്ള മുസ്ല്യാരുടേതാണ്. ആ കൊലയുടെ ദുരൂഹത തന്റെ സമൂഹത്തില്‍ ചുറ്റിപ്പറ്റി നില്‍ക്കുന്നു എന്നറിയുന്നതിലെ ശ്വാസംമുട്ടല്‍. ഇതെല്ലാം കൂടിയായപ്പോള്‍ തങ്ങളുടെ ഉറക്കം പമ്പ കടന്നു. തങ്ങള്‍ക്കുണ്ടായ ഫോണ്‍ വിളി വധഭീഷണിയല്ല, അഭ്യുദയകാംക്ഷിയുടെ മുന്നറിയിപ്പായിരുന്നു എന്ന് സമസ്തയുടെ ജനറല്‍ സെക്രട്ടറി വിശദീകരിക്കുക കൂടി ചെയ്തതോടെ ജിഫ്രി തങ്ങള്‍ക്ക് സ്വന്തം സംഘടനയെ പോലും വിശ്വസിക്കാന്‍ പറ്റുമോ എന്നു സംശയിക്കേണ്ട സ്ഥിതിയായി.