കോഴിക്കോട് : പ്രപഞ്ചശക്തിക്ക് സ്ത്രൈണ ഭാവം കൽപ്പിച്ചതിലൂടെ ഭാരത ഋഷികൾ സ്ത്രീയെ ലോകത്തിനു മുന്നിൽ ഔന്നത്യത്തിലെത്തിച്ചതായി ആധ്യാത്മിക പ്രഭാഷക ഡോ.ലക്ഷ്മി ശങ്കർ. ഭാരതത്തിലെ സാധനാ പദ്ധതികൾ ലോക നേതൃത്വത്തിലേക്ക് സ്ത്രീയെ ഉയർത്താൻ പര്യാപ്തമെന്നും അവർപറഞ്ഞു. നവരാത്രി സർഗോത്സവത്തിൽ ജാഗരണത്തിൻ്റെ സ്ത്രൈണസാധ്യതകൾ ഭാരതീയസംസ്കൃതിയിൽ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.
മഹിഷാസുരൻമ്മാർ നിറഞ്ഞ ഈ കാലത്ത്, മഹിഷന്റെ വധത്തിലൂടെയുള്ള ദേവിയുടെ സന്ദേശം സർവ്വകാല പ്രസക്തമാണ്. ദേവീ ഉപാസനയിലൂടെ കുടുംബത്തെ ധീരമായി നിലനിർത്താൻ സ്ത്രീകൾക്ക് കഴിയുന്നു. ഉള്ളിൽ നിറഞ്ഞ ആത്മവീര്യവുമായി
ലോകത്തെ ഉണർത്തുന്ന ശക്തി സംഭരിക്കാൻ നവരാത്രി ആഘോഷങ്ങൾക്ക് സാധിക്കുന്നു എന്ന് അവർ പറഞ്ഞു.
പ്രപഞ്ചത്തെ സ്ത്രൈണ ഭാവത്തിലാണ് ഋഷിമാർ കാട്ടിത്തന്നത്. സ്ത്രൈണത ഉണർവ്വാണ്.
നവരാത്രിയുടെ ആദ്യ മൂന്നു ദിവസം സ്ത്രൈണതയോടൊപ്പം ഇച്ഛാശക്തിയുടെ ഭാവവും പ്രകടമാക്കുന്നു. ആസുരികതയുടെ കൈയ്യിലകപ്പെടുന്ന അറിവ് രാജ്യത്തെ പിന്നോട്ടടിപ്പിക്കുമെന്നും അവർ പറഞ്ഞു. ഭുവനേശ്വരി രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണൻ രചിച്ച വിടരുന്ന വാക്കുകൾ എന്ന പുസ്തകം ഡോ.കെ.എം. പ്രിയദർശൻ ലാൽ ഡോ. ലക്ഷ്മി ശങ്കറിന് നൽകി പ്രകാശനം ചെയ്തു.
യുവശ്രീയും സംഘവും അവതരിപ്പിച്ച തളി ടാഗോർ ബാലഗോകുലത്തിൻ്റെ ഭജനയും മനുരാജ് തിരുവനന്തപുരം അവതരിപ്പിച്ച ഗസൽ സന്ധ്യയും അരങ്ങേറി.ശ്രീജ സി നായർ
ശുഭ പി.സി എന്നിവർ സംസാരിച്ചു.