സമയം ഏതാണ്ട് രാത്രി പന്ത്രണ്ടോടടുത്തിരുന്നു. ഉച്ചയ്ക്ക് മൂന്നുമണി മുതല്‍ ഞാന്‍ ആ മേശയ്ക്ക് മുന്നില്‍ ഒരേ ഇരിപ്പ് ഇരിയ്ക്കുകയാണ്. എന്റെ മുന്നിലിരിയ്ക്കുന്ന പേപ്പര്‍ അപ്പോഴും ശൂന്യമായിരുന്നു. പേന എന്റെ വിരലുകള്‍ക്കിടയില്‍ ഇരുന്ന് വട്ടം കറങ്ങിക്കൊണ്ടിരുന്നു. തൊട്ടടുത്ത കടലാസുകളില്‍ പാതി എഴുതി നിര്‍ത്തിയ കഥകള്‍ എന്നെ നോക്കി ഞങ്ങളെ ഒന്ന് പൂര്‍ത്തിയാക്കിക്കൂടെ എന്ന് ചോദിക്കുന്നുണ്ടായിരുന്നു. ഇന്നാ വാര്‍ത്ത കേട്ടത് മുതല്‍ എന്റെ മനസ്സ് ആകെ അസ്വസ്ഥമാണ്. അതൊരു മരണവാര്‍ത്ത ആയിരുന്നു. അമ്മ ആ വിവരം എന്നെ വിളിച്ചറിയിച്ചതും വളരെ സാധാരണമായിട്ടായിരുന്നു. ”എന്നാലും ഇത്ര നേരത്തേ അവള്‍ പോയല്ലോ” എന്ന ചെറിയൊരു ഗദ്ഗദം എന്നെ അറിയിക്കുകയും ചെയ്തു. ഇത്രമാത്രം. മരിച്ച സ്ത്രീയെ ഞാന്‍ ‘ദേവി ഓപ്പോള്’ എന്നാണ് വിളിച്ചിരുന്നത്. അങ്ങനെ വിളിക്കത്തക്ക ബന്ധുത്വം ഒന്നും ഞങ്ങള്‍ തമ്മിലില്ലായിരുന്നു. അവര്‍ എന്റെ അയല്‍ക്കാരിയായിരുന്നു. ചെറുപ്പത്തില്‍ എന്നെ ഒത്തിരി കളിപ്പിക്കുകയും കൊഞ്ചിക്കുകയും ഒക്കെ ചെയ്തിരുന്നു. പിന്നെ എനിക്കവരെ ഒത്തിരി ഇഷ്ടവും ആയിരുന്നു. പിന്നീട് ‘ദേവി ഓപ്പോളെ ആരോ ഒരാള്‍ കല്ല്യാണം കഴിച്ച് കൊണ്ടുപോയി. ഇടയ്ക്കിടയ്ക്ക് അവര്‍ വീട്ടില്‍ വരുമായിരുന്നു. പക്ഷെ, പഴയതുപോലെ ഞാന്‍ അവരെ പുറത്ത് കണ്ടിരുന്നില്ല. പിന്നെ ഞാന്‍ പഠിത്തം ഒക്കെയായി പുറത്ത് പോയി. അതിനുശേഷം ഞാന്‍ ദേവി ഓപ്പോളെ കാണുന്നത് എന്റെ കല്ല്യാണത്തിനായിരുന്നു. അന്ന് മുറിയില്‍ കുറെ സ്ത്രീകളൊക്കെക്കൂടി എന്നെ ഒരുക്കുകയായിരുന്നു. മുല്ലപ്പൂക്കളുടെയും ആഭരണങ്ങളുടെയും ഇടയില്‍ ശ്വാസംമുട്ടി ഞാന്‍ ഇരിയ്ക്കുമ്പോള്‍ ”മാളുവേ” എന്നാരോ എന്റെ പുറത്ത് തട്ടിവിളിച്ചു. അത് ദേവി ഓപ്പോളായിരുന്നു. കസവുകരയുള്ള മുണ്ടും നേര്യതും സ്വതവേയുള്ള കുളിപ്പിന്നലും മുടിയില്‍ അല്‍പ്പം മുല്ലപ്പൂവും മുഖത്ത് പ്രാരാബ്ധങ്ങളുടെ പാടുമായി നില്‍ക്കുന്ന എന്റെ ദേവി ഓപ്പോള്.
”ഓര്‍മ്മേണ്ടോ?…. വല്ല്യ പെണ്ണായപ്പോ ദേവി ഓപ്പോളെയൊക്കെ
മറന്നൂല്ലേ?”
എന്തോ ആ ചോദ്യം എന്റെ ഉള്ളിലെവിടെയോ ആഴത്തില്‍ തറച്ചു. ഞാന്‍ പരിഗണന കൊടുക്കേണ്ടിയിരുന്നൊരാളെ അവഗണിച്ചതായി എനിയ്ക്ക് തോന്നി. അന്ന് എന്നെ ഒരുക്കുന്നവരുടെ കൂട്ടത്തില്‍ ദേവി ഓപ്പോ ളും കൂടി. മുടി കെട്ടി മുല്ലപ്പൂവെച്ച് തന്നത് ദേവി ഓപ്പോളായിരുന്നു. എന്നെ നോക്കി വെറുതെ ചിരിച്ചുകൊണ്ടിരുന്നു. അപ്പോഴൊക്കെ ഞാന്‍ വളരെ ചെറുപ്പത്തില്‍ എനിയ്ക്ക് മുടി പിന്നിക്കെട്ടി അതിനിടയിലൂടെ വെളു ത്ത നന്ത്യാര്‍വട്ടപ്പൂക്കള്‍ ഭംഗിയില്‍ കുത്തിനിര്‍ത്തി തന്നിരുന്ന ദേവിഓപ്പോളെ ഓര്‍ത്തു. എന്റെ ദേവി ഓ പ്പോള്‍. അന്ന് ഒരുക്കം കഴിഞ്ഞ് മണ്ഡപത്തില്‍ പോകാന്‍ മുറിയില്‍ നിന്നിറങ്ങിയപ്പോള്‍ ദേവി ഓപ്പോള്‍ എന്റെ കയ്യില്‍പിടിച്ച് പറഞ്ഞത് ഞാന്‍ ഇപ്പോ ഴും നന്നായി ഓര്‍ക്കുന്നു. ”നന്നായി. നീയെങ്കിലും സന്തോഷായിട്ട് കഴിയൂ മാളൂട്ട്യേ… കഥേം കവിതേം മറന്നുകളയരുതേ.” ദേവി ഓപ്പോളെ കുറിച്ചോര്‍ക്കുമ്പോള്‍ പിന്നീടെപ്പോഴും എനിയ്ക്കാ വാക്കുകള്‍ ഓര്‍മ്മവരും.
ദേവി ഓപ്പോളോട് ഞാന്‍ എന്നും കടപ്പെട്ടിരിയ്ക്കുന്നത് സമ്പന്നമായ ഒരു ബാല്യകാലം എനിയ്ക്ക് സമ്മാനിച്ചതിനാണ്. എന്റെ കുട്ടിക്കാലം ഉണരുന്നതും ഉറങ്ങുന്നതും ദേവി ഓപ്പോളൊത്തായിരുന്നു. രാവിലെ മാന്തളിരുകള്‍ കൊഴിഞ്ഞ് കിടക്കുന്ന മുറ്റം അടിയ്ക്കുമ്പോള്‍ ആ ചുണ്ടില്‍ ഏതെങ്കിലും പാട്ട് താളമിട്ടുകൊണ്ടിരിയ്ക്കും. ദേവി ഓപ്പോളങ്ങനെയാണ്… എപ്പോഴും പാട്ട്, കഥ, കവിത അങ്ങനെ അങ്ങനെ…. തേങ്ങ അരയ്ക്കുമ്പോള്‍, ദോശ ചുടുമ്പോള്‍, പറമ്പില്‍ ചുള്ളി പെറുക്കാന്‍ പോകുമ്പോള്‍, കറമ്പിയെ മേയാന്‍ കൊണ്ടുപോവുമ്പോള്‍, തൊഴുത്ത് കഴുകുമ്പോള്‍ എന്നുവേണ്ട സദാസമയവും പാട്ട് തന്നെ. ദേവി ഓപ്പോള് പാട്ട് പാടാത്തതായിട്ട് ഞാന്‍ കണ്ടിട്ടുള്ളത് അത് പഠിക്കുമ്പോള്‍ മാത്രമായിരുന്നു. ആ സമയം ആരും ശല്യം ചെയ്യണത് ഓപ്പോള്‍ക്കിഷ്ടമല്ല. എന്നാലും വല്ല്യമ്മ എപ്പോഴും ഓപ്പോളെ വിളിച്ചുകൊണ്ടേയിരിയ്ക്കും ”എടി ദേവ്യേ… നീയിതെവിടെപ്പോയി കെടക്കുവാടീ. ഈ പാത്രോക്കെ ഒന്നു കഴുകാന്‍ കൂടി നിനക്ക് നേരംല്ല്യാണ്ടായോ” ഇത് കേട്ടപാടെ ഓപ്പോളവിടെ ഹാജരായിട്ടുണ്ടാകും. ഇല്ലെങ്കില്‍ വല്ല്യമ്മ പിന്നെ വായ പൂട്ടില്ല. പക്ഷെ അപ്പോഴും ഒരു പുസ്തകം വെള്ളം തട്ടാതെ മുന്നില്‍ നിവര്‍ത്തിവെച്ചിട്ടുണ്ടാകും. ഇതിനിടയ്ക്ക് കിട്ടുന്ന സമയത്ത് ആള്‍ അത്യാവശ്യം കഥേം കവിതേം ഒക്കെ എഴുതുമായിരുന്നു.
ഒ.എന്‍.വീടെ കുഞ്ഞേടത്തീനേം എംടീടെ കുട്ട്യേടത്തീനേം എനിയ്ക്ക് പരിചയപ്പെടുത്തിതന്നത് എന്റെ ഓപ്പോളായിരുന്നു. സന്ധ്യയ്ക്ക് നാമം ജപിക്കാനിരിക്കുമ്പോള്‍ ഓപ്പോള്‍ടെ കീര്‍ത്തനങ്ങള്‍ കേള്‍ക്കാന്‍ എനിയ്ക്ക് വലിയ ഇഷ്ടമായിരുന്നു. പക്ഷെ, വല്ല്യമ്മയ്ക്ക് അതൊന്നും പിടിക്കില്ലായിരുന്നു. അതു കേള്‍ക്കുമ്പോള്‍ വല്ല്യമ്മ പറയുന്നത് നീയെന്താ സിനിമേ പാടുവാണോന്നാണ്; കഥേം കവിതേം പാട്ടും ഒന്നും വല്ല്യമ്മയ്ക്കിഷ്ടമല്ലായിരുന്നു. പെണ്ണിന് പടുത്തോം പാട്ടും കൊണ്ടെന്താ ഗുണംന്നാണ് വല്ല്യമ്മ ചോദിക്കുന്നത്. ”പെണ്ണിന് പണി കഞ്ഞീം കൂട്ടാനും വെക്കുക, പെറുക.” അതല്ലേ പി.ജി കഴിഞ്ഞ ഓപ്പോളെ ഒരു പത്താം ക്ലാസുകാരനെക്കൊണ്ട് കെട്ടിക്കാന്‍ വല്ല്യമ്മ തീരുമാനിച്ചത്.
”ചെക്കന് പത്തുപതിനാറ് ഏക്കറ് നെലംണ്ട്, പിന്നെ നാലഞ്ച് പശൂം ക്ടാവും. അവള്‍ക്ക് പഷ്ണി കെടക്കേണ്ടി വരില്ല, പിന്നെ അവളിപ്പോ പഠിച്ചിട്ടെന്താവാനാണ്.” ഇതായിരുന്നു വല്ല്യമ്മയുടെ കണ്ടെത്തല്‍. ഓപ്പോളെന്തെങ്കിലും എതിര്‍ത്ത് പറഞ്ഞിട്ടുണ്ടാകുമോ? എനിയ്ക്കറിയില്ല. പക്ഷെ, ഒന്നെനിക്ക് ഓര്‍മ്മയുണ്ട്. കാര്‍മേഘം മൂടിയ സൂര്യനെപ്പോലെ എന്റെ ഓപ്പോളുടെ പ്രഭ എങ്ങോ നഷ്ടമായിരുന്നു ആ സമയത്ത്. അതിനുശേഷം പിന്നീടൊരിക്കലും ഓപ്പോളുടെ മുഖത്ത് ആ പ്രഭ ഞാന്‍ തിരിച്ചുകണ്ടിട്ടില്ലായിരുന്നു. അക്ഷരങ്ങളെ പ്രണയിച്ച സംഗീതത്തെ പ്രണയിച്ച, എന്റെ ഓപ്പോള്‍. മാധവിക്കുട്ടീനേം, എം.ടീനേം, ഒ.എന്‍.വീനേം നെഞ്ചിലേറ്റിയ എന്റെ ഓപ്പോള്‍. പക്ഷെ, ആരും കാണാതെ ആരാലും അറിയപ്പെടാതെ ഏതോ വിറകിന്‍തുണ്ടിനിടയില്‍ എരിഞ്ഞടങ്ങേണ്ടി വന്ന എന്റെ ഓപ്പോള്‍.
ഞാന്‍ എഴുത്തുനിര്‍ത്തി. സമയം ഒന്നരയോടടുത്തിരിക്കുന്നു. ഹരിയെ നോക്കിയപ്പോള്‍ അയാള്‍ നല്ല ഉറക്കമായിരുന്നു. ഞാന്‍ ഹരിയെ കുലുക്കിവിളിച്ചു. കണ്ണുതുറന്ന ഉടനെ അയാള്‍ ചോദിച്ചത് ‘നീയിതുവരെ ഉറങ്ങീല്ലേ” എന്നായിരുന്നു. എന്റെ ഉള്ളില്‍ നിന്നെവിടെയോ ഒരു വിങ്ങല്‍ തികട്ടിവരുന്നുണ്ടായിരുന്നു. പറയാന്‍ പറ്റാത്ത ഒരു പ്രയാസം എന്നെ പിടികൂടിയിരുന്നു.
”ഹരി, നമുക്കുടനെ നാട്ടില്‍ പോണം.” പെട്ടെന്നുള്ള എന്റെ ഈ ആവശ്യം കേട്ടപാടെ ഹരിയുടെ മുഖത്ത് ഒരു അമ്പരപ്പ് ഉയരുന്നത് എനിയ്ക്ക് കാണാമായിരുന്നു. പിന്നീട് എന്റെ അവസ്ഥ മനസ്സിലാക്കിയത് കൊണ്ടോ എന്തോ അയാള്‍ സൗമ്യമായി പറഞ്ഞു. ”നേരം ഇത്രം ഇരുട്ടീല്ലേ. നീയിപ്പോ കിടക്ക്, നമുക്ക് നാളെ രാവിലെ തന്നെ പോകാം.” പക്ഷേ കിടന്നപ്പോഴും എന്റെ ഉള്ളില്‍ ദേവി ഓപ്പോളായിരുന്നു. വെളുത്ത നന്ത്യാര്‍വട്ടപ്പൂക്കള്‍ മുടിയില്‍ കുത്തിനിര്‍ത്തി എന്നെ നോക്കി ചിരിച്ച ദേവി ഓപ്പോള്‍, മുറ്റത്തെ വലിയ മാവിന്‍ ചുവട്ടിലിരുന്ന് ‘കുഞ്ഞേടത്തി’ പാടിത്തരുന്ന എന്റെ ഓപ്പോള്. കണ്ണടയ്ക്കുമ്പോള്‍ ഉള്ളില്‍ നിറയുന്നത് കല്ല്യാണനാളില്‍ എന്റെ കയ്യില്‍ പിടിച്ച് പറഞ്ഞ ”കഥേം കവിതേം മറക്കല്ലേ മാളൂട്ട്യേ…” എന്ന വരികള്‍.