‘ഗോവി’ന്റെ ‘ഈഷണ’മാണ് ഗവേഷണം. ഗോവ് പശുവാണെന്ന് നമുക്കെല്ലാം അറിയാം. ഈഷണം എന്നുപറഞ്ഞാല്‍ അന്വേഷണം. പശു എന്താണ് മുഖ്യമായന്വേഷിക്കുന്നത്? അതിനു വേഷഭൂഷാദികള്‍ വേണ്ട, പണം വേണ്ട, പദവി വേണ്ട, സ്ഥാവരജംഗമങ്ങളൊന്നും തന്നെ വേണ്ട. അതിനു വേണ്ടത് പുല്ലാണ്. വിശപ്പുള്ള പശു മേയാനായി തൊടികളിലേക്കു പോകുമ്പോള്‍, അവിടെ നാനാതരത്തിലുള്ള സസ്യങ്ങള്‍ ഇടകലര്‍ന്ന് വളര്‍ന്നിട്ടുള്ള പറമ്പില്‍ നിന്ന് തനിക്ക് വേണ്ട പുല്‍നാമ്പുകള്‍ മാത്രം തെരഞ്ഞുപിടിച്ച് കടിച്ചുമുറിച്ചു വിഴുങ്ങുന്നു. എന്നിട്ട് കുറെക്കഴിഞ്ഞ് വിഴുങ്ങിയവ, അയവിറക്കുന്നു. വീണ്ടും ചവച്ചരച്ചിറക്കി ദഹിപ്പിച്ച് ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കി, പാലും ഉല്പാദിപ്പിക്കുന്നു.
ഇതുതന്നെയാണ് ഗവേഷകനും ചെയ്യുന്നത്. ജിജ്ഞാസ(അറിയാനുള്ള ആഗ്രഹം) യാകുന്ന വിശപ്പ് ശമിപ്പിക്കാന്‍, തനിക്കിഷ്ടമുള്ള വിഷയങ്ങള്‍, മറ്റുവിഷയങ്ങളില്‍ നിന്ന് വേര്‍തിരിച്ചറിഞ്ഞ്, അതിന്റെപ്രാഥമിക വിവരങ്ങള്‍ സര്‍വ്വേ നടത്തിയും മറ്റും ശേഖരിക്കുന്നു. പിന്നീട് ശേഖരിച്ച വസ്തുതകള്‍, സൂക്ഷ്മമായി വിശകലനം ചെയ്യാന്‍ വീണ്ടും പരിഗണിക്കുന്നു (അയവിറക്കല്‍ -Rumination). ഈ സൂക്ഷ്മവിശകലനങ്ങളില്‍ നിന്നാണ് സമൂഹത്തിന് പ്രയോജനപ്പെടുന്ന നിഗമനങ്ങള്‍ (ദുഗ്ധം) കൊടുക്കാന്‍ കഴിയുന്നത്. ഈ നിഗമനങ്ങളാണ്, രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും പുരോഗതിക്കുവേണ്ടിയുള്ള നിര്‍ദ്ദേശങ്ങളായും നയപരിപാടികളായും ഉരുത്തിരിയുന്നത്.
‘ഗവേഷണം’ എന്ന പദത്തിന്റെ ഭാഷാശാസ്ത്രപരമായ ഏറ്റവും ശരിയായ അര്‍ത്ഥം ‘ഗോവിന്റെ ഈഷണം’ എന്നു തന്നെയാണ്. എന്നാല്‍ സാഹചര്യപ്രോക്തമായ (Contextual) മറ്റൊരു വ്യാഖ്യാനവും നല്‍കാന്‍ സാധിക്കുമെന്നുതോന്നുന്നു. ‘പശുവിനെ അന്വേഷിക്കുക’ എന്ന അര്‍ത്ഥം കൊടുത്തുനോക്കുക.
ഉല്‍ക്കണ്ഠയോടുകൂടി നില്‍ക്കുന്ന ഒരു കിടാവിന്റെ ചിത്രം ഓര്‍ക്കുക. കണ്ഠം ഉയര്‍ത്തി ചുറ്റുപാടും നോക്കുന്നതിനാണ് സംസ്‌കൃതത്തില്‍ ‘ഉത്ക്കണ്ഠ’ എന്ന് പറയുന്നത്. ഉല്‍ക്കണ്ഠയും, നമ്മെ അവസാനം ജിജ്ഞാസയിലേയ്ക്കും അറിവിലേയ്ക്കും നയിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെകുറിച്ചുള്ള ഉല്‍ക്കണ്ഠയാണ് അതിന്റെ ഗവേഷണത്തിലേയ്ക്കും അറിവിലേക്കും നമ്മെ നയിക്കുന്നത്. കണ്ഠം ഉയര്‍ത്തി അമ്മയെ അന്വേഷിക്കുന്ന കുഞ്ഞു കിടാവ്, തന്റെ അമ്മയെപ്പോലെ തന്നെ, അതേ നിറവും വലിപ്പവുമുള്ള അനേകം പശുക്കളില്‍ നിന്ന്, അമ്മയെ കണ്ടുപിടിച്ച് അകിട്ടിലെ പാല്‍ കുടിക്കുന്നു. അതേപോലെ തന്നെ, കിടാവിനെ കാണാത്തതില്‍ ഉല്‍ക്കണ്ഠയുള്ള പശുക്കള്‍, ഒരേ നിറവും വലിപ്പവുമുള്ള അനേകം കിടാക്കളുടെ കൂട്ടത്തില്‍ നിന്ന്, തന്റേതിനെ കണ്ടുപിടിച്ച് പാല്‍ കൊടുക്കുന്നു. പശുക്കളുടെയും കിടാക്കളുടെയും ഉല്‍ക്കണ്ഠ, പുല്ല് കണ്ടെത്തുമ്പോഴും പാല്‍ ചുരത്തുമ്പോഴും പാല്‍ കുടിക്കുമ്പോഴും അവസാനിക്കുമ്പോള്‍, മനുഷ്യന്റെ ഉല്‍ക്കണ്ഠയില്‍നിന്ന് ജിജ്ഞാസയും തുടര്‍ പഠനങ്ങളും നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നിഗമനങ്ങളുമൊക്കെ ഉടലെടുക്കുന്നു.
ഇവിടെ ഒരു കാര്യം കൂടി സാന്ദര്‍ഭികമായി സൂചിപ്പിക്കുന്നു. ഭാരതീയര്‍ ഗോക്കളെ പുണ്യമായി കരുതിയിരിക്കുന്നത്, അവയില്‍നിന്ന് പഞ്ചഗവ്യം (പാല്‍, തൈര്/മോര്, നെയ്യ്, ചാണകം, മൂത്രം) ലഭ്യമായിരുന്നു എന്നതുകൊണ്ട് മാത്രമല്ല, പശുവിന്റെസ്വഭാവം പോലും ഉയര്‍ന്ന ചിന്തകളിലേയ്ക്കും ഉത്കൃഷ്ട അന്വേഷണങ്ങളിലേക്കും നയിക്കാന്‍ പര്യാപ്തമായിരുന്നു എന്നതുകൊണ്ടു കൂടിയാണ്. കൂടാതെ കാര്‍ഷിക വ്യവസ്ഥിതിയുടെ അവിഭാജ്യഘടകമായിരുന്നു പശു. ‘കൊന്നാല്‍ പാപം തിന്നാല്‍ തീരുന്ന’ പാശ്ചാത്യ പരിഷ്‌ക്കാരികള്‍ക്ക് പശു, പാലിനും ഇറച്ചിക്കും വേണ്ടിയുള്ള മൃഗം മാത്രമാണ്. പ്രകൃതി നിയമമനുസരിച്ച് മനുഷ്യന്റെ കൈകാലുകളും പല്ലുകളും ദഹനേന്ദ്രിയ വ്യവസ്ഥയും സസ്യാഹാരത്തിന് യോജിച്ചതാണ്. ഈ പ്രകൃതി നിയമത്തിന്റെ അനുസരണയില്‍ നിന്നാണ് ഭാരതീയ ഋഷിമാര്‍ പശുക്കളുടെ സ്വഭാവത്തിലെ ഗവേഷണ സാമ്യത മനസ്സിലാക്കിയത്. അതായത്, പശുവിന്റെ ഉല്പന്നങ്ങളില്‍ നിന്ന് പശുവിന്റെ സ്വഭാവ വിശേഷങ്ങളിലേക്ക് ഭാരതീയ വിദ്വാന്മാരുടെ ശ്രദ്ധ ചെന്നപ്പോഴാണ് ഗവേഷണ സ്വഭാവത്തിന് പശു ഉദാഹരണമായത്. എന്നാല്‍ പ്രകൃതി തന്നെ, മാംസാഹാരിയായ മൃഗങ്ങള്‍ക്ക് കൂര്‍ത്ത് മൂര്‍ച്ചയുള്ള പല്ലുകളും നഖങ്ങളും മാംസം ദഹിക്കാനുതകുന്ന ദഹനേന്ദ്രിയ വ്യവസ്ഥയും നല്‍കിയിരുന്നു. മാംസ ഭുക്കുകളില്ലെങ്കില്‍, സസ്യഭുക്കുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ച് പ്രകൃതിയുടെ ജീവി വര്‍ഗ്ഗ സന്തുലിതാവസ്ഥക്ക് കോട്ടം തട്ടും. പ്രകൃതിയുടെ സമതുലിതമായ ഈ ദര്‍ശനമായിരിക്കണം എല്ലാ മനുഷ്യ ഗവേഷണങ്ങളുടെയും അടിസ്ഥാനം.
ആംഗലേയ റിസേര്‍ച്ച്
1577 എ.ഡിയില്‍ ആദ്യമായി ഉപയോഗിക്കപ്പെട്ട ഇംഗ്ലീഷ് പദമായ ‘റിസേര്‍ച്ചിന്റെ (Research) അര്‍ത്ഥം വീണ്ടും അന്വേഷിക്കുക’യെന്നാണ്. ആദ്യത്തെ അന്വേഷണം കൊണ്ട് സത്യത്തിലെത്തിച്ചേരാത്തതുകൊണ്ടാണല്ലോ, രണ്ടാമതൊരന്വേഷണം വേണ്ടി വരുന്നത്. സൂക്ഷ്മ തലത്തിലുള്ള അന്വേഷണമെന്നും റിസേര്‍ച്ചിനെ നിര്‍വ്വചിക്കാം.
ഗ്രീക്ക് തത്ത്വശാസ്ത്രമനുസരിച്ച് ‘വിവേകത്തോടുള്ള അഭിനിവേശ’മാണ് ഗവേഷണം. ജ്വലിക്കുന്ന സൂര്യനും തിളങ്ങുന്ന നക്ഷത്രങ്ങളുമുള്ള ഈ പ്രപഞ്ചം മനുഷ്യ മനസ്സിലുണര്‍ത്തിയ ജിജ്ഞാസയാണ്, ആദ്യമായി ഗവേഷണത്തിന്റെ ലോകത്തേയ്ക്ക് മനുഷ്യനെ ആനയിച്ചത്. ആദ്യം മിലീഷ്യന്‍ ചിന്തകരും പിന്നീട് സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടില്‍ എന്നീ ചിന്തകരുമൊക്കെ പ്രാചീന ഗ്രീസ്സില്‍ ഗവേഷണത്തിന്റെ വിത്തുകള്‍ പാകി.
1231 ല്‍ ഇറ്റലിയിലെ സലേര്‍നോയിലുള്ള ഒരു മെഡിക്കല്‍ സ്‌കൂളിലാണ് യൂറോപ്പിലെ ആദ്യത്തെ ‘യൂണിവേഴ്‌സിറ്റാസ്’ തുടങ്ങിയത്. 1500-ാമാണ്ടായപ്പോഴേക്കും അംഗീകാരം നേടിയ 62 യൂണിവേഴ്‌സിറ്റികള്‍ യൂറോപ്പിലാകമാനമുണ്ടായി. ഇവയോടൊപ്പം ശാസ്ത്രാന്വോഷണത്തിലും കണ്ടുപിടുത്തങ്ങളിലും ഗവേഷണത്തിലും യൂറോപ്പ് മുന്‍പന്തിയില്‍ വന്നു. ഈ കണ്ടുപിടുത്തങ്ങള്‍ സമുദ്ര യാത്രയേയും വാണിജ്യത്തേയും പ്രോത്സാഹിപ്പിച്ചു. ലോകം മുഴുവന്‍ പൊതുവേ യൂറോപ്പിന്റെയും പ്രത്യേകിച്ച് ബ്രിട്ടന്റെയും നിയന്ത്രണത്തിലായി. വിദ്യാഭ്യാസം, കച്ചവടം, സാമ്പത്തിക പുരോഗതി, മതം എന്നീ രംഗങ്ങളില്‍ എല്ലാം യൂറോപ്യന്‍ മാതൃക പരക്കെ അംഗീകരിക്കപ്പെട്ടു.
ഗവേഷണത്തിലെ യാന്ത്രികചിന്തകള്‍
എ.ഡി 1500 ന് മുമ്പും, അതിന് ശേഷവുമുള്ള ലോകങ്ങള്‍ തികച്ചും വ്യത്യസ്തങ്ങളാണ്. ഫ്രിജോകാപ്രയെന്ന പ്രസിദ്ധനായ ഊര്‍ജ്ജതന്ത്രജ്ഞന്‍, അദ്ദേഹത്തിന്റെ ‘ദി താവോ ഓഫ് ഫിസിക്‌സ്’ (The Tao of Physics) തൊട്ട് ‘ഹിഡന്‍ കണക്ഷന്‍സ്’ ((Hidden Connections) വരെയുള്ള ഗ്രന്ഥങ്ങളില്‍കൂടി പറയുന്നത്, വലിയ ഒരു വിശിഷ്ടമാറ്റം (Paradigm shift)1500 നു ശേഷം സംഭവിച്ചു എന്നാണ്. പി. കേശവന്‍ നായര്‍ അദ്ദേഹത്തിന്റെ രണ്ടു പുസ്തകങ്ങളില്‍ (നവ പാരിസ്ഥിതിക ചിന്തകള്‍, ചിന്തയിലെ ആധുനിക വിപ്ലവങ്ങള്‍) കാപ്രയുടെ നിഗമനങ്ങള്‍ ഭംഗിയായി ക്രോഡീകരിച്ചിരിക്കുന്നു.
യാന്ത്രികവീക്ഷണം
ആദ്യകാലത്ത് എല്ലാ നാഗരികതകളും വിശ്വസിച്ചിരുന്നത് പ്രപഞ്ചം ഒരു ജീവനുള്ള പ്രതിഭാസമാണെന്നായിരുന്നു. അന്നത്തെ ലോക വീക്ഷണം ജൈവപരമായിരുന്നു. ഭാരതീയരും ഗ്രീസുകാരും റോമാക്കാരും ചൈനക്കാരുമെല്ലാം പ്രകൃതിയുമായി താദാത്മ്യം പ്രാപിച്ച് പ്രകൃതിനിയമത്തിന് വിധേയരായിട്ടാണ് ജീവിച്ചുപോന്നത്. എന്നാല്‍ നിക്കോളാസ് കോപ്പര്‍ നിക്കസ് (1473-1543) തൊടുത്തുവിട്ട ശാസ്ത്രചിന്തകളുടെ ബാണങ്ങള്‍ ഗലീലിയോ, ബേക്കണ്‍, ദക്കാര്‍ത്തേ, ന്യൂട്ടണ്‍, ഐന്‍സ്റ്റീന്‍ എന്നിവരില്‍കൂടി പ്രവേശിച്ചു പുറത്ത് വന്നപ്പോള്‍ ജൈവ സമീപനത്തെക്കാള്‍ യാന്ത്രികസമീപനത്തിനാണ് ശക്തി കിട്ടിയത്. പ്രപഞ്ചം ഒരു യന്ത്രമാണെന്നും ആ യന്ത്രത്തിന് കേടു വന്നാല്‍ ശാസ്ത്രമെന്ന (സാങ്കേതികവിദ്യയും) ഉപകരണത്താല്‍ അത് നന്നാക്കിയെടുക്കുവാനും (repairing) വേണ്ടി വന്നാല്‍ ചില ഭാഗങ്ങള്‍ തന്നെ മാറ്റിവക്കുവാനും Replacement) സാധിക്കുമെന്ന് ശാസ്ത്രഞ്ജര്‍ അടിയുറച്ചു വിശ്വസിച്ചു. ശാസ്ത്രത്തിന് ഒരിക്കലും തെറ്റുപറ്റില്ലായെന്നും ഇവര്‍ പ്രചരിപ്പിച്ചു. എന്നാല്‍ അതേസമയം തന്നെ ഓരോ കണ്ടെത്തലുകളും തിരുത്തലുകള്‍ക്ക് വിധേയമാണെന്നാണ് ശാസ്ത്രത്തിന്റെ തത്ത്വശാസ്ത്രം പറയുന്നത്. തെറ്റാനുള്ള നിരന്തര സാധ്യതകളെ (falsifiability) മറികടന്നുകൊണ്ടാണ് ശാസ്ത്രം മുന്നേറുന്നത്. എന്തായാലും ശാസ്ത്രപ്രഭാവത്തില്‍ അമിത വിശ്വാസമുള്ള ഒരു ലോകത്തെയാണ് നാമിപ്പോള്‍ കാണുന്നത്. ഭൗതിക ശാസ്ത്രവിഷയങ്ങളില്‍ മാത്രമല്ല, സാമൂഹ്യ-മാനുഷിക വിഷയങ്ങളിലും(Social Science and Humanities) ഇതേ പ്രവണത പടര്‍ന്നു പിടിച്ചു. ഗവേഷണ പഠനങ്ങളിലും ഇത് പ്രതിഫലിച്ചു കൊണ്ടിരിക്കുന്നു.
യാന്ത്രികചിന്തയനുസരിച്ച് ഘടകങ്ങളെല്ലാം ചേര്‍ത്തുവച്ചാല്‍ യന്ത്രം പൂര്‍ണ്ണമാകും. ഘടകങ്ങളുടെ ഭൗതിക ഘടനയാണ് പ്രവര്‍ത്തന ക്ഷമതയുടെ അടിസ്ഥാനം. അതായത് വസ്തുക്കളില്‍ മാത്രം അധിഷ്ഠിതമാണ് പ്രവര്‍ത്തനക്ഷമത. ഏറ്റവും സൂക്ഷ്മമായ വസ്തുക്കളെ അതിസൂക്ഷ്മമായി നിരീക്ഷിക്കാന്‍ സാധിച്ചാല്‍, അതിലൂടെയെത്തുന്ന നിഗമനങ്ങള്‍ പൂര്‍ണ്ണസത്യങ്ങളായിരിക്കും. അതുകൊണ്ട് പ്രപഞ്ചത്തെ പല ഭാഗങ്ങളായി ചുരുക്കി, ഓരോ ഭാഗത്തേയും പ്രത്യേകം പ്രത്യേകമായി നിരീക്ഷിച്ച് പഠിച്ചാല്‍ പ്രപഞ്ചസത്യം (രഹസ്യം) മനസ്സിലാക്കാമെന്ന് ഈ വാദഗതിക്കാര്‍ പ്രചരിപ്പിക്കുന്നു. ഇങ്ങനെയാണ് പല വിഷയങ്ങളും, ആ വിഷയങ്ങളിലെ പഠനങ്ങളും ഗവേഷണങ്ങളുമൊക്കെ ഉരുത്തിരിഞ്ഞുവന്നത്. ഊര്‍ജ്ജതന്ത്രവും രസതന്ത്രവും സസ്യശാസ്ത്രവും ജീവശാസ്ത്രവുമൊക്കെ പ്രത്യേകം പ്രത്യേകം പഠനവിഷയങ്ങളായി പരിണമിച്ചു. അവയില്‍ ഓരോന്നിലും കേന്ദ്രീകൃത പഠനം (Specialised study) നടത്തി, ഗവേഷണം ചെയ്ത് രഹസ്യമറിയാന്‍ നാം ശ്രമിക്കുന്നു.
മേല്‍പറഞ്ഞ പഠന/ഗവേഷണരീതിയനുസരിച്ച് ഫിസിക്‌സിന് കെമിസ്ട്രിയുമായോ കെമിസ്ട്രിക്ക് ജീവശാസ്ത്രവുമായോ ഒരു ബന്ധവുമുണ്ടായിരുന്നില്ല. കൊറോണയും ലോക സമ്പദ് വ്യവസ്ഥയുമായി പ്രഥമ ദൃഷ്ടിയില്‍ പുല ബന്ധം പോലുമില്ലല്ലോ (?).
ശരീരവും മനസ്സും രണ്ടാണ്. സമൂഹവും വ്യക്തിയും രണ്ടാണ്. പര്‍വ്വതങ്ങളും നദികളും സമുദ്രവും കാറ്റും മഴയും മഞ്ഞും വെയിലും ഒക്കെത്തന്നെ തികച്ചും വ്യത്യസ്തങ്ങളായ വിഷയങ്ങള്‍! മാത്രമല്ല. മനുഷ്യശരീരത്തിലെ കയ്യും, കാലും, കണ്ണും, ചെവിയും, മൂക്കും, ത്വക്കും, ഉള്ളിലെ ഹൃദയവും, കരളും, ആമാശയവും, കുടലും, വൃക്കയുമെല്ലാം പ്രത്യേകമായുള്ള അവയവങ്ങള്‍. അവയെ എല്ലാം പ്രത്യേകമായെടുത്ത് പഠിക്കുന്നതാണ് സവിശേഷ വിദഗ്ധ പഠനം(Super Specialisation). ആരോഗ്യശാസ്ത്രത്തിലാണ് ഇതേറ്റവും കൂടുതല്‍ കണ്ടുവരുന്നത്. ഇടതുകണ്ണില്‍ വേദനയുമായി രോഗി, നേത്രരോഗ അതിവിദഗ്ധന്റെ അടുത്തെത്തിയപ്പോള്‍ പറഞ്ഞുവത്രെ, ”ക്ഷമിക്കണം, ഞാന്‍ വലതുകണ്ണിന്റെ സ്‌പെഷ്യലിസ്റ്റാണ്” എന്ന്. അല്പം അതിശയോക്തിയുണ്ടെങ്കിലും ഏകദേശ ചിത്രമാണിത്.
വിശിഷ്ട മാതൃകാമാറ്റം(Paradigm Shift)
അതിസൂക്ഷ്മ പഠനങ്ങളും ഗവേഷണങ്ങളും പുരോഗമിച്ചപ്പോള്‍, അത്യന്താധുനിക ശാസ്ത്രം തന്നെ അതിന്റെ പരിമിതി മനസ്സിലാക്കിയതിനു ശേഷം, ഘടകാടിസ്ഥാന പഠന ഗവേഷണങ്ങളില്‍ നിന്ന്, സാകല്യവീക്ഷണത്തോടുകൂടി (Holistic Vision)യുള്ളവയിലേയ്ക്ക് ശ്രദ്ധയൂന്നി തുടങ്ങി. ഘടകത്തെക്കുറിച്ചുള്ള അറിവിനോടൊപ്പം തന്നെ പൂര്‍ണ്ണത്തെക്കുറിച്ചുള്ള ബോധവും ഗവേഷകനുണ്ടായിരിക്കണം എന്ന തിരിച്ചറിവ് അത്യന്താധുനിക ശാസ്ത്രത്തിന്റെ സംഭാവനയാണ്. വസ്തുക്കളോടൊപ്പംതന്നെ, പല വസ്തുക്കള്‍ തമ്മിലുള്ള ബന്ധം കൂടി ഗവേഷണം ചെയ്താലേ അതൊരു പൂര്‍ണ്ണപഠനമാകുകയുള്ളു. കാരണം പ്രപഞ്ചം എന്നു പറയുന്നത് എണ്ണിയാലൊടുങ്ങാത്ത വസ്തുക്കളുടെയും ബന്ധങ്ങളുടെയും അനന്തപ്രവാഹമാണ്. അതില്‍ ഏതെങ്കിലുമൊരു ഭൗതികവസ്തുവിന്റെ ഘടനാപരമായ പഠനം അപൂര്‍ണ്ണമാണ്. അതിന്റെ മറ്റു വസ്തുക്കളുമായുള്ള ബന്ധത്തെ കൂടിയുള്‍പ്പെടുത്തി പഠിക്കുമ്പോഴാണ് സത്യദര്‍ശനം സാധ്യമാകുന്നത്. പ്രത്യേകവിഷയ വൈദഗ്ധ്യത്തില്‍ നിന്ന്, പാരസ്പര്യത്തിന്റെ അറിവിലൂടെ, ഒരു പൂര്‍ണ്ണ ബോധത്തെ ഉള്‍ക്കൊള്ളുമ്പോഴാണ് ഗവേഷണം സത്യദര്‍ശനമാകുന്നത്. ഈ സത്യദര്‍ശനം നിരീക്ഷകന്റെ കൂടി സാന്നിധ്യത്തെ കണക്കിലെടുത്തു കൊണ്ടുള്ളതാണ്. കുറേകൂടി വ്യക്തമായി പറഞ്ഞാല്‍ ഗവേഷണപരമായ വസ്തുനിഷ്ഠമായ പഠനങ്ങളില്‍ ചിലപ്പോള്‍ വ്യക്തിനിഷ്ഠമായ പ്രതിഫലനം (Subjective reflection) കൂടി സംഭവിച്ചേക്കാം. അതിനാല്‍ ആഗമനികവും (Inductive) നിഗമനികവും (Deductive) ആയ രീതികളില്‍, വ്യക്തിനിഷ്ഠവും വസ്തുനിഷ്ഠവുമായ വശങ്ങളുള്‍പ്പെടെ പഠനഗവേഷണങ്ങളില്‍ പ്രതിഫലിക്കുമ്പോള്‍ അത് സാകല്യ ദര്‍ശനപഠനമാകുന്നു.
ചിത്രശലഭം ചിറകടിക്കുമ്പോള്‍ ….
അമേരിക്കയിലെ പ്രസിദ്ധനായ കാലാവസ്ഥാ ശാസ്ത്രജ്ഞനായ എഡ്വേര്‍ഡ് ലോറന്‍സ് 1972 ല്‍ പുറത്തു കൊണ്ടുവന്ന സിദ്ധാന്തമാണ് ‘ബട്ടര്‍ഫ്‌ളൈ ഇഫക്ട്’. അനന്തവും അനിശ്ചിതവുമായ ഈ ലോകത്തില്‍, ഒരു ചെറിയ മാറ്റം എങ്ങനെയാണ് വലിയ കോളിളക്കങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ഒരു ചിത്രശലഭത്തിന്റെ ഉദാഹരണം പറഞ്ഞുകൊണ്ട് ലോറന്‍സ് വിശദീകരിക്കുന്നു.
ആമസോണ്‍ വനാന്തരങ്ങളില്‍ ചിറകടിച്ച് പറന്നുല്ലസിക്കുന്ന ഒരു ചിത്ര ശലഭം ആര്‍ക്കും ഒരുപദ്രവവും പ്രഥമ ദൃഷ്ടിയില്‍ ചെയ്യുന്നില്ല. പക്ഷെ, അതിന്റെ ചിറകടിയില്‍ നിന്നുയരുന്ന അതിലോലമായ വായു തരംഗങ്ങള്‍ക്ക്, ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിച്ചു കഴിഞ്ഞ്, പെസഫിക് സമുദ്രത്തിലോ അറ്റ്‌ലാന്റിക് സമുദ്രത്തിലോ എത്തികഴിയുമ്പോള്‍, ഒരു ചുഴലികൊടുങ്കാറ്റായി മാറാന്‍ ചിലപ്പോള്‍ കഴിയുന്നു. ചിറകുകള്‍ സൃഷ്ടിക്കുന്ന ലോല വായു തരംഗങ്ങളില്‍ ഒരു കൊടുങ്കാറ്റ് ഒളിഞ്ഞിരിപ്പുണ്ടെന്ന് ആര്‍ക്കും തോന്നുകയില്ല. ഉപനിഷത്തില്‍ ഋഷി ഒരു ചെറിയ വിത്തില്‍ വലിയ ആല്‍മരം ഒളിഞ്ഞിരിക്കുന്നു എന്ന് പറഞ്ഞിതിന് സമാനമാണിത്.
ഏറ്റവും കൂടുതല്‍ ഗവേഷണ പ്രാധാന്യമുള്ള ഒരു സിദ്ധാന്തമാണിത്. നമ്മള്‍ പലപ്പോഴും നിസ്സാരങ്ങളായി തള്ളിക്കളയുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ അതിപ്രധാനമായ മാറ്റങ്ങള്‍ക്ക് കാരണമാകും. പരസ്പര ബന്ധം നേരിട്ട് പ്രകടമല്ലെങ്കിലും പല കാര്യങ്ങളും പരോക്ഷമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന സിദ്ധാന്തമാണ് ‘ബട്ടര്‍ഫ്‌ളൈ ഇഫക്ട്’.
ഉദാഹരണം പറയുമ്പോള്‍ സിദ്ധാന്തം കൂടുതല്‍ വ്യക്തമാകും. നേരത്തെ ഉന്നയിച്ച കോവിഡിന്റെ കാര്യം തന്നെയെടുക്കാം. കോവിഡ്-19 എന്ന മഹാമാരി ഒരു വൈറസ് ഉണ്ടാക്കുന്നതാണ്. ലോകത്തില്‍ പടര്‍ന്നിട്ടുള്ള കൊറോണ വൈറസിന്റെ ആകെ തൂക്കം 5 ഗ്രാമില്‍ താഴെ മാത്രമേ ഉള്ളൂ. എന്നാല്‍ ഈ സൂക്ഷ്മ ജീവിക്ക് ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി എല്ലാ പ്രവര്‍ത്തനങ്ങളെയും നിശ്ചലമാക്കാന്‍ സാധിക്കുന്നു. ഈ വൈറസിന്റെ ജനനത്തിന് പല ഭൗതികകാരണങ്ങളുമുണ്ട്. മൃഗങ്ങളുമായിട്ടുള്ള ഇടപഴകല്‍ അതിലൊന്നാണ്. ഒരേ വൈറസ് തന്നെ പല മനുഷ്യരില്‍ പല രീതികളിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരേ വൈറസ് തന്നെ മ്യൂട്ടേഷന് (ഘടനാപരമായ മാറ്റം) വിധേയമാകുന്നു. വൈറസ് ബാധിച്ചാല്‍ ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ക്കപ്പുറത്ത്, മനുഷ്യസമൂഹത്തില്‍ സാമ്പത്തികവും രാഷ്ട്രീയവും ശാസ്ത്ര സാങ്കേതികവുമായ ആഘാതങ്ങള്‍ സൃഷ്ടിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ അംഗങ്ങള്‍ ഇതിന്റെ ഉത്ഭവത്തെക്കുറിച്ചു പഠിക്കാന്‍ വുഹാനിലെ പരീക്ഷണശാലകളില്‍ ചെന്നപ്പോള്‍ ചൈനക്കാര്‍ മുഴുവന്‍ വിവരവും നല്‍കിയില്ല. ഇവിടെ ചൈനീസ് സമൂഹത്തിന്റെ സ്വഭാവം പഠനത്തെ ബാധിക്കുന്നു. ഇങ്ങനെ ലോകത്തിലെ സാമ്പത്തിക, രാഷ്ട്രീയ, ആരോഗ്യ, ശാസ്ത്ര-സാങ്കേതിക സാംസ്‌കാരിക മേഖലകളെ മുഴുവന്‍ ഒരു രോഗം സ്വാധീനിക്കുമ്പോള്‍, ഒരു രോഗാണുവിന്റെ, രോഗിയുടെ ശരീരത്തിലുള്ള പ്രവര്‍ത്തനം മാത്രമല്ല രോഗമെന്നു പറയുന്നത്. അതിന്റെ നാനാവിധത്തിലുള്ള നാനാരംഗങ്ങളിലെ പ്രവര്‍ത്തനങ്ങളും പ്രതികരണങ്ങളും, പ്രതിഫലനങ്ങളും പ്രതി-പ്രവര്‍ത്തനങ്ങളുമുള്‍ക്കൊള്ളുന്നതാണ് കൊറോണ രോഗം. ഇതോടൊപ്പം തന്നെ അന്തരീക്ഷത്തിലെ താപനില, ജലാംശം, ആളുകളുടെ പ്രതിരോധ ശേഷി എന്നിവ കൂടി പഠിക്കണം. ഈ പഠന ഗവേഷണങ്ങളെയാണ് നാം അന്തര്‍വിഷയഗവേഷണമെന്നും (Inter disciplinary research) ബഹുവിഷയഗവേഷണമെന്നു (Multi disciplinary research) മൊക്കെ പറയുന്നത്. അത്യന്താധുനിക ലോകം ഈ ഗവേഷണ മാര്‍ഗ്ഗത്തില്‍ കൂടിയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
പരിസ്ഥിതിശാസ്ത്രം ബഹുവിഷയഗവേഷണത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. ഇക്കോ സ്പിരിച്വാലിറ്റി(Eco-spirituality) പാരിസ്ഥിതിക ആധ്യാത്മികതയാണ്. ഇക്കോ തിയോളജി ((Eco – theology) പാരിസ്ഥിതിക ദൈവ ശാസ്ത്രം, പാരിസ്ഥിതിക വിദ്യാഭ്യാസം(Environmental Education), പാരിസ്ഥിതിക തത്വശാസ്ത്രം,(Ecoscopy), പാരിസ്ഥിതിക സാമ്പത്തിക ശാസ്ത്രം (Eco-Economics), പാരിസ്ഥിതിക രാഷ്ട്ര മീമാംസ (Eco-Politics), പാരിസ്ഥിതിക സാങ്കേതിക വിദ്യ(Eco- Technology), പാരിസ്ഥിതിക നിയമങ്ങള്‍ (Environmental Laws), പാരിസ്ഥിതിക സാഹിത്യം(Eco- literature), പാരിസ്ഥിതിക പത്രപ്രവര്‍ത്തനം (Environmental Journalisam) എന്നിവ ഉദാഹരണങ്ങള്‍ മാത്രം.
ഓരോ ഗവേഷകനും, തന്റേതായ ഒരു കിണര്‍ കുത്തി, ഓരോ വിഷയത്തിന്റെയും അഗാധതയില്‍ എത്തുമ്പോള്‍ സത്യത്തിന്റെ ഭൂഗര്‍ഭ ജല വിതാനത്തിലാണ് അവര്‍ എത്തുന്നത്. കെമിസ്ട്രിയുടെയും ഫിസിക്‌സിന്റെയും ഗണിത ശാസ്ത്രത്തിന്റെയും സാമ്പത്തിക ശാസ്ത്രത്തിന്റെയുമൊക്കെ കിണറുകള്‍ പല ആകൃതിയിലും വലിപ്പത്തിലും ആഴങ്ങളിലുമുള്ളതാകാം. പക്ഷെ അവയില്‍ നിന്നെല്ലാം ലഭിക്കുന്നത് ഭൂമി സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരേ ജലമാണ്. വിവരങ്ങളുടെയും അറിവിന്റെയും തലങ്ങളില്‍ സത്യം വ്യത്യസ്തമായി തോന്നാമെങ്കിലും, വിവേകത്തിന്റെ ആഴങ്ങളില്‍ ഉള്‍ക്കാഴ്ചയുടെ ശുദ്ധജലം ഒന്നു തന്നെയാണ്. ഈ ജലപാനത്തിലൂടെയാണ് സമൂഹത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നത്. ഓരോ വിഷയത്തിലും ഗവേഷണം ചെയ്യുന്നവര്‍, സമൂഹത്തിലെ ഓരോ വിഷയത്തെക്കുറിച്ചും കാര്യ-കാരണ സഹിതം പഠിച്ച്, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിച്ച്, സമൂഹത്തെ സന്തുലിതമാക്കി, സന്തോഷവും സമാധാനവും ഉറപ്പാക്കാന്‍ ശ്രമിക്കുമ്പോഴാണ് ഗവേഷണം അര്‍ത്ഥപൂര്‍ണമാകുന്നത്.
ഭാരതീയ ഗവേഷണ പദ്ധതികള്‍
ഗുരുകുല വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, ഗാര്‍ഹസ്ഥ്യത്തിലേയ്ക്ക് പ്രവേശിക്കുന്ന യുവാക്കള്‍ക്ക് ഗുരുക്കന്മാര്‍ ഒരെയോരുപദേശമാണ് നല്‍കിയിരുന്നത്.
‘സത്യം വദ ധര്‍മ്മം ചര’.
എന്താണ് സത്യം? ‘ഏകം സദ് വിപ്രാ: ബഹുധാവദന്തി’- ഉള്ളത് ഒന്ന് മാത്രം; വിദ്വാന്മാര്‍ അതിനെ പല തരത്തില്‍ വ്യാഖ്യാനിക്കുന്നു. എന്നു പറഞ്ഞാല്‍ പ്രപഞ്ചം മുഴുവന്‍ ഒന്നാണ്, ഒരു വ്യത്യാസവുമില്ല. പല രൂപത്തിലും ഭാവത്തിലും തരത്തിലുമൊക്കെ കാണപ്പെടുന്നെങ്കിലും അവയിലെല്ലാം ഒരു പാരസ്പര്യത്തിന്റെ നൂല് കാണാം. സൂക്ഷിച്ചു നോക്കണമെന്ന് മാത്രം. പലതരത്തിലും നിറത്തിലുമുള്ള മുത്തുകള്‍ക്കുള്ളിലൂടെ, അവയെ എല്ലാം ഒരു നൂലു കൊണ്ട് ബന്ധിപ്പിച്ച്, ഒരു ഹാരമാക്കിത്തീര്‍ക്കുന്നു. ”സൂത്രേ മണി ഗണാ ഇവ” (ഭഗവദ് ഗീത). ഇതാണ് ഏറ്റവും പുതിയ അറിവിന്റെ ഏറ്റവും ശാസ്ത്രീയമായ, പരിസ്ഥിതി ശാസ്ത്രം പറയുന്ന പാരസ്പര്യം. സൂര്യനും ചന്ദ്രനും ഭൂമിയും ഭൂമിയിലെ സമുദ്രവും പര്‍വ്വതങ്ങളും വനവും നദികളും സമതലങ്ങളും കൃഷിയും വ്യവസായവും, വിദ്യാഭ്യാസവും എല്ലാം തമ്മില്‍ ഒരു ആന്തരിക ‘സൂത്ര’ത്താല്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു. ഈ പരമ സത്യം അറിഞ്ഞു കൊണ്ട് ജീവിതത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അത് ധര്‍മ്മമാകുന്നു. ‘ധര്‍മ്മം ചരാ’ ധര്‍മ്മം ചെയ്യണം എന്നുള്ള ഉപദേശം അതായത് പ്രപഞ്ചത്തിന്റെ നിയമമാണ് സത്യം. അതിന്റെ ജീവിതത്തിലെ പ്രതിഫലനമാണ് ധര്‍മ്മം. പ്രകൃതിക്കിണങ്ങിയുള്ള, നിലനില്‍പ്പിന് സഹായകമായ മനുഷ്യന്റെ കര്‍മ്മമാണ് ധര്‍മ്മം.
1987 ല്‍ മാത്രമാണ് ഐക്യരാഷ്ട്രസഭക്ക് ഈ ധര്‍മ്മ ബോധം ഉണ്ടായത്. വേള്‍ഡ് കമ്മീഷന്‍ ഓണ്‍ എന്‍വയണ്മെന്റ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് (WECD) ആദ്യമായി സുസ്ഥിര വികസനത്തിന് നിര്‍വ്വചനം നല്‍കിയ സന്ദര്‍ഭം. എങ്ങനെ ഈ ഭൂമിയില്‍ നിലനില്ക്കണമെന്ന് ആധുനിക മനുഷ്യന് (പാശ്ചാത്യ നാടുകളിലെ) ആദ്യമായി ബോധോദയമുണ്ടായ വര്‍ഷം! പ്രകൃതിയുമായി രമ്യതയില്‍ പുരോഗതി നേടണമെന്നാണ് സുസ്ഥിര വികസനം പറയുന്നത്.
ധര്‍മ്മോദ്ദേശ്യം ഭാരതത്തില്‍
ഭാരതത്തില്‍ ജീവിതത്തിന്റെ തന്നെയുദ്ദേശ്യം സത്യ സാക്ഷാത്കാരവും ധര്‍മ്മാചരണവും ആയതിനാല്‍ ഭാരതീയ ഗവേഷണത്തിനും അതില്‍നിന്നന്യമായ ലക്ഷ്യമൊന്നുമില്ല. ഇവിടുത്തെ വിദ്യാഭ്യാസ രീതിയില്‍ കൂടി ഒരു വ്യക്തി നേടുന്ന ദര്‍ശനം അപാരമാണ്. ചില ആപ്തവാക്യങ്ങള്‍ മാത്രമെടുത്തു പറയാം.
‘ലോകാസമസ്താ സുഖിനോ ഭവന്തു’
സമസ്ത ലോകങ്ങള്‍ക്കും സുഖം ഉറപ്പാക്കുന്ന ഒരു ജീവിത ശൈലിയാണ് ഭാരതം പ്രോത്സാഹിപ്പിച്ചിരുന്നത്. ‘വസുധൈവ കുടുംബക’ മെന്ന ഉദാത്തമായ ആദര്‍ശമാണ് ഭൂമിയെ നമ്മുടെ തറവാടാക്കി, സസ്യലതാദികളെയും പക്ഷി മൃഗാദികളെയും നമ്മുടെ സഹോദരങ്ങളാക്കി, എന്തിന്, വായുവിനേയും ജലത്തെയും മണ്ണിനേയും പോലും ദേവതകളാക്കി ഉയര്‍ത്തിയത്. ‘ബഹുജനഹിതായ ബഹുജന സുഖായ’ എന്ന തത്ത്വം മനുഷ്യാവകാശങ്ങള്‍ സൂക്ഷ്മ രൂപത്തില്‍ പോലും ലോകത്തില്‍ പിറക്കുന്നതിന് മുന്‍പ് ഭാരതത്തില്‍ പ്രചുരപ്രചാരം നേടിയിരുന്നു. ‘ആത്മനോ മോക്ഷാര്‍ത്ഥം ജഗത് ഹിതായച’ എന്ന് ശ്രീരാമകൃഷ്ണ ദേവന്‍ ഉറക്കെ ഉച്ചരിച്ചിരുന്ന മന്ത്രം, ആധുനിക ജനാധിപത്യത്തിന്റെ കാതലായ ആദര്‍ശമാണ്. സമൂഹത്തെ നിഷേധിക്കാതെ തന്നെ വ്യക്തിയുടെ സമഗ്ര വികസനം ഉറപ്പാക്കുന്ന ഈയാദര്‍ശം ആധുനിക സോഷ്യലിസത്തേയും മുതലാളിത്തത്തേയും ധന്യമാക്കുന്ന ഉദാത്തമായ ആധ്യത്മികാദര്‍ശമാണ്. കൂടാതെ ‘യോഗ ക്ഷേമം’, സര്‍വ്വ മംഗളം’ ‘പരം വൈഭവം’ എന്നൊക്കെ ഭാരതം നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഉച്ചരിക്കുകയും ആചരിക്കുകയും ചെയ്തിരുന്നത്, അത്യുല്‍കൃഷ്ടമായ ഒരു വിദ്യാഭ്യാസ ദര്‍ശനത്തിന്റെ ഫലമായിട്ടാണ്. ദീനദയാല്‍ജി ഈ മഹനീയ ആദര്‍ശങ്ങളെ വ്യഷ്ടി, സമഷ്ടി, സൃഷ്ടി, പരമേഷ്ടി എന്ന് നാലായി തിരിച്ച് ശാസ്ത്രീയമായി വിശദീകരിച്ചിട്ടുണ്ട്. ഈ മഹാ ആദര്‍ശങ്ങള്‍ ഒന്നോ രണ്ടോ വ്യക്തികള്‍, ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കൊണ്ടു കണ്ടുപിടിച്ചവയല്ല. സമര്‍പ്പിതമായ ജീവിതത്തിലൂടെ, നിരന്തരമായ അന്വേഷണത്തിലൂടെ, ഏകാഗ്രമായ തപസ്സിലൂടെ, സമഗ്രമായ ഗവേഷണത്തിലൂടെ അനേകകാലം കൊണ്ട് എത്തിച്ചേര്‍ന്ന മഹനീയ നിഗമനങ്ങളാണ്.
ഭാരതീയ ഗവേഷണ സൂത്രവാക്യങ്ങള്‍
‘ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം’ (ഗീത, 4.39) എന്ന ഒറ്റ സൂത്ര വാക്യം ഭാരതീയ ഗവേഷണ രീതിയെ മുഴുവന്‍ പ്രതിനിധീകരിക്കുന്നു. ശ്രദ്ധയുടെ മുന്നോടിയാണ് ഉല്‍കണ്ഠയും ജിജ്ഞാസയും. പ്രപഞ്ചം മനുഷ്യനില്‍ ഏല്പിക്കുന്ന ചോദ്യങ്ങള്‍ പലതുണ്ട്. എന്ന്, എങ്ങനെ, എപ്പോള്‍, എന്തുകൊണ്ട്, ആര് എന്നിങ്ങനെയുള്ള എല്ലാ ചോദ്യങ്ങളെയും അഭിസംബോധന ചെയ്യുന്നതാണ് ഭാരതീയ ഗവേഷണം. ഇതിനായി ശ്രദ്ധ കൂടിയേ തീരൂ.
നിരന്തര ശ്രദ്ധയാണ് തപസ്സ്
ഒരേ കാര്യത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച്, അതീവ ശ്രദ്ധയോടുകൂടി ദീര്‍ഘനാള്‍ പഠിക്കുമ്പോള്‍, ഇന്ദ്രിയങ്ങള്‍ക്കും, മനസ്സിനും, ബുദ്ധിക്കുമൊപ്പം, അതിനപ്പുറത്തുള്ള അതിസൂക്ഷ്മ തലങ്ങളെക്കുറിച്ച് നമ്മള്‍ക്ക് ബോധമുദിക്കും. അങ്ങനെയാണ് ഋഷിമാര്‍ പുതിയ അറിവിന്റെ കണ്ണികളെ കണ്ടെത്തിയത്. എന്നിട്ടവയെ ലോക കല്യാണത്തിനായി വാരി വിതറുകയായിരുന്നു അവര്‍ ചെയ്തിരുന്നത്. പേരും പ്രശസ്തിയുമാഗ്രഹിക്കാതെ, പ്രതിഫലം വാങ്ങാതെ, പേറ്റന്റ് റൈറ്റെടുക്കാതെ, കൊടുക്കാന്‍ മാത്രം പഠിപ്പിച്ച ആ പുണ്യാത്മാക്കളുടെ സമഗ്ര സംഭാവനകളാണ് ഭാരതത്തെ ഇന്നും മഹത്തരമാക്കുന്നത്.
അതിസൂക്ഷ്മത്തിലേയ്ക്കും അത്യന്തം ബൃഹത്തായതിലേയ്ക്കും ഋഷി മനസ്സുകള്‍ ഒരേ പോലെ കേന്ദ്രീകരിക്കുകയും വ്യാപരിക്കുകയും ചെയ്തപ്പോഴാണ് സത്യാന്വേഷണം പൂര്‍ണ്ണത്തെയുള്‍ക്കൊണ്ടത്. ആധുനിക ശാസ്ത്രം ഇതിനെ മൈക്രോ മാക്രോ (Micro – Macro) പഠനങ്ങളായി കരുതുന്നു. ശ്രദ്ധയോടുകൂടിയുള്ള ഇത്തരം നിരന്തര പഠനങ്ങളാണ് യോഗാവസ്ഥയില്‍ എത്തിക്കുന്നത്. ഗവേഷണം നടത്തുന്നയാളും പഠിക്കുന്ന വിഷയവും പഠനവും ഒന്നായിത്തീരുന്ന സുവര്‍ണ്ണ നിമിഷങ്ങളില്‍ മനുഷ്യരാശി എന്നും ഓര്‍മ്മിക്കുന്ന സത്യം വെളിപ്പെടുന്നു. അതിന്റെ സായൂജ്യമാണ് ഗവേഷണത്തിലെ യോഗാവസ്ഥ. ഇത്തരം യോഗാവസ്ഥയില്‍ പിറന്നു വീഴുന്ന സത്യത്തെ (സിദ്ധാന്തത്തെ) പ്രയോഗികമാക്കുമ്പോള്‍, ആദ്യം കണ്ടുപിടുത്തങ്ങളും (Inventions) പിന്നീട് ഇവയുപയോഗിച്ചുള്ള നൂതന മാറ്റങ്ങളു (Innovations) മുണ്ടാകുന്നു.
പരാവിദ്യ (ആധ്യാത്മികം)യെന്നും, അപരാവിദ്യ (ഭൗതികം/ലൗകികം) യെന്നുമുള്ള രണ്ടുതരം വിദ്യകളിലും ശ്രദ്ധ, തപസ്സ്, യോഗം എന്ന മൂന്ന് ഭാരതീയ ഗവേഷണ ഘട്ടങ്ങള്‍ പ്രസക്തമാണ്. ഇവിടെ ‘യോഗ കര്‍മ്മസു കൗശലം’ (ഗീത : 2.50) എന്ന ശ്ലോക ഭാഗം വളരെ പ്രസക്തമാണ്. കര്‍മ്മകുശലതയായി സാധാരണ കര്‍മ്മങ്ങളെ ഗവേഷണ രീതി ഉയര്‍ത്തുമ്പോള്‍, അത് കര്‍മ്മയോഗമായി തീരുന്നു. കര്‍മ്മ യോഗത്തില്‍ പ്രതിഫലേച്ഛ ഒട്ടും തന്നെയില്ല. ഇത്തരത്തിലുള്ള കര്‍മ്മങ്ങളാണ് ലോകമംഗളത്തിനുതകുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ, ഒരു വ്യക്തി അതീവ ശ്രദ്ധയോടെ നിരന്തരം കര്‍മ്മം ചെയ്യുമ്പോള്‍ തപസ്സായും തപസ്സില്‍ കൂടി കര്‍മ്മയോഗമായും ഉയരുന്നു. ചെയ്യുന്നയാളിന്റെ വ്യക്തിത്വവും കര്‍മ്മവും ഒന്നാകുമ്പോള്‍, സ്വയം മറക്കുന്ന ഒരവസ്ഥ സംജാതമാകുന്നു. നാം സ്വയം മറക്കുമ്പോഴാണ് കര്‍മ്മത്തില്‍ കൂടി ലോകത്തെ എന്നും സേവിക്കാന്‍ കഴിയുന്നത്. വിവേകാനന്ദ സ്വാമി ഇതിനെ ആത്മത്യാഗത്തിലൂടെയുള്ള ലോക സേവനമായി വിവരിക്കുന്നുണ്ട്.
ഭാരതീയ സാമൂഹ്യ വ്യവസ്ഥയും ഗവേഷണവും
ഭാരതീയ ഗവേഷണ രീതി ആത്യന്തികമായി വിഭാവനം ചെയ്യുന്നത് ലോക സേവനമാണെന്നുള്ളതിന് അനേകം ഉദാഹരണങ്ങളുണ്ട്. ആധ്യാത്മികതയിലെ കര്‍മ്മം, ഭക്തി, യോഗം, ജ്ഞാനം എന്നീ മാര്‍ഗ്ഗങ്ങളും സമൂഹത്തിലെ ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര വിഭാഗങ്ങളും വ്യക്തി ജീവിതത്തിലെ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നീ ആശ്രമങ്ങളും രാഷ്ട്ര മീമാംസയിലെ സാമ, ദാന, ഭേദ, ദണ്ഡനങ്ങളായ ചതുരുപായങ്ങളും, അവസാനമായി ധര്‍മ്മാര്‍ത്ഥ കാമമോക്ഷങ്ങളായ പുരുഷാര്‍ത്ഥങ്ങളും സൂക്ഷ്മമായി വിശകലനം ചെയ്താല്‍, ലോക സേവനത്തിനുള്ള അത്യുത്തമ സ്ഥാപനങ്ങളാണെന്ന് കാണാന്‍ കഴിയും.
ഓരോ വ്യക്തിക്കും അടിസ്ഥാനപരമായി ഓരോ ഗുണമുണ്ടെന്നും, ആ ഗുണം സ്വഭാവത്തെ നിര്‍ണ്ണയിക്കുമെന്നും, സ്വഭാവത്തിനനുസരിച്ച കര്‍മ്മരംഗത്ത് മുഴുകി അവസാനം അതില്‍ നിന്ന് / അതില്‍ കൂടി മോചനം (മോക്ഷം) നേടണമെന്നുമാണ് ഭാരതീയ സാമൂഹ്യ വ്യവസ്ഥയുടെ സന്ദേശം. സാകല്യ ദര്‍ശനത്തോടെ (Holistic Vision) മേല്പറഞ്ഞ സാമൂഹ്യ വ്യവസ്ഥയെ ഗവേഷണ പഠനത്തിന് വിധേയമാക്കിയാല്‍ അവയെല്ലാം പരസ്പര പൂരകങ്ങളാണെന്നു കാണാം. പാശ്ചാത്യ ഭാഗിക സമീപനമുപയോഗിച്ച് ഗവേഷണത്തിന് വിധേയമാക്കിയാല്‍ ഇവയെല്ലാം പരസ്പര വിരുദ്ധങ്ങളും അബദ്ധങ്ങളുമായി തോന്നും.
ജനിക്കുമ്പോള്‍ നാമെല്ലാം അസംസ്‌കൃത പദാര്‍ത്ഥങ്ങളാണ്. അനന്ത സാധ്യതയുള്ള ഉല്പന്നങ്ങളായി മാറാന്‍ ശേഷിയുള്ള കുട്ടികള്‍. സ്വയം വഹിക്കുന്ന സാധ്യതകളെ (വാസനകളെ) സമൂഹത്തിന്റെ മൂശയിലിട്ട് വാര്‍ത്ത് ഉപയോഗമുള്ള ഉല്പന്നങ്ങളായി വ്യക്തികള്‍ മാറുന്നു. ഇതിനാണ് ശാശ്വത മൂല്യങ്ങള്‍. സത്വ -രജ-തമോഗുണങ്ങളുള്ള വ്യക്തികളെ, സമൂഹം കല്പിക്കുന്ന സാമ, ദാന, ഭേദ, ദണ്ഡനങ്ങളായ ഉപായങ്ങളിലൂടെ, ഒരു സാമൂഹ്യ ജീവിയാക്കുന്നു. ഈ മാറ്റത്തില്‍ ജീവിതത്തിന്റെ നാലാശ്രമങ്ങളിലൂടെ കടന്ന്, ധര്‍മ്മ-അര്‍ത്ഥ-കാമ-മോക്ഷങ്ങള്‍ നേടുന്നു. ഈ നേട്ടത്തെ സഹായിക്കാനാണ് കര്‍മ്മം, ഭക്തി, യോഗം, ജ്ഞാനം എന്നീ മാര്‍ഗ്ഗങ്ങള്‍. ഗവേഷണത്തിനുള്ള അനന്ത സാധ്യതകള്‍ തുറന്നിടുന്ന ഈ വ്യവസ്ഥ വേണ്ട വിധത്തില്‍ വിശകലനം ചെയ്ത് പഠിച്ചാല്‍ ലോകം ഇന്ന് നേരിടുന്ന മിക്ക പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം നിര്‍ദ്ദേശിക്കുവാന്‍ കഴിയും.
ഓരോ വ്യക്തിയിലും അന്തര്‍ലീനമായിട്ടുള്ള വാസനകളുടെ ബാഹ്യാവിഷ്‌ക്കാരത്തിന്റെ സാമൂഹ്യകൂട്ടായ്മയാണ് വര്‍ണ്ണവ്യവസ്ഥ. ഒരിക്കലും ഇത് ഉച്ചനീചത്വത്തിനും വഴക്കിനും ചൂഷണത്തിനും സംഘട്ടത്തിനുമുള്ള ആധുനിക സാമൂഹ്യ വീക്ഷണത്തിലെ സംഘടനകളല്ല. സൂക്ഷ്മ നിരീക്ഷണവും നിഷ്പക്ഷ സമീപനവും സാകല്യ ദര്‍ശനവും ഉള്‍ക്കൊണ്ടാല്‍, വര്‍ണ്ണവ്യവസ്ഥയും പ്രകൃതിയുടെ പാരസ്പര്യത്തിന്റെ പ്രതിഫലനമാണെന്നുകാണാം.
അധ്വാനത്തിന്റെ ലോകം(ശൂദ്രലോകം) ഉല്പാദനലോകത്തിന് (വൈശ്യലോകം) അനിവാര്യമാണ്. ഉല്പാദനലോകത്തിന് സ്വതന്ത്രവും സുരക്ഷിതവുമായ സാഹചര്യം പ്രതിരോധലോകം(ക്ഷത്രിയര്‍) ഒരുക്കുന്നു. പ്രതിരോധം ഉറപ്പാക്കുന്ന സുരക്ഷിതത്ത്വമാണ് ജ്ഞാന വിജ്ഞാന ലോകത്തിന് (ബ്രാഹ്മണലോകം) അനുകൂല സാഹചര്യം സംഭാവന ചെയ്യുന്നത്. കാലുകളും കൈകളും ഉദരവും ശിരസ്സും തമ്മില്‍ എങ്ങിനെയണോ പാരസ്പര്യത്തിന്റെ സഹകരണത്തില്‍ മുഴുകി ശരീരത്തെ നിലനിര്‍ത്തുന്നത്, അതുപോലെ സാമൂഹ്യശരീരവും നിലനില്‍ക്കണം. ശരീരത്തില്‍ എവിടെയെങ്കിലും അപകടം പറ്റുമെന്ന് തോന്നിയാല്‍, ഉടന്‍ പ്രതിരോധത്തിന് കൈയെത്തും. എവിടെ പോയാലും കാല്‍ ആണ് ശരീരം താങ്ങിനിര്‍ത്തുന്നത്. എങ്ങോട്ടുപോകണം എന്നു തീരുമാനിക്കുന്നത് തലയാണ്. ഇവക്കെല്ലാം ശക്തി നല്കുന്നത് ഉദരമാണ്. ഇതാണ് പ്രകൃതിനിയമം. തലയ്ക്ക് സ്ഥിരതയില്ലെങ്കില്‍ ശരീരം മൊത്തത്തില്‍ അപകടത്തിലാകും.
ആന്തരികമായിട്ടുള്ള മൂല്യങ്ങളെയും പാരസ്പര്യത്തെയും അറിയാതെ ബാഹ്യമായിട്ടുള്ള കര്‍മ്മത്തെ മാത്രം അടിസ്ഥാനമാക്കി, സ്വാര്‍ത്ഥതക്ക് വേണ്ടി തരംതിരിക്കുമ്പോഴാണ് ചൂഷണവും സംഘട്ടനവും ഉടലെടുക്കുന്നത്.
കൈപ്പത്തിയിലെ അഞ്ചുവിരലുകളും അഞ്ചുതരത്തിലാണ് കാണപ്പെടുന്നത്. അവ അഞ്ചുതരത്തിലുള്ള ജോലികള്‍ ചെയ്യുന്നു. പരസ്പരം പോരടിക്കാനല്ല, ഓരോ വിരലും വ്യത്യസ്ത ജോലികള്‍ ചെയ്യുമ്പോഴും, പരസ്പരം സഹകരിക്കാനുള്ള സന്ദേശമാണ് നല്‍കുന്നത്.
* ആദ്യമായി ‘ഗവേഷണ’മെന്ന പദത്തിന്റെ ഗഹനമായ അര്‍ത്ഥത്തെക്കുറിച്ചും ഉല്പത്തിയെക്കുറിച്ചും വ്യാപ്തിയെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കിത്തന്ന മാനനീയ ഹരിയേട്ടനോടുള്ള സ്‌നേഹാദരങ്ങള്‍ ഇവിടെ അക്ഷരങ്ങളില്‍ കുറിച്ചിടുന്നു.
(തുടരും)