Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

ഹിന്ദു ദര്‍ശനം ഭഗത്‌സിംഗിന്റെ രാഷ്ട്രീയ ലക്ഷ്യം

ടി.കെ.കൃഷ്ണകുമാര്‍

Print Edition: 22 October 2021

ഭാരത സ്വാതന്ത്ര്യസമരത്തിലെ ധീരവിപ്ലവകാരിയാണ് ഭഗത്‌സിംഗ്. സാമ്രാജ്യത്വ ഭരണവിരുദ്ധമെന്ന നിഷേധാത്മക ലക്ഷ്യത്തിനു പകരം ദേശീയ വിമോചനവും ഹൈന്ദവ ദര്‍ശനത്തിലധിഷ്ഠിതമായ ഒരു ഭരണക്രമത്തിന്റെ പുനഃസ്ഥാപനവും ലക്ഷ്യമാക്കി രംഗപ്രവേശം ചെയ്ത ഭഗത്‌സിംഗിന്റെ പ്രവര്‍ത്തനങ്ങളില്‍ ഹിന്ദു തത്വചിന്തയുടെ അവ്യയമായ പ്രസക്തിയും മഹത്വവും അനവരതം തുടിച്ചു നിന്നിരുന്നു.

എന്നാല്‍, ഭഗത്‌സിംഗ് 1917-ലെ റഷ്യന്‍ വിപ്ലവത്തില്‍ നിന്നും കാള്‍ മാര്‍ക്‌സിന്റെ സിദ്ധാന്തത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മാര്‍ക്‌സിയന്‍ സോഷ്യലിസ്റ്റ് വ്യവസ്ഥിതി കെട്ടിപ്പടുക്കാന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടം നടത്തിയ ഒരു വിപ്ലവകാരിയായിരുന്നു എന്ന് ഇന്നും ചില കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ പ്രചരിപ്പിച്ച് വരുന്നുണ്ട്. ഇത് ചരിത്രത്തിന്റെ വികലമായ ഒരു വ്യാഖ്യാനം മാത്രം.

ഭഗത്‌സിംഗ് ഹിന്ദുത്വവാദി തന്നെയായിരുന്നു എന്ന് തെളിയിക്കുന്ന ചില രേഖകള്‍ ഒന്നു പരിശോധിക്കാം. 1927-ല്‍ സ്വാതന്ത്ര്യപോരാട്ടം ശക്തിപ്പെടുത്താന്‍ വിപ്ലവ നേതാവ് പണ്ഡിറ്റ് റാം പ്രസാദ് ബിസ്മിലിന്റെ വിപ്ലവ പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിച്ച ഭഗത്‌സിംഗ്, പ്രസ്ഥാനത്തിന്റെ പൊളിറ്റിക്കല്‍ മാനിഫെസ്റ്റോ ആയ ‘റവലൂഷണറി’യില്‍ ഉള്‍പ്പെടുത്തിയ ആദര്‍ശവ്യവസ്ഥ ഹിന്ദു തത്വചിന്തയായിരുന്നു. അത് ഇപ്രകാരമാണ്. ”ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ അതിന്റെ സിദ്ധാന്തങ്ങള്‍ സ്വീകരിച്ചിരിക്കുന്നത് ഭാരതത്തിലെ പ്രാചീന ഋഷിമാരുടെ ദര്‍ശനങ്ങളില്‍ നിന്നാണ്. ഋഷീശ്വരന്മാരുടെ കാലടികളെ അസോസിയേഷന്‍ പിന്‍തുടരുന്നു”. ഭഗത്‌സിംഗ് രാഷ്ട്രീയാദര്‍ശമായി സ്വീകരിച്ചിരുന്നത് ഹിന്ദുതത്വശാസ്ത്രത്തെയാണെന്ന് ഇത് തെളിയിക്കുന്നു. ഭാരത വിപ്ലവ പ്രസ്ഥാനത്തിന്റെ ബൃഹത്തായ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള ബാല്‍ശാസ്ത്രി ഹര്‍ദാസിന്റെ’Armed Struggle for freedom – From 1857 to Netaji’ എന്ന കൃതിയില്‍ ഭഗത്‌സിംഗിന്റെ ഈ പൊളിറ്റിക്കല്‍ മാനിഫെസ്റ്റോയുടെ പൂര്‍ണ്ണരൂപം കാണാം.

1930-ല്‍ ഭഗത്‌സിംഗ് എഴുതിയ “The Philosophy of Bomb’ (ബോംബിന്റെ തത്വശാസ്ത്രം) എന്ന ഒരു രാഷ്ട്രീയ വിശദീകരണക്കുറിപ്പിലും ഹിന്ദു സംസ്‌കൃതിയുടെ മഹത്വത്തേയും അതിന്റെ അനിവാര്യമായ സംരക്ഷണത്തേയും കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. പ്രസ്തുത കുറിപ്പിന്റെ അവസാന ഖണ്ഡികയില്‍ ഭഗത്‌സിംഗ് ഇങ്ങനെ പറയുന്നു: ”ഈ രാഷ്ട്രത്തെ സാമൂഹ്യമായും സാംസ്‌കാരികമായും സാമ്പത്തികമായും പൂര്‍ണ്ണമായും ചൂഷണവിമുക്തമാക്കുന്ന ഒരു ഭരണക്രമം സ്ഥാപിക്കാനുള്ള ഞങ്ങളുടെ പോരാട്ടത്തില്‍ സ്വയം സമര്‍പ്പിതരാവാന്‍ എല്ലാവരും മുന്നോട്ടു വരിക. രാഷ്ട്രത്തിന് വേണ്ടി ജീവന്‍ ഹോമിച്ച വീര പുരുഷന്മാരെയും വീര വനിതകളെയും ഉള്‍ക്കൊണ്ട് സമരരംഗത്തിറങ്ങുക. അഹിംസയുടെ തെറ്റായ പരീക്ഷണങ്ങള്‍ നടത്തി രാഷ്ട്രസ്വാതന്ത്ര്യത്തെ അപകടപ്പെടുത്താന്‍ ആരേയും അനുവദിക്കാതിരിക്കുക. വിദേശ ശക്തിയുടെ മുന്നില്‍ മുട്ടുമടക്കി യാചിക്കേണ്ടി വരുമ്പോള്‍ നമ്മുടെ പ്രാചീന സംസ്‌കാരത്തിന്റെ മൂല്യ ങ്ങള്‍ തകരുകയാണെന്ന് ഓര്‍മ്മിക്കുക.” ഇതില്‍ നിന്ന് വൈദേശിക അധിനിവേശം വഴി അപചയം നേരിട്ട ഹിന്ദു സംസ്‌കൃതിയുടെ സംരക്ഷണം ഭഗത്‌സിംഗ് കര്‍ത്തവ്യമായി കണ്ടിരുന്നു എന്ന് വ്യക്തം.

1927-ല്‍ ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ രൂപീകരിക്കുമ്പോള്‍ പേരിനോടൊപ്പം ‘സോഷ്യലിസ്റ്റ്’ എന്ന പദം ഭഗത്‌സിംഗ് എഴുതിച്ചേര്‍ത്തത് മാര്‍ക്‌സിയന്‍ സോഷ്യലിസത്തെ ലക്ഷ്യമാക്കിയാണെന്നും ഒരു ദുര്‍വ്യാഖ്യാനമുണ്ട്. വാസ്തവത്തില്‍, ഭഗത്‌സിംഗ് ഉപയോഗിച്ച ‘സോഷ്യലിസ്റ്റ്’ എന്ന പദത്തിന് ഇന്ന് ഉപയോഗിക്കുന്ന മാര്‍ക്‌സിയന്‍ സോഷ്യലിസവുമായി യാതൊരു ബന്ധവുമില്ല. അന്ന് കര്‍ഷകരുടെയും തൊഴിലാളികളുടെയും ‘ബന്ധുക്കള്‍’ എന്ന അര്‍ത്ഥത്തില്‍ മാത്രമാണ് ഭഗത്‌സിംഗ് ‘സോഷ്യലിസ്റ്റ്’ എന്ന വാക്ക് എഴുതിച്ചേര്‍ത്തതെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ വിപ്ലവകാരി ഭഗവാന്‍ ദാസ് മാഹോര്‍ പിന്നീട് വിശദീകരിച്ചിട്ടുണ്ട്. കര്‍ണ്ണാടകയിലെ വിഖ്യാത ചരിത്ര ഗവേഷകന്‍ ഡോ.ബാബുകൃഷ്ണമൂര്‍ത്തി കന്നഡയില്‍ രചിച്ച ‘അജേയാ’ എന്ന കൃതിയില്‍ ഭഗവാന്‍ ദാസ് മാഹോറിന്റെ ഈ വിശദീകരണം കാണാം. (‘അജേയ’ എന്ന കൃതി 2021-ല്‍ മഞ്ജുള തേഗലിന്റെ പരിഭാഷയില്‍”Azad The Invincible’എന്ന പേരില്‍ ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്) ഈ ‘സോഷ്യലിസ്റ്റ്’ വിഷയം പരാമര്‍ശിക്കവേ ഭഗത്‌സിംഗിന്റെ മറ്റൊരു സഹപ്രവര്‍ത്തകനായിരുന്ന യശ്പാല്‍ തന്റെ ‘ഫാസീ കേ ഫാദ് തക്ക്’ എന്ന കൃതിയില്‍ പറയുന്നത് ഇപ്രകാരമാണ്: ”വിപ്ലവ സംഘടനയുടെ പേരില്‍ ‘സോഷ്യലിസ്റ്റ്’ എന്ന പദം ചേര്‍ത്തതുകൊണ്ട് അന്ന് ഞങ്ങള്‍ വിപ്ലവകാരികള്‍ മാര്‍ക്‌സിസ്റ്റ് സോഷ്യലിസ്റ്റാശയങ്ങള്‍ ഗ്രഹിച്ചവരായിരുന്നു എന്ന് ആരും കരുതരുത്. കര്‍ഷകരുടെയും തൊഴിലാളികളുടെയും പരമാധികാര ഭരണമായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചിരുന്നത്. ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നേടാനും അവര്‍ക്ക് സ്വയം നിര്‍ണ്ണയാവകാശം പ്രദാനം ചെയ്യാനും ഒരു ജനായത്ത ഭരണസമ്പ്രദായത്തിനല്ലാതെ മറ്റൊരു ബാഹ്യശക്തിക്കും കഴിയുകയില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. മാര്‍ക്‌സിന്റെയും ലെനിന്റെയും സ്റ്റാലിന്റെയും സിദ്ധാന്തമൊന്നും ഞങ്ങള്‍ കാര്യമായി പഠിച്ച് മനസ്സിലാക്കിയിരുന്നില്ല.”

ഒരു ചരിത്രവിദ്യാര്‍ത്ഥി എന്ന നിലയില്‍ ഭഗത്‌സിംഗ് പൗരസ്ത്യ-പാശ്ചാത്യ സിദ്ധാന്തങ്ങളില്‍ പഠനം നടത്തുകയും അന്യരാജ്യങ്ങളിലെ വിപ്ലവകാരികളുടെ ധീരകൃത്യങ്ങളെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. റഷ്യന്‍ വിപ്ലവം ഭഗത്‌സിംഗില്‍ സ്വാധീനം ചെലുത്തിയിട്ടുമുണ്ട്. അത് ഒട്ടും സൈദ്ധാന്തികപരമായിരുന്നില്ല. ബ്രിട്ടീഷുകാര്‍ക്കെതിരെ സായുധവിപ്ലവം നടത്താന്‍ റഷ്യന്‍ വിപ്ലവത്തിന്റെ ചില രീതികള്‍ മാതൃകയാക്കി എന്നുമാത്രം. ഭഗത്‌സിംഗിന്റെ പ്രസ്ഥാനം ഹൈന്ദവ ദര്‍ശനത്തെ രാഷ്ട്രീയ പ്രത്യയശാസ്ത്രമായി സ്വീകരിച്ചതിനാല്‍ റഷ്യന്‍ വിപ്ലവത്തിന്റെ സൈദ്ധാന്തിക വശം മുഖവിലക്കെടുക്കേണ്ട ആവശ്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. വാസ്തവത്തില്‍, ലോകമാന്യ തിലകന്റെ ‘ഗീതാരഹസ്യ’ വും വിനായക സാവര്‍ക്കറുടെ ഹിന്ദുദര്‍ശനങ്ങളുമൊക്കെയായിരുന്നു ഭഗത്‌സിംഗിന്റെ പ്രചോദന കേന്ദ്രങ്ങള്‍. 1924-ല്‍ ഭഗത് സിംഗ് എഴുതിയ ‘വിശ്വപ്രേമ്’ എന്ന ഒരു ലേഖനത്തില്‍ വിനായക് സാവര്‍ക്കറെ ആദരിക്കുന്ന പരാമര്‍ശങ്ങളും ജയിലില്‍ തടവുശിക്ഷ അനുഭവിക്കുമ്പോള്‍ എഴുതിയ ജയില്‍ ഡയറിയില്‍ സാവര്‍ക്കര്‍, ഹിന്ദുതത്വ സംഹിതയെ പുകഴ്ത്തി എഴുതിയ ‘ഹിന്ദുപദപാദഷാഹി’ എന്ന കൃതിയെ പ്രശംസാപൂര്‍വ്വം പരാമര്‍ശിച്ചതായും കാണാം. ഭഗത്‌സിംഗ് ജയിലില്‍ വരുത്തി വായിച്ചിരുന്ന കൃതികളില്‍ മുഖ്യമായ ഒന്ന് സാവര്‍ക്കര്‍ എഴുതിയ ‘ലൈഫ് ഓഫ് ബാരിസ്റ്റര്‍ സാവര്‍ക്കര്‍’ എന്ന സാവര്‍ക്കറുടെ ജീവചരിത്രകൃതിയായിരുന്നു. വിശിഷ്യാ, ലാലാ ലജ്പത്‌റോയ്, പണ്ഡിറ്റ് ഗുരുദത്ത് വിദ്യാര്‍ത്ഥി തുടങ്ങിയ കമ്മ്യൂണിസ്റ്റ് വിരുദ്ധരുമായുള്ള അടുത്ത സമ്പര്‍ക്കവും സ്വാധീനവും കാരണം ഭഗത് സിംഗിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഒട്ടും കടന്നുവന്നിരുന്നില്ല. അതുകൊണ്ടു തന്നെയാണ് തന്റെ പ്രസ്ഥാനത്തിന്റെ പൊളിറ്റിക്കല്‍ മാനിഫെസ്റ്റോയില്‍ ആര്‍ഷ സംസ്‌കൃതി ലക്ഷ്യമായി എഴുതിച്ചേര്‍ത്തതും. ഭഗത്‌സിംഗിനോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന സച്ചിതാനന്ദ സന്യാല്‍ എന്ന വിപ്ലവകാരി ഈ വിഷയത്തില്‍ കൃത്യമായ ഒരു വിശദീകരണം നല്‍കിയതായും ചരിത്രത്തില്‍ കാണാം. ഇന്ത്യന്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ ഔദ്യോഗിക ചരിത്രകാരനും വിപ്ലവകാരിയുമായ മന്‍മഥ് നാഥ് ഗുപ്തയോട് 1938-ല്‍ സച്ചിതാനന്ദ സന്യാല്‍ വ്യക്തമാക്കിയത് ഇപ്രകാരമായിരുന്നു: ”ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്റെ ഹിന്ദു ദര്‍ശനത്തിലധിഷ്ഠിതമായ മാനിഫെസ്റ്റോയിലെ ഒരു വരിപോലും മാറ്റാതെയാണ് ഭഗത്‌സിംഗ് അന്ത്യനിമിഷം വരെ പ്രവര്‍ത്തിച്ചത്”. മന്‍മഥ്‌നാഥ് ഗുപ്ത രചിച്ച ‘ഇന്ത്യന്‍ വിപ്ലവത്തിന്റെ ഇതിഹാസം’ എന്ന ഗ്രന്ഥത്തില്‍ (പേജ് – 135) ഇക്കാര്യം എടുത്തു ചേര്‍ത്തിട്ടുണ്ട്.

ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം പരാമര്‍ശിക്കേണ്ട ഒന്നാണ് ആര്‍.എസ്.എസ്. എന്ന മഹാസംഘടനയിലൂടെ ദേശീയ നവോത്ഥാനത്തിന് സൃഷ്ടിപരമായ നൂതന പ്രവര്‍ത്തനം കാഴ്ചവെച്ച ഡോ. കേശവബലിറാം ഹെഡ്‌ഗേവാറുമായി ഭഗത് സിംഗിന് ഉണ്ടായിരുന്ന ബന്ധം. സ്വാര്‍ത്ഥമതികളായ ചരിത്രകാരന്മാര്‍ പൂഴ്ത്തിവെച്ച ചരിത്രം. 1928-ല്‍ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ വെച്ചാണ് ഭഗത്‌സിംഗും ഡോ. ഹെഡ്‌ഗേവാറും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. അന്ന് മഹാരാഷ്ട്രയിലെ പ്രമുഖ വിപ്ലവകാരിയും ഡോ. ഹെഡ്‌ഗേവാറിന്റെ സഹപ്രവര്‍ത്തകനുമായ ഭാവുജി കാവ്‌റേയെ കാണാന്‍ ഭഗത്‌സിംഗ് നാഗപ്പൂരില്‍ വന്നപ്പോഴാണ് ഹെഡ്‌ഗേവാറുമായി ബന്ധപ്പെടാനും രാഷ്ട്രീയ കാര്യങ്ങളില്‍ ചര്‍ച്ച നടത്താനും ഭഗത്‌സിംഗിന് അവസരം ലഭിച്ചത്. ഹെഡ്‌ഗേവാറിന്റെ ആശയതലവും ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തന രീതിയും മനസ്സിലാക്കിയ ഭഗത്‌സിംഗ് സ്വാതന്ത്ര്യപോരാട്ടത്തിന് ഹെഡ്‌ഗേവാറിന്റെ സഹായം ഉറപ്പിക്കുകയും ചെയ്തു. മേല്‍പ്രസ്താവിച്ച ബാബു കൃഷ്ണമൂര്‍ത്തിയുടെ ‘അജേയ’ എന്ന കൃതിയില്‍ ഭഗത്‌സിംഗും ഡോ. ഹെഡ്‌ഗേവാറും തമ്മിലുള്ള കൂടിക്കാഴ്ചയെപ്പറ്റി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഭഗത്‌സിംഗിനെ കമ്മ്യൂണിസ്റ്റാക്കാനുള്ള മറ്റൊരു വാദമാണ് അദ്ദേഹം യുവജനങ്ങള്‍ക്കായി സ്ഥാപിച്ചിരുന്ന ‘നൗ ജവാന്‍ ഭാരത് സഭ’ റഷ്യന്‍ വിപ്ലവത്തിന്റെ വാര്‍ഷികം ആഘോഷിച്ചിരുന്നു എന്നത്. ‘ഭാരത് സഭ’ യുടെ വേദികളില്‍ റഷ്യയിലെ സായുധ പോരാട്ട വിജയത്തെ ഭഗത്‌സിംഗ് പ്രശംസിച്ചിട്ടുണ്ട്. അത് റഷ്യന്‍ വിപ്ലവകാരികളുടെ പോരാട്ട വൈദഗ്ദ്ധ്യത്തെ മുന്‍നിര്‍ത്തി മാത്രമായിരുന്നു. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്റെ ആദ്യകാല നേതാവും ഭഗത്‌സിംഗിന്റെ ഗുരുസ്ഥാനീയനും ശക്തമായ ഒരു ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാന്‍ ഉഗ്രപോരാട്ടം നടത്തി രക്തസാക്ഷിയായ വീരപുരുഷനുമായ പണ്ഡിറ്റ് റാം പ്രസാദ് ബിസ്മിലും റഷ്യന്‍ വിപ്ലവവും തമ്മിലുള്ള ബന്ധം പരിശോധിച്ചാല്‍ ഇതിന് ഒരു വ്യക്തത കൈവരും. എങ്ങിനെയെന്നാല്‍, റഷ്യന്‍ വിപ്ലവത്തിന് കൂടുതല്‍ പ്രചാരം നല്‍കിയ”The Grand Mother of the Russian Revolution’ എന്ന ഇംഗ്ലീഷ് കൃതി പോലും ‘കാതറൈന്‍’ എന്ന പേരില്‍ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി പ്രചരിപ്പിച്ച പണ്ഡിറ്റ് ബിസ്മില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുമ്പോള്‍ ജയിലില്‍ വെച്ച് എഴുതിയ ‘ആത്മകഥ’യില്‍ ഒരു ഭാഗത്ത് ഇങ്ങനെ എഴുതിയിട്ടുണ്ട്: ”ഒരു തികഞ്ഞ ഹിന്ദുത്വവാദിയായ എന്നോടൊപ്പം മതപരമായ വിവേചനം കാണിക്കാതെ രാഷ്ട്രസേവനത്തിനായി പൂര്‍ണ്ണ സമര്‍പ്പണം ചെയ്യാന്‍ ഇസ്ലാം വിശ്വാസിയായ മുഹമ്മദ് അഷ്ഫാക്കുള്ളാഖാന്‍ എന്ന വിപ്ലവകാരിക്ക് കഴിഞ്ഞിരിക്കുന്നു. ഫലേച്ഛയില്ലാതെ കര്‍മ്മം ചെയ്യുന്ന ഒരു വ്യക്തിയെ പാപം സ്പര്‍ശിക്കുകയില്ല എന്ന ഭഗവദ്ഗീതാതത്വം ഞാന്‍ ഉള്‍ക്കൊള്ളുന്നു.” റഷ്യന്‍ വിപ്ലവത്തെ ബാഹ്യതലത്തില്‍ പ്രകീര്‍ത്തിച്ച ഭാരതീയ വിപ്ലവകാരിയില്‍ രൂഢമൂലമായി നിന്നിരുന്ന ഹിന്ദുത്വാഭിമാനമാണ് ഇവിടെ തെളിയുന്നത്. ഭാരതദേശീയതയുടെ സൃഷ്ടിപരമായ വശമെന്തെന്നു പഠിച്ച ഒരു വ്യക്തിക്ക് സ്വാഭാവികമായും അശാസ്ത്രീയമായ മാര്‍ക്‌സിയന്‍ ചിന്തയോടുണ്ടാവുന്ന വിയോജിപ്പ്. ഇതു തന്നെയായിരുന്നു ഭഗത് സിംഗിന്റെയും ആശയതലം.

പണ്ഡിറ്റ് റാം പ്രസാദ് ബിസ്മില്‍

1931 മാര്‍ച്ച് 23ന് രക്തസാക്ഷിത്വം വരിക്കുന്നതിന് അല്പം മുമ്പ് ഭഗത്‌സിംഗ് ലെനിന്റെ ‘ഭരണകൂടവും വിപ്ലവവും’ എന്ന പുസ്തകം വായിച്ചു എന്നതുകൊണ്ട് അദ്ദേഹം കമ്മ്യൂണിസ്റ്റാണെന്ന് പറയുന്നവരുമുണ്ട്. യഥാര്‍ത്ഥത്തില്‍ ഭഗത്‌സിംഗിന് ലെനിന്റെ പുസ്തകം നല്‍കിയ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പ്രാണ്‍നാഥ് മേത്ത ആ തെറ്റിദ്ധാരണ തിരുത്തുന്നുണ്ട്. ലെനിന്റെ പുസ്തകത്തിന്റെ ഒരു നിരൂപണം ഒരു പത്രത്തില്‍ കണ്ട ഭഗത്‌സിംഗ്, പുസ്തകം ഒന്നു കിട്ടിയാല്‍ വായിക്കാമായിരുന്നു എന്ന് പറഞ്ഞതിനാല്‍ പുസ്തകം എത്തിക്കുകയായിരുന്നു എന്നാണ് പ്രാണ്‍നാഥ് മേത്ത തന്റെ ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പൊതുവെ, വിഷയവിവേചനമില്ലാതെ വായനോത്സുകത പ്രകടമാക്കിയിരുന്ന ഭഗത്‌സിംഗ് സ്വയം ഒരു ഗ്രന്ഥ നിരൂപകന്‍ കൂടിയായിരുന്നതിനാല്‍ അദ്ദേഹത്തിന് ലെനിന്റെ പുസ്തകത്തില്‍ കൗതുകം ജനിച്ചത് സ്വാഭാവികം മാത്രം. അതേസമയം, തന്നെ ആശയപരമായി സ്വാധീനിച്ച ലോകമാന്യ തിലകന്റെ ‘ഗീതാരഹസ്യം’ എന്ന ഹിന്ദു തത്വശാസ്ത്രഗ്രന്ഥം പ്രത്യേകമായി ജയിലിലേക്ക് ആവശ്യപ്പെട്ടുകൊണ്ട് 1929 ഏപ്രില്‍ 26ന് ഭഗത്‌സിംഗ് തന്റെ പിതാവിന് ഒരു കത്തയച്ചതും പിതാവ് ആ ഗ്രന്ഥം ജയിലിലെത്തിച്ചതും ചരിത്രമാണ്. അത് ആരും എടുത്തുപറയാന്‍ തയ്യാറാവുന്നുമില്ല.

ഇതുപോലെ ഭഗത്‌സിംഗ് മുഴക്കിയ ‘ഇങ്ക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യത്തെ കുറിച്ചും ദുര്‍വ്യാഖ്യാനമുണ്ട്. അത് കമ്മ്യൂണിസത്തെ പ്രതിനിധീകരിക്കുന്നതാണെന്നാണ് ചിലരുടെ വാദം. 1929 ഡിസംബര്‍ 23ന് ഭഗത്‌സിംഗ് താന്‍ മുഴക്കിയ ‘ഇങ്ക്വിലാബ് സിന്ദാബാദി’ന് വ്യാഖ്യാനം നല്‍കിക്കൊണ്ട് പ്രശസ്ത പത്രപ്രവര്‍ത്തകനും ‘മോഡേണ്‍ റിവ്യു’ മാസികയുടെ പത്രാധിപരുമായ രാമാനന്ദ ചാറ്റര്‍ജിക്ക് എഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു: ”സാമ്രാജ്യവാദികള്‍ ജനങ്ങളെ നിഷ്‌ക്രിയരാക്കിത്തീര്‍ത്ത് സമൂഹത്തെ സംസ്‌കാര ശൂന്യമായ ഒരവസ്ഥയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയാണ്. അവര്‍ സൃഷ്ടിക്കുന്ന പരിതഃസ്ഥിതികള്‍ സാധാരണ മനുഷ്യരുടെ പുരോഗതിയുടെ മാര്‍ഗ്ഗത്തില്‍ പ്രതിബന്ധങ്ങളായി തീരുകയാണ്. ഓരോ മനുഷ്യന്റെ ഹൃദയത്തിലും വിപ്ലവബോധം തുടിച്ചുനില്‍ക്കണം. സാധാരണ ജനങ്ങളുടെ ശോഭനമായ ഭാവിയില്‍ പ്രതിലോമ ശക്തികള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാതിരിക്കുന്നതിന് വിപ്ലവബോധം സഹായകമായി മാറണം. അതുകൊണ്ട് ഞങ്ങള്‍ മുഴക്കുന്ന മുദ്രാവാക്യം (ഇങ്ക്വിലാബ് സിന്ദാബാദ്) രാഷ്ട്രത്തെ തിന്മയില്‍ നിന്ന് മോചിപ്പിക്കാനുള്ള ആദര്‍ശവ്യവസ്ഥയുടെ വിജയം ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണെന്ന് മനസ്സിലാക്കുക”. ഇതില്‍ ഭഗത്‌സിംഗ് പറയുന്ന ആദര്‍ശവ്യവസ്ഥ ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ പൊളിറ്റിക്കല്‍ മാനിഫെസ്റ്റോയില്‍ പറഞ്ഞ ഹിന്ദുദര്‍ശനം തന്നെയാണെന്നതില്‍ ഒരു സംശയവുമില്ല. വിശിഷ്യാ, ഈ കത്തില്‍ ഒരിടത്തും തന്നെ മാര്‍ക്‌സിയന്‍ സിദ്ധാന്ത പ്രചരണാര്‍ത്ഥമാണ് ഈ മുദ്രാവാക്യം പ്രയോഗിച്ചതെന്ന് ഭഗത്‌സിംഗ് എടുത്തു പറയുകയോ അങ്ങനെയൊരു ആന്തരികാര്‍ത്ഥം നിഴലിക്കുന്ന പദങ്ങള്‍ ഉപയോഗിക്കുകയോ ചെയ്തിട്ടുമില്ല.

ഭഗത്‌സിംഗ് ഹിന്ദു സംസ്‌കൃതിയുമായി എത്രത്തോളം അടുത്തു നിന്നിരുന്നു എന്നതിനുള്ള ശക്തമായ മറ്റൊരു തെളിവാണ് 1929-ല്‍ അദ്ദേഹം ബ്രിട്ടീഷ് കോടതിയില്‍ നല്‍കിയ പ്രസ്താവനയില്‍, ”ഞങ്ങള്‍ ഛത്രപതി ശിവാജിയുടെയും ഗുരുഗോവിന്ദ് സിംഗിന്റെയും ആദര്‍ശമനുസരിച്ച് പ്രവര്‍ത്തിക്കുന്നു” എന്ന് വ്യക്തമാക്കിയത്. ബാല്‍ശാസ്ത്രി ഹര്‍ദാസിന്റെ കൃതിയില്‍ (Armed struggle for freedom) ഈ കോടതി പ്രസ്താവനയുടെ പൂര്‍ണ്ണരൂപം വായിക്കാം. ഭഗത്‌സിംഗ് ജയിലില്‍ വെച്ച് രചിച്ച ആത്മകഥ, ഭാരതവിപ്ലവ സമരം, മൃത്യുവിന്റെ കവാടത്തില്‍, സോഷ്യലിസത്തിന്റെ മാതൃക എന്നിവയുടെ കയ്യെഴുത്ത് പ്രതികള്‍ ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായതിന് പിറകില്‍ ഭാരതീയ പൈതൃകത്തില്‍ അഭിമാനം കൊണ്ട മഹാനായ ആ വിപ്ലവകാരിയുടെ ആശയങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം ലഭിക്കാതിരിക്കാന്‍ നടത്തിയ ഒരു ഗൂഢശ്രമമായിരുന്നിരിക്കാം.

Tags: ഭഗത് സിംഗ്ഭഗത്‌സിംഗ്AmritMahotsav
Share7TweetSendShare

Related Posts

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

പരിവ്രാജകന്റെ മൊഴികൾ

ഓപ്പറേഷന്‍ സിന്ദൂര്‍- യുദ്ധത്തിന്റെ കല

ശാസ്ത്രത്തിന്റെ കരുത്തില്‍ കുതിച്ച് ഭാരതം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies