അയോധ്യ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണ ഭൂമിയിടപാടില്‍ യാതൊരു നിയമവിരുദ്ധ നടപടികളും ഉണ്ടായിട്ടില്ലെന്നും രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ മാഹാത്മ്യം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദദേവ് ഗിരി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ക്ഷേത്രത്തിന്റെ പുറം മതില്‍ (പര്‍ഗോഡ) നിര്‍മ്മാണത്തിനാവശ്യമായ ഭൂമിയാണ് വാങ്ങിയത്. ക്ഷേത്ര നിര്‍മ്മാണാവശ്യത്തിന് ഭൂമി അത്യാവശ്യമായിരുന്നുവെന്നും ട്രസ്റ്റ് വ്യക്തമാക്കി.
മഹന്ത് നൃത്യഗോപാല്‍ ദാസ്, മഹന്ത് ദിവേന്ദ്ര ദാസ്, ബിമലേന്ദ്ര മോഹന്‍ പ്രതാപ് മിശ്ര, ഡോ. അനില്‍ മിശ്ര, ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ് എന്നിവരടങ്ങിയ ഉപസമിതിയാണ് ക്ഷേത്രനിര്‍മ്മാണ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. എന്നാല്‍ ക്ഷേത്രനിര്‍മ്മാണത്തിനായി ഭൂമി വാങ്ങിയത് ചില മാധ്യമങ്ങള്‍ വിവാദമാക്കുകയും തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയുമാണ്. ഇതുസംബന്ധിച്ച് സന്ന്യാസിമാരും രാമഭക്തരും കാര്യങ്ങള്‍ അന്വേഷിക്കുന്ന സാഹചര്യത്തില്‍ കമ്പനി അഭിഭാഷകരുമായും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുമായും ചര്‍ച്ച നടത്തി മുഴുവന്‍ രേഖകളും പരിശോധിക്കുകയുണ്ടായി. ഉഡുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വപ്രസന്ന തീര്‍ത്ഥ, ട്രസ്റ്റി കാമേശ്വര്‍ ചൗപ്പാല്‍ എന്നിവരും ഇക്കാര്യങ്ങള്‍ പരിശോധിച്ചിരുന്നു. അന്വേഷണത്തില്‍ യാതൊരു തരത്തിലുള്ള നിയമവിരുദ്ധമായ കാര്യങ്ങളും കണ്ടെത്തിയിട്ടില്ല. ഒരു തരത്തിലുള്ള ക്രമക്കേടുകളും ഉണ്ടായിട്ടില്ലെന്ന് പൂര്‍ണ്ണവിശ്വാസത്തോടെയും സന്തോഷത്തോടെയും പറയുവാനാകുമെന്നും സ്വാമി ഗോവിന്ദദേവ് ഗിരി വ്യക്തമാക്കി.
എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് തികച്ചും സുതാര്യമായിട്ടാണ് ഭൂമിയേറ്റെടുക്കലെന്നും സ്വാമി ഗോവിന്ദദേവ് ഗിരി പ്രസ്താവനയില്‍ പറഞ്ഞു. പണമിടാപാടുകള്‍ സുതാര്യവും ഓണ്‍ലൈനില്‍ ബാങ്കുകള്‍ മുഖേനയുമാണ്. ഇതുസംബന്ധിച്ചുള്ള ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണ്. മഹത്തായ രാമക്ഷേത്രനിര്‍മ്മാണത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുവാനും ലക്ഷ്യമിട്ടുള്ളതുമാണ് ഇത്തരത്തിലുള്ള ദുഷ്പ്രചാരണങ്ങളെന്നും ട്രസ്റ്റ് വ്യക്തമാക്കി. പരിശോധിക്കുകയോ വിലയിരുത്തുകയോ ചെയ്യാതെയാണ് ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. വളരെക്കുറഞ്ഞ വിലയ്ക്കാണ് രാമക്ഷേത്രനിര്‍മ്മാണത്തിനായി ഭൂമി വാങ്ങിയിട്ടുള്ളത്. നിശ്ചിതസമയത്തിനുള്ളില്‍ അയോധ്യയില്‍ ശ്രീരാമക്ഷേത്രം ഉയരുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്നും ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹകരണം ഉണ്ടെന്നും സ്വാമി ഗോവിന്ദദേവ് ഗിരി വ്യക്തമാക്കി.