ആര്‍ദ്രമധുരങ്ങളായ ഗാനങ്ങള്‍ ബാക്കി വച്ച് പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി, ശരറാന്തല്‍ തിരി അണഞ്ഞൂ.
കല്ലിനുപോലും ചിറകുകള്‍ നല്‍കി കന്നി വസന്തം പോയി. മലയാളികളുടെ സിനിമാ സങ്കല്‍പങ്ങള്‍ മാറിവരുന്ന കാലത്താണ് പൂവച്ചല്‍ പാട്ടെഴുത്തില്‍ സജീവമാകുന്നത്. 1970 കളുടെ പകുതിയില്‍ തുടങ്ങി 80-കളുടെ അവസാനം വരെ നീണ്ടുനിന്ന കാലഘട്ടം സിനിമാസംഗീതത്തിലും മാറ്റത്തിന്റെ യുഗമായിരുന്നു. വയലാര്‍-ദേവരാജന്‍, പി. ഭാസ്‌കരന്‍-ബാബുരാജ് – രാഘവന്‍മാഷ്, ശ്രീകുമാരന്‍തമ്പി – ദക്ഷിണാമൂര്‍ത്തിയുമൊക്കെ പ്രതിനിധാനം ചെയ്ത ക്ലാസിക് കാലഘട്ടത്തില്‍ നിന്ന് പൂവച്ചല്‍ – ബിച്ചുതിരുമല-ചുനക്കര ശ്യാം, ജോയി, എം.ജി. രാധാകൃഷ്ണന്‍, ജോണ്‍സണ്‍ യുഗത്തിലേക്കുള്ള ഒരു മാറ്റം.
തിരുവനന്തപുരം ജില്ലയിലെ പൂവച്ചലാണ് ഖാദറിന്റെ ഗ്രാമം. അവിടെ നിന്നാല്‍ ദൂരെ അഗസ്ത്യാര്‍കൂട മലനിരകള്‍ കാണാം. ‘കവിത’യെഴുതിക്കൊണ്ടുതന്നെ അരങ്ങേറ്റം കുറിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മലയാള സിനിമയിലെ ആദ്യ സംവിധായികയും ഭാര്‍ഗ്ഗവീ നിലയത്തിലെ നായികയുമായ വിജയനിര്‍മ്മല കവിത എന്ന ചിത്രത്തിലൂടെ തുടക്കം 1972 വര്‍ഷം. കോഴിക്കോട്ടെ സര്‍ക്കാര്‍ ജോലിയും ഐ.വി.ശശിയുമായുള്ള സൗഹൃദവുമാണ് ഈ ചിത്രത്തിന് അരങ്ങേറ്റമൊരുക്കിയത്. ഭാസ്‌കരന്‍മാഷ് ഗാനങ്ങളെഴുതിയ ആ പടത്തില്‍ ചില കവിതാശകലങ്ങള്‍ രചിച്ചുകൊണ്ട് പൂവച്ചല്‍ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചു. ഖാദറിന്റെ ഏറ്റവും മികച്ച പ്രണയഗാനം നാം കേട്ടത് ഉത്സവത്തിലെ ”ആദ്യസമാഗമ ലജ്ജയില്‍… ആതിരാ താരകം കണ്ണടയ്ക്കുമ്പോള്‍” എന്ന എ.ടി ഉമ്മര്‍ സംഗീതം നല്‍കിയ ഗാനമാണ്. കാമുക ഹൃദയങ്ങളില്‍ പ്രഥമാനുരാഗത്തിന്റെ അനുഭൂതി നിറച്ച ഗാനം. ഇന്നും മലയാളികള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന വരികള്‍. ‘കാറ്റു വിതച്ചവന്‍’ എന്ന ചിത്രത്തിനുവേണ്ടി പീറ്റര്‍ റൂബിന്‍ ഈണം പകര്‍ന്ന മേരിഷൈല പാടിയ ”വാഴ്ത്തുന്നു ദൈവമേ, നിന്‍ മഹത്ത്വം, നീയെന്റെ പ്രാര്‍ത്ഥന കേട്ടു; നീയെന്റെ മാനസം കണ്ടു” മലയാളത്തില്‍ കേട്ട ഏറ്റവും മികച്ച ഹൃദയസ്പര്‍ശിയായ പ്രാര്‍ത്ഥനാഗീതങ്ങളില്‍ ഒന്ന്. കേരളത്തിലങ്ങോളമിങ്ങോളം നിരവധി ക്രിസ്തീയ ദേവലായങ്ങളില്‍ പതിവായി പാടിവരാറുള്ള ഈ ഭക്തിഗാനം ഏതോ സുവിശേഷപ്രവര്‍ത്തകന്റെ സൃഷ്ടിയാണെന്ന് വിശ്വസിക്കുന്നവര്‍ ധാരാളം!
”നാഥാ… നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നു” നായകനെ ഓര്‍ത്ത് പൂത്തുനില്‍ക്കുന്ന യൗവനത്തിന്റെ തിരുമുറ്റത്ത് നില്‍ക്കുമ്പോള്‍ നായികയുടെ മനസ്സിലിരുന്ന് കുറുകുവാനൊരുപാട്ട്. കവിളില്‍ പതിയുന്ന ഒരു ചുടുനിശ്വാസം പോലെ കാതില്‍ ചേരാനൊരു പാട്ട്. എം.ജി.രാധാകൃഷ്ണന്റെ സംഗീതത്തില്‍ എസ്.ജാനകിയുടെ അഭൗമനാദത്തിലൂടെ നാം കേട്ട പാട്ട്. ഭരതന്‍ ചിത്രത്തിലെ ചാമരം വീശി നില്‍പ്പൂ… നിസ്തുലമായ ഭാവന! കാവ്യഗുണം കൊണ്ടും ജനപ്രീതികൊണ്ടും മനസ്സില്‍ ഇടം നേടിയ ഗാനങ്ങള്‍ നിരവധിയുണ്ട്. ഏതോ ജന്മ കല്‍പനയില്‍.. (പാളങ്ങള്‍), ശരറാന്തല്‍ തിരിതാണു…, ചിത്തിരത്തോണിയില്‍ അക്കരെ പോകാന്‍ (കായലും കയറും), സിന്ദൂരസന്ധ്യയ്ക്ക് മൗനം… (ചൂള; രവീന്ദ്രന്‍ മാഷിന്റെ ആദ്യസംഗീത ചിത്രം), രാജീവം വിടരും നിന്‍ നയനം (ബെല്‍റ്റ് മത്തായി), കായല്‍ക്കരയില്‍… തനിച്ചു നിന്നത് (കയം), അനുരാഗിണീ ഇതാ… (ഒരു കുടക്കീഴില്‍), മന്ദാരചെപ്പുണ്ടോ മാണിക്യകല്ലുണ്ടോ… (ദശരഥം), എന്റെ ജന്മം നീയെടുത്തു… (ഇതാ ഒരു ധിക്കാരി), പ്രായം മുപ്പതുകളില്‍ എത്തിനില്‍ക്കുന്ന തലമുറയുടെ ഗൃഹാതുരസ്മരണകളില്‍ തീര്‍ച്ചയായും ഈ ഗാനങ്ങള്‍ ഉണ്ടാകും. പൂവച്ചല്‍ ഖാദര്‍ എന്ന ഗാനരചയിതാവ് മലയാള സിനിമയില്‍ നേടിയ പ്രശസ്തിക്ക് പിന്നില്‍ സുഹൃദ് ബന്ധങ്ങള്‍ക്ക് നല്ല പങ്കുണ്ട്. എം.എസ്.ബാബുരാജുമായി ചേര്‍ന്ന ശ്രദ്ധേയമായ ഗാനമാണ് ഹൃദയത്തില്‍ നിറയുന്ന മിഴിനീരില്‍ ഞാന്‍ തൃക്കാല്‍ കഴുകുന്നു നാഥാ. ഈ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ബാബുക്കാ ഉപയോഗിച്ച പള്ളിമണികളുടെ മുഴക്കം എന്നും കാതില്‍ മുഴങ്ങും. മോഹനും ജയഭാരതിയും മുഖ്യറോളുകളില്‍ അഭിനയിച്ച കായലും കയറും എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിറയിന്‍കീഴായിരുന്നു ഖാദറിന്റെ ഭാര്യ അമീനയുടെ നാട്. ”ചിത്തിരത്തോണിയില്‍ അക്കരെപ്പോകാന്‍ എത്തിടാമോ പെണ്ണേ… ചിറയിന്‍കീഴിലെ പെണ്ണേ….” എന്നപാട്ടെഴുതുമ്പോള്‍ മനസ്സിലുണ്ടായിരുന്നത് അമീനയുടെ മുഖമായിരുന്നു എന്നു പറയും. ചിരിയില്‍ ചിലങ്കകെട്ടിയ പെണ്ണേ…. അത് ചിറയിന്‍കീഴിലെ പെണ്ണായികണ്ടു കവി. ഇതിലൂടെ ശ്രദ്ധേയനായ ഗാനരചയിതാവായി മാറി. കെ.വി. മഹാദേവന്റെ സംഗീതത്തിലെ എല്ലാ ഗാനവും ശ്രദ്ധിക്കപ്പെട്ടു.
മിന്നല്‍ വേഗത്തില്‍ പാട്ടെഴുതാനും, വേണമെങ്കില്‍ മാറ്റി എഴുതാനും ഉള്ള കഴിവാണ് പൂവച്ചലിനെ 1970-80 കാലഘട്ടത്തിലെ ഏറ്റവും തിരക്കേറിയ ഗാനരചയിതാവായി മാറ്റിയത്. രവീന്ദ്രന്‍ മാസ്റ്ററാണ് ചെന്നൈ ജീവിതകാലത്ത് ഖാദറിനെ ഏറ്റവും ആകര്‍ഷിച്ച വ്യക്തിത്വങ്ങളിലൊരാള്‍. സിനിമയില്‍ പാടാന്‍ അവസരം തേടിയെത്തിയ കാലം മുതല്‍ അറിയാം. രവി ആദ്യസംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചതും ഖാദറിന്റെ ഗാനത്തിലൂടെയായിരുന്നു. സിന്ദൂരസന്ധ്യയ്ക്ക് മൗനം, കിരാത ദാഹം എന്നീ ഗാനങ്ങള്‍ എഴുതിയത് ഖാദറാണ്. രവീന്ദ്രനുമൊത്ത് പിന്നീട് നിരവധി ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. രാവില്‍… രാഗനിലാവില്‍… ഋതുമതിയായ് തെളിമാനം…, മലരുംകിളിയും ഒരു കുടുംബം… നാണമാകുന്നോ…? ഇത്തിരിനാണം…. മൗനമേ നിറയും… മൗനമേ… എന്ന ഗാനത്തിന് എസ്.ജാനകിയ്ക്ക് ആ വര്‍ഷത്തെ മികച്ച ഗായികയ്ക്കുള്ള സര്‍ക്കാര്‍ അവാര്‍ഡും നേടിക്കൊടുത്തു. അതേ ബഹുമതി വീണ്ടും ജാനകിയ്ക്ക് നേടിക്കൊടുത്തതും ഖാദറിന്റെ ഗാനം തന്നെ, ചാമരത്തിലെ ഗാനത്തിന്.
കാല്‍പനികത നിറഞ്ഞ വരികള്‍കൊണ്ട് മലയാള ചലച്ചിത്ര സംഗീതലോകത്ത് ചിരപ്രതിഷ്ഠ നേടിയ പൂവച്ചല്‍ ഖാദര്‍ ആകാശവാണി ലളിതഗാനശാഖയിലും ഏറെ ഗാനമലരുകള്‍ പങ്കുവച്ചിട്ടുണ്ട്. 1995ലാണ് ഖാദര്‍ നീണ്ട അവധിക്കുശേഷം സര്‍ക്കാര്‍ സര്‍വ്വീസില്‍ തിരികെ എത്തിയത്. ഒരുവര്‍ഷം 48 സിനിമകള്‍ക്ക് വരെ പാട്ടെഴുതിയ ഖാദര്‍ സിനിമയുടെ രാജവീഥികളില്‍ തിരക്കില്ലാത്തവനായി. നിഷ്‌ക്കളങ്കനായിരുന്നു ഖാദര്‍. അര്‍ത്ഥപൂര്‍ണ്ണമായ പാട്ടുകള്‍ എഴുതിക്കൊണ്ടേയിരുന്നെങ്കിലും അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചില്ല. ”കാണുന്ന നേരത്തു മിണ്ടാത്ത മോഹങ്ങള്‍ ചാമരം വീശി നില്‍പൂ”…. എന്നെഴുതിയ കവി നിശ്ശബ്ദമായി മാറ്റങ്ങളെ കണ്ടുനിന്നു. ഖാദറിന്റെ പാട്ടുകള്‍ പാടിയവര്‍ക്ക് സംസ്ഥാന അവാര്‍ഡുകള്‍ കിട്ടിയിട്ടും സംസ്ഥാന പുരസ്‌കാരങ്ങള്‍ ഒന്നും ആ പ്രതിഭയെ തേടി വന്നില്ല. പാട്ടുകളുടെ പൂമരക്കൊമ്പിലിരുന്ന് ഖാദറിന്റെ പാട്ടുകള്‍ അപ്പോഴും നമ്മളെ തേടി വന്നുകൊണ്ടേയിരുന്നു.