ഒരുമട്ടഭിനയി
ക്കുന്നു ഞാന്‍ – ഈ നാടകം
ദുരന്തകഥയെന്ന
സത്യത്തെ മറക്കുന്നു.
എത്രയും സുഖകര-
മെന്നു തോന്നിപ്പിക്കേണം
ഇത്തിരിച്ചിരി ചുണ്ടില്‍
എമ്മട്ടും വരുത്തേണം.
തെറ്റുകള്‍ തിരുത്തിക്കൊ-
ണ്ടെത്ര ചൊല്ലിയാട്ടങ്ങള്‍!
ശിക്ഷണത്തിനു പക്ഷി-
വര്‍ഗങ്ങള്‍ ഗുരുക്കന്മാര്‍.
വരിയായ് നീങ്ങുന്നതിന്‍
വ്യാകരണത്തെ മണ്ണില്‍
വരച്ചു കാട്ടും ദീര്‍ഘ-
നിരയാം എറുമ്പുകള്‍, –
ഇവരിലാര്‍ക്കും ദുഃഖ-
ശങ്കയി, ല്ലുല്ലാസത്തിന്‍
ശബളാഭയും ശക്തി
പുണ്യവും ഇവര്‍ തന്നെ!
ദുഃഖമെന്തിനെന്നിവര്‍-
ക്കറിയി, ല്ലതൊക്കെയും
മര്‍ത്ത്യനേറ്റുവാങ്ങിയി-
ട്ടിവരെ മോചിപ്പിച്ചോ
താളമേളങ്ങള്‍ കൂട്ടി,
കലയായ്, വികാരമായ്,
താനേ മാറ്റിയതാമോ
മനുഷ്യന്‍ ദുഃഖത്തിനെ?
ഭാവമാധുരി മൂലം
ദിവ്യദുഃഖമായ് തീര്‍ന്ന-
താവുമോ – പേറുന്ന നാം
ദേവതുല്യരാണെന്നോ!