സെപ്റ്റംബർ 5 ദേശീയ അദ്ധ്യാപക ദിനം.
നമുക്കറിയാം ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും, പണ്ഡിതനും, തത്വചിന്തകനുമായ ഡോ. സർവ്വേപ്പള്ളി രാധാകൃഷ്ണൻ അവർകളുടെ ജനനതീയതിയായ സെപ്റ്റംബർ അഞ്ചാണ് നാം ദേശീയ അദ്ധ്യാപക ദിനമായി ആചരിക്കുന്നത്.അദ്ധ്യപകർക്ക് അവരുടെ പ്രിയപ്പെട്ട ഇൗ സുദിനത്തിൽ കുട്ടികൾ സമ്മാനങ്ങൾ നൽകാറുണ്ട്. ഒാർമ്മകൾ പങ്കുവയ്ക്കാറുണ്ട്, കവിതകൾ എഴുതാറുണ്ട്. കൂടാതെ നമ്മുടെ ഭരണ സംവിധാനങ്ങളും, ചില സംഘടനകളും കർമ്മ നിരതരായിട്ടുള്ള അദ്ധ്യാപകർക്ക് ചില പുരസ്കാരങ്ങളും നൽകുന്നുണ്ട്. എല്ലാം വളരെ നല്ല കാര്യം തന്നെയാണ്.
ഒന്ന് പുറകോട്ട് ചിന്തിക്കുമ്പോൾ നമ്മുടെ ബാല്യകാലത്ത് അദ്ധ്യാപകരുടെ ശൈലികളും അവതരണമികവും ആത്മാർത്ഥതയുമൊക്കെ ഇന്നത്തെ അദ്ധ്യാപന ശൈലികളുമായി താരതമ്യം ചെയ്താൽ വളരെയേറെ സങ്കടം ഉണ്ടാകുന്നുണ്ട് എന്നതിൽ സംശയം വേണ്ട.
അതിന് പ്രധാന കാരണം ഇന്ന് അദ്ധ്യാപക വൃത്തിയെന്നത് ഒരു തൊഴിൽ മാത്രമായി പലരും കാണുന്നതിലാണ്, അല്ലാതെ അത് ജീവിതമായും, സേവനമായും കാണുന്നത് വളരെ ചുരുക്കം ചിലർ മാത്രം. കൂടുതൽ അവധികളും, സൗകര്യങ്ങളും കിട്ടുന്ന ജോലിയാണ് അദ്ധ്യാപനം. അതുകൊണ്ട് മാത്രം ആ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഒത്തിരി പേർ നമുക്കിടയിലുണ്ട്. മറ്റൊരു കാര്യം എന്ത് പഠിപ്പിക്കണം, എങ്ങനെ പഠിപ്പിക്കണം എന്ന വിഷയത്തെക്കുറിച്ചാണ്. കുട്ടികൾ എന്ത് ആഗ്രഹിക്കുന്നുവോ അവരുടെ കൂടെ നിന്ന് അത് മനസ്സിലാക്കി ഒരു സുഹൃത്തായി കണ്ടുകൊണ്ട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയാൽ അവർക്ക് പഠിക്കാനുള്ള താത്പര്യം ഉണ്ടാകും എന്നതിൽ യാതൊരു തർക്കവും വേണ്ട. ബി.ആർ അംബേദ്കർ പറഞ്ഞതുപോലെ പഠിപ്പ് ഒരു ശിക്ഷയായി കുട്ടിക്ക് തോന്നാൻ പാടില്ല. അതുപോലെ മാന്യനാകാനല്ല വിദ്യാഭ്യാസം മറിച്ച് മനുഷ്യനാകാനാണ് എന്ന ബോധം കുട്ടികളിൽ ജനിപ്പിക്കാൻ ഒരു അദ്ധ്യാപകന് കഴിയണം.
കേവലം ഒരു പരീക്ഷയെ അഭിമുഖീകരിക്കാൻ വേണ്ടി മാത്രം കുട്ടികളെ സജ്ജരാക്കുക എന്നതല്ല ഒരു ഗുരുവിന്റെ കടമ, പരീക്ഷ എഴുതാൻ അറിവിന്റെ ആവശ്യമില്ല കുറച്ച് വിവരങ്ങൾ മാത്രം മതിയാകും. അറിവ് വേണ്ടത് ജീവിതത്തിനാണ്, അതോടൊപ്പം തിരിച്ചറിവും കുട്ടികളിൽ ജനിപ്പിക്കാൻ ഒരു ഗുരുവിന് കഴിയണം.
പ്രത്യേകിച്ച് ഇന്നത്തെ സമൂഹത്തിൽ അമ്മയേയും, പെങ്ങളേയും, വൃദ്ധ ജനങ്ങളേയും, അച്ഛനേയും, സഹോദരനേയും തിരിച്ചറിയാൻ. മറ്റുള്ളവരുടെ സങ്കടങ്ങൾ ഉൾക്കൊള്ളുവാൻ തനിക്ക് ഇപ്പോൾ ലഭിക്കുന്ന അവസരങ്ങളും, സൗകര്യങ്ങളും ഒരു ഭാഗ്യമായി കാണുന്നതോടൊപ്പം, അതുപോലും ലഭിക്കാതെ, പഠിക്കാൻ പോകാൻ പോലും അവസരം ലഭിക്കാത്ത കുട്ടികളും എന്റെ ചുറ്റിലുമുണ്ട് എന്നു തുടങ്ങി ജീവിതത്തിലെ യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ട് സമൂഹത്തിൽ ജീവിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ജീവിത അനുഭവങ്ങളെ കുട്ടികൾക്ക് പകർന്നു നൽകുവാനും അവയെപ്പറ്റി ചിന്തിപ്പിക്കാനുമുള്ള അവസരങ്ങൾ അദ്ധ്യാപകർ തന്നെയുണ്ടാക്കിയെടുക്കണം.
ഒരു അദ്ധ്യാപകനാകുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ വളരെ എളുപ്പത്തിൽ സാധ്യമാണ്. എന്നാൽ കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട അദ്ധ്യാപകൻ ആകുക എന്നത് അൽപ്പം പ്രയാസമാണ്. ഒന്ന് ആലോചിച്ച് നോക്കൂ. വ്യക്തമായി പറഞ്ഞാൽ ഈ ലോകത്തെ ഏറ്റവും മഹത്തരമായ ഒരു സേവനമാണ് അദ്ധ്യാപനമെന്നത്. ഒരു കർഷകനെ കൃഷി ചെയ്യാൻ പഠിപ്പിക്കുന്നതും ഒരു അദ്ധ്യാപകനാണ്. ഒരു ഡോക്ടറെ പഠിപ്പിക്കുന്നതും, ഒരു വക്കീലിനെ പഠിപ്പിക്കുന്നതും, ഒരു ആശാരി പണിക്കാരനെ പണി പഠിപ്പിക്കുന്നതും, ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയെപ്പോലും വാർത്തെടുക്കാൻ ഒരു അദ്ധ്യാപകന് സാധിക്കും. അങ്ങനെ സമസ്ത മേഖലയിലും ഒരു അദ്ധ്യാപകന്റെ ഉൗർജ്ജം ആവശ്യമാണ്.
അദ്ധ്യാപനം എന്ന കർമ്മത്തിൽ മാത്രമാണ് ഒരു തലമുറയെ വാർത്തെടുക്കാൻ സാധിക്കുന്നത്. മറ്റേത് തൊഴിലിനെക്കാളും മഹത്തരമാണ് അദ്ധ്യാപനം. “കൊടുക്കും തോറും ഏറിടും വിദ്യധനാൽ സർവ്വധനാൽ പ്രധാനം” എന്ന ആശയമൊക്കെ പണ്ടുള്ളവർ എഴുതിവച്ചത് ഇന്ന് എത്രത്തോളം സാധ്യമാകുന്നുണ്ട് എന്ന് പരിശോധിക്കുമ്പോഴാണ് ഒരു ഗുരുവും ആചാര്യനും തമ്മിലുള്ള വ്യത്യാസം നമുക്ക് മനസ്സിലാകുന്നത്.
ഒരു ഗുരു എപ്പോഴും പഠിച്ച കാര്യങ്ങൾ അതുപോലെ ശിഷ്യർക്ക് പറഞ്ഞു കൊടുക്കുമ്പോൾ ആചാര്യൻ അയാളുടേതായുള്ള ഒരു ശൈലി കൂടി ഉൾപ്പെടുത്തി കാര്യങ്ങൾ ശിഷ്യർക്ക് പകർന്ന് നൽകുന്നു. അതുകൊണ്ട് തന്നെയാണ് ദ്രോണരെ ഗുരു എന്നതിന് പകരം ആചാര്യൻ എന്ന് വിളിക്കുന്നത്.
കുട്ടികൾക്ക് ചെറിയ കാര്യങ്ങളുടേയും മഹത്തരമായ കാര്യങ്ങളുടേയും മൂല്യങ്ങൾ പകർന്ന് നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. നമുക്ക് ഇൗ സമൂഹത്തിൽ സമസ്ത മേഖലയിലും ജോലി ചെയ്യാൻ പ്രാപ്തരായ കുട്ടികളെയാണ് വേണ്ടത്. കൂലിപ്പണിക്കാർ മുതൽ രാഷ്ട്രപതി വരെ നമുക്ക് വേണം. ഒാരോ തൊഴിലിന്റേയും അന്തസ്സ് കുട്ടികൾക്ക് പകർന്ന് നൽകുക.
പലപ്പോഴും പല സ്കൂളുകളിലും രക്ഷകർത്താക്കളുടെ മീറ്റിംഗുകൾ ഉണ്ടാകുമ്പോൾ പല രക്ഷകർത്താക്കളും കുട്ടികളെ ഉന്നത ജോലിക്കാർ ആക്കണം എന്ന ആഗ്രഹത്തിൽ വരുന്നതാണ് പതിവ് കാഴ്ച എന്നാൽ ഒരു രക്ഷകർത്താവ് പോലും തന്റെ കുട്ടിയെ ഒരു കർഷകനോ, ഒരു ആശാരി പണിക്കാരനോ അല്ലെങ്കിൽ ഒരു പ്ലമ്പറോ ആക്കണം എന്ന് ആഗ്രഹം പറയുന്നത് കേൾക്കുന്നില്ല. അതൊന്നും അല്ലെങ്കിലും കുട്ടിയുടെ ആഗ്രഹം എന്തെന്ന് എന്നെങ്കിലും ചോദിച്ചറിയുക എന്നത് വളരെ അത്യാവശ്യമാണ്.
എല്ലാ തൊഴിലിനും നമുക്ക് ആളെ ആവശ്യമാണ്. എന്ത് തൊഴിലിനും അതിന്റേതായ അന്തസ്സുണ്ട് എന്നത് ഒാരോ കുഞ്ഞുങ്ങൾക്കും പറഞ്ഞുകൊടുക്കുന്നത് അത്യാവശ്യമാണ്. കുട്ടികളിൽ കാഴ്ചപ്പാടുകൾ വളർത്തിയെടുക്കുന്ന കാര്യത്തിൽ അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
കണ്ണുണ്ടായാൽ മാത്രം പോര കാണണം എന്ന ചിന്തയേക്കാൾ കുറേക്കൂടി വിശാലമാണ് കണ്ണ് തുറന്നിരുന്നാൽ മാത്രമേ കാണാൻ സാധിക്കൂ എന്നത്. “തമസ്സോമാ ജ്യോതിർഗമയ” അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കുമ്പോൾ കണ്ണ് തുറന്നിരുന്നില്ലെങ്കിൽ എന്ത് പ്രയോജനം താഴെക്കിടയിൽ ഇറങ്ങിച്ചെന്ന് ചെറിയ ജീവിതങ്ങൾ കണ്ട് അതിനെ ഉൾക്കൊള്ളാൻ ഏതൊരു വിദ്യാർത്ഥിയേയും പ്രാപ്തരാക്കുക. പാഴായിപ്പോയി എന്ന് പറഞ്ഞ് ഒരു കുട്ടിയേയും ഉപമിക്കാൻ ശ്രമിക്കരുത്. ചിലപ്പോൾ അത് കുപ്പത്തൊട്ടിയിലെ മാണിക്യമാകാം. ഒന്ന് കഴുകിയെടുക്കാൻ ഒരു അദ്ധ്യാപകന്‍ ശ്രമിച്ചാൽ ചിലപ്പോൾ ആ മാണിക്യം മറ്റേതിനേക്കാളും തിളങ്ങി നിൽക്കാൻ സാധ്യതയുണ്ട്.
ഇനി ഇന്നത്തെക്കാലത്തെ വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരോടുള്ള സമീപനവും വളരെ വലിയ വെല്ലുവിളിയാണ്. നമ്മുടെയൊക്കെ ബാല്യകാലത്ത് നമുക്ക് അദ്ധ്യാപകർ എന്ന് പറയുമ്പോൾ എന്തെന്നില്ലാത്ത ബഹുമാനവും ആദരവുമൊക്കെയായിരുന്നു. അതുകൊണ്ട് തന്നെ അന്ന് അദ്ധ്യാപക ദിനത്തിൽ ഒതുക്കാതെ ഒരു ദീനമായി എന്നും നിലനിൽക്കുന്ന ചര്യയായി കണ്ടിരുന്നു. എന്നാൽ ഇന്നത്തെ കുട്ടികളെ ഒന്ന് ഉപദേശിക്കാനോ, ശാസിക്കാനോ, ഒന്ന് തല്ലാനോ, താലോടാൻ പോലും ഒരു ട്ടീച്ചർക്ക് സാധിക്കുന്നില്ല.
മിക്ക സ്വകാര്യ സ്കൂളുകളിലും പരീക്ഷ നടത്തിയാൽ അതിൽ അക്ഷരത്തെറ്റിന് മാർക്ക് കുറച്ചാൽ ഒരു കുറ്റമായി രക്ഷകർത്താക്കളും സ്കൂൾ മാനേജ്മെന്റും അദ്ധ്യപകരെ പഴി പറയുന്ന കാലമായി മാറിയത് വളരെ സങ്കടകരമാണ്. ഒന്ന് സ്വതന്ത്രമായി ഇമ്പോസിഷൻ ഇട്ട് കുട്ടികളെ തെറ്റിയ വാക്ക് ആവർത്തെച്ചെഴുതി പഠിപ്പിക്കാൻ പോലും സാധിക്കുന്നില്ല. സ്കൂളുകൾ വിജയശതമാനം കൂട്ടുന്നതിനായി കുട്ടികളുടെ തെറ്റുകൾ മറച്ച് വയ്ക്കുന്നു. കൂട്ടിന് രക്ഷകർത്താക്കളും. ഇതിൽ നിന്നും എന്ത് നേടാനാണ് എന്ന് നാം എന്നാണ് ഇനി ചിന്തിക്കുന്നത്. തെറ്റുകൾ തിരുത്താനുള്ള സ്വാതന്ത്ര്യമെങ്കിലും ഇന്നത്തെ വിദ്യാഭ്യാസ സംവിധാനങ്ങൾ ഒരു അദ്ധ്യാപകന് നൽകണം. “മുതിർന്ന് വരുമ്പോൾ കൈയ്യിലെ പെൻസിൽ മാറ്റി പേന വച്ച് തരുന്നത് ഇനിയുണ്ടാകുന്ന തെറ്റുകൾ മായ്ക്കാൻ സാധിക്കില്ല എന്ന തിരിച്ചറിവ് ഉണ്ടാക്കാനാണ്”. ( കടപ്പാട്) പഠിച്ചതും അറിഞ്ഞതുമായ കാര്യങ്ങൾ പ്രായോഗിത തലത്തിൽ കൊണ്ടുവരാനാണ് വിദ്യാഭ്യാസം നൽകേണ്ടത്. ആ വാക്കിന്റെ അർത്ഥം ഒന്ന് പരിശോധിച്ചാൽ അത് വ്യക്തമാണ്. വിദ്യാ + അഭ്യാസം അഥവാ തിയറി + പ്രാക്ടിക്കൽ അത്രയേ ഉള്ളൂ. ഇതൊക്കെ കുട്ടികൾക്ക് പകർന്നു കൊടുക്കാൻ ഒാരോ ദിവസവും അദ്ധ്യാപകർക്ക് ലഭിക്കുന്നുണ്ട്. അതിന് അനുവാദം മാത്രം രക്ഷകർത്താക്കൾ നൽകിയാൽ മതിയാകും.
ഒരു കുട്ടി ഇരുപത്തിനാല് മണിക്കൂറിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് അവരുടെ അദ്ധ്യാപകരുടെ കൂടെ സ്കൂളിലാണ് .ഒരു പക്ഷെ രക്ഷകർത്താക്കളെക്കാൾ ഒരു കുട്ടിയുടെ എല്ലാ ആവശ്യങ്ങളും, ചാപല്യങ്ങളും ഒരു അദ്ധ്യാപകന് മനസ്സിലാക്കാൻ സാധിക്കും. പലയിടത്തും അദ്ധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ചു എന്ന വാർത്തകൾ കേവലം ഒറ്റപ്പെട്ട സംഭവങ്ങൾ ആണെങ്കിൽക്കൂടി ആ ഒരു മനോഭാവം വച്ച്കൊണ്ട് എല്ലാ അദ്ധ്യാപകരേയും കാണാതിരിക്കാൻ ശ്രമിക്കണം. മറ്റൊരു പ്രധാന വിഷയം അസൂയ ഉണ്ടാക്കുന്ന അവസ്ഥയാണ്, ചില വിദ്യാർത്ഥികൾക്ക് ഒരു അദ്ധ്യാപകനോട് അല്ലെങ്കിൽ അദ്ധ്യാപികയോട് ചില പ്രത്യേക താത്പര്യങ്ങളുണ്ടാകും, അത് മറ്റുള്ള ട്ടീച്ചേഴ്സിനിടയിൽ അസൂയ ജനിപ്പിക്കുന്ന പ്രവണത ഇന്നെത്തെക്കാലത്ത് ഏറിവരുന്നുണ്ട്.
ഒന്ന് ചിന്തിച്ച് നോക്കൂ എന്തിനാണ് നാം അങ്ങനെ ചിന്തിക്കുന്നത്. ബഹുമാനം പിടിച്ച് വാങ്ങാനുള്ളതല്ല, നല്ല പെരുമാറ്റത്തിലൂടെയും അദ്ധ്യാപന ശൈലിയിലൂടെയും ആർജിച്ചെടുക്കേണ്ടതാണ് എന്നത് എല്ലാ അദ്ധ്യാപകരും ഒാർമ്മിക്കുക. നമ്മുടെ മനോഭാവവും ചിന്തകളുമാണ് കുട്ടികളേയും സ്വാധീനിക്കുന്നത്. മാതൃക ആകേണ്ട അദ്ധ്യാപകർ വികൃതമാകാതിരിക്കാൻ സൂക്ഷിക്കുക. ജാതിമതഭേദമന്യേ കുട്ടികളെ സൗഹൃദത്തിലേർപ്പെടാൻ ശ്രമിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്. കുട്ടികളെ അദ്ധ്യാപകർ നിഷ്കളങ്കമായി സ്നേഹിക്കുക, കുട്ടികളേയും ജാതി മത ഭേദമന്യേ സ്നേഹിക്കാൻ പഠിപ്പിക്കണം.
എല്ലാ മത ഗ്രന്ഥങ്ങളേയും ഉൾക്കൊള്ളാനും മനസ്സിലാക്കാനും, അതിനുള്ളിലെ മൂല്യങ്ങളെ ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കാനും വിദ്യാർത്ഥികളെ സജ്ജരാക്കുക. വിനയം, കരുണ, ദയ, അനുകമ്പ, സ്നേഹം എന്നിവ മനസ്സാക്ഷിയിൽ നിന്നും പുറത്ത് വരേണ്ടതാണ്. ഒരു ജീവിതം നമുക്കായി ലഭിച്ചതിൽ കടപ്പാട് കാത്ത് സൂക്ഷിക്കാൻ ശ്രമിക്കുക. മാതാ, പിതാ, ഗുരു എന്നിവർ എത്ര തലമുറകൾ കഴിഞ്ഞാലും വാഴ്ത്തി പാടേണ്ടവരാണ് എന്ന ബോധം ഉണ്ടാക്കുക.
അദ്ധ്യാപക ദിനത്തിൽ ഒതുക്കാതെ അതൊരു ദീനമായി നോക്കികാണാൻ വിദ്യാർത്ഥികൾ തയ്യാറാകുക. നാളത്തെ നക്ഷത്രങ്ങളായ നിങ്ങൾ എന്നും തിളങ്ങി നിൽക്കാൻ ഒാരോ അദ്ധ്യാപകരും നിങ്ങൾക്ക് തുണയാകട്ടെ എന്ന് പ്രത്യാശിച്ചുകൊള്ളുന്നു.