മുക്രിയില്‍ നിന്ന് മുസലിയാരിലേക്ക്, മുസ്‌ലിയാരില്‍ നിന്ന് ഉസ്താദിലേക്ക്, ഉസ്താദില്‍ നിന്ന് തങ്ങള്‍ പദവിയിലേക്ക് – അതാണ് കാന്തപുരം ഹാജിയാരുടെ ആത്മീയ യാത്ര! ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ ശിഷ്യനായി സ്വീകരിച്ചതോടെ മുക്രി മുസ്ലിയാര്‍ ആയി. ശിഷ്യന്‍ ഗുരുവിനെക്കാള്‍ വളര്‍ന്നതോടെ അണികളെക്കൊണ്ട് ഉസ്താദ് എന്ന് വിളിപ്പിച്ചു. ഉസ്താദ് സുന്നികള്‍ക്കിടയില്‍ സാമ്രാജ്യം സ്ഥാപിച്ചപ്പോള്‍ സമുദായം പിളര്‍ന്നു രണ്ടു ഗ്രൂപ്പായി – ഇ.കെ.യും എ.പിയും. ഉസ്താദിന്റെ മര്‍ക്കസ് വന്‍ ഭൂവുടമകള്‍ ആയപ്പോള്‍ ഇടതുമുന്നണിയുമായി അടുത്തു, അതോടെ എ.പി സുന്നിക്ക് അരിവാള്‍ സുന്നി എന്ന പേരു കൂടി കിട്ടി. തന്റെ ആവശ്യത്തിന് ഏതു രാഷ്ട്രീയക്കാര്‍ക്കും ഒപ്പം ചേര്‍ന്നു നില്‍ക്കാനുള്ള മെയ്‌വഴക്കം ഉസ്താദ് പ്രകടിപ്പിച്ചപ്പോള്‍ വിവാദ നായകനായി. തന്റെ അപ്രമാദിത്വം ഉറപ്പാക്കാന്‍ ഗുണ്ടാ സംഘത്തെയും വളത്തി. സുന്നി ടൈഗേര്‍സ് ഫോഴ്‌സിനെ പാലൂട്ടി ഇസ്ലാമിക ഭീകരവാദത്തിന് തുടക്കമിടുന്നതിലും ഉസ്താദിന്റെ സംഭാവന ചെറുതല്ല. ചേകന്നൂര്‍ മൗലവി വധത്തെ കുറിച്ചുള്ള അന്വേഷണം ഉസ്താദിന്റെ സ്ഥാപനങ്ങളുടെ മുന്നില്‍ വന്ന് വഴിമുട്ടി നിന്നു. കുറച്ചു മുമ്പ് ഡല്‍ഹി സൂഫി സമ്മേളനത്തില്‍ പങ്കെടുത്ത് സൂഫിയായും സ്ഥാനം കിട്ടി.
പാണക്കാട് തങ്ങള്‍ കേരളത്തില്‍ ആത്മീയാചാര്യനായി രാഷ്ട്രീയം കളിക്കുന്നത് കണ്ടപ്പോള്‍ തനിക്കും അതുപോലെ ഒരു തങ്ങള്‍ ആവണം എന്ന പൂതി ഉസ്താദിന്റെ ഖല്‍ബില്‍ മുള പൊട്ടി. പിണറായി സര്‍ക്കാരിലെ ഘടകകക്ഷിയായ ഐ.എന്‍.എല്ലിലെ ഗ്രൂപ്പ് കയ്യാങ്കളി കാരണം വിജയന്‍ സഖാവ് നാണം കെട്ടപ്പോള്‍ മധ്യസ്ഥനായി ഇടപെട്ടു തമ്മിലടി പരിഹരിച്ച ഉസ്താദ് ഇടതുമുന്നണിയുടെ തങ്ങളായി മാറിയെന്ന് എ.പി.വിഭാഗം രോമാഞ്ചമണിയുന്നു. പാണക്കാട് തങ്ങള്‍ക്ക് ഈ പുതിയ ‘ഉസ്താദ് തങ്ങള്‍’ പണിയാകുമോ എന്ന ആശങ്കയിലാണ് ലീഗ് നേതൃത്വം.